Kerala

കെ.എം. മാണിയുടെ പിൻഗാമിയായി ജോസ് ടോം എത്തുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ‍ ഉറച്ച വിശ്വാസം. ജോസ് ടോമിന്റെ സ്വീകരണ സമയവും സ്ഥലവും നിശ്ചയിച്ചു. രാവിലെ 10.30ന് യുഡിഎഫ് തിരഞ്ഞെടുപ്പ്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്നാണ് അറിയിപ്പ്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം കെ. എം. മാണിയുടെ വീട്ടിലെത്തി പ്രണാമം അർപ്പിച്ചശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി എത്തും. തുടർന്നു കുരിശുപള്ളിക്കവലയിൽ സ്വീകരണം. വാദ്യമേളങ്ങളും തുറന്ന ജീപ്പും മൈക്കും പടക്കവുമെല്ലാം യു‍ഡിഎഫ് ഏർപ്പാടാക്കി.

യുഡിഎഫ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത് അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെയും നേതാക്കളുടെയും പ്രവർത്തകരുടെയും വിലയിരുത്തൽ. ‘കാപ്പൻ 3 തവണ തോറ്റതല്ലേ ഇക്കുറി ജയിക്കട്ടെ, ഒന്നര വർഷത്തെ കാര്യമല്ലേയുള്ളൂ’ തുടങ്ങിയ അഭിപ്രായങ്ങളാണ് പ്രചാരണ വേളയിൽ വോട്ടർമാർ പ്രകടിപ്പിച്ചതെന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു.

പാലാ എന്തു രാഷ്ട്രീയം പറയുമെന്നറിയാൻ കേരളവും. വോട്ടെണ്ണലിനും വിജയാഹ്ലാദ പ്രകടനത്തിനും കൊഴുപ്പു കൂട്ടാനുള്ള ഒരുക്കവും മുന്നണികൾ നടത്തി. വിജയ പ്രതീക്ഷയിൽ ഇരു മുന്നണികളും ഫ്ലക്സുകൾ സജ്ജമാക്കി.

വോട്ടർമാരുടെ മനസ്സിലെ ഈ വികാരം പ്രാവർത്തികമായിട്ടുണ്ടെന്നും‍ മാണി സി. കാപ്പൻ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷ. യുഡിഎഫുകാരുടെ അമിത ആത്മവിശ്വാസം അനുകൂലമാകുമെന്ന് സ്ഥാനാർഥി മാണി സി. കാപ്പനും എൽഡിഎഫ് നേതാക്കളും പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടു നേടുമെന്ന് എൻ. ഹരിയും എൻഡിഎയും പറയുന്നു. വോട്ട് മറിച്ചെന്നത് ആരോപണം മാത്രമാണ്. പരമാവധി വോട്ടുകൾ സമാഹരിക്കാൻ ശ്രമിച്ചു. വോട്ട് വിഹിതം വർധിപ്പിച്ച് വരും തിരഞ്ഞെടുകളിൽ പാലായിൽ ത്രികോണ മത്സരത്തിനുള്ള പ്രവർത്തനമാണ് ഇക്കുറി നടത്തിയതെന്നും എൻഡിഎ അവകാശപ്പെടുന്നു.

കൂട്ടിയ കണക്കു ശരിയാണോയെന്ന് അവസാന വട്ടത്തിൽ വീണ്ടും കൂട്ടി മുന്നണികൾ. പന്തയത്തുക കിട്ടുമോ പോകുമോ എന്ന ആശങ്കയിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും. യന്ത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പാലായുടെ മനസ്സ് ഇന്നു തുറക്കുമ്പോൾ ഇതിനെല്ലാം ‘തീരുമാനമാകും’.

വിവിധ പന്തയങ്ങൾ പാലായുടെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നു. വിവിധ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പന്തയങ്ങൾക്കു പുറമേ ഒരേ പാർട്ടിയിൽ തമ്മിലുള്ളവരും പന്തയത്തിലുണ്ട്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ഭൂരിപക്ഷത്തെ സംബന്ധിച്ചാണ് ഏറ്റവും അധികം ‘ഉൾപാർട്ടി’ പന്തയങ്ങൾ. ഓരോ പഞ്ചായത്തിലും ജോസ് ടോമിനു കിട്ടുന്ന ഭൂരിപക്ഷം അടക്കം പന്തയത്തിൽ വിഷയങ്ങൾ. ജോസ് ടോം 5000 വോട്ടിന് ജയിക്കും എന്ന് പന്തയം വച്ച ഒരാൾ‍ പാലാ നഗരസഭയിൽ ജോസ് ടോമിന് 1000 വോട്ടിൽ താഴെ മാത്രമേ ഭൂരിപക്ഷം കിട്ടൂ എന്നു പറയുന്നത് അടക്കം രസകരമായ ‘ക്രോസ്’ പന്തയങ്ങളും പാലായുടെ പ്രത്യേകത. വിവിധ ആളുകളോട് ‘കൈ നഷ്ടം’ വരാതെ പന്തയം വച്ച വിരുതന്മാരുമുണ്ട്.

ജോസ് ടോം ജയിക്കുമെന്ന് പറഞ്ഞ് ഒരാളോട് 10,000 രൂപ പന്തയം. മാണി സി.കാപ്പൻ നിസ്സാര വോട്ടിന് ജയിക്കുമെന്ന് പറഞ്ഞ് മറ്റൊരാളോട് 5000 രൂപ പന്തയം, ജോസ് ടോമിന് ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്നു പറഞ്ഞ് വേറൊരാളോട് വീണ്ടും പന്തയം. ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് പൈസ നഷ്ടം വരാതെ പന്തയം വച്ച് കറങ്ങി നടക്കുന്നവരും ഉണ്ട്.

സ്ഥിരം പന്തയങ്ങളായ മീശ വടിക്കൽ‍, തല മൊട്ടയടിക്കൽ എന്നിവയും ഒരു വഴിക്ക് പാലായിൽ നടക്കുന്നു. ഇന്നറിയാം എല്ലാറ്റിന്റെയും ഫലം.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു നിയോഗിച്ച ഏജന്റുമാരുമായി ഇന്നലെ മുന്നണി നേതാക്കൾ ആശയവിനിമയം നടത്തി. വോട്ടെണ്ണൽ ഉദ്യോഗസ്ഥർ രാവിലെ ആറിനു പാലാ കാർമൽ പബ്ലിക് സ്കൂളിൽ എത്തും. കെ.എം. മാണിയുടെ വിടിനു വാരകൾ അകലെയാണ് വോട്ടെണ്ണൽ കേന്ദ്രം. ഏഴരയ്ക്കു സ്ട്രോങ് റൂം തുറന്നു വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുക്കും.

 

 

പിണറായിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. മുഖം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം ആരുടെതാണെന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പിറവം പള്ളിയുടെ പൂട്ട് പൊളിച്ചു പൊലീസ് പള്ളിയില്‍ കടന്നു. പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ടാണ് പൊലീസ് പൊളിച്ചത്. പള്ളിയില്‍ കൂട്ടമണിയടിച്ച് യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കി. അറസ്റ്റ് കലക്ടര്‍ കൂടി എത്തിയശേഷമെന്നാണ് സൂചന. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

വന്‍ പൊലീസ് സന്നാഹം പിറവം പള്ളി വളപ്പിലേക്ക് കടന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസിന്റെ നടപടി. പളളിക്കുളളിലുളള ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പെടെയുളള യാക്കോബായ സഭ വിശ്വാസികളെ പൊലീസ് ഹൈക്കോടതി നിര്‍ദേശം അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നടപടിയെക്കുറിച്ച് അറിയിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയില്‍ നിന്ന് സ്വയം ഇറങ്ങിപ്പോവില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവണമെന്നാണ് ആവശ്യപ്പെടുന്നത്. വിശ്വാസിസമൂഹത്തിന്റെ വേദന നീതിപീഠം കണ്ടില്ലെന്ന് നടിക്കരുത്.

പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിമിതി ബോധ്യമുണ്ട്. ആദ്യം മെത്രാപ്പോലീത്തമാരെ അറസ്റ്റ് ചെയ്യട്ടെയെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

തുടർന്ന് നടന്ന നാടകീയരംഗങ്ങള്‍ക്കും കടുത്ത ബലപ്രയോഗത്തിനുശേഷം അറസ്റ്റ്. സമാധാനപരമായി അറസ്റ്റ് വരിക്കുമെന്ന് യാക്കോബായസഭ നേതൃത്വം വ്യക്തമാക്കി. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മെത്രാപ്പോലീത്തമാര്‍ സ്വയം അറസ്റ്റ് വരിച്ചു. പ്രതിഷേധത്തിന് മുന്നില്‍ നിന്ന ചിലരെ നേരത്തെ അറസ്റ്റ് ചെയ്തുനീക്കി. പള്ളിയുടെ ഗേറ്റ് വന്‍ പ്രതിഷേധത്തിനിടെ പൊലീസ് മുറിച്ചുമാറ്റി. വിശ്വാസികളെ ശാന്തരാക്കാന്‍ മെത്രാപ്പോലീത്തമാരുടെ ശ്രമം തുടരുകയാണ്. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍. വിധി നടപ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചത് ഇന്ന് 1.45 വരെയാണ്. യാക്കോബായ സഭാ നേതൃത്വവുമായി കലക്ടര്‍ എസ്.സുഹാസ് ചര്‍ച്ച നടത്തിയിരുന്നു.

പള്ളിയില്‍ കൂട്ടമണിയടിച്ചായിരുന്നു യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കിയിരുന്നു. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

റെയില്‍വേ ട്രാക്കില്‍ പരിശോധനക്കിടെ ബ്രിഡ്ജസ് വിഭാഗം ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മധുസുതനന്‍(60), രാജസ്ഥാന്‍ സ്വദേശി ജഗ്മോഹന്‍ മീണ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്തിന് സമീപം തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് അപകടം. കായലിന് മുകളിലൂടെയുള്ള ട്രാക്ക് പരിശോധിക്കുന്നതിനിടെ ട്രെയിന്‍ എത്തുന്നത് കണ്ടു മധുസൂതനന്‍ കായിലേക്ക് ചാടിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ട്രയിനിടിച്ച ജഗ്മോഹന്‍ മീണതല്‍ക്ഷണം മരിച്ചു.

റയില്‍വേയില്‍ നിന്നും വിരമിച്ച മധുസൂതനന്‍ പിന്നീട് കരാര്‍ ജീവനക്കാരനായി ചുമതലയേല്‍ക്കുകയായിരുന്നു. വിരമിച്ച ദിവസം റയില്‍വേ ബ്രിഡ്ജസ് വിഭാഗം ഓഫീസില്‍ കല്‍ക്കരി ട്രെയിന്‍ എഞ്ചിന്റെ മാതൃക നിര്‍മിച്ച് റയില്‍വേക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. മൂന്നുമാസത്തിന് മുമ്പ് മൂത്തമകന്‍ അഖില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. വല്‍സലകുമാരിയാണ് ഭാര്യ അനന്ദുവാണ് മകന്‍.

തിരുവല്ല ബഥേല്‍പ്പടിയിലെ വൃദ്ധന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിന് പിന്നില്‍, മരിച്ചയാളുടെ സ്വന്തം മകനാണെന്നാണ് ഉയരുന്ന ആരോപണം. പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍പോലും സംബന്ധിക്കാത്ത മകനെതിരെ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തിരുവല്ല ബഥേല്‍പ്പടി കരിഞ്ഞാലിക്കുളത്തില്‍ വീട്ടില്‍ വിമലന്‍ സ്വയം ജീവനൊടുക്കിയെന്ന് ഇപ്പോഴും ഈ നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ വിശ്വസിക്കാനാകുന്നില്ല. അതിന് കാരണങ്ങള്‍ പലതാണ് ഇവര്‍ നിരത്തുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അറുപത്തിയെട്ടുകാരനായ വിമലനെ സ്വന്തം വീട്ടിലെ കിണറിനുള്ളില്‍, മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറിന്‍റെ തൂണിനോ‌ട്ചേര്‍ന്ന്, സ്വന്തം ലുങ്കിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, സംശയങ്ങള്‍ നിരവധി ബാക്കിയാക്കുന്ന, ഒരു ദുരൂഹമരണമായി അവശേഷിക്കുകയാണിത്. സംഭവം ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. വീട്ടില്‍നിന്ന് മാറിതാമസിക്കുന്ന മകന്‍ വിബിനാണ് പിന്നിലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. നേരത്തെ, വിദേശത്തായിരുന്ന സമയത്ത് വിബിന്‍, സഹോദരിയുടെ കല്യാണത്തിനും, വീട്ടുചെലവിനുമായി അയച്ചുകൊടുത്ത പണം മുഴുവന്‍ തിരികെവേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വിബിന്‍റെ അമ്മ പറഞ്ഞു. എന്നാല്‍ അത് നല്‍കാനാകാത്തതില്‍ മാതാപിതാക്കളോട് മകന്‍ വൈരാഗ്യം കാട്ടിയിരുന്നു. പ്രത്യേകിച്ച് മാതാവിനോട്. മുന്‍പ് പലതവണ മകന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, പ്രാണഭയത്താല്‍ സംഭവദിവസം അയല്‍വീട്ടിലാണ് ഉറങ്ങിയതെന്നും അവര്‍ വ്യക്തമാക്കുന്നു. തന്നെ തേടിയെത്തിയ മകന്‍ സ്വന്തംപിതാവിനെ വകവരുത്തിയതാണെന്ന് ഈ അമ്മ ഉറച്ചുവിശ്വസിക്കുന്നു.

സമാനമാണ് മറ്റുളളവരുടേയും പ്രതികരണം. ബഥേല്‍പ്പടിയില്‍ വിമലന്‍ വര്‍ഷങ്ങളായിനടത്തുന്ന കടയിലേക്ക് തലേദിവസം വില്‍പനയ്ക്കായി സാധനങ്ങള്‍വാങ്ങി വച്ചിട്ട് അന്നുരാത്രി എങ്ങനെ ജീവനൊടുക്കും?. ആരുമില്ലെങ്കിലും മറ്റ് രണ്ട് പെണ്‍മക്കള്‍ക്ക് താനുണ്ടാകുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്ന വിമലന്‍ ഒറ്റരാത്രികൊണ്ട് ജീവിതം അവസാനിപ്പാക്കാന്‍ തയ്യാറാകുമോ? കിണറിന്‍റെ തൂണില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൂടിയായി ഇരുമ്പുവല ഉപയോഗിച്ചിരുന്നെങ്കിലും മൃതദേഹം കണ്ടെത്തുമ്പോള്‍ അത് മാറ്റിയിരുന്നില്ല. ഇരുമ്പുവലയില്‍ ദ്വാരമുളള ഭാഗത്തുകൂടി ഇറങ്ങി വശത്തേക്ക് മാറി, കഴുത്തില്‍ കുരുക്കിടാന്‍ അറുപത്തിയെട്ടുകാരനായ വിമലന് സാധിക്കില്ലെന്നും ബന്ധുക്കള്‍പറയുന്നു.

പിതാവ് മരിച്ച് ദിവസങ്ങള്‍പിന്നിട്ടിട്ടും വീട്ടിലെത്താന്‍ വിബിന്‍ കൂട്ടാക്കിയിട്ടില്ല. ഇതും സംശയത്തിന് കാരണമാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെടുന്ന വീട്ടുകാര്‍ക്കൊപ്പം, ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാരും ഒപ്പമുണ്ട്. വിമലന്‍റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി കാട്ടിയുളള പരാതിക്കുമേല്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലിസെന്നും അവര്‍ ആരോപിക്കുന്നു. ‌

പാനീയം നല്‍കി കോഴിക്കോട് നഗരത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍ഐഎ കേസെടുത്തു. വിദ്യാര്‍ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അറസ്റ്റിലായ നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെ റിമാന്‍ഡ് ചെയ്തു.

19 കാരനാണ് പ്രതിയായ മുഹമ്മദ് ജാസിം. കോഴിക്കോട്ടെ പ്രമുഖ പാര്‍ക്കില്‍ ലഹരി കലര്‍ന്ന പാനീയം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജാസിം അറസ്റ്റിലായത്. തുടര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പണവും സ്വര്‍ണവും കൈക്കലാക്കി. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് മതംമാറ്റാന്‍ നിര്‍ബന്ധിച്ചുവെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത്. ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

നഗരത്തില്‍ സി.എയ്ക്ക് പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് കെണിയില്‍ കുടുക്കിയത്. പീഡനത്തിന് ശേഷം പെണ്‍കുട്ടി മാനസിക പ്രശ്നങ്ങളില്‍ അകപ്പെട്ടു. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് ശേഷം തിരിച്ച് ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ജാസിം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

മസ്‌കറ്റില്‍നിന്ന് അവധിക്കായി നാട്ടിലെത്തിയ യുവാവ് മരിച്ചനിലയില്‍. ക്ഷേത്രക്കുളത്തില്‍ നിന്നാണ് പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത്. 35 വയസുകാരന്‍ സനേഷാണ് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെയാണ് കണ്ണൂര്‍ കാഞ്ഞിരോട് തെരു ഗണപതി മണ്ഡപം കുളത്തില്‍ സനേഷിന്റെ കണ്ടത്.

ചൊവ്വാഴ്ച രാത്രി സനേഷ് വീട്ടില്‍ എത്താതാകുകയും നാട്ടുകാരും വീട്ടുകാരും തെരച്ചില്‍ നടത്തുകയുമായിരുന്നു. കണ്ണൂരില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മസ്‌ക്കറ്റില്‍ ജോലിയുണ്ടായിരുന്ന സനേഷ് അവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യ മസ്‌ക്കറ്റില്‍ നഴ്‌സാണ്. ഒരു മകളും ഇവര്‍ക്കുണ്ട്.

തിരുവനന്തപുരം: പോലിസ് തലപ്പത്ത് അഴിച്ചുപണി നടത്തി ആഭ്യന്തരവകുപ്പ്. ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ആംഡ് പോലിസ് ബറ്റാലിയന്റെ ചുമതല തച്ചങ്കരി തുടര്‍ന്നും നിര്‍വഹിക്കും.

എസ്പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റമുണ്ട്. എസ്പി ചൈത്ര തെരേസയെ റിസർവ് ബറ്റാലിയൻ കമാണ്ടൻറായി നിയമിച്ചു. എസ്പി ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്‍റെ ചുമതല നൽകി.

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുഹമ്മദ് ഹനീഷിനെയും മാറ്റി. തൊഴില്‍ നൈപുണ്യംവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി എക്‌സൈ സെക്രട്ടറിയുടെ അധികചുമതലയുമുണ്ട്.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മയെ കൊച്ചി മെട്രോ എംഡിയായി നിയമിച്ചു. കൊച്ചി -ബംഗല്ലൂരി വ്യവസായ ഇടനാഴിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ദേവികുളം സബ കളക്ടറായിരുന്ന വി.ആര്‍.രേണുരാജനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ നിയമിച്ചു.

മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നാല് നിര്‍മ്മാണക്കമ്പനികളുടെ ഉടമകളെ പ്രതി ചേര്‍ത്ത് മരട്, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കമ്പനികളാണ് കേസിലെ പ്രതികള്‍.

നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള കര്‍മ്മപദ്ധതി ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സഹായം തേടിയതായി നഗരസഭ സെക്രട്ടറിയായി ചുമതലേയറ്റ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് അറിയിച്ചു.

ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം പൂര്‍ത്തിയാക്കും. ചീഫ് എന്‍ജിനിയര്‍ നല്‍കിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സര്‍ക്കാരിന് നല്‍കും. ഇതാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തിനൊപ്പം നല്‍കുക.

നാല് ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കിയിരുന്നു. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും.

ഫ്‌ളാറ്റ് പൊളിക്കലിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതും ഉള്‍പ്പടെയുള്ള ചുമതലകള്‍ സ്‌നേഹില്‍ കുമാര്‍ ഐഎഎസിനായിരിക്കും.

അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ ശക്തമായ സമരം നടത്താനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ. പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും എതിർക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 68 േപരിൽ നിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ (43) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ധ്യാനകേന്ദ്രങ്ങളിലെ പ്രാർഥനാ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവരുടെ, കാഞ്ഞങ്ങാട്ടെ ഒരു വാട്സാപ് ഗ്രൂപ്പിലൂടെയാണു പരാതിക്കാർ പ്രതിയെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

പ്രാർഥനയ്ക്കു നേതൃത്വം നൽകുന്ന ജിമ്മി, ബിജു എന്നിവരും തട്ടിപ്പിനു കൂട്ടുനിന്നു. 1.5 ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകിയവരുണ്ട്. അഞ്ചു തമിഴ്നാട്ടുകാരും വഞ്ചിക്കപ്പെട്ടവരിലുണ്ട്. മഞ്ജു എന്നാണു മാർഗരറ്റ് മേരി അപേക്ഷകരോടു പേരു പറഞ്ഞത്.

കഴിഞ്ഞദിവസം രവിപുരത്തെ വീസ അറ്റസ്റ്റേഷൻ കേന്ദ്രത്തിനു സമീപത്തെത്തി 55,000 രൂപ നേരിട്ടു കൈമാറാൻ ഇവർ അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. 40 പേർ തുക നൽകി. മാർഗരറ്റ് പണം വാങ്ങി, ഒരു ഓട്ടോറിക്ഷക്കാരനെ ഏൽപിച്ചു. സംശയം തോന്നിയ അപേക്ഷകർ, മാർഗരറ്റിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു.

Copyright © . All rights reserved