Latest News

ന്യൂഡൽഹി : ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ പാക് നാവിക സേന വെടിവെച്ച സംഭവത്തിന്റെ സാഹചര്യം വിലയിരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിഷയം ഗൗരവമായി എടുക്കുന്നതായും നയതന്ത്ര തലത്തില്‍ ഉന്നയിക്കുമെന്നും വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ ഗുജറാജ് തീരത്ത് വെച്ചാണ് പാക് നാവിക സേനയുടെ വെടിയേറ്റ് ഒരു മത്സ്യ തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.ജല്‍പാരി എന്ന ബോട്ടിന് നേരെ പാക് നാവിക സേന അകാരണമായി വെടിവെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ബോട്ടില്‍ നിന്ന് കരയ്ക്ക് എത്തിച്ച മത്സ്യ തൊഴിലാളികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.സംഭവത്തില്‍ ഗുജറാത്ത് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഒരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റെന്നും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നടത്തിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സീറോ മലബാര്‍ സഭയുടെ പുതിയ കുര്‍ബാന ക്രമം ഈ മാസം 28ന് നിലവില്‍ വരും. മാറുന്ന കുര്‍ബാന ക്രമവുമായി ബന്ധപ്പെട്ട് വൈദീകരുടെ ഇടയില്‍ ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസത്തിന് പരോക്ഷമായി മറുപടി പറയുകയായിരുന്നു റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍. സഭയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുമ്പോള്‍ സഭയും സമുദായങ്ങളും തമ്മില്‍ ഐക്യമുണ്ടാകണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചു. അനുസരണമില്ലാത്ത ഒരു തലമുറ വൈദീകരാണെങ്കിലും വളര്‍ന്നു വരാന്‍ പാടില്ലെന്ന് ശക്തമായ ഭാഷയില്‍ മുന്നറിയ്പ്പ് നല്‍കി.

സാബത്താചരണവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹത്തിന് നിഷിദ്ധമെന്ന് തോന്നാവുന്ന ചിന്താഗതികള്‍ സമ്മാനിക്കാന്‍ ഒരു വൈദീകനും ഒരിക്കലും ഒരിടത്തും കടമയില്ല. ബലി അര്‍പ്പിക്കുന്നത് കരുണയുടെ അനുഭവം സ്വന്തമാക്കപ്പെടാന്‍ വേണ്ടിയാണ്. കരുണയുണ്ടാകുന്നില്ലെങ്കില്‍ ബലിയര്‍പ്പണത്തിന് പ്രശസ്തിയില്ല. കരുണ തേടി നടക്കുന്നവരായി മാറരുത്. കരുണയുള്ളവരായി വൈദീകര്‍ മാറണമെന്നും റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ തന്റെ വചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

 

 

നടി കാവേരിയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ തന്റെ നിരപരാധിത്വം പുറത്തു വന്നുവെന്ന സന്തോഷം നടി പ്രിയങ്ക അനൂപ് പങ്കുവച്ചിരുന്നു. തന്നെ കാവേരിയുടെ അമ്മ മനപൂര്‍വ്വം ചതിക്കുകയായിരുന്നു എന്നും പ്രിയങ്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് കാവേരിയുടെ അമ്മ. മനസ് കൊണ്ട് ക്ഷമിച്ച് കേസ് പിന്‍വലിക്കുകയായിരുന്നു എന്നാണ് കവേരിയുടെ അമ്മ പറയുന്നത്.

2004 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിധി വന്നത്. ‘ഞാന്‍ കാവേരിയുടെ അമ്മയാണ്’ എന്ന് പരിചയപെടുത്തി കൊണ്ടുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കേസ് പിന്‍വലിക്കുന്നുവെന്ന് പറഞ്ഞു താന്‍ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേ. തനിക്കും പ്രായം ഒക്കെ ആയില്ലേ. ഇപ്പോള്‍ അവള്‍ കയറി അങ്ങ് ഷൈന്‍ ചെയ്യുകയാണ് ചാനലില്‍ എല്ലാം.

കേസ് വിധി വന്നു. അവള്‍ നിരപരാധിയാണ്. നമ്മുടെ തെറ്റിധാരണകള്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അവള്‍ വന്നിരിക്കുന്നത്. പ്രിയങ്ക തങ്ങളെ വന്നു കണ്ടിട്ട് കേസ് പിന്‍വലിക്കണം, ഒരുപാട് വര്‍ഷങ്ങള്‍ ആയി ഇതിന്റെ പിറകെ നടക്കുന്നു. ഒരുപാട് ലക്ഷങ്ങള്‍ ചിലവായി. അങ്ങനെ ഒരുപാട് സങ്കടം പറഞ്ഞു. അപ്പോള്‍ താന്‍ പോട്ടെ ഒപ്പിട്ടു കൊടുത്തേക്കാം എന്ന് തീരുമാനിക്കുകയിരുന്നു.

കേസ് പിന്‍വലിക്കുന്നു എന്ന് മാത്രമാണ് കോടതിയില്‍ പറഞ്ഞത്. അല്ലാതെ അവര്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കേസ് പിന്‍വലിക്കാം, വേറെ രീതിയില്‍ വാര്‍ത്തകള്‍ ഒന്നും കൊടുത്തേക്കരുത് എന്ന് അവരോട് പറഞ്ഞതാണ്. തന്റെ മനസാക്ഷി വച്ചിട്ട് ആണ് പിന്‍വലിച്ചത്. അവര്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എസ് ഐ പ്രഭുല്ല ചന്ദ്രന്‍ സാര്‍ അന്നത്തെ കാലത്തു കണ്ടു പിടിച്ചതല്ലേ.

തനിക്ക് പിന്നെ വയ്യാതാവുകയും ഹൈദരാബാദില്‍ പെട്ടു പോവുകയും ചെയ്തു. കേസ് വിളിക്കുമ്പോള്‍ എപ്പോഴും അവിടെ ചെല്ലാന്‍ ആകില്ല, അതു കൊണ്ട് മാത്രമാണ് പിന്‍വലിച്ചത്. അവര്‍ മാപ്പൊന്നും നമ്മളോട് പറഞ്ഞില്ല. ഒത്തുതീര്‍പ്പില്‍ പോകാം എന്നാണ് പറഞ്ഞത്. കാവേരിയെ കുറിച്ച് വാര്‍ത്ത വരുത്തും എന്നും പറഞ്ഞതു കൊണ്ടാണ് പൊലീസുമായി എത്തുകയും അവളെ പൊലീസ് പിടിക്കുകയും ചെയ്യുന്നത്.

പ്രിന്‍സ് ഹോട്ടലിന്റെ മുമ്പിലാണ് താനും പൊലീസും എത്തുന്നത്. അതിന്റെ ബാക്കി നടപടികള്‍ ഒന്നും അറിയില്ലായിരുന്നു. ഇത്രയും വര്‍ഷം ആയിട്ടും പിന്നെ പോട്ടെ എന്ന് കരുതികൊണ്ടാണ് മനസു കൊണ്ട് ക്ഷമിച്ചത്. താക്കീത് നല്‍കി കൊണ്ടാണ് ക്ഷമിച്ചു കേസ് പിന്‍വലിച്ചത് എന്നാണ് ക്രൈം ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ കവേരിയുടെ അമ്മ പറയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിമപാളിയുള്ള ഗ്രീന്‍ലാന്‍ഡില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ മഞ്ഞ്‌ കനത്തരീതിയില്‍ ഉരുകുന്നതായി പഠനങ്ങള്‍. ഇതുമൂലം ലോകത്താകമാനം സമുദ്രനിരപ്പില്‍ ഒരു സെന്റീമീറ്ററിന്റെ വര്‍ധനയാണുണ്ടായത്. ഈ രീതിയിൽ പോകുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

വടക്കന്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ് സെന്റര്‍ ഫോര്‍ പോളാര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് മോഡലിങ്ങിന്റെ ഗവേഷണമനുസരിച്ച് മഞ്ഞുപാളികള്‍ ഉരുകുന്ന തോതിലും വര്‍തോതിലുള്ള വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ 21 ശതമാനമാണ് മഞ്ഞുരുകുന്ന തോതിലുണ്ടായ വര്‍ധന.

അത്യാധുനിക സംവിധാനങ്ങളാണ് മഞ്ഞ് എത്രത്തോളം ഉരുകിയതെന്ന് കണ്ടെത്താനായി ഉപയോഗിച്ചത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സാറ്റലൈറ്റ് ഡാറ്റാ ഉപയോഗിച്ച് മഞ്ഞുപാളിയുടെ ഘടന കണക്കാക്കി. മഞ്ഞുരുകുന്ന തോത് കണ്ടെത്താന്‍ ഒരു ബഹിരാകാശ ഉപകരണത്തിന്റെ സഹായം തേടുന്നതും ഇതാദ്യം. ഇതുപ്രകാരം 2011 മുതല്‍ 2020 വരെ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളി പ്രതിവർഷം ശരാശരി 35,700 കോടി ടണ്ണോളം ഉരുകി തീരുന്നതായി കണ്ടെത്തി. ഇത്തരത്തില്‍ മഞ്ഞുരുകല്‍ തുടരുകയും ശരാശരി കണക്കാക്കുകയും ചെയ്താല്‍ ആഗോള സമുദ്ര നിരപ്പ് പ്രതിവര്‍ഷം ഒരു മില്ലിമീറ്ററായി ഉയരും.

മാറിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡും ഇരയാകുന്നുവെന്ന് ഗ്രന്ഥ കർത്താവ് തോമസ് സ്ളേറ്റര്‍ പറഞ്ഞു. ‘നമ്മുടെ കാലാവസ്ഥ കനത്ത ചൂട് നേരിടുമ്പോള്‍ ഗ്രീന്‍ലാന്‍ഡില്‍ തീവ്രമായ മഞ്ഞുരുകല്‍ സംഭവങ്ങള്‍ കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഞങ്ങളെ കാലാവസ്ഥാ മാതൃകകള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും,’ അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ മഞ്ഞുരുകല്‍ അടിക്കടിയുണ്ടാവില്ലെന്ന ശുഭാപ്തിവിശ്വാസം സ്ളേറ്റര്‍ പങ്ക് വെച്ചുവെങ്കിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ആമ്പര്‍ ലീസന്റെ പ്രവചനപ്രകാരം 2100 ഓടെ ആഗോള സമുദ്രനിരപ്പ് ഒന്ന് മുതല്‍ ഒന്‍പത് ഇഞ്ച് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ലോകത്താകമാനമുള്ള തീരദേശ നഗരങ്ങള്‍ക്ക് ഇത് ഭീഷണിയാകുമെന്നും പറയുന്നു.

1950 മുതല്‍ കാലാവസ്ഥാ റെക്കോഡ് ചെയ്യപ്പെടാന്‍ തുടങ്ങിയതിന് ശേഷം ഈ വര്‍ഷം സെപ്റ്റംബറിലാണ് ആദ്യമായി ഗ്രീന്‍ലാന്‍ഡ് കൊടുമുടിയില്‍ മഴ പെയ്തത്. സമുദ്രനിരപ്പിന് 10,551 അടി ഉയരത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. യു.എസ് നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്ററിന്റെ കണക്കുപ്രകാരം ഇതാദ്യമായിട്ടാണ് ഇത്ര വലിയ മഴ ഇവിടെയുണ്ടാകുന്നത്. തുടർച്ചയായി പെയ്ത മഴ ഗ്രീന്‍ലാന്‍ഡിലെ താപനില ഉയർത്തി.

ഗ്രീന്‍ലാന്‍ഡ് കൊടുമുടിയിലെ ഹിമപാളിക്ക് മുകളിലായി അമേരിക്കയുടെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ‘സമ്മിറ്റ് സ്റ്റേഷന്‍’ സ്ഥാപിച്ചിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഹിമപാളികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനാണിത്. ഓഗസ്റ്റിലെ ആദ്യ മഴയ്ക്ക് ശേഷമുള്ള ആഴ്ചയിൽ ഹിമപാളികളില്‍ 700കോടി ടണ്ണിന്റെ മഴയാണ് ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വന്‍തോതിലുള്ള മഞ്ഞുരുകലാണിവിടെയുണ്ടായത്. ഇത് മൂലം ആഗോള സമുദ്ര നിരപ്പിലും വന്‍തോതിലുള്ള വര്‍ധനയുണ്ടായി.

മഴയ്ക്ക് ശേഷമുള്ള മഞ്ഞ് ഉരുകൽ ഏഴ് ഇരട്ടിയോളം ഉയര്‍ന്നു. ആര്‍ട്ടിക്കിനും അറ്റ്‌ലാന്റിക് സമുദ്രത്തിനും ഇടയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. കരയുടെ ഭൂരിഭാഗവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട് കിടക്കുന്നു. ജൈവ ഇന്ധനം കത്തിക്കുന്നതിന്റെ ഫലമായിട്ടാണ് 20 വര്‍ഷത്തിലധികമായി ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍ ഉരുകുന്നതെന്നാണ് ഈ വര്‍ഷമിറങ്ങിയ ഐക്യരാഷ്ട്ര സഭയുടെ ‘ കോഡ് റെഡ്’ കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ കണ്ടെത്തൽ. 2019 ല്‍ 53200 കോടി ടണ്ണിന്റെ മഞ്ഞാണ് കടലിലേക്ക് ഗ്രീന്‍ലാന്‍ഡില്‍ നിന്നു ഉരുകിച്ചേർന്നത്. തുടര്‍ച്ചയായുള്ള മഞ്ഞുരുകല്‍ ഹിമക്കരടി പോലെയുള്ള ജീവികളുടെ നിലനില്‍പ്പിനെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

ദീപാവലി തലേന്നാള്‍ മദ്യപിച്ച് വിവസ്ത്രനായി പരാക്രമം നടത്തിയ മുന്‍ എംപിക്കെതിരെ (Former MP) കേസ്. അണ്ണാ ഡിഎംകെ (AIADMK) നേതാവും മുന്‍ നീലഗിരി എംപിയുമായ സി ഗോപാലകൃഷ്ണനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അയല്‍വീട്ടിലെ ഗൃഹനാഥന്‍റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത് എന്നാണ് കുനൂര്‍ നഗര്‍ പൊലീസ് (Police) പറയുന്നത്.

ദീപാവലിതലേന്ന് മദ്യലഹരിയില്‍ നൂല്‍ബന്ധം പോലും ഇല്ലാതെയാണ് മുന്‍ എംപി അയല്‍വാസിയുടെ വീട്ടില്‍ കയറി ചെന്നത്. തുടര്‍ന്ന ഇവിടെ ഇയാള്‍ ബഹളം വയ്ക്കുകയും മറ്റും ചെയ്തു. ഇതോടെ ഓടിക്കൂടിയ നാട്ടുകാരില്‍ പലരും ഈ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. തുടര്‍ന്നും ഗോപാലകൃഷ്ണന്‍റെ പരാക്രമം തുടര്‍ന്നപ്പോള്‍ ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു എന്നാണ് വീഡിയോയില്‍ വ്യക്തമായത്.

പരിക്ക് പറ്റിയ മുന്‍ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ബ്രസീലിയൻ നഗരമായ കാരതിങ്കയിലെ സംഗീതപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു, ലോകത്തെ ഇളക്കിമറിച്ച് പാടിക്കയറിയ മറിലിയ മെൻഡോൻസയുടെ പാട്ടു കേള്‍ക്കാൻ. പക്ഷേ പാതിയിൽ മുറിഞ്ഞ ഈണമായി അവൾ മടങ്ങി. അപ്രതീക്ഷിതമായെത്തിയ ആ വിമാനാപകട വാർത്ത ബ്രസീലിയൻ സംഗീതലോകത്തിനു താങ്ങാവുന്നതിലപ്പുറം വേദനയാവുകയാണ്. മെൻഡോൻസയുടെ ജന്മനാടായ ഗോയിയാനിയയിൽ നിന്നു പുറപ്പെട്ട ചെറുവിമാനമാണ് വെള്ളിയാഴ്ച മിനാസ് ജെറായിസിൽ തകർന്നുവീണത്. മെൻഡോസയ്ക്കൊപ്പമുണ്ടായിരുന്ന 4 യാത്രക്കാരും കൊല്ലപ്പെട്ടു.

അപകടത്തിനു മണിക്കൂറുകൾക്കു മുൻപ് 26കാരിയായ മറിലിയ മെൻഡോൻസ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകൾ ദശലക്ഷക്കണക്കിന് ആരാധകഹൃദയങ്ങളിൽ നോവായി അവശേഷിക്കുകയാണ‌്. വിമാനത്തിൽ കയറുന്നതിനു മുൻപും വിമാനത്തിനുള്ളിലിരുന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് അവ. യാത്ര പറഞ്ഞ് ധൃതിയിൽ നടന്നു പോകുന്നതിന്റെയും ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നതിന്റെയും സുഹൃത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ കോർത്തിണക്കിയൊരുക്കിയ വിഡിയോ ആണ് ഗായിക അവസാനമായി പോസ്റ്റ് ചെയ്തത്. പലതരം വിഭവങ്ങളുടെയും ചിത്രങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിലെ രുചി വൈവിധ്യങ്ങളിൽ പലതും നുകർന്നു തുടങ്ങും മുൻപേ മറിലിയ മെൻഡോൻസയ്ക്കു പറന്നകലേണ്ടി വന്നു. മരണം തൊട്ടടുത്തെത്തിയതറിയാതെ അവൾ ആസ്വദിച്ച ഓരോ നിമിഷവും പങ്കുവച്ച ദൃശ്യങ്ങളും ആരാധകഹൃദയങ്ങളിൽ മുറിപ്പാടായി മാറുകയാണ്. ചെറു പ്രായത്തിൽ അനേകം ബഹുമതികൾ നേടിയ മറിലിയ മെൻഡോൻസ ബ്രസീലിയൻ സംഗീതലോകത്തിന് എന്നും അദ്ഭുതമായിരുന്നു. ബ്രസീലിലെ നാടൻ സംഗീതമായ സെർടാനാജോയുടെ വക്താവാണ് മെൻഡോൻസ. സ്ത്രീകളുടെ പ്രശ്നങ്ങൾ ഗാനങ്ങളിലൂടെ അവതരിപ്പിക്കുക വഴി ലോകമെമ്പാടും അവർ ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 3.8 കോടിയും യൂട്യൂബിൽ രണ്ട് കോടിയും ആരാധകരുണ്ട് മെൻഡോൻസയ്ക്ക്.

2019ൽ പുറത്തിറക്കിയ ‘എം ടോഡോസ് ഓസ് കാന്റോസ്’ എന്ന ആൽബം ഗായികയ്ക്ക് ലാറ്റിൻ ഗ്രാമി പുരസ്കാരം നേടിക്കൊടുത്തു. ഈ വർഷം ഇതേ പുരസ്കാരത്തിന് ഗായികയുടെ ‘പട്രോവാസ്’ എന്ന ആൽബത്തിനു നോമിനേഷൻ ലഭിച്ചിട്ടുണ്ട്. പുരസ്കാര വേദിയിൽ തിളങ്ങാനൊരുങ്ങിയിരുന്ന മെൻഡോൻസയ്ക്കു പക്ഷേ അകാലത്തിൽ യാത്രയാകേണ്ടി വന്നു. ലിയോ ഡയസ് എന്ന രണ്ട് വയസുകാരൻ മകനെ തനിച്ചാക്കിയാണ് മറിലിയ മെൻഡോൻസയുടെ മടക്കം.

 

സ്വന്തം കുഞ്ഞിനെ പെറ്റമ്മ ഇല്ലാതാക്കി എന്ന് കേൾക്കുമ്പോൾ തന്നെ ഏവർക്കും ഒരു മരവിപ്പ് ആയിരിക്കും. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ഹതഭാഗ്യയായ അമ്മയായ ദിവ്യ ജോണിക്ക് അത് ചെയ്യേണ്ടി വന്നു. മനസിന്റെ താളം നഷ്ടപ്പെട്ട ഏതോ നശിച്ച സമയം ദിവ്യയ്ക്ക് സ്വന്തം കുഞ്ഞിനെ തന്റെ കൈകൾ കൊണ്ട് ഇല്ലാതാക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടൻ ദിവ്യയുടെ ജീവിത കഥ തുറന്നു കാട്ടിയത് വൈറലായിരുന്നു. പലരും ദിവ്യയെ കുറ്റപ്പെടുത്തി രംഗത്തെത്തി. എന്നാൽ എന്താണ് ആ സമയത്തെ അവളുടെ മനസികാവതയ്ക്ക് കാരണമായതെന്ന് ആരും ചോദിച്ചില്ല. ഇന്നിപ്പോൾ ദിവ്യയെ കുറിച്ചും പോസ്റ്റ് പാർട്ടം ഡിപ്രെഷനെ കുറിച്ചും നിഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്.

“എനിക്ക് അടുപ്പമുള്ള ഒരു ആൺ സുഹൃത്തിനോട് ചോദിച്ചു.. ഈ പെൺകുട്ടിയെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്? “പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് എനിക്ക് വല്ല്യ ധാരണ ഇല്ല…പക്ഷെ ആ പെൺകുട്ടിയുടെ സ്വരത്തിൽ വല്ലാത്ത സങ്കടം ഉണ്ട്. ഏതൊരു കൊലക്കും ചെറുതായി എങ്കിലും motive ഉണ്ടാവണം. ഈ സ്ത്രീക്ക് അത് കൊണ്ടൊരു ലാഭവും ഉണ്ടായതായി എന്റെ അറിവിലില്ല. അപ്പോ അതവരുടെ മനസികാവസ്ഥ തന്നെയാവണം. അല്ലെങ്കിലും ഉണ്ടാക്കി വിടുന്നവനൊക്കെ. ഈ അവസ്ഥയിൽ ചേർത്ത് പിടിക്കണം എന്ന ധാരണ പോലും ഇല്ലാതെ ഈ പണിക്ക് നിക്കരുതായിരുന്നു. അഭിമാനവും സന്തോഷവും തോന്നി, ഇത്രക്ക് ധാരണ മതി…. ഒരു പെൺകുട്ടിയെ അവൻ സന്തോഷമാക്കി വെച്ചു കൊള്ളും. ഒരു പെൺകുട്ടി പൂർണമായും നിസ്സഹായയായി, പരാശ്രയം വേണ്ട ഒരു അവസ്ഥയിൽ എത്തിക്കുന്ന. ഒരു അവസ്ഥയാണ് പ്രസവം. സുഖ പ്രസവം എന്ന് പേരിടുന്ന ആ സുഖത്തിൽ. യോനി ഭാഗം നീളത്തിൽ മുറിച്ചകറ്റി,,, തുന്നി കെട്ടിയ ഒരു ശരീരം കൊണ്ടാണ് ആ സുഖം അവസാനിക്കുന്നത് സിസേറിയൻ എങ്കിൽ ഒരിക്കലും മായാത്ത ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ എഴോളം പാളികൾ മുറിച്ചകറ്റി തുന്നി വെക്കുന്ന ഒരു വയറും ബാക്കിയാവുന്നു. ഈ വേദനക്കിടയിൽ താൻ ഊട്ടിയാൽ മാത്രം ജീവൻ നിലനിൽക്കുന്ന. കണ്ണടച്ച് അലറികരയാൻ മാത്രം കഴിയുന്ന ഒരു പളുങ്ക് പാത്രം പോലെ fragile ആയ ഒരു കുഞ്ഞ് ജീവിയുടെ മുഴുവൻ ഉത്തവാരവാദിത്വവും തലയിൽ പെറുമ്പോൾ അവൾക്ക് ചുറ്റും താങ്ങാൻ ആള് വേണം. മനസ് കൊണ്ടും ശരീരം കൊണ്ടും.

സുഖ പ്രസവം എങ്കിൽ ഒരു കസേരയിൽ ഉറച്ചിരിക്കാൻ കഴിയാതെ, സിസേറിയൻ എങ്കിൽ ഇരിക്കുമ്പോൾ മടങ്ങുന്ന വയറിൽ ചുരുണ്ടു കൊളുത്തി വലിക്കുന്ന തുന്നി കേട്ടലുകളും കൊണ്ട്. ഒരുദിവസം എണ്ണമറ്റ തവണ കുഞ്ഞിന് പാല് കൊടുക്കാൻ എണീറ്റിരിക്കുന്ന പെൺശരീരങ്ങളെ കണ്ടിട്ടില്ലേ, ഇതിനെല്ലാം പുറമെ ആദ്യമായി മുലയൂട്ടുമ്പോൾ വിണ്ടു കീറി ചോര ഇറ്റാറായ മുലക്കണ്ണ് കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തു പെരുവിരൽ തറയിൽ ഊന്നി കണ്ണടച്ച് വേദന കടിച്ചമർത്തുന്ന അവസ്ഥകൾ കണ്ടിട്ടില്ലേ. ഒരു മുറിവ് തുന്നി കെട്ടിയാൽ വിശ്രമിക്കണം എന്ന് പറയാത്ത.. പ്രതീക്ഷിക്കാത്ത ഒരേ ഒരു ശരീരിക അവസ്ഥ പ്രസവം ആയിരിക്കണം. കേട്ട് തഴമ്പിച്ച… ആ അമ്മയാവുക എന്ന പ്രക്രിയയിലേക്ക് കാലെടുത്തു വെച്ചു കഴിയുമ്പോളാകും പത്തോ ഇരുപത്തിരണ്ടോ വയസുള്ള പെൺകുട്ടികൾക്ക് അതിന്റെ ആഴം അറിയുന്നത്. ഉറക്കമില്ലാത്ത.. മുറിവുണങ്ങാത്ത…. ഒരു ശരീരവും, പരിഭ്രമിച്ച തളർന്ന ഒരു മനസും. അതിൽ നിന്ന് കര കയറാൻ അവൾക്ക് കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ ഓടിയെടുത്തുന്ന പെറ്റമ്മയും ബന്ധുക്കളും വേണം. അവള് തളരുമ്പോൾ തലക്കൽ ഇരുന്നു തലോടി കൊടുക്കാൻ ഈ അവസ്ഥയുടെ ഉത്തരവാദിയും വേണം.

പലവട്ടം… എന്റെ കുഞ്ഞിനെ എനിക്ക് കൊ ല്ലാൻ തോന്നുന്നു എന്ന് കരഞ്ഞു പറയുന്ന ഒരു അമ്മ. എങ്ങനെ ഏതു ലോജിക്കിൽ ആണ് നോർമൽ ആകുന്നത്..കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് ഒന്ന് മാറ്റി നിർത്തൂ എന്ന് നിസ്സഹായായി ഭർത്താവിനോടും ബന്ധുക്കളോടും കേഴുന്ന..താങ്ങാൻ സ്വന്തം അമ്മയോ കൂടെപ്പിറപ്പായി പോലും ഒരു പെണ്ണോ . ഇല്ലാത്ത ഈ പെൺകുട്ടി മാത്രമാണോ ഇതിന്റെ പഴി ഏൽക്കേണ്ടവൾ..പ്രസവത്തിനു കൊട്ട എടുത്തു ഒറ്റക്ക് ലേബർ റൂമിൽ കയറേണ്ടി വന്നവൾ..സിസേറിയൻ ചെയ്ത ശരീരം കൊണ്ട് ഭർത്താവിന് ലൈംഗിക ദാഹം തീർക്കേണ്ടി വന്നവൾ.മനസിക രോഗി അല്ലെങ്കിൽ പിന്നെ എന്താവാനാണ്. ഇതിലും കഷ്ടമുള്ള അവസ്ഥയിൽ പ്രസവിക്കുന്നവരുണ്ട്. അവരെ ചൂണ്ടി ഉദാഹരണം കാണിച്ചു ഒഴിയാൻ ശ്രമിക്കരുത്. അതവരുടെ കടമയല്ല,മാതൃകയുമല്ല .ഔദാര്യമാണ്. Post partum depression is a brutal reality.”

ആലത്തൂരിൽനിന്ന് കാണാതായ നാല് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്താനായി പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇതിനിടെ സഹപാഠികളായ നാലുപേരും തമിഴ്നാട്ടിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നിലവിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പാലക്കാട് ആലത്തൂരിൽനിന്നുള്ള പോലീസ് സംഘങ്ങളാണ് തമിഴ്നാട്ടിലെ പലയിടങ്ങളിലും തിരച്ചിൽ തുടരുന്നത്. പൊള്ളാച്ചിയിൽ ഇവരെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാൽ പൊള്ളാച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ നാല് വിദ്യാർത്ഥികളും ആദ്യം പാലക്കാട്ടേക്ക് പോയതായാണ് പോലീസിന്റെ നിഗമനം. ആലത്തൂർ ദേശീയപാതയിൽ സ്വാതി ജംങ്ഷനിലേക്ക് വിദ്യാർത്ഥികൾ നടന്നുപോകുന്നത് കണ്ടവരുണ്ട്. ഇവിടെനിന്ന് ബസിൽ കയറി ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. പാലക്കാട് ബസ് സ്റ്റാൻഡിൽനിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

നവംബർ മൂന്നാം തീയതിയാണ് ആലത്തൂർ സ്വദേശികളായ നാല് വിദ്യാർഥികളെ കാണാതായത്. ഇതിൽ രണ്ടുപേർ ഇരട്ടസഹോദരിമാരാണ്. എല്ലാവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഇവരിലൊരാളുടെ കൈയിൽ മൊബൈൽ ഫോണുണ്ടെങ്കിലും മൂന്നാം തീയതി മുതൽ ഇത് സ്വിച്ച് ഓഫാണ്. ഇവർ പ്രത്യേക ലക്ഷ്യം വെച്ച് യാത്ര തിരിച്ചതല്ലെന്നും വെറുതെ കറങ്ങി നടക്കുകയാണെന്നുമാണ് പോലീസ് നൽകുന്ന വിവരം.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയേറ ലിയോണില്‍ ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ മരിച്ചു. തലസ്ഥാനമായ ഫ്രീ ടൗണില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്.

എണ്ണ ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടിയിടിയില്‍ ടാങ്കറില്‍ നിന്ന് വലിയ രീതിയില്‍ എണ്ണ ചോരാന്‍ തുടങ്ങി. പരിസരവാസികള്‍ ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മരണസംഖ്യ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. നഗരത്തിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. സംഭവസ്ഥലത്തേതെന്ന് കരുതുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയിലൊക്കെ തകര്‍ന്ന ടാങ്കറിന് സമീപം മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നതായി കാണാം.

സംഭവത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാകിസ്താൻ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആറ് മത്സ്യത്തൊഴിലാളികളെ പാകിസ്താൻ തട്ടിക്കൊണ്ടുപോയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പാക് നാവികസേനാംഗങ്ങൾ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആറ് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. ജൽപാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Copyright © . All rights reserved