Latest News

കർണാടകയിലെ ബെംഗളൂരുവിന് സമീപം വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ. ബെംഗളൂരുവിലെയും ബിഡദിയിലെയും സമീപ പ്രദേശങ്ങളായ ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗർ, കഗ്ഗലിപുര എന്നിവിടങ്ങളിലെയും നിവാസികളാണ് ദുരൂഹമായ ശബ്ദം കേട്ടത്. ശബ്ദത്തിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാൻ ഇതുവരെ അധികാരികൾക്ക് സാധിച്ചിട്ടില്ല. രാവിലെ വലിയ ശബ്ദം കേട്ടതായാണ് ആളുകൾ പറയുന്നത്. നിരവധി ക്വാറി ബിസിനസ്സുകളുടെ കേന്ദ്രമാണ് ബിഡദി. കഴിഞ്ഞ വർഷം മേയിലും ഈ വർഷം ജൂലായിലും സമാനമായ ശബ്ദങ്ങൾ ബെംഗളൂരുവിൽ കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.

പ്രദേശത്ത് സ്‌ഫോടനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലോക്കൽ പൊലീസ് പറയുന്നത്. അതേസമയം, സ്‌ഫോടനം പോലുള്ള ശബ്ദം കേട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങളുടെ നിരീക്ഷണ ഉപകരണങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂകമ്പം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഭൂകമ്പ നിരീക്ഷണശാലകളിൽ നിന്ന് ഡാറ്റ വിശകലനം ചെയ്‌തെന്നും പ്രാദേശിക ഭൂചലനത്തിന്റെയോ ഭൂകമ്പത്തിന്റെയോ യാതൊരു സൂചനയും ഡാറ്റകളിൽ കാണിക്കുന്നില്ലെന്നുമാണ് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഈ വർഷം ജൂലൈയിൽ, ബംഗളൂരുവിലെ സർജാപൂർ, ജെപി നഗർ, ബെൻസൻ ടൗൺ, ഉൽസൂർ, ഐഎസ്ആർഒ ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലെ നിവാസികൾ തങ്ങൾ ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടതായി പറഞ്ഞിരുന്നു. അത് ‘സോണിക് ബൂം’ ആണെന്ന നിഗമനത്തിലാണ് പിന്നീട് എത്തിയത്. ശബ്ദത്തേക്കാൾ വേഗത്തിൽ ചലിക്കുന്ന ഒരു വസ്തു സൃഷ്ടിക്കുന്ന ശബ്ദത്തെയാണ് സോണിക് ബൂം എന്ന് പറയുന്നത്.

കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. നമ്പര്‍ 18 ഹോട്ടലില്‍ നിന്നിറങ്ങിയ മോഡലുകളെ പിന്തുടര്‍ന്നത് സൈജു തങ്കച്ചനായിരുന്നു. ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാറും പിടിച്ചെടുത്തു. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ മോഡലുകളെ പിന്തുടര്‍ന്നത് എന്നായിരുന്നു സൈജുവിന്റെ അവകാശവാദം.

ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകര്‍ക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ സൈജുവിനെ പിന്നീട് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ജീവനക്കാര്‍ കായലില്‍ തള്ളിയ ഒരു ഹാര്‍ഡ് ഡിസ്‌ക് മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു. ദേശീയപാതയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ നിര്‍ണായക തെളിവാണ് ഈ ഹാര്‍ഡ് ഡിസ്‌ക്.

മീന്‍പിടിക്കാനിട്ട വലയിലാണ് ഹാര്‍ഡ് ഡിസ്‌ക് കുടുങ്ങിയത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലില്‍ തന്നെ ഉപേക്ഷിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി.തിങ്കളാഴ്ചയായിരുന്നു സംഭവം. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലില്‍ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ ആവശ്യം.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.

ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസിന്റെ അടുത്ത പ്രസിഡന്റായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഉന്നത നയതന്ത്രജ്ഞ മിര്‍ജാന സ്‌പോല്‍ജാറിക് എഗറിനെ തിരഞ്ഞെടുത്തു. റെഡ്‌ക്രോസിന്റെ 160 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ് ആണ് മിര്‍ജാന.

ഇപ്പോഴത്തെ പ്രസിഡന്റ് പീറ്റര്‍ മോറര്‍ അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് സ്ഥാനമൊഴിയുന്നത്. ഒക്ടോബര്‍ ഒന്നിനാണ് എഗര്‍ സ്ഥാനമേല്‍ക്കുക. 4 വര്‍ഷമാണ് കാലാവധി. നിലവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഡവലെപ്‌മെന്റ് പ്രോഗ്രാം ഉപമേധാവിയാണ് എഗര്‍. യൂറോപ്പ് കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്‌റ്റേറ്റ്‌സ് എന്നിവയുടെ യുഎന്‍ഡിപി റീജിയണല്‍ ബ്യൂറോയുടെ ചുമതലയും എഗറിനുണ്ട്.

അടിച്ചമര്‍ത്തപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്ന വിഭാഗത്തെ സഹായിക്കുന്നതിന് സംഘടന കെട്ടിപ്പടുത്തിരിക്കുന്ന മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ താന്‍ കഠിനമായി പരിശ്രമിക്കുമെന്ന് എഗര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരം∙ ആലുവ ഈസ്റ്റ് സിഐ സി.എൽ.സുധീറിനെ സസ്പെൻഡ് ചെയ്തു. നിയമ വിദ്യാർഥി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണു നടപടി. വകുപ്പുതല അന്വേഷണം നടത്താൻ സിറ്റി ട്രാഫിക് എസിയെ ഡിജിപി ചുമതലപ്പെടുത്തി. കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.

ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വന്നതായാണ് ഡിഐജി റിപ്പോർട്ട് നൽകിയത്. മുൻപു ചില കേസുകളിൽ ഉദ്യോഗസ്ഥനുണ്ടായ വീഴ്ചകളും റിപ്പോർട്ടിൽ പരാമർശിച്ചു. കോൺഗ്രസ് സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് എത്രയും വേഗം സസ്പെൻഷൻ ഉത്തരവിറക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചത്. രാവിലെ മോഫിയ പർവീണിന്റെ പിതാവുമായി സംസാരിച്ച മുഖ്യമന്ത്രി കർശന നടപടി എടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്നത് എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ്.

ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു പരിഹാരം കാണേണ്ട പൊലീസ് ഇൻസ്പെക്ടർ മാനസികരോഗി എന്നു വിളിച്ചതാണു മകളെ തകർത്തതെന്നു മോഫിയയുടെ മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു. ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും മോഫിയയുടെ സഹപാഠികളും പൊലീസിനെതിരെ പ്രതിഷേധിച്ചിരുന്നു.

ഒരിടവേളയ്ക്ക് ശേഷം മാസ് പരിവേഷവുമായി സുരേഷ് ഗോപിയെത്തുന്ന കാവൽ തീയേറ്ററുകളിൽ പ്രദർശനത്തിന്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ക്രൈം ത്രില്ലറാണ്. കൊച്ചിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ആരാധകരുടെ വൻ പങ്കാളിത്തമുണ്ട്.

കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.

തൊണ്ണൂറുകളിൽ തിയറ്ററുകളെ ത്രസിപ്പിച്ച സിനിമകൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സുരേഷ് ഗോപിയുടെയും രഞ്ജി പണിക്കരുടെയും. അന്ന് തിരക്കഥാകൃത്തിന്റെ റോളിലായിരുന്ന രൺജി പണിക്കർ സ്ക്രീനിൽ സുരേഷ് ഗോപിയ്ക്കൊപ്പം ചേരുമ്പോൾ, ചിത്രത്തിലെ ഒരു ഡയലോഗ് പോലെ തന്നെ, തങ്ങളിലെ കനൽ ഇനിയും കെട്ടിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇരുവരും. ആക്ഷനും ഇമോഷനും സമാസമം ചേർത്ത് ‘കാവലി’ലൂടെ ഹിറ്റ് കൂട്ടുകെട്ടിനൊരു ട്രിബ്യൂട്ട് ഒരുക്കുകയാണ് ചിത്രം സംവിധാനം ചെയ്ത നിധിൻ രൺജി പണിക്കർ.

ഇടുക്കിയിലെ ഒരു മലയോര മേഖലയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വൻ തോട്ടമുടമകളുടെയും മുതലാളിമാരുടെയും ചൂഷണത്തിൽ ഞെരുങ്ങുന്ന സാധാരണക്കാരുടെ ആശ്രയമാണ് സുഹൃത്തുക്കളായ തമ്പാനും (സുരേഷ് ഗോപി) ആന്റണിയും (രഞ്ജി പണിക്കർ). അതവർക്ക് പണം കൊണ്ടും സ്വാധീനം കൊണ്ടും ശക്തരായ വേണ്ടുവോളം ശത്രുക്കളെയും സമ്പാദിച്ചു നൽകുന്നു. പോലീസ് കൂടി പണത്തിന്റെ പക്ഷം ചേരുന്നതോടെ തമ്പാന്റെയും ആന്റണിയുടെയും ജീവിതം കീഴ്മേൽ മറിയുന്നു.

മക്കളുടെ സുരക്ഷ പോലും ഉറപ്പാക്കാനാവാത്ത ആന്റണിയുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെയാണ് സിനിമയുടെ ആദ്യ പകുതി കടന്നുപോകുന്നത്. തമ്പാന്റെയും ആന്റണിയുടേയും മുൻകാലവും ഫ്ലാഷ്ബാക്കായി എത്തുന്നു. തമ്പാന്റെ തിരിച്ചുവരവ് രണ്ടാം പകുതിയെ കൂടുതൽ ചടുലമാക്കുന്നുണ്ട്. നിരവധി ഉപകഥകളുള്ള ചിത്രത്തിനൊടുവിൽ ചില അപ്രതീക്ഷിത വികാസങ്ങളും സംവിധായകൻ കരുതിവെച്ചിട്ടുണ്ട്.

സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുടുംബ ബന്ധങ്ങളുടെയും ആത്മബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളിലും ഇരുവരും തിളങ്ങി. റേച്ചൽ ഡേവിഡ്, കിച്ചു ടെല്ലസ്, മുത്തുമണി, ശങ്കർ രാമകൃഷ്ണൻ, സാദിഖ്, ശ്രീജിത് രവി, ഇവാൻ അനിൽ, പോളി വിൽസൺ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. പരിചയ സമ്പന്നർക്കൊപ്പം യുവതാരങ്ങളുടെ പ്രകടനവും എടുത്തുപറയണം.

‘കമ്മീഷണർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിരവധി റെഫറൻസുകളും ചിത്രത്തിൽ കാണാം. ‘കസബ’ എന്ന ആദ്യ ചിത്രത്തിൽ നിന്നും സംവിധായകനെന്ന നിലയിൽ താൻ ഒരുപാട് മുന്നോട്ടു പോയെന്ന് നിഥിൻ രഞ്ജി പണിക്കർ ‘കാവലി’ൽ അടിവരയിടുന്നു.

ദൃശ്യങ്ങളാണ് കാവലിന്റെ മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം. ഹിൽ സ്റ്റേഷന്റെ ആകാശദൃശ്യങ്ങളും പ്രകാശവിന്യാസവും രാത്രിയും പകലും ഒരുപോലെ മികച്ചുനിന്നു. ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നതിൽ രഞ്ജിൻ രാജിന്റെ സംഗീതം വലിയ പങ്കു വഹിച്ചു. മൻസൂർ മുത്തുട്ടിയാണ് എഡിറ്റിങ്.

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.

ഷെറിൻ പി യോഹന്നാൻ

ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ആശ്രയമായിരുന്നു പണ്ട് ആന്റണിയും തമ്പാനും. പോലീസ് അവരുടെ ശത്രുപക്ഷത്താണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. ആന്റണി എഴുന്നേറ്റു നടക്കാത്ത അവസ്ഥയിലായി. യൗവ്വനക്കാരായ തന്റെ മകളെയും മകനെയും ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്നില്ല. സമാധാനമായി കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയായപ്പോൾ ആന്റണി തമ്പാനെ തേടിയിറങ്ങുന്നു.

‘കാവൽ’ എന്ന പേര് കൊണ്ടുതന്നെ സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാം. പഴയ സുഹൃത്തിന്റെ മക്കൾക്ക് കാവലായി എത്തുന്ന തമ്പാന്റെ കഥയാണിത്. മലയാളികൾ കണ്ടു മടുത്ത കഥ തന്നെ. ഒരു ഇമോഷണൽ ഡ്രാമയിൽ സുരേഷ് ഗോപിയുടെ കുറച്ചു ‘മാസ്സ്’ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും തിരുകി കയറ്റിയ ചിത്രമാണ് ‘കാവൽ’.

പകവീട്ടലിന്റെ കഥയിൽ കൂടുതലൊന്നും സംഭവിക്കുന്നില്ലെന്നതാണ് പ്രധാന പോരായ്മ. തിരക്കഥ വളരെ ദുർബലമാണെന്ന് ആരംഭത്തിൽ തന്നെ മനസ്സിലാക്കാം. കാരണം അവിടം മുതൽ ചിത്രം ഇഴയുകയാണ്. വിരസമായി നീങ്ങിയ ചിത്രത്തെ രക്ഷിച്ചെടുക്കാനുള്ള ഒരു ശ്രമം ക്ലൈമാക്സിൽ കാണാം. എന്നാൽ അതാണ് ഏറ്റവും മോശമായി അനുഭവപ്പെട്ടത്.

ചിത്രത്തിലെ പ്രകടനങ്ങളെല്ലാം തൃപ്തികരമാണ്. ക്ലോസ് ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രേക്ഷകനിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ അതും മടുപ്പുളവാക്കുന്നു. പഴയ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ‘കാവലി’ൽ പ്രതീക്ഷിച്ചതെങ്കിൽ തെറ്റി. കൂടുതൽ ക്ഷീണിതനായ സുരേഷ് ഗോപിയേയാണ് കാണാൻ കഴിയുക. ക്‌ളീഷേ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ഇടയ്ക്കിടെ എത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻ സീനുകളും നനഞ്ഞ പടക്കം പോലെയാണെന്ന് ചുരുക്കം.

‘ആറാം തമ്പുരാന്‍’, ‘പത്രം’, ‘നരസിംഹം’ തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും മലയാള സിനിമയില്‍ ഉണ്ടാവാനുള്ള തുടക്കമാണ് ‘കാവലെ’ന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. എന്നാൽ ഇതുപോലുള്ള പഴഞ്ചൻ കഥയും ട്രീറ്റ്മെന്റും ഇനി വേണ്ടെന്നാണ് എന്റെ പക്ഷം. ദുർബലമായ തിരക്കഥയും ക്‌ളീഷേ രംഗങ്ങളും എല്ലാം ചേർന്ന് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ഒരു ചിത്രം. വീര്യം കുറഞ്ഞ പഴയ വീഞ്ഞ്, ‘The Powerhouse is Back’ എന്ന ലേബൽ ഒട്ടിച്ചു പുറത്തിറക്കി. അത്രമാത്രം!!!

നിയമ വിദ്യാര്‍ഥിനി ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മൊഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്ത കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മൊഫിയയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്.

ഭര്‍തൃവീട്ടില്‍ മൊഫിയ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊഫിയ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് സുഹൈല്‍ സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായാണ് വെളിപ്പെടുത്തല്‍. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മൊഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.

കാല്‍പന്തുകളുടെ പൂരത്തിന് 2022 നവംബര്‍ പകുതിയോടെ ഖത്തറില്‍ തിരിതെളിയാനിരിക്കെ ഫിഫ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ക്കായി മലയാളി ഡ്രൈവര്‍മാരും. ഇതുമായി ബന്ധപ്പെട്ടുള്ള ഖത്തര്‍ ഗവണ്‍മെന്‍റിന്‍റെ റിക്രൂട്ടിംഗ് നടപടികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ആകെയുള്ള ആറായിരത്തോളം അവസരങ്ങളില്‍ ആയിരത്തോളം ഒഴിവുകളിലേക്കാണ് കേരളത്തില്‍ നിന്നടക്കം ഡ്രൈവര്‍മാരെ ഖത്തര്‍ വേള്‍ഡ് കപ്പ് അനുബന്ധ ഒരുക്കങ്ങള്‍ക്കായി എത്തിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.

എറണാകുളം രവിപുരത്ത് പ്രവര്‍ത്തിക്കുന്ന ആസ് മാക്‌സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ നടപടികള്‍. അങ്കമാലി അഡ്‌ലക്‌സ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഡ്രൈവര്‍മാരെ എറണാകുളം ക്യൂന്‍സ് വാക്ക് വേയിലെത്തിച്ച് റോഡ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍. മെഡിക്കല്‍ അടക്കം സൗജന്യമായാണ് ഇവരെ ഖത്തറിലെത്തിക്കുന്നത്. വരുന്ന 45 ദിവസത്തിനകം തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഖത്തറിലേക്ക് പറക്കും.

വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ടുള്ള ഗതാഗത സംവിധാനങ്ങള്‍ ഇത്തരത്തിലെത്തുന്ന ഡ്രൈവര്‍മാര്‍ മുഖേനയായിരിക്കും നടക്കുക. ഒന്നര വര്‍ഷത്തോളം നീളുന്ന ജോലിയാണിത്. ഖത്തര്‍ ട്രാഫിക് ഉദ്യോഗസ്ഥരാണ് ഡ്രൈവിംഗ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകിയകള്‍ ഇന്ന് സമാപിക്കും.

പ്രകൃതിയില്‍ ഇപ്പോള്‍ നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇത്‌ നമ്മള്‍ മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇപ്പോഴിതാ അര്‍ജന്റീനയില്‍ പ്രത്യക്ഷമായ മേഘക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അര്‍ജന്റീനയിലെ കോര്‍ഡോബയിലെ കാസാ ഗ്രാഡെയിലാണ് വിചിത്രമായ മേഘക്കൂട്ടത്തെ കണ്ടത്. ആകാശത്ത് പന്തുകള്‍ക്ക് സമാനമായ രീതിയിലാണ് ഇവ കാണപ്പെടുന്നത്.

മേഘക്കൂട്ടത്തെ കണ്ടതിന് പിന്നാലെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്.മമാന്റസ് മേഘങ്ങള്‍ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ സിങ്റ്റായി നഗരത്തിലും മമാന്റസ് മേഘങ്ങളെ കണ്ടിരുന്നു. കനത്ത പേമാരിക്കും കൊടുങ്കറ്റിനും മുമ്പാണ് ഇത്തരത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടാറുള്ളതെന്നും വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.

ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്.

കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ.

മലയാളത്തിലെ മികച്ചവയെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങൾക്കു വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,– ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.

ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ‘ശബരിമല ശ്രീധർമശാസ്താവ്’ എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം…’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ‘പടകാളി ചണ്ഡി ചങ്കരി പോർക്കലി…’, ‘കുനുകുനെ ചെറു കുറുനിരകൾ…’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ…’ എന്നിങ്ങനെ ‘യോദ്ധ’യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി.

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’ ബിച്ചുവിന്റെ എക്കാലത്തും സൂപ്പർഹിറ്റായ ഗാനങ്ങളിലൊന്നാണിത്. ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ…’, ‘കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ…’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ…’ ഇത്തരത്തിൽ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ ‘ജംഗിൾബുക്കി’ൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ…’ എന്ന അവതരണ ഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്.

‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’ എന്ന കുസൃതി ഒളിപ്പിച്ച വരികളും മറ്റാരുടേതുമല്ല. ‘ആളൊരുങ്ങി അരങ്ങൊരുങ്ങീ….’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ….’, ‘തത്തപ്പെണ്ണേ തഞ്ചത്തിൽ വാ….’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം….’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ….’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ….’ ബിച്ചുവിന്റെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകളിൽ ചിലതാണിവ. മലയാള സിനിമയിൽ മോഹൻലാലിന്റെ സ്ഥാനം ഉറപ്പിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളിൽ നിന്നാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ ‘മഞ്ചാടിക്കുന്നിൽ…’, ‘മഞ്ഞണി കൊമ്പിൽ…’, ‘മിഴിയോരം നനഞ്ഞൊഴുകും…’ എന്നീ മൂന്നു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി.

ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡിലെ ‘സുമതി’ എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.

1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎ ബിരുദം നേടി.

വരികളിലെ ലാളിത്യമായിരുന്നു എന്നും അദ്ദേഹത്തിന്‍റെ ജീവിതത്തിലും ജീവിതത്തിലും. വഴുതക്കാടും ശാസ്തമംഗലത്തുമെല്ലാം നടന്നും ഓട്ടോയിൽ സഞ്ചരിച്ചുമെല്ലാം സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിച്ച അസാമാന്യ പാട്ടെഴുത്തുകാരൻ ബിച്ചുതിരുമലക്ക് വിട.

RECENT POSTS
Copyright © . All rights reserved