വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. അസാൻജിന്റെ മാനസികാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
യുഎസ് അധികൃതർ നൽകിയ അപ്പീലിലാണിത്. നീതിയുടെ ലംഘനമാണിതെന്നും അപ്പീൽ നൽകുമെന്നും അസാൻജിന്റെ കാമുകി സ്റ്റെല്ല മോറിസ് അറിയിച്ചു. 175 വർഷം ജയിൽശിക്ഷ ലഭിക്കാവുന്ന 17 ചാരവൃത്തി കുറ്റങ്ങളാണ് യുഎസ് അസാൻജിനെതിരെ ചുമത്തിയിട്ടുള്ളത്. 2010–11 ലാണ് വിക്കിലീക്സ് യുഎസ് രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചത്.
2007 ൽ ബഗ്ദാദിൽ യുഎസ് ആക്രമണത്തിൽ 2 റോയിട്ടേഴ്സ് റിപ്പോർട്ടർമാർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പൊരുളറിയിച്ചായിരുന്നു തുടക്കം. സ്വീഡനിൽ ലൈംഗിക ആരോപണം നേരിടുന്ന അസാൻജ് അവർക്കു കൈമാറുന്നത് ഒഴിവാക്കാൻ 2012 ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയതാണ്. എംബസി വിട്ടു പുറത്തിറങ്ങാത്തതിനാൽ ബ്രിട്ടന് ഒന്നും ചെയ്യാനായില്ല. എന്നാൽ, ഇക്വഡോറുമായി ഇടഞ്ഞതോടെ 2019 ൽ അവരുടെ അനുമതിയോടെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
മാനസികനില തകരാറിലായതിനാൽ ആത്മഹത്യ ചെയ്തേക്കും എന്ന വാദമാണ് കീഴ്ക്കോടതി വിധി അസാൻജിന് അനുകൂലമാക്കിയത്. എന്നാൽ, ഏറ്റവും കൂടുതൽ സുരക്ഷയുള്ള കൊളറാഡോ ജയിലിൽ അസാൻജിനെ സുരക്ഷിതമായി പാർപ്പിക്കുമെന്ന് യുഎസ് അപ്പീലിൽ ഉറപ്പുനൽകി. യുഎസ് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗ നടപടികൾക്കെതിരെ പോരാടുന്ന അസാൻജിന് ലോകമെങ്ങും ആരാധകരുണ്ട്.
യുകെയിൽ 24 മണിക്കൂറിനിടെ 448 പുതിയ ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് മൊത്തം കേസുകൾ 1,265 ആയി. വ്യാഴാഴ്ച 249 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിൽ 443 കേസുകളും സ്കോട്ട്ലൻഡിൽ ഒന്ന്, വെയിൽസിൽ നാല് കേസുകളും രേഖപ്പെടുത്തിയതായാണ്.
വടക്കൻ അയർലണ്ടിൽ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം യുകെയിലുടനീളം മൊത്തം 58,194 പുതിയ കോവിഡ് അണുബാധകളും പോസിറ്റീവ് പരിശോധനയുടെ 28 ദിവസത്തിനുള്ളിൽ 120 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 9 ന് ശേഷമുള്ള കേസുകളുടെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്, യുകെയിലെ റെക്കോർഡിലെ ആറാമത്തെ വലിയ വർദ്ധനവും.
വ്യഴാഴ്ച യുകെയിൽ 24,039 പേർക്ക് ആദ്യ വാക്സിൻ ലഭിച്ചു, ഇതോടെ വാക്സിൻ ലഭിച്ചവരുടെ എണ്ണം 51,207,496 ആയി. 33,824 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചതോടെ ആകെ 46,674,061 പേർക്ക് ഇപ്പോൾ ഇരട്ട വാക്സിൻ ലഭിച്ചിട്ടുണ്ട്. മറ്റൊരു 469,479 ബൂസ്റ്റർ അല്ലെങ്കിൽ മൂന്നാം ജബ്സ് നൽകപ്പെട്ടു, അതായത് 22,184,983 ആളുകൾക്ക് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ ഈ രീതിയില്‍ വ്യാപിച്ചാല്‍ പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പ്രൊഫ. നീല്‍ ഫെര്‍ഗൂസണ്‍ മുന്നറിയിപ്പ് നൽകി. പുതിയ വേരിയന്റ് മൂലം യുകെ സ്‌ഫോടനാത്മകമായ നിലയില്‍ ഇന്‍ഫെക്ഷന്‍ നേരിടുന്നുവെന്നാണ് ഫെര്‍ഗൂസന്റെ മുന്നറിയിപ്പ്. എന്‍എച്ച്എസിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും, പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്കും ഇടയാക്കാന്‍ ഒമിക്രോണ്‍ വേരിയന്റിന് സാധിച്ചേക്കുമെന്ന്
ഫെര്‍ഗൂസണ്‍ ഗാര്‍ഡിയനോട് വ്യക്തമാക്കി. ദിവസേന 10,000 പേരെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയും വന്നേക്കും.
നിലവില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ രോഗികള്‍ ആശുപത്രിയിലെത്തിയ റെക്കോര്‍ഡ് ഈ വര്‍ഷം ജനുവരി 12ന് 4582 കോവിഡ് രോഗികള്‍ ചികിത്സ തേടിയതാണ്. ഒമിക്രോണിനെ നേരിടാന്‍ പുതിയ ദേശീയ ലോക്ക്ഡൗണ്‍ വന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് രോഗികളുടെ ആശുപത്രി പ്രവേശനം അഞ്ചക്കം പിന്നിടുമെന്ന മുന്നറിയിപ്പ്. ബൂസ്റ്ററുകള്‍ ഉപയോഗിച്ച് സമയം നേടാനാണ് സാധിക്കുകയെന്നാണ് പ്രൊഫസര്‍ ഫെര്‍ഗൂസണ്‍ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ 1 മില്ല്യണ്‍ കേസുകളാണ് ഹെല്‍ത്ത് സെക്രട്ടറി പ്രവചിച്ചിരിക്കുന്നത്.
ലണ്ടനിലെ 30 ശതമാനം പുതിയ കോവിഡ് കേസുകള്‍ക്കും പിന്നിലുള്ളത് ഒമിക്രോണ്‍ ആണെന്നാണ് മറ്റൊരു സ്ഥിരീകരണം. മന്ത്രിമാര്‍ക്ക് നല്‍കിയ രഹസ്യ ഡാറ്റയിലാണ് ക്രിസ്മസിലേക്ക് നീങ്ങുമ്പോള്‍ ബ്രിട്ടന്‍ നേരിടുന്ന വെല്ലുവിളി വ്യക്തമാക്കുന്നത്. ഇതോടെ കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ ആവശ്യമായി വന്നേക്കാമെന്ന ആശങ്കയും ഉയരുകയാണ്.
മഹാമാരിയ്ക്ക് എതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം കോബ്രാ യോഗം ചേര്‍ന്നു. ഒമിക്രോണ്‍ വേരിയന്റിന് എതിരായ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പോസിറ്റീവായതിനെ തുടര്‍ന്ന് യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്ത കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിള്‍ ഗോവ് നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് മുന്നറിയിപ്പ് നല്‍കി. ലണ്ടനും, സ്‌കോട്ട്‌ലണ്ടുമാണ് പുതിയ വേരിയന്റ് ഹോട്ട്‌സ്‌പോട്ടുകളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ജീവിക്കാന്‍ വേണ്ടി ആരംഭിച്ച മീന്‍വില്‍പ്പന നിര്‍ത്തുകയാണെന്ന് നടുറോഡില്‍ ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായ ശ്യാമിലി. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണെന്ന് ശ്യാമിലി പറഞ്ഞു.
കോഴിക്കോട്ട് അശോക പുരത്ത് വെച്ചാണ് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ശ്യാമിലിയെ ഭര്‍ത്താവ് നടുറോഡിലിട്ട് പൊതിരെ തല്ലിയത്. സംഭവത്തിന്റെ വീഡിയോ സൈബറിടത്ത് വൈറലായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് നിധിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ഭീഷണിയുണ്ടെന്ന് ശ്യാമിലി കൂട്ടിച്ചേര്‍ത്തു. മീന്‍വില്‍പ്പന ഏക വരുമാനമാര്‍ഗമായിരുന്നു ശ്യാമിലിക്ക്.
തന്നെ നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല, പരാതി പറഞ്ഞ് മടുത്തുവെന്ന് ശ്യാമിലി പറയുന്നു. ജാമ്യത്തിലിറങ്ങിയ അയാള്‍ ജീവിക്കാന്‍ അനുവദിക്കിസ്സെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്, ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാവരും കൂടിയങ്ങ് ജീവിതം അവസാനിപ്പിക്കുമെന്നും നിറകണ്ണുകളോടെ പറഞ്ഞു.
ജോലിക്കൊന്നും പോകാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന്‍ സ്ഥിരമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ കക്കോടിയിലെ മൂന്ന് പെണ്‍മക്കളെയും കൂട്ടി ശ്യാമിലി തന്റെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. ജീവിക്കാന്‍ മറ്റ് വരുമാന മാര്‍മില്ലാതായതോടെ ശ്യാമിലിയുടെ ഭര്‍ത്താവിന്റെ ചേട്ടന്റെ ഭാര്യയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന അശോക പുരത്തെ മീന്‍ സ്റ്റാളാണ് കഴിഞ്ഞ 27 ന് നിധിന്‍ എത്തി അടിച്ചു നശിപ്പിച്ചത്.
പണം കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാത്തിന്റെ പ്രകോപനമായിരുന്നു ആക്രമണം. മുഖത്ത് സാരമായി പരിക്കേറ്റ ശ്യാമിലി ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കേസില്‍ ബുധനാഴ്ച ജാമ്യം ലഭിച്ച നിധിന്‍ അടുത്ത ദിവസം രാവിലെ തന്നെ വീണ്ടുമെത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ നിധിന്റെ അതിക്രമം കൊണ്ടുമാത്രം ശ്യാമിലിക്ക് നഷ്ടപ്പെട്ടത് 20,000 രൂപയോളമാണ്. മീനെടുക്കുന്ന മാര്‍ക്കറ്റിലെ പണം കൊടുക്കാനുമായില്ല. നിധിന്‍ വീണ്ടുമെത്തി പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ കച്ചവടം തന്നെ നിര്‍ത്താനുള്ള ആലോചനയിലാണ് താനെന്നും ശ്യാമിലി കൂട്ടിച്ചേര്‍ത്തു.
സംരക്ഷണം നല്‍കേണ്ട പോലീസോ, ജനപ്രതിനിധികളോ പോലും തിരിഞ്ഞ് നോക്കുന്നില്ല. മൂന്ന് പെണ്‍കുട്ടികളേയും പ്രായമായ അച്ഛനേയും അമ്മയേയും നോക്കാന്‍ മറ്റ് വഴിയില്ലെങ്കിലും ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും ശ്യാമിലി പറഞ്ഞു. സ്ഥിരമായി ഉപദ്രവിക്കുന്നതിനാല്‍ കുട്ടികള്‍ക്കും അയാളെ പേടിയാണ്. പക്ഷ അതൊന്നും അയാള്‍ക്കൊരു പ്രശ്‌നമില്ല. കക്കോടിയില്‍ നിന്ന് രാവിലെ നാല് മണിക്ക് അശോക പുരത്ത് എത്തിയാണ് ഓരോ ദിവസവും പണി തുടങ്ങുന്നതെന്നും അവര്‍ പറയുന്നു.
വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജുവാര്യര്‍ക്ക് മികച്ച തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. അതേസമയം, ചിത്രത്തില്‍ അഭിനയിക്കരുതെന്ന രീതിയില്‍ സൂചനകള്‍ ലഭിച്ചിരുന്നെന്ന് വ്യക്തമാക്കി
നടന്‍ കുഞ്ചാക്കോ ബാബന്‍.
എന്നാല്‍, താന്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തത് സിനിമയുടെ നിര്‍മാതാവിനും സംവിധായകനും തിരക്കഥാകൃത്തിനുമായതിനാല്‍ അവരോട് സംസാരിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യു, രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആദ്യം തീരുമാനിച്ച സിനിമ നടക്കാതിരുന്നതിനാല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ തിരിച്ചുവരവിലെ ആദ്യ സിനിമയായി മാറുകയായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ട്രാഫിക്കിലൂടെ സിനിമാ ജീവിതത്തിലെ നിര്‍ണായക കഥാപാത്രം നല്‍കിയ സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു തനിക്ക് കൂടുതല്‍ പ്രതിബദ്ധതയെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
ഹൗ ഓള്‍ഡ് ആര്‍ യൂ ആദ്യം നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ലെന്നും ശ്രീനിവാസനുമായൊന്നിച്ചുള്ള ഒരു ചിത്രമായിട്ടാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും പിന്നീട് ശാലിനിയെ നായികയാക്കി തിരക്കഥ എന്ന രീതിയിലേക്ക് മാറ്റിയപ്പോഴാണ് പുതിയ രീതിയിലേക്ക് കഥ മാറിയതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മനസ്സു തുറന്നത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍:
സത്യമുള്ള കാര്യങ്ങള്‍ പറയുക എന്നതേ ചെയ്തിട്ടുള്ളൂ, അതല്ലാതെ ആരെയെങ്കിലും മനപൂര്‍വം ഉപദ്രവിക്കാനോ ഏതെങ്കിലും രീതിയില്‍ കോര്‍ണര്‍ ചെയ്യാന്‍ മെനഞ്ഞെടുത്ത വാക്കുകളും കഥകളുമായി എവിടെയും ഉപയോഗിക്കാറില്ല. മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ‘ഹൗ ഓള്‍ഡ് ആര്‍ യൂ’. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അതു കൊണ്ട് ഒരു രണ്ടാമത്തെ ചിത്രമായിട്ടാണ് ഈ സിനിമ വന്നിരുന്നത്.
അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും. മഞ്ജുവിനോക്കാള്‍ എനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ എനിക്ക് നല്‍കിയവരാണ്. എന്റെ തിരിച്ചുവരവ് സിനിമകളില്‍, അല്ലെങ്കില്‍ മലയാള സിനിമയുടെ പാത മാറ്റിയ സിനിമകളില്‍ ഒന്നാണ് ട്രാഫിക്ക്.
അതെന്റെ ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു. അങ്ങനെ ഒരു തിരക്കഥാകൃത്തുക്കള്‍ ഒരു കഥയുമായി വരുമ്പോള്‍ അവരോടായിരുന്നു എനിക്ക് കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. അതിന്റെ പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തത്.
മഞ്ജുവിന് മുമ്പും വേറെയും നായികമാരെ ആലോചിച്ചിരുന്നു. ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല, ഞാനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വെച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടുപോയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്.
അങ്ങനെയാണെങ്കില്‍ കുഴപ്പമില്ല, മഞ്ജുവാര്യരുടെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിക്കുകയും ഡേറ്റ് കൊടുക്കുകയും ചെയ്താണ് ഇത് കമ്മിറ്റഡ് ആവുന്നതും സിനിമ സംഭവിക്കുന്നതും. അതിന് ശേഷം സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തിരിക്കുന്നത്. അവരോട് സംസാരിക്കുക എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും ഞാന്‍ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നു.
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യുവതി മക്കൾക്കൊപ്പം ആത്മഹത്യ ചെയ്തു. പേരാമ്പ്ര മുളിയങ്ങലിലെ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (32) ആണ് മക്കളായ പുണ്യതീർഥ (13) നിവേദ്യ (4) എന്നിവർക്കൊപ്പം തീ കൊളുത്തി മരിച്ചത്. പ്രകാശൻ കഴിഞ്ഞ ജനുവരി നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് പ്രിയയെയും കുട്ടികളെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടികൾ രണ്ടു പേരും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുണ്യതീർഥ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ വിജയ, ഉഷ, ജയ, ബിജിലേഷ്.
ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ ജനുവരി 4ന് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പ്രകാശന്റെ മരണത്തിന് ശേഷം ഭാര്യ പ്രിയ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത് തങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്നായിരുന്നുവത്രേ. മക്കളായ പുണ്യതീർഥ, നിവേദ്യ എന്നിവർക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചപ്പോഴും പ്രിയ എല്ലാവരോടുമായ് പറഞ്ഞതും അതുതന്നെയാണ്.
കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങൽ അങ്ങാടിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാൽവ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകൾ രക്ഷിക്കാതിരിക്കാൻ വേണ്ടിയായിരുന്നെന്നും കരുതുന്നു. പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത മകളെയും പ്രിയ മാറ്റി കിടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന ഓമനമ്മയാണ് പ്രിയയെയും കുട്ടികളെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരും അയൽവാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേർത്ത് പിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
മൂവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ അപ്പോഴേക്കും മരിച്ചു. മകൾ മരിച്ചതറിഞ്ഞിട്ടും തങ്ങളെ രക്ഷിക്കരുതെന്ന് പ്രിയ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തങ്ങളെ പ്രകാശേട്ടന്റെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് നാലു മണിയോടെ പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പിൽ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്‌കരിച്ചു.
ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അംഗവും മുൻ ബിസിഎംസി പ്രിസിഡന്റും , സിറോ മലബാർ സെന്റ് ബെനഡിക്‌ട് മിഷൻ സാറ്റിലി , കൊയർ ഗ്രൂപ്പ് അംഗവുമായ ജിബി ജോർജ് മട്ടക്കലിന്റ പിതാവ്
ജോർജ് മട്ടക്കൽ (75)ആലമറ്റം , കുണ്ടുർ ഇന്നലെ നാട്ടിൽ നിര്യാതനായി.
ജിബിയുടേയും , പോൺസിയുടെയും കുട്ടികൾക്കുമൊപ്പം ഈ കുടുംബത്തിന്റ ദുഃഖത്തിൽ ബിസിഎംസി കമ്മറ്റി അനുശോചനം അറിയിച്ചു .
ജിബി ജോർജ് മട്ടക്കലിന്റ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രവാസി മലയാളികളെ കോഴിക്കോട് വിമാന താവളത്തിൽ ആർടിപിസിആർ ചെക്കിംഗിൻ്റെ പേരിൽ അമിത തുക ഈടാക്കി ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്ന ശ്രദ്ധയിൽ പെട്ട ശ്രീ കെ . മുരളിധരൻഎം.പി ഇടപെടുകയും അധികൃതരുമായി ചർച്ച ചെയ്ത് 1000 രൂപയോളം അധിക ചാർജ് ചെയ്തിരുന്നത് പിൻവലിപ്പിക്കുകയും ചെയ്തതിൽ OICC മാഞ്ചസ്റ്റർ റിജിയണൽ കമ്മറ്റി അഭിനന്ദിച്ചു . നെടുമ്പാശരി വിമാന താവളത്തിൽ നടക്കുന്ന അമിത ചാർജ് ഈടാക്കി പ്രവാസികളെ ദ്രോഹിക്കുന്നതിന് എത്രയും പെട്ടെന്ന് കോൺഗ്രസ് എം.പിമാർ ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു ….
കെഎസ്ആർടിസി ബസിലെ സീറ്റിൽ കിടന്നപ്പോൾ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടർ മർദിച്ചതിൽ മനംനൊന്തു ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനി (ഷൈജു– 46) മരിച്ചു. സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ആർ.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്.
നവംബർ 20ന് തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മർദനമേറ്റെന്നു കാട്ടി അനി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടർചികിത്സയ്ക്കായി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റിൽ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടർ അപമാനിക്കുകയും വലിച്ചെഴുന്നേൽപിച്ചു മർദിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയിൽ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.
മർദനത്തെത്തുടർന്നു രോഗം വഷളായതോടെ അനിയെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു.
ഡിജിപിക്കും കെഎസ്ആർടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കൾ അഭിജിത്ത്, അഭിനന്ദ്. സംസ്കാരം പിന്നീട്.
സംവിധായകന്‍ അലി അക്ബര്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താനും തന്റെ കുടുംബവും മതം ഉപേക്ഷിക്കുകയാണെന്ന് അലി അക്ബര്‍ വ്യക്തമാക്കിയത്.
ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജികള്‍ ഇട്ട ആളുകളോടുള്ള തന്റെ ഉത്തരമാണിതെന്നും താന്‍ മുസ്‌ലിമല്ല ഭാരതീയനാണെന്നും അലി അക്ബര്‍ പറഞ്ഞു.
ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചതിന് ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുകൂട്ടിരിക്കുകയാണെന്നും 30 ദിവസത്തേക്ക് തന്നെ ഫേസ്ബുക്കില്‍ നിന്നും വിലക്കിയതിന് പിന്നില്‍ അവരാണെന്നും അലി അക്ബര്‍ പറഞ്ഞു.
നാളെ തന്റെയും വീട്ടുകാരുടേയും തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. ആരെയും കൂടെ കണ്ടിട്ടല്ല മതം ഉപേക്ഷിക്കുന്നത്, അലി അക്ബര്‍ പറയുന്നു.
ചില സംഭവങ്ങള്‍ കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും. ആ പൊട്ടിത്തെറിക്കലിന് രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ട് പോകണം.
തന്റെ പേര് രാമസിംഹന്‍ എന്നാക്കുകയാണെന്നും വരും ദിവസം മുതല്‍ തന്നെ എല്ലാവര്‍ക്കും അങ്ങനെ വിളിക്കാമെന്നും അലി അക്ബര്‍ പറഞ്ഞു.
അലി അക്ബറിന്റെ വാക്കുകള്‍
ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുക്കൂട്ടിയിരിക്കുന്നു. 30 ദിവസത്തെ ഫേസ്ബുക്ക് വിലക്കിന് പിന്നില്‍ ഇവരാണ്. ഞാന്‍ ഇനി ഈ മതത്തിന്റെ കൂടെയില്ല. ഞാനും കുടുംബവും ഈ മതം ഉപേക്ഷിക്കുന്നു. ഇനി മതമില്ല ഞങ്ങള്‍ക്ക്. മതമില്ലാത്ത ഒരു സംസ്‌കാരത്തിന്റെ കൂടെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. മതമില്ലാത്ത ഒരു സംസ്‌കാരമേയുള്ളൂ, അത് ഭാരതീയ സംസ്‌കാരമാണ്. ആ സംസ്‌കാരത്തിന്റെ കൂടെ പൂര്‍ണമായും അലിഞ്ഞുപോകാന്‍ തീരുമാനിക്കുന്നു. ഇനി മതമില്ല. ധര്‍മ്മത്തിന്റെ ഭാഗം മാത്രമേയുള്ളൂ. ആ ധര്‍മ്മത്തിന്റെ കൂടെ ഞങ്ങള്‍ ചലിക്കാന്‍ തീരുമാനിച്ചു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് ഞാന്‍ വലിച്ചെറിയുന്നു.
ഭാരതത്തിന്റെ ഏറ്റവും വലിയ പൗരന്‍ അന്തരിച്ചപ്പോള്‍ ചിരിക്കുന്ന ആയിരക്കണക്കിന് ഇമോജികള്‍ ഇട്ട തെണ്ടികളോടുള്ള എന്റെ ഉത്തരമാണിത്. ഇന്ന് മുതല്‍ ഞാന്‍ മുസ്‌ലിമല്ല, ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഭാരതീയരാണ്. ഞങ്ങള്‍ തീരുമാനിച്ചു. ആ മതത്തെ ഇന്ന് ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്. ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. അതീവ ദുഃഖമുണ്ട്. ഇത് ഔദ്യോഗികമായി പറയുന്ന കാര്യമാണ്.
നാളെ എന്റെ തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. എന്റെ കുടുംബത്തിന്റെ തലക്കും വിലയിടാം. ഒരു പേടിയുമില്ല. ആരെയും കൂടെ കണ്ടിട്ടല്ല ഈ പറയുന്നത്. ഒരാളും കൂടെയുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരാളും എന്റെ കൂടെയുണ്ടാകില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ പാര്‍ട്ടിയോ ചുറ്റുമുള്ളവരോ കൂടെയുണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ട്. ചിലത് കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും, ആ പൊട്ടിത്തെറിക്കലിന് സാധ്യതയില്ലെങ്കില്‍ രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ടു പോകണം.
എന്റെ പേര് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും വിളിക്കാം. അച്ഛനും അമ്മയും തന്ന പേര് മാറ്റണമെന്ന് ചില സുഡാപികള്‍ പറയുന്നുണ്ട്. പട്ടിക്കും പൂച്ചക്കും പേരിടും. തിരിച്ചറിയാനുള്ള ഒരു വ്യവസ്ഥ മാത്രമാണത്. പക്ഷേ തിരിച്ചറിയുന്ന ഒരു പേരുണ്ടല്ലോ. ആ പേര് വേണ്ടാന്ന് വെച്ചു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിക്കാം. രണ്ട് ദിവസത്തെ എന്റെ വേദനയാണ്.
എന്റെ പേര് നാളെ മുതല്‍ രാമസിംഹന്‍ എന്നാക്കുകയാണ്. ഈ കേരളത്തില്‍ സംസ്‌കാരത്തോട് ചേര്‍ന്നു നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ അലി അക്ബറിനെ രാമസിംഹന്‍ എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു.
കന്യാസ്ത്രീകളെ അവഹേളിച്ച് ഓൺലൈൻ പോർട്ടലിൽ വന്ന ലേഖനത്തിനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ച് കന്യാസ്ത്രീകൾ. “കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മാറിടങ്ങളും സഭാ നേതൃത്വത്തോട് പകരം ചോദിക്കും’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് സി. സോണിയ തെരേസ് ഡിഎസ് ജെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്ക് ഒരു കന്യാസ്ത്രീ നൽകുന്ന മറുപടി…😉
സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിന്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് ഓർമിപ്പിക്കുന്നു… 😠
ലേഖനം എഴുതിയ മോനേ സുരേഷേ… കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടും ഉണ്ട്, ഇപ്പോൾ കടന്ന് പോകുന്നുണ്ട്, ഇനിയും കടന്ന് പോകുകയും ചെയ്യും…
കന്യാസ്ത്രീമാരുടെ മാറിടങ്ങളെ നോക്കി കൊതി ഊറിയും അവരുടെ ഗർഭപാത്രങ്ങളെ സങ്കല്പത്തിൽ കണ്ട് അസൂയപ്പെട്ട് വെള്ളം ഇറക്കിയിട്ടും ഒരു കാര്യവും ഇല്ല. കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതല്ല ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാം. വയലിൽ കുത്തിവച്ചിരിക്കുന്ന ഒരു പെൺ കോലത്തെപ്പോലും കാമാസക്തിയോടെ നോക്കുന്ന താങ്കളെപ്പോലുള്ളവരുടെ ഹൃദയത്തിൻ്റെ നിറവിൽ നിന്ന് ഇത്ര പരസ്യമായി ഇത്തരം വാക്കുകൾ കുത്തിക്കുറിക്കുമ്പോൾ താങ്കളുടെ ഭവനത്തിലുള്ള പാവപ്പെട്ട ഒരു സ്ത്രീയും അവൾ നൊന്ത് പ്രസവിച്ച രണ്ട് പെൺകുട്ടികളും എത്രമാത്രം സുരക്ഷിതരായിരിക്കും എന്ന് അല്പം വേദനയോടെ ഞാൻ ഓർക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നു…😰
“കുഞ്ഞു സഹോദരികൾക്കായി ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനമാണ്” എന്ന് വ്യാകുലപ്പെടുന്ന താങ്കൾ മറന്നു പോയ പല കാര്യങ്ങളുമുണ്ട്. ക്രൈസ്തവ സന്യസ്തരുടെ ഭവനങ്ങളിൽ മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത് എന്ന് വിലപിക്കുന്ന താങ്കൾ തന്നെ അല്ലേ ഇന്ത്യൻ ഭരണഘടന തൻ്റെ പൗരൻമാർക്ക് നൽകുന്ന മൗലീക അവകാശമായ ഏത് ജീവിതാന്തസും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തി മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്..?
18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ഒരു കന്യാസ്ത്രീ പോലും 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം താങ്കൾക്ക് അറിയില്ലെങ്കിൽ അങ്ങ് വ്യക്തമാക്കി തരാം. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല…
ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം അവരിൽ ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസസഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറില്ല.
എതെങ്കിലും സന്യാസിനി ഇങ്ങനെ ഒരു ആഗ്രഹം അവരുടെ അധികാരികളോട് തുറന്ന് പറയാൻ ഇടയായാൽ (നിർഭാഗ്യവശൽ പലരും തുറന്ന് പറയാൻ ധൈര്യം കാട്ടാതെ പലരുടെയും കൂടെ ഒളിച്ചോടുന്നത് ഞങ്ങളുടെ കുറ്റമല്ല) ആ സന്യാസസഭയുടെ അധികാരികൾ തന്നെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുക്കുകയും മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാൻ സ്വന്തമായി ജോലി ഇല്ലാത്തവർക്ക് ഒരു ജോലി സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നത് അധികമാർക്കും അറിയാത്ത സത്യമാണ്.
സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല എന്ന താങ്കളുടെ ആകുലത കാണുമ്പോൾ തന്നെ അറിയാം ക്രിസ്ത്യാനി ആണെങ്കിലും ബൈബിൾ കൈ കൊണ്ട് തൊടാറില്ല എന്ന സത്യം. മത്തായി 19 ആം അധ്യായം എടുത്ത് വായിക്കുമ്പോൾ ക്രിസ്തുവിൻ്റെ വാക്കുകൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക് അറിയാം സ്വര്‍ഗ്ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുടെ മഹിമ.
സ്ത്രീയെ ലൈംഗീക സംതൃപ്തിക്ക് വേണ്ടി മാത്രം മാറ്റി നിർത്തിയിരിക്കുന്ന തന്നെ പോലെയുള്ളവരോട് ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നത് പോത്തിനോട് വേദം ഓതുന്നതിന് തുല്ല്യമാണ്… അലസന് എന്ത് അദ്ധ്വാനം! ആർത്തി പൂണ്ടവന് എന്ത് ആശയടക്കം! കാമപൂരിതന് എന്ത് ബ്രഹ്മചര്യം അല്ലേ…!!!
വിലക്കുകളില്ലാതെ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ സന്യാസിനികൾക്കായി തുറന്നു നൽകണം എന്ന് ഉപദേശിക്കുന്ന താങ്കൾ അടങ്ങുന്ന സമൂഹം അല്ലേ ആദ്യം മാറേണ്ടത്…? ഏതെങ്കിലും സന്യസ്തർ സന്യാസജീവിതം ഉപേക്ഷിച്ച് വിവാഹം കഴിച്ചാൽ അത് ആഘോഷമാക്കി അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടി പാറി പറത്തുന്ന പകൽ മാന്യന്മാർ അവരും അവരുടെ കുടുംബാഗങ്ങളും അനുഭവിക്കുന്ന നാണക്കേട് ഓർക്കാറുണ്ടോ…?
സന്യസ്തരോട് കാട്ടുന്ന ഈ പ്രത്യേകസ്നേഹം ഭയന്നാണ് പല സന്യസ്തരുടെയും സ്വന്തക്കാർ സന്യാസം ഉപേക്ഷിക്കുന്നവളുടെ മുമ്പിൽ തങ്ങളുടെ ഭവനത്തിൻ്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നത്. ഇവിടെ ആദ്യം മാറേണ്ടത് വികലമായ കാഴ്ച്ചപാടുള്ള ഒരു സമൂഹം ആണ്. സമൂഹം മാറിയാൽ വ്യക്തികളും കുടുംബങ്ങളും മാറും. കേരളത്തിൽ ഇന്നുവരെയും സ്വന്തം ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോകുന്ന ഏതെങ്കിലും ഒരു വ്യക്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എടുത്തിട്ട് നിങ്ങൾ ആഘോഷിക്കാറുണ്ടോ…?
അയ്യോ അങ്ങനെ ചെയ്താൽ അത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം ആയിപ്പോകില്ലേ എന്ന് ചിന്തിക്കുന്ന തനിക്ക് ഒക്കെ സന്യാസിനികളുടെ ജീവിതത്തിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കിയില്ലെങ്കിൽ ഒരു സുഖം ഇല്ലല്ലോ…? ഈ അസുഖത്തിന് പറയുന്ന പേര് വേറെയാണ് കേട്ടോ…
മഠങ്ങളിൽ ‘Me too’ ക്യാമ്പെയ്നുകൾക്ക് അവസരമുണ്ടാവണം എന്ന പൂതി നല്ല തമാശയാണ് കേട്ടോ… ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ‘Me too’ കഥകൾ വായിച്ച് സംതൃപ്തിയായില്ലേ…!! ഓ, ജെസ്മിയേപ്പോലുള്ളവരുടെ ഇക്കിളി കഥകൾ കുറച്ചൊന്നും അല്ലല്ലോ സുഖം തരുന്നത് എന്ന കാര്യം ഞാൻ അങ്ങ് മറന്നു പോയി… കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നോ… ജെസ്മിയേപ്പോലുള്ള ചിലർ വന്നെങ്കില്ലോ… അല്ലെങ്കിൽ ‘ആമേനും, പിന്നെ ‘ഞാനിവിടെ തനിച്ചാണേ’ എന്ന ഒന്നു രണ്ട് ‘Me too’ കൊണ്ട് അങ്ങ് സംതൃപ്തിയടയുന്നത് അല്ലേ നല്ലത്…
സന്യാസവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളെ ഓർത്ത് വേദനിക്കുന്ന താങ്കൾ എന്നെങ്കിലും അവർ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അങ്ങ് പറഞ്ഞ് തരാം. അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും നൂറ്റാണ്ടുകളായി ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി.
യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ… ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട്; ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ… ഈ യാഥാർത്ഥ്യം വ്യക്തമായി മനസിലാക്കിയ ഒരു സന്യാസിനിയും ഒരിക്കലും അലങ്കാരത്തിന് വേണ്ടി സന്യാസവസ്ത്രം ധരിക്കില്ല. ജീൻസും ടീ ഷർട്ടും ബെർമുഡയും അവർക്ക് വെറും തൃണമാണ് സഹോദരാ, തൃണം…
കന്യാസ്ത്രീകൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റില്ല എന്ന് വിലപിക്കുന്ന താങ്കളുടെ വിവരം അപാരം തന്നെ. ഒരു കന്യാസ്ത്രീയായ ഞാൻ സോഷ്യൽ മീഡിയവഴി തന്നെയാണ് താങ്കൾക്ക് മറുപടി തരുന്നതും. പിന്നെ ഒരു പച്ചയായ സത്യം പറയാം. ഒരു പെണ്ണിൻ്റെ കോലത്തെപ്പോലും ആസക്തിയോടെ നോക്കുന്ന തന്നെപ്പോലുള്ളവരുടെ മുമ്പിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സന്യസ്തർ വന്ന് പെട്ടാലുള്ള ദുരന്തം ഊഹിക്കാവുന്നത് അല്ലേ..?
ദാരിദ്ര്യരേഖയുടെ മാനദണ്ഡങ്ങൾ ലോകം മുഴുവൻ പരിഷ്ക്കരിക്കപ്പെട്ടുവെങ്കിലും മഠങ്ങളിലെ ദാരിദ്ര്യ വ്രതം ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യം കുത്തിക്കുറിച്ചതിൽ സന്തോഷമുണ്ട്. ലോകത്തിൻ്റെ മാനദണ്ഡം അനുസരിച്ച് ജീവിക്കാൻ ആണെങ്കിൽ എന്തിന് സന്യാസം സ്വീകരിക്കണം? ലോകത്തിൽ തന്നെ അങ്ങ് ജീവിച്ചാൽ പോരെ…? ദൈവപുത്രനായ ക്രിസ്തു കാട്ടിത്തന്ന മാതൃകയാണ് ഓരോ സന്യാസിനിയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യവ്രതം വഴി അനുഷ്ഠിക്കുന്നത്. ഒന്നും തനിക്കായി സ്വന്തമാക്കാതെ ഓരോ സന്യസ്തരുടെയും കഴിവുകളും സമയവും സമൂഹത്തിൻ്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞവർക്കായി പകുത്തു നൽകുക എന്നത്.
പത്രോസ് വിവാഹിതനായിരുന്നു, മോശയും വിവാഹിതനായിരുന്നു എന്ന് തട്ടി വിടുന്നത് കേട്ടാൽ ഓർക്കും ഈ ലോകത്തിലുള്ള കന്യാസ്ത്രീമാർ എല്ലാം അവരെ രണ്ടുപേരെയും ആണ് അനുഗമിക്കുന്നത് എന്ന്..!! ക്രിസ്ത്യൻ നാമധാരിയായ താങ്കളോട്: ശ്ശൊ ഈ പഴയ നിയമത്തിലെ മോശയെയും വിവാഹം കഴിച്ച പത്രോസിനെയും വിവാഹം കഴിക്കാത്ത പൗലോസിനെയും ഒക്കെ അങ്ങ് വെറുതെ വിടന്നേ… കഴിഞ്ഞ 2000 വർഷമായി ലക്ഷകണക്കിന് കന്യകകൾ മരണത്തെപ്പോലും ഭയക്കാതെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്നത് ഒരേ ഒരുവനിൽ ദൃഷ്ടിയുറപ്പിച്ചാണ്.
അത് ദൈവപുത്രനും ബ്രഹ്മചാരിയുമായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. ദൈവമായിരുന്നിട്ടും സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത് ദൈവത്തിൻ്റെ യഥാർത്ഥ സത്തയെന്തെന്ന് പറഞ്ഞും പഠിപ്പിച്ചും സ്വന്തം ജീവിതം സാക്ഷ്യമാക്കിയും ഇസ്രായേലിൻ്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഓടിനടന്ന 33-കാരനായ ആ നസ്രായൻ ആണ് ഞങ്ങളുടെ ഹീറോയും മണവാളനും…😍
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ ഒന്ന് കോറിയിടുന്നു: “റോമൻ കത്തോലിക്കാസഭ എപ്പോഴും ഊർജ്ജസ്വലമായി നിലകൊള്ളുന്നത് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യം മൂലമാണെന്ന് ഞാൻ കരുതുന്നു…
എല്ലാ ദേശങ്ങളിലും ബ്രഹ്മചര്യത്തിൽ വിശ്വസ്തരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു കൂട്ടം ആൾക്കാൻ മനുഷ്യവംശത്തിൻ്റെ സേവനത്തിനായി സ്വയം സമർപ്പിക്കേണ്ടത് ആവശ്യമാണ്. എല്ലാവർക്കും സാധ്യമല്ലെന്ന് യേശുവിന് നന്നായി അറിയാമായിരുന്നെങ്കിലും ദൈവരാജ്യത്തിനുവേണ്ടി സ്വയം ഷണ്ഡന്മാരാക്കിയവരെക്കുറിച്ചല്ലേ യേശു അന്ന് പറഞ്ഞത്…” അതെ ആ മഹാത്മാവിനെപ്പോലെ ശൂദ്ധമായ മനസും ഹൃദയവും ഉള്ളവർക്ക് മാത്രമേ അപരനിലെ നന്മയെ തിരിച്ചറിയാൻ സാധിക്കൂ…😍
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ.