വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടർന്ന് നാല് വലിയ ആവശ്യങ്ങൾ പട്ടികപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച ഓൺലൈനിൽ ഒരു കത്ത് പോസ്റ്റ് ചെയ്ത് ബിജെപി എം.പി വരുൺ ഗാന്ധി.
നേരത്തെ ഈ തീരുമാനമെടുത്തിരുന്നെങ്കിൽ 700-ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച എം.പി, ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ മരിച്ചവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.
കർഷകർക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത കള്ളക്കേസുകളും പിൻവലിക്കണമെന്നും കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) എന്ന പേരിൽ ഉറപ്പുനൽകുന്ന വില വർധിപ്പിക്കാനുള്ള അവരുടെ ആഹ്വാനങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതില്ലാതെ കർഷകരുടെ പ്രതിഷേധം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ബിജെപി മന്ത്രി അജയ് മിശ്രയുടെ മകനും സഹായികളും ഒരു കൂട്ടം കർഷകർക്ക് നേരെ കാർ ഓടിച്ചു കയറ്റുകയും അക്രമം അഴിച്ചുവിടുകയും എട്ട് പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവവും വരുൺ ഗാന്ധി കത്തിൽ ഉന്നയിച്ചു.
“ഈ മൂന്ന് നിയമങ്ങളും അസാധുവാക്കുമെന്ന് പ്രഖ്യാപിച്ച നിങ്ങളുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു. 700-ലധികം കർഷക സഹോദരീസഹോദരന്മാർ പ്രദിഷേധങ്ങളിൽ രക്തസാക്ഷികളായി, അവർ വളരെ പ്രയാസകരവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ചു. എന്നാൽ ഈ തീരുമാനം നേരത്തെ എടുത്തിരുന്നു എങ്കിൽ, ഈ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു,” വരുൺ ഗാന്ധി കത്തിൽ പറഞ്ഞു.
“പ്രതിഷേധത്തെ തുടർന്ന് നമ്മുടെ കർഷകർക്കെതിരായി രജിസ്റ്റർ ചെയ്ത എല്ലാ രാഷ്ട്രീയ പ്രേരിത എഫ്‌ഐആറുകളും ഉടൻ റദ്ദാക്കണം,” വരുൺ ഗാന്ധി പറഞ്ഞു.
“കർഷകർക്ക് അവരുടെ വിളകൾക്ക് എം.എസ്.പിയുടെ നിയമപരമായ ഗ്യാരണ്ടി ലഭിക്കുന്നത് വളരെ പ്രധാനമാണ്. കാർഷിക ചെലവുകൾക്കും വിലകൾക്കും വേണ്ടിയുള്ള കമ്മീഷന്റെ C2+50% ഫോർമുലയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എം.എസ്.പി. ഈ ആവശ്യം പരിഹരിക്കാതെ കർഷകരുടെ പ്രതിഷേധം അവസാനിക്കില്ല, അവർക്കിടയിൽ വ്യാപകമായ രോഷം ഉണ്ടാകും, അത് ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉയർന്നുവരുന്നത് തുടരും.”
“ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പല നേതാക്കളും പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നൽകിയിട്ടുണ്ട്. അത്തരം പ്രസ്താവനകളുടെയും പ്രതിഷേധങ്ങൾക്ക് ചുറ്റും സൃഷ്ടിച്ച പ്രതികൂല അന്തരീക്ഷത്തിന്റെയും ഫലമാണ് ഒക്‌ടോബർ 3-ന് ലഖിംപൂർ ഖേരിയിൽ അഞ്ച് കർഷക സഹോദരങ്ങൾ വാഹനങ്ങൾ ഇടിച്ച് കൊല്ലപ്പെട്ട സംഭവം. ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. ഈ സംഭവവുമായി ബന്ധമുള്ള കേന്ദ്രമന്ത്രിക്കെതിരെ ന്യായമായ അന്വേഷണം നടത്തുന്നതിന് ഉചിതമായ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭ്യർത്ഥന,” വരുൺ ഗാന്ധി പറഞ്ഞു.
യുപിയിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിനും കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളിൽ പ്രതിഷേധിക്കുന്ന മറ്റ് കർഷകരെ പിന്തുണച്ച് സംസാരിച്ചതിനും പിന്നാലെ പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിൽ നിന്ന് പുറത്താക്കപ്പെട്ട വരുൺ ഗാന്ധിയുടെ, ബിജെപിയ്‌ക്കെതിരായ നിശിത വിമർശനമാണ് കത്തിൽ ഉള്ളത്.
പ്രതിപക്ഷമായ കോൺഗ്രസിനെ നിയന്ത്രിക്കുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിലെ അംഗമായ വരുൺ ഗാന്ധിയും അമ്മയും 2004-ൽ ബി.ജെ.പിയിൽ ചേർന്നു. എന്നാൽ സമീപ വർഷങ്ങളിൽ ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുകയാണ് വരുൺ ഗാന്ധി.
ശനിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ അഷ്മുൻജി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സ്‌കൂൾ കുട്ടികളടക്കം 60 പേരെ ഏറ്റുമുട്ടലിൽ നിന്ന് സുരക്ഷാ സേന രക്ഷപ്പെടുത്തി.
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ സുരക്ഷാ സേന വധിച്ചു.
മറ്റ് രണ്ട് തീവ്രവാദികൾ സ്ഥലത്ത് കുടുങ്ങിയതായും ഇവരെ കീഴ്‌പ്പെടുത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമം തുടരുന്നതുമായാണ് റിപ്പോർട്ട്.
കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു. അയൽരാജ്യമായ ജർമനിയും ഉടൻ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. സാമൂഹ്യ സമ്പർക്കം കുറക്കണമെന്നും വാക്‌സിനേഷൻ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രിയൻ ജനതയുടെ മൂന്നിൽ രണ്ടുപേരാണ് ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്പിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഓസ്ട്രിയയിലാണെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനിടെ 100,000 പേരിൽ 991 പേർ എന്നതാണ് ഇവിടെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം.
വാക്‌സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ വിജയിച്ചില്ലെന്ന് ഓസ്ട്രിയൻ ചാൻസലർ അലക്‌സാണ്ടർ ഷാലെൻബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗൺ നിലവിൽ വരിക. ഫെബ്രുവരി ഒന്നിനകം സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലാകമാനം കോവിഡ് കേസുകൾ ഉയർന്നതോടെ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെതർലൻഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. ജർമനി, ചെക് റിപ്പബ്ലിക്, സ്ലൊവേക്യ തുടങ്ങിയ രാജ്യങ്ങൾ വാക്‌സിനെടുക്കാത്തവർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രണയം നിരസിച്ചതിന് ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ. അടിമാലി സ്വദേശിനി ഷീബ (35) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ യുവാവ് പ്രണയത്തിൽനിന്നു പിന്മാറിയതാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു ആക്രമണം. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നിൽനിന്നു സംസാരിക്കുന്നതിനിടെ ഷീബ കയ്യിൽ കരുതിയിരുന്ന ആസിഡ് തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന്റെ മുഖത്തൊഴിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചു. ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു.
രണ്ടു വർഷം മുൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട അരുണും ഷീബയും തമ്മിൽ പ്രണയത്തിലായി. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുൺ വാക്ക് നൽകി. ഇതിനിടെ ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ അരുൺ ബന്ധത്തിൽനിന്നു പിന്മാറി.
അരുൺ മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്നുവെന്ന് അറിഞ്ഞ ഷീബ, അരുൺ കുമാറിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. സുഹൃത്തുകൾക്കൊപ്പമാണ് അരുൺ അടിമാലിയിലെത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.
പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് പോവുകയായിരുന്ന റേഡിയോ ആക്ടീവ് വസ്തുക്കളടങ്ങിയ കണ്ടെയ്‌നര്‍ ഗുജറാത്ത് തുറമുഖത്ത് പിടിച്ചെടുത്തു. കറാച്ചിയില്‍ നിന്നും ഷാങ്ഹായിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നറുകളടങ്ങിയ കപ്പല്‍ കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിജന്‍സും ചേര്‍ന്ന് മുന്ദ്ര പോര്‍ട്ടില്‍ വച്ചാണ് പിടിച്ചെടുത്തത്.
നവംബര്‍ 18നാണ് കപ്പല്‍ പിടിച്ചെടുത്തത്.കണ്ടെയ്‌നറുകളില്‍ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളെ സൂചിപ്പിക്കുന്ന ഹസാര്‍ഡ് ക്ലാസ് 7 എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.ഇത് മുന്ദ്രയിലോ മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളിലോ പ്രവേശിക്കേണ്ടതായിരുന്നില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി കണ്ടെയ്‌നര്‍ മുന്ദ്ര പോര്‍ട്ടില്‍ ഇറക്കിയിരിക്കുകയാണ്.
കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റടുത്തതിൽ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. താരത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
അത് സര്‍ക്കാരിന്റെ അവകാശമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് സഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം താനും നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകള്‍;
‘നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. അത് സര്‍ക്കാരിന്റെ അവകാശമാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാകും ഇങ്ങനെയൊരു തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സ സഹായം നല്‍കാറുണ്ട്.
36 പേര്‍ക്ക് സഹായം ഞാനും നല്‍കിയിട്ടുണ്ട്. 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ലളിത ചേച്ചി ആ വിഭാഗത്തില്‍ പെടുന്നുണ്ടോ എന്നത് സര്‍ക്കാര്‍ നിശ്ചയിട്ടുണ്ട്. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണ്.’
ആന്ധ്രപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിച്ചു. 100ഓളം പേര്‍ ഒലിച്ചുപോയി. ഇതിനിടെ, തിരുപ്പതിയില്‍ നൂറുകണക്കിന് തീര്‍ഥാടകര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു.
തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികളും നിറഞ്ഞൊഴുകി. പലയിടങ്ങളിലായി നിരവധി ആളുകള്‍ കുടുങ്ങി കിടക്കുകയാണ്.
മിന്നല്‍ പ്രളയത്തില്‍ ബസ് ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചു. കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാപ്രദേശില്‍ മൂന്ന് ബസുകളാണ് ഒഴുക്കില്‍ പെട്ടത്.
കടപ്പ ജില്ലയിലാണ് ബസ്സുകള്‍ ഒഴുക്കില്‍ പെട്ടത്. അനന്ദപൂര്‍ ജില്ലയിലെ പത്ത് പേരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. 30ലധികം ആളുകള്‍ ഒഴുക്കില്‍ പെട്ടിട്ടുണ്ട് എന്നാണ് സൂചന. നന്ദലുരുവില്‍ ഒരു ബസ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും ഗുണ്ടലൂരുവില്‍ നിന്ന് ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു.
എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. നെല്ലൂര്‍, ചിറ്റൂര്‍, കടപ്പ ജില്ലകളിലാണ് മിന്നല്‍ പ്രളയമുണ്ടായത്. പ്രളയം ജനജീവിതത്തെ സാരമായി ബാധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ നടന്നുവരികയാണെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഢ്ഡി അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നാളെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തും.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. വെങ്കടേശ്വരക്ഷേത്രം, കപീലേശ്വരക്ഷേത്രം, ആഞ്ജനേയക്ഷേത്രം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
‘ഞാന്‍ പോവാ. കുഞ്ഞിനെയും കൊണ്ടുപോവാ. ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന്‍ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും…’ അദിതിയുടെ അവസാന ഡയറിക്കുറിപ്പുകളാണ് ഇത്. ഭര്‍ത്താവുമരിച്ച് രണ്ടുമാസം തികഞ്ഞ നവംബര്‍ എട്ടിനു രാത്രിയിലാണ് അഞ്ചുമാസം പ്രായമുള്ള മകന്‍ കല്‍ക്കിക്ക് വിഷം നല്‍കിയ ശേഷം അദിതിയും ജീവനൊടുക്കിയത്.
ചെങ്ങന്നൂര്‍ ആലായിലെ സ്വന്തംവീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അദിതിയുടെ ബന്ധുക്കള്‍ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പില്‍ ഭര്‍തൃപിതാവിന്റെ മാനസികപീഡനത്തെ കുറിച്ചും അദിതിയുടെ വാക്കുകളില്‍ വ്യക്തമാണ്. ഭര്‍ത്താവ് സൂര്യന്‍ ഡി.നമ്പൂതിരിയും അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ചികിത്സയില്‍ കഴിയവേയാണ് സെപ്റ്റംബര്‍ എട്ടിന് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തില്‍ അസ്വഭാവികമരണത്തിനു കേസെടുത്തിരുന്നു. ഭര്‍തൃപിതാവിന്റെ മാനസികപീഡനമാണ് എല്ലാത്തിനും കാരണമെന്ന് അദിതിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഭര്‍തൃവീട്ടില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചു മരിക്കുംമുന്‍പ് അദിതി തുറന്നുപറയുന്ന വീഡിയോയും ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു. ഭര്‍ത്താവുമരിച്ചശേഷം തനിക്കു ജോലികിട്ടാനുള്ള സാധ്യത തകര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
ഇന്ത്യൻ (മലങ്കര) ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൻെറ പരമോന്നത തലവനും കാന്റർബറി ആർച്ച്ബിഷപ്പുമായ മോസ്റ്റ് റവ. ജസ്റ്റിൻ വെൽബിയുമായി 2021 നവംബർ 18-ന് ലണ്ടനിലെ ആർച്ചബിഷപ്പിൻെറ ഔദ്യോഗികവസതിയായ ലാംബത്തിൽ കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ (മലങ്കര) ഓർത്തഡോക്സ് സഭയെ യോഗത്തിലേക്ക് ക്ഷണിക്കുന്നത് ഒരു ബഹുമതിയും പദവിയുമാണെന്ന് അഭി.മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ പറഞ്ഞു, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ ചർച്ച് ഓഫ് ഇംഗ്ലണ്ടിൻെറ പ്രാർത്ഥന ആശംസകൾ ബിഷപ്പ് അറയിച്ചു.
ആർച്ച്ബിഷപ്പ് വെൽബിയ്ക്കും ഓർത്തഡോക്സ് സഭയുടെ വേദശാസ്ത്ര പണ്ഡിതനായ ബഹു. ബേബി വർഗീസ് അച്ഛൻ വിവർത്തനം ചെയ്ത് എഡിറ്റ് ചെയ്ത സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ വിഭാഗമായ MOC പബ്ലിക്കേഷൻ അടുത്തിടെ പ്രസിദ്ധീകരിച്ച ക്രിസ്ത്യൻ ആരാധനക്രമത്തിലെ 25 പുരാതന അനാഫൊറകളുടെ സമാഹാരമായ “അനാഫൊറസിൻെറ ഓർഡർ പുസ്തകം” അഭിവന്ദ്യ മാർ തിമോത്തിയോസ് ആർച്ച്ബിഷപ്പിന് സമ്മാനിച്ചു. ഇരുസഭകളും തമ്മിലുള്ള ഫലപ്രദവും സാഹോദര്യവുമായ ബന്ധം ക്രിസ്ത്യാനികൾക്ക് കരുത്ത് പകരുമെന്ന് ആർച്ച്ബിഷപ്പ് ഉറപ്പ് നൽകി. കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിനായുള്ള ദൗത്യം എക്യുമെനിക്കൽ മണ്ഡലത്തിൽ പുതിയ ചക്രവാളങ്ങൾ കണ്ടെത്തുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. ക്രിസ്ത്യൻ ശുശ്രൂഷയിലെ പരസ്പര സഹകരണത്തിനുള്ള ഇന്നത്തെ വെല്ലുവിളികളെക്കുറിച്ച് അഭിവന്ദ്യ പിതാക്കന്മാർ ചർച്ചചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നഗരത്തിൽ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവായ മകനെ സ്വന്തം അമ്മ ദിവസം രണ്ടും മൂന്നും തവണ ഫോണിൽ വിളിക്കാറുണ്ട്. എന്തിനാണെന്ന് നിങ്ങൾ ചോദിച്ചേക്കാം? അവൻ രാവിലെ കാപ്പി കുടിച്ചോ ഉച്ചയ്ക്ക് ചോറുണ്ടോ രാത്രി അത്താഴം കഴിച്ചോ എന്നും മറ്റും ചോദിക്കുവാൻ വേണ്ടി! ഇതിനെ ഒരു സ്നേഹപ്രകടനം ആയി കരുതുന്നതിൽ തെറ്റില്ലായിരിക്കാം. എന്നിരുന്നാലും ഇതിന്റെ പുറകിൽ മറ്റൊരു മന:ശ്ശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. വാസ്തവത്തിൽ ഇങ്ങനെ ഒരു സ്നേഹ പ്രകടനത്തിന്റെ ആവശ്യമുണ്ടോ? എന്റെ ബന്ധത്തിൽ ഒരു പുരോഹിതൻ ഉണ്ടായിരുന്നു*. അദ്ദേഹം ഫാമിലി തെറാപ്പിയും മറ്റും ചെയ്യുന്ന പ്രഗത്ഭനായ ഒരു മന:ശ്ശാസ്ത്രജ്ഞനായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു കുടുംബത്തിൻറെ പ്രശ്നം പഠിക്കുവാൻ ഇടയായി. അവിടെ ഒരു ചെറുപ്പക്കാരന്റെ അമ്മ ഇങ്ങനെ പറയുകയുണ്ടായി-” ഞാൻ അവനെ വെളുപ്പിനെ വിളിച്ച് എഴുന്നേൽപ്പിക്കാറുണ്ട്; അവൻ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഞാൻ ഉറപ്പുവരുത്തും; രാത്രിയിൽ അവൻ ഉറങ്ങിയ ശേഷമേ ഞാൻ ഉറങ്ങാറുള്ളു. അമ്മ എന്ന നിലയിൽ ഇതൊക്കെ ചെയ്യേണ്ടത് എന്റെ കടമയല്ലേ?” അദ്ദേഹം മറുപടി പറഞ്ഞു “പോരാ അല്പം മുലപ്പാൽ കൂടി കൊടുക്കണം”
വാസ്തവത്തിൽ ഇത്തരം സ്നേഹപ്രകടനങ്ങൾ മക്കൾക്ക് ആവശ്യമില്ല. അവർക്ക് അത് ഒരു തലവേദന ആവാനേ വഴിയുള്ളൂ. എന്നിട്ടും എന്തിനാണ് മാതാപിതാക്കൾ ഇപ്രകാരം ചെയ്യുന്നത്? ഈ മാതാപിതാക്കൾക്ക് മറ്റ് പണിയൊന്നുമില്ലേ? കുട്ടികളെ അവരുടെ പാട്ടിന് വിടുന്നതിന് മാതാപിതാക്കൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല? മുതിർന്നവരെ മുലയൂട്ടുന്ന പ്രക്രിയ രണ്ടു കൂട്ടരെയും ദുഷിപ്പിക്കുകയല്ലേ ചെയ്യുകയുള്ളൂ ? മുമ്പു സൂചിപ്പിച്ചത് പോലെ ഇതിന്റെ പുറകിൽ ഒരു മന:ശ്ശാസ്ത്രം കിടപ്പുണ്ട്. മാതാപിതാക്കളുടെ ഇത്തരം സ്നേഹപ്രകടനങ്ങൾ ഒരു തരം കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്നത്. എല്ലാ മാതാപിതാക്കളുടെയും ഉള്ളിൽ ഒരുതരം കുറ്റബോധം ഉറങ്ങിക്കിടക്കുന്നു(Parent’s Guilt Complex). അതിനെക്കുറിച്ച് അവർക്ക് ബോധമില്ല. എങ്കിലും അത് അവരിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ കുട്ടികളെ ചെറുപ്രായത്തിൽതന്നെ, അധ്യാപകരുടെയും, മുതിർന്നവരുടെയും, സമൂഹത്തിന്റെ മൊത്തത്തിലും സഹായത്താൽ അടിച്ചമർത്തി അവരെ കഴകംകെട്ടവരാക്കി മാറ്റിയത് തങ്ങൾ തന്നെയാണെന്ന കുറ്റബോധം മാതാപിതാക്കളുടെ ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ട്.
വാസ്തവത്തിൽ എന്താണ് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്? കുട്ടികൾ കഴകം കെട്ടവരായി കാണപ്പെടുന്നു. വാസ്തവത്തിൽ അവർ കഴകം കെട്ടവരാണോ? ഒരിക്കലുമല്ല !സമൂഹം അവരെ കഴകം കെട്ടവരാക്കി മാറ്റുന്നു! ചെറുപ്രായം തൊട്ടേയുള്ള ശക്തമായ അടിച്ചമർത്തലിൽ അവർ കഴകംകെട്ടവരായി മാറുന്നു. അവിടം തൊട്ട് പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. അവരുടെ കാര്യങ്ങൾ ആര് നോക്കും? സ്നേഹമാണെന്ന വ്യാജേന കുട്ടികൾക്കു മാതാപിതാക്കൾ കൊടുക്കുന്നത് മധുരത്തിൽ പൊതിഞ്ഞ പാഷാണമാണ്. അതവരെ കൂടുതൽ വഷളാക്കുകയും ദുഷിപ്പിക്കുകയുമേ ചെയ്യുകയുള്ളൂ. ഞാൻ ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ. ചെറുപ്രായം തൊട്ടേ കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിനടത്തുന്നത് മാതാപിതാക്കളും മുതിർന്നവരും അധ്യാപകരും മറ്റും ആണല്ലോ .എന്നിട്ടും കുട്ടികൾ വഷളാകുന്നതിന്റെ ഉത്തരവാദിത്വം മുതിർന്നവർ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല? വാസ്തവത്തിൽ അവരെ വഷളാക്കുന്നത് ഈ മേൽനോട്ടം തന്നെ ആണെന്നുള്ളത് മുതിർന്നവർ അറിയുന്നില്ല. കുട്ടികൾ മുതിർന്നവരിൽ നിന്ന്- മാതാപിതാക്കളിൽനിന്ന് പോലും- സ്നേഹം ഒന്നും ആവശ്യപ്പെടുന്നില്ല. അവർ ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളൂ- സ്വാതന്ത്ര്യം… അത് നാം അവർക്ക് കൊടുക്കുന്നുമില്ല! എന്തുകൊണ്ട് നാം അവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല? കാരണം സ്വാതന്ത്ര്യം കൊടുത്താൽ അവർ നമ്മെ ഇട്ടേച്ചു പോകും എന്ന് നമുക്കറിയാം.
നാം അതിനെ ഭയപ്പെടുന്നു. പുറത്ത് പോയാൽ അവർക്ക് എന്തെങ്കിലും സംഭവിക്കുമോ? സമൂഹം ചീത്തയല്ലേ? അല്ലയോ മാന്യന്മാരെ.. സമൂഹം ചീത്തയാണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് ആ സമൂഹത്തെ നന്നാക്കാൻ ശ്രമിക്കുന്നില്ല. അതിന് പകരം കുട്ടികളെ നന്നാക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങുവാൻ നിങ്ങൾക്ക് ലജ്ജയില്ലേ ? സമൂഹത്തിന്റെ തെറ്റുകളുടെ ഭാരം ചുമക്കേണ്ടത് പാവം കുട്ടികൾ ആണോ? നിങ്ങൾ എന്താണ് കരുതുന്നത് ? നിങ്ങളുടെ വീരശൂര പരാക്രമങ്ങൾ പാവം കുട്ടികളുടെയടുത്തല്ല കാണിക്കേണ്ടത്. സമൂഹത്തിൽ നിങ്ങളുടെ സമപ്രായക്കാരെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുവിൻ. അപ്പോൾ കുട്ടികൾ താനെ നന്നായിക്കൊള്ളും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.