Latest News

വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ കുടുങ്ങിയ യുവാവ് മരിച്ചു. കനകമല പാപറമ്പില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 30-നായിരുന്നു സംഭവം.

വെള്ളം കുടിക്കുന്നതിനൊപ്പം വെപ്പുപല്ല് ഇളകി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തു.

ശേഷമുണ്ടായ അണുബാധയാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ് ജസ്റ്റിന്‍. അമ്മ: എല്‍സി തോമസ്, ഭാര്യ വിന്‍ഷി, മക്കള്‍: ജെസ്വിന്‍, ബിസ്വിന്‍, ജീവന്‍.

ദക്ഷിണ ചൈനാക്കടലില്‍ അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് ആണവ അന്തര്‍വാഹിനിക്ക് തകരാര്‍ സംഭവിച്ചുവെന്ന് യുഎസ്. യുഎസ് കണക്ടികട് എന്ന അതിവേഗ അന്തര്‍വാഹിനിയാണ് ഇന്തോ-പസിഫിക് മേഖലയിലെ കടലില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് അജ്ഞാതവസ്തുവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാവികസേന അറിയിച്ചിരിക്കുന്നത്.

അപകടത്തില്‍ പതിനഞ്ചോളം നാവികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണചൈനാക്കടലിലാണ് യുഎസ് കണക്ടികട് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്തര്‍വാഹിനിയിലെ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്ലാന്റിനെ അപകടം ബാധിച്ചിട്ടില്ലെന്ന് നാവികസേന വ്യക്തമാക്കി. നിലവില്‍ യുഎസ് തീരത്തേക്ക് അന്തര്‍വാഹിനി യാത്ര തിരിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അജ്ഞാതവസ്തുവുമായി യുഎസ് അന്തര്‍വാഹിനിയുടെ കൂട്ടിയിടി എന്നത് ശ്രദ്ധേയമാണ്.

ബിനോയ് എം. ജെ.

സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളെല്ലാം സമരത്തിലൂടെയും വിപ്ലവത്തിലൂടെയും അടിച്ചമർത്തലുകളിൽ നിന്നും മോചനം നേടുന്നു. ശതാബ്ദങ്ങളായി കുട്ടികളും ഇപ്രകാരം അടിച്ചമർത്തപ്പെട്ടു പോരുന്നു. അതിനാൽ തന്നെ അവരും ഇതിനോടകം തന്നെ ഒരു വിപ്ലവം ആരംഭിച്ചു കഴിഞ്ഞു. അത് പ്രകടമാക്കുവാൻ ഇനിയും നാളുകൾ എടുത്തേക്കാം. എന്നാൽ അത് ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയിലും മറ്റ് പാശ്ചാത്യനാടുകളിലും കുട്ടികൾക്ക് അനുകൂലമായ നിയമങ്ങൾ നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹം ബോധവ്യത്തായി വരുന്നു. പണ്ട് കാലങ്ങളിൽ മുതിർന്നവരുടേയും കാരണവന്മാരുടെ മുന്നിൽ കുട്ടികൾ ഓച്ചാനിച്ച് നിൽക്കണമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് കുട്ടികൾ അങ്ങനെ ചെയ്തു കാണുന്നില്ല.

ഇത് കുട്ടികളുടെ അധികപ്രസംഗം ആണെന്ന് കരുതുന്നത് മൂഢതയാണ്. മറിച്ച് അത് ,കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ഉണ്ടായിരിക്കേണ്ട സമതയുടെ സൂചന മാത്രമാണ്. കുട്ടികളെ താണവരായി മുതിർന്നവർ കണക്കാക്കുന്നു .അതിനാൽ തന്നെ അവരുടെ അവകാശങ്ങളും അധികാരങ്ങളും മുതിർന്നവർ മാനിക്കുന്നില്ല . ഇത് എത്രമാത്രം ശരിയാണ്? കുട്ടികൾ വാസ്തവത്തിൽ താണവരാണോ? അല്ല ,എന്നുള്ളതാണ് സത്യം ! പുറമേ നിന്നു നോക്കിയാൽ അവർ മുതിർന്നവരിൽ നിന്നും വ്യത്യസ്തരാണ്. ചില കാര്യങ്ങളിൽ അവർ മുതിർന്നവരേക്കാൾ ശ്രേഷ്ഠരുമാണ്. അവർക്ക് ബൗദ്ധികവും വൈകാരികവുമായ പക്വതയില്ലെന്ന് വാദിക്കപ്പെടുന്നു. പക്ഷേ നൂതന കാര്യങ്ങൾ മനസ്സിലാക്കുന്നതിനും നൂതന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും കുട്ടികൾക്ക് അപാരമായ കഴിവുണ്ട്. എല്ലാറ്റിനുമുപരിയായി അവർക്ക് ജീവിതം ആസ്വദിക്കാൻ അറിയാം. ഇത് ഒരുതരം കഴിവും പക്വതയും അല്ലേ? അവരിൽ മൂല്യബോധം വളർന്നിട്ടില്ലായിരിക്കാം. എന്നാൽ അവർക്ക് അവരുടേതു മാത്രമായ ചില മൂല്യങ്ങൾ ഉണ്ടെന്ന് മറക്കാതിരിക്കുക.

കുട്ടികളെ അടിച്ചമർത്തുന്നത് തങ്ങളുടെ ഉത്തരവാദിത്വവും കടമയും ആണെന്ന് മുതിർന്നവർ ധരിച്ചവരായിരിക്കുന്നു. നിർബന്ധിത വിദ്യാഭ്യാസം ആർക്കുവേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത് ?അവർക്ക് വേണ്ടിയോ അതോ നമുക്ക് വേണ്ടിയോ? അത് നമുക്ക് വേണ്ടി തന്നെയാണ്! അങ്ങനെ ഒരു സമ്പ്രദായത്തിന്റെ അഭാവത്തിൽ അവരെ അത്രയെളുപ്പത്തിൽ അടിച്ചമർത്താനാവില്ല എന്ന് നമുക്കറിയാം. എന്നാൽ കൗമാര പ്രായം കഴിയുന്ന കുട്ടികളെ ഈ രീതിയിൽ അടിച്ചമർത്താനാവില്ല എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. കലാലയ രാഷ്ട്രീയത്തിന്റെയും, റാഗിംഗിന്റെയും, മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെയും മന:ശ്ശാസ്ത്രം എന്താണ്?ശൈശവത്തിൽ തങ്ങൾ അനുഭവിച്ച അടിച്ചമർത്തലുകളിൽ നിന്നുമുള്ള മോചനത്തിന്റെ കാഹളധ്വനിയാണ് വികലമായ ഇത്തരം അനാശാസ്യ പ്രവണതകൾ. അതിനെ തടയുന്നതിൽ അധ്യാപകരും മാതാപിതാക്കളും ദയനീയമായി പരാജയപ്പെടുന്നു. കാരണം ഈ പ്രായത്തിലുള്ള കുട്ടികൾ ആരെയും ഭയപ്പെടുന്നില്ല എന്നത് തന്നെ. ചെറുപ്രായം മുതലേ കുട്ടികളെ ആദരിച്ചു തുടങ്ങിയാൽ ഇത്തരം പ്രശ്നങ്ങൾ താനെ മാറിക്കൊള്ളും.

കുട്ടികളും ഒരുകാലത്ത് മുതിർന്നവർ ആയിക്കൊള്ളുമല്ലോ എന്ന് നമ്മൾ ആശ്വസിക്കുന്നു. അതും അശാസ്ത്രീയമാണ്. മുതിരുമ്പോൾ അവരും ഇതേ തെറ്റുകൾ ആവർത്തിക്കുന്നു. ഫലമോ ചെറിയ പ്രായം മുതലേ കുട്ടികൾ സ്വയം അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. ഇത് അവരുടെ തനതായ വ്യക്തിത്വത്തെയും സർഗ്ഗശേഷിയെയും തകർക്കുന്നു. അതിനാൽ നല്ല ഒരു സമൂഹം വാർത്തെടുക്കണം എന്ന മോഹം അൽപമെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കുട്ടികളെ ചവിട്ടിത്തൂക്കാതെയിരിക്കാം. വരുംകാലങ്ങൾ കുട്ടികളുടെ നല്ല കാലം ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

നെടുമ്പാശ്ശേരി: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പാണ് പ്രസവിച്ചത്. ഏഴുമാസം ഗർഭിണിയായ മരിയയ്ക്ക് വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ തന്നെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി.

വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെയാണ് യുവതി പ്രസവിച്ചത്. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. യുവതിയുമായി അടിയന്തരമായി ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ കാത്ത് അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

 

 

മംഗളൂരു ∙ മലയാളി നഴ്‌സിങ് വിദ്യാർഥിനി മംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാവിലെ ആത്മഹത്യ ചെയ്തു. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ ജാൻസിയുടെ മകൾ നിന സതീഷ് (19) ആണു മരിച്ചത്.

ചൊവ്വാഴ്ച രാവിലെ മുറിയിൽ താമസിക്കുന്ന മറ്റു വിദ്യാർഥികളാണ് വിദ്യാർഥിനിയെ ഹോസ്റ്റൽ ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. അമ്മ ജാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്താണു മകളെ പഠിപ്പിക്കുന്നതും കുടുംബം പുലർത്തുന്നതും.

സാമ്പത്തിക പ്രയാസം കാരണം നിനയുടെ ഫീസ് അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. ഫീസ് അടക്കാൻ കഴിയാത്തതിൽ ഉള്ള മനഃപ്രയാസമാണ് ജീവനൊടുക്കാൻ കാരണമെന്നാണു പൊലീസ് പറയുന്നത്. ഫീസ് വൈകിയതിനു കോളജ് അധികൃതരും അഡ്മിഷൻ ഏജന്റും മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്.

ഫീസ് അടയ്ക്കാൻ സാവകാശം ചോദിച്ചെങ്കിലും അഡ്മിഷൻ ഏജന്റ് അനുവദിച്ചില്ലെന്ന് വിദ്യാർഥിനിയുടെ അമ്മ പറഞ്ഞു. അലീന, ആൽഫ്രഡ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്നു 10.30ന് ആയന്നൂർ സെന്റ് ജോർജ് പള്ളിയിൽ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

ന്യൂഡൽഹി: ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ്റെ രാജീവ് ഗാന്ധി എക്സലൻസ് അവാർഡ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് സമ്മാനിച്ചു.ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് രാജീവ് ജോസഫ് അവാർഡ് സമ്മാനിച്ചു.

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ദേശിയ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യൻ,യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറി,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ, സൗഹൃദ വേദി പ്രസിഡൻ്റ്, ജനകീയ സമിതി സംസ്ഥാന കോർഡിനേറ്റർ തുടങ്ങി വിവിധ സംഘടനകളുടെ ചുമതലകളും വഹിക്കുന്നു.

കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡുകൾ, മദർ തെരേസ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ പീസ് അവാർഡ്, പലസ്തീൻ ആസ്ഥാനമായുള്ള എരാദാ ഇൻറർനാഷണൽ അക്കാഡമി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പ്,ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.

തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് വിനയായത്. ഇതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പിസിആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു.

ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഒടുക്കിയ വിവരം അറിയുന്നത്.

യുഎഇയിലെ നിയമം അനുസരിച്ച് ക്വാറന്റീൻ കാലയളവിൽ (ഇപ്പോൾ 10 ദിവസം) പരിധി വിട്ട് പുറത്തുപോകാൻ പാടില്ല. അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ.

ക്വാറന്റീൻ സ്ഥലത്തുനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്കു പോകേണ്ടിവന്നാൽ വീട്ടിൽനിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം.

സമരം ചെയ്യുന്ന കർഷകരുടെ പിന്നിലൂടെ എത്തി അവരുടെ ശരീരത്തിലൂടെ വണ്ടി അതിവേഗം ഓടിച്ച് കയറ്റുന്ന വിഡിയോയുടെ പൂർണരൂപം പുറത്തുവിട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. 46 സെക്കൻഡുകളുള്ള വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതിൽ വാഹനം സമാധാനമായി പ്രതിഷേധിച്ച് മുന്നോട്ടുപോകുന്ന കർഷകരുടെ പിന്നിലൂടെ പാഞ്ഞ് കയറുകയാണ്.നിലത്ത് വീണവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങി പോയ വാഹനം അൽപം മുന്നോട്ടുപോയി നിൽക്കുന്നതും കാണാം. പ്രതിഷേധക്കാർ ചിതറി ഓടുന്നതും വിഡിയോയിൽ കാണാം. അൽപം കഴിഞ്ഞ് വടികളുമായി വാഹനത്തിന് സമീപത്തേക്ക് കർഷകർ വരുന്നുണ്ട്.

വൻപ്രതിഷേധമാണ് രാജ്യത്ത് ഇതിനെതിരെ ഉയരുന്നത്. കോൺഗ്രസ് സംസ്ഥാന–ദേശീയ നേതൃത്വങ്ങൾ വിഷയത്തിൽ സജീവമായി ഇടപെടുകയാണ്. പ്രിയങ്കയും രാഹുലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ യാത്ര പുറപ്പെട്ടു കഴിഞ്ഞു.
യോഗി സര്‍ക്കാരിന്റെ വിലക്കുകള്‍ മറികടന്ന് ലഖിംപുരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച യാത്രയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്

ലഖ്നൗ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനോട് പൊലീസ് വാഹനത്തില്‍ ലഖിംപുരിലേക്ക് പോകാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച രാഹുലിനെ പിന്നീട് സ്വകാര്യവാഹനത്തില്‍ പോകാന്‍ അനുവദിച്ചു. കര്‍ഷകരെ ആക്രമിക്കുന്നതും കുറ്റക്കാരെ സംരക്ഷിക്കുന്നതും ബിജെപി സര്‍ക്കാരുകള്‍ തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ലഖിംപുര്‍ സംഘര്‍ഷവും കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകന്‍ ആശിഷ് മിശ്രക്കും എതിരായആരോപണങ്ങളും പരമാവധി ആയുധമാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിന് പിന്നാലെ ലഖിംപുര്‍ സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. നിരോധനാജ്ഞയുടെ കാരണം പറഞ്ഞ് യുപി സര്‍ക്കാര്‍ വിലക്കുമെന്നറിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയും പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും അടക്കം അഞ്ച് പേരടങ്ങുന്നസംഘം യാത്രാനുമതി തേടി. യുപി പൊലീസ് അനുമതി നിഷേധിച്ചിട്ടും യാത്ര ആരംഭിച്ചു. യാത്രക്ക് മുന്പായി രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി ബിജെപിയുടെ കര്‍ഷക വിരുദ്ധ നിലപാടിനെ വിമര്‍ശിച്ചത്.

വിഡിയോ കാണാം.

ഫൈസൽ നാലകത്ത്

മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ വി . ഐ പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
video link
https://www.youtube.com/watch?v=EmdGW-uz7tw

സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, അനന്തഭദ്രത്തിലെ ദിഗംഭരനായും, കൂടാതെ ചമയം, വെങ്കലം, പഴശ്ശിരാജ, മധ്യവേനൽ,വെള്ളരിപ്രാവിന്റെ ചങ്ങാതി, അർദ്ധനാരീശ്വരി, കളിയച്ഛൻ, നേരം തുടങ്ങി ഒട്ടനവധി വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മനോജ്‌.കെ.ജയൻ നേരത്തെ ഹസ്ബീ റബ്ബീ എന്ന വൈറൽ ഗാനം ആലപിച്ച് തന്റെ സർഗ്ഗപ്രതിഭ തെളിയിച്ചിരുന്നു.

ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ് “മക്കത്തെ ചന്ദ്രിക” ഒരുക്കി യിട്ടുള്ളത്. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടേതാണ് വരികൾ.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ആൽബം നടൻ സിദ്ധിക്ക്, നടനും സംവിധായകനുമായ രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

മോഹൻലാലും മമ്മൂട്ടിയുമടക്കം നിരവധി ആളുകളാണ് ‘മക്ക മദീന മുത്തു നബീ’ എന്ന പാട്ടു കേട്ടു മനോജ്‌ കെ ജയനെ വിളിച്ചു അഭിനന്ദിച്ചത്. മക്കത്തെ ചന്ദ്രിക എന്ന ഈ ആൽബം മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു മാപ്പിളപാട്ട് ആൽബം ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

കൊല്ലം ആലപ്പാട് അഴീക്കലിനു തെക്കുപടിഞ്ഞാറ് കടലില്‍ മീന്‍പിടിത്തവലയില്‍ തിമിംഗലം കുടുങ്ങി. ആലപ്പാട്ട് നിന്ന് മീന്‍പിടിത്തത്തിനുപോയ ഓംകാരം ലൈലാന്‍ഡ് വള്ളത്തിന്റെ വലയിലാണ് തിമിംഗിലം ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 40 തൊഴിലാളികളുമായി പോയ വള്ളം കരയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈലോളം അകലെ വെള്ളത്തില്‍ വലയിട്ടിരിക്കുകയായിരുന്നു. 71 അടി നീളമുള്ളതാണ് വള്ളം.

ഇതിനിടെയാണ് അമ്പതടിയോളം വരുന്ന തിമിംഗിലം വരുന്നതായി കണ്ടത്. ഇതോടെ വള്ളക്കാര്‍ അടുത്ത ചെറുവള്ളക്കാരുമായി ചേര്‍ന്ന് വടികൊണ്ട് വള്ളത്തിലും കടലിലും അടിച്ച് ശബ്ദമുണ്ടാക്കി തിമിംഗിലത്തെ തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വലയിലേക്ക് തിമിംഗിലം ഇടിച്ചുകയറി. പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ വലയില്‍ നിന്നും ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടു.

മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തിമിംഗിലത്തിന് കടലിലേക്ക് കടക്കാനായത്. വല തകര്‍ത്താണ് തിമിംഗിലം രക്ഷപ്പെട്ടത്. ഇതോടെ വലയിലുണ്ടായിരുന്ന മത്സ്യം മുഴുവനും നഷ്ടപ്പെട്ടു. 25 ലക്ഷത്തോളം വിലവരുന്ന വലയുടെ ഏറിയഭാഗവും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

RECENT POSTS
Copyright © . All rights reserved