Latest News

ലൗഡ് സ്പീക്കര്‍ പരിപാടിക്ക് എതിരെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി രശ്മി അനിലും. സ്‌നേഹ ശ്രീകുമാറും രശ്മിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന പരിപാടിയാണ് ലൗഡ് സ്പീക്കര്‍. സിനിമാ താരങ്ങളായ ശ്രിന്ദ, എസ്തര്‍ എന്നിവരുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചതോടെയാണ് പരിപാടിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നത്. താനൊരിക്കലും ആരെയും വിമര്‍ശിച്ചിട്ടില്ല, ഷോയില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് വിമര്‍ശിച്ചത് എന്ന് രശ്മി പറയുന്നു.

രശ്മി അനിലിന്റെ കുറിപ്പ്:

രശ്മി അനില്‍ എന്ന ഞാന്‍ ഒരിക്കലും ഒരു വ്യക്തിയേയും വിമര്‍ശിക്കുകയോ അവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിലോ വേദിയിലോ ഇന്ന് വരെയും ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല. 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍. എന്റെ മകള്‍ ഏത് വസ്ത്രം ധരിക്കണം എന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാനവള്‍ക്ക് നല്‍കിയിട്ടുണ്ട്.

കുറച്ചു ദിവസങ്ങളായി ലൗഡ് സ്പീക്കര്‍ എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്‌നേഹയും അവതരിപ്പിക്കുന്നത്. തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവര്‍ക്ക് ഒന്നും ആകാന്‍ കഴിഞ്ഞിട്ടില്ല.താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമര്‍ശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും.

ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ഞങ്ങള്‍ അതില്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പുമൊക്കെയുള്ള ഈ കഥാപാത്രങ്ങള്‍ അങ്ങനെ സംസാരിക്കുമ്പോള്‍ അത് തിരുത്തി തരുന്നവരാണ് അതിലെ മറ്റ് കഥാപാത്രങ്ങളും ജമാലുമൊക്കെ.

അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശിക്കുന്നതും.എസ്തര്‍, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനിട്ട് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും ഫോട്ടോ ഷൂട്ടുകള്‍ താരങ്ങളുടെ പ്രോഫഷന്റെ ഭാഗമാണന്നും ആണ്.

പ്രോഗ്രാം മുഴുവന്‍ ആയി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും താരങ്ങളുടെ ഭാഗത്ത് നിന്നാണ് സംസാരിച്ചത് എന്ന്. വീഡിയോ പൂര്‍ണ്ണമായല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ ഒരിക്കലും രശ്മി എന്ന വ്യക്തി ആരെയും വിമര്‍ശിച്ചിട്ടില്ല, തങ്കു എന്ന കഥാപാത്രമാണ് അസൂയയോടെ ഇതിനെ നോക്കി കണ്ടത്. ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്.

ആര്യന്‍ ഖാന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെ സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍. ഇന്നലെ രാത്രിയോടെയാണ് സല്‍മാന്‍ ഷാരൂഖിനെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിയത്. മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് താരപുത്രനെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ചോദ്യം ചെയ്ത എട്ടു പേരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ആര്യന്‍ ഖാന്‍, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരാണ് എട്ടുപേര്‍.

എന്‍സിബി സംഘം യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറിയതായി റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എക്സ്റ്റസി, കൊക്കെയ്ന്‍, എംഡി (മെഫെഡ്രോണ്‍), ചരസ് തുടങ്ങിയ മരുന്നുകള്‍ കപ്പലില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ നിന്ന് കണ്ടെടുത്തതായി ഏജന്‍സി അറിയിച്ചു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കപ്പല്‍ മുംബൈയില്‍ നിന്ന് കടലില്‍ പോയതിന് ശേഷമാണ് പാര്‍ട്ടി ആരംഭിച്ചത്.

അതേസമയം, ആര്യ ഖാന് പിന്തുണയുമായി നടന്‍ സുനില്‍ ഷെട്ടിയും രംഗത്തെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊക്കെ അനുമാനങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കണം. അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരം നല്‍കണമെന്നാണ് സുനില്‍ ഷെട്ടി ആവശ്യപ്പെടുന്നത്.

പാലാ സെന്റ് തോമസ് കോളേജിലെ മരച്ചുവട്ടിൽ വെച്ച് ഇല്ലാതാക്കിയ അഭിഷേകിന്റെ ക്രൂരത കൃത്യമായ ആസൂത്രണമായിരുന്നെന്ന് പോലീസ്. വിദ്യാർഥിനി നിഥിനാമോളെ കൊലപ്പെടുത്താൻ സഹപാഠി അഭിഷേക് മുന്നൊരുക്കങ്ങൾ നടത്തിയെന്തിന് തെളിവുകൾ ലഭിച്ചു.

ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ആഴ്ചകൾക്കുമുമ്പേ പ്രതി വിവിധ സൈറ്റുകളിൽ തിരഞ്ഞെന്ന് പോലീസ് പറഞ്ഞു. ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതൽ വായിച്ചത്. എവിടെയുള്ള ഞരമ്പുകൾ മുറിച്ചാൽ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തിൽ എത്ര ഞരമ്പുകളുണ്ടന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളിൽ പരിശോധിച്ചതായി പോലീസ് പറഞ്ഞു.

കഴുത്ത് അറുത്താൽ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകൾ എന്നിവയും ഇയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു.

ഇതിനിടെ നിഥിന മോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് സുഹൃത്തിന്റെ പക്കൽ നിന്നും പോലീസ് മൊഴിയെടുത്തു. ഇതിൽ, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താൽ തൂക്കിക്കൊല്ലാൻ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പെട്ടന്നുണ്ടായ വികാരത്തിൽ ചെയ്തതാെണന്നും സ്വന്തം കൈമുറിച്ച് പെൺകുട്ടിയെ പേടിപ്പിക്കാൻ കത്തി കരുതിയതാണെന്നുമുള്ള പ്രതിയുടെ വാദം ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനാണെന്ന് പോലീസ് കരുതുന്നു.

കൊല്ലാനുപയോഗിച്ച പേപ്പർ കട്ടറിൽ പ്രതി മാറ്റങ്ങൾ വരുത്തിയെന്നും പോലീസ് പറഞ്ഞു. മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്ന് ഏതാനും ദിവസം മുമ്പ് വാങ്ങി സാധാരണ പേപ്പർ കട്ടറിലിട്ട് സജ്ജമാക്കി. ഈ കടയിൽ പ്രതിയെ എത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കും.

കണ്ണൂരില്‍ വീടിന്റെ സീലിങ് തകര്‍ന്നു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് കൊയിലി വീട്ടില്‍ വസന്ത (60) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വസന്തയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വീടിന്റെ സീലിങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരം അടക്കമുള്ളവ കൊണ്ട് നിര്‍മിച്ച വീടിന്റെ മച്ച് പാടെ തകര്‍ന്നു വീണ നിലയിലായിരുന്നു. മുകള്‍ ഭാഗം മുഴുവനായും താഴേക്ക് വീണു.
മുകള്‍ നിലയിലുണ്ടായിരുന്ന മുറികളിലെ മേശ, അലമാര, കട്ടില്‍ ഉള്‍പ്പെടെയുള്ളവ താഴത്തെ മുറിയില്‍ കിടന്നിരുന്ന വസന്തയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍, മുകളില്‍ കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീണു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഷിബുവിനെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

പിന്നീട് ഒരു കോണി വച്ച് ഷിബുവിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. വസന്തയെയും പുറത്തെടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടു. വീടിന് ഏതാണ്ട് 50 വര്‍ഷത്തെ പഴക്കമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.

ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഷാന്‍ പിടിയിലായത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ആറുവയസുകാരന്‍ അല്‍താഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍താഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നം സംബന്ധിച്ച കേസ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതുകൊണ്ട് മാത്രമാണ് അല്‍ത്താഫിന്റെ സഹോദരി രക്ഷപ്പട്ടത്. സമീപത്തെ ഒരു വീട്ടിലെത്തിയ പെണ്‍കുട്ടി മുഹമ്മദ് ഷാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരിച്ചു. എല്ലാവരേയും കൊന്നെന്നും സാക്ഷി പറയാതിരിക്കാന്‍ നിന്നേയും കൊല്ലുമെന്നും ഷാന്‍ പറഞ്ഞപ്പോഴാണ് രക്ഷപെട്ട് ഓടിയതെന്ന് കുട്ടി അയല്‍ക്കാരോട് വെളിപ്പെടുത്തി. പിന്നാലെയാണ് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.

യുപിയിലെ സംഘർഷ ബാധിത സ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ലഖിംപുർ മേഖല സന്ദർശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.

ഇതിനിടെ, ലഖിംപുർ മേഖലയിലുണ്ടായ സംഘർഷത്തിൽ മരണം എട്ടായി. സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയും സംഘവും സഞ്ചരിച്ച വാഹനങ്ങൾ ഇടിച്ചുകയറി രണ്ടുപേർ മരിച്ചതിനെത്തുടർന്നാണ് സംഘർഷങ്ങളുടെ തുടക്കം. ആശിഷ് മിശ്ര ഗുണ്ടകൾക്കൊപ്പം മൂന്നു വാഹനങ്ങളിലായെത്തി ആക്രമിക്കുകയായിരുന്നെന്ന് കർഷകർ ആരോപിച്ചു.

സ്ഥലത്തുവെച്ച് രണ്ടുപേരും പിന്നീടും ഒരാൾ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കർഷകർ പറഞ്ഞു. എന്നാൽ, നാലു കർഷകരും വാഹനത്തിലുണ്ടായിരുന്ന നാലുപേരുമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാൽ കരിങ്കൊടിപ്രതിഷേധം നടത്താനായിരുന്നു ഹെലിപാഡിന് അരികെ കർഷകർ ഒത്തുചേർന്നത്. രാവിലെ ഒമ്പതുമുതൽ പ്രതിഷേധക്കാർ തമ്പടിച്ചു. എന്നാൽ, മന്ത്രിമാർ ഹെലികോപ്റ്ററിൽ വരാതെ ലഖ്‌നൗവിൽനിന്നു റോഡുമാർഗമെത്തി. പോലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കർഷകർ മടങ്ങിപ്പോവാൻ തുടങ്ങി.

പിന്നാലെ, രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകൾ റോഡരികിൽ കർഷകർക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാൾ വെടിയുതിർത്തതായും ദൃക്‌സാക്ഷികൾ പറഞ്ഞു. ലവ്പ്രീത് സിങ് (20), നച്ചത്തർ സിങ് (60), ദൽജീത് സിങ് (35), ഗുർവീന്ദർ സിങ് (19) എന്നീ കർഷകരാണ് മരിച്ചത്. ഇതിൽ ഗുർവീന്ദർ സിങ്ങാണ് വെടിയേറ്റു മരിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

 

പാലാ: തിന്മക്കെതിരേ കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ലായെന്നും സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പ്. ഇന്ന്‍ ഗാന്ധി ജയന്തി ദിനത്തില്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നാര്‍ക്കോ ജിഹാദ് വിഷയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് നേരെ ഒറ്റ തിരിഞ്ഞു മാധ്യമങ്ങളും ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടിതമായ ആക്രമണം നടത്തിയിട്ടും പിന്നോട്ടില്ല എന്ന വ്യക്തമായ സൂചനയാണ് ലേഖനത്തിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്.

സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.

തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും.

ഒറ്റയ്ക്കു നടന്ന് തിന്മകളെ കീഴ്‌പ്പെടുത്തിയവനാണ് ഗാന്ധിജിയെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചു. ഒരു സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതുവഴി മതമൈത്രിയോ മനുഷ്യമൈത്രിയോ അയല്‍പക്കമൈത്രിയോ നഷ്ടപ്പെടുന്നില്ല എന്നു നാം തിരിച്ചറിയണം. തിന്മകളോടുസന്ധി ചെയ്യുന്‌പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല സെക്കുലറിസം; അന്യമതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതിലാണ് സെക്കുലറിസമെന്നും ലേഖനത്തില്‍ പറയുന്നു. നിരവധി ആളുകളാണ് ദീപികയുടെ പത്ര ക്ലിപ്പിംഗ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം: ‍

തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത് ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനു ഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കര്‍മവും ജീവിതവുംകൊണ്ട് ആവിഷ്‌കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകള്‍ ആവശ്യമില്ല. മനഃസാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്‌കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധിജയന്തി ഓര്‍മിപ്പിക്കുന്നത്.

റോമയ്ന്‍ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികള്‍ ശ്രദ്ധേയമാണ്, ‘യുഗയുഗാന്തരങ്ങളില്‍ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് ഇന്ത്യയുടെ ദേശീയ ചരിത്രത്തിനു മാത്രം അവകാശപ്പെട്ട ഒരു വീരനേതാവ് മാത്രമല്ല ഗാന്ധി. മനുഷ്യസമുദായത്തിലെ ഋഷികളുടെയും പുണ്യാത്മാക്കളുടെയും ഇടയില്‍ തന്റെ നാമം അദ്ദേഹം ആലേഖനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ വിഗ്രഹത്തിന്റെ പ്രകാശധോരണി ലോകത്തിലെ എല്ലാ ദേശങ്ങളിലും കടന്നുചെന്നിട്ടുണ്ട്.’

ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട സത്യം ‍

എല്ലാ തത്ത്വചിന്തകളെയും വിശ്വാസമൂല്യങ്ങളെയും ഉള്‍ക്കൊള്ളാനും മനസിനെയും ശരീരത്തെയും ആത്മവിശുദ്ധിയിലേക്കു നയിക്കാനും ഗാന്ധിജിക്ക് സാധിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ന് നമ്മുടെ സമൂഹത്തില്‍ ഗാന്ധിജി അന്യനും അനഭിമതനും ആകുന്നുണ്ടോ എന്ന സംശയം അനുദിനം ബലപ്പെടുന്നുണ്ട്. ഭാരതത്തിന്റെ നിലനില്പിനും അര്‍ഥവത്തായ മതേതരത്വത്തിനും ഗാന്ധിജി എന്ന സത്യം അനിവാര്യമാണ്. വിവിധ മതസമൂഹങ്ങളുടെ ഐക്യത്തിനു വേണ്ടി ജീവിതം മാറ്റിവച്ചു എന്നതായിരുന്നു ഗാന്ധിജിയുടെ അനന്യത.

ഗാന്ധിജി കറതീര്‍ന്ന ഒരു ഹൈന്ദവവിശ്വാസിയായിരുന്നു. അത് ഒരിക്കലും മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ അദ്ദേഹം ആഗ്രഹിച്ചില്ല. വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളില്‍ അടിയുറച്ചു നിന്ന് പൊതുനന്മക്കായി ഒരുമിച്ചു മുന്നേറണമെന്ന് അദ്ദേഹം നമ്മുടെ സമൂഹത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയ്ക്കു തുരങ്കം വയ്ക്കുന്ന തിന്മകളെക്കുറിച്ച് സൂചിപ്പിക്കുന്‌പോള്‍ ക്രിമിനല്‍ മനഃസ്ഥിതിയോടെയും അസഹിഷ് ണുതയോടെയുമല്ല പ്രതികരിക്കേണ്ടത്. ഗാന്ധിജിയുടെ ജീവിതം മൂടിവയ്ക്കപ്പെട്ടതോ മറഞ്ഞിരിക്കുന്നതോ ആയ സത്യത്തെ കണ്ടെത്താനും അതിനെ ഉള്‍ക്കൊള്ളാനും നമ്മെ പ്രചോദിപ്പി ക്കും.

നമ്മുടെ നാട് പ്രബുദ്ധവും വികസിതവുമായത് ഇവിടത്തെ പ്രബലമായ മതവിഭാഗങ്ങളുടെ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ്.

ഉള്ളില്‍ നിന്നുള്ള സ്വയം നവീകരണത്തിന് എല്ലാ സമുദായങ്ങളും തയാറായിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും സമുദായത്തിന്റെ സുസ്ഥിതിയിലും രാഷ്ട്രനിര്‍മാണത്തിലും തങ്ങള്‍ പങ്കുചേരുകയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. സാമുദായിക വഴിയിലൂടെ അങ്ങനെ നാം മതേതര ഭാരതത്തില്‍ എത്തിച്ചേര്‍ന്നു. കുടുംബഭദ്രതയും സമുദായ സുസ്ഥിതിയും രാഷ്ട്ര പുരോഗതിയും ഒരേ ദിശയില്‍ സഞ്ചരിച്ചു. ആരും ആരെയും സംശയിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നില്ല. മൂല്യങ്ങളാണ് മൂലധനമെന്ന് എല്ലാവരും മനസ്സിലാക്കി.

മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെകാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ! മതേതരത്വംകൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നു.

സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.

തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.

മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചു ജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിനു മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം അഥവാ സെക്കുലറിസം. സെക്കുലറിസത്തിന്റെ ഉത്കൃഷ്ട മാതൃക ഇന്ത്യയാണെന്നു പ്രസിദ്ധ ചിന്തകനായ ചാള്‍സ് ടെയ്‌ലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവാമെങ്കിലും സമൂഹത്തില്‍ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാന്‍ ആരും കാരണമാകരുത്.

തിന്മകള്‍ക്കെതിരേ നമ്മള്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ നല്‍കപ്പെടുന്‌പോള്‍ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകള്‍ക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല; മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണ്. സമൂഹത്തിന്റെ സുസ്ഥിതിക്കും നിലനില്പിനും ആരോഗ്യകരമായ വളര്‍ച്ചക്കും ഇത് അനിവാര്യമാണ്.

ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ മനോഹാരിത പ്രകടമാക്കുന്നുണ്ട്: ‘ഗാന്ധി യഥാര്‍ഥത്തില്‍ മതനിഷ്ഠനായിരുന്നു. ആധ്യാത്മിക സാധനകള്‍കൊണ്ടും ഉപവാസവും പ്രാര്‍ത്ഥനയുംകൊണ്ടും നിര്‍ഭയം നിഷ്‌കന്മഷനും വിദ്വേഷരഹിതനുമായ ഒരു പുതിയ തരം മനുഷ്യനെ രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.’

തുറന്നു പറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുതെന്നും ഉറച്ചുനില്‌ക്കേണ്ടപ്പോള്‍ സത്യവിരുദ്ധമായ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നതു മാത്സര്യത്തിന്റെ അഭാവമല്ല, പ്രത്യുത അതിനെ വിവേകപൂര്‍വം നേരിടാനുള്ള കഴിവാണ്.

നിര്‍ഭയത്വം ‍

ഗാന്ധിജിയെ അടയാളപ്പെടുത്തുന്ന സവിശേഷമായ ഗുണം നിര്‍ഭയത്വമായിരുന്നു. സത്യത്തെ പേടികൂടാതെ വിളിച്ചു പറയുവാനുള്ള പ്രവാചകധീരത മഹാത്മാവിന്റെ മുഖമുദ്രയാണ്. ‘രാഷ്ട്രീയവും മതവും തമ്മിലുള്ള ബന്ധം വിടുവിക്കല്‍ സാധ്യമല്ല. അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നവര്‍ രണ്ടിനെയും മനസിലാക്കുന്നില്ല’ എന്ന ഗാന്ധിയന്‍ ചിന്ത ഭാരതത്തെ സംബന്ധിച്ച് എന്നും പ്രസക്തമാണ്. മഹാത്മാവ് മറ്റുള്ളവരെക്കുറിച്ചോ അദ്ദേഹത്തെ എതിര്‍ത്തിരുന്നവരോടു പോലുമോ പരുഷമായി സംസാരിച്ചിരുന്നില്ല. അദ്ദേഹത്തെ നിന്ദിച്ചു സംസാരിച്ചിരുന്നവരുടെ പേരു പറയുന്‌പോഴെല്ലാം എന്തെങ്കിലും നല്ലവാക്ക് മഹാത്മജി പറയാതിരുന്നിട്ടില്ല.

വെറും വാക്കുകള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നില്ല. അപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കൃത്യങ്ങള്‍ കൈകള്‍ ചെയ്യുന്നു. കാണാന്‍ പാടില്ലാത്തവ കണ്ണുകള്‍ നോക്കുന്നു. കേള്‍ക്കാന്‍ പാടില്ലാത്തവ കാതുകള്‍ കേള്‍ക്കുന്നു. ഈ വിധത്തില്‍ യഥാര്‍ഥമായ പ്രവൃത്തിയും കാഴ്ചയും കേള്‍വിയും നമുക്ക് അന്യമായിരിക്കുന്നു. പത്രപ്രവര്‍ത്തകനായ ജെയിംസ് കാമറോണ്‍ എഴുതി: ‘ലോകം മുഴുവന്‍ ഗാന്ധിജിയെ അറിഞ്ഞു. പക്ഷേ, ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.’ ഇതുകൊണ്ടുതന്നെ ഭാരതീയര്‍ക്ക് ഗാന്ധിജയന്തി ആത്മവിമര്‍ശനത്തിന്റെ അവസരമാണ്.

അക്രമരാഹിത്യത്തിന്റെ ആള്‍രൂപം ‍

ലോകചരിത്രത്തില്‍ ഗാന്ധിജി എന്നും അഹിംസയുടെ പ്രതീകമായി നിലനില്ക്കുന്നു. ‘ബലമോ നിര്‍ബന്ധമോ ഔദ്യോഗിക സ്ഥാനമോ പ്രതാപമോ ഇല്ലാതെ ഇന്ത്യയുടെ പരമോന്നത നേതാവായിത്തീര്‍ന്ന വ്യക്തി’ എന്ന നെഹ്‌റുവിന്റെ വിശേഷണം ഗാന്ധിയന്‍ ദാര്‍ശനികതയിലേക്കു തന്നെയാണ് നമ്മെ എത്തിക്കുന്നത്.

ഓരോ വ്യക്തിയും, കുടുംബത്തിലെയും സമുദായത്തിലെയും രാജ്യത്തിലെയും മാനവരാശിയിലെയും നല്ല അംഗമായി ജീവിക്കുക എന്നതാണ് ഗാന്ധിയന്‍ അഹിംസയുടെ കാതല്‍. ഗാന്ധിജി ഭാരതസമൂഹത്തിന് എന്തു നല്‍കി എന്ന ചോദ്യത്തിന് ‘ഇന്ത്യയിലെ ജനങ്ങളില്‍ ധൈര്യവും തനിമയും നിയന്ത്രണാത്മക സഹനശേഷിയും ഒരു ലക്ഷ്യത്തിനുവേണ്ടി സസന്തോഷം സഹിക്കുന്ന ആത്മനിയന്ത്രണത്തിന്റെ ശക്തിയും മഹാത്മജി സ്വാഭാവികമായ വിനയത്തോടും അഭിമാനത്തോടും കൂടി സന്നിവേശിപ്പിച്ചു’ എന്നതാണ് നാം കണ്ടെത്തുന്ന ഉത്തരം.

ഗാന്ധിജി പറഞ്ഞതും ചെയ്തതും ഒരു കാലഘട്ടത്തിനുവേണ്ടിയോ ഭാരതത്തിനു മാത്രം വേണ്ടിയോ ആയിരുന്നില്ല. ഗാന്ധിജി ജനങ്ങളുടെ ഭാഷയില്‍ സംസാരിച്ചിരുന്നതുകൊണ്ട് അവര്‍ക്ക് അദ്ദേഹത്തെ മനസിലാക്കാന്‍ എളുപ്പമായിരുന്നു. സാധാരണക്കാരുടേതുപോലെ എളിയ ജീവിതം നയിച്ചതിലൂടെ സ്വാതന്ത്ര്യസമരത്തില്‍ അവരെയും പങ്കെടുപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അദ്ദേഹം പ്രവര്‍ത്തകരെ സംഘടിപ്പിച്ചു. നേതാക്കന്മാരെ സൃഷ്ടിച്ചു. തുടര്‍ന്ന്, ആ നേതൃത്വത്തിനു വഴിമാറാന്‍ ഗാന്ധിജി തയാറായി. മൗനവ്രതവും പ്രാര്‍ഥനയും നിരാഹാരവും നൂല്‍നൂല്‍പ്പും പോലുള്ള കാര്യങ്ങളെ രാഷ്ട്രീയ സമരായുധങ്ങളാക്കി മാറ്റി. ജനാധിപത്യപ്രക്രിയയില്‍ നടക്കേണ്ട പാവനമായ ഈ തനതായ ഗാന്ധിയന്‍ ശൈലി ഇന്നത്തെ നേതാക്കള്‍ക്കും സമൂഹത്തിനും മാതൃകയാണ്.

ലോകനന്മ മാത്രം ലക്ഷ്യം ‍

ഭരണാധികാരികള്‍ ഒരു നയം രൂപീകരിക്കുന്‌പോള്‍ അവരുടെ മനസില്‍ വരേണ്ടത് സാമൂഹ്യശ്രേണിയില്‍ ഏറ്റവുമൊടുവില്‍ താഴേത്തട്ടില്‍ നില്‍ക്കുന്നവന്റെ മുഖമായിരിക്കണമെന്ന് ഗാന്ധിജി ഓര്‍മിപ്പിക്കുന്നു. സമൂഹത്തിന്റെ മുകള്‍ത്തട്ടു മാത്രം കാണുന്ന പ്രവണത വര്‍ധിച്ചുവരുന്ന ഇന്ന് ഗാന്ധിദര്‍ശനത്തിന്റെ ഉള്‍ക്കാന്പായ ‘മനുഷ്യന്‍’ എന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെട്ടുകൂടാ.

കല്‍ക്കത്തയിലെ ഒരു യോഗത്തില്‍ ഗാന്ധിജി പ്രസംഗിച്ചു: ‘നിങ്ങളില്‍ ഭൂരിഭാഗവും കല്‍ക്കത്തയിലെ തൊഴിലാളികളാണെന്നു തോന്നുന്നു. നിങ്ങള്‍ സാധാരണക്കാരായ ആളുകളാണ്. നിങ്ങള്‍ നിഷ്‌കളങ്കരും നല്ലവരും സത്യസന്ധരും ആയിരിക്കണം. അതേസമയം, നിങ്ങളുടെ സാധുക്കളായ സഹോദരീസഹോദരന്മാരെ സഹായിക്കാനും നിങ്ങളുടെ രാജ്യത്തിന് സ്വരാജ്യം കൈവരുത്താനും നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ എല്ലാവരും ഖാദി ധരിക്കണം. നിങ്ങളുടെ വീടുകളില്‍ നിന്ന് കോല്‍ക്കത്തയില്‍ താമസിക്കുന്നവരായ നിങ്ങള്‍ മദ്യപാനം ചെയ്യരുത്. ശുദ്ധമായ ഒരു ജീവിതം നയിക്കണം. എല്ലാത്തിലും ഉപരിയായി സത്യസന്ധരാകാന്‍ ശ്രമിക്കുക.’

ഗാന്ധിജിയുടെ ഏറ്റവും വലിയ പ്രസക്തി സത്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്. ജനങ്ങളില്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആവേശം ജനിപ്പിക്കാന്‍ ഗാന്ധിജിയുടെ സത്യാധിഷ്ഠിതമായ നിലപാടുകള്‍ക്കു കഴിഞ്ഞു. ജനത്തിന്റെ ഭയവും വിദ്വേഷവും ഇല്ലാതാകണമെങ്കില്‍ തീവ്രരാഷ്ട്രീയ, ആശയ അടിമത്തത്തില്‍ നിന്ന് നാം മോചിതരാകണം, സത്യത്തോടൊപ്പം നടക്കാന്‍ പഠിക്കണം.

മറ്റാരും കൂടെയില്ലെങ്കിലും ഒറ്റയ്ക്കു നടക്കാന്‍ ഗാന്ധിജി ധൈര്യം കാണിച്ചിരുന്നു. ഒറ്റയ്ക്കു നടന്ന് തിന്മകളെ കീഴ്‌പ്പെടുത്തിയവനാണ് അദ്ദേഹം. ഒരു സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതുവഴി മതമൈത്രിയോ മനുഷ്യമൈത്രിയോ അയല്‍പക്കമൈത്രിയോ നഷ്ടപ്പെടുന്നില്ല എന്നു നാം തിരിച്ചറിയണം. തിന്മകളോടുസന്ധി ചെയ്യുന്‌പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല സെക്കുലറിസം; അന്യമതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതിലാണ് സെക്കുലറിസം.

ഒരു രാജ്യതന്ത്രജ്ഞന്‍, രാഷ്ട്രമീമാംസകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, ഉത്തമവാഗ്മി, നിയമവിദഗ്ദ്ധന്‍, ലേഖകന്‍, അധ്യാപകന്‍, മാനുഷികമൂല്യവാദി, ബഹുവര്‍ഗനായകന്‍, സത്യാന്വേഷി, സന്ന്യാസിവര്യന്‍ തുടങ്ങിയവയെല്ലാം ഒരൊറ്റ വ്യക്തിയില്‍ സമന്വയിക്കുന്നതാണ് ഗാന്ധിജി. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു ജനതയെ കോര്‍ത്തിണക്കി ഏകമനസാക്കിയ മഹാത്മാവാണ് ഗാന്ധിജി. ‘ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നത് അവിശ്വസനീയമാണ്’ എന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ വാക്കുകള്‍ ഇവയുടെ നേര്‍സാക്ഷ്യമാണ്.

ടര്‍ക്കിഷ് ഷെഫ് നുസ്രത് ഗോക്‌ചെയുടെ ഭക്ഷണവും അദ്ദേഹത്തിന്റെ ഭക്ഷണം തയ്യാറാക്കുന്ന ശൈലിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ റെസ്‌റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ലഭിച്ച ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ്. ബില്ല് സഹിതം ട്വിറ്ററില്‍ പങ്കുവെച്ചതോടെ സോള്‍ട്ട് ബേ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

യുവാവ് കഴിച്ച ഭക്ഷണത്തിന് ഈടാക്കിയത് 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ്. ഓരോ ഭക്ഷണത്തിന് ഈടാക്കിയ തുക ബില്ലില്‍ കാണാവുന്നതാണ്. ഒരു കോളയ്ക്ക് 900 രൂപയാണ് ഈടാക്കിയിരിക്കുന്നത്.

സ്റ്റീക്കിന്റെ വില അറുപത്തിമൂവായിരം. ഗോള്‍ഡന്‍ ബര്‍ഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോണ്‍സ് റോളിന് ആറായിരം രൂപയുമാണ് വില.

ഏതായാലും സംഭവം വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. സ്വര്‍ണം കൊണ്ടാണോ ഭക്ഷണം ഉണ്ടാക്കുന്നതെന്നും ചോദ്യം ഉയരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനാണ് നുസ്രെത്. സാക്ഷാല്‍ ഡീഗോ മറഡോണ വരെ അദ്ദേഹത്തിന്റെ ഭക്ഷണത്തിനായി കാത്തിരുന്നുണ്ട്.

ലോകത്തിന്റെ പലഭാഗത്തും അദ്ദേഹത്തിന് നുസ്രെത് റെസ്റ്റോറന്റുകളുണ്ട്. ഇറച്ചിയല്‍ പ്രത്യേക രീതിയില്‍ ഉപ്പ് വിതറുന്ന അദ്ദേഹത്തിന്റെ ശൈലി വൈറലാണ്. അത് ട്രേഡ് മാര്‍ക്കായി മാറ്റുകയും ചെയ്തിരുന്നു നുസ്രെത്.

 

കോർഡേലിയ ക്രൂയിസിൽ നടന്ന ലഹരി വേട്ടയിൽ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് ആര്യൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞദിവസമാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻസിബി സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികളുടെ ചോദ്യംചെയ്യൽ പൂർത്തിയായത്. തുടർന്ന് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരെ വൈദ്യപരിശോധനയ്ക്കായി എൻസിബി ഓഫീസിൽനിന്ന് കൊണ്ടുപോയി.

ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആര്യൻ ഖാന്റെ ഉറ്റസുഹൃത്ത് അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച്ച, നുപുർ സരിഗ, ഇസ്മീത്ത് സിങ്, മൊഹക് ജസ്വാൽ, വിക്രാന്ത് ഛോക്കർ, ഗോമിത് ചോപ്ര എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്‌തെന്ന് എൻസിബി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ആര്യൻ ഉൾപ്പെടെ ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിവരങ്ങളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കും. അതിനിടെ, ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെ കണ്ടെത്താനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവിമുംബൈയിലും മറ്റും ഞായറാഴ്ച റെയ്ഡുകൾ നടന്നു. ഒരാളെ എൻസിബി കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായി അടൂരിലെ വില്ലേജ് ഓഫീസർക്ക് ദാരുണമരണം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.

വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശേഷം കലയുടെ ഭർത്താവ് ജയകുമാറിനെ വൈകിട്ട് ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല. പിന്നീട് അധികൃതർ ആരോഗ്യനില വഷളായെന്നും ഹൃദയാഘാതം സംഭവിച്ചെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ബന്ധുക്കളെ അറിയിച്ചു.

ഏറെ കാത്തിരുന്ന ശേഷമാണ് കലയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതും. ശനിയാഴ്ച പത്തരയോടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം ആദ്യം ചികിത്സിച്ച ആശുപത്രിക്ക് എതിരെ പരാതി നൽകിയത്.എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആദ്യം ചികിത്സിച്ച ആശുപത്രിയുടെ വിശദീകരണം.

അടൂരുകാരുടെ സ്വന്തം ‘വില്ലേജമ്മ’ ആയിരുന്നു. നാട്ടുകാരുടെ ഏതു ആവശ്യത്തിനും സഹായവുമായി മുന്നിൽ നിന്ന കലയുടെ വിയോഗം ഈ നാടിന് ഇനിയും വിശ്വസിക്കാനാകുന്നില്ല. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായാണ് അടൂരിലെ വില്ലേജ് ഓഫീസറായിരുന്ന കല മരിച്ചത്.

വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാരെ സഹായിക്കാൻ ഒരു മടിയും കാട്ടാത്ത വ്യക്തിയായിരുന്നു കലയെന്ന് നാട്ടുകാർ ഓർക്കുന്നു. പ്രളയ സമയത്ത് രാവും പകലും ആളുകൾക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുൻപന്തിയിൽ നിന്നു.

വില്ലേജിൽ എത്തുന്നവരെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നുവെന്നു സഹപ്രവർത്തകരും പറയുന്നു. ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാനിരിക്കെയാണ് കലയുടെ വിയോഗം.

അടുപ്പമുള്ളവർ ‘വില്ലേജമ്മ’ എന്ന് വിളിച്ചിരുന്ന കലയുടെ വിയോഗം തീരാനഷ്ടമാണെന്ന് ഇവർ പറയുന്നു. ജനിച്ചതും വളർന്നതും അടൂർ ചേന്നംപള്ളി മലമേക്കരയിലായതിനാൽ ധാരാളം സുഹൃത്തുക്കൾ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. ചെന്നീർക്കര വില്ലേജ് ഓഫീസർ ആയിരിക്കുമ്പോൾ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ വ്യക്തത്വമായിരുന്നു കലയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവിനും മക്കൾക്കുമൊപ്പം കലയപുരത്തായിരുന്നു ഇവരുടെ താമസം.

 

RECENT POSTS
Copyright © . All rights reserved