Latest News

കോഴിക്കോട്: പുണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച നിപ രോഗലക്ഷണമുള്ള എട്ടുപേരുടെ സാംപിളുകള്‍ നെഗറ്റീവ്. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ളവരാണ് ഈ എട്ടുപേര്‍. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ സാംപിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍ഐഡി പുണെയുടേയും മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ലാബില്‍ അഞ്ച് സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കും. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കല്‍ കോളേജിലുള്ളത്. ഇതില്‍ 8 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. അഞ്ച് പേരുടെ പരിശോധിക്കുന്നുണ്ട്. കുറച്ചു പേരുടെ സാംപിളുകള്‍ ഇതിന് മുമ്പ് പുണെയിലേക്ക് അയച്ചിരുന്നു. മുഴുവന്‍ പേരുടേയും സാംപിളുകള്‍ പരിശോധിക്കാന്‍ സധിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന്‍ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉള്‍പ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഉയര്‍ന്ന സാധ്യതയുള്ള 54 പേരാണുള്ളത്.

മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്തുനിന്ന് റമ്പൂട്ടാന്‍ പഴങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലുള്ള ആടിന്റെ ശ്രവങ്ങളും ശേഖരിച്ചു. വിദഗ്ധപരിശോധയ്ക്ക് ഭോപാലില്‍നിന്നുള്ള എന്‍.ഐ.വി. സംഘം ബുധനാഴ്ച എത്തും. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്ററിലുള്ള വാര്‍ഡുകളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടനങ്ങളാണ് നാലാം ടെസ്റ്റില്‍ നിര്‍ണായകമായത്. സ്‌കോര്‍ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210

ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനായില്ല. രണ്ടാം ഇന്നിങ്സില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് മാഞ്ചെസ്റ്ററില്‍ വെച്ച് നടക്കും.

വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി നേടി. അര്‍ധ സെഞ്ച്വറി (50) തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ എത്തിയ ഡേവിഡ് മാലനും അധികം ആയുസുണ്ടായില്ല. താരം അഞ്ച് റണ്‍സുമായി റണ്ണൗട്ടായി. പകരക്കാരനായി ഇറങ്ങിയ മായങ്ക് അഗര്‍വാളിന്റെ ഇടപെടലാണ് റണ്ണൗട്ടില്‍ കലാശിച്ചത്.

നിലവില്‍ ഒരറ്റത്ത് 61 റണ്‍സുമായി ഹസീബ് ഹമീദ് ബാറ്റേന്തുന്നു. ക്യാപ്റ്റന്‍ ജോ റൂട്ട് ആറ് റണ്‍സുമായി ഒപ്പമുണ്ട്.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 466 റണ്‍സില്‍ അവസാനിച്ചിരുന്നു. വാലറ്റത്ത് ഉമേഷ് യാദവ്, ബുമ്‌റ എന്നിവരും മികച്ച സംഭാവന നല്‍കിയതോടെയാണ് ഇന്ത്യ ലീഡ് 350 കടത്തിയത്.

ഉമേഷ് 23 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 25 റണ്‍സെടുത്തു. ബുമ്‌റ 24 റണ്‍സും കണ്ടെത്തി. ഇതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 466ലേക്ക് കുതിച്ചത്. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഇറങ്ങിയ ശാര്‍ദുല്‍ ഠാക്കൂര്‍, ഋഷഭ് പന്ത് എന്നിവര്‍ അര്‍ധ ശതകം നേടിയതും ഇന്ത്യയ്ക്ക് കരുത്തായി. ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. 72 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 60 റണ്‍സുമായി ശാര്‍ദുല്‍ പുറത്തായി. പിന്നാലെ റഷഭ് പന്തും അര്‍ധ ശതകം പിന്നിട്ടു.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 191 റണ്‍സില്‍ പുറത്താക്കിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 290 റണ്‍സ് നേടി നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു.

നേരത്തെ രോഹിത് ശര്‍മ നേടിയ (127) സെഞ്ച്വറിയും ചേതേശ്വര്‍ പൂജാര നടത്തിയ ചെറുത്തു (61) നില്‍പ്പുമാണ് ഇന്ത്യക്ക് കരുത്തായത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (44) മികച്ച ബാറ്റിങ് പുറത്തെടുത്തു.

അജിന്‍ക്യ രഹാനെ അതേസമയം നിരാശപ്പെടുത്തി. താരം സംപൂജ്യനായി മടങ്ങി. ജഡേജ 17 റണ്‍സുമായി മടങ്ങി. പിന്നീട് ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്ത്- ശാര്‍ദുല്‍ സഖ്യം ഇന്ത്യക്ക് കരുത്തായി മാറുന്ന കാഴ്ചയായിരുന്നു.

കിളിമാനൂരില്‍ ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം, അഞ്ചു വയസുകാരന്‍ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കിളിമാനൂര്‍ പുളിമാത്ത് താമസിക്കുന്ന ബിന്ദു(40)വാണ് ആത്മഹത്യ ചെയ്തത്. ആസിഡ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ റെജിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് നിഗമനം. ബിന്ദുവിന്റെയും റെജിലാലിന്റെയും രണ്ടാംവിവാഹമാണിത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി.

തുടര്‍ന്ന് ബിന്ദു ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ബിന്ദുവും കിണറ്റില്‍ ചാടിയെന്നാണ് വിവരം. വീട്ടില്‍ വഴക്ക് പതിവായതിനാല്‍ രാത്രിയില്‍ നടന്ന സംഭവം ആരും ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന മരണ വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ന്യൂ സൗത്ത് വെയില്‍സില്‍ കാണാതായ മൂന്നു വയസുകാരനെ നാലു ദിവസത്തെ തെരച്ചിലിനൊടുവില്‍ സുരക്ഷിതനായി കണ്ടെത്തി. സിംഗിള്‍ട്ടണിലെ പുട്ടി ഗ്രാമീണ മേഖലയില്‍ വെള്ളിയാഴ്ച്ച രാവിലെ കാണാതായ ആന്റണി എജെ എല്‍ഫലാക്ക് എന്ന കുട്ടിയെയാണ് കുടുംബത്തിന്റെ അധീനതയിലുള്ള വസ്തുവിന് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. തെരച്ചില്‍ നാലാം ദിവസത്തിലേക്കു കടന്നപ്പോഴാണ് ആശ്വാസകരവും അത്ഭുതകരവുമായ കണ്ടെത്തലുണ്ടായത്.

സംസാരശേഷിയില്ലാത്ത ഓട്ടിസമുള്ള കുട്ടിയെ ഇന്നു രാവിലെ പതിനൊന്നരയോടെയാണ് പോലീസ് നദീതീരത്തിനു സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് 650 ഏക്കര്‍ വിസ്തൃതിയുള്ള വസ്തുവിന് സമീപം കുട്ടിയെ കണ്ടെത്തിയത്. ഒരു കുളത്തിനു സമീപം മുട്ടുകുത്തിനിന്ന് വെള്ളം കുടിക്കുന്നതാണ് ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്കലുകള്‍ സമീപമെത്തി ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. പുതപ്പില്‍ പൊതിഞ്ഞ കുട്ടിയെ പാരാമെഡിക്കുകള്‍ കുറ്റിക്കാടുകള്‍ക്കിടയിലൂടെ പുറത്തെത്തിച്ച് ആംബുലന്‍സിലേക്കു മാറ്റി.

കാലില്‍ മുറിവേറ്റതിനാലും മലിനമായ വെള്ളം കുടിച്ചതു കൊണ്ടും മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുളത്തിലെ വെള്ളം കുടിച്ചാണ് കുട്ടി നാലു ദിവസത്തോളം ജീവന്‍ നിലനിര്‍ത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇത് വലിയ അത്ഭുതമാണെന്ന് പിതാവ് എല്‍ഫലാക്ക് മാധ്യമങ്ങളോടു പറഞ്ഞു. അവനെ ഉറുമ്പുകള്‍ കടിച്ചിട്ടുണ്ട്. അവന്‍ വീണിട്ടുണ്ട്. നാലു ദിവസത്തോളം അതേ ഡയപ്പര്‍ ധരിച്ച് തൊലി പൊട്ടിയിട്ടുണ്ട്. അതിനെല്ലാം ഉപരി അവന്‍ ജീവനോടെയുണ്ടെന്നത് ഞങ്ങള്‍ക്കു നല്‍കിയ ആശ്വാസം വാക്കുകളില്‍ വിവരിക്കാനാവില്ല. നാലു ദിവസമായി ഞങ്ങള്‍ ഉറക്കമില്ലാതെ കുറ്റിക്കാട്ടില്‍ അവനെ തേടി അലയുകയായിരുന്നു. അത്രയും അപകടകരമായ ഒരു സാഹചര്യത്തില്‍ അകപ്പെട്ടിട്ടും അവന്‍ ആരോഗ്യത്തോടെയിരിക്കുന്നു-നിറഞ്ഞ കണ്ണുകളോടെ എല്‍ഫലാക്ക് പറഞ്ഞു.

അവന്‍ അമ്മയുടെ അരികില്‍നിന്നു മാറാതെ നില്‍ക്കുകയാണ്. അമ്മയുടെ പേര് കേട്ടയുടനെ കണ്ണുതുറന്ന് അമ്മയെ നോക്കി. പിന്നീട് ഉറങ്ങി. മുന്‍പ് തിരച്ചില്‍ നടത്തിയ പ്രദേശത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം കുട്ടിയെ എങ്ങനെ വീട്ടില്‍നിന്നു കാണാതായതെന്നു പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

കുട്ടിയ ജീവനോടെ കണ്ടെത്തിയത് വലിയ ആശ്വാസമാണെന്ന് ഹണ്ടര്‍വാലി പോലീസ് ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ സൂപ്രണ്ട് ട്രേസി ചാപ്മാന്‍ പറഞ്ഞു.കുട്ടിയെ കണ്ടെത്തിയതോടെ വളരെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചത്. വാര്‍ത്ത അറിഞ്ഞയുടന്‍ വീടിനു പുറത്ത് കുടുംബാംഗങ്ങള്‍ പരസ്പരം ആലിംഗനം ചെയ്യുകയും നൃത്തം ചവിട്ടുകയും ചെയ്തു.

കുഞ്ഞു സര്‍വൈവര്‍ എന്നാണ് പാരാമെഡിക് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം അംഗം ജെറി പൈക്ക് വിശേഷിപ്പിച്ചത്.ഹെലികോപ്റ്റര്‍, പോലീസ് ബൈക്കുകള്‍, ഡോഗ് യൂണിറ്റ്, മുങ്ങല്‍ വിദഗ്ധര്‍, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്, റൂറല്‍ ഫയര്‍ സര്‍വീസ് എന്നിവ ഏകോപിച്ചുകൊണ്ടുള്ള തെരച്ചിലാണ് നടത്തുന്നത്.കാല്‍നടയായും ബൈക്കുകളിലും കുതിരപ്പുറത്തും കാറുകളിലുമായി 150 ലധികം പേരടങ്ങുന്ന സംഘമാണ് കുറ്റിക്കാടുകളിലും മറ്റുമായി നാലു ദിവസം തെരച്ചില്‍ നടത്തിയത്.

പ്രണയബന്ധം തകർന്നതും തുടർന്ന് കടുത്ത വിഷാദത്തിന് അടിപ്പെട്ടതിനെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബിഗ് ബോസ് താരമായ ആര്യ. എന്നാൽ തന്നെ പ്രണയിച്ച് വഞ്ചിച്ചയാൾ ഇപ്പോൾ തന്‍റെ സുഹൃത്തിനെ പ്രണയിക്കുകയാണെന്നും ആര്യ വെളിപ്പെടുത്തുന്നു. ‘ബിഗ് ബോസ് ഷോയില്‍ നിന്നും എനിക്കൊരു പ്രണയമുണ്ടായിരുന്നു. അദ്ദേഹത്തെ ജാന്‍ എന്നാണ് വിളിക്കുക’- ആര്യ സൂചിപ്പിക്കുന്നു.

ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു. അത് ജീവിതത്തിലെ ഒരു അന്യായ പറ്റിക്കല്‍ ആയിരുന്നു. താന്‍ ഒരു 75 ദിവസം മാറി നിന്ന്, തിരിച്ചു എത്തിയപ്പോള്‍ കാണുന്നത് വേറൊരു വ്യക്തിയെയാണ്. അയാള്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലായി. നാലാം ക്ലാസു മുതല്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആ കൂട്ടുകാരിയെന്നും ആര്യ പറയുന്നു. ജാനിന് ആ കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും താരം പറഞ്ഞു.

ഇന്ന് മറ്റൊരു വിവാഹത്തിന് താന്‍ തയ്യാറാണെന്ന് ആര്യ പറയുന്നു. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്. ഒരു പാർട്ണര്‍ വേണമെന്ന് ആഗ്രഹമുണ്ട്. ലൈഫ് ഒരാളുമായി ഷെയർ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അന്നത്തെ ആര്യ ആയിരിക്കില്ല ഇനിയുള്ള ആര്യ എന്ന് അറിയാമെന്നും താരം പറയുന്നു.

ഇപ്പോഴും ആദ്യ ഭര്‍ത്താവുമായി സംസാരിക്കാറുണ്ട്. അന്ന് കോംപ്രമൈസ്ഡ് റിലേഷന്‍ഷിപ്പില്‍ നില്‍ക്കാന്‍ പറ്റില്ലായിരുന്നു. മകളാണ് തങ്ങള്‍ക്കിടയിലെ പൊതുവായ ഘടകമെന്നും ആര്യ വെളിപ്പെടുത്തുന്നു.

അതേസമയം നേരത്തെ തന്നെ പ്രണയത്തെ കുറിച്ചും ജാനിനെ കുറിച്ചും ആര്യ വെളിപ്പെടുത്തിയിരുന്നു. അന്നു മുതൽ സോഷ്യൽ മീഡിയ ആര്യയുടെ ജാനിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിരുന്നു. പിന്നീട് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജാനിനെ വെളിപ്പെടുത്തുമെന്ന് ആര്യ പറഞ്ഞെങ്കിലും അത് ഉണ്ടായില്ല.

ജാനിന് തന്‍റെ മകളെ ഒരുപാട് ഇഷ്ടമാണെന്നും ആര്യ പറയുന്നു. ജാനിനെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും, അത് അദ്ദേഹത്തിന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ആര്യ പറയുന്നു.

ജാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇതിനോടകം നിരവധി അഭിമുഖങ്ങളിൽ ആര്യ വക്തമാക്കിയിരുന്നു. ആളുകളെ ശരിക്ക് മനസിലാക്കാനാകാത്തത് ഒരു പോരായ്മയാണെന്നും ആര്യ സമ്മതിക്കുന്നു. അതുകൊണ്ടാണ് താൻ വഞ്ചിക്കപ്പെട്ടതെന്നും അവർ പറയുന്നു.

സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള അവസരങ്ങളെല്ലാം പാപ്പരാസികള്‍ മുതലാക്കാറുണ്ട്. ഇതിന്റെ പേരില്‍ സെയ്ഫ് അലി ഖാനും കരീന കപൂറും പലപ്പോഴും ഇത്തരക്കാരോട് തട്ടിക്കയറുകയും ചെയ്തിട്ടുണ്ട് . ഇപ്പോഴിതാ സഹോദരി കരിഷ്മാ കപൂറിനെ കാണാനായി മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലെത്തിയ കരീനയുടെയും മക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

അഞ്ചു വയസുകാരന്‍ തൈമൂറും ഇളയമകന്‍ ജഹാംഗീറുമൊത്താണ് കരീന ബാന്ദ്രയിലെ വീട്ടിലെത്തിയത്. കരീനയ്ക്കാപ്പം ഫ്‌ളാറ്റിന് പുറത്തേക്ക് എത്തിയ തൈമൂര്‍ പാപ്പരാസികളെ കണ്ടതോടെ അവരുടെ നേര്‍ക്ക് കയര്‍ക്കുന്നതായി വീഡിയോയില്‍ കാണാം. മാധ്യമങ്ങള്‍ നിരന്തരം പിന്തുടരുന്നതിലുള്ള രോഷമാണ് തൈമൂര്‍ പ്രകടിപ്പിച്ചത്. ഇതിനു മുമ്പും സമാനമായ രീതിയില്‍ തൈമൂര്‍ പാപ്പരാസികളോട് പെരുമാറിയിട്ടുണ്ട്

ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ താരകുടുംബത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മക്കളെ നോക്കാന്‍ ഇത്രയധികം പരിപാലകരെ ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ടും ധാരാളം ആളുകള്‍ രംഗത്തെത്തി. തന്റെ ഗര്‍ഭകാലത്തെ കുറിച്ചും അമ്മ എന്ന നിലയിലുള്ള അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്‌നന്‍സി ബൈബിള്‍’ എന്നൊരു പുസ്തകം താരം അടുത്തിടെ പുറത്തിറക്കിയിരുന്നു.

 

 

View this post on Instagram

 

A post shared by Bollywood Pap (@bollywoodpap)

അധ്യാപകനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ മൂന്നാറിലാണ് സംഭവം. കളമശേരി തൃക്കാക്കര വടക്കോട് ഉത്രാടം വീട്ടില്‍ എന്‍.മോഹനന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമല്ല.

3 സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോഹനന്‍. ശനിയാഴ്ച വൈകിട്ടാണ് ഇദ്ദേഹവും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. കോളനി റോഡിലെ ലോഡ്ജിലാണ് ഇവര്‍ മുറി എടുത്തത്. ക്ഷീണം തോന്നുന്നതായി മോഹനന്‍ ഇവരോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് മോഹനന്‍ മുറിയിലേക്ക് പോകുകയും മറ്റുള്ളവര്‍ പുറത്തേക്ക് പോകുകയും ചെയ്തു. രാത്രി സുഹൃത്തുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് മോഹനനെ കിടക്കയില്‍ ചലനമറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നിപ ജീവൻ കവർന്ന 12വയസുകാരൻ മുഹമ്മദ് ഹാഷിം കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു. പരിചയമുള്ള എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറിയിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥി ഹാഷിമിനെ അവസാനമായി ഒരുനോക്കു കാണാൻ പോലും പ്രിയപ്പെട്ടവർക്കായില്ല.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനായ ഹാഷിം നിപ ബാധിച്ച് മരിച്ചതിലൂടെ ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളുമാണ് ഇല്ലാതായത്.

പിടിഎംഎച്ച്എസ്എസിലെ എട്ടാംതരം വിദ്യാർത്ഥിയായിരുന്ന മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെ ഏകസ്വപ്നം. അതാണ് നിപ ഇല്ലാതാക്കിയത്.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ആദ്യം  ആശുപത്രിയിൽ എത്തിച്ചത് ഞായറാഴ്ച | Route Map| Nipah virus| child who died  nipah

അസുഖം വരുന്നതിന്റെ തലേദിവസംവരെ തങ്ങളോടൊത്ത് കളിക്കാനുംമറ്റുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിമിന്റെ മരണം കൂട്ടുകാർക്ക് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല.

നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മൃതദേഹം പ്രോട്ടോകോൾ പാലിച്ചാണ് ഇന്നലെ കണ്ണംപറമ്പിൽ കബറടക്കിയത്. സ്വകാര്യ ആശുപത്രിയിൽനിന്ന് ആരോഗ്യപ്രവർത്തർ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിച്ച് പ്രാർഥന ചൊല്ലി അന്ത്യയാത്ര നൽകി. കുട്ടിയുടെ ബന്ധുക്കളും പ്രാർഥനയിൽ പങ്കെടുത്തു.

2018ൽ നിപ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായുണ്ടായിരുന്ന അനുഭവപരിചയമുള്ള കോർപ്പറേഷൻ ആരോഗ്യവിഭാഗവും വൊളന്റിയർമാരും തന്നെയാണ് ഇത്തവണയും എല്ലാ കാര്യങ്ങളും ചെയ്തത്. ഹെൽത്ത് ഇൻസ്‌പെക്ടർ സികെ വത്സൻ (ഫറോക്ക് നഗരസഭ), വികെ പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ ഷമീർ (താനൂർ നഗരസഭ), പിഎസ് ഡെയ്‌സൺ, ബിജു ജയറാം, ആംബുലൻസ് ഡ്രൈവർ രഞ്ജിത്, വൊളന്റിയർ എൻവി അബ്ദുറഹിമാൻ എന്നിവരുൾപ്പെട്ട ടീമാണ് ഞായറാഴ്ച ഉണ്ടായിരുന്നത്. ഉച്ചയോടെയായിരുന്നു കബറടക്കം.

വിവിധ ജില്ലകളിലേക്ക് സ്ഥലംമാറിപ്പോയ ടീം അംഗങ്ങളെയെല്ലാം തിരിച്ചുവിളിക്കുകയായിരുന്നു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസറായിരുന്ന ഡോ. ആർഎസ് ഗോപകുമാർ തിരുവനന്തപുരത്തേക്ക് സ്ഥലംമാറിയിരുന്നു. ഇദ്ദേഹം ഉൾപ്പെടെയുള്ളവർ തിരികെയെത്തി.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗവ. ഗസ്റ്റ് ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. നമ്പർ: 0495 2382500, 2382800.

ഏഴുമാസം ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ദീപ്തിയുടെ നിലവിളി ഭർത്താവ് അഖിലിന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുകയാണ്. ‘നടുപിളരുന്ന വേദനയാണ്… ഞാൻ മരിച്ചുപോകുമോ…?’-എന്നാണ് ദീപ്തി ഒടുവിലും ചോദിച്ചത്. അഖിൽ എല്ലാ ആശ്വസവാക്കുകളും ചൊരിഞ്ഞിട്ടും ദീപ്തി വിടപറയുകയായിരുന്നു. നേര്യമംഗലം വെള്ളൂർത്തറ വീട്ടിൽ അഖിലിന്റെ ഭാര്യയാണ് ദീപ്തി.

ഏഴുമാസം ഗർഭിണിയായ ദീപ്തി സിസേറിയനിലൂടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 28ന് ജനിച്ച കുഞ്ഞിന് ഒരു കിലോഗ്രാം മാത്രമാണ് ഭാരം. കുഞ്ഞ് നിലവിൽ എൻഐസിയുവിലാണ്. നാലു ലക്ഷത്തോളം രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്കായി വേണ്ടത്. രണ്ടു മാസത്തോളം ആശുപത്രിയിൽ തുടരേണ്ടി വരും. ടൈൽസ് ജോലിക്കാരനായ അഖിലിന് എത്രകഷ്ടപ്പാട് സഹിച്ചാണെങ്കിലും മകനെ രക്ഷിക്കണമെന്ന ചിന്ത മാത്രമാണുള്ളത്.

‘അമ്മ എപ്പോൾ വരും…? എന്നു ചോദിക്കുന്ന ആറും നാലും വയസ്സുള്ള പെൺകുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് വിതുമ്പാൻ മാത്രമേ അഖിലിന് സാധിക്കുന്നുള്ളൂ. മക്കളെ ഇതുവരെ അമ്മയുടെ മരണം അറിയിച്ചിട്ടില്ല. രോഗബാധിതരായ രണ്ട് അമ്മമാരും ഒരു മുത്തശ്ശിയും ഈ പെൺകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അഖിൽ.

ഓഗസ്റ്റ് 13നാണ് ചുമയ്ക്ക് ചികിത്സ തേടിയ ദീപ്തി കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. ആദ്യം കോതമംഗലത്തെ എഫ്എൽടിസിയിലാക്കി, പിന്നീട് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആദ്യ രണ്ടുദിവസം മാത്രമാണ് പനി ഉണ്ടായിരുന്നത്. എന്നാൽ, 14 ദിവസം കഴിഞ്ഞുള്ള പരിശോധനയിലും ദീപ്തി പോസിറ്റീവായി തുടർന്നു. ഈ കാലത്ത് ചുമയുണ്ടെന്നു മാത്രമാണ് ദീപ്തി പറഞ്ഞിരുന്നത്.

എന്നാൽ, പിന്നീട് വളരെ പെട്ടെന്നാണ് സ്ഥിതി ഗുരുതരമായത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട ദീപ്തിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റി. 28ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പക്ഷേ, ദീപ്തിയെ രക്ഷിക്കാൻ സാധിച്ചില്ല. അന്നുതന്നെ ദീപ്തി കോവിഡിന് കീഴടങ്ങി.

ആദ്യഘട്ടംതന്നെ നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഭാര്യയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമായിരുന്നു എന്നാണ് അഖിൽ പറയുന്നത്. സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ന്യൂമോണിയ ബാധയുണ്ടായെന്ന് തിരിച്ചറിയുന്നത്. രോഗാവസ്ഥയെ കുറിച്ച് ചോദിക്കുമ്പോഴൊന്നും കൃത്യമായ മറുപടി ആശുപത്രി അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും അഖിൽ ആരോപിക്കുന്നു.

കോവിഡ് ഒരു വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യത്തിൽ നിപയുടെ വാർത്ത കൂടി വരുന്നത് പലരിലും ആശങ്ക ജനിപ്പിക്കും. ആശങ്കകൾ സ്വാഭാവികം തന്നെ.

പക്ഷേ, കോവിഡ് പോലെ പകർച്ചാ നിരക്കുള്ള ഒരു അസുഖമല്ല നിപ. പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണിത്. കോവിഡ് ചെറിയ ലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നു പോലും പകരുന്ന അസുഖം ആണെങ്കിൽ, രോഗതീവ്രത കൂടിയ സമയങ്ങളിൽ, അതായത് ശക്തിയായ രോഗലക്ഷണങ്ങളുള്ള അവസരങ്ങളിൽ പകരുന്ന അസുഖമാണ് നിപ. എന്നാൽ കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതൽ ആണെന്നതാണ് നിപയെ കൂടുതൽ ഭയത്തോടെ കാണാൻ കാരണം.

കോവിഡുയുമായി താരതമ്യം ചെയ്താൽ നിപയിൽ മരണനിരക്ക് വളരെ കൂടുതൽ. 50 ശതമാനത്തിനു മുകളിൽ മരണനിരക്ക് ഉള്ള അസുഖമാണിത്. ബംഗ്ലാദേശ് സ്ട്രെയിനിന് 75 ശതമാനത്തിനു മുകളിൽ മരണനിരക്കും മലേഷ്യൻ സ്ട്രെയ്നിൽ ഏതാണ്ട് 50 ശതമാനം മരണനിരക്കും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2018-ൽ കോഴിക്കോട് ഉണ്ടായിരുന്ന അണുബാധയിലും കുറച്ചു ജീവനുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് എറണാകുളത്തു രോഗം സ്ഥിരീകരിച്ചപ്പോൾ ഒരു മരണം പോലും സംഭവിച്ചിരുന്നില്ല.

നിപവൈറസിന്റെ സാന്നിധ്യം കേരളത്തിലെ പഴംതീനി വവ്വാലുകളിൽ കണ്ടെത്തിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ഈ വൈറസ് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് നിപ അണുബാധ ഉണ്ടാകുന്നത്. പിന്നീട് വൈറസിന് ഒരു മനുഷ്യശരീരത്തിൽ നിന്നും മറ്റൊരു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും. അങ്ങനെയാണ് കൂടുതൽ രോഗികൾ ഒരു പ്രദേശത്ത് ഉണ്ടാകുന്നത്. വവ്വാലിൽ നിന്നും മനുഷ്യനിൽ എത്തുന്നത് ഒരു യാദൃച്ഛിക സംഭവം മാത്രം ആവാം. വവ്വാലിന്റെ സ്രവം അടങ്ങിയ പഴം ഭക്ഷിക്കുക, വവ്വാൽ സമ്പർക്കം ഏറ്റ മറ്റു മൃഗങ്ങളെ പരിപാലിക്കുക, വവ്വാലിന്റെ ശരീരം കൈ കൊണ്ടു സ്പർശിക്കുക തുടങ്ങിയ എന്തും ആവാം. പലപ്പോഴും ഇത് കൃത്യമായി കണ്ടെത്താൻ പറ്റാറുമില്ല.

പനി, തലവേദന, ബോധക്ഷയം, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ചുമ, ശ്വാസമുട്ട് തുടങ്ങിയവയാണ് നിപയുടെ ലക്ഷണങ്ങൾ. വയറിളക്കം, ഛർദി തുടങ്ങിയവയും ചിലപ്പോൾ കാണാറുണ്ട്. സാധാരണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 5 മുതൽ 14 ദിവസത്തിനുള്ളിൽ ആണ് ലക്ഷണങ്ങൾ ഉണ്ടാവുക (incubation period).

ഇതുവരെ കൃത്യമായി മരുന്നോ വാക്‌സീനോ വികസിപ്പിച്ചിട്ടില്ലെങ്കിലും കോവിഡിന് വേണ്ടി നാം സ്വീകരിക്കുന്ന മുൻകരുതലുകൾ എല്ലാം നിപയേയും പ്രതിരോധിക്കാൻ സഹായിക്കും എന്നതാണ് ഏറ്റവും നല്ല വശം. രോഗിയുടെ സ്രവങ്ങളിലൂടെയാണ് കോവിഡും നിപയും പകരുന്നത്. അതിനാൽ രോഗം വന്ന ആളിൽ നിന്നുമുള്ള സ്രവങ്ങൾ മറ്റൊരു ശരീരത്തിൽ എത്താതിരുന്നാൽ രോഗം പകരുന്നത് തടയാൻ സാധിക്കും. മാസ്കിന്റെ ഉപയോഗം, കൈ വൃത്തിയാക്കൽ എന്നിവയാണ് ഏറ്റവും പ്രധാനം.

ഏറ്റവും ശ്രദ്ധിക്കേണ്ടത് രോഗിയെ ശുശ്രൂഷിക്കുമ്പോഴാണ്. പനി ലക്ഷണം കണ്ടാൽ ഐസൊലേറ്റ് ചെയ്യണം. ഗുരുതരമായ പ്രശ്നം ഇല്ലാത്ത രോഗികൾ ആണെങ്കിൽ നിശ്ചിത അകലം പാലിക്കണം. ഗുരുതരമായ രോഗികൾ ആണെങ്കിൽ അവരെ പരിചരിക്കുമ്പോൾ N95 മാസ്ക്, ഗ്ലവ്സ് തുടങ്ങിയവ ഉപയോഗിക്കണം. കൈ സോപ്പിട്ടു കഴുകുന്നു എന്ന് ഉറപ്പു വരുത്തണം. രോഗിയുടെ സ്രവങ്ങൾ വൃത്തിയാക്കുമ്പോഴും നല്ല ശ്രദ്ധ വേണം.

രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ പ്രദേശത്തും ആശുപത്രിയിലും കോൺടാക്ട് ട്രെയ്സിങ് വളരെ പ്രധാനം ആണ്. രോഗിയുമായി സമ്പർക്കം വന്നവരെ കൃത്യമായി ഐഡൻറിഫൈ ചെയ്ത്, നിരീക്ഷണത്തിനുള്ള സൗകര്യങ്ങൾ സ്വീകരിച്ചാൽ അപകടങ്ങൾ കുറയ്ക്കാൻ കഴിയും.

ലോകത്ത് ഇതുവരെ ആകെ ആയിരത്തോളം പേരെ മാത്രമേ ഈ രോഗം ബാധിച്ചിട്ടുള്ളൂ. പകർച്ചാ നിരക്ക് അത്രയധികം കുറവാണ് എന്നതാണ് കാരണം. അതുകൊണ്ടുതന്നെ ഭയം വേണ്ട, ജാഗ്രത ആണ് ആവശ്യം.

RECENT POSTS
Copyright © . All rights reserved