നിപ ജീവൻ കവർന്ന 12വയസുകാരൻ മുഹമ്മദ് ഹാഷിം കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു. പരിചയമുള്ള എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറിയിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥി ഹാഷിമിനെ അവസാനമായി ഒരുനോക്കു കാണാൻ പോലും പ്രിയപ്പെട്ടവർക്കായില്ല.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനായ ഹാഷിം നിപ ബാധിച്ച് മരിച്ചതിലൂടെ ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളുമാണ് ഇല്ലാതായത്.

പിടിഎംഎച്ച്എസ്എസിലെ എട്ടാംതരം വിദ്യാർത്ഥിയായിരുന്ന മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെ ഏകസ്വപ്നം. അതാണ് നിപ ഇല്ലാതാക്കിയത്.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ആദ്യം  ആശുപത്രിയിൽ എത്തിച്ചത് ഞായറാഴ്ച | Route Map| Nipah virus| child who died  nipah

അസുഖം വരുന്നതിന്റെ തലേദിവസംവരെ തങ്ങളോടൊത്ത് കളിക്കാനുംമറ്റുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിമിന്റെ മരണം കൂട്ടുകാർക്ക് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല.

നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മൃതദേഹം പ്രോട്ടോകോൾ പാലിച്ചാണ് ഇന്നലെ കണ്ണംപറമ്പിൽ കബറടക്കിയത്. സ്വകാര്യ ആശുപത്രിയിൽനിന്ന് ആരോഗ്യപ്രവർത്തർ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിച്ച് പ്രാർഥന ചൊല്ലി അന്ത്യയാത്ര നൽകി. കുട്ടിയുടെ ബന്ധുക്കളും പ്രാർഥനയിൽ പങ്കെടുത്തു.

2018ൽ നിപ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായുണ്ടായിരുന്ന അനുഭവപരിചയമുള്ള കോർപ്പറേഷൻ ആരോഗ്യവിഭാഗവും വൊളന്റിയർമാരും തന്നെയാണ് ഇത്തവണയും എല്ലാ കാര്യങ്ങളും ചെയ്തത്. ഹെൽത്ത് ഇൻസ്‌പെക്ടർ സികെ വത്സൻ (ഫറോക്ക് നഗരസഭ), വികെ പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ ഷമീർ (താനൂർ നഗരസഭ), പിഎസ് ഡെയ്‌സൺ, ബിജു ജയറാം, ആംബുലൻസ് ഡ്രൈവർ രഞ്ജിത്, വൊളന്റിയർ എൻവി അബ്ദുറഹിമാൻ എന്നിവരുൾപ്പെട്ട ടീമാണ് ഞായറാഴ്ച ഉണ്ടായിരുന്നത്. ഉച്ചയോടെയായിരുന്നു കബറടക്കം.

വിവിധ ജില്ലകളിലേക്ക് സ്ഥലംമാറിപ്പോയ ടീം അംഗങ്ങളെയെല്ലാം തിരിച്ചുവിളിക്കുകയായിരുന്നു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസറായിരുന്ന ഡോ. ആർഎസ് ഗോപകുമാർ തിരുവനന്തപുരത്തേക്ക് സ്ഥലംമാറിയിരുന്നു. ഇദ്ദേഹം ഉൾപ്പെടെയുള്ളവർ തിരികെയെത്തി.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗവ. ഗസ്റ്റ് ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. നമ്പർ: 0495 2382500, 2382800.