ചെങ്ങറ ഭൂ സമര നേതാവ് ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഭൂസമരം സംഘടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് അദ്ദേഹം. കേരളത്തിലെ നിരവധി ഭൂ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലന്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
2007 ഓഗസ്റ്റ് 4ന് തുടക്കം കുറിച്ച ചെങ്ങറ സമരം കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ്. ഭൂരഹിതരുടെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു നല്‍കിയ സമരമായിരുന്നു ചെങ്ങറയിലേത്. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തിയത്. 143 ഹെക്ടറോളം ഭൂമിയില്‍ കുടില്‍ കെട്ടിയായിരുന്നു സമരം. അഞ്ച് വര്‍ഷം മുമ്പ് സമര സമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് ചെങ്ങറയില്‍ നിന്ന് ഇറങ്ങി.
അംബേദ്കര്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവാണ് ളാഹ ഗോപാലന്‍. ദലിതരുടെ അവകാശങ്ങള്‍ക്കായി എന്നും പ്രവര്‍ത്തിച്ചു. ആലപ്പുഴ സ്വദേശിയാണ്. കെഎസ്ഇബി ജീവനക്കാരനായിരുന്നു.
ചിറ്റില്ലഞ്ചേരി: മദ്യപിച്ചുണ്ടായ വഴക്കിനിടെ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. ചിറ്റില്ലഞ്ചേരി കാത്താംപൊറ്റ പാട്ട രതീഷ് കുമാറാണ് (38) മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ ബാലകൃഷ്ണന്‍(67) സഹോദരന്‍ പ്രമോദ്(35) എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
സ്വര്‍ണ്ണപ്പണിയ്ക്ക് പോകുന്ന രതീഷ് അടുത്ത കാലത്തായി പണിയ്ക്ക് പോകാതെ മദ്യപിച്ചും ലഹരി ഉപയോഗിച്ചും വീട്ടില്‍ എന്നും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് വീട്ടുകാര്‍ പറയുന്നു. മദ്യപാനം കൂടിയതിനെ തുടര്‍ന്ന് രതീഷിനെ പാലക്കാട് ലഹരി വിമുക്ത കേന്ദ്രത്തിലാക്കി. ഒരു മാസത്തെ ചികിത്സക്കിടെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് മേലാര്‍കോട് പഞ്ചായത്തിലെ കരുതല്‍ വാസ കേന്ദ്രത്തിലേക്ക് രതീഷിനെ മാറ്റിയിരുന്നു. ഇവിടെയും മറ്റുള്ളവരുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ചിറ്റില്ലഞ്ചേരി കോഴിപ്പാടത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
കോവിഡ് ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വൈകീട്ടോടെയാണ് രതീഷ് വീട്ടിലേക്ക് മടങ്ങിവന്നത്. മദ്യപിച്ചെത്തിയ രതീഷ് ലഹരി വിമുക്ത കേന്ദ്രത്തിലാക്കിയതിനെ ചൊല്ലി അച്ഛനോടും, സഹോദരനോടും വഴക്കിടുകയും അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ അച്ഛന്‍ നടക്കാന്‍ ഉപയോഗിക്കുന്ന വടികൊണ്ട് തല്ലിയെങ്കിലും വീണ്ടു അച്ചനെ മര്‍ദ്ദിക്കാനൊരുങ്ങിയപ്പോള്‍ സഹോദരന്‍ പ്രമോദ് രതീഷിനെ വടികൊണ്ട് അടിക്കുകയായിരിന്നുവെന്ന് പോലീസ് പറഞ്ഞു.
തലയ്ക്ക് അടിയേറ്റ രതീഷ് നിലത്തു വീണു. എന്നും വഴക്കുണ്ടാകുന്നതിനാല്‍ സമീപവാസികളാരും ശ്രദ്ധിച്ചില്ല. പിന്നീട് ചേരാമംഗലത്തുളള സഹോദരിയെ വിളിച്ചുവരുത്തി സമീപവാസികളും ചേര്‍ന്ന് ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, ആലത്തൂര്‍ എസി.ഐ. റിയാസ് ചാക്കേരി, എസ്.ഐ. ജിഷ് മോന്‍ വര്‍ഗീസ് എന്നിവര്‍ പരിശോധന നടത്തി.
ഹൈദരാബാദ്: ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ 18 വയസ്സിൽ താഴെയുള്ളവരിലെ രണ്ടും മൂന്നും ഘട്ട കുത്തിവെപ്പു പരീക്ഷണം പൂർത്തിയായി.
ആയിരത്തോളം പേരിൽ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങൾ അടുത്തയാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ.) നൽകുമെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല അറിയിച്ചു. സെപ്റ്റംബറിൽ 3.5 കോടി ഡോസ് കോവാക്സിനാണ് വിതരണംചെയ്തത്. ഒക്ടോബറിൽ 5.5 കോടി ഡോസ് നൽകാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കമ്പനി ഉത്പാദിപ്പിക്കുന്ന മൂക്കിലൂടെ നൽകാനാവുന്ന വാക്സിന്റെ രണ്ടാംഘട്ടപരീക്ഷണം അടുത്തമാസത്തോടെയുണ്ടാകുമെന്നും കൃഷ്ണ എല്ല അറിയിച്ചു. വൈറസ് പ്രവേശിക്കുന്ന മൂക്കിൽവെച്ചുതന്നെ അതിനെ പ്രതിരോധിക്കുകയാണ് ഈ വാക്സിന്റെ രീതി. മൂന്നുതരത്തിലായിരിക്കും ഇതിന്റെ പരീക്ഷണം. ഒന്നാമത്തേതിൽ ആദ്യഡോസായി കോവാക്സിനും രണ്ടാംഡോസായി മൂക്കിലൂടെയുള്ള വാക്സിനും നൽകും. രണ്ടാമത്തെ രീതിയിൽ രണ്ടുഡോസും മൂക്കിലൂടെയുള്ള വാക്സിൻതന്നെ നൽകും. മൂന്നാമത്തേതിൽ ആദ്യം മൂക്കിലൂടെയുള്ള വാക്സിനും രണ്ടാമത് കോവാക്സിനും നൽകും. 28 ദിവസത്തെ ഇടവേളയിലായിരിക്കും ഓരോ ഡോസും നൽകുന്നത്. 650 പേരെ മൂന്നുസംഘങ്ങളായി തിരിച്ചാകും പരീക്ഷണം.
കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടില്‍ സണ്ണിയുടെയും ബിജിയുടെയും ഏകമകള്‍ സുബി ജോസഫ്(25) ആണ് മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകുന്നരം 5.35 ഓടെയാണ് അപകടം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
പ്രതിശ്രുത വരനൊപ്പം ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുബി.ചങ്ങനാശ്ശേരി ഭാഗത്തേക്കു വരികയായിരുന്നു ഇരു വാഹനങ്ങളും. കുമളിയില്‍ നിന്നും കായംകുളത്തേക്കും പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പൂവത്തുമൂടിനു സമീപത്തുവച്ച് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബൈക്ക് എഡ്ജില്‍ നിന്നും തെന്നിമാറുകയും പിന്നില്‍ ഇരുന്നു യാത്ര ചെയ്ത സുബി ബസിനടിയിലേക്ക് വീഴുകയും ബസിന്റെ പിന്‍ചക്രം സുബിയുടെ തലയിലൂടെ കയറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നും ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥ ദൃശ്യങ്ങൾ അല്ല, മറ്റെവിടെയോ നടന്ന അപകട ദൃശ്യങ്ങൾ ആണ്. അപകടത്തെ തുടര്‍ന്ന് ബഹളംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തിയെങ്കിലും തല പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും നാട്ടുകാര്‍ വിവരം അറിയിച്ചു. മുക്കാല്‍ മണിക്കൂറോളം മൃതദേഹം റോഡില്‍ കിടന്നു.
നാട്ടുകാര്‍ ചേര്‍ന്നാണ് യുവതിയുടെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയത്.അപകടത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം റോഡില്‍ വലിയ ആള്‍ക്കൂട്ടവും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. തൃക്കൊടിത്താനം പൊലീസും സംഭവസ്ഥലത്തെത്തിയാണ് ഗാതാഗതം നിയന്ത്രിച്ചത്. ചങ്ങനാശ്ശേരി ഫയര്‍ഫോഴ്‌സ് എത്തിയാണ് റോഡില്‍ തളം കെട്ടികിടന്ന രക്തവും ശരീര അവശിഷ്ടങ്ങളും കഴുകി മാറ്റി വൃത്തിയാക്കിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പട്‌ന: യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം രാസവസ്തുക്കള്‍ ഉപയോഗിച്ച് അലിയിപ്പിച്ച് കളയാനുള്ള നീക്കം കലാശിച്ചത് പൊട്ടിത്തെറിയില്‍. ഒടുവില്‍ വിവരം പുറത്തറിഞ്ഞതോടെ എല്ലാവരും പോലീസിന്റെ പിടിയില്‍. ബിഹാറിലെ സിക്കന്ദര്‍പുര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏവരെയും ഞെട്ടിച്ച സംഭവമുണ്ടായത്. ബിഹാറില്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്ന രാകേഷി(30)നെയാണ് ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൃത്യം നടത്താന്‍ രാധയുടെ സഹോദരി കൃഷ്ണയും ഇവരുടെ ഭര്‍ത്താവും സഹായിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് ശേഷം ആരുമറിയാതെ മൃതദേഹം അലിയിപ്പിച്ച് കളയാനുള്ള നീക്കമാണ് പ്രതികള്‍ക്ക് വിനയായത്.
ഫ്‌ളാറ്റില്‍വെച്ച് രാസവസ്തുക്കള്‍ ഉപയോഗിച്ച് മൃതദേഹം അലിയിപ്പിക്കാനുള്ള നീക്കം പൊട്ടിത്തെറിയില്‍ കലാശിക്കുകയായിരുന്നു. ഇതോടെ സമീപവാസികള്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് രാകേഷാണെന്നും ഭാര്യയും കാമുകനും ഉള്‍പ്പെടെയുള്ളവരാണ് കൃത്യം നടത്തിയതെന്നും തെളിഞ്ഞത്. സിക്കന്ദര്‍പുര്‍ സ്വദേശിയായ രാകേഷ് ബിഹാറില്‍ അനധികൃത മദ്യവില്‍പ്പന നടത്തുന്നയാളാണ്. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് അധികൃതരെ വെട്ടിച്ച് മദ്യം എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. അതിനാല്‍ തന്നെ പോലീസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
പോലീസിന്റെ വലയില്‍ കുരുങ്ങാതിരിക്കാന്‍ രഹസ്യകേന്ദ്രങ്ങളിലാണ് രാകേഷ് താമസിച്ചിരുന്നത്. അപൂര്‍വമായി മാത്രമേ ഭാര്യ താമസിക്കുന്ന ഫ്‌ളാറ്റില്‍ വരാറുള്ളൂ. മിക്കപ്പോഴും രഹസ്യകേന്ദ്രങ്ങളിലായതിനാല്‍ ബിസിനസ് പങ്കാളിയായ സുഭാഷിനെയാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. ഇതോടെ ബിസിനസ് പങ്കാളിയായ സുഭാഷും രാകേഷിന്റെ ഭാര്യയായ രാധയും അടുപ്പത്തിലാവുകയായിരുന്നു. രഹസ്യബന്ധം വളര്‍ന്നതോടെ രാകേഷിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാന്‍ രാധയും സുഭാഷും തീരുമാനിച്ചു. ഇക്കാര്യം സഹോദരിയെയും സഹോദരീ ഭര്‍ത്താവിനെയും അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച കൃത്യം നടത്താന്‍ തീരുമാനിച്ചു. അന്നേദിവസം തീജ് ചടങ്ങിന്റെ ആഘോഷങ്ങള്‍ക്കായി രാധ ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
വീട്ടിലെത്തിയ രാകേഷിനെ രാധയും കാമുകനും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം കാമുകനായ സുഭാഷ് മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കി. തുടര്‍ന്ന് ഫ്‌ളാറ്റിനുള്ളില്‍വെച്ച് തന്നെ രാസവസ്തുക്കള്‍ ഉപയോഗിച്ച് മൃതദേഹം അലിയിപ്പിച്ച് കളയാനായിരുന്നു ശ്രമം. എന്നാല്‍ രാസവസ്തുക്കള്‍ ഒഴിച്ചതോടെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ഫ്‌ളാറ്റില്‍ പൊട്ടിത്തെറിയുണ്ടായത് കണ്ട അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോള്‍ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടത്. ഇതോടെ പ്രതികളെ ചോദ്യംചെയ്യുകയും കൊലപാതകവിവരം പുറത്തറിയുകയുമായിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ മൃതദേഹം രാകേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അതിനിടെ, ഫ്‌ളാറ്റില്‍ പൊട്ടിത്തെറിയുണ്ടായെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ രാകേഷിന്റെ സഹോദരന്‍ ദിനേശ് സാഹ്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ടത് രാകേഷാണെന്നും സഹോദരന്റെ ഭാര്യയും കാമുകനുമാണ് കൊലപാതകം നടത്തിയതെന്നും ദിനേശ് പരാതിയില്‍ ഉന്നയിച്ചിരുന്നു. സുഭാഷും രാധയും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാമെന്നും വാടകവീട്ടില്‍ താമസിച്ചിരുന്ന രാകേഷ് ഏതാനുംദിവസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് പോയെന്നും സഹോദരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ന്യൂഡൽഹി: വളർത്തുപട്ടിയോടൊപ്പം യാത്ര ചെയ്യാൻ വേണ്ടി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിൻ മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബർ പതിനഞ്ചിന് മുബൈയിൽ നിന്നും ചെന്നൈയിലേക്ക് എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലായിരുന്നു വളർത്തു പട്ടിയെയും കൊണ്ടുള്ള യുവതിയുടെ യാത്ര. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാധാരണനിലയിൽ ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ഇരുപതിനായിരം രൂപയാണ് ചെലവ്. വിമാനത്തിൽ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും യുവതി ബുക്ക് ചെയ്തു. അങ്ങനെ മൊത്തം 2.5 ലക്ഷം രൂപ ചെലവ് വന്നു.
വളർത്തു മൃഗങ്ങളെ നിബന്ധനകളോടെ യാത്ര ചെയ്യാൻ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യൻ വിമാന കമ്പനിയാണ് എയർ ഇന്ത്യ. ഒരു വിമാനത്തിൽ പരമാവധി രണ്ട് വളർത്തു മൃഗങ്ങളെ വരെ യാത്രയിൽ കൂടെ കൊണ്ട് പോകാൻ സാധിക്കും. ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയിൽ വളർത്തു മൃഗങ്ങളെ ഇരുത്തുകയാണ് ചെയ്യുന്നത്. ഇതിനായി എയർ ഇന്ത്യ ഫീസും ഈടാക്കിയിരുന്നു. എന്നാൽ ഇതാദ്യമായാണ് ഒരാൾ വളർത്തു മൃഗങ്ങൾക്ക് വേണ്ടി മുഴുവൻ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുന്നത്.കഴിഞ്ഞ വർഷം ജൂണിനും സെപ്റ്റംബറിനും ഇടയിൽ എയർ ഇന്ത്യയിൽ 2000 വളർത്തുമൃഗങ്ങളെ യാത്ര ചെയ്യാൻ അനുവദിച്ചതായാണ് റിപ്പോർട്ട്.
മരണം ഒരു യാഥാര്‍ഥ്യമാണ്. അതിനെ അതിജീവിക്കാന്‍ മനുഷ്യന് ഇന്നേവരെ സാധിച്ചിട്ടില്ല. ജീവന്റെ അന്ത്യമാണത്. മനുഷ്യന് മാത്രമല്ല. ഈ ലോകത്തെ സര്‍വചരാചരങ്ങള്‍ക്കും മരണം സംഭവിക്കുന്നുമുണ്ട്. എന്നാല്‍ മരിച്ചാലും പുനരുജ്ജീവനം സാധ്യമായെങ്കില്‍ എന്നൊരു ആഗ്രഹം എക്കാലത്തും മനുഷ്യനുള്ളിലുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പ്, ചിരഞ്ജീവിത്വം, അമരത്വം തുടങ്ങിയ ഫാന്റസികള്‍ സംബന്ധിച്ച ഒട്ടേറെ കഥകള്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്.
എന്നാല്‍ അസംഭവ്യം എന്ന് തോന്നുന്ന ഈ ഫാന്റസി എന്നെങ്കിലും യാഥാര്‍ത്ഥ്യമാവുമോ? ഒരിക്കലും ഇല്ല എന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നതാണ് സത്യം. ശാസ്ത്രം അങ്ങനെയാണ്. അങ്ങനെ വിശ്വസിച്ചിരുന്ന പലതും യാഥാര്‍ത്ഥ്യമായത് നമ്മള്‍ കണ്ടറിഞ്ഞതുമാണ്. അതുകൊണ്ടുതന്നെ പുനരുജ്ജീവനം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ശാസ്ത്രലോകവും.
ജനനം, മരണം, പുനരുജ്ജീവനം
മരിച്ചാലും വീണ്ടും ജീവന്‍ തിരിച്ചെടുക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ഇന്നൊരു വിദൂര സ്വപ്‌നം മാത്രമാണെങ്കിലും അത് എന്നെങ്കിലുമൊരിക്കല്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് മിഷിഗനിലെ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ഗവേഷകര്‍. അതിനായി മൃതദേഹങ്ങളെ ശാസ്ത്രീയമായി കാത്തുസൂക്ഷിക്കുകയാണിവര്‍. ക്രയോണിക് പ്രിസര്‍വേഷനിലൂടെ. ഭാവിയില്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി മനുഷ്യശരീരം തണുപ്പിച്ച് സൂക്ഷിച്ചുവെക്കുന്ന രീതിയാണിത്.
കേള്‍ക്കുമ്പോള്‍ ഭ്രാന്തമെന്ന് തോന്നുന്ന ആശയത്തിന് പുറകെയാണ് ഈ ഗവേഷകര്‍ എങ്കിലും തങ്ങളുടെ ഈ ശ്രമത്തെ കുറിച്ച് സമ്പൂര്‍ണ ശുഭാപ്തിവിശ്വാസമുണ്ട് അവര്‍ക്ക്.
തങ്ങള്‍ സയന്‍സ് ഫിക്ഷന്‍ പ്രേമികളാണെന്നും ഒപ്പം ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണെന്നും മിഷിഗനില്‍ പ്രവര്‍ത്തിക്കുന്ന ലാഭേതര സ്ഥാപനമായ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ഡെന്നിസ് കോവാള്‍സ്‌കി പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം കമ്പനികളില്‍ ഒന്നാണിത്.
“ശുഭാപ്തി വിശ്വാസമൊക്കെ ഉണ്ട്. ക്രയോണിക് പ്രിസര്‍വേഷനിലൂടെ മൃതദേഹങ്ങളെ സംരക്ഷിക്കുക, പിന്നീടതിന് ജീവന്‍ നല്‍കുക എന്നെല്ലാം പറയുന്നത് നൂറ് ശതമാനവും ഇന്ന് യാഥാര്‍ത്ഥ്യമല്ല. എന്നാല്‍ നമ്മള്‍ നമ്മളുടെ അറിവിന്റെ പരമോന്നതിയിലൊന്നുമല്ല ഇപ്പോള്‍ നില്‍ക്കുന്നത്. ഇനിയുമേറെ പഠിക്കാനുണ്ട്. ഭാവിയില്‍ ഇനിയുമേറെ കണ്ടുപിടിക്കാനുണ്ട്. ഹൃദയമിടിപ്പ് നിലച്ചയാളെ രക്ഷിക്കാന്‍ ഒരു വഴിയുമില്ലെന്ന് വിശ്വസിച്ചിരുന്ന കാലം മാറിയത് സിപിആര്‍, കാര്‍ഡിയാക് ഡീഫിബ്രിലേഷന്‍ പോലുള്ള കണ്ടുപിടിത്തങ്ങളിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്നത് സര്‍വസാധാരണമായ ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളാണ്”, കൊവാള്‍സ്‌കി പറയുന്നു.
ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് എന്നെങ്കിലും ഒരിക്കല്‍ മരണം സ്ഥിരീകരിച്ച വ്യക്തിക്ക് ജീവന്‍ തിരികെ നല്‍കാന്‍ സാധിക്കുമെന്ന് ക്രയോണിസിസ്റ്റുകള്‍ കരുതുന്നത്. ജൈവികമായ നാശത്തിന് ശാസ്ത്രം പരിഹാരം കണ്ടെത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു.
ആ മെഡിക്കല്‍ സാങ്കേതിക വിദ്യ കണ്ടെത്തുന്നത് വരെ മൃതശരീരങ്ങളെ സംരക്ഷിച്ചുനിര്‍ത്തുകയാണ് ക്രയോണിസിസ്റ്റുകള്‍ ചെയ്തുവരുന്നത്. ഭാവിയില്‍ ഉണ്ടാവാനിടയുള്ളതും അല്ലാത്തതുമായ ഒരു ആശുപത്രിയിലേക്കുള്ള ആംബുലന്‍സാണ് ക്രയോണിക്‌സ് എന്ന് കൊവാള്‍സ്‌കി വിശദീകരിക്കുന്നു.
സയന്‍സ് ഫിക്ഷന്‍ സിനിമകള്‍
റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍ അങ്ങനെ പലതും ഒരു കാലത്തെ സാങ്കല്‍പിക ശാസ്ത്ര കഥകളിലെ പ്രവചനങ്ങളായിരുന്നു. മരണം സംഭവിച്ച മനുഷ്യനെ പുനരുജ്ജീവിപ്പിക്കുക എന്ന ആശയത്തിന് പിറകെ ഗവേഷകര്‍ ഇറങ്ങിത്തിരിക്കുന്നതിലും ശാസ്ത്ര സാങ്കല്‍പിക കഥകളുടെ സ്വാധീനമുണ്ടെന്ന് അവര്‍ തന്നെ പറയുന്നു. കോവാള്‍സ്‌കിയും സംഘവും നടത്തിവരുന്ന ക്രയോണിക് പ്രിസര്‍വേഷനും വർഷങ്ങൾക്കുമുമ്പേ സയൻസ് ഫിക്ഷൻ സിനിമകളിലൂടെ കടന്നു പോയിട്ടുണ്ട്.
ഇന്റര്‍സ്റ്റെല്ലര്‍, കാപ്റ്റന്‍ അമേരിക്ക, ഡിമോളിഷന്‍ മാന്‍, ഫ്യൂച്ചറാമ (futurama) സീരീസ് പോലുള്ളവ ക്രയോണിക് പ്രിസര്‍വേഷന്‍ പ്രക്രിയയെ പലവിധത്തില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്. അനന്തഭദ്രം എന്ന മലയാള സിനിമയില്‍ പരകായ പ്രവേശത്തിനായി ദികംബരന്‍ തയ്യാറാക്കുന്ന എണ്ണത്തോണിപോലും ഈ പറയുന്ന ക്രയോണിക് പ്രിസര്‍വേഷന്‍ എന്ന ആശയത്തിന്റെ മറ്റൊരു തലത്തിലുള്ള ഭാവനയാണെന്ന് വേണമെങ്കില്‍ പറയാം.
മൃതദേഹം സൂക്ഷിക്കാന്‍ മാത്രമല്ല. മനുഷ്യന്റെ ജീവന്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ശരീരം കേടുവരാതെ സൂക്ഷിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗമായും ക്രയോണിക് പ്രിസര്‍വേഷന്‍ എന്ന ആശയത്തെ സിനിമകളും കഥകളും അവതരിപ്പിക്കുന്നുണ്ട്.
ക്രയോണിക് പ്രിസര്‍വേഷന്‍ എന്ത്? എങ്ങനെ?
ഒരാളുടെ മരണശേഷം അയാളുടെ ശരീരം ഭാവിയിലുണ്ടാകാവുന്ന പുനരുജ്ജീവനത്തിനായി പ്രത്യേക രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന രീതിയാണിത്. മൃതദേഹം ഐസ് വെള്ളത്തില്‍ തണുപ്പിക്കുകയും ഓക്‌സിജന്‍ മാസ്‌കുകളും സിപിആറും ഉപയോഗിച്ച് ശരീര ചര്‍മത്തില്‍ ഓക്‌സിജന്‍ സാന്നിധ്യം നിലനിര്‍ത്തുകയും ചെയ്യും. പ്രത്യേകം സീല്‍ ചെയ്ത കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ച് ക്രയോണിക് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും. അവിടെ വെച്ച് മൃതശരീരത്തില്‍ രക്തപ്രവാഹം തുടരുന്നതിനും ഓക്‌സിജൻ നിലനിർത്താനുമായി അതിനെ ഒരു പ്രത്യേക യന്ത്രത്തിലേക്ക് മാറ്റും. ശരീര ചര്‍മം മരവിച്ച് ഐസാവാതിരിക്കാന്‍ ഒരു വിട്രിഫിക്കേഷന്‍ ലായനിയും പമ്പ് ചെയ്യും. ഇതിന് ശേഷം ദ്രവ നൈട്രജന്‍ വേപ്പര്‍ ചേമ്പറില്‍ മൃതശരീരം -320 ഡിഗ്രിയില്‍ തണുപ്പിക്കും. ശരീരം ആവശ്യത്തിന് തണുത്തുകഴിഞ്ഞാല്‍ അതിനെ ഒരു ദ്രവ നൈട്രജന്‍ ടാങ്കിലേക്ക് മാറ്റും. ഇതാണ് ഭാവിയിലേക്കായി സൂക്ഷിക്കുന്നത്.
മനുഷ്യന്റെ മൃതശരീരത്തിന് ജീവന്‍ തിരികെ നല്‍കാന്‍ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ജന്മമെടുക്കുന്നത് വരെയുള്ള കാലത്തോളം ഈ ടാങ്കുകളില്‍ ശരീരങ്ങള്‍ സൂക്ഷിക്കപ്പെടുമെന്നാണ് ക്രയോണിക് സാങ്കേതിക വിദ്യയ്ക്ക് നേതൃത്വം വഹിക്കുന്ന കൊവാള്‍സ്‌കി പറയുന്നത്.
എന്നാല്‍ വെല്ലുവിളികള്‍ ഏറെയുണ്ടിതില്‍. തണുപ്പിക്കുന്നതിലൂടെ മൃതശരീരത്തിനുണ്ടാവുന്ന ആഘാതങ്ങള്‍ പരിഹരിക്കണം. വ്യക്തിയുടെ മരണകാരണമായ രോഗം പരിഹരിക്കണം. മൃതശരീരം യുവാവിന്റേതാണെങ്കില്‍ അതിന് പ്രായമാകുന്നത് നിയന്ത്രിക്കണം. ഇങ്ങനെ ഒരു പുനര്‍ജന്മത്തില്‍ ആരോഗ്യദൃഢഗാത്രരായിരിക്കാനുള്ള ശുശ്രൂഷകള്‍ ഈ ശരീരങ്ങള്‍ക്ക് നല്‍കണം. അത് ഏറെ ചിലവേറിയ പ്രക്രിയയാണെന്ന് സാരം.
തെലങ്കാനയിൽ രണ്ടു വന്‍കിട പദ്ധതികൾ ആരംഭിക്കുന്നതിനുള്ള കരാറുകളിൽ കിറ്റെക്‌സ് ഒപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ചാണ് കിറ്റെക്സ് സംസ്ഥാനം വിട്ടതും. ഇതിനു പിന്നാലെ തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ.ടി.രാമറാവു ഒരു ചടങ്ങിൽ കിറ്റെക്സിനെക്കുറിച്ചും കേരളത്തെക്കുറിച്ചും നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
‘ഞാൻ സാബു എം.ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. നേരിൽ വന്നുകണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാൽ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാൻ അദ്ദേഹത്തെ നിർബന്ധിച്ചു. കോവിഡ് ആയതിനാൽ തെലങ്കാന സർക്കാർ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. അത് സാബുവിന് വലിയ അദ്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീർച്ചയായുമെന്ന് ഞാനും പറഞ്ഞു.
എങ്കിൽ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെ എന്ന് സാബു എന്നോട് ചോദിച്ചു. തീർച്ചയായും പറയാം, പക്ഷേ ഒരു നിബന്ധനയുണ്ട്. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തിൽ കയറിയ ശേഷം മതി. അല്ലെങ്കിൽ കേരള സർക്കാർ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നിൽവന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാൻ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തിൽ കയറിയ ശേഷം മാത്രം പറഞ്ഞാല്‍ മതി..’– രാമറാവു പറയുന്നു.
കിറ്റെക്‌സുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓരോ സംഭവങ്ങളും നിമിഷങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് രാമറാവു സംസാരിക്കുന്നത്. സന്ദർശനത്തിനു പിന്നാലെ വാറങ്കലിലെ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും പദ്ധതികളുടെ കരാറിലാണ് കിറ്റെക്സ് ഒപ്പിട്ടത്. തെലങ്കാന സര്‍ക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്‌സിനു വേണ്ടി മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബുമാണ് ഹൈദരാബാദില്‍ കരാറില്‍ ഒപ്പിട്ടത്.
വ്യവസായ മന്ത്രി കെ.ടി.രാമറാവുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഒപ്പിടല്‍. വന്‍ ആനുകൂല്യങ്ങളാണ് തെലങ്കാനയില്‍ നിക്ഷേപത്തിനായി സര്‍ക്കാര്‍ കിറ്റെക്‌സിന് നല്‍കിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്‌സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്‍വാങ്ങിയത്.
തുടര്‍ന്നു തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചു. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ മറ്റ് 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്‌റൈന്‍, മൗറീഷ്യസ്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാൻഡാണ് കിറ്റെക്‌സ്.
ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്ന യു കെയുടെ തീരുമാനത്തിനെതിരെ ശശി തരൂര്‍ എം പി. രണ്ട് ഡോസ് എടുത്താലും വാക്‌സിനേഷന്‍ നടത്താത്തവരുടെ വിഭാഗത്തിലായിരിക്കും കണക്കാകുകയെന്നാണ് യു കെയുടെ തീരുമാനം. ഇതേത്തുടര്‍ന്ന് യു കെയില്‍ നടത്താനിരുന്ന തന്റെ ചില പരിപാടികള്‍ റദ്ദാക്കിയെന്നും ശശി തരൂര്‍ അറിയിച്ചു.
കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഒരു സംവാദ പരിപാടിയില്‍ നിന്നും തന്റെ ഒരു പുസ്തക പ്രകാശനത്തില്‍ നിന്നുമാണ് തരൂരിന്റെ പിന്‍മാറ്റം. രണ്ട് ഡോസ് വാക്‌സിനെടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വറന്റീന്‍ എന്ന തീരുമാനം തെറ്റാണെന്നും തരൂര്‍ വിമര്‍ശിച്ചു. വെള്ളിയാഴ്ചയാണ് യു കെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ നാല് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
അതേസമയം, യു കെയുടെ തീരുമാനത്തെ വംശീയമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത് യു കെയിലാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവിടേക്കും വാക്‌സിന്‍ കയറ്റി അയക്കുന്നുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് പുറമേ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍, യു എ ഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും യു കെയുടെ പുതിയ വാക്സിൻ ചട്ടം ബാധകമാണ്. ഇവര്‍ക്ക് പത്ത് ദിവസത്തെ നിരീക്ഷണവും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണം എന്നീ നിബന്ധനകളുമാണ് ഏര്‍പ്പെടുത്തുക.
പുതിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ കോവിഡ് വാക്സീൻ അംഗീകാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയുമായി ചർച്ചകൾക്ക് യുകെ തയ്യാറായതായി റിപ്പോർട്ടുകളുണ്ട്. യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യയുമായി ചർച്ചകൾ നടത്തി വരികയാണെന്നും സാധ്യമാകുന്ന വേഗത്തിൽതന്നെ രാജ്യാന്തര യാത്രക്കാരെ യുകെയിൽ അനുവദിക്കുമെന്നും ബ്രിട്ടിഷ് ഹൈക്കമ്മീഷൻ വക്താവ് പ്രതികരിച്ചു.
ഇന്ത്യയിൽനിന്ന് യുകെയിലേക്കു പോകുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തണം, നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം, യുകെയിലെത്തിയ ശേഷം രണ്ടാം ദിവസവും എട്ടാം ദിവസവും സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം തുടങ്ങിയവയാണു യുകെയുടെ പുതിയ നിബന്ധനകൾ.
ബൈപാസ് റോഡില്‍ അപകടത്തില്‍പെട്ടു കിടന്ന സൈക്കിള്‍ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍. കൊല്ലം ബൈപാസിലെ കുരിയപ്പുഴ പാലത്തില്‍ സൈക്കിളില്‍നിന്നു വീണ കുരിയപ്പുഴ തെക്കേചിറ സ്വദേശി തുളസീധരനാണ് റോഡില്‍ ആരുടെയും സഹായം ലഭിക്കാതെ കിടന്നത്.
കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങവെയാണ് കുരിയപ്പുഴയില്‍ റോഡില്‍ വീണുകിടന്ന തുളസീധരനെ കണ്ടത്. മന്ത്രി, വാഹനത്തില്‍നിന്നിറങ്ങി ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്‌ഐ ധന്യയുടെ നേതൃത്വത്തിലുള്ള പോലീസ്, തുളസീധരനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചു.
തുളസീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് പറഞ്ഞ മന്ത്രി, റോഡില്‍ അപകടത്തില്‍പെട്ടു കിടക്കുന്നവരെ രക്ഷിക്കാന്‍ മടികാണിക്കരുതേ എന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. തുളസീധരനെ ആശുപത്രിയിലെത്തിക്കാന്‍ മറ്റു വാഹനങ്ങള്‍ക്ക് കൈകാണിച്ചിട്ട് നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ വേളയിലാണ് മടികാണിക്കരുതെന്ന മന്ത്രിയുടെ അപേക്ഷ.