Latest News

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ ബാബു ആന്റണി. ഒരിടവേളയ്ക്ക് ശേഷം മണിരത്‌നത്തെയും വിക്രം, കാര്‍ത്തി എന്നിവരെയും കണ്ടതിനെ കുറിച്ചാണ് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊന്നിയിന്‍ സെല്‍വനില്‍ ഒരു പ്രധാന വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്.

ബാബു ആന്റണിയുടെ കുറിപ്പ്:

ഇന്നലെ പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു. എന്നിട്ട് ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണ്.

വിക്രമുമായും ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് കണ്ട് മുട്ടുന്നത്. സ്ട്രീറ്റിന് വേണ്ടിയാണ് ഞങ്ങള്‍ അവസാനമായി കണ്ടതെന്ന് വിക്രമം ഓര്‍ക്കുന്നു. അഞ്ജലി എന്ന ചിത്രത്തിന് ശേഷം വീണ്ടും മണി സാറിനെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്.

ഇവരെല്ലാം തന്നെ വിനയവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരാണ്. ടീമില്‍ പലരില്‍ നിന്നും എന്റെ സിനിമകള്‍ കണ്ടാണ് അവര്‍ വളര്‍ന്നതെന്ന് അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

വാടകയ്‌ക്കെടുത്ത കാറുമായി മോഷണത്തിനിറങ്ങിയവര്‍ക്ക് ടെക്‌നോളജി കൊടുത്തത് എട്ടിന്റെ പണി. ഹൊസങ്കടി രാജധാനി ജൂവലറിയില്‍ നിന്ന് വാച്ച്മാനെ കെട്ടിയിട്ട് 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയുമടക്കം 16 ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെയാണ് കാറിലെ അതിനൂതന സാങ്കേതിക വിദ്യ കുടുക്കിയത്.

കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് രാജധാനി ജൂവലറിയില്‍ കവര്‍ച്ച നടത്തിയത്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ഉള്ളാള്‍ പോലീസ് തൊക്കോട് വച്ച് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഏഴംഗ കവര്‍ച്ചാസംഘം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ ആക്രമിച്ച് കാറുപേക്ഷിച്ച് കൈയില്‍ കിട്ടിയ ബാഗുമെടുത്ത് കടന്നു കളയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഒന്നരലക്ഷം രൂപയും ഏഴര കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കര്‍ണാടക സൂറത്കലിലെ റൂബി കാര്‍ റെന്റല്‍ എന്ന സ്ഥാപനത്തില്‍ കാര്‍ വാടകയ്ക്ക് എടുക്കാനെത്തുന്നത്. ചിക്കമംഗളൂരുവിന് സമീപത്തെ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ ബാബ ബുഡഗിരിയില്‍ പോകാനാണ് വാഹനമെന്നാണ് ഇവര്‍ പറഞ്ഞത്. ചെറിയ കാറുകള്‍ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാല്‍ കുടുംബാംഗങ്ങളും ഒപ്പമുണ്ടെന്നും വലിയ വാഹനം തന്നെ വേണമെന്നും ഗൗസ് പറഞ്ഞു. ഇതോടെ സ്ഥാപന ഉടമയും വ്യവസായിയുമായ മുഹമ്മദ് മുസ്തഫ തന്റെ സ്വന്തം ഇന്നോവ കാര്‍ ഇവര്‍ക്കായി വിട്ടുനല്‍കുകയായിരുന്നു.

ഗൗസിനെ മുഹമ്മദിന് മുന്‍പരിചയമുണ്ടായിരുന്നില്ല. മുഹമ്മദിന്റെ സുഹൃത്ത് സുലൈമാനുമായുള്ള പരിചയം മൂലമാണ് കാര്‍ വിട്ടുകൊടുത്തത്. 9.30 ഓടെ ഇവര്‍ കാറുമായി പുറപ്പെടുകയും ചെയ്തു. എന്നാല്‍ മുഹമ്മദ് കാറില്‍ ഘടിപ്പിച്ചിരുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് കവര്‍ച്ചാസംഘത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.

ജിപിഎസ് ട്രാക്കര്‍, കാറിലുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കാനുള്ള സ്പീക്കര്‍, വേഗത നൂറു കിലോമീറ്ററില്‍ കൂടിയാല്‍ അറിയിക്കുന്ന അലാറം എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചോടെ ബാബ ബുഡഗിരിയിലേക്ക് പോകുമെന്നാണ് ഗൗസ് മുഹമ്മദിനോടു പറഞ്ഞത്.

എന്നാല്‍ രാത്രി 10.30 ആയിട്ടും തന്റെ കാര്‍ കങ്കനാടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ കിടക്കുന്നത് ശ്രദ്ധിച്ച മുഹമ്മദിന് സംശയമേറി. കിടക്കാനൊരുങ്ങവെ കാറിന്റെ വേഗത നൂറു കിലോമീറ്ററില്‍ കൂടി എന്ന അലാറം മൊബൈല്‍ ഫോണില്‍ വന്നു. തുടര്‍ന്ന് മുഹമ്മദ് തന്റെ ലാപ്‌ടോപ്പ് തുറന്ന് ജിപിഎസ് ട്രാക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ കാര്‍ കേരളത്തിലേക്ക് പോകുന്നതായി മനസിലായി. കാറിനുള്ളിലെ സ്പീക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ പൂട്ട് തകര്‍ക്കുന്നതിനെക്കുറിച്ചും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിനെ കുറിച്ചുമൊക്കെ കന്നഡയും തുളുവും കലര്‍ന്ന ഭാഷയില്‍ സംസാരം.

ഇതിനിടെ കനത്ത മഴ കാരണം ജിപിഎസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. അപകടം മണത്ത മുഹമ്മദ് കര്‍ണാടക പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ 1.30 മുതല്‍ മൂന്നു വരെ കവര്‍ച്ചാസംഘം രാജധാനി ജൂവലറിയിലുണ്ടായിരുന്നു. കേരള അതിര്‍ത്തി കടന്ന് അധികം കഴിയുന്നതിനുമുമ്പ് പുലര്‍ച്ചെ നാലോടെതന്നെ ഉള്ളാള്‍ പോലീസ് കാര്‍ പിടികൂടുകയും ചെയ്തു. ഗൗസിനും സംഘത്തിനുമെതിരേ പൊലീസ് 353, 380, 457 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

കോവിഡ് നേരിടാന്‍ ഇന്ത്യയ്ക്ക് രണ്ടരക്കോടി ഡോളര്‍ സഹായം വാഗ്ദാനം ചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം.

അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ക്ക് സൈനിക ഇടപെടല്‍ അല്ല പരിഹാരമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആന്റണി ബ്ലിങ്കണ്‍ ഓര്‍മ്മിപ്പിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്ന പൗരന്മാരാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ബ്ലിങ്കന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളുടേയും മുന്നേറ്റത്തിന് കരുത്ത് പകരുന്നതാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനെയും ബ്ലിങ്കന്‍ കണ്ടു.

പൂജാരി ചമഞ്ഞ് പതിനേഴുകാരിയെ പൂജയുടെ പേരില്‍ പീഡിപ്പിച്ച കേസില്‍ ക്ഷേത്രം മഠാധിപതി അറസ്റ്റില്‍. മാള കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവ് ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. ഇയാള്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി.

വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ആളാണ് രാജീവ്. ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിവരുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ പ്രതിയെ കുടുക്കാന്‍ പോലീസിനു കഴിഞ്ഞു.

ഇദ്ദേഹം നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി. അറസ്റ്റുണ്ടായതോടെ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നാണ് കരുതുന്നത്. വിശ്വാസികള്‍ അച്ഛന്‍ സ്വാമി എന്നാണ് ഇയാളെ വിളിച്ചിരുന്നത്. സ്ത്രീകളാണ് ഇയാളെ കാണാന്‍ കൂടുതല്‍ എത്തിയിരുന്നത്.

ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് വിവരം. പോലീസ് സംഘം കുറച്ചു ദിവസങ്ങളായി രാജീവിനെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി സ്വദേശി വിനോദ് സക്കറിയ നൊമ്പരമാകുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരിയാണ് ഉള്ളുംപൊള്ളിക്കുന്ന മരണവാര്‍ത്ത പങ്കുവെച്ചത്.

വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി, ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു. അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്. മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍, ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു. ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി. ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത ലോകത്തേയ്‌ക്കെന്ന് അദ്ദേഹം വേദനയോടെ കുറിച്ചു.

കൊച്ചി സ്വദേശിയായ വിനോദ് ഒരു ജോലി സ്വപ്ന കണ്ടാണ് അറബ് നാട്ടിലെത്തിയത്. സന്ദര്‍ശക വിസയിലായിരുന്നു എത്തിയത്. വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്. ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയ സമയം, തലചുറ്റി താഴെ വീണു, ആ വീഴ്ച മരണത്തിലേയ്ക്കായിരുന്നുവെന്ന് അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒരു മയ്യത്ത് കൊച്ചി സ്വദേശിയായ വിനോദ് സക്കറിയുടെതായിരുന്നു.രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശക വിസയില്‍ വന്ന് ജോലി അന്വേഷിച്ച് വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്.ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയതാണ്,തലചുറ്റി താഴെ വീണു,പിന്നെ എഴുന്നേറ്റിട്ടില്ല.മരണം അങ്ങനെയാണ്.എപ്പോള്‍ എവിടെ വെച്ച് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ല.
24 തീയതി( അതായത് ഇന്നലെ)നാട്ടിലേക്ക് പോകുവാന്‍ Air India (IX 434) Ticket എടുത്തിരുന്നു. വിധി മറിച്ചായിരുന്നു.മനുഷ്യന്‍ ഒന്ന് ചിന്തിക്കുന്നു.ദൈവം മറ്റൊന്ന് ചിന്തിക്കുന്നു. ആരോടും ഒന്നും പറയാതെ ടിക്കറ്റ് ഒന്നും വേണ്ടാത്ത മറ്റൊരു ലോകത്തേക്ക് വിനോദ് സക്കറിയ യാത്രയായി.
ഈ അടുത്ത കാലത്തായി ഒട്ടനവധി പ്രവാസികളാണ് ഈ ഗള്‍ഫ് രാജ്യത്ത് മരിച്ച് വീഴുന്നത്.വിസയുളളവരും,അല്ലാത്ത വരുമായി ഒട്ടനവധി പേര്‍, ഈ അടുത്ത കാലത്തായി ഫോണ്‍ ശബ്ദിക്കുമ്പോള്‍ വല്ലാത്ത ഒരു ഭയം,മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നെഞ്ച് പിടഞ്ഞു പോകും ആ മരിച്ചവരില്‍ ഇന്നലെ തമാശ പറഞ്ഞ് ചിരിച്ച പരിചയക്കാര്‍ ഉണ്ടാകും,അല്ലെങ്കില്‍ ആരോരും സഹായിക്കുവാന്‍ ഇല്ലാത്ത അപരിചിതരുടെ മരണ വാര്‍ത്തയാകും കേള്‍ക്കുവാന്‍ കഴിയുക.
മരണത്തെ കുറിച്ച് നമ്മള്‍ എപ്പോഴും ചിന്തിക്കുക. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍,കണ്ണെത്താദൂരത്ത് നമ്മളുടെ റൂഹിനെ പിടിക്കുവാനുളള അനുമതിക്കായി അവന്‍ കാത്ത് നില്‍പ്പുണ്ട്,ഇന്നലെങ്കില്‍ നാളെ അത് സംഭവിച്ചെ മതിയാകു.ആയതിനാല്‍ മനുഷ്യന്‍ വിദ്വേഷവും, വെറുപ്പും ഒക്കെ വെടിഞ്ഞ് സന്തോഷത്തോടെയും സ്‌നേഹത്തോടെയും കഴിയുക.അടുത്ത ഊഴം നമ്മുക്കുളളതാണെന്ന് കരുതിയാല്‍ തീരാവുന്നതെയുളളു,മനുഷ്യന്റെ മനസ്സിന്റെയുളളില്‍ കുമിഞ്ഞ് കിടക്കുന്ന വിദ്വേഷം.
ഞാന്‍ ഇങ്ങനെയൊക്കെ എഴുതുവാന്‍ കാരണം, ഈ കാലഘട്ടത്തില്‍ നമ്മുക്ക് അറിയാവുന്ന, അല്ലെങ്കില്‍ ഒട്ടനവധി പേരാണ് നമ്മെ വിട്ട് പടച്ചവന്റെ സന്നിതിലേക്ക് പോയത്.ഒരിക്കലും നമ്മള്‍ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല,എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവര്‍,അവരുടെയൊക്കെ സ്വപ്നങ്ങള്‍ ആഗ്രഹങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കുവാന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല.ഈ സത്യം മനസ്സിലാക്കി കൊണ്ട് നമ്മള്‍ ജീവിക്കുക.
വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി,ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു.അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്.മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍,ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു.ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി.ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത മറ്റൊരു ലോകത്തേക്ക്
വിനോദ് സക്കറിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
അഷ്‌റഫ് താമരശ്ശേരി

പ്രഭാത നടത്തത്തിനിറങ്ങിയ അഡീഷനൽ ജില്ല ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ഝാർഖണ്ഡിലെ ധൻബാദ് ജില്ല കോടതിക്ക് സമീപം രൺധീർ വർമ ചൗക്കിൽ വെച്ചാണ് സംഭവം. ധൻബാദ് മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ച് എഡിജെ ഉത്തം ആനന്ദിനെ പിന്നിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചിട്ടത്. ആറ് മാസം മുമ്പാണ് ഉത്തം ആനന്ദ് ധൻബാദിലെത്തിയത്.

അദ്ദേഹത്തെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആദ്യം മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെയാണ് ജഡ്ജ് ആണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. വാഹനം ഉടൻ കണ്ടെത്തുമെന്നു പോലീസ് അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല.

ഒഴിഞ്ഞുകിടക്കുന്ന റോഡിലുണ്ടായ അപകടത്തെ സംബന്ധിച്ച് കൂടുതൽ ദുരൂഹതകൾ ഉയരുകയാണ്. സംഭവം കൊലപാതകമാണെന്ന തരത്തിൽ സംശയങ്ങളും ബലപ്പെടുകയാണ്. ജാരിയ എംഎൽഎ സഞ്ജീവ് സിങ്ങിന്റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ഉത്തം ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസിൽ ഉത്തർപ്രദേശിലെ അമാൻ സിങ്ങിന്റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക് അദ്ദേഹം ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഝാർഖണ്ഡ് ജുഡീഷ്യൽ സർവീസ് അസോസിയേഷൻ ആവശ്യപ്പട്ടു.

 

ബിനോയ് എം. ജെ.

‘പ്രകൃതി’ എന്നാൽ നിയമങ്ങളുടെ പര്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രകൃതിയിൽ ഉള്ളതെല്ലാം നിയമ ബദ്ധമാണ്. നിയമം കൂടാതെ യാതൊന്നും ഇവിടെ സംഭവിക്കുന്നില്ല. ഈ നിയമങ്ങൾ കണ്ടെത്തുമ്പോഴാണ് പ്രകൃതിയുടെ മേൽ മനുഷ്യന് നിയന്ത്രണം കിട്ടുക. അങ്ങിനെ മാത്രമേ പ്രകൃതിയെ ജയിക്കുവാൻ മനുഷ്യന് കഴിയൂ. അതുകൊണ്ട് മനുഷ്യൻ പ്രകൃതിയെ കുറിച്ച് പഠിച്ചു കൊണ്ടേയിരിക്കുന്നു. പഠിച്ചേ തീരൂ… അപ്പോൾ മാത്രമാണ് മനുഷ്യജീവിതം അർത്ഥവ്യത്താകുന്നത്. പ്രകൃതി ആകട്ടെ മനുഷ്യന് പഠിക്കുവാനുള്ള ഒരു പാഠപുസ്തകം മാത്രവുമാണ്.

അതിനാൽ തന്നെ മനുഷ്യന്റെ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നതിനായി നൈസർഗികമായ ധാരാളം പ്രകൃതിനിയമങ്ങൾ ഉണ്ടെന്ന് സാമാന്യമായി ഊഹിക്കാം .സമൂഹം പ്രകൃതിയുടെ ഭാഗമാകുന്നു. ഉറങ്ങി കിടക്കുന്ന ഈ സാമൂഹിക നിയമങ്ങളെ കണ്ടെത്തുക മാത്രമാണ് മനുഷ്യന്റെ ധർമ്മം .ഫ്രോയ് ഡും, മാർക് സും മാലിനോസ്കിയും മറ്റും ഇത്തരം നിയമങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ചവരാണ് . പോരാ ! നാമെല്ലാവരും തന്നെ അപ്രകാരം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങൾ ഒരു മനുഷ്യൻ ആണെങ്കിൽ നിങ്ങൾ അത് ചെയ്തേ തീരൂ. അല്ലാതെ മറ്റെന്താണ് നിങ്ങൾക്ക് ചെയ്യുവാനുള്ളത്? മനുഷ്യൻ ആണെന്ന് പറയുകയും മൃഗങ്ങളെപ്പോലെ ജീവിക്കുകയും ചെയ്തിട്ടെന്ത് കാര്യം? അന്വേഷണത്വരയും സർഗ്ഗശേഷിയും എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. അവയുടെ അഭാവത്തിൽ നമ്മുടെ ജീവിതം യാന്ത്രികമാകുന്നു. നമ്മുടെ ജീവിതം അധ:പ്പതിക്കുന്നു.

ഉദാത്തവും അന്വേഷണത്തിൽ അധിഷ്ഠിതവുമായ ഒരു ജീവിതം നയിച്ചുകൊണ്ട് , സമൂഹത്തിൽ മറഞ്ഞു കിടക്കുന്നതും എന്നാൽ അത്യന്തം പ്രാധാന്യമർഹിക്കുന്നതും ആയ നിയമങ്ങളെ കണ്ടുപിടിക്കുക വഴി , സമൂഹത്തിന്റെ ക്ഷേമത്തിനും സ്വന്തം ആത്മസാക്ഷാത്കാരത്തിനും വേണ്ടി പ്രവർത്തിക്കുന്നതിൽ ആധുനികമനുഷ്യൻ പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ പരിണതഫലമായി മനുഷ്യന്റെ സാമൂഹ്യജീവിതം അധംപതിച്ചു കൂപ്പ് കൂത്തിയിരിക്കുന്നു.

ഇന്ന് നാം തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ് ചെയ്തുകൂട്ടുന്നത്. നിയമങ്ങൾ കണ്ടെത്തുന്നതിനു പകരം നാം നിയമങ്ങൾ നിർമ്മിക്കുന്നു. നമ്മുടെ ഭരണാധികാരികളുടെ ഏക ജോലി നിയമങ്ങൾ നിർമിക്കുകയാണ്. ഇവിടെ ഞാൻ ലളിതവും ഗൗരവമുള്ളതുമായ ഒരു ചോദ്യം ഉന്നയിക്കട്ടെ . നിയമങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം മനുഷ്യന് ആരാണ് കൊടുത്തത്? ഈശ്വരനാണ് സമൂഹത്തെയും പ്രകൃതിയേയും സൃഷ്ടിച്ചതെങ്കിൽ, അതിൽ ഈശ്വരൻ നിയമങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. മനുഷ്യന്റെ സാമൂഹ്യജീവിതം തീർച്ചയായും നിയമബദ്ധമാണ്. നമുക്ക് അജ്ഞാതമായ പല നിയമങ്ങളും ഈ സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവയെ ലംഘിക്കുവാൻ ആർക്കും കഴിയുകയുമില്ല. അപ്പോൾ കൃത്രിമമായ ഈ നിയമങ്ങൾ ആർക്കുവേണ്ടി? എന്തിനുവേണ്ടി?

ഇത് കുത്തക ശക്തികൾ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിനു വേണ്ടി മാത്രം ചെയ്യുന്നതാണെന്ന് കാറൽ മാർക്സും മറ്റും വാദിക്കുന്നു .അത് ശരിയുമാണ്. സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയിൽ ഇതിന്റെ പത്തിലൊന്നുപോലും നിയമങ്ങളുടെ ആവശ്യമില്ല . കമ്യൂണിസത്തിൽ ആകട്ടെ യാതൊരുവിധ നിയമങ്ങളും ആവശ്യമില്ല. കൃത്രിമമായ നിയമങ്ങൾ തിരോഭവിക്കുന്നിടത്ത് നൈസർഗ്ഗികമായ നിയമങ്ങൾ കണ്ടുപിടിക്കാനുള്ള വ്യഗ്രത കൂടും. അവിടെ മനുഷ്യൻ പ്രകൃതിയുമായി രമ്യതയിലും താളത്തിലും നീങ്ങുന്നു. ഇതാകുന്നു മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം. കൃത്രിമ നിയമങ്ങൾ ഓരോന്നോരോന്നായി എടുത്തുകളയണം എന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. അത്തരം സമൂഹത്തിൽ സ്വാതന്ത്ര്യവും അച്ചടക്കവും സ്വമേധയാ വന്നുചേരുന്നു. അവിടം സ്വർഗ്ഗതുല്യമാകുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഒരു ആഹ്വാനം കേരളത്തിലാകെ ചർച്ചാ വിഷയമായിരിക്കുകയാണ്. അവസരം ഉപയോഗിച്ച് വൈദീകരെ എല്ലാം അവഹേളിക്കാൻ ഒരവസരം ലഭിച്ചപോലെ ചിലയാളുകൾ സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്ന ഒരു സാഹചര്യത്തിലാണ് പാലക്കാരനായ സിബി പെരീക്കാട്ടിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഹിറ്റ് ആയിരിക്കുന്നത്..

പോസ്റ്റ് വായിക്കാം…

ഏതവനടാ പുല്ലേ കുരു പൊട്ടുന്നത്

ഇതു ഞാനും എന്റെ ഭാര്യയും ഞങ്ങളുട 6 പെണ്മക്കളുമാണ്. 💪
ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല, ഞാൻ ഉൾപ്പെടുന്ന കത്തോലിക്കാ സഭക്ക് എണ്ണം കൂട്ടനുമല്ല., എന്റെ അപ്പന് 8 മക്കളും വല്യപ്പന് 10 മക്കളും ഉണ്ടായിരുന്നു. അവരുടെ ഒപ്പം എത്തിയില്ലേലും അടുത്തെങ്കിലും എത്തണമെന്ന് വിചാരിച്ചു.
ഞാൻ വലിയ ധനവാൻ ഒന്നുമല്ല. പലപ്പോളും പരസഹായം തേടി തന്നെ ആണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.ഇതുവരെയും ഒരു ചില്ലികാശു പോലും സഭായോ ഇടവകയോ സ്കൂളോ സൗജന്യം തന്നിട്ടില്ല.എന്നാൽ അതൊന്നും ഇരുട്ടല്ല ഉഗ്രശോഭയുള്ള സൂര്യനു ഗഹണം ബാധിച്ചത് പോലെയേ തോന്നിയിട്ടുള്ളൂ.
കാര്യത്തിലേക്കു വരാം ഞാൻ ഉൾപ്പെടുന്ന പാല രൂപതയിൽ. മെത്രാൻ പ്രഖ്യാപിച്ച ചില അനുകൂല്യങ്ങൾക്ക് നിലവിൽ (2000 ശേഷം വിവാഹം കഴിച്ചവർ ആകണം, നാലിൽ കൂടുതൽ മക്കൾ വേണം )
എന്നെ കൂടാതെ എത്രപേർ ഉണ്ടാകും. എറിയാൽ 10 പേർ. ഇപ്പോൾ 4 മക്കളുള്ളവർക്ക് അതൊരു പ്രോത്സാഹനവും സഹായവുമായേക്കാം. അതാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യവും.
എന്തിനാണ് കൂടുതൽ കുട്ടികൾ? രാജ്യത്തിന്റെ നിയമങ്ങൾക്ക് എതിരാണ്! സ്ത്രീകളോടുള്ള അനീതിയാണ്. മതം വളർത്താൻ നോക്കുന്നു… എന്ന് തുടങ്ങി ഓരിയിടൽ അസഹ്യമായപ്പോൾ ആണ് ഞാൻ ഈ എഴുത്തിന് മുതിരുന്നത്. നിലപാടുകൾ ഉണ്ടായാൽ മാത്രം പോരാ അത് ഉറക്കെ പ്രഖ്യാപിക്കുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്യണം 👍

കപട ബുദ്ധിജീവികൾക്ക് തൊലിപ്പുറത്തെ കാര്യങ്ങൾ മാത്രമേ അറിയൂ. ഉള്ള് കീറി പരിശോധിക്കാൻ അറിയില്ല.
ജനസംഖ്യ നിയന്ത്രണം ലോകത്തു ഇവിടെ എത്തി നിൽക്കുന്നു എന്നെങ്കിലും അറിയണം.
പണ്ടൊക്കെ സിനിമാ കാണാൻ കയറിയാൽ ആദ്യം പരസ്യമാണ്. നാമൊന്ന് നമുക്കൊന്ന്. അത് മാറി നാം രണ്ട് നമുക്ക് രണ്ട് ആയി ഇപ്പോൾ പരസ്യമേ ഇല്ലാതായി.
കാര്യം? അല്പസ്വല്പം തലയുള്ളവർ ആണ് തലപ്പത്തിരുക്കുന്ന പോളിസികൾ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥർ. The long objective of the policy is to achive a stable population by 2045 ഇതാണ് ആ പോളിസി. 2064 ൽ ലോക ജനസംഖ്യ 970 കോടിയിൽ എത്തി തുടർന്നുള്ള 40 വർഷം 880 കോടി ആയി കുറയുമെന്ന് യൂണിവഴ്‌സിറ്റി ഓഫ് വാഷിങ്ട്ടൻ പഠനങ്ങൾ പറയുന്നു. കോവിഡ് വരും മുൻപുള്ള പഠനം. ഈ നൂറ്റാണ്ടിന്റെ അവസാനം ലോകത്തു 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.2100 ഓടെ ജനസംഖ്യ പകുതി ആയി കുറയുമെന്ന് BBC റിപ്പോർട്ട് ചെയ്തത് അടുത്തിടായാണ്.

അല്ലെങ്കിൽ തന്നെ മനുഷ്യ വംശത്തിന്റെ കാര്യം കട്ടപൊകയാണ്. 50 കൊല്ലം മുൻപുള്ളതിന്റെ 100 ൽ ഒന്നേ പുരുഷ ബീജത്തിന് കൗണ്ട് ഉള്ളൂ….100
കൊല്ലം കഴിയുമ്പോൾ ഒന്നിനും കൊള്ളതായി പോകാനാണ് സാധ്യത

ജനസംഖ്യ ശോഷണത്തിനെതിരെ ലോകരാജ്യങ്ങൾ മുന്നോട്ട് വന്നുകൊണ്ടിരിക്കുമ്പോൾ ഇവിടെ കേരളത്തിന്റെ ഒരു മൂലയിൽ. 2000 കൊല്ലമായി അധിവസിക്കുന്ന ഒരു സമൂഹം അവരുടെ ഇടയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ അതിജീവനത്തിന് സ്വന്തം പൈസ മുടക്കി പദ്ധതിയുമായി വന്നപ്പോൾ ഓരിയിടുന്ന സകല സകല ശുനകന്മാരോടും പറയട്ടെ കാര്യങ്ങൾ പഠിച്ചു പറയുക. മക്കൾ കുറഞ്ഞു പോയത് കൊണ്ടോ ഇനി പറ്റില്ല എന്നറിയാവുന്നത് കൊണ്ടോ കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല.
1950 ൽ ലോകത്തു ഒരു സ്ത്രീക്ക് 4.7 കുട്ടികൾ ആയിരുന്നു കണക്ക്.
2017 ൽ അത് 2.4 ആയി. 2100 ൽ അത് 1.7 ആകും. 2017 ൽ 23. കോടി ഉണ്ടായിരുന്ന ജപ്പാനിൽ 2100 ആകുമ്പോൾ 3 കോടി ജനത ആയി ചുരുങ്ങും.

തൊഴിൽ എടുക്കാൻ ചൈനയിലെ പോലെ ആൾ ഇല്ലെന്നാവും. ചൈന കൊണ്ടു പഠിച്ചു 3 മക്കൾ വരെ ആക്കാമെന്നു വച്ചു. കാരണം 2017 ൽ തൊഴിൽ എടുക്കാൻ പയറ്റുന്നവർ 95 കോടി ആയിരുന്നത് 2100 36 കോടി ആയി മാറുമെന്ന് അവർ മനസ്സിലാക്കി. ഇന്ത്യയിൽ ഇത് 2017 ൽ. 76.2 കോടി 2100 ൽ 58 കോടി ആയി മാറും.

ഇപ്പോൾ മനസ്സിലായോ ജനന നിയന്ത്രണ കാര്യത്തിൽ സർക്കാർ പിറകോട്ടു പോയ കാര്യം 👍.
ചാനലിലെയും സോഷ്യൽ മീഡിയയിലെയും വിവരദോഷികളായ മക്കൾ വിരോധികളോട് ചിലതു കൂടി പറഞ്ഞോട്ടെ….
നിങ്ങൾ ഒക്കെ കൊട്ടി ഘോഷിക്കുന്ന നിയന്ത്രണം ഒരു രാജ്യത്തുമില്ല. ഇന്ത്യയിലും ഇല്ല. ചൈന മാത്രം അത് കടുപ്പിച്ചു നോക്കി പരാജയപ്പെട്ടു. മുസ്ലിം രാജ്യങ്ങളിൽ ഈ കാര്യം പറഞ്ഞു ചെന്നാൽ തല കാണില്ല. പിന്നെ യൂറോപ്പ് : പൊട്ടന്മാരെ…..യൂറോപ്പിൽ ജനസംഖ്യ കുറഞ്ഞു പോയതിന്റെ പ്രധാന കാരണം കുറച്ചു നൂറ്റാണ്ടു മുൻപ് അവിടെ മരണം നക്കി തുടച്ച ബ്ലാക്ക് ഡെത്ത് അഥവാ പ്ളേഗ് ബാധ. ആണ് . അവിടുത്തെ ജനതയുടെ മൂന്നിൽ രണ്ടും അന്ന് മരിച്ചു പോയി. ഇപ്പോൾ അവിടെ ജനസംഖ്യ കൂട്ടാൻ അവർ പെടാ പാട് പെടുന്നു. വലിഞ്ഞു കയറി വരുന്ന. പാക്കിസ്ഥാനിക്കുണ്ടാകുന്ന 12 മത്തെ കുഞ്ഞിന് വരെ സ്വന്തം പൗരൻ എന്ന് വിശ്വസിച്ചു സൗജന്യങ്ങൾ വരിക്കോരി കൊടുക്കുന്നു.
ചില. വനിതാ രത്നങ്ങൾ. ചാനലിൽ ഒക്കെ വന്നിരുന്നു ചിലക്കുന്നത് കണ്ടു.. മെത്രാന്റെ പദ്ധതികൾ. സ്ത്രീ വിരുദ്ധമാണ്.
ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്….. ഒരു പെണ്ണിനെ പ്രകൃതി ഒരുക്കി വീട്ടിരിക്കുന്നത് അമ്മയാകാനുള്ള എല്ലാ സംവിധാനത്തോടെയുമാണ്. ലോകത്തു ഈറ്റുനോവ് ഇല്ലാതെ ഒരു പിടക്കോഴിക്കു മുട്ടപോലും ഇടാനാവില്ല.
പ്രസവിച്ചാൽ സ്ത്രീകൾ വേദനിക്കുമത്രേ.
ആധുനീക വൈദ്യ ശാസ്ത്രം വളർന്നതൊന്നും ഈ കൂപ മണ്ടൂകങ്ങൾ അറിയുന്നില്ല.
സ്ത്രീയുടെ ആരോഗ്യവും സൗന്ദര്യവും പോകുമത്രേ…… 6 ൽ കൂടുതൽ മക്കൾ ഉള്ള 70 വയസ്സ് കഴിഞ്ഞ. പയറുപോലെ നടക്കുന്ന 10 അമ്മച്ചിമാരെ എന്റെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കാണിച്ചു തരാം. പോരൂ…
പിന്നെ ഒരു കാര്യം ആലോചിച്ചോ…..
പ്രകൃതി പെണ്ണിന് ഒരു വർഷം 12 തവണ അമ്മയാകാൻ അവസരമൊരുക്കുന്നുണ്ട്.
വലിയ. മൃഗങ്ങളിൽ അത് വർഷത്തിൽ ഒന്നോ രണ്ടു വർഷം കൂടുമ്പോളൊ ആണ്.
പിന്നെ…… ഒന്ന് പ്രസവിച്ചു ഒന്നര രണ്ട് മാസം കഴിയുമ്പോൾ വീണ്ടും സ്ത്രീയെ അമ്മയാകാൻ പ്രകൃതി ഒരുക്കുന്നു.
അതായത് ഒന്നര വർഷത്തിൽ. ഒരു പ്രസവം.
കാട്ടിൽ പെറ്റിരുന്ന കാലത്തും സ്ത്രീകൾ ബാക്കിയായിരുന്നു.
ഓരോ പ്രസവത്തിലും സ്ത്രീയിൽ പുതിയതായി ഉണ്ടാകുന്ന അഥവാ re generate ചെയ്യുന്ന കോശങ്ങൾ സ്ത്രീയുടെ ആയുർ ദൈ ർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രസവിക്കാത്ത സ്ത്രീകൾക്ക് ആയുർ ദൈർഘ്യം കുറവാണെന്നുള്ളത് ചുറ്റും കാണുന്നതല്ലേ.
കേരളത്തിൽ സർക്കാരിന്റെ വാക്ക് കേട്ട് ജനനം കുറച്ചു നിലനിൽപ് അപകടത്തിലായ. ക്രിസ്ത്യൻ സമൂഹം പാഴ്‌സി ജയ്ന മതക്കാർക്കുള്ള. ജനസംഖ്യ വർധനവിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചില്ലല്ലോ….
സ്വന്തം പണം ഉപയോഗിച്ച് ഒരു ചാരിറ്റി നടത്തുമ്പോൾ രോക്ഷം കൊള്ളുന്നവർ . എല്ലാവരും ഹിഡൻ അജണ്ടകൾ ഉള്ളിൽ പേറുന്നവർ ആണ്.
പലരുടെയും തനി സ്വരൂപവും. ജന പ്രതിനിതികളുടെ മൗനവും കാണാൻ പറ്റി.
PC ജോർജ് മാത്രം വേറിട്ട് നിന്നു. എന്റെ മണ്ഡലമാണ്.
കുരു പൊട്ടുന്ന സകല – മക്കളും ഒന്നോ രണ്ടോ മക്കളുള്ളവർ എല്ലാം വാർദ്ധക്യത്തിൽ മനസ്തപിക്കും.
സ്വന്തം സ്വർത്ഥതക്കു ഒന്നും രണ്ടും മക്കൾ ആയി കാലം കഴിച്ചവർ. സ്വന്തം മക്കൾ കല്യാണം കഴിച്ചു കഴിഞ്ഞു കൂടുതൽ കൊച്ചു മക്കളെ അവരോട് ആവശ്യപ്പെടുമ്പോൾ നിങ്ങൾ ചാനലിലും സോഷ്യൽ മീഡിയയിലും ഇന്ന് ഉറഞ്ഞു തുള്ളിയത് ഓർത്തോളണം..
പിന്നെ വലിയ പ്രതിഷേധക്കാർ വസ്തുതകൾ വിലയിരുത്താതെ മരണപ്പെട്ട കന്യസ്ത്രീയേയും കേസിൽ പെട്ട മെത്രാനേയും ഇതിൽ വലിച്ചിഴച്ചു ആത്മരതി അടഞ്ഞു രസിക്കുന്നത് കാണാൻ നല്ല രസമുണ്ട്. അതിനെ അതിന്റെ വഴിക്കു വിടുന്നു.
ഏതായാലും കല്ലറങ്ങാട്ട് പിതാവ് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. അദ്ദേഹത്തിന്റെ ഡിഗ്രികളോ പഠനങ്ങളോ ഒന്നും ഈ വിമർശിക്കുന്ന ഒരുത്തനും എത്തി പെടാൻ പോലും പറ്റില്ലാ. ഒന്നും കാണാതെ ഒന്നും പറയില്ല.
ഏതായാലും പാല രൂപതക്കൊപ്പം 💪

കിട്ടുന്ന 1500ന്റെ വിലയല്ല . അതിലും വലിയ ഒരു അംഗീകാരത്തിന്റെ ഒരു നിറവുണ്ട് അതിൽ 🙏
നമ്മുടെ ജീവിതം കത്തിക്കൊണ്ടിരിക്കുന്ന ഒരു മെഴുകു തിരി ആണ്. അണയും മുൻപ് കഴിയുന്നതും കൂടുതൽ ചിരാതുകളിലേക്ക് അത് പകരുക. നമ്മൾ അർജിച്ച സ്വത്തുക്കൾ ഈ ശരീരം എല്ലാം ഉപേക്ഷിച്ചു പോകണം. പക്ഷേ നമ്മൾ തെളിച്ച. തിരികൾ നമുക്കായി പ്രകാശം പരത്തണം.

ഗാന്ധിജി പറഞ്ഞതുപോലെ എത്ര ആളുണ്ടായാലും അവർക്കെല്ലാം ജീവിക്കാനുള്ള റിസോർസ്സ് ഭൂമിയിൽ ഉണ്ട് പക്ഷേ സ്വർത്ഥതക്കുള്ളതില്ല.

പിന്നെ ഒന്ന് കൂടി എനിക്ക് മക്കൾ 6 പെണ്ണുങ്ങൾ ആണ്. ഒരു സംശയം തോന്നിയേക്കാം…ആൺകുട്ടിയെ തപ്പി 6 ൽ എത്തി എന്ന്
ഒരിക്കലുമല്ല. ആൺ പെൺ വ്യത്യാസം മക്കളിൽ കാണരുത്. അക്കാര്യത്തിൽ ഏറ്റവും വലിയ ഫെമിസ്റ്റ് ആണ് ഞാൻ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ പെണ്ണായി ജനിക്കണം. കാരണം അമ്മയാകുക,, അതെത്ര തവണ ആകുന്നുവോ അത്രയും മഹത്തരമാണ്.
പിന്നെ ആൺ പെൺ അനുപാതം വികസിത രാജ്യങ്ങളിൽ (ജനസംഖ്യ കുറവാകുന്ന ഇടങ്ങളിൽ ) യുദ്ധം,പ്രകൃതി ദുരന്തം, മഹാ വ്യാധികൾ ഒക്കെ ഉള്ളയിടങ്ങളിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സംവിധാനമാണ് പെൺ പ്രജകൾ കൂടുതൽ ഉണ്ടാവുക. കാരണം വംശം നിലനിൽക്കാൻ കുറച്ച് ആണുങ്ങളും കൂടുതൽ പെണ്ണുങ്ങളുമാണ് വേണ്ടതെ ന്നു പ്രകൃതിക്കറിയാം.

പ്രജയില്ലാതെ രാജ്യമില്ല. രാജ്യമില്ലാതെ രാജവുമില്ല…

 

ചങ്ങനാശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രാത്രി ഏഴ് മണിയോടെയാണ് അപകടം. മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു.

രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിച്ചിട്ട ബൈക്ക് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിനെ മത്സരഓട്ടം നടത്തിയ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. പതിനെട്ടുവയസുകാരനായ ശരത് പി സുരേഷാണ് വാഹനം ഓടിച്ചിരുന്നത്.

ചങ്ങനാശേരി സ്വദേശികളായ മുരുകന്‍ ആചാരി(61) നടേശന്‍(41) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ഇരുവരും സ്വര്‍ണപ്പണിക്കാരാണ്. സമീപദിവസങ്ങളിലായി ഇവിടെ മത്സരഓട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ നിന്ന് ക്യാമറയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് ശരതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ താലിബാൻ തീവ്രവാദികൾ ക്രൂരമായി കൊന്നതായി റിപ്പോർട്ടുകൾ. ഹാസ്യനടൻ ഖാഷയെന്ന് വിളിക്കുന്ന നാസർ മുഹമ്മദിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തെ മർദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തോക്കുധാരികൾ അദ്ദേഹത്തെ െകാലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

വീട്ടിൽ നിന്നും നടനെ തട്ടിക്കൊണ്ടുപോയ ശേഷം മരത്തിൽ കെട്ടിയിട്ട് കഴുത്തറുത്ത് െകാന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നിൽ താലിബാൻ ആണെന്ന് താരത്തിന്റെ കുടുംബവും ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം താലിബാൻ നിഷേധിക്കുകയാണ്.

അതേസമയം താലിബാൻ ഭീകരരും അഫ്ഗാൻ സൈന്യവും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തിൽ വൻവർധനവെന്ന് റിപ്പോർട്ട്. മെയ്–ജൂൺ മാസത്തിൽ മാത്രം 2,400 അഫ്ഗാൻ സിവിലിയൻമാർക്ക് പരുക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ വർഷത്തെ ആദ്യ ആറുമാസത്തിൽ മാത്രം അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 1,659 സിവിലിയന്‍മാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം വർധവാണിത്. 5,183 പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 32 ശതമാനവും കുട്ടികളാണ് എന്നതും കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
താലിബാന്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ വിരുദ്ധ സൈന്യമാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശസേനകളുടെ പിൻമാറ്റത്തോടെ അഫ്ഗാന് താഴ്​വരയില്‍ തലപൊക്കുന്ന തീവ്രവാദം ഇനിയുമെത്ര ജീവനെടുക്കുമെന്ന ചോദ്യവും ലോകമെങ്ങും ചർച്ചയാവുകയാണ്. മതതീവ്രവാദം രാഷ്ട്രഭരണമേറ്റെടുക്കുമ്പോൾ ആഗോളഭീകരതയ്ക്ക് വളക്കൂറുള്ള മണ്ണായി അഫ്ഗാനിസ്ഥാന്‍‌ മാറുമോ എന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ആശങ്കയേറ്റുന്നു.

 

RECENT POSTS
Copyright © . All rights reserved