ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തു നിർത്തിവച്ച മദ്യവിതരണം ഇന്നു പുനരാരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലൂടെയുമാണു വിൽപ്പന. വിൽപ്പനശാലകൾക്കു മുന്നിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ പോലീസിനെ നിയോഗിക്കും.
പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചത്.
മെട്രിസ് ഫിലിപ്പ്
സെവന്റീസ് കളിയെകുറിച്ചു ഓർക്കാറുണ്ടോ ആരെങ്കിലും. 1980-95 കാലഘട്ടങ്ങളിൽ, നാട്ടിൻപുറങ്ങളിലെ ഗ്രൗണ്ടുകളിൽ, രണ്ട് ടീം ആയി നിന്ന്കൊണ്ടുള്ള, ഈ കളിയിൽ, റബ്ബർ ബോൾ കൊണ്ടുള്ള ഏറുകിട്ടാത്തവരുണ്ടോ? ഗ്രൗണ്ടിന്റെ മധ്യഭാഗത്ത്, ഒരു വട്ടത്തിന്റെ നടുവിൽ, 7 കല്ലുകൾ മുകളിൽ, മുകളിൽ അടുക്കി അടുക്കി വെക്കും. മിക്കവാറും, പൊട്ടിയ ഓടിൻ കഷണങ്ങൾ ആയിരിക്കും. എന്നാൽ, പെട്ടെന്ന് ഈ കല്ലുകൾ അടുക്കി വെക്കാൻ സാധിക്കാത്ത രീതിയിൽ ഉള്ള കല്ലുകൾ ആയിരിക്കുകയും ചെയ്യും. കൃത്യമായ ഒരു അകലത്തിൽ നിന്ന് കൊണ്ട്, ചെറിയ റബ്ബർ ബോൾ കൊണ്ട് ഈ അടുക്കി വെച്ചിരിക്കുന്ന കല്ലുകൾ,എറിഞ്ഞു, തട്ടിതെറിപ്പിച്ചിട്ട്ഓടുക. എതിർ ടീം, ഈ ബോൾ കൊണ്ട്, ആ എറിഞ്ഞ ടീമിലെ അംഗങ്ങളെ, ഈ കല്ലുകൾ തിരിച്ച് അടുക്കാൻ സമ്മതിപ്പിക്കാതെ എറിഞ്ഞോടിക്കുക. ഏറുകൊണ്ടാൽ ഔട്ട് ആകും. ഈ കളി മിക്കവാറും മഴയുള്ള സമയത്താണ് കളിക്കുന്നത്. കാരണം, ഏറുകൊണ്ടാലും, പെട്ടെന്ന് വേദനിക്കരുത്.
ഉഴവൂർ കോളേജ് ഗ്രൗണ്ടിൽ, ധോത്തി ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങൾ, മഴകാലത്ത് സെവന്റീസ് കളിച്ചതുകൊണ്ട്, ദേഹത്തു റബ്ബർ ബോളിന്റെ ഏറുകൊണ്ടതിന്റെ പാട് ഉണ്ടെങ്കിൽ ഈ അവസരത്തിൽ ഒന്ന് തടവിനോക്കുന്നത് നന്നായിരിക്കും.
ഈ സെവന്റീസ് കളിയിലെ 7 കല്ലുകൾ, മനുഷ്യ ജീവിതത്തിന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും, നൊമ്പരങ്ങളും എല്ലാം ആയുള്ള വർണ്ണങ്ങൾ ആയി ഈ അവസരത്തിൽ കരുതികൂടെ. മനുഷ്യജീവിതത്തിന്റെ 7 അവസ്ഥകൾ. അതിൽ നല്ലതും ചീത്തയും സന്തോഷവും ദുഃഖവും എല്ലാം നിറഞ്ഞ 7 വർണ്ണങ്ങൾ.
കൊറോണ എന്ന മഹാമാരി കൊണ്ട് തകർന്ന് പോയ എത്രയോ സ്വപ്നങ്ങൾ ഉണ്ടാകാം ഒരോരുത്തരുടെയും ജീവിതത്തിൽ. മരണപെട്ടവർ, ജോലി നക്ഷ്ടപെട്ടവർ, ദുരിതം അനുഭവിക്കുന്നവർ, കുടുംബം, സ്വത്തുക്കൾ എല്ലാം എല്ലാം ഓരോ കല്ലുകൾ ആയി മനുഷ്യ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു.
മറ്റുള്ളവരുടെ ജീവിതത്തിലെ 7 വർണ്ണങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ? നമ്മൾ അറിഞ്ഞോ, അറിയാതെയോ, ഇത് പോലെ മറ്റുള്ളവർക്ക് വിനയാകുന്ന രീതിയിൽ എന്തെങ്കിലും വർണങ്ങളെ തകർത്തിട്ടുണ്ടോ,അതോ ചെയ്തിട്ടുണ്ടോ? ഈ ഏഴുകല്ലുകൾ പോലെ എഴുപത് കല്ലുകൾ ആയി, സ്വപ്‍നങ്ങൾ കൊണ്ട് നടക്കുന്നവർ ഉണ്ടാകും നമ്മുടെ സമൂഹത്തിൽ. അവരുടെ ആ സ്വപ്നങ്ങൾ തട്ടിതെറുപ്പിക്കതെ, അവരെ ചേർത്തുപിടിച്ചുകൊണ്ട്, അവരെ സഹായിക്കാം. നന്മ നിറഞ്ഞ മനസ്സുള്ളവരാകാം. ചിതറിതെറിച്ച കല്ലുകൾ, മറ്റുള്ളവരുടെ ഏറുകൊള്ളാതെ, അടുക്കിവെക്കാം. അപ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.
ജീവിതം ഒന്നേ ഉണ്ടാകു. ആ ജീവിതം എങ്ങനെ സന്തോഷത്തോടെ പൂർത്തിയാകാം എന്നാണ് ചിന്തിക്കേണ്ടത്. ഭഗവത് ഗീതയിൽ പറയുന്നപോലെ, “നീ നേടിയതെല്ലാം ഇവിടെ നിന്ന് ലഭിച്ചതാണ്, അത് നാളെ മറ്റൊരുടേതോ ആവും, മാറ്റം പ്രകൃതി നിയമമാണ്.”
അവശത അനുഭവിക്കുന്നവർക്ക്, ഒരു ചെറിയ കൈതാങ്ങ് ആകാം. ആകാശത്തു വിരിയുന്ന പ്രകൃതിയുടെ 7 വർണ്ണങ്ങൾ, നമ്മുടെ സഹോദരങ്ങളെ, ചേർത്തുപിടിച്ചുകൊണ്ട്, കാണിച്ചു കൊടുക്കാം. അങ്ങനെ നമ്മുടെയും, അവരുടെയും ജീവിതം ധന്യമാകും. എല്ലാവർക്കും നന്മനിറഞ്ഞ ഒരു ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
നിരവധി തമിഴ് സിനിമയിൽ ഹാസ്യ താരമായും നായകൻ ആയും തിളങ്ങിയ താരമാണ് സന്താനം.ഏകദേശം ഒരു വര്ഷം മുൻപ് സന്താനത്തിന്റെ സഹോദരി ജയ ഭാരതി വാഹന അപകടത്തിൽ മരിച്ചിരുന്നു.ഇപ്പോൾ ഇതാ അന്ന് നടന്ന അപകടത്തിലെ ഞെട്ടിക്കുന്ന വഴിത്തിരിവ്, ഞെട്ടി തമിഴ് സിനിമ ലോകം.ജയാ ഭാരതിയുടേത് കരുതി കൂട്ടി ഉള്ള കൊട്ടേഷൻ ആയിരുന്നു എന്ന് തെളിഞ്ഞു.സാധാരണ അപകട മരണം എന്ന് കരുതിയ കേസിൽ ഒരു വർഷത്തിന് ശേഷമാണ് വഴിത്തിരിവ് ഉണ്ടായത്.അമേരിക്കയിൽ ഉള്ള ഭർത്താവിന്റെ കൊട്ടേഷൻ ആയിരുന്നു.ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞു സ്‌കൂട്ടറിൽ മടങ്ങുന്നതിനു ഇടയിൽ 2020 ഏപ്രിൽ മാസമാണ് ജയ മരണപ്പെടുന്നത്.
തിരുവള്ളൂർ ദേശിയ പാതക്ക് സമീപത്തു വെച്ചായിരുന്നു സംഭവം.ദേശിയ പാതക്ക് സമീപം ഇടറോഡിൽ മരത്തിനും ലോറിക്കും ഇടയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു സ്കൂട്ടർ ജയ് ഭാരതിയും.സംസ്കാരം കഴിഞ്ഞു ദിവസങ്ങൾക്ക് ഉള്ളിൽ ഭർത്താവ് അമേരിക്കയിലേക്ക് തിരികെ പോയി.അഞ്ചു വയസ്സ് ഉള്ള കുട്ടിയെ ജയാ ഭാരതിയുടെ വീട്ടുകാരെ ഏല്പിച്ചു കൊണ്ടാണ് മടങ്ങിയത്.പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കം തുടങ്ങി ഇതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയതു കൊണ്ടാണ് പോലീസിൽ പരാതി നൽകുന്നത്.തുടർന്ന് സന്താനത്തിന്റെ പരാതിയിൽ തമിഴ്നാട് സർക്കാരിന്റെ പ്രതേക നിർദേശ പ്രകാരം തിരുവള്ളൂർ എസ് പി യുടെ നേത്യത്വത്തിൽ അന്വേഷണം തുടങ്ങി.
ലോറി ഡ്രൈവർ രാജനെ ചോദ്യം ചെയ്തതോടെ കൊട്ടേഷൻ ആണെന്ന് കണ്ടെത്തുകയായിരുന്നു.ഓഫീസിലെ മറ്റൊരു സ്ത്രീയുമായി ഉള്ള ബന്ധത്തിന്റെ പേരിൽ വിഷ്ണു പ്രസാദും ജയ ഭാരതിയും തമ്മിൽ വഴക്ക് പതിവായിരുന്നു.ഗാർഹിക പീഡനത്തിന് പരാതി നൽകും എന്ന് ജയാ ഭാരതി പല തവണ പറഞ്ഞിരുന്നു.പരാതിയുമായി മുന്നോട്ട് പോയാൽ ജോലിയെ ബാധിക്കുമോ എന്ന് വിഷ്ണു പ്രസാദ് ഭയപ്പെട്ടിരുന്നു അതിനെ തുടർന്നായിരുന്നു ഇങ്ങനെ ചെയ്ത്.അമേരിക്കയിൽ ഉള്ള വിഷ്ണു പ്രസാദിന്റെ അറസ്റ്റിനു വേണ്ടി പോലീസ് എംബസിയെ സമീപിച്ചു.
ഷാര്‍ജ അബു ഷഗാരയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി കൂട്ടാർ സ്വദേശി വിഷ്ണു വിജയൻ(25) ആണ് കൊല്ലപ്പെട്ടത്. ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്.
കൊലപാതകത്തിന് പിന്നിൽ ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഷാര്‍ജ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവി(40) ആണ് അറസ്റ്റിലായത്. വെസ്റ്റ് താംബരം സ്വദേശി സുനിത(41) ആണ് കൊല്ലപ്പെട്ടത്.
മേയ് 24നാണ് സുനിതയെ വാർഡിൽ നിന്ന് കാണാതായത്. ജൂൺ എട്ടിന് എട്ടാം നിലയിലെ എമർജൻസി ബോക്സ് റൂമിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. സുനിതയെ രതിദേവി വീൽചെയറിൽ കൊണ്ടുപോയിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു.
സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുകയും രതിദേവി കുറ്റം സമ്മതിക്കുകയുമായിരുന്നു. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് സാധിക വേണുഗോപാല്‍. തന്റെ പോസ്റ്റുകൾക്കു താഴെ മോശം കമന്റ് ഇടുന്നവര്‍ക്കെതിരേ പലപ്പോഴും ശക്തമായ മറുപടിയുമായി സാധിക രംഗത്തു വരാറുണ്ട്. ഇപ്പോഴിതാ മാസങ്ങളായി തന്നെ ശല്യം ചെയ്തയാള്‍ക്കെതിരേ പരാതി നല്‍കി നടി സാധിക വേണുഗോപാല്‍.
മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ എന്ന് സാധിക ഫേസ്ബുക്കില്‍ കുറിച്ചു. പരാതിയും സ്ക്രീന്‍ ഷോട്ടും ഇതോടൊപ്പം അവര്‍ ചേര്‍ത്തിട്ടുണ്ട്. എറണാകുളം സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ക്കാണ് സാധിക പരാതി നല്‍കിയത്.
സാധികയുടെ പോസ്റ്റ് ഇങ്ങനെ…
പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ… പ്രതികരിക്കുക, നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം. ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്..
പൊരുതുക, സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, കമ്പനിയുടെ മുന്നില്‍ അഭിമാനം പണയം വെക്കാത്ത ധീര വനിതകള്‍ വണിരുന്ന ഭാരതത്തിന്റെ മണ്ണില്‍ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കില്‍ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവര്‍ക്കു ചുക്കാന്‍ പിടിച്ചു സ്തുതിഗീതം പാടുന്ന സദാചാരത്തിന്റെ മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളന്മാരെയും (ആണും പെണ്ണും പെടും )ആണ്.
ഇനി വരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യ ദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. നമുക്കൊരുമിച്ചു മുന്നേറാം, പ്രതികരിക്കാം, നമുക്കായ് ഒരു നല്ല നാളെക്കായ്…
വിമര്‍ശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം.സമൂഹമാധ്യമം അല്ല കുഴപ്പം അതിന്റെ ഉപയോഗം അറിയാത്ത അതിനെ ചൂഷണം ചെയ്യുന്ന വൈറസുകള്‍ ആണ്. അവര്‍ക്കുള്ള മരുന്ന് നമ്മുടെ ശബ്ദം ആകണം. ലൈംഗിക ചൂഷണം, മാനസിക പീഡനം, ജീവിതകാലം മുഴുവന്‍ ലോക്ഡൗണ്‍ ആസ്വദിക്കാം.
പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകള്‍ അല്ല. സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത് നമ്മളല്ല. അതിനു കാരണക്കാര്‍ ആരാണോ അവരാണ്… ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയര്‍ത്തുക… (ഇത് പെണ്ണിന്റെ മാത്രം പ്രശ്നം അല്ല. പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരേ പ്രതികരിക്കുന്നത് സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകള്‍ പലരും തിരിച്ചറിയുന്നതിനും മാനസിക സങ്കര്ഷം കുറക്കുന്നതിനും പരിഹാരം ആകും…)
സാധികയുടെ പോസ്റ്റിനു താഴെ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവ്വീസുകളും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകൾ 50% സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും കെ എസ് ആർ ടി സി സർവ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവ്വീസുകൾ നടത്തുന്നത്. ഓർഡിനറി ബസുകളിൽ 12 മണിയ്ക്കൂർ എന്ന നിലയിൽ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സർവ്വീസ് നടത്തുക. യാത്രാക്കാർ കൂടുതലുള്ള തിങ്കൽ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും.
സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി , ഞായർ ദിവസങ്ങളിൽ അവശ്യ സർവ്വീസുകൾ ഒഴികെ സർവ്വീസ് നടത്തുകയില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കും.
ഇതോടൊപ്പം സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലും അൻപതുശതമാനം ഷെഡ്യൂളുകൾ വീതം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികള്‍ എടുത്തുമാറ്റിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തി കൊക്കോ കോള കമ്പനിക്കും വലിയ നഷ്ടമുണ്ടാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി.
ചൊവ്വാഴ്ച നടന്ന പോര്‍ച്ചുഗല്‍-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്കോ കോള ശീതളപാനീയ കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.
യുറോ കപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ കൂടിയാണ് കൊക്കോ കോള. റൊണാള്‍ഡോയുടെ വൈറലായ വാര്‍ത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇത് 71.85 ഡോളറായി കുറഞ്ഞു. 1.6 ശതമാനത്തിന്റെ ഇടിവ് മൂലം കൊക്കോ കോളക്കുണ്ടായ നഷ്ടം 520 കോടി ഡോളറും.
ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകന്‍ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.
പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.
സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച അമ്മയുടെ ഓര്‍മകള്‍ ഉണര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബ്രിട്ടനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബൈഡന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭാര്യ ജില്‍ ബൈഡനോടൊപ്പം രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയത്.
കോണ്‍വാളില്‍ നിന്ന് ഹെലികോപ്ടറിലാണ് ബൈഡന്‍ വിന്‍സര്‍ കൊട്ടാരത്തിലെത്തിയത്. ദി ക്വീന്‍സ് കമ്പനി ഫസ്റ്റ് ബറ്റാലിയന്‍ ഗ്രനേഡിയര്‍ ഗാര്‍ഡ്‌സ്, ഗാര്‍ഡ് ഓഫ് ഓണര് നല്‍കി അമേരിക്കന്‍ പ്രസിഡന്റിന് സ്വാഗതമരുളി. ഒരു മണിക്കൂറോളം രാജ്ഞിക്കൊപ്പം ചെലവഴിച്ച ശേഷമാണ് ബൈഡന്‍ മടങ്ങിയത്.
“രാജ്ഞിയുടെ രൂപവും സൗമ്യഭാവവും മഹാമനസ്‌കതയും അമ്മയുടേത് പോലെ തോന്നിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കുറിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനെ കുറിച്ചും രാജ്ഞി തിരക്കി,“ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനായി എലിസബത്ത് രാജ്ഞിയെ ക്ഷണിച്ചതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുന്ന 13-മത്തെ യുഎസ് പ്രസിഡന്റാണ് ബൈഡന്‍. 1982 ലാണ് ബൈഡന്‍ ആദ്യമായി രാജ്ഞിയെ കാണാനെത്തിയത്. അന്ന് സെനറ്ററായിരുന്ന ബൈഡന്‍ അമേരിക്കന്‍ പാര്‍ലമെന്ററി സംഘത്തിനൊപ്പമാണ് രാജ്ഞിയെ കാണാനെത്തിയത്.
ബൈഡന്റെ അമ്മയായ കാതറിന്‍ യൂജിന്‍ ഫിന്നഗന്‍ ബൈഡന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ബൈഡന്റെ വ്യക്തിപരമായ ജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും ജീന്‍ എന്ന വിളിപ്പേരുണ്ടായിരുന്ന കാതറിന്റെ കാഴ്ചപ്പാടുകള്‍ക്ക് ഏറെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ പ്രസംഗങ്ങളില്‍ പലപ്പോഴും ബൈഡന്‍ അമ്മയുടെ വാക്കുകള്‍ എടുത്തു പറയാറുണ്ട്. 2010 ല്‍ അന്തരിച്ചെങ്കിലും കാതറിന് ഇപ്പോഴും ബൈഡനില്‍ ഏറെ സ്വാധീനമുണ്ടെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.