Latest News

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെയും പാതോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം എന്നല നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ രണ്ട് ഗര്‍ഭിണികള്‍ അടക്കം അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവാം പിജി ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധ ഉണ്ടായതതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. നേരത്തേ രോഗികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ നിരവധി ഡോക്ടര്‍മാര്‍ ഇതിനോടകം നിരിക്ഷണത്തിലാണുള്ളത്.

അതേസമയം കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഒരു ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍വൈസറേയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഡിപ്പോ അണുവിമുക്തമാക്കി. ജൂലൈ 20നാണ് ഡ്രൈവര്‍ അവസാനമായി ജോലിക്ക് എത്തിയതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.

ദുബായില്‍ ജോലി സ്ഥലത്ത് വെച്ച് മാര്‍ബിള്‍ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി.എന്‍.ഉണ്ണികൃഷ്ണന്‍ വനജ ദമ്പതികളുടെ മകന്‍ പി.എന്‍. ജിഷ്ണുവാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.

ദുബായിലെ സോഡിയാക് മാനുഫാക്ചറിങ് എല്‍.എല്‍.സി കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു. ജോലി സ്ഥലത്തുവെച്ച് മാര്‍ബിള്‍ ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ജിഷ്ണുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ജിഷ്ണു തല്‍ക്ഷണം മരിച്ചു.

മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ ജിഷ്ണുവിന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഹോദരി. അനുകൃഷ്ണ.

കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനു പിന്നാലെ 14കാരന്റെ മുട്ടകട തല്ലിപൊളിച്ച് നഗരസഭ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഉന്തുവണ്ടിയിലാണ് 14കാരന്‍ മുട്ടക്കച്ചവടം നടത്തിയിരുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

നഗരസഭാ ജീവനക്കാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ട 100 രൂപ നല്‍കാന്‍ വിസമ്മതിച്ചതായിരുന്നു പ്രകോപനമുണ്ടാക്കിയതെന്നും പതിനാലുകാരന്‍ ആരോപിച്ചു. റോഡ് സൈഡില്‍ ഉന്തുവണ്ടി നിര്‍ത്തിയിട്ട് കച്ചവടം ചെയ്യണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് നഗരസഭാ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തരില്ലെന്ന് അറിയിച്ചതോടെ ഭീഷണി ഉയര്‍ത്തി.

ഇതിന് പിന്നാലെയാണ് ഉന്തുവണ്ടി മറിച്ചിട്ടത്. വില്‍പ്പനയ്ക്കായി എത്തിച്ച മുട്ടകള്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമത്തില്‍ ഉടഞ്ഞുപോയി. വണ്ടി മറിച്ചിട്ട ശേഷം നടന്ന് നീങ്ങുന്ന ജീവനക്കാരോട് പതിനാലുകാരന്‍ തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

ഗീതാ അറോറ 17 ാം വയസ്സില്‍ ലൈംഗിക ചൂഷണത്തിന് ഇരയായി. ഇന്ത്യ ഉടനീളമായി പരന്നു കിടക്കുന്ന വേശ്യാലയ ശൃംഖല. അധോലോക നായകന്മാരോടും ഗുണ്ടാനേതാക്കളോടും അസാധാരണമായ ആരാധനയും പ്രണയവും. രണ്ടു തവണ വിവാഹം കഴിച്ചു. ഒരു കാമുകനും. എല്ലാവരും വെടിയേറ്റ് മരിച്ചു. 12, 13 ​‍വയസ്സുള്ള പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി ഉന്നതര്‍ക്ക് കാഴ്ച വെയ്ക്കുന്നത് രീതി.

സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തും ലഹരിവില്‍പ്പനയും കൊലപാതകവും അടക്കം ഇന്ത്യയിലെ ഏറ്റവും വലിയ അധോലോക നായികയെന്ന് അറിയപ്പെടുന്ന സെക്‌സ്‌റാക്കറ്റ് റാണിക്ക് ഒടുവില്‍ 24 വര്‍ഷം തടവ് ശിക്ഷ. ഡല്‍ഹിയിലെ ഏറ്റവും വലിയ സെക്‌സ്‌റാക്കറ്റിന്റെ തലൈവി ഗീതാ അറോറ എന്ന സോനു പഞ്ചാബന് ഡല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്. അതി നിന്ദ്യവും പൈശാചികവുമായ ക്രൂരകൃത്യങ്ങള്‍ നടത്തിയ സോനു പഞ്ചാബന് സാമൂഹിക ജീവിതം നയിക്കാന്‍ യോഗ്യതയില്ല എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനായി എത്തിച്ചു കൊടുക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന് ഡല്‍ഹി ദ്വാരക കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരതയുടെയും പൈശാചികതയുടെയും മനുഷ്യരൂപമെന്നാണ് കോടതി ഗീതാ അറോറയെ വിശേഷിപ്പിച്ചത്. സാമൂഹിക ജീവിതത്തിന് പകരം ജയില്‍ ചുവരിനുളളില്‍ കിടക്കുന്നതാണ് ഉത്തമമെന്ന് ശിക്ഷാവിധിയില്‍ എഴുതി. ഏഴു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും ആവശ്യപ്പെട്ടു. വഴിവിട്ട ജീവിതവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് 14 വര്‍ഷവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും മറ്റും ചെയ്ത ക്രൂരതയ്ക്ക് 10 വര്‍ഷത്തെ തടവും. 64,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഗീതയുടെ കൂട്ടാളി സന്ദീപ് ബെഡ്‌വാളിന് ശിക്ഷ നല്‍കിയത് 20 വര്‍ഷത്തെ തടവാണ് ശിക്ഷ. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതിനാണ് 10 വര്‍ഷം. ബാക്കി അവരെ വിവാഹത്തിന് നിര്‍ബന്ധിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചതിനും ക്രിമിനല്‍ ഗൂഡാലോചന നടത്തിയതിനും. 65,000 രൂപ പിഴയും ശിക്ഷിച്ചു. ഇരുവരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നും വിവാഹമെന്ന് പറഞ്ഞ് ബലാത്സംഗത്തിന് ഉപയോഗിക്കുകയും ചെയ്തതായി ജൂലൈ 16 ന് കോടതി കണ്ടെത്തിയിരുന്നു.

2017 ഡിസംബറില്‍ അറസ്റ്റിലായ ഗീതയ്ക്കും സന്ദീപിനും എതിരേ പോക്‌സോ ആക്ട് പ്രകാരമായിരുന്നു കേസ്. 2014 ല്‍ പെണ്‍കുട്ടി തന്നെ വിവാഹം ചെയ്ത് കൊണ്ടുപോയ ആളുടെ വീട്ടില്‍ നിന്നും രക്ഷപ്പെടുകയും അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കുകയും ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. ഡിഎസ്പി ഭിഷാം സിംഗ് സംഭവം അന്വേഷിക്കാന്‍ പോലീസ് സംഘത്തെ നിയോഗിക്കുകയും പോലീസ് കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2017 ല്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഗീതാ അറോറയും സംഘവും അറസ്റ്റിലായി. തീഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ ഗീതാ അറോറ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ദക്ഷിണ ഡല്‍ഹി കേന്ദ്രമാക്കി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വേശ്യാലയങ്ങളുടെ ശൃംഖല നടത്തിയിരുന്നയാളാണ് ഗീതാ അറോറ. 2000ല്‍ ഡല്‍ഹിയിലും അടുത്തുള്ള സംസ്ഥാനങ്ങളിലുമായി വമ്പന്‍ സെക്‌സ് റാക്ക് നടത്തിയിരുന്നു.കിഴക്കന്‍ ഡല്‍ഹിയില്‍ ജനിച്ച ഗീതാ ദക്ഷിണ ഡല്‍ഹിയിലെ ആഡംബര ഏരിയയായ സെയ്തുള്ളജാബില്‍ കൂറ്റന്‍ വീടും മറ്റുമുണ്ട്. ചെറു പ്രായത്തിലെ ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീയാണ് ഗീത. 17 ാം വയസ്സില്‍ വേശ്യാവൃത്തിയിലേക്ക് ഇറങ്ങി. രണ്ട് വിവാഹം കഴിച്ചു. ഭര്‍ത്താക്കന്മാരെല്ലാം അധോലോക ഗുണ്ടകളായിരുന്നതിനാല്‍ പോലീസിന്റെ വെടിയേറ്റ് എല്ലാവരും കൊല്ലപ്പെട്ടു.

അധോലോക നായകന്‍ ഹിമാനുവായിരുന്നു ആദ്യ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞതോടെ ഗീത അറോറ ഗീതാ സോനുവായി. പിന്നീട് സോനു പഞ്ചാബനും. എന്നാല്‍ ഹിമാനു കൊല്ലപ്പെട്ടു. രണ്ടാമത് മറ്റൊരു അധോലോക നായകനായ ശ്രീ പ്രകാശ് ശുക്ലയുടെ വലംകയ്യായ ഗുണ്ടാനേതാവ് വിജയ് സിംഗിനെ വിവാഹം കഴിച്ചു. വിജയ് യെ 2004 ല്‍ സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് കൊലപ്പെടുത്തി. ഇതിന് ശേഷം ദീപക് എന്ന ഗുണ്ടയുമായി പ്രണയത്തിലായി. ഇയാള്‍ ആസാമില്‍ വെച്ച് വെടിയേറ്റ് മരിച്ചു. അധോലോക നായകന്മാരോടും ഗുണ്ടാനേതാക്കളോടും അസാധാരണമായ ഒരു ആരാധനയും അടുപ്പവും ഗീത കാട്ടിയിരുന്നു എന്നും എല്ലാവരും കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം.

ഇതോടെ കൊലപാതകവും മനുഷ്യക്കടത്തും ലഹരി വില്‍പ്പനയും വേശ്യാവൃത്തിയും എല്ലാമായി ഗീതയും അധോലോക റാണിയായി മാറി. ഒരു തെളിവും അവശേഷിപ്പിക്കാതെയായിരുന്നു കുറ്റകൃത്യങ്ങള്‍. വേശ്യാവൃത്തിയില്‍ വമ്പന്മാര്‍ ആയിരുന്നു ഗീതയുടെ ഇടപാടുകാര്‍. നടിയാക്കാമെന്നും മോഡലാക്കാമെന്നും പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് മയക്കുമരുന്ന് നല്‍കി ഉന്നതര്‍ക്ക് കാഴ്ചവെയ്ക്കുന്നതാണ് രീതി. സൗന്ദര്യവും ആഡംബരവും കൊണ്ട് ഉയര്‍ന്ന നിലയിലുള്ള ലൈംഗികത്തൊഴിലാളികള്‍ ആയിരുന്നു ഗീതഉപയോഗപ്പെടുത്തിയിരുന്നത്. ഇവരെ ഡല്‍ഹിയിലെ പോഷ് ഏരിയയിലേക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കും ഫാം ഹൗസുകളിലേക്കും അയച്ചായിരുന്നു വേശ്യാവൃത്തി നടപ്പാക്കിയിരുന്നത്. മയക്കുമരുന്ന് കുത്തിവെച്ചാണ് കുട്ടികളെ പുരുഷന്മാര്‍ക്ക് നല്‍കിയിരുന്നത്. എതിര്‍ക്കുന്നവര്‍ക്ക് നേരെ മുളകുപൊടി വിതറുന്നത് അടക്കമുള്ള ക്രൂരമായ ശിക്ഷകള്‍ നടപ്പാക്കി.

ഹരിയാനയിലെ ജജ്ജാര്‍ ജില്ലയില്‍ ഗീതയ്‌ക്കെതിരേ കൊലപാതക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പല തവണ പോലീസ് കേസുകളില്‍ പെട്ടിരുന്നെങ്കിലും അനായാസം ഊരിപ്പോയിരുന്നു. 2007 ല്‍ ഇവര്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടി പരാതിയുമായി എത്തുന്നത് വരെ കേസുകളില്‍ ശിക്ഷ വാങ്ങാതെ രക്ഷപ്പെട്ടു. സോനു പഞ്ചാബന്റെ ജീവിതം ആസ്പദമാക്കിയാണ് 2013 ല്‍ പുറത്തു വന്ന ബോളിവുഡ് സിനിമ ഫുക്രിയുടെയും ഫുക്രി റിട്ടേണ്‍സിന്റെയും കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

വേശ്യാവൃത്തിക്ക് 2007 ലായിരുന്നു ആദ്യം അറസ്റ്റിലായത്. എന്നാല്‍ ജാമ്യം കിട്ടി പുറത്തുവന്നു. 2008 ലും ഇതേ കേസില്‍ അറസ്റ്റിലായി. 2011 ല്‍ ഡല്‍ഹി പോലീസ് ഗീതയെ പെണ്‍വാണിഭത്തിന് തന്ത്രപരമായി പിടികൂടി. രണ്ടു പോലീസുകാരെ അന്വേഷണത്തിന് നിയോഗിച്ചു. ഇവര്‍ ഇടപാടുകാരെന്ന വ്യാജേനെ കെണിയൊരുക്കി. രണ്ടു പെണ്‍കുട്ടികള്‍ക്ക് വേണ്ടി രാജു ജര്‍മ്മ, ഗീതാ അറോറ എന്നിവരുമായി ഇടപാടുണ്ടാക്കി. മെഹ്‌റുവാലിയിലെ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ ഗീതയും നാലു സഹായികളും ഇടപാടുകാരായ നാലു പുരുഷന്മാരും പിടിയിലായി. കുറേ കാലം ജയിലിലായെങ്കിലും കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ പുറത്തു വന്നു. അതിന് ശേഷമായിരുന്നു 2014 ല്‍ നജഫ്ഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു പെണ്‍കുട്ടി സന്ദീപ് ബഡ്‌വാളിനെതിരേ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് 13 വയസ്സായിരുന്നു പ്രായം. തന്നെ സന്ദീപ് തട്ടിക്കൊണ്ടുപോയി ഗീതയ്ക്ക് വിറ്റെന്നും അന്ന് മുതല്‍ 12 പേരോളം തന്നെ ഉപയോഗിച്ചെന്നും പരാതിയഇല്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള ഇടപാടുകാര്‍ക്കായി പെണ്‍കുട്ടിയെ ഇംഗ്‌ളീഷും പഠിപ്പിച്ചിരുന്നു.

പെണ്‍കുട്ടി പരാതി എഴുതി നല്‍കുകയും മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ കേസ് കോടതിയില്‍ എത്തുന്നതിന് മുമ്പായി പെണ്‍കുട്ടി ഓടിപ്പോയി. ഇതോടെ കേസ് ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ചിന് മുന്നിലെത്തി. 2017 ല്‍ ക്രൈംബ്രാഞ്ച് ഗീതയെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് ഉപ്യാഗിച്ചതിന് അറസ്റ്റ് ചെയ്തു. സന്ദീപിനെതിരേ തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ചുമത്തി. ഇതിനൊപ്പം അനേകം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍ക്കുകയും ഇടപാടുകാര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തു.

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ താരം സമീറ റെഡ്ഢി. തന്റെ നരച്ച മുടിയും മെയ്ക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ്, സുന്ദരിയായി പ്രത്യക്ഷപ്പെടാനുള്ള സാമൂഹിക സമ്മർദ്ദത്തിനെതിരെ താരം സംസാരിച്ചത്. സമൂഹം നിഷ്കർഷിക്കുന്ന അഴകിന്റെ അളവുകോലുകൾക്ക് പിന്നാലെ പോയി ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം അഭ്യർത്ഥിച്ചു.

സമൂഹമാധ്യമത്തിൽ സമീറയ്ക്കു ലഭിച്ച ഒരു സന്ദേശമാണ് ബോഡി ഷെയ്മിങ്ങിനെതിരെ വിഡിയോ ചെയ്യാൻ പ്രേരണയായതെന്ന് താരം വെളിപ്പെടുത്തി. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ: “ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണർന്ന രൂപത്തിൽ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിൽ വരാൻ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളിൽ തീർച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു,” താരം ആമുഖമായി പറഞ്ഞു.

ഏതു രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനമെന്ന് സമീറ റെഡ്ഢി ആവർത്തിച്ചു. പ്രസവശേഷം സൗന്ദര്യമെല്ലാം പോയല്ലോ എന്നു നിരാശപ്പെടുന്നവരോട് സമീറ പറയുന്നത് ഇതാണ്– “മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാൻ ശ്രമിക്കൂ. സന്തോഷത്തിൽ ഫോകസ് ചെയ്യൂ. സമയമാകുമ്പോൾ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോൾ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.”

പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചർമ്മമല്ല തന്റേതെന്നും വിഡിയോ സന്ദേശത്തിൽ താരം വ്യക്തമാക്കി. “തടി, വൈരൂപ്യം തുടങ്ങിയ വാക്കുകൾക്കെതിരെ ഞാനെപ്പോഴും സംസാരിക്കാറുള്ളതാണ്. എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഞാൻ കേട്ടു വളർന്നിട്ടുള്ളത് അത്തരം താരതമ്യം കേട്ടാണ്. എന്റെ മെലിഞ്ഞ കസിൻസുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയിൽ വന്നപ്പോഴും എന്റെ സഹതാരങ്ങളുമായി ഞാൻ താരതമ്യം ചെയ്യപ്പെട്ടു. അതുമൂലം, ഞാൻ തന്നെ കുറെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്. നിറം വർധിപ്പിക്കാനും കണ്ണുകൾ തിളങ്ങാനും തുടങ്ങി അഴകളവുകളിൽ ഫിറ്റ് ആകാൻ പാഡുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്,” സമീറ പറഞ്ഞു.

സമീറ റെഡ്ഢിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. താരസുന്ദരിമാരെപ്പോലെ ആകാൻ ശ്രമിച്ച് പരാജയപ്പെട്ടു കടുത്ത മാനസികസമ്മർദ്ദത്തിലേക്ക് പോകുന്നവർക്ക് സമീറയുടെ തുറന്നു പറച്ചിൽ പ്രതീക്ഷ നൽകുന്നതാണെന്നാണ് ആരാധകരുടെ കമന്റുകൾ. സമീറയുടെ വാക്കുകൾ തീർച്ചയായും ഒരു പ്രചോദനമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

ഹൈദരാബാദ്: ലഡാകിലെ ഗല്‍വാനില്‍ ഇന്ത്യാ-ചൈന സംഘര്‍ഷത്തിനിടെ രാജ്യത്തിനായി വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ആണ് സന്തോഷി ബാബുവിന് നിയമനക്കത്ത് കൈമാറിയത്.

ബുധനാഴ്ചയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാന മന്ത്രിമാരും പങ്കെടുത്ത ഉച്ചഭക്ഷണവേളയക്ക് ശേഷമാണ് മുഖ്യമന്ത്രി നിയമനക്കത്ത് കേണലിന്റെ ഭാര്യയ്ക്ക് കൈമാറിയത്. അതേസമയം ഹൈദരാബാദിലെ ഉയര്‍ന്ന നിലവരാത്തിലുള്ള ബഞ്ചാര ഹില്‍സിലെ 711 ചതുരശ്ര യാര്‍ഡ് ഹൗസ് സൈറ്റിനുള്ള രേഖകളും കളക്ടര്‍ ശ്വേത മൊഹന്ദി കൈമാറി.

നാല് വയസുള്ളമകനും എട്ട് വയസുള്ള മകളുമുള്ള സന്തോഷിയെ ഹൈദരാബാദിനടുത്ത പ്രദേശത്ത് മാത്രമേ നിയമിക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ ജോലിക്കായി ശരിയായ പരിശീലനം ലഭിക്കുന്നതു വരെ ഇവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്മിത സഭര്‍വാളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേണല്‍ സന്തോഷ് ബാബുവിന്റെ വീട് നേരിട്ട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കുടുംബത്തിന് അഞ്ചു കോടി രൂപയുടെ സാമ്പത്തിക സഹായവും നല്‍കിയിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

സർക്കാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക; സുരക്ഷിതത്വം ഉറപ്പാക്കുക. വീണ്ടും 1000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് രോഗികൾ.
സമ്പര്‍ക്കം വഴി 798 പേര്‍ക്കാണ് രോഗം. 104 പേർ വിദേശം. 115 അന്യസംസ്ഥാനം. ആരോഗ്യപ്രവർത്തകർ.

കേരളത്തില്‍ ഇന്ന് കൊവിഡ്-19 രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 222
കൊല്ലം 106
ആലപ്പുഴ 82
പത്തനംതിട്ട 27
കോട്ടയം 80
ഇടുക്കി 63
എറണാകുളം 100
തൃശൂർ 83
പാലക്കാട് 51
മലപ്പുറം 89
കോഴിക്കോട് 67
വയനാട് 10
കണ്ണൂർ 51
കാസർകോട് 47

ഹയർെ സക്കൻ്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി ഒന്നാം വർഷ പ്രവേശന നടപടികൾ ജലായ് 29 മുതൽ ആരംഭിക്കുന്നതാണ്.ജൂലായ് 24 എന്നത് മാറ്റിയിരിക്കുന്നു.ആഗസ്റ്റ് 14 വരെ സമയമുണ്ടാകും, ഈ വർഷം മുതൽ പ്രവേശനം പൂർണമായും ഓൺലൈൻ ആയിരിക്കും.

ആലപ്പുഴ ജില്ലയിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മൈക്രോഫിനാൻസ് / ധനകാര്യസ്ഥാപനങ്ങൾ / ചിട്ടി കമ്പനികൾ തുടങ്ങിയവയുടെ വീടുകളിൽ കയറിയുള്ള പണപ്പിരിവ് നടത്തുന്നത് നിരോധിച്ചിരിക്കുന്നു .

ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005 ദുരന്തനിവാരണ നിയമം വകുപ്പ് 5 ബി പ്രകാരവും , 2020 പകർച്ച വ്യാധി നിയന്ത്രണ നിയമം ഓർഡിനൻസ് എന്നിവ പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ മലയാളി യുവാവ് മരണമടഞ്ഞു. പ്രിൻസ് യോഹന്നാൻ എന്ന യുവാവാണ് ലെസ്റ്ററിൽ ഇന്ന് വെളുപ്പിന് നിര്യാതനായത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന ലൂപ്പസ് രോഗബാധിതനായി ലെസ്റ്റർ ജനറൽ ഹോസ്പിറ്റലിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിൽ ആയിരിക്കെയാണ് പ്രതീക്ഷകളെ അസ്തമിപ്പിച്ച് കൊണ്ട് ഇന്ന് പ്രിൻസ് യാത്രയായത്. ലക്ഷം ആളുകളിൽ നാലോ അഞ്ചോ പേർക്ക് മാത്രം ഉണ്ടാകുന്ന അപൂർവ രോഗമാണ് ശരീര പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന ലൂപ്പസ് രോഗം.

ബോംബെയിൽ ആയിരുന്ന പ്രിൻസും കുടുംബവും ജോലി കിട്ടി ലെസ്റ്ററിൽ എത്തിയിട്ട് അധിക നാളുകൾ ആയിരുന്നില്ല. ഇവിടെ എത്തുന്നതിന് മുൻപ് തന്നെ രോഗബാധിതനായിരുന്ന പ്രിൻസ് ചികിത്സ തുടരുന്നതിനിടയിൽ ആയിരുന്നു ലെസ്റ്ററിലേക്ക് എത്തിച്ചേരുന്നത്.

സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ സംബന്ധിച്ച് പ്രിൻസിന്റെ കുടുംബവുമായി ബന്ധപ്പെട്ട ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ . കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. പ്രിൻസ് യോഹന്നാന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കില്ല. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. ഇക്കാര്യത്തില്‍, തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും. 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കാനും യോഗം തീരുമാനിച്ചു.

സര്‍വകക്ഷി യോഗത്തിന്റെയും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ലോക്ക് ഡൗണ്‍ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കും. വെള്ളിയാഴ്ച വൈകീട്ടാണു സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണു മന്ത്രിസഭയെ അറിയിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാര്യത്തില്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണിനെ വിദഗ്ധ സമിതി പൂര്‍ണമായി പിന്തുണയ്ക്കുന്നില്ല.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

”നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയതാണ്. ഇപ്പോഴും അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം, ആളുകളുടെ ജീവിതപ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതിനാൽ ഇനിയൊരു ലോക്ക് ലോക്ക് ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അക്കാര്യം തീരുമാനിച്ചിട്ടില്ല. എങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തിൽ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂ,” എന്നാണു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സാക്കി കൊണ്ടുവരും. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ധനബില്‍ പാസാക്കും.

അതേസമയം, നിയമസഭാ സമ്മേളനം മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ കാരണത്താലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളത് കൊണ്ടാണ് അത് മാറ്റിവച്ചതെന്ന് കരുതുന്നു. തിങ്കളാഴ്ച ചേരാനിരുന്ന സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു.

ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച കോവിഡ് വാക്‌സിനുകള്‍ എല്ലാം പ്രതീക്ഷ നല്‍കുന്ന ഫലം ലഭിച്ചതിനാല്‍ നേരത്തെ കരുതിയതിലും വേഗത്തില്‍ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെയും മോഡേണ ഇന്‍കിന്റേയും വാക്‌സിനുകള്‍ മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച്ച വന്നിരുന്നു.

അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ ആളുകള്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുമെന്ന പ്രതീക്ഷയാണ് ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥനായ മൈക്ക് റയാന്‍ പങ്കുവയ്ക്കുന്നത്. അനവധി വാക്‌സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. സുരക്ഷയുടേയും രോഗപ്രതിരോധ സൃഷ്ടിക്കുന്നതിന്റേയും കാര്യത്തില്‍ ഇതുവരെ അവയൊന്നും പരാജയപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരെ രോഗ പ്രതിരോധത്തിന് ഒരു ഡോസ് വാക്‌സിന് പകരം രണ്ട് ഡോസ് നല്‍കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മോഡേണയും.

നിലവില്‍ 150-ല്‍ അധികം വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. അവയില്‍ രണ്ട് ഡസനോളം വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നു.

ഓക്‌സ്‌ഫോര്‍ഡും അസ്ട്രാസെനേകയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാക്‌സിന്‍ 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവരില്‍ ഇരട്ട പ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി ഈ ആഴ്ചയുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ നല്‍കി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസ്ട്രാസെന്‍കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയോട്ട് പറഞ്ഞു.

വാക്‌സിന്റെ ഒറ്റ ഡോസ് ആദ്യ 28 ദിവസത്തിനിടെ ആന്റിബോഡിയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. യുകെ, ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ തുടരുന്നു.

ഓഗസ്‌റ്റോടെ ഈ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. വാക്‌സിന്‍ നവംബര്‍ തുടക്കത്തില്‍ വിപണയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.

ഇന്ത്യയില്‍ 1000 രൂപയുടെ താഴെയാകും കോവിഷീല്‍ഡിന്റെ ചെലവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു.

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം 12 ഇടത്ത് പുരോഗമിക്കുകയാണ്. ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന വാക്‌സിന്‍ ശനിയാഴ്ച്ച ഡല്‍ഹി എയിംസില്‍ ആദ്യ സംഘം വോളന്റിയര്‍മാര്‍ക്ക് നല്‍കും. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സുരക്ഷിതമാണോയെന്ന പരിശോധന നടക്കുകയാണ്. പത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ സഞ്ജയ് റായ് പറഞ്ഞു.

അഹമ്മദാബാദിലെ സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്‌സിന്റേയും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇവ കൂടാതെ, പനേഷ്യ ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണോളോജിക്കല്‍സ്, മൈന്‍വാക്‌സ്, ബയോളോജിക്കല്‍ ഇ എന്നീ സ്ഥാപനങ്ങളും വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമം നടത്തുന്നു.

RECENT POSTS
Copyright © . All rights reserved