Latest News

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത.ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കണമെന്നാണ് അതിരൂപത നിർദ്ദേശം നൽകിയിരിക്കുന്നത്.

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ആസന്നമായ തിരഞ്ഞെടുപ്പ് എന്ന പേരിൽ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.അഴിമതിക്കും അക്രമത്തിനും കൂട്ടുനിൽക്കുന്നവർക്ക് വോട്ട് ചെയ്യരുത്. രാഷ്ട്രീയം ഏകാധിപത്യത്തിൻറെ ശൈലി ആകരുത്. ക്രൈസ്തവ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണമെന്നും ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.

ഭരണഘടനക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവർക്കാകണം വോട്ട് നൽകേണ്ടതെന്നും ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.രാജ്യത്തിൻറെ ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും കുറിപ്പിൽ പറയുന്നു.

എന്നാൽ ബിഷപ്പിന്റ അഭിപ്രായത്തിനെതിരെ ശക്തമായ മറുവാദങ്ങളുമായി വിശ്വാസികൾ തന്നെ നേരിട്ട് എത്തിയിരിക്കുവാണ്. സോഷ്യൽ മീഡിയ വഴി ആണ് കുടുതലും പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പേരും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആരോഗ്യ മന്ത്രി കെകെ ഷൈലജയെ പുകഴ്ത്തി സംസാരിച്ചത് ഉൾപ്പെട ഉയർത്തി പിടിച്ചാണ് മറുവാദവുമായി എത്തിയിരിക്കുന്നത്. ഇതോടെ സഭയ്ക്കുള്ള ബിഷപ്പുമാർക്കു തന്നെ എതിർ അഭിപ്രായം ആന്നെന്നു സൂചന.

കോവിഡ് പ്രതിരോധ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന താരമായി കെകെ ശൈലജ ടീച്ചർ മാറിയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി. കൊച്ചിയിലെ കെസിബിസി ആസ്‌ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.

പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ അസാമാന്യ കഴിവു പ്രകടിപ്പിച്ച സര്‍ക്കാരാണ് പിണറായിയുടേത്. ചികിൽസ കിട്ടാതെ ഒരു കോവിഡ് രോഗി പോലും കേരളത്തില്‍ മരിച്ചില്ല. അടുത്ത ഭരണം എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചര്‍ മതി. ഈ സര്‍ക്കാരിനൊപ്പം സഭയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു

എന്തായാലും സഭ രാഷ്ട്രീയത്തിൽ തലകടത്തുന്നത് കൂടുതൽ വിശ്വാസികൾക്കും എതിർക്കുന്നു. ഇതോടൊപ്പം ചങ്ങനാശേരിയിൽ എതിർ ചേരിയിൽ നിന്ന് മത്സരിക്കുന്ന രണ്ടു കേരള കോൺഗ്രസ്സ് സ്ഥാനാർഥികളിൽ രണ്ടുപേർക്കും പിന്തുണയായ മറുവാദങ്ങൾ മുറുകുന്നു. മാർ ജോർജ് ആലഞ്ചേരി പിതാവ് ഭരണത്തെ പുകഴ്ത്തി നടത്തിയ പ്രസ്താവന അണികൾ ഏറ്റെടുത്തിരിക്കുവാണ്.

സഭ മേലധികാരികൾ ആരെ പിന്തുണച്ചാലും കേരള കോൺഗ്രസ്സ് മാണി വിഭാഗം എൽഡിഎഫ് ന് ഒപ്പം പോയതോടെ ചങ്ങനാശേരിയിൽ ഈ കഴിഞ്ഞ ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പിലെ വോട്ടു വീതം നോക്കുമ്പോൾ സഭ അനുഭവികളിലെ പൂരിപക്ഷ വോട്ടും ഇടതുപക്ഷത്തിലേക്കാണ് പോയിരിക്കുന്നത്.അതോടൊപ്പം കഴിഞ്ഞ ദിവസം കന്യാസ്ത്രികൾ യുപിയിൽ അക്രമത്തിനു ഇരയായപ്പോൾ ശക്തമായ നിലപാട് സ്വീകരിച്ച പിണറായി വിജയൻറെ നിലപാടും സോധവെ യുഡിഎഫ് വോട്ട് ബാങ്ക് ആയ വിശ്വാസികളെ മാറി ചിന്തിപ്പിക്കുന്നു. അത് തന്നെയാണ് വലതുപക്ഷത്തെ തുണച്ചു വന്ന ഈ മണ്ഡലത്തിലെ വലത് സ്ഥാനാർത്ഥിയുടെ ഭീതിയും…..

ഇലക്ഷന്‍ അര്‍ജന്റ് വ്യാജ ബോര്‍ഡ് വച്ച കാറിലെത്തി 94 ലക്ഷം കവര്‍ന്നത് കണ്ണൂരിലെ ബിജെപി ആര്‍എസ്എസ് ഗുണ്ടാസംഘമെന്ന് സൂചന. കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാര്‍ കണ്ണൂരിലെ ബിജെപി ക്രിമിനല്‍ സുഭീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന കാറിലെത്തി പച്ചക്കറി ലോറിയില്‍ കൊണ്ടുവന്ന 94 ലക്ഷം രൂപ തട്ടിയെടുത്തത്. മരത്താക്കര പുഴമ്പള്ളത്താണ് സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്റെ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പണം ജ്വല്ലറി ഉടമകളുടേതാണെന്നാണ് വിവരം. ഇലക്ഷന്‍ സമയത്ത് 50000 രൂപയില്‍ കൂടുതല്‍ കൊണ്ടുപോവുന്നത് പ്രശ്‌നമായതിനാല്‍ പച്ചക്കറി ലോറിയില്‍ പണം കൊണ്ടുപോവുകയായിരുന്നു. ഈ വിവരം ചോര്‍ത്തിയാണ് ഗുണ്ടാസംഘം എത്തിയത്.

ലോറിക്കു മുന്‍പില്‍ കാര്‍ നിര്‍ത്തി പരിശോധനയ്ക്കായി ജീവനക്കാരെ വിളിച്ചിറക്കി. തുടര്‍ന്ന് കാറില്‍ കയറ്റി തലോര്‍ ബൈപാസില്‍ എത്തിച്ചു. വണ്ടിയില്‍ പണമുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ജീവനക്കാരെ ലോറിക്കരികില്‍ തിരിച്ചിറക്കിവിട്ടു. ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

കളളപ്പണമാണെന്നും ആരും പരാതി നല്‍കില്ലെന്നും കരുതിയായിരുന്നു കവര്‍ച്ച. പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സംഘം എത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചത്.

സിനിമയിലെ പോലെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാസ് ഡയലോ
ഗുകള്‍ ഇറക്കുന്നയാളാണ് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി എംപി. ഇപ്പോള്‍ ശക്തന്‍ മാര്‍ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് വൈറലായിരിക്കുന്നത്.

‘എന്നെ ജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ആ ഫണ്ടില്‍ നിന്നും ഒരുകോടി എടുത്ത് ഞാന്‍ മാര്‍ക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വില്‍ക്കുന്ന കടയില്‍ പോയി വരെ ഞാന്‍ പറഞ്ഞു. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസിലാക്കണം. ആര് മനസിലാക്കണം. നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസിലാക്കണം, സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.

ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ്
കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ കുടുംബത്തില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും. ഒരു സിപിഎംസിപിഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട.

ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ?. വെല്ലുവിളിക്കുന്നു. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ 6ന് അവര്‍ ചെയ്യും.’ സുരേഷ് ഗോപി പറഞ്ഞു.

കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും. ഒരു സി പി എം-സിപിഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ 6ന് അവര്‍ ചെയ്യും’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

കഴിഞ്ഞദിവസം തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയ സമയത്ത് സുരേഷ് ഗോപി, സ്വന്തം കൈയില്‍ നിന്നോ എംപി ഫണ്ടില്‍ നിന്നോ ഒരു കോടി ചെലവഴിച്ച് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ ഈ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

തായ്‌വാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി അപകടം. 36പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. 100ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നും വിവരമുണ്ട്. 360 പേരുമായാണ് ട്രെയിന്‍ യാത്ര തിരിച്ചത്. ട്രെയിന്‍ തുരങ്കത്തിലൂടെ പോവുന്നതിനിടയിലാണ് പാളം തെറ്റിയത്. ഇതേ തുടര്‍ന്ന് നിരവധി ബോഗുകള്‍ തുരങ്കത്തിന്റെ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ, ട്രെയിനില്‍ നിന്ന് മാറ്റിയെങ്കിലും കുറച്ചു പേര്‍ ഇപ്പോഴും ട്രെയിനിനുള്ളില്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനിന്റെ ആദ്യ നാല് കംബാര്‍ട്ട്മെന്റില്‍ നിന്ന് 100 ഓളം പേരെ ഇതിനകം രക്ഷപ്പെടുത്തി. എട്ട് ക്യാരിയറുകളാണ് ട്രെയിനിന് ആകെ ഉള്ളത്. തുരങ്കത്തിനുള്ളില്‍ പെട്ട ക്യാരിയറിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാവുന്നുണ്ട്.

തായ്‌വാനിലെ പര്‍വതനിരയായ കിഴക്കന്‍ തീരം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ പ്രശസ്തമായ തരകൊ നാഷണല്‍ പാര്‍ക്ക് ഈ മേഖലയിലാണ്. മൂന്ന് പതിറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. 2018 ല്‍ വടക്കു കിഴക്കന്‍ തായ്‌വാനില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ 18 പേര്‍ മരിച്ചിരുന്നു. 175 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.

ആറന്മുള നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ വീണ ജോര്‍ജ്ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി സഞ്ചരിച്ച വാഹനത്തില്‍ എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് അടുത്തുവച്ചായിരുന്നു സംഭവം. അമിത വേഗതയിലായിരുന്നു കാര്‍ എന്നാണ് വിവരം. അപകടത്തില്‍ വീണയുടെ തല കാറിലിടിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ല.

വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഏറുന്നു.
വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ സനു മോഹനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

സനു മോഹന്റെയും കാറിന്റെയും ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. കാര്‍ പൊളിച്ച് വിറ്റിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. സനു മോഹന്‍ തന്നെയാണോ കാറോടിച്ചത് എന്നുള്ള കാര്യത്തില്‍ ഇപ്പോഴും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

സനു മോഹനും മകള്‍ വൈഗയും അടങ്ങിയ കുടുംബം താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ളാറ്റില്‍ പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. ഈ രക്തക്കറ വൈഗയുടെതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. രക്ത സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു.

ഇതിനിടെ സനു മോഹന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലുള്ള സനു മോഹന്റെ സുഹൃത്തും ഒളിവിലാണ്. വൈഗയുടെ മരണത്തെക്കുറിച്ചും സനു മോഹന്റെ തിരോധാനത്തെ കുറിച്ചും ഇയാള്‍ക്ക് അറിവ് ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സനു മോഹന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും നിലവിലെ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.

സനുവിന്റെ പഴയ കാര്‍ ചെന്നൈയിലേക്ക് പോയ അന്വേഷണ സംഘത്തിന് വര്‍ക്ഷോപ്പുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരത്തെ സനു മറ്റൊരു കാര്‍ പൊളിച്ചു വിറ്റതായി പോലീസിനു വിവരം ലഭിച്ചു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും മാധ്യമങ്ങള്‍ വഴിയും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആള്‍ത്തിരക്കുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോയും പ്രാദേശികഭാഷയില്‍ വിശദാംശങ്ങളും പരസ്യപ്പെടുത്തും. കാറിനെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും നോട്ടീസിലുണ്ട്.

സനുവിനെ കണ്ടെത്താന്‍ ചെന്നൈക്കു പോയ പൊലീസ് സംഘം അവിടെ ക്യാംപ് ചെയ്യുകയാണ്. പുണെയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.

 

കൊച്ചി∙ മറ്റൊരു സുകുമാരക്കുറുപ്പാകുമോ സനു മോഹൻ? ദുരൂഹതകളുടെ ഒട്ടേറെ അടയാളങ്ങൾ ശേഷിപ്പിച്ച് അയാൾ മറഞ്ഞത് എവിടേക്ക്? കോയമ്പത്തൂർ വരെയെത്തിയ കാർ പിന്നീട് എവിടെപ്പോയി? കാർ ഓടിച്ചതു സനു മോഹൻ അല്ലെങ്കിൽ പിന്നെയാര്? സമീപകാലത്തൊന്നുമില്ലാത്ത തരത്തിൽ, സിറ്റി പൊലീസിനെ കുഴയ്ക്കുകയാണു സനു മോഹന്റെ തിരോധാനവും മകൾ വൈഗയുടെ ദുരൂഹമരണവും.

പൊലീസിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയുമൊക്കെ മനസ്സിലുള്ള പ്രഹേളികയ്ക്കു പരിഹാരം കണ്ടെത്താൻ കഴിയുന്നത് ഒരേ ഒരാൾക്കു മാത്രമാണ് – സനു മോഹന്!

കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽനിന്നു സനു മോഹനും മകൾ വൈഗയും അപ്രത്യക്ഷരാകുന്നത് കഴിഞ്ഞമാസം 21ന്. ബന്ധുക്കൾ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങുന്നത്. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ ആക്കിയ ശേഷം സനു മോഹനും മകൾ വൈഗയും കാക്കനാടേക്കു മടങ്ങുകയായിരുന്നു.

21ന് രാത്രി ഒൻപതരയോടെ വൈഗയെ, പുതപ്പിൽ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹൻ കൊണ്ടുപോകുന്നതു കണ്ടവരുണ്ട്. പിറ്റേന്ന്, മുട്ടാർ പുഴയിൽനിന്നു വൈഗയുടെ മൃതദേഹം കണ്ടെത്തി. സനുമോഹനും മരിച്ചിട്ടുണ്ടാകാമെന്ന നിലയിൽ അന്വേഷണം തുടർന്ന തൃക്കാക്കര പൊലീസിനു മുന്നിൽ വെളിപ്പെട്ട കാര്യങ്ങൾ കേസിന്റെ ഗതിയെ കീഴ്മേൽ മറിച്ചു.

കങ്ങരപ്പടിയിലെ ഫ്ലാറ്റിൽനിന്നു ലഭിച്ച രക്തക്കറയുൾപ്പെടെയുള്ള തെളിവുകൾ കേസിനെ സങ്കീർണമാക്കുന്നു. മനുഷ്യരക്തമാണെന്നു തിരിച്ചറിഞ്ഞുവെങ്കിലും ആരുടേതാണെന്നു വ്യക്തമല്ല. ഇതുൾപ്പെടെയുള്ള നിർണായകമായ മറ്റു ചില തെളിവുകളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്.

രക്തം ആരുടേതാണെന്നു കണ്ടെത്താൻ പരിശോധനകൾ വേണം. സനു മോഹന്റെയോ വൈഗയുടേയോ അല്ല ഇവിടെനിന്നു ലഭിച്ച രക്ത സാംപിളെങ്കിൽ, അന്വേഷണം വീണ്ടും സങ്കീർണമാകും. ഇവരെക്കൂടാതെ, ഫ്ലാറ്റിൽ ആരാണുണ്ടായിരുന്നതെന്ന് അന്വേഷിക്കേണ്ടി വരും. ലഭിച്ച സാംപിളിന്റെ പഴക്കവും നിർണായകമാണ്.

വൈഗയുടേതു മുങ്ങിമരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവ പരിശോധന പൂർത്തിയായാൽ മാത്രമേ, കൂടുതൽ വ്യക്തതയുണ്ടാകൂ. വൈഗയുടേത് അപകട മരണമാണോ, സനു മോഹൻ ഉൾപ്പെടെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

വൈഗയെ പിതാവ് സനുതന്നെ അപായപ്പെടുത്തിയതാകാമെന്ന ബലമായ സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വാഭാവികമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണു പൊലീസ്.

സനു മോഹന്റെ കാർ വാളയാർ കടന്നതായും കോയമ്പത്തൂർ സുഗുണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പക്ഷേ, അതിനു ശേഷം എവിടേക്കു പോയെന്നു വ്യക്തമല്ല. മാത്രമല്ല, കാർ ഓടിച്ചതു സനു ആണോ എന്നുറപ്പിക്കാനും കഴിഞ്ഞിട്ടില്ല.

കാർ പൊളിച്ചു മാറ്റിയിരിക്കാമെന്നാണു പൊലീസ് നിഗമനം. സനു മോഹനന്റെ പേരിൽ പൊലീസ് പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസിൽ, കാർ കണ്ടെത്തിയാൽ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയിലേറെയായി, തൃക്കാക്കര പൊലീസിന്റെ പ്രത്യേക സംഘം കോയമ്പത്തൂരിലും ചെന്നൈയിലുമായി അന്വേഷണം നടത്തുകയാണ്.

കോയമ്പത്തൂരിലും ചെന്നൈയിലും പുണെയിലുമൊക്കെ സാമ്പത്തിക ഇടപാടുകളും അതുമായി ബന്ധപ്പെട്ട തർക്കങ്ങളുമൊക്കെയുള്ളയാളാണു സനു മോഹൻ. ഇത്തരം സംഘങ്ങൾ വൈഗയെയും സനു മോഹനെയും അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. സാമ്പത്തിക പ്രശ്നങ്ങൾ സനു മോഹനെ അലട്ടിയിരുന്നു.

പുണെയിൽനിന്നു മടങ്ങാനുള്ള കാരണവും സാമ്പത്തിക പ്രശ്നങ്ങളാണെന്നാണു വിവരം. ഒരാൾക്കു 40 ലക്ഷം രൂപ നൽകാനുണ്ടെന്നു ചില സുഹൃത്തുക്കളോടു സനു പറഞ്ഞതായി വിവരമുണ്ട്. ഇതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും സനു പറഞ്ഞിരുന്നു. പക്ഷേ, അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ച പൊലീസിന്, അടുത്ത കാലത്തൊന്നും വൻ തുകകളുടെ ഇടപാടു നടന്നതായി തെളിവു ലഭിച്ചില്ല.

ദുരൂഹതകൾ ഏറെയുള്ള വ്യക്തിയാണു സനു മോഹനെന്നും പൊലീസ് പറയുന്നു. മാസങ്ങൾക്കു മുൻപ്, സ്വന്തം വീട്ടിലെ മേശ പൊളിച്ച് സ്വർണം എടുത്തിട്ടുണ്ടെന്നാണു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. േമശ നന്നാക്കാനെന്നു പറഞ്ഞ്, ആശാരിയെ വരുത്തിയാണു പൂട്ടു പൊളിച്ചത്. പുണെയിലെ സാമ്പത്തിക തർക്കങ്ങളിൽ ചിലതു കേസായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മർവാഡി സംഘങ്ങളുടെ ഇടപെടലിനുള്ള സാധ്യതയും ആരായുന്നുണ്ട്.

ഇതിനകം ലക്ഷത്തിലേറെ ഫോൺകോൾ വിവരങ്ങളാണു പൊലീസ് പരിശോധിച്ചത്. ഭാര്യയുടേതടക്കം സനുവിന്റെ കൈയിൽ 3 മൊബൈൽ ഫോണുകളുണ്ട്. 21ന് രാത്രി ഭാര്യാപിതാവിനെയാണ് ഏറ്റവുമൊടുവിൽ സനു വിളിച്ചത്. 3 ഫോണുകളും അതിനു ശേഷം സ്വിച്ച് ഓഫ് ആണ്.

പുണെയിലും ചെന്നൈയിലുമുള്ള 2 സുഹൃത്തുക്കൾ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്. നേരത്തേ, സനുവിന്റെ മൊബൈൽ ഫോൺ വിൽക്കാൻ സഹായിച്ചയാളാണ് ഇതിലൊരാൾ. സ്വന്തം ആധാർ വച്ച് ഇയാൾ പുതിയ ഫോൺ കണക്‌ഷൻ എടുത്തിട്ടില്ലെന്നു പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. വൈഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ട് വേഗത്തിൽ ലഭിക്കാനും പൊലീസ് ശ്രമിക്കുന്നു.

മറ്റൊരു സുകുമാരക്കുറുപ്പാകുമോ സനു മോഹനെന്ന ആശങ്കയും പൊലീസ് മറച്ചു വയ്ക്കുന്നില്ല. ഒട്ടും വൈകാതെ അന്വേഷണം തുടങ്ങിയ കേസാണിത്. കാറിന്റെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിച്ചു. പക്ഷേ, രണ്ടാഴ്ചയാകുമ്പോഴും സനു മോഹൻ കാണാമറയത്താണ്.

മറ്റെന്തു തെളിവുകൾ ലഭിച്ചാലും സനു മോഹനെ ജീവനോടെ ലഭിച്ചാൽ മാത്രമേ, സംഭവത്തിന്റെ ചുരുളഴിയൂ. സനു മോഹൻ വേഷം മാറി സഞ്ചരിക്കാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നു. ഇയാളുടെ വിവിധ രൂപത്തിലുള്ള ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

‘തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. സനു മോഹന് മറ്റു സംസ്ഥാനങ്ങളിൽ സാമ്പത്തിക ഇടപാടുകളുണ്ട്. വിശദമായ അന്വേഷണം വേണ്ടി വരും. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്’– കൊച്ചി സിറ്റി പൊലീസ് ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു.

കണ്ണൂര്‍: പാര്‍ട്ടിയിലെ വ്യക്തിപൂജയെ വിമര്‍ശിച്ച് മുതിര്‍ന്ന പാര്‍ട്ടി സിപിഎം നേതാവ് പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിക്കുന്നത് വ്യക്തി ആരാധനയുടെ ഭാഗമായാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ജയരാജന്റെ പോസ്റ്റ്. ജനങ്ങള്‍ക്കിടയില്‍ ഇടതു പക്ഷത്തിനു ലഭിക്കുന്ന ജനപ്രീതിയുടെ ഭാഗമാണ് വ്യക്തി ആരാധനയെന്നു പറയുന്ന ജയരാജന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇതില്‍ അഭിരമിക്കുന്നവരല്ലെന്നും ചൂണ്ടിക്കാട്ടി.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതീകൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും വ്യക്തി ആരാധനയുടെ പേരില്‍ ഏറ്റവും അധികം വിമര്‍ശനംനേരിടേണ്ടിവന്ന നേതാവാണ് പി ജയരാജന്‍. സൈബര്‍ ഇടത്തില്‍ പി ജെ ആര്‍മി പോലെയുള്ള പേജുകളും ഈ വ്യക്തി ആരാധനക്ക് ഉദാഹരണമാണ്. ഈ സാഹചര്യത്തിലാണ് ജയരാജന്റെ പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്നത്. മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി വിമര്‍ശനം ഉന്നയിക്കുകയാണ് ജയരാജനെന്നും അഭിപ്രായമുണ്ട്.

കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.

ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹ സൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻറെ ആദ്യത്തെ ജനറൽ ബോഡി നടക്കുകയാണ്. ഈ വർഷം ഓണാഘോഷത്തോടനുബന്ധിച്ചു് നടത്തേണ്ട കലാപരിപാടികൾ എന്തൊക്കെ ആയിരിക്കണം എന്ന് തീരുമാനിക്കണം. ക്രിസ്തുമസ്സ് ‌,വിഷു,ഈസ്റ്റർ തുടങ്ങിയ അവസരങ്ങളിൽ അസോസിയേഷൻ എന്തെല്ലാം ചെയ്യണം? അങ്ങനെ ഒരു വർഷത്തെ പരിപാടികളും ബഡ്‌ജറ്റും എല്ലാം അടങ്ങിയ വിപുലമായ അജണ്ടയാണ് ചർച്ച ചെയ്യുവാനുള്ളത്.

ചർച്ച നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു, “എനിക്കൊരു കാര്യം പറയാനുണ്ട്.”

” തനിക്ക് കാര്യങ്ങൾ എന്തുവേണമെങ്കിലും പറയാം. പക്ഷേ കഥാപ്രസംഗത്തിൻറെ കാര്യം മാത്രം മിണ്ടിപ്പോകരുത്.”ജോർജ് കുട്ടി പറഞ്ഞു.

ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

“ഇത് കഥാപ്രസംഗം അല്ല. മറ്റൊരു അടിയന്തര വിഷയമാണ് . പ്രവാസി മലയാളികളും മറുനാടൻ മലയാളികളും സാമൂഹ്യസേവന രംഗത്ത് വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്നു ,കുടയില്ലാത്തവർക്ക് കുട വാങ്ങി കൊടുക്കുന്നു, പഠിക്കാൻ പുസ്തകങ്ങളില്ലാത്തവർക്ക് പുസ്തകം വാങ്ങി കൊടുക്കുന്നു. അങ്ങനെ സാമൂഹ്യ സേവനരംഗത്ത് അവർ വളരെയധികം കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. നമുക്ക് സാമൂഹ്യ സേവനം ചെയ്യണം.”

എല്ലാവരും രാധാകൃഷ്ണൻ്റെ അഭിപ്രായത്തോട് യോജിച്ചു. “എങ്കിൽ ഇനി എന്ത് ചെയ്യണം?എപ്പോൾ ചെയ്യണം ഇതെല്ലം തീരുമാനിക്കാം”.

സെൽവരാജ് പറഞ്ഞു, “പാലക്കാടുള്ള ഒരു കുടുംബത്തിൻ്റെ ദയനീയമായ അവസ്ഥ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. തട്ടുമ്പുറം സോമൻ എന്നൊരാളാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് ക്യാൻസർ, മകന് കിഡ്‌നി മാറ്റി വയ്ക്കണം, അച്ഛൻ തുച്ഛമായ വരുമാനമുള്ള കൂലിപ്പണിക്കാരൻ. സാമ്പത്തിക സഹായം ചോദിച്ചുകൊണ്ടുള്ള വളരെ ദയനീയമായ അവരുടെ അഭ്യർത്ഥന കാണുകയുണ്ടായി. മകൻ്റെ കിഡ്‌നി മാറ്റി വയ്ക്കാൻ പത്തുലക്ഷം രൂപ വേണം .”
“ഇങ്ങനെയുള്ള ഒരു കുടുംബത്തെ നമ്മൾ സഹായിക്കണം. പാലക്കാട് ആയതുകൊണ്ട് സെൽവരാജന് അന്വേഷിക്കാനും കഴിയും.”അച്ചായൻ അഭിപ്രായപ്പെട്ടു.
“ശരി നമുക്ക് ഒരു ഫണ്ട് പിരിവ് തുടങ്ങാം.”ജോർജ് കുട്ടി പറഞ്ഞു. എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു.”ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ആദ്യ സംരംഭമാണ് . എല്ലാവരും നന്നായിട്ടു ഉത്സാഹിക്കണം”,സെക്രട്ടറി പറഞ്ഞു.

ഞങ്ങൾക്ക് അറിയാവുന്ന കടകളിലും ഷോപ്പുകളിലും പോയി ഫണ്ട് പിരിവ് ആരംഭിച്ചു. പരിചയക്കാരെ ബന്ധപെട്ടു. രണ്ടാഴ്ചകൊണ്ട് രണ്ടു ലക്ഷം രൂപ പിരിഞ്ഞുകിട്ടി.
“ഈ പൈസ സെൽവരാജനും അച്ചായനും കൂടി പാലക്കാട് പോയി അവരെ നേരിട്ട് ഏൽപ്പിക്കുന്നതാണ് നല്ലത്. “പൊതുയോഗം തീരുമാനിച്ചു.
അച്ചായൻ പറഞ്ഞു,”ഞങ്ങൾ പൈസ കൊടുക്കുന്നതിൻ്റെ ഫോട്ടോ എടുത്ത് പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കൊടുക്കണം. നമ്മളുടെ അസോസിയേഷൻ്റെ പേര് എല്ലാവരും അറിയണം.”
രണ്ടുപേരുംകൂടി അടുത്ത വീക്കെൻഡ് പാലക്കാട് പോയി. തട്ടും പുറം സോമനേയും മകനെയും കണ്ടു കാശു കൊടുക്കാൻ തീരുമാനിച്ചു.
അച്ചായനെയും സെൽവരാജനെയും യാത്ര അയക്കാൻ ഭാരവാഹികൾ എല്ലാവരും റെയിൽവേ സ്റ്റേഷനിൽ പോയി.

ട്രെയിനിൽ കയറിക്കഴിഞ്ഞു സെൽവരാജ് പറഞ്ഞു,”പത്രത്തിൽ ഞങ്ങളുടെ ഫോട്ടോ വരുമ്പോൾ ആരും അസൂയപ്പെടരുത്,നമ്മളുടെ അസ്സോസിയേഷൻ്റെ പ്രശസ്തിക്ക് നമ്മൾ അല്പം ത്യാഗം സഹിക്കണം.”അവർ യാത്രയായി.

രാവിലെ ജോർജ് കുട്ടി ആരോടോ ഉറക്കെ സംസാരിക്കുന്നതുകേട്ടാണ് ഞാൻ എഴുന്നേറ്റത്. ജോർജ് കുട്ടി പറഞ്ഞു,”പൊളിഞ്ഞു,നമ്മുടെ പരിപാടികൾ. അച്ചായനെയും സെൽവരാജനേയും പോലീസ് അറസ്റ്റ് ചെയ്തു.അവരെ ഉടൻ പുറത്തിറക്കണം.എന്താ ചെയ്യുക?”
“എന്തുപറ്റി?
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തട്ടുമ്പുറം സോമനും മൂന്നുനാലുപേരും അച്ചായനെയും സെൽവരാജനേയും കാത്തുനിന്നു. അവരെ റെയിൽവേ സ്റ്റേഷനിൽ നിന്നും അവർ ഒരു സൈഡിലേക്ക് കൂട്ടികൊണ്ടുപോയി.
“കിഡ്‌നി മാറ്റിവെക്കണ്ട കുട്ടി എവിടെ?”അച്ചായൻ ചോദിച്ചു.
“അത് ഞങ്ങൾ മാറ്റി വച്ചോളാം .നിങ്ങൾ പിരിച്ചെടുത്ത കാശുതന്നിട്ട് പൊയ്ക്കോളൂ”
“അത് പറ്റില്ല.ഞങ്ങൾക്ക് കുട്ടിയെ കാണണം:” അച്ചായൻ പറഞ്ഞു.
“ഞങ്ങളുടെ പേരിൽ പണം പിരിച്ചിട്ടു ന്യായം പറയാതെ കാശു തന്നിട്ട് പോടാ”.എന്നായി തട്ടുമ്പുറം സോമനും ശിങ്കിടികളും.
അച്ചായന് ഒരു ബുദ്ധി തോന്നി , “ബാങ്കിൽ പോയി ക്യാഷ് എടുക്കണം.”
ബഹളം കേട്ട് രണ്ട് പോലീസ്‌കാർ അവിടേക്ക് വന്ന്.”എന്താ പ്രശനം?”
അച്ചായൻ എല്ലാം വിവരിച്ചു പറഞ്ഞു.പോലീസുകാരൻ പറഞ്ഞു,”നിങ്ങൾ ഇവരുടെ പേരിൽ കാശു പിരിച്ചോ?”
“പിരിച്ചു.”
“എങ്കിൽ പിരിച്ച കാശു കൊടുത്തേക്ക്.”
പോലീസുകാർ അവരുടെ ആളുകളാണ് എന്ന് മനസ്സിലായി. അവർ അച്ചായനെയും സെൽവരാജനെയും തപ്പി അവരുടെ ബാഗിൽ നിന്നും ക്യാഷ് പിടിച്ചെടുത്തു. അതെ സമയം കാഴ്ചക്കാരായി ആളുകൾ അവർക്കുചുറ്റും തടിച്ചുകൂടി.ആരൊക്കെയോ മൊബൈലിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു.
അച്ചായനും സെൽവരാജനും ബഹളം വച്ചപ്പോൾ പോലീസുകാർ അവരെ അറസ്റ്റു ചെയ്തു.ഇപ്പോൾ അവർ പോലീസ് കസ്റ്റഡിയിലാണ്.
“അവരെ എങ്ങനെ പുറത്തിറക്കും?ഒരുപിടിയും കിട്ടുന്നില്ല.”എന്തെങ്കിലും ഒന്ന് പറയ്”.ജോർജ് കുട്ടി അകെ അസ്വസ്ഥനായി.
ഞാൻ പറഞ്ഞു,നമ്മുക്ക് ഒരു കാര്യം ചെയ്യാം. നമ്മടെ ഗൗഡയെ പോയി കണ്ടാലോ?”:
“അയാൾ എന്ത് ചെയ്യാനാണ്?”
“വരൂ,നോക്കാം.”ഞങ്ങൾ രാവിലെ ഗൗഡയുടെ വീട്ടിൽ എത്തി,വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഗൗഡ ഒരു ചോദ്യം,”ഞാനെന്തു ചെയ്യാനാണ്?”
“ഇത്രയും സമയം നിങ്ങൾ മുഖ്യമന്ത്രിയുടെ പി.എ. ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയാണ് എന്നുപറയുക.”
ഗൗഡ ഉഷാറായി. ഗൗഡ ഫോൺ എടുത്തു. ഞാൻ സംഘടിപ്പിച്ച ടെലിഫോൺ നമ്പർ ഗൗഡക്ക് കൊടുത്തു.
“ഞാൻ കർണാടക മുഖ്യമന്ത്രിയാണ്. എനിക്ക് ആഭ്യന്തര മന്ത്രിയുമായി ഉടൻ സംസാരിക്കണം.”
കേരള ആഭ്യന്തരമന്ത്രിയുടെ പി.എ. ഉടൻ മന്ത്രിയ്ക്ക് കണക്‌ട്‌ ചെയ്തു.

“ഞാൻ കർണാടക മുഖ്യമന്ത്രി സംസാരിക്കുന്നു. എൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേരെ പാലക്കാട് പോലീസ് അന്യായമായി തടഞ്ഞു വച്ചിരിക്കുന്നു. അവരെ ഉടൻ വിട്ടയക്കണം. അല്ലെങ്കിൽ ഇവിടെയുള്ള മലയാളികൾ എല്ലാത്തിനേം തിരിച്ചുവിടാനുള്ള പണി എനിക്കറിയാം.അതിൻറെ ആവശ്യമുണ്ടോ എന്ന് ആലോചിക്കുക. എനിക്ക് ഉടൻ മറുപടികിട്ടണം.”
ഗൗഡ വിശദീകരിച്ചു,”അറസ്റ്റു ചെയ്യപ്പെട്ടവർ മലയാളികളാണെങ്കിലും തൻ്റെ സ്ഥാപനത്തിലെ പ്രധാന ജോലിക്കാർ ആണ്.ഇത് കേരളവും കർണാടകയും തമ്മിലുള്ള പ്രശനമായി വളരാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്.”
“ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു ഒന്നുകൂടെ വിളിക്കൂ സാർ. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.”
ഗൗഡ നല്ല ഗൗരവത്തിൽ ഇരിക്കുകയാണ്. ശരിക്കും ചീഫ് മിനിസ്റ്റർ തന്നെ. കൃത്യം അഞ്ചുമിനിറ്റ് കഴിഞ്ഞു ഗൗഡ വിളിച്ചു.
അപ്പുറത്തുനിന്നും എന്തോ വിശദീകരണം കേട്ടു..
” ഓക്കേ താങ്ക്സ്.”ഗൗഡ ഫോൺ വച്ചു . ഞങ്ങളെ ഗൗരവത്തിൽ നോക്കി.കർണാടക മുഖ്യമന്ത്രിയുടെ പ്രേതം ഗൗഡയെ ബാധിച്ചിരിക്കുന്നു.
“പോലീസ് അവരെ വിട്ടയച്ചു. അവരിൽ നിന്നും പിടിച്ചെടുത്ത കാശും തിരിച്ചുകൊടുത്തു”. ഗൗഡ പറഞ്ഞു.
“ഇന്ന് വൈകുന്നേരം ഞങ്ങളുടെ അസോസിയേഷൻ്റെ വക ബിരിയാണി ഗൗഡക്ക്.”ഞാൻ പറഞ്ഞു.
“അപ്പോൾ ബോട്ടിലോ?”
” അത് ഇൻക്ലൂസിവ് അല്ലെ”
“അങ്ങനെ ഗൗഡക്ക് മാത്രം ബിരിയാണി വേണ്ട. അസോസിയേഷൻ ഭാരവാഹികൾക്ക് എല്ലാവർക്കും ബിരിയാണി ,ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ?”.
ആ നിർദ്ദേശം ഏക കണ്ഠമായി പാസ്സാക്കി.
ഫണ്ട് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടു തിരിച്ചെത്തിയ സെൽവരാജുനും ജോസഫ് അച്ചായനും ഒരു സ്വീകരണം കൊടുക്കുവാൻ ഞങ്ങളുടെ അസോസിയേഷൻ തീരുമാനിച്ചു .
പതിവുപോലെ ജോർജ്ജുകുട്ടി സ്വാഗത പ്രസംഗം നടത്തി .അതിനുശേഷം കൊല്ലം രാധാകൃഷ്ണൻ ജോസഫ് അച്ചായനേയും സെൽവരാജിനെയും പൊന്നാട അണിയിച്ചു.
“സുഹൃത്തുക്കളെ നമ്മളിൽ നിന്നും സാമൂഹ്യ സേവനത്തിനു വേണ്ടി വേർപിരിഞ്ഞുപോയ അച്ചായനും സെൽവരാജനും തിരിച്ചെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ ഞാൻ നിങ്ങളോട് ചോദിക്കുകയാണ് സാമൂഹ്യ സേവനം സാമൂഹിക സേവനം എന്ന് പറഞ്ഞു നമ്മൾ പത്രത്തിൽ കാണുന്ന വാർത്തയുടെ പുറകെ നടക്കേണ്ടത് ഉണ്ടോ? ഇത് നമുക്ക് നല്ലൊരു ഉദാഹരണമാണ്. നമ്മൾ മറുനാടൻ മലയാളികൾ ഇതിൽ നിന്നും ഒരു പാഠം പഠിക്കേണ്ടതുണ്ട് .ഈ അവസരത്തിൽ ഞാൻ എൻറെ നാട്ടിൽ നടന്ന ഒരു സംഭവം ഓർമിക്കുകയാണ് . അത് നിങ്ങളോട് പറയണമെന്നുണ്ട്. പക്ഷേ, അതൊരു കഥാപ്രസംഗത്തിനുള്ള വിഷയം ആയതുകൊണ്ട് ഞാനിപ്പോൾ സൂചിപ്പിക്കുന്നില്ല .
ഈ അവസരത്തിൽ നമ്മളെ സഹായിച്ച കർണാടക മുഖ്യമന്ത്രി ആയി അഭിനയിച്ച നമ്മുടെ ഗൗഡയെ ഓർമ്മിക്കാതെ ഇരിക്കാൻ കഴിയില്ല . ഭാവിയിലും അദ്ദേഹത്തിൻറെ സേവനങ്ങൾ നമുക്ക് ആവശ്യമായിവരും എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. അദ്ദേഹത്തിന് ഇടയ്ക്കിടയ്ക്ക് ബിരിയാണി വാങ്ങി കൊടുക്കുവാൻ നമ്മൾ മറന്നു പോകരുത്.
എല്ലാവർക്കും നന്ദി നമസ്കാരം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

നോബി ജെയിംസ്

1/2 കിലോ അരിപൊടി വറുത്തത്
15 ചെറിയ ഉള്ളി
1 ടേബിൾസ്പൂൺ ജീരകം
കറിവേപ്പില ആവശ്യത്തിന്
1 1/2 ടേബിൾസ്പൂൺ കൊത്തമല്ലി
1/2 തേങ്ങാ ചിരണ്ടിയത് ചെറുതായി വറുത്തത്
1 തേങ്ങാ പാൽ

1/2 തേങ്ങയും 3 അല്ലി വെളുത്തുള്ളിയും 1 ടേബിൾസ്പൂൺ ജീരകവും കൂടി അരച്ചുവയ്ക്കുക .
കുറച്ചു വെള്ളം തിളപ്പിച്ച് അതിൽ ജീരകം ഉള്ളി കറിവേപ്പില കൊത്തമല്ലി ഇവ ഇടിച്ചിട്ടു നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. വറുത്ത തേങ്ങാ പകുതി പൊടിയിലും പകുതി തിളപ്പിക്കാൻ വച്ച വെള്ളത്തിലും ഇടുക. വീഡിയോയിൽ കാണുന്നതുപോലെ ആ തിളച്ച വെള്ളം ഒഴിച്ചു പാകത്തിന് കുഴച്ചെടുക്കുക. പിന്നീട് മുക്കാൽ ഭാഗം ഉരുട്ടുക. ബാക്കി ഉള്ള കാൽ ഭാഗം കുറച്ചു വെള്ളം ഒഴിച്ചു കലക്കി വയ്ക്കുക .

പിന്നീട് ബാക്കി ഉള്ള വെള്ളം തിളച്ചു വരുമ്പോൾ ഉരുട്ടി വച്ച ഉണ്ടകൾ അതിൽ ഇട്ടു വെന്തു വരുമ്പോൾ അതിൽ കലക്കിവെച്ച പൊടിചേർത്തു തിക്കായി വരുമ്പോൾ വെളുത്തുള്ളിയും ജീരകവും തേങ്ങയും കൂടി അരച്ചത് ചേർക്കുക അത് തിളച്ചു തിക്കാകുമ്പോൾ തേങ്ങാ പാല് ചേർത്ത് പിടി വാങ്ങി വെക്കാം തണുക്കും തോറും തിക്കായി വരും.

വറുത്തരച്ച കോഴിക്കറി

1 1/2 കിലോ കോഴി ചെറുതായി ഞുറുക്കിയത് കഴുകി അല്പം മഞ്ഞൾപൊടിയും അല്പം മുളകുപൊടിയും ഉപ്പും ഇട്ടു തിരുമ്മി വയ്ക്കുക.
3 സവോള
2 ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും
5 പച്ച മുളക്
6 ചെറിയ ഉള്ളി
1 1/2 തേങ്ങാ ചിരണ്ടിയത്
കറിവേപ്പില ആവശ്യത്തിന്
2 ടേബിൾസ്പൂൺ മല്ലിപൊടി
1 ടീസ്പൂൺ മുളകുപൊടി
1/2 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾ സ്പൂൺ കുരുമുളകുപൊടി
1/2 ടീസ്പൂൺ ഗരം മസാല
1 ടേബിൾസ്പൂൺ പെരുംജീരകം
5 വറ്റൽ മുളക്
കുറച്ച് കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ
ഒരു പാൻ ചൂടാക്കി അതിൽ അല്പം എണ്ണ ഒഴിച്ചു ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട ഇവ ഇട്ടു ചൂടായിവരുമ്പോൾ പെരുംജീരകം ഇട്ടു പറ്റിവരുമ്പോൾ വറ്റൽ മുളക് ചേർക്കുക. കൂടെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ മൂത്തു തുടങ്ങുമ്പോൾ ചിരണ്ടിവച്ച തേങ്ങായും കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക. അത് കളറായിവരുമ്പോൾ മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി ,ഗരംമസാല ,കുരുമുളകുപൊടി ഇവയുടെ പച്ച മണം മാറിവരുമ്പോൾ അരച്ചെടുക്കുക.

പിന്നീട് പാൻ ചൂടാക്കി അല്പം എണ്ണ ഒഴിച്ചു അതിൽ സവോള വഴറ്റി എടുക്കുക അതിൽ ചിക്കൻ ചേർത്ത് ഇളക്കി മൂടിവെക്കുക വെന്തു വരുമ്പോൾ അതിൽ അരച്ച് വച്ച വറുത്തരച്ച മസാല ചേർത്ത് ചെറുതീയിൽ മൂടി അല്പനേരം വച്ച് ഉപ്പു നോക്കി നമ്മുടെ നാവിൽ വെള്ളം ഊറുന്ന വറുത്തരച്ച ചിക്കൻ കറിയും പിടിയും കൂടി ഒരു പിടി പിടിക്കാം.
അപ്പോൾ എല്ലാവർക്കും ഈസ്റ്റർ മംഗളങ്ങൾ
നോബി

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

RECENT POSTS
Copyright © . All rights reserved