ബീഫ് കട്‌ലറ്റ് – സുജിത് തോമസ്
1. ബീഫ് -1/2 കിലോ(എല്ലില്ലാതെ)
2. ഗരം മസാല -2 ടീസ്പൂൺ
3. മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
4. മല്ലിപൊടി -1 ടീസ്പൂൺ
5. ഇറച്ചി മസാല -1 ടീസ്പൂൺ
6. കാശ്മീരി മുളക് പൊടി -3/4 ടീസ്പൂൺ
7. മുട്ട -2
8. വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
9. ഉരുളക്കിഴങ്ങ് -1-2
10. ഇഞ്ചി -ഒരു ചെറിയ കക്ഷണം
11. വെളുത്തുള്ളി -3-4 അല്ലി
12. പച്ചമുളക് -6-7
13. സവോള -1
14. കറിവേപ്പില -1 തണ്ട്
15. റസ്ക് പൊടിച്ചത് -1/2കപ്പ്
*പാചകം ചെയുന്ന വിധം*
1. ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചു വെക്കുക.
2. ഇറച്ചി 1/4 കപ്പ് വെള്ളം, ഉപ്പ്,1/4 ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്തു വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.തണുക്കുമ്പോൾ ഇറച്ചി, മിക്സിയുടെ ചെറിയ ജാറിൽ തരുതരുപ്പായി പെട്ടെന്ന് അടിച്ചെടുക്കുക.
3.ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്,സവോള, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് ചൂടായ വെളിച്ചെണ്ണയിൽ വഴറ്റുക.
4. ഇതിലേക്ക് 2 മുതൽ 6 വരെയുള്ള മസാലകൾ ചേർത്ത് ചെറുതീയിൽ മൂപ്പിച്ചെടുക്കുക.
5. ഈ കൂട്ടിലേക്ക് ഇറച്ചിയും, ഉരുളക്കിഴങ്ങ് ഉടച്ചെടുത്തതും ചേർത്ത് യോജിപ്പിച്ചെടുക്കുക.
6. തണുത്തു കഴിയുമ്പോൾ ഉരുളകൾ ആയി പരത്തി, മുട്ടയടിച്ചു പതപ്പിച്ചതിൽ മുക്കി എടുക്കുക. തുടർന്ന് റസ്ക് പൊടിച്ചതിൽ പൊതിഞ്ഞ് വെളിച്ചെണ്ണയിൽ ഇടത്തരം തീയിൽ വറുത്തു കോരുക.

പൊടിച്ച പുട്ടുംകുട്ടനാടൻതാറാവും- ഷെഫ് ജോമോൻ കുരിയാക്കോസ്
കുട്ടനാടൻതാറാവ് കറി
ചേരുവകൾ
താറാവ്.1 കിലോഗ്രാം
വെളുത്തുള്ളിഇഞ്ചിപേസ്റ്റ് 3 ടീസ്പൂൺ
മഞ്ഞൾപൊടി.1/2 ടീസ്പൂൺ
കുരുമുളക് പൊടി-1/2 ടീസ്പൂൺ
ഉപ്പ് ആവിശ്യത്തിന്
വിനഗർ 2 ടീസ്പൂൺ
പെരുംജീരകം 1/2 ടീസ്പൂൺ
ഗ്രാമ്പൂ 4 എണ്ണം
കറുവാപ്പട്ട 1 /2 ഇഞ്ച്
സവാള അരിഞ്ഞത് 2 എണ്ണം ഇടത്തരം
പച്ചമുളക്സ്ലൈസ്ചെയ്തത് 4 – 5 എണ്ണം
കറിവേപ്പില 2 തണ്ട്
മല്ലിപ്പൊടി 1.5 ടീസ്പൂൺ
ഗരംമസാലപൊടി 1 ടീസ്പൂൺ
കുരുമുളക്പൊടി 1/2 ടീസ്പൂൺ
രണ്ടാംപാൽ 1/2 cup
ഒന്നാംപാൽ. 3/4 cup
വെളിച്ചെണ്ണ 2 ടീസ്പൂൺ
*പാചകം ചെയുന്ന വിധം*
കഴുകി വൃത്തി ആക്കി വെച്ച താറാവിലേക്ക് മഞ്ഞൾപൊടിയും കുരുമുളക്പൊടിയും ഉപ്പും വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്ന്റെ പകുതി ചേർത്ത് മാരിനേറ്റ് ചെയ്യാൻ 2 മണിക്കൂർ അല്ലെങ്കിൽ ഓവെർനൈറ്റ് ഫ്രിഡ്ജിൽ വെക്കുക. ഒരുചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
ഇതിലേക്ക് പെരുംജീരകം കറുവാപ്പട്ട ഗ്രാമ്പൂ എന്നിവ കൂടെ ഇടുക. സവാള ഇട്ട ശേഷം നിറം മാറുന്ന വരെ വഴറ്റുക. സവാള വഴന്ന് കഴിഞ്ഞു അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ഇട്ട് പച്ച മണം മാറുന്ന വരെ വഴറ്റുക. അതിലേക്ക് മല്ലി പൊടിയും ചേർത്ത് വഴറ്റുക. ഗ്രേവിയിലേയ്ക്ക് നേരെത്തെ മാറ്റി വെച്ച താറാവ് ഇട്ട ശേഷം തേങ്ങാപ്പാൽ ചേർത്ത് ഒരു 30-40 മിനിറ്റ് പാത്രം അടച്ച് വേവിക്കുക. തക്കാളിയും കറിവേപ്പില ഒരു 3/4 കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉപ്പിന്റെ അളവ് നോക്കി വേണമെങ്കിൽ ചേർക്കുക.
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു നുള്ള് ഗരംമസാലയും ചേർത്ത് ഇളക്കുക. ഗ്യാസ് ഓഫ് ചെയ്തു ചൂടോടെ ഒരു പാത്രത്തിൽ വിളമ്പി ഉപയോഗിക്കാം.
പുട്ട്
ആവശ്യസാധനങ്ങൾ
അരിപ്പൊടി – 2 കപ്പ്
വെള്ളം -3/4 – 1 ആവശ്യാനുസരണം
തേങ്ങചിരകിയത് – 1 കപ്പ്
*പാചകം ചെയുന്ന വിധം*
ഒരു വലിയ പാത്രം എടുത്ത് രണ്ടു കപ്പ് പുട്ടു പൊടി അതിലേക്ക് ഇട്ടു 1/4 ഉപ്പ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് 1/4 കപ്പ് വെള്ളം ഒഴിച്ച് ആദ്യമൊന്ന് നനച്ചെടുക്കുക. കുറേശ്ശെ കുറേശ്ശെ വെള്ളം ചേർത്തു നന്നായി കുഴയ്ക്കുക. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിനു പാകം. കട്ടപിടിച്ചിട്ടുണ്ടെങ്കിൽ മിക്സിയിൽ വെച്ച് ഒന്ന് കറക്കിഎടുക്കുക. പുട്ട്കുറ്റിയിൽ 2 ടീസ്പൂൺ തേങ്ങപീര ഇട്ടു 3 ടീസ്പൂൺ നനച്ച പുട്ടുപൊടി ഇടുക. വേണ്ട തേങ്ങപീര ഒരു ലെയർ കൂടെ റിപ്പീറ്റ് ചെയ്യുക. 5 മിനിറ്റ് വേവിക്കുക.

സ്വീറ്റ് ആൻഡ് സൗർ പ്രോൺസ് – ബേസിൽ ജോസഫ്
ചേരുവകൾ
പ്രോൺസ് -300 ഗ്രാം
മുട്ട-1 എണ്ണം
കോൺഫ്ലോർ -50 ഗ്രാം
വെളുത്തുള്ളി -1 കുടം
സബോള -1 എണ്ണം
ക്യാപ്‌സിക്കം -1 എണ്ണം
പൈനാപ്പിൾ ക്യുബ്സ് -6 എണ്ണം
ഓയിൽ -വറക്കുവാൻ ആവശ്യത്തിന്
സോസ് ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകൾ
പൈനാപ്പിൾ ജ്യൂസ് -150 എംൽ
ടൊമാറ്റോ സോസ് -2 ടീസ്പൂൺ
സ്വീറ്റ് ചിലി സോസ് -2 ടീസ്പൂൺ
സോയ സോസ് -1 ടീസ്പൂൺ
വിനിഗർ -1 ടീസ്പൂൺ
ഷുഗർ -10 ഗ്രാം
കോൺ സ്റ്റാർച് -1 ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം
പ്രോൺസ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു ബൗളിൽ കോൺഫ്ലോർ, മുട്ട, സോയ സോസ്, വിനിഗർ, ഷുഗർ എന്നിവ യോജിപ്പിച്ചു കട്ടിയുള്ള ഒരു ബാറ്റർ തയാറാക്കുക. ഇതിലേയ്ക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന പ്രോൺസ് ചേർത്ത് നന്നായി യോജിപ്പിച്ചു ഓയിൽ ചൂടാക്കി ചെറു തീയിൽ വറുത്തു കോരുക. ഒരു ബൗളിൽ പൈനാപ്പിൾ ജ്യൂസ്, ടൊമാറ്റോ സോസ്, സ്വീറ്റ് ചിലി സോസ്, സോയ സോസ്, ഷുഗർ, കോൺസ്റ്റാർച് എന്നിവ നന്നായി മിക്സ് ചെയ്ത് സോസ് പരുവത്തിൽ ആക്കി വയ്ക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി വെളുത്തുള്ളി വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് ക്യുബ്സ് ആയി മുറിച്ചു വച്ചിരിക്കുന്ന സബോള ചേർത്ത് വഴറ്റുക. സബോള വഴന്നു വരുമ്പോൾ ക്യാപ്‌സിക്കം കൂടി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേയ്ക്ക് തയാറാക്കി വച്ചിരിക്കുന്ന സോസ് ചേർത്ത് തിളപ്പിക്കുക. ഈ മിശ്രിതം തിളച്ചുവരുമ്പോൾ പൈനാപ്പിൾ ക്യുബ്സ്, വറത്തു കോരി വച്ചിരിക്കുന്ന പ്രോൺസ് എന്നിവ ചേർത്ത് നന്നായി സോസുമായി യോജിപ്പിച്ചെടുക്കുക. നന്നായി സോസ് പ്രോൺസുമായി മിക്സ് ആയിക്കഴിയുമ്പോൾ സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചൂടോടെ വിളമ്പുക.

പാവ്‌ലോവ – മിനു നെയ്‌സൺ പള്ളിവാതുക്കൽ
ചേരുവകൾ
6 മുട്ടയുടെ വെള്ള
1.5 കപ്പ് പഞ്ചസാര
2 ടീസ്പൂൺ കോൺ സ്റ്റാർച്
1/2 ടീസ്പൂൺ നാരങ്ങ നീര്
1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
ക്രീമിനായി:
1 1/2 കപ്പ് ഹെവി വിപ്പിംഗ് ക്രീം (നന്നായി തണുപ്പിച്ചത്)
2 ടേബിൾ സ്പൂൺ പഞ്ചസാര
ടോപ്പിംഗ്
4-5 കപ്പ് ഫ്രഷ് ഫ്രൂട്ട് ബ്ലൂബെറി, കിവി, റാസ്ബെറി, അരിഞ്ഞ സ്ട്രോബെറി തുടങ്ങിയവ / നിങ്ങളുടെ ഇഷ്ടപ്പെട്ട ഏതു പഴങ്ങളും ഉപയോഗിക്കാം.
പാവ്‌ലോവ ഉണ്ടാക്കുന്ന വിധം
6 മുട്ടയുടെ വെള്ള നന്നായി ഒരു മിനിട്ടു ബീറ്റ് ചെയ്തെടുക്കുക. അതിനുശേഷം ക്രമേണ 1 1/2 കപ്പ് പഞ്ചസാര ചേർത്ത് 10 മിനിറ്റ്, ഹൈ സ്പീഡിൽ വീണ്ടും ബീറ്റ് ചെയ്യുക (സ്റ്റിഫ് ആകുന്നതുവരെ ). അപ്പോൾ ഇത് മിനുസമാർന്നതും ഉപയോഗിച്ചു യോജിപ്പിക്കുക; അതിലേക്കു 2 ടീസ്പൂൺ കോൺ സ്റ്റാർച് കൂടി ചേർത്ത് ഇളക്കി എടുക്കുക (cut & fold) വിൽട്ടൺ 1 എം ടിപ്പ് ഉപയോഗിച്ച് ബേക്കിംഗ് ഷീറ്റിലേക്കു കിളിക്കൂടുപോലെ (3 to 3 1/2 inches) ചുറ്റിച്ചു എടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മധ്യഭാഗത്ത് ചെറുതായി അമർത്തുക. ഈ കിളിക്കൂടുകൾ 10 മിനിറ്റു 225˚ F പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 1 മണിക്കൂർ 15 മിനിറ്റ് ബേക്ക് ചെയ്യുക. തുടർന്ന് ഓവൻ ഓഫ് ചെയ്തു, വാതിൽ തുറക്കാതെ മറ്റൊരു 30 മിനിറ്റ് കൂടി ഓവനിൽ വെക്കുക. ശേഷം പാവ്‌ലോവയെ ഒരു കൂളിംഗ് റാക്കിലേക്കോ മാറ്റി റൂം ടെമ്പറേച്ചറിലേക്കു ആക്കുക.
ഫ്രോസ്റ്റിംഗ് ഉണ്ടാക്കുന്ന വിധം
തണുത്ത പാത്രത്തിൽ 2 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് 2 മുതൽ 2 1/2 മിനിറ്റ് വരെ വിപ്പിംഗ് ക്രീം ബീറ്റ് ചെയ്യുക. പാവ്‌ലോവയിലേക്കു ഫ്രോസ്റ്റിംഗ് പൈപ്പ് ചെയ്തു പഴങ്ങൾ അതിനു മുകളിൽ വെച്ച് അലങ്കരിക്കുക. ഉണ്ടാക്കി കഴിഞ്ഞ് 4 മണിക്കൂറിനുള്ളിൽ കഴിക്കണം ഫ്രോസ്റ്റിംഗ് ചെയ്യാതെ 3-5 ദിവസം (കുറഞ്ഞ ഈർപ്പം ഉള്ള സ്ഥലത്ത്) വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാം.


ഷിബു മാത്യൂ
ഇന്ന് ഓശാന ഞായര്‍.
എത്ര ഓശാന കടന്നു പോയാലും ക്രൈസ്തവര്‍ മറക്കാത്ത ഒരു ചിത്രമുണ്ട്. നാല്പത് വര്‍ഷത്തെ സൗഹൃദത്തിന്റെ ചിരിയുടെ ചിത്രം. മറിയക്കുട്ടി വട്ടമലയും അന്നമ്മ ചെപ്ലാവിലും ആഗോള ക്രൈസ്തവര്‍ക്ക് സമ്മാനിച്ചത് ഓശാനയുടെ വലിയ സന്ദേശമാണ്. ഇതിനപ്പുറം പോവില്ല ഒരു ഓശാന സന്ദേശവും. നാല്പതു വര്‍ഷമായി അവര്‍ കൂട്ടുകാരികളായിരുന്നു. ഒരേ കാലഘട്ടത്തില്‍ മിന്നു കെട്ടി അതിരംമ്പുഴയിലെത്തിയവര്‍. വന്ന് കേറിയവര്‍ എന്ന നിലയില്‍ സ്വകാര്യ ദു:ഖവും സന്തോഷവും ഒരു പോലെ പങ്കുവെച്ചവര്‍. അവരുടേതായ ഒരു സ്വകാര്യ ലോകത്തില്‍ അവര്‍ ജീവിച്ചു. കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോള്‍ തല കുനിച്ച് കണ്ണടച്ചു പ്രാര്‍ത്ഥിച്ച അതിരംമ്പുഴ ഫൊറോനാ പള്ളിയായിരുന്നു നാല്പത് വര്‍ഷം അവരുടെ ജീവിതത്തെ കൂടുതല്‍ ധന്യമാക്കിയത്.
അക്കാലത്ത് പള്ളിയിലെ എല്ലാമായിരുന്ന ( മരിച്ചു പോയ) പനന്താനത്ത് മത്തായിച്ചേട്ടനായിരുന്നു ആത്മീയ ആശ്വാസം. അടുത്ത ഞായറാഴ്ച കാണാം എന്ന ആകാംക്ഷയിലാണ് ഇരുവരും ജീവിച്ചിരുന്നത്. ദേവാലയത്തിലെ കൂടിക്കാഴ്ച്ച അവര്‍ വാനോളം ആഘോഷിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് അവരറിയാതെ ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുന്ന ജിതിന്‍ പുന്നാക്കപള്ളി രണ്ട് വര്‍ഷം മുമ്പുള്ള ഓശാന ഞായറില്‍ ദേവാലയത്തിന്റെ മുമ്പില്‍ നടന്ന
അത്യധികം വൈകാരികമായ ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. കുരുത്തോല കൈയ്യിലേന്തി ദൈവാനുഭവം ആസ്വദിക്കുന്ന അമ്മച്ചിമാരുടെ ചിത്രം. നിഷ്‌കളങ്കതയ്ക്ക് ഇതിനപ്പുറമൊരു പര്യായമില്ല. മലയാളം യുകെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഈ ചിത്രം അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുത്തിരുന്നു.
വര്‍ഷം രണ്ടു കഴിഞ്ഞു.
ഇന്ന് ഓശാന ഞായര്‍.
പ്രിയ കൂട്ടുകാരി അന്നമ്മയില്ലാതെയുള്ള മറിയക്കുട്ടിയുടെ ഓശാന ഞായറിന്റെ വിശേഷങ്ങളറിയാന്‍ അന്നത്തെ ഫോട്ടോഗ്രാഫര്‍ ജിതിന്‍ വട്ടമല കുടുംബത്തിലെത്തി. ചിരിയോടെ ജിതിനെ സ്വീകരിച്ചെങ്കിലും കൂട്ടുകാരി പോയതിന്റെ വിഷമം മറിയക്കുട്ടിയുടെ കണ്ണുകളില്‍ നിറഞ്ഞു. ജിതിന്റെ ചോദ്യത്തിനായി കാത്തു നില്ക്കാതെ മറിയക്കുട്ടി പറഞ്ഞു തുടങ്ങി. അവള്‍ പോയി. ഇനി ഞാനെങ്ങോട്ടുമില്ല. ഇവിടെയിരുന്നു പ്രാര്‍ത്ഥിക്കും. ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഇത് വലിയൊരു സന്ദേശമാണ് നല്കുന്നത്. കര്‍ത്താവ് ഭൂമിയില്‍ കൊടുത്തിട്ടു പോയതും ഇതു തന്നെയാണ്. ഈ സന്തോഷത്തിന് റോക്കറ്റ് ടെക്‌നോളജിയുടെ ആവശ്യങ്ങളൊന്നുമില്ല. കൊച്ചു കൊച്ചു കാര്യങ്ങള്‍. വെറുമൊരു കുരുത്തോലയില്‍ ഇത്രയും സന്തോഷം അവര്‍ക്കാസ്വദിക്കാന്‍ സാധിച്ചെങ്കില്‍ അതാവണം ഓശാന ഞായറിലെ എറ്റവും വലിയ സന്ദേശമെന്ന് ജിതിന്‍ പറയുന്നു.
ജിതിന്‍ ക്യാമറയില്‍ പകര്‍ത്തിയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ അതീവ താല്പര്യമുള്ള ജിതിന്‍ കോട്ടയം മാരുതി ഡീലര്‍ഷിപ്പില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മാന്നാനം കെ ഇ കോളേജില്‍ പഠിക്കുന്ന കാലത്താണ് സുഹൃത്തുക്കളുടെ പ്രചോദനത്തോടെ ഫോട്ടോഗ്രാഫിയിലേയ്ക്ക് തിരിഞ്ഞത്. എങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കളായാ കുരിയപ്പി, സിനുച്ചേട്ടായി, ഈപ്പന്‍ ഇവരൊക്കെയാണ് കാലാകാലങ്ങളില്‍ എല്ലാ വിധ സപ്പോര്‍ട്ടും ചെയ്തു തരുന്നതെന്ന് ജിതിന്‍ പറയുന്നു. അതിരംമ്പുഴയിലെ പ്രസിദ്ധമായ സ്റ്റാര്‍ ബേക്കറിയുടമ ജെയിംസ് ജോസഫാണ് ജിതിന്റെ പിതാവ്. മാതാവ് ബിജി ജെയിംസ്. ജിത്തു, അമല എന്നിവര്‍ സഹോദരിമാരാണ്.
നിശ്ചലമായ ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുക. അത് ചലിക്കുന്നതായി ആസ്വാദക മനസ്സുകളില്‍ എത്തിക്കുക. ഇതാണ് ജിതിന്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ മറ്റുള്ള ഫോട്ടോഗ്രാഫറുമാരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്.
ജീവന്‍ തുടിക്കുന്ന, വരാനിരിക്കുന്ന ഒരു പുതിയ കാലഘട്ടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തണം. അതാണ് എന്റെ ആഗ്രഹമെന്ന് ജിതിന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ജിതിന്‍ പകര്‍ത്തിയ ചിത്രം ഓശാന ഞായറിന്റെ ആശംസയറിയ്ക്കാന്‍ കേരള ക്രൈസ്തവര്‍ ഉപയോഗിച്ചു തുടങ്ങി.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ഓശാന… ഓശാന…. ദാവീദാത്മജന് ഓശാന..
നാല്‍പ്പതു ദിവസത്തെ നോമ്പിന് ശേഷം കര്‍ത്താവിന്റെ കഷ്ടാനുഭവ
ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഏതൊരു വിശ്വാസിയുടെയും
മനസ്സില്‍ പ്രാര്‍ഥനയുടെയും സഹനത്തിന്റെയും രക്ഷണ്യ
പ്രവര്‍ത്തനത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന ദിവസങ്ങള്‍ ആണ്.
പാപമോചനത്തിന്റെയും അനുതാപത്തിന്റെയും സന്ദേശങ്ങളും
അനുഭവങ്ങളുമാണ് ഓരോ ദിവസത്തെയും വായനാ ഭാഗങ്ങള്‍ . നമ്മുടെ
കര്‍ത്താവ് ബെഥാന്യയില്‍ നിന്ന് യെരൂശലേമിലേക്കു ഉള്ള യാത്രയില്‍
അവിടെ ഉള്ള ജനം കര്‍ത്താവിനെ സ്വീകരിക്കുന്ന സംഭവമാണ് ഓശാന പെരുന്നാള്‍. ഇത്
വെറുമൊരു യാത്രയായിട്ട് അല്ല പകരം രാജകീയമായ ഒരു യാത്രയായിട്ടാണ്
നാം മനസ്സിലാക്കേണ്ടത്. നൂറ്റാണ്ടുകളായി ആയി തങ്ങളുടെ രാജാവ്
കടന്നുവരുമെന്ന് വിശ്വസിച്ച് പ്രത്യാശയോടെ ഇരിക്കുന്ന യഹൂദ ജനമധ്യേ ആണ് ഈ യാത്ര. ഒലിവീന്തല്‍ തലകളും കുരുത്തോലകളും ആയി ജനം
അവനെ സ്വീകരിക്കുകയും വസ്ത്രം വഴിയില്‍ വിരിച്ചു പാത ഒരുക്കുകയും
ചെയ്തു.
ഈ യാത്രയുടെ ആരംഭത്തില്‍ തന്റെ ശിഷ്യന്മാരെ ആയ്ച്ചു അടുത്തുള്ള
ഗ്രാമത്തില്‍ പോയി ഇതുവരെ ആരും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ
കൊണ്ടുവരുവാന്‍ ആവശ്യപ്പെടുന്നു. ഇത് എന്തിന് എന്ന് ആരെങ്കിലും
ചോദിച്ചാല്‍ നമ്മുടെ കര്‍ത്താവിന് ഇതിനെ കൊണ്ട് ആവശ്യമുണ്ട് എന്ന്
പറയണം എന്ന് അവരോട് പറഞ്ഞു. വിനയത്തിന്റെയും താഴ്മയുടെയും
ഉദാഹരണമായി ആയി കര്‍ത്താവ് ജീവിതത്തില്‍ തന്നെ കാട്ടിത്തരുകയാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ ഈ ഒരു ചിന്ത വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
കര്‍ത്താവിനു വേണ്ടി ഈ കഴുതയുടെ ധര്‍മ്മം നിര്‍വഹിക്കുവാന്‍ നമുക്ക്
അര്‍ഹതയുണ്ടോ? ആത്മീക ആചാര്യന്മാരെ തിരഞ്ഞെടുക്കുമ്പോഴും
ഭൗതികമായ യോഗ്യതകള്‍ ആണ് കണക്കിടുന്നത്. അവര്‍ പഠനത്തില്‍
മുമ്പന്മാര്‍ ആയിരിക്കാം എന്നാല്‍ പ്രായോഗികമായ
ജീവിതത്തിലും ക്രൈസ്തവ ധര്‍മ്മം പുലര്‍ത്തുന്നതിനും പിന്നോക്കം
നില്‍ക്കുന്നവര്‍ ആയിതീരാറുണ്ട്. കര്‍ത്താവിനു വേണ്ടത് ഇതുവരെ ആരും
കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ ആണ്. യോഗ്യതയും വിനീതനും
ദാസനും ആയ ഭാവം. ഇന്നത്തെ കാലത്തില്‍ ആര്‍ക്കുവേണം ഈ യോഗ്യതകള്‍.
പ്രൗഢിയും അലങ്കാരങ്ങളും അല്ലേ ഉന്നത സ്ഥാനങ്ങളുടെ മുഖമുദ്രയായി
ഇരിക്കുന്നത്. എന്നാല്‍ കര്‍ത്താവ് തെരഞ്ഞെടുത്തത് മനുഷ്യന്റെ
തിരഞ്ഞെടുപ്പിന് വ്യത്യസ്തമായ രീതിയിലാണ്.
കര്‍ത്താവിന്റെ ഈ യാത്ര ദേവാലയത്തിലേക്ക് ആയിരുന്നു. വലിയ
ഇടവകകളില്‍ നടക്കുന്ന പെരുന്നാളിന്റെ നാം കണ്ടിട്ടുള്ള അതേ
ഭാവമായിരുന്നു യെരുശലേം ദേവാലയത്തിനും. വഴിയോര കച്ചവടങ്ങളും
എന്തിനേറെ, ദേവാലയത്തിന് ഉള്ളില്‍ പോലും വിപുലമായ കച്ചവട
സംവിധാനത്തിന് വേണ്ടി മാറ്റപ്പെട്ടിരുന്നു. ദിവസങ്ങളും മാസങ്ങളും
യാത്ര ചെയ്തു തീര്‍ഥാടനം ചെയ്യുന്ന ഒരു സാദാരണക്കാരന്‍ കുറച്ചു
നിമിഷങ്ങള്‍ ദേവാലയത്തിനു ഉള്ളില്‍ നില്കും, ബാക്കി സമയം മുഴുവന്‍
സാധങ്ങള്‍ വാങ്ങാനും കാഴ്ച കാണാനും മാറ്റി വെക്കാറില്ലേ? നാമും
എന്തെല്ലാം ഉദ്ദേശങ്ങളോട് കൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്.
പലചരക്കു പച്ചക്കറിയും എന്തിനേറെ സിനിമ കാണാന്‍ വരെ
ദേവാലയത്തിലെ ആരാധനയെ നാം കൂട്ടുപിടിക്കുന്നു. ഇങ്ങനെയുള്ള
മനസ്ഥിതിയാണ് കര്‍ത്താവ് ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കുന്നത്.
രാജാധിരാജനായവനെ സ്വീകരിക്കുവാന്‍ തങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം
വരെയും അവര്‍ വഴിയില്‍ വിരിച്ചു. തങ്ങള്‍ക്ക് വസ്ത്രങ്ങള്‍ തരുന്ന
സുരക്ഷയെക്കാള്‍ ഉത്തമമായതും വലുതുമായ സുരക്ഷ
ദൈവസന്നിധിയില്‍ ലഭിക്കുന്നു എന്നുള്ളത് ഇവിടെ പ്രത്യേകം
ഓര്‍ക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും
പ്രതീകമായി അവര്‍ വസ്ത്രം വിരിക്കുകയും കുരുത്തോലകള്‍ ഏന്തുകയും
ചെയ്തു. നമ്മളെപ്പോലെയുള്ള മനസ്ഥിതി ഉള്ളവരും
അക്കൂട്ടത്തിലുണ്ടായിരുന്നു. വെറും കാഴ്ചക്കാരായി പാതയോരങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍. ദൈവസാന്നിധ്യമോ തന്റെ വരവിന്റെ
ഉദ്ദേശങ്ങളോ ഒന്നും ബാധിക്കാത്ത ചിലര്‍. തങ്ങളുടെ അധരങ്ങള്‍ കൊണ്ട്
ദൈവസ്തുതി ഉച്ചരിക്കുവാന്‍ മടികാണിക്കുന്ന അവരെ നോക്കി കര്‍ത്താവ്
പറഞ്ഞു നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും.
സമത്വത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നന്ദികേട്
കാണിക്കുമ്പോള്‍ നിര്‍ജ്ജീവങ്ങളായ പ്രകൃതി തന്നെ സൃഷ്ടാവിനോട് അനു
രൂപപ്പെടും എന്നുള്ള ഉള്ള കാര്യമാണ് കര്‍ത്താവ് ഇവിടെ ഓര്‍മിപ്പിച്ചത്.
കുരുത്തോലകളും മരക്കൊമ്പുകളും പ്രതീകം ആക്കുന്നത് ഈ പ്രകൃതിയുടെ
സ്തുതിപ്പ് തന്നെയാണ്. ഓശാനയുടെ പ്രത്യേക ശുശ്രൂഷ ആയ കുരുത്തോല
വാഴ് വിന്റെ ക്രമത്തില്‍ അവ വെട്ടപെട്ട വൃക്ഷങ്ങളും കൊണ്ടുവന്ന കുടുംബങ്ങളും അവയെ
കൊണ്ടുപോകുന്ന ഭവനങ്ങളും അനുഗ്രഹിക്കപ്പെടും എന്ന്
പ്രാര്‍ത്ഥിക്കുന്നു. യുദ്ധങ്ങളുടെ ശമനത്തിനും രോഗങ്ങളുടെ ശാന്തതയ്ക്കും
ഭവനത്തിന്റെ അനുഗ്രഹത്തിനുമായി വാഴ്ത്തപ്പെട്ട കുരുത്തോല നാം
ഭവനങ്ങളില്‍ സൂക്ഷിക്കുന്നു.
ഇത് വെറും അനുസ്മരണം അല്ല.
കര്‍ത്താവായി ആയി നമ്മുടെ ഉള്ളിലേക്ക് മഹത്വത്തിന്റെ നായകന്‍
കടന്നുവരണം എന്നുള്ളതാണ് ഈ ദിവസത്തിന്റെ സന്ദേശം. ഈ പ്രവേശനം
പല അവസരങ്ങളിലും നാം ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അത്
ഉള്‍ക്കൊള്ളുവാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. കാരണം ഇത്രയേ
ഉള്ളൂ.. കര്‍ത്താവ് നമ്മുടെ ഉള്ളിലേക്ക് കടന്നുവന്നാല്‍ നമ്മള്‍
പരിപാലിക്കുന്നതും നടന്നു പോകുന്നതുമായ ചിട്ടകളും
ജീവിതങ്ങളും എല്ലാം മാറ്റേണ്ടിവരും. നമ്മുടെ ഉള്ളങ്ങള്‍ നാമൊരു
ആത്മശോധന നടത്തുകയാണെങ്കില്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും
കര്‍ത്താവ് പറഞ്ഞതുപോലെ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഗുഹ
ആക്കിത്തീര്‍ത്തു. അങ്ങനെയുള്ള മനോഭാവത്തില്‍ നിന്നുള്ള ഒരു മാറ്റം
ആണ് ഓശാന പെരുന്നാള്‍ നമുക്ക് സാധ്യമാകുന്നത്. കഴുതയും
കുരുത്തോലയും ഈന്തപ്പനയും ഓശാന പാട്ടും എല്ലാം നമുക്ക് ഇഷ്ടമാണ്
എന്നാല്‍ അതിനേക്കാള്‍ ഉപരിയായി തങ്ങളുളെ ഹൃദയങ്ങളിലേക്ക് രാജാവിനെ
സ്വീകരിക്കുവാന്‍ വിനീതനായ കഴുതക്കുട്ടി ആയിത്തീരുവാന്‍ നമുക്ക്
മനസ്സുണ്ടോ?
ഓശാന എന്ന പദത്തിന്റെ അര്‍ത്ഥം കര്‍ത്താവേ ഇപ്പോള്‍ രക്ഷിക്കേണമേ
എന്നാണ്. അനര്‍ത്ഥങ്ങളുടെയും അസമാധാനത്തിന്റെയും രോഗങ്ങളുടേയും
നടുവില്‍ കഴിയുന്ന നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം കര്‍ത്താവേ ഇപ്പോള്‍
ഞങ്ങളെ രക്ഷിക്കേണമേ ,ഓശാന. അനുഗ്രഹിക്കപ്പെട്ട ഓശാന
പെരുന്നാള്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റി അപകടം. പി സി ജോര്‍ജ് എംഎല്‍എയുടെ മകന്റെ വാഹനമാണ് ഇടിച്ചു കയറിയത്.
പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയില്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. ബൈക്ക് റാലിക്കിടെയാണ് കാര്‍ പാഞ്ഞു കയറിയത്.
പ്രചാരണത്തിനിടയിലേക്ക് കയറ്റി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. തുടര്‍ന്ന് വണ്ടി നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇത് ഷോണിന്റെതാണെന്ന് മനസ്സിലായതെന്നും ഇടത് പ്രവര്‍ത്തകര്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
പൂഞ്ഞാര്‍ പഞ്ചായത്തിൽ നടത്തിയ പര്യടനത്തിന് ഇടയിലേക്കാണ് അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നും നിര്‍ത്താത്തെ പോയെന്നുമാണ് ആരോപണം. വാഹനത്തിന്റെ നമ്പര്‍ വഴിയാണ് ഷോണ്‍ ജോര്‍ജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
വാഹനമിടിച്ചു തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു പി റ്റി പൊട്ടന്‍ പ്ലാക്കല്‍ എന്നിവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോൽക്കത്ത: ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തയിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം എന്ന റിക്കാർഡ് ഇനി ഗോകുലത്തിന് സ്വന്തം. 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യൻമാരായത്.
ലീഗിലെ അവസാന മത്സരത്തിൽ ട്രാവു എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കിരീടധാരണം. ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു കേരള ടീമിന്റെ ഗംഭീര തിരിച്ചുവരവ്.
ഷെരീഷ് മുഹമ്മദ് (70), എമിൽ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവർ ഗോകുലത്തിനായി വലകുലിക്കിയപ്പോൾ ഇന്ത്യൻ താരം വിദ്യാസാഗർ സിംഗ് ട്രാവുവിന്റെ ആശ്വസ ഗോൾ നേടി. വിദ്യാസാഗർ സിംഗ് 12 ഗോളുമായി ലീഗിലെ ടോപ് സ്കോറർ ആയി. ഗോകുലത്തിന്റെ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.
മണിപ്പൂരിൽനിന്നുള്ള കരുത്തൻമാരെ രണ്ടാം പകുതിയിൽ കണ്ണടച്ചുതുറക്കും മുൻപ് കേരളം ഇല്ലാതാക്കുകയായിരുന്നു. അതും ഏഴ് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ അടിച്ചുകയറ്റി. 70, 74, 77 മിനിറ്റുകളിലായിരുന്നു കേരളത്തിന്റെ മിന്നൽ സ്ട്രൈക്. ഇൻജുറി ടൈമിൽ ട്രാവുവിന്റെ പെട്ടിയിൽ അവസാന ആണിയും വീണു.
തുടക്കം മുതൽ ആക്രമിച്ച ഗോകുലമായിരുന്നു കളിയിൽ ആധിപത്യം പുലർത്തിയത്. എന്നാൽ കളിയുടെ ഒഴിക്കിനെതിരായി 24–ാം മിനിറ്റിൽ ബിദ്യാസാഗർ സിംഗ് മണിപ്പൂരുകാരെ മുന്നിലെത്തിച്ചു. 70 ാം മിനിറ്റുവരെ ഒരു ഗോൾ ലീഡ് നിലനിർത്താൻ മണിപ്പൂർ കരുത്തൻമാർക്കായി. എന്നാൽ ജയിച്ചാൽ കിരീടമെന്ന ട്രാവുവിന്റെ സ്വപ്നം മിനിറ്റുകൾകൊണ്ട് വീണുടഞ്ഞു. അവസാന നിമിഷം വിൻസി ബരോറ്റ ചുവപ്പ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്.
ഇതേ സമയത്തു നടന്ന മത്സരത്തിൽ ജയിച്ച ചർച്ചിൽ ബ്രദേഴ്സും 29 പോയിന്റ് സ്വന്തമാക്കിയെങ്കിലും ഗോൾ ശരാശരിയാണ് ഗോകുലത്തിന് രക്ഷയായത്. ചർച്ചിൽ ബ്രദേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പഞ്ചാബ് എഫ്സിയെ ആണ് പരാജയപ്പെടുത്തിയത്.
ലീഗിൽ ആദ്യ തവണ ട്രാവു എഫ്സിയുമായി ഏറ്റുമുട്ടിയപ്പോഴും ഗോകുലത്തിനായിരുന്നു വിജയം. ട്രാവുവിനെ 3–1ന് പരാജയപ്പെടുത്തി.
ന്യൂഡൽഹി: സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിലേക്കു മാറ്റി.
രാഷ്ട്രപതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് രാഷ്ട്രപതിയെ ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെന്നൈ: തമിഴ്നാടിനാണ് പ്രധാന്യം നല്‍കുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തനിക്കിഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് ചേര്‍ന്നത്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു.
‘എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസിനോട് മനസ്സില്‍ ഒരിഷ്ടമുണ്ട്. പിന്നെ പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ക്ഷണം കിട്ടിയപ്പോള്‍ അത് സ്വീകരിച്ചു.’ – അവര്‍ വ്യക്തമാക്കി.
‘പല തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം മാത്രമാവുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കാറില്ല- ഷക്കീല കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്‍ ചേരുന്നതല്ലേ ട്രെന്റ് ചോദ്യത്തിന് എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം. വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നതെന്നും അവര്‍ ചോദിച്ചു. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായ നടി ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസാണ് ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തുന്നത് സണ്ണി വെയ്ൻ ആണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള രസകരമായൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
‘ചതുർമുഖ’ത്തിന്റെ പ്രസ് മീറ്റിന് എത്തിയ മഞ്ജു വാര്യരുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അഭിമുഖത്തിനിടെ അവതാരകനും ചോദിച്ചത്, മഞ്ജുവിന്റെ മാറ്റത്തെ കുറിച്ചും എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നുമാണ്. “സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ?,” എന്നാണ് ചിരിയോടെ മഞ്ജുവിന്റെ മറുപടി. “ഓരോ കഥാപാത്രങ്ങളുടെയും പേര് പറഞ്ഞ് ഞാൻ ഓരോ ടൈപ്പ് ലുക്ക് പരീക്ഷിക്കുകയാണ്,” എന്നും മഞ്ജു പറഞ്ഞു.
“അഭിനയം എന്ന പ്രൊഫഷനെ മഞ്ജു വളരെ സീരിയസായി കാണുന്നതിന്റെ തെളിവാണ് ഇതെന്നാണ്,” മഞ്ജുവിന്റെ ലുക്കിനെ കുറിച്ച് സണ്ണിയ്ക്ക് പറയാനുണ്ടായിരുന്നത്.
ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോൾ “ഞങ്ങൾ ദുഷ്മൻ ദുഷ്മൻ ആണ്,” എന്നായിരുന്നു കുസൃതിയോടെ സണ്ണിയുടെ ഉത്തരം. സണ്ണിയുമായി പെട്ടെന്ന് തന്നെ ഇണങ്ങിയെന്നും ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ എന്നും മഞ്ജു പറയുന്നു. “സിനിമയിൽ ഞങ്ങളുടെ കഥാപാത്രങ്ങൾ ഷെയർ ചെയ്യുന്നതും വളരെ രസകരമായ ബോണ്ടാണ്. സണ്ണി നിർമ്മിച്ച സിനിമയിലും എനിക്കൊരു വേഷം തന്നു.”
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിൽ സച്ചിൻ തന്നെയാണ് വിവരം അറിയിച്ചത്. വീട്ടിലെ മറ്റെല്ലാവർക്കും കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചിൻ കുറിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകാരുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഇപ്പോൾ വീട്ടിൽ ക്വാറൻ്റീനിലാണ് താനെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, അഞ്ച് മാസത്തിനിടയിൽ ആദ്യമായി രാജ്യത്ത് കൊവിഡ് കേസുകൾ 60,000 കടന്നു. രോഗമുക്തി നിരക്ക് 94.85 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62, 258 പോസിറ്റീവ് കേസുകളും 291 മരണവും റിപ്പോർട്ട് ചെയ്തു. ഡിസംബർ 30നു ശേഷം റിപ്പോർട്ട് ചെയ്യുന്ന ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
193 കിലോമീറ്റർ നീളമുള്ള ജലപാതയായ സൂയസ് കനാലിൽ ഒരു കണ്ടെയ്നർ കപ്പൽ കുടുങ്ങിയത് ആഗോള തലത്തിലുള്ള വ്യാപാരത്തെ ബാധിച്ചിരിക്കുകയാണ്. ഈജിപ്തിൽ സ്ഥിതി ചെയ്യുന്നതും സമുദ്ര നിരപ്പിലുള്ളതുമായി ഈ കൃത്രിമ ജലപാത 1859 നും 1869 നും ഇടയിലാണ് നിർമിക്കപ്പെട്ടത്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ കനാൽ.
അറ്റ്ലാന്റിക് സമുദ്രമേഖലയിൽ നിന്ന് ഇന്ത്യൻ, പടിഞ്ഞാറൻ പസഫിക് സമുദ്ര മേഖലകളിലേക്കുള്ള ഏറ്റവും ദൈർഖ്യം കുറഞ്ഞ ജലമാർഗമാണ് സൂയസിലൂടെയുള്ളതെന്നതിനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നാണ് ഇത്. കനാലിലൂടെയല്ലെങ്കിൽ ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിവേണം ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നിന്നുള്ള കപ്പലുകൾക്ക് അറ്റ്ലാന്റിലേക്ക് കടക്കാൻ. ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള പാതയെ അപേക്ഷിച്ച് 7,000 കിലോമീറ്റർ ദൈർഖ്യം കുറവാണ് സൂയസ് വഴിയുള്ള പാത.
കനാൽ ഔപചാരികമായി നിർമ്മിച്ചതുമുതലുള്ള 150ഓ അല്ലെങ്കിൽ അതിൽ കൂടുതൽ വർഷങ്ങൾക്കിടെ അതിലൂടെയുള്ള കപ്പൽ ഗതാഗത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. എന്നാൽ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പ്രശ്നങ്ങൾ കനാൽ അഞ്ച് തവണ അടച്ചുപൂട്ടിയിരുന്നു. ഏറ്റവുമൊടുവിൽ 1975 ജൂണിലാണ് എട്ടുവർഷത്തെ ഒരു അടച്ചുപൂട്ടലിനു ശേഷം കനാൽ വീണ്ടും തുറന്നത്.