കൊച്ചി: യാത്രക്കാരില്ലാതായതോടെ പത്തു ദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി. വരും ദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കിയേക്കും. അതിഥിത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രയായതിനാൽ ദീർഘദൂര തീവണ്ടികളിൽ മാത്രമാണ് ആളുള്ളത്.
ശനിയാഴ്ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്സ്പ്രസിൽ രണ്ടു കോച്ചുകളിലേക്കുള്ള യാത്രക്കാരേ ഉണ്ടായിരുന്നുള്ളു. ആദ്യം കോച്ചുകൾ കുറച്ച് പരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലേക്കുള്ള കൊച്ചുവേളി – ബാനസ്‌വാടിയും എറണാകുളം – ബാനസ്‌വാടിയും നിർത്തിയിരുന്നു. അനിശ്ചിതമായാണ് ഈ തീവണ്ടികൾ റദ്ദാക്കിയത്. തിങ്കളാഴ്ചയോടെ ദക്ഷിണ – പശ്ചിമ റെയിൽവേ, യശ്വന്ത്പൂർ – കണ്ണൂർ തീവണ്ടി റദ്ദാക്കി. എന്നു വരെയാണ് റദ്ദാക്കലെന്ന് പറഞ്ഞിട്ടില്ല. ഇതോടെ മലബാറിൽ നിന്നും ബെംഗളൂരു ഭാഗത്തേക്ക് വണ്ടികളില്ലാതായി. ഇതിന് പിന്നാലെയാണ് ദക്ഷിണറെയിൽവേ 12 തീവണ്ടികൾ ഒറ്റയടിക്ക് റദ്ദാക്കിയത്.
ലോക് ഡൗണിന് സമാനമായ സാഹചര്യമായതിനാൽ രാത്രി ഒമ്പതിനു ശേഷം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് യാത്രാസൗകര്യമില്ലാത്തത് ആളുകൾ കുറയാനുള്ള കാരണങ്ങളിലൊന്നാണ്. കേരളത്തിനുള്ളിൽ ജോലിക്കാർ മാത്രമാണിപ്പോൾ തീവണ്ടിയെ ആശ്രയിക്കുന്നത്. ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകളിലടക്കം ഹാജർ 25 ശതമാനമാക്കിയതോടെ ഇനിയും യാത്രക്കാർ ഗണ്യമായി കുറയും
സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിന് ഇടയിലും പൊതു ഗതാഗതം അവശ്യ സർവ്വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസുകളും, രാത്രികാല സർവ്വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. വരുമാന നഷ്ടത്തെ തുടർന്ന് ദീർഘദൂര രാത്രികാല സർവ്വീസുകൾ നിർത്തുവെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സർവ്വീസുകൾ എപ്പോഴും നിലനിർത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത് ആവശ്യമെങ്കിൽ കൊവിഡ് മാറുന്ന നിലയക്ക് 70% ആയി കൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മേയ് 15 മുതൽ കർഫ്യൂ/ലോക്ഡൗൺ ഒഴിവാക്കുന്ന മുറയ്ക്ക് സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കും, രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്ആർടിസി സർവ്വീസുകൾ നടത്തിയിരുന്നു. വരുമാനത്തേക്കാൾ കൂടുതൽ ഡീസൽ ചെലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടു പോലും സർവ്വീസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവ്വീസുകൾ കുറച്ചുവെന്നതല്ലാതെ ദീർഘ ദൂര സർവ്വീസുകൾ കുറച്ചിരുന്നില്ല. യാത്രാക്കാര ബുദ്ധിമുട്ടിക്കാത്ത രീതിയിൽ 50% നിലനിർത്തി ആവശ്യാസുരണം സർവ്വീസുകൾ തുടരുകയുമാണ്.
മേയ് 15 മുതൽ പകൽ കൂടുതൽ സർവ്വീസ് നടത്തും. ബസുകളിലും, സ്റ്റോപ്പുകളിലും കൂടുതൽ തിരക്ക് ഉണ്ടാകാതെയും, യാത്രാക്കാർ കൂട്ടം കൂടാതെയും ആയിരിക്കും സർവ്വീസുകൾ നടത്തുക. സാമ്പത്തിക ബാധ്യത ഉണ്ടെങ്കിൽ പോലും സർക്കാർ പൊതു ഗതാഗതം അവശ്യ സർവ്വീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവ്വീസുകൾ നടത്തും. പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവ്വീസ് പൂർണ്ണമായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളിൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.
തിരക്കുള്ള രാവിലെ 7 മുതൽ 11 മണി വരെയും, വൈകിട്ട് 3 മുതൽ രാത്രി 7 മണി വരെയും കൂടുതൽ സർവ്വീസ് നടത്താൻ വേണ്ടിയാണ്, ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു 12 മണിക്കൂർ എന്നുള്ള ഷിഫ്റ്റ്, ഈ കൊവിഡ് കാലത്തേക്ക് താൽക്കാലികമായി നടപ്പിലാക്കിയത്. ഇത് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
കൊച്ചി : തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തേയെന്നു സൂചന. ഈ മാസം മൂന്നാമത്തെ ആഴ്‌ചയോടെ മണ്‍സൂണ്‍ കേരളത്തിലെത്താനുള്ള എല്ലാ അനൂകൂല ഘടകങ്ങളുമുള്ളതായിട്ടാണു ഗവേഷകരുടെ നിഗമനം. ഈ മാസം മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലിലും പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദ്ദങ്ങള്‍ രൂപമെടുക്കാനുള്ള സാധ്യതയേറി. ഇതിന് അനുബന്ധമായി കാലവര്‍ഷവും പെയ്‌തിറങ്ങുമെന്നാണു കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്‌ഥാ റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
സാധാരണ ജൂണ്‍ ഒന്നിനാണു മണ്‍സൂണ്‍ കേരളത്തില്‍ പെയ്‌തു തുടങ്ങുന്നത്. കഴിഞ്ഞ സീസണിലും ജൂണ്‍ ഒന്നിനാണു മഴ തുടങ്ങിയത്. രണ്ടായിരത്തിനു ശേഷം മേയില്‍ കാലവര്‍ഷം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. ചില വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യവാരം പിന്നിട്ട ശേഷം മണ്‍സൂണ്‍ എത്തിയിരുന്നു. എന്നാല്‍, ഇക്കുറി അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും മണ്‍സൂണ്‍ നേരത്തേ പെയ്യാനുള്ള അനുകൂല കാലാവസ്‌ഥാ സാഹചര്യം രൂപപ്പെട്ടു കഴിഞ്ഞു. പടിഞ്ഞാറു നിന്നു കിഴക്കോട്ടുള്ള വായുപ്രവാഹമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ.) എന്ന ആഗോള മഴപ്പാത്തിയും സജീവമായതു മണ്‍സൂണിനെ തുണച്ചു.
കാറ്റും മേഘപാളികളും സംയോജിച്ചുണ്ടാകുന്നതാണ് ആഗോള മഴപ്പാത്തി. കാറ്റിനൊപ്പം മഴമേഘങ്ങളുടെയും സഞ്ചാരം വേഗത്തില്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താനുള്ള സാധ്യതയാണ് എം.ജെ.ഒയിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. കിഴക്കന്‍ പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസത്തിലൂടെ മണ്‍സൂണ്‍ മഴയ്‌ക്കു ഗുണകരമാകുന്ന വായുപ്രവാഹവും സംജാതമായിത്തീര്‍ന്നിരിക്കുകയാണ്. രാജ്യമൊട്ടാകെ സാധാരണ മഴയാണ് കാലാവസ്‌ഥാ ഗവേഷണ കേന്ദ്രം ഇക്കുറി പ്രവചിച്ചിരിക്കുന്നതെങ്കിലും കേരളത്തില്‍ മഴ കൂടുതലായിരിക്കുമെന്നാണ് പ്രവചനം.
തമിഴ്നാട് മധുരയില്‍ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുള്ളത്. കാമുകിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായി ഇയാള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ ഒരുമാസമായി യാതൊരു തുമ്പും ലഭിക്കാതിരുന്ന ചിത്രാദേവി എന്ന യുവതിയുടെ തിരോധാനത്തില്‍ പൊലീസിന് നിര്‍ണായക തുമ്പു ലഭിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ പത്ത് വയസുള്ള മകളോടൊപ്പമായിരുന്നു ഹരികൃഷ്ണന്‍ താമസിച്ചിരുന്നത്. ചിത്രാദേവിയുടെ തിരോധാനത്തില്‍ പൊലീസ് ഹരികൃഷ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയായിരുന്നു.
ഏപ്രില്‍ രണ്ട് മുതലാണ് മധുരയില്‍ യോഗ പരിശീലകയായ ചിത്രാദേവിയെ കാണാതായത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചിത്രാദേവിയുടെ പിതാവ് തിരുമംഗലം പൊലീസില്‍ പരാതി നല്‍കി. മകളും ഹരികൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ചിത്രാദേവിയുടെ പിതാവ് പൊലീസിന് കൈമാറിയിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് ദിലീപിന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തില്‍ എത്തിയതോടെ തിരക്കുള്ള നടിയായി മാറി. അടുത്തിടെയാണ് നിഖിലയുടെ അച്ഛന്‍ എആര്‍ പവിത്രന്‍ മരിച്ചത്. ഇപ്പോള്‍ അച്ഛന്റെ വിയോഗത്തെ കുറിച്ച് വൈകാരിമായി പ്രതികരിച്ചിരിക്കുകയാണ് നിഖില. ഒരു മാഗസിന് അുവദിച്ച അഭിമുഖത്തിലാണ് നിഖില അച്ഛനെ കുറിച്ച് പറഞ്ഞത്.
അച്ഛന്‍ എം.ആര്‍ പവിത്രന്‍ നേതാവായിരുന്നു. ആക്ടിവിസ്സ്റ്റായിയിരുന്നു. കുറച്ചു കാലം മുന്‍പ് ഒരു അപകടത്തിനുശേഷം അച്ഛന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് കോവിഡ് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നതാണ്. അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അത് കഴിഞ്ഞു അച്ഛന്. പിന്നെ ചേച്ചിക്കും പോസിറ്റീവായി. അച്ഛന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ന്യുമോണിയായി മാറിയിട്ടുണ്ട് ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട്. പക്ഷേ ഇതിലും വലിയ വിഷമാവസ്ഥകള്‍ അച്ഛന്‍ കാരണം ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍ ഇതും അതിജീവിക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ആറു ദിവസത്തോളം അച്ഛന്‍ ആശുപത്രിയില്‍ കിടന്നു.
ആര്‍ക്കും കയറി കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. അമ്മയും, ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്റെത് കോവിഡ് മരണമായതുകൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാന്‍. മാത്രമല്ല കോവിഡിന്റെ തുടക്കകാലമായതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു.
ഞാന്‍ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തില്‍ എത്തിച്ചതും ചിത കൊളുത്തിയതും, അസ്ഥി പെറുക്കിയതും. അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അച്ഛനെ അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ല.
മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പിഎസ് എ പ്ലാൻറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം.
സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കോ വാക്സിനും അനുവദിക്കണം. സംസ്ഥാനങ്ങൾക്ക് വാക്സിൻ നീക്കി വെക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം. കേന്ദ്ര സർക്കാരുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ ഉറപ്പു നൽകി.
ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു വേദികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു പ്രിയങ്കരനായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത. പ്രസംഗം മാത്രമല്ല, താന്‍ പറഞ്ഞതെല്ലാം പ്രവൃത്തിയിലൂടെ തെളിയിക്കാനും വലിയ മെത്രാപ്പോലീത്തയ്ക്കായി.
ഒരുദിവസം ഏഴു വേദികളിൽവരെ പ്രധാന പസംഗകന്റെ റോളിൽ തിളങ്ങിയ ചരിത്രമുണ്ട് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക്. മാര്‍ത്തോമ്മാ സഭാതലവനായിരുന്ന എട്ടുവര്‍ഷം തിരുവല്ല നഗരത്തിലും പരിസരങ്ങളിലും മാത്രം അഞ്ഞൂറിലധികം വേദികളിൽ അദേഹത്തിന്‍റെ സാന്നിധ്യമുണ്ടായി. കേള്‍വിക്കാര്‍ പത്തായാലും പതിനായിരമായാലും വേദികൾ മാർ ക്രിസോസ്‌റ്റത്തിന് ഒരുപോലെയായിരുന്നു. പ്രധാന വ്യക്‌തികൾ തിരുവല്ലയിൽ വന്നാൽ മാർ ക്രിസോസ്‌റ്റത്തെ കാണാതെ മടങ്ങില്ലായിരുന്നു. പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും വ്യത്യസ്‌തനായിരുന്നു വലിയ മെത്രാപ്പോലീത്ത. റയിൽവേ കോളനിയിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭവനം നിർമിക്കാനായി ‘ലാൻഡ്‌ലെസ് ആൻഡ് ഹോംലെസ് പദ്ധതി’ ആവിഷ്‌കരിച്ചു. വീടില്ലാതിരുന്ന നാടോടിബാലന്‍ സുബ്രഹ്‌മണ്യന് മനോഹരമായ വീട് നിർമിച്ചുനൽകി. ഉന്നതവിദ്യാഭ്യാസം ആഗ്രഹിച്ച മുസ്‌ലിം പെൺകുട്ടിക്ക് എൻട്രൻസ് പഠനത്തിനായി ക്രമീകരണങ്ങൾ ചെയ്‌തു.
നവതിയുടെ ഭാഗമായി 1500 വീടുകളാണ് നിർമിച്ചുനൽകിയത്. ഓണവും ക്രിസ്‌മസും എത്തുമ്പോൾ പാവപ്പെട്ടവര്‍ക്കൊപ്പമായിരുന്നു എന്നും ക്രിസോസ്‌റ്റം തിരുമേനി. അവരോടൊപ്പം ഭക്ഷണം കഴിച്ച് വസ്‌ത്രങ്ങൾ വാങ്ങി നൽകി ആഘോഷവേളയെ അർഥപൂർണമാക്കി.വലിയമെത്രാപ്പോലീത്തയെന്നാണ് ഏവരും വിളിച്ചിരുന്നതെങ്കിലും ചെറിയ മനുഷ്യര്‍ക്കിടയിലാണ് പലപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നത്. സഭൈക്യം അദ്ദേഹത്തിന്‍റെ മുന്‍ഗണനകളില്‍ ഒന്നായിരുന്നു. അമിതമായ പ്രകൃതിചൂഷണം, പരിസ്ഥിതിക്കെതിരായ തിന്‍മകള്‍ എന്നിവയ്ക്കെതരെയുള്ള പ്രതികരണങ്ങള്‍ കടുത്തതായിരുന്നു. കേവലം തമാശപറഞ്ഞ് പ്രസംഗിച്ച് ആളെ കൈയിലെടുക്കുന്ന ഒരാള്‍മാത്രമാകാന്‍ ഒരിക്കലും മാര്‍ ക്രിസോസ്റ്റം ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഒട്ടേറെ സവിശേഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാളാണ് കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്, രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആചരിച്ച ക്രൈസ്തവസഭാ ആചാര്യന്‍ തുടങ്ങി അനേകം വിശേഷണങ്ങള്‍ മാര്‍ ക്രിസോസ്റ്റത്തിന് മാത്രം സ്വന്തമാണ്.
ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും തലമുറകളെ നര്‍മം ചാലിച്ച് പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ജനഹൃദയങ്ങളില്‍ എന്നുംനിറഞ്ഞുനില്‍ക്കുന്ന സുവര്‍ണനാവുകാരന്‍. ഒരിക്കല്‍ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താന്‍ പ്രേരിപ്പിക്കുന്നയാള്‍. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്, ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപായിരുന്ന അപൂർവ നേട്ടത്തിന് ഉടമ, മലങ്കര മാര്‍ത്തോമ്മാസഭയുടെ ആത്മീയാചാര്യന്‍ തുടങ്ങി വിശേഷണങ്ങള്‍ മാര്‍ ക്രിസോസ്റ്റത്തിന് നിരവധിയാണ്. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരവര്‍പ്പിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതിലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
1918 ഏപ്രിൽ 27നായിരുന്നു ജനനം, മാർത്തോമ്മാ സഭയുടെ വികാരി ജനറലായിരുന്ന കുമ്പനാട് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയും ശോശാമ്മയുമാണ് മാതാപിതാക്കള്‍. ധര്‍മിഷ്ഠന്‍ എന്നായിരുന്നു ആദ്യത്തെ വിളിപ്പേര്. മാരാമൺ പള്ളി വക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാരാമൺ മിഡിൽ സ്കൂൾ, കോഴഞ്ചേരി ഹൈസ്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആലുവ യുസി കോളജിൽ ബിരുദ പഠനം. 1940 ൽ അങ്കോല ആശ്രമത്തിലെ അംഗമായി. ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ പഠനത്തിനുശേഷം
1944 ജൂൺ മൂന്നിന് വൈദികനായി. 1953 മേയ് 23ന് എപ്പിസ്കോപ്പയായി അഭിഷിക്തനായി. വിവിധ ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്ത, കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു അഖിലലോക സഭാ കൗൺസിലുകളില്‍ മാര്‍ത്തോമ്മാസഭയുടെ പ്രതിനിധിയും 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ കൗണ്‍സിലില്‍ നിരീക്ഷകനുമായിരുന്നു.
1978 മേയിൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 1999 ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി. മാരാമൺ കൺവൻഷന്റെ 125 വർഷത്തെ ചരിത്രത്തിൽ 95 ലധികം കൺവൻഷനുകളിൽ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായിരുന്നു. 1954 മുതൽ 2018വരെ തുടർച്ചയായി 65 മരാമണ്‍ കൺവൻഷനുകളിൽ പ്രസംഗകനായി. എട്ട് മാരാമൺ കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞു. രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിയിൽ താമസിച്ചു വരികയായിരുന്നു. അഞ്ച് സഹോദരങ്ങളുണ്ട്. ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതത്തില്‍ നിന്നുള്ള വലിയമെത്രാപ്പോലീത്തയുടെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിന്‍റെ പരിസമാപ്തികൂടിയാണ്.
ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ രാജ്യത്തിന്റെ ഉള്ളുലയ്ക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഓട്ടോ റിക്ഷയിൽ കൊണ്ടുപോകുന്ന ഭാര്യയുടെ ദൃശ്യമാണിത്. ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാലാണ് ഇവർ ഭർത്താവിന്റെ മൃതദേഹം ഓട്ടോയിലൂടെ കൊണ്ടുപോകുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ആശുപത്രികളില്‍ നിന്ന് ഒരു തരത്തിലുള്ള ചികിൽസാ സഹായവും ലഭിച്ചില്ല. ആംബുലൻസ് ഡ്രൈവർമാർ താങ്ങാനാകാത്ത തുകയാണ് ആവശ്യപ്പെട്ടത്. മരിച്ചയാളുടെ മകൻ പറയുന്നു. വണ്ടിയിൽ നിന്ന് താഴെ വീഴാതിരിക്കാൻ ഓട്ടോയുടെ കമ്പികളിലേക്ക് കൂട്ടിക്കെട്ടി തന്റെ കൈകൊണ്ടി താങ്ങിയിരുത്തിയിരിക്കുകയാണ് ഭാര്യ. ഈ ചിത്രം ഏറെ വേദനിപ്പിക്കുന്നതും ഭീതി ഉണർത്തുന്നതാണെന്നുമാണ്.
2.85 പേരാണ് നിലവിൽ ഉത്തർപ്രദേശിൽ രോഗബാധിതർ. മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വൻ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ ചിത്രവും പുറത്തുവരുന്നത്.
തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലുമായി 16 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. തമിഴ്നാട്ടില്‍ 11 രോഗികളും, ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 രോഗികളും മരിച്ചു. ചെന്നൈ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിക്കൂറോളം ഓക്സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് അധിക ഒാക്സിജന്‍ ഉപയോഗിക്കേണ്ടിവന്നുവെന്ന് അധികൃതര്‍ അറിയിച്ചു. റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ അരമണിക്കൂര്‍ ഓക്സിജന്‍ തടസപ്പെട്ടതായി അധികൃതര്‍.
വാഷിംഗ്ടൺ ഡിസി: ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാന്പത്യം അവസാനിപ്പിച്ച് പിരിയുന്നു. ഇരുവരും ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചു. ദന്പതികൾക്ക് മൂന്നു മക്കളാണുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ സോഫ്ട്വെയർ കന്പനിയായ മൈക്രോസോഫ്ട് സ്ഥാപിച്ച ബിൽ ഗേറ്റ്സ് 12,400 കോടി ഡോളറിന്റെ ആസ്തിയുമായി ലോകസന്പന്നരിൽ നാലാമനാണ്. 1987ൽ മൈക്രോസോഫ്ടിൽ പ്രൊഡക്ട് മാനേജരായി വന്ന മെലിൻഡയുമായി ബിൽ അടുക്കുകയായിരുന്നു. 1994ൽ വിവാഹിതരായി.
ബില്ലിന് 65ഉം മെലിൻഡയ്ക്ക് 56ഉം വയസുണ്ട്. ഇരുവരും ചേർന്നു സ്ഥാപിച്ച ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ലോകമെന്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദന്പതികൾ പരിഞ്ഞുകഴിഞ്ഞാലും ഈ സംഘടനയുടെ പ്രവർത്തനം തുടരുമെന്നാണ് റിപ്പോർട്ട്.