മകൾ ഐറയുടെ പേരിൽ നിന്നും ഷമി നീക്കം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാൻ. ഐറയുടെ പേരിന്റെ അവസാനം ഷമി എന്നുള്ളതു മാറ്റി പകരം, ‘ഐറ ജഹാൻ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഹസിൻ ജഹാൻ പങ്കുവച്ചത്.ഇരുവരും വിവാഹമോചനം നേടിയെങ്കിലും ഷമിക്കെതിരെ ആരോപണങ്ങളുമായി ഹസിൻ ജഹാൻ രംഗത്തെത്താറുണ്ട്.
പ്രായത്തിൽ തന്നേക്കാൾ 10 വയസ്സ് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്.ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട് ഹസിൻ ജഹാന്റെ ആദ്യഭർത്താവ്.
2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. താരത്തിനെതിരെ പൊലീസ് കേസുമെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു.
ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയർത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി 80,000 രൂപ മകൾക്കു നൽകാൻ ഉത്തരവിട്ടു. ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായിരുന്നു.
നടി പ്രാചി തെഹ്‍ലാന്റെ കാർ പിന്തുടർന്ന് അസഭ്യം പറഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു പ്രാചി തെഹ്‍ലാൻ. ഈ സമയത്ത് വഴിനീളെ ഇവരെ പിന്തുടരുകയും വീട്ടിലെത്തി കാർ നിർത്തിയപ്പോൾ യുവാക്കൾ പുറത്തിറങ്ങി അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ നടി നൽകിയ പരാതിയിലാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തി മലയാളികൾക്കും സുപരിചിതയാണഅ പ്രാചി തെഹ്‍ലാൻ.
കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി യുകെയിലെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബെർഗ്.
കർഷകരും പോലീസുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ഡൽഹി പരിധിയിലെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിർത്തിവെച്ചുവെന്ന സിഎൻഎൻ വാർത്ത ട്വീറ്റ് ചെയ്താണ് ഗ്രെറ്റയുടെ പ്രതികരണം.
‘ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്താണ് ഗ്രെറ്റ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇതിനോടകം നിരവധി പേർ ഗ്രെറ്റയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ പോപ് ഗായിക റിഹാന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഗ്രെറ്റ ത്യുൻബെയും പിന്തുണയുമായി രംഗത്തെത്തിയത്.
ഇന്ത്യൻ വംശജയായ ഭവ്യ ലാൽ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആക്‌ടിംഗ് ചീഫ് ഓഫ് സ്‌റ്റാഫ് ആയി നിയമിതയായി. ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസിയിൽ അംഗമായിരുന്നു ഭവ്യ.ബഹിരാകാശ സാങ്കേതിക വിദ്യയിലും എഞ്ചിനീയറിംഗിലും വലിയ അനുഭവ സമ്പത്തുളളയാളാണ് ഭവ്യയെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഡിഫെൻസ് അനാലിസിസ് സയൻസ് ആന്റ് ടെക്‌നോളജി പോളിസി ഇൻസ്‌റ്റിറ്റ്യൂട്ടി(എസ്.ടി.പി.ഐ)ൽ 2005 മുതൽ 2020 വരെ ഗവേഷണ അംഗമായി പ്രവർത്തിച്ച അനുഭവ പരിചയം ഭവ്യ ലാലിനുണ്ട്.
വൈറ്റ് ഹൗസിലെ സയൻസ് ആന്റ് ടെക്‌നോളജി പോളിസി ആന്റ് നാഷണൽ സ്‌പേസ് കൗൺസിലിൽ യുദ്ധപ്രധാനമായബഹിരാകാശ സാങ്കേതികവിദ്യ ചുമതലകൾ ഭവ്യക്കുണ്ടായിരുന്നു.രാജ്യത്തെ അഞ്ച് പ്രമുഖ സയൻസ് കമ്മിറ്റികളെ നയിക്കുകയോ അംഗമാകുകയോ ചെയ്‌തിട്ടുണ്ട്. എസ്.ടി.പി.ഐയിലെത്തും മുൻപ് ശാസ്‌ത്ര സാങ്കേതികവിദ്യ പോളിസി ഗവേഷണ കൺസൾട്ടൻസി സ്ഥാപനമായ സി-എസ്ടിപിഎസ് എൽഎൽസിയുടെ അദ്ധ്യക്ഷയായിരുന്നു ഭവ്യ.
ബഹിരാകാശ രംഗത്തെ സംഭാവനകൾക്ക് അന്താരാഷ്‌ട്ര ബഹിരാകാശയാത്രാ ഗവേഷണ അക്കാഡമിയിൽ ഭവ്യയെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആണവ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുളള ഇവർ സയൻസ് ആന്റ് ടെക്‌നോളജി ആന്റ് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജോർജ് വാഷിംഗ്‌ടൺ സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റും നേടി.
ഗസൽ പോലെ ,മഴവില്ലു പോലെ മനസ്സിൽ അനുരാഗം വിടർത്തുന്ന മധുര ഗാനങ്ങളുമായി പഞ്ചമം ക്രീയേഷൻസ് . മലയാള സംഗീത ലോകത്തെ മികച്ച കലാകാരൻമാർ അണിനിരക്കുന്ന , പഞ്ചമം ക്രീയേഷൻസിന്റെ “പ്രണയസൗഗന്ധികങ്ങൾ ” എന്ന ആൽബത്തിൽ ഗാനങ്ങൾ ആലപിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ശ്രി ശരത് , പിന്നണി ഗായകരും ,പുരസ്‌കാര ജേതാക്കളുമായ ശ്രീ സുദീപ് കുമാർ , ശ്രീ വിധു പ്രതാപ് എന്നിവർ . ഗായകനും സംഗീത സംവിധായകനുമായ ഡോക്ടർ ജയേഷ് കുമാർ സംഗീതം നൽകിയിരിക്കുന്ന ഈ ആൽബത്തിൽ ശ്രീമതി അംബിക ആലപ്പി വിധുവും ,യു.കെയിലെ യുവ ഗായികയായ കുമാരി മേഘ്‌ന മനുവും ഓരോ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .
ആറു ഗാനങ്ങളുള്ള ഈ ആൽബത്തിൽ ഗാനരചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ശ്രീ ഭരണിക്കാവ് പ്രേംകൃഷ്ണ , ശ്രീ സുമേഷ് കുറ്റിപ്പുറം ,ഡോക്ടർ ആഷ സുധീർ , ശ്രീ ജി .രാജേഷ് എന്നിവരാണ് . പുല്ലാങ്കുഴൽ കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരന്മാരായ ശ്രീ രാജേഷ് ചേർത്തലയും , ശ്രീ ജോസി ആലപ്പുഴയും ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു . തബല ശ്രീ പ്രണബ് ചേർത്തലയും , വീണ ശ്രീ ബിജു അന്നമനടയും ഈ ഗാനങ്ങൾക്കുവേണ്ടി പിന്നണിയിൽ വായിച്ചു . ഓർക്കസ്ട്രഷൻ , പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് ശ്രീ സി എസ് സനൽകുമാർ ആണ് .മാസ്റ്ററിങ് , മിക്സിങ് ചെയ്തിരിക്കുന്നത് അനൂപ് ആനന്ദ് ആണ് . ഗാനങ്ങളുടെ റെക്കോർഡിങ് ഗാനപ്രിയ ആലപ്പുഴയും , എ ജെ മീഡിയ ചേർത്തലയിലും , ചെന്നൈയിലും , കൊച്ചിയിലും ലണ്ടനിലുമുള്ള മറ്റു റെക്കോർഡിങ് സ്റ്റുഡിയോകളിലായിട്ട് നടന്നു . സംഗീത പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ആൽബത്തിലെ ആദ്യ നാലുഗാനങ്ങൾ പഞ്ചമം ക്രീയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു . വരും ദിവസങ്ങളിൽ ആൽബത്തിലെ അവസാന രണ്ടു ഗാനങ്ങൾ റിലീസ് ചെയ്യുമെന്നു പഞ്ചമം ക്രീയേഷൻസ് അറിയിച്ചു .
Our New Album Songs – “പ്രണയസൗഗന്ധികങ്ങൾ ”
ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് മേല്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിന്റെ ബന്ധു. തിരോധാനത്തില്‍ അന്വേഷണം ശരിയല്ലെന്ന് ആരോപിച്ചാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. ജഡ്ജിയുമായി വാഹനം ഹൈക്കോടതി വളപ്പിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു സംഭവം.
ഇന്ന് രാവിലെ 10 മണിയോടൊണ് സംഭവം. ജെസ്നയുടെ തിരോധാനം അന്വേഷിക്കണം, സംഭവത്തിലെ പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണം എന്നിവ ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി ബന്ധു പ്രതിഷധം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ജഡ്ജിയുടെ വാഹനം ഇതുവഴി കടന്നുപോയത്. തുടര്‍ന്ന് ജഡ്ജിയുടെ വാഹനത്തിന് നേരെ ഇയാള്‍ കരി ഓയില്‍ എടുത്ത് ഒഴിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ജെസ്നയുടെ ബന്ധുവാണെന്ന കാര്യം ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍, പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളള്‍ ശേഖരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22-നാണ് കാണാതായത്.
കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ലോകത്തെ തന്നെ പ്രേരിപ്പിച്ച ക്യാപ്റ്റന്‍ ടോം മൂര്‍ (100) അന്തരിച്ചു. കോവിഡ് ബാധിതനായി കഴിഞ്ഞാഴ്ച മുതല്‍ ബെഡ്ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം.
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കേ സ്വന്തം വീടിന് ചുറ്റും നൂറ് റൗണ്ട് വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്നു. ഇതിലൂടെ മാത്രം ഒരു കോടി മുപ്പതുലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് കൊറോണ ബാധിതരെ സഹായിക്കാനായി ബ്രിട്ടന്‍ ആരോഗ്യ രംഗത്തിന് നല്‍കാന്‍ അദ്ദേഹത്തിനായി.
ഇതില്‍ നിന്നും ജനങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയും നിരവധി പേര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയും ചെയ്തിരുന്നു. തന്നെ പോലൊരു ചെറിയ ആത്മാവിന് ലോകത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനാകില്ലെന്ന മൂറിന്റെ വാക്കുകളെ ഏറ്റെടുത്താണ് ജനങ്ങള്‍ കൊറോണ പ്രതിരോധത്തിന് വലിയ പിന്തുണ നല്‍കിയത്.
മൂറിന്റെ ഈ പരിശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് സൈന്യവും പിന്തുണ നല്‍കിയിരുന്നു. മൂറിന്റെ വീടിന് മുകളിലൂടെ വ്യോമസേനാ വിമാനങ്ങള്‍ ആദരസൂചകമായി പറത്തിയാണ് നൈറ്റ്ഹുഡ് ബഹുമതി നേടിയ പഴയ സൈനികനെ ആദരിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.
എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും മ്യാന്‍മറിലും സേവനം ചെയ്തിട്ടുണ്ട്.
കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവന്നാൽ രക്ഷിതാക്കളിൽ നിന്നു കടുത്ത പിഴ ഈടാക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പൊതുസ്ഥലങ്ങളിൽ വിലക്ക് കടുപ്പിക്കുന്നത്. പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാൽ 2,000 രൂപ പിഴയടയ്‌ക്കണം.
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവരികയാണെങ്കിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ, ചികിത്സാ ആവശ്യങ്ങൾക്ക് വരുന്നതിനു തടസ്സമില്ല. ആളുകൾ കൂടുതൽ എത്താൻ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കലക്‌ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല നൽകിയിരുന്നു. പതിനാല് ജില്ലകളിലും കലക്‌ടർമാരെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കലക്‌ടർമാരെ സഹായിക്കുകയുമാണ് ഇവരുടെ ദൗത്യം. എത്രയും വേഗം അതാതിടങ്ങളില്‍ ചുമതലയേല്‍ക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഓരോ സ്ഥലത്തെയും സ്ഥിതി പരിശോധിച്ച് കര്‍ശന നടപടിക്ക് കലക്‌ടർമാക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.
ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകൾ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകൾ ഒഴിവാക്കണം. വിവാഹ ചടങ്ങുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബസ് സ്റ്റാൻഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥാൻ ജേക്കബ് തോമസ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായാകും മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
“വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തും. ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം.” ജേക്കബ് തോമസ് പറഞ്ഞു.
ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്ന് പറഞ്ഞ ജേക്കബ് തോമസ് രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേയെന്നും ചോദിച്ചു. വളരെയധികം പ്രതിബന്ധം ഉണ്ടായപ്പോഴും രാജ്യത്തെ ശക്തമായി നയിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും കൂട്ടിച്ചേർത്തു.
നയനിർമ്മാണത്തിൽ പങ്കാളിയാവുക എന്നതാണ് എന്റെ കാര്യം. വികസനകാര്യത്തിൽ കേരളത്തിന് മുന്നോട്ട് പോകാൻ ഈ പോക്ക് പോയാലാവില്ല. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നയങ്ങൾ പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയത് സർവീസിലിരിക്കുമ്പോഴാണ്. ഇനി ജനങ്ങളുടെ സുഖദുഖങ്ങളിൽ ഭാഗമായി അവർക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ന്യൂസിലൻഡ് ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. കോവിഡ്-19 മഹാമാരിയെ തുടർന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവച്ചതോടെയാണ് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയക്കുണ്ടായിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവയ്‌ക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.
നിലവിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 71.7 ശരാശരിയോടെ 430 പോയിന്റ് ഇന്ത്യയ്‌ക്കുണ്ട്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ഈ പരമ്പരയുടെ ഫലം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കും. 4-0, 3-0, 3-1, 2-0, 2-1 എന്നീ നിലകളിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്‌ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.
ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ്. 70.0 ശരാശരിയിൽ 420 പോയിന്റാണ് ന്യൂസിലൻഡിനുള്ളത്. ഇവരുടെ എല്ലാ മത്സരങ്ങളും പൂർത്തിയായതിനാൽ നിലവിലെ അവസ്ഥയിൽ നിന്ന് പോയിന്റ് കുറയില്ല. അതുകൊണ്ടാണ് ഫൈനൽ ഉറപ്പിക്കാൻ കിവീസിന് സാധിച്ചത്.
അതേസമയം, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ മികച്ച വിജയം സ്വന്തമാക്കാൻ സാധിക്കണം. 4-0, 3-0, 3-1 എന്നീ നിലയിൽ ജയിക്കാൻ സാധിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 68.7 ശരാശരിയിൽ 412 പോയിന്റാണ് ഉള്ളത്.
അതേസമയം, പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ പ്രവേശിക്കാൻ മറ്റ് മത്സരഫലങ്ങൾ കാത്തിരിക്കണം. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയായാൽ ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ കിവീസിനെതിരെ കളിക്കാൻ സാധിക്കും. ഇന്ത്യ രണ്ട് മത്സരത്തിൽ കൂടുതൽ തോൽക്കുകയോ ഇംഗ്ലണ്ടിന് മൂന്ന് മത്സരങ്ങളിൽ എങ്കിലും ജയിക്കാൻ സാധിക്കാതെയും വന്നാലും ഓസീസിന് സാധ്യതയുണ്ട്.