സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
വിശുദ്ധ നോമ്പിന്റെ എല്ലാ ആഴ്ചകളിലും പ്രധാന വായന ഭാഗം
സൗഖ്യദാന ശുശ്രൂഷകളെക്കുറിച്ചാണ്. വിവിധതരം രോഗങ്ങള്‍
ബാധിച്ചവരെ കര്‍ത്താവ് സൗഖ്യമാക്കുന്നതായി നാം വായിക്കുന്നു .
അവരില്‍ ചിലര്‍ അവന്റെ അടുത്തേക്ക് വരുന്നു, ചിലര്‍ കൊണ്ടുവരുന്നു,
എന്ത് തന്നെ ആയാലും എല്ലാരും സൗഖ്യപ്പെടുന്നതായി നാം കാണുന്നു.
ഇന്നത്തെ പ്രധാന ചിന്തയും മറ്റൊന്നുമല്ല. ഒരു സൗഖ്യദാന ശുശ്രൂഷ
തന്നെയാണ്. ഒരു പ്രത്യേകതയുള്ളത് ഇത് സംഭവിക്കുന്നത്
തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ അല്ല.
ഇസ്രായേല്‍ക്കാര്‍ ജാതികള്‍ എന്ന് അധിക്ഷേപിച്ചിരുന്ന കാനായക്കാരുടെ
ഇടയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ക്രിസ്തുവുമായി
അടുത്തുവരുന്നത്. വളരെ വ്യക്തമായി ആയി ഈ സംഭവം നമുക്ക്
നല്‍കുന്ന പാഠം, ദൈവം ചിലരുടെ മാത്രം ആവശ്യങ്ങള്‍ക്കു ഉള്ളതല്ല!
സര്‍വ്വ സൃഷ്ടികള്‍ക്കും മതിയായവന്‍ ആണ് എന്നുള്ളതാണ് . ഈ ചിന്തക്ക്
അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന വിശുദ്ധ വേദഭാഗം വിശുദ്ധ
മത്തായിയുടെ സുവിശേഷം 15 ആം അധ്യായം 21 മുതല്‍ 31 വരെയുള്ള
വാക്യങ്ങള്‍ ആണ്.
ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ നിന്നും
അതിര്‍ത്തിവിട്ട് കുറെ മാറി കര്‍ത്താവ് പോയിരിക്കുകയായിരുന്നു. തന്നെ
എപ്പോഴും പിന്‍പറ്റി കൊണ്ടിരിക്കുന്ന ജനബാഹുല്യവും , കുറ്റവും
കുറവും കണ്ടുപിടിക്കുവാന്‍ തക്കവണ്ണം ഉള്ള പരീശന്മാരുടെ
ശ്രമങ്ങളെയും തടുത്തു നിര്‍ത്തുവാന്‍ ആയിരിക്കാം കര്‍ത്താവ് ഇങ്ങനെ
ഒരു സ്ഥലത്തേക്ക് പോയത്. അവിടെ വച്ചാണ് ഈ കാനായക്കാരി സ്ത്രീ
കര്‍ത്താവിന്റെ അടുക്കലേക്ക് വന്നിട്ട് എന്റെ മകള്‍ക്ക് ഭൂതം
ബാധിച്ചിരിക്കുന്നു സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു. ആരാലും
അറിയപ്പെടാത്ത നാട്ടിലാണ് എങ്കിലും അവള്‍ അഭിസംബോധന ചെയ്യുന്നത്
യേശുവേ, ദാവീദിന്റെ പുത്രാ എന്ന് വിളിച്ചു കൊണ്ടാണ്. ഈ ചോദ്യം കേട്ടിട്ട്
കര്‍ത്താവ് യാതൊന്നും മറുപടി പറയാതെ പോകുന്നത് കണ്ടപ്പോള്‍
ശിഷ്യന്മാര്‍ അവനോടു പറയുന്നു അവള്‍ പിന്നാലെ നടന്നു നമ്മളെ
ശല്യപ്പെടുത്തുന്നു. അതിനാല്‍ അവളെ പറഞ്ഞു അയ്ക്കണമേ എന്ന്. ഇവിടെ
ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. രോഗ സൗഖ്യം വേണ്ടവര്‍ കര്‍ത്താവിനെ
അന്വേഷിച്ച് അവന്‍ എവിടെയാണോ അവിടെ എത്തിച്ചേരുന്നു. ഇന്നത്തെ
കാലഘട്ടത്തില്‍ ഇതിന് അല്പം മാറ്റം ഉണ്ട് . പല ആളുകളും സൗഖ്യം
നല്‍കുവാന്‍ തക്കവണ്ണം പലരാജ്യങ്ങളും ചുറ്റി നടക്കുകയാണ്. അതിനു
പരസ്യത്തിന്റെ പിന്‍ബലം വേണം, പ്രവര്‍ത്തിക്കാന്‍ ആയിട്ട്
ചെലവു ചെയ്ത് വേദികള്‍ വേണം. അതിലേറെ ഇത് ആകര്‍ഷകമാക്കുവാന്‍
പറ്റിയ ആളുകളും വേണം. ദൈവമാണോ മനുഷ്യനാണോ സൗഖ്യം
നല്‍കുന്നത് എന്ന് പലപ്പോഴും ശങ്കിച്ചു പോയിട്ടുണ്ട്. സൗഖ്യ ദാന
ശുശ്രൂഷകള്‍ ക്രമീകരിച്ചു നടത്തിത്തരുന്ന ഏജന്‍സികള്‍ വരെ ഉണ്ട്
എന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കര്‍ത്താവ് നല്‍കിയ സൗഖ്യ
ദാനങ്ങളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കുമ്പോള്‍ ഇപ്രകാരം അല്ല. അവരുടെ
പാപങ്ങളെ രോഗങ്ങളെ തൊട്ടു അറിഞ്ഞു അവരെ സൗഖ്യമാക്കുന്നു.
ദൈവത്തിന് മഹത്വം കൊടുക്കുവാനും ദൈവ കല്പനകള്‍ അനുസരിച്ച്
ജീവിക്കാനുമാണ് സൗഖ്യം നല്‍കി അവരെ അയച്ചത്.
മനുഷ്യന്‍ ഒരുപാട് പുരോഗമിച്ചു എന്ന് അവകാശപ്പെടുമ്പോഴും ജാതിമത
ചിന്തകളും അവയുടെ വേര്‍തിരിവുകളും ഏറ്റവും ഏറിയ ഒരു കാലഘട്ടം
കൂടിയാണിത്. ഇതിലും അപ്പുറം ആണ് ജോലിയുടെ, സമ്പത്തിന്റെ
അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ നമ്മുടെ ഇടയില്‍ നടത്തിയിരിക്കുന്നത്.
എന്തിനേറെ, സഭയും സമുദായങ്ങളും പോലും മത്സരബുദ്ധിയോടെ
പെരുമാറുന്ന അവസരങ്ങള്‍ നാം കണ്ടിട്ടുണ്ട്. എല്ലാ അതിര്‍വരമ്പുകളും
മാറ്റി ഏവര്‍ക്കും സാധ്യമായ തരത്തില്‍ ദൈവകൃപ എത്തിക്കുന്നതിന്
വിളിക്കപ്പെട്ടവരാണ് നമ്മളോരോരുത്തരും. വിസ്മരിച്ച് പോകുന്ന ഈ
യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നാം മനസ്സിലാക്കിയെ മതിയാവുകയുള്ളൂ.
ദൈവസന്നിധിയില്‍ നിന്നുള്ള സൗഖ്യവും കൃപകളും സൗജന്യമാണ്.
ഇവയെ പ്രാപിക്കുവാന്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളും ഉണ്ട്.
എന്തുകൊണ്ട് നമുക്ക് ലഭിക്കുന്നില്ല അല്ലെങ്കില്‍ എന്തുകൊണ്ട് നമുക്ക്
അപ്രാപ്യമായി എന്ന് നാം ഒരിക്കലും ചിന്തിക്കാറില്ല. സഹനവും
ക്ഷമയും നൈഷ്ടികമായ ആചാരങ്ങളും നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു.
ഈ പാതയില്‍ സഞ്ചരിക്കുവാന്‍ അല്‍പം ക്ഷമയും ബോധ്യവും
അതോടൊപ്പം കഠിനാദ്ധ്വാനവും ആവശ്യമാണ്. എന്തിനും കുറുക്കുവഴി
തേടുന്ന നാം ആത്മീയതയുടെ കാര്യത്തിലും അപ്രകാരം
പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ സൗഖ്യദായകന്‍ മാരും
ധ്യാന ഗുരുക്കന്മാരും ചിലരെങ്കിലും ഇങ്ങനെയുള്ളവരെ വരെ തങ്ങളുടെ
വരുതിയില്‍ വരുത്തുവാന്‍ ഇടയാകുന്നു. പാലിക്കപ്പെടേണ്ട പ്രമാണങ്ങള്‍
പാലിക്കപ്പെടാതെ മറ്റൊരാളുടെ വാക്കുകളില്‍ വീണു
പോകുമ്പോഴാണ് നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കുന്നത്.
പല സ്ഥലങ്ങളും സന്ദര്‍ശിക്കുവാനും പല നേര്‍ച്ചകളും നേരുവാനും
പലയിടങ്ങളിലും പോയി ധ്യാനം കൂടുവാനും
ആഗ്രഹിക്കുന്നുവരാണെങ്കിലും ദൈവത്തെ കണ്ടെത്തുവാന്‍ പലപ്പോഴും
നാം ശ്രമിക്കാറില്ല. വിശാലവും വീതിയേറിയതുമായ വഴിയിലൂടെ
സഞ്ചരിക്കുവാന്‍ നാം തയ്യാറാകുമ്പോള്‍ ഇടുക്കമുള്ളതും ഞെരുക്കമുള്ളതുമായ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ നാം മറന്നും അറിയാതെയും പോകുന്നു.
തപസ്സും ധ്യാനവും ജീവിത ഭാഗമായി ആജീവനാന്തം ഉള്‍ക്കൊള്ളുന്നവര്‍ക്ക് മാത്രമേ ദൈവസന്നിധിയില്‍ എത്തപ്പെടാന്‍ സാധിക്കുകയുള്ളൂ.
പലവുരു ദൈവസന്നിധിയില്‍നിന്ന് ഉത്തരം ലഭിക്കാതെ
വന്നപ്പോള്‍ ഈ സ്ത്രീ മടങ്ങി പോകേണ്ടതായിരുന്നു. എന്നാല്‍ അടങ്ങാത്ത
ആവേശവും ഒടുങ്ങാത്ത വിശ്വാസവും അവളെ നിലനിര്‍ത്തി.
വിശ്വാസത്തിന്റെയും സഹനത്തിന്റെയും ശക്തി അവള്‍ തെളിയിച്ചു.
അവളുടെ മങ്ങാത്ത വിശ്വാസം കണ്ടിട്ടാണ് കര്‍ത്താവ് അവളോട്
പറഞ്ഞത് ഈ നാഴിക മുതല്‍ നിന്റെ മകള്‍ക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു
എന്ന് .
നോമ്പ് നമുക്ക് തരുന്നതും വിശ്വാസത്തിലധിഷ്ഠിതമായരിക്കുന്ന
അനുഭവങ്ങള്‍ ആണ്. എന്നാല്‍ പാതി വഴിയില്‍ അല്ല എങ്കില്‍ കാര്യ
സാധനത്തിനു ശേഷം ഉപേക്ഷിച്ചു നാം പോകുമ്പോള്‍ നമ്മുടെ
ബലഹീനതകള്‍ വീണ്ടും നമ്മില്‍ ബലം പ്രാപിക്കുന്നു. അപ്പോള്‍
കുറുക്കുവഴിയിലൂടെ കാര്യം നേടുവാന്‍ നാം തയ്യാറാവുന്നു. നമ്മെ
അന്വേഷിച്ചുവന്ന ദൈവത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു
മുന്നിട്ടിറങ്ങേണ്ടതും ഒരുങ്ങേണ്ടതും നമ്മള്‍ തന്നെയാണ്. മറ്റൊരാള്‍
പറയുന്ന ദൈവത്തെയല്ല നമ്മുടെ സ്വന്തം ദൈവത്തെ തന്നെ നാം
കണ്ടെത്തണം. മറ്റൊരാളുടെ അനുഭവം കേട്ടു വികാരം
കൊള്ളുന്നതിനെക്കാളും സ്വന്തം അനുഭവങ്ങളില്‍ ദൈവത്തെ
മനസ്സിലാക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ നോമ്പ് യാഥാര്‍ത്ഥ്യമായി.
ദൈവത്തെക്കുറിച്ച് കേള്‍ക്കുവാന്‍ ദൈവത്തെക്കുറിച്ച് വായിക്കുവാന്‍
എളുപ്പമാണ് എന്നാല്‍ ദൈവീകരാകുവാന്‍ സമര്‍പ്പണം ഉണ്ടായാലേ തീരൂ.
അതും നാം തന്നെ ചെയ്യുക.
ദൈവം അനുഗ്രഹിക്കട്ടെ .
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ചങ്ങനാശേരിയെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു. ചങ്ങനാശേരി സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന് സിപിഎം സിപിഐ നേതാക്കളെ അറിയിച്ചു. ചങ്ങനാശേരി സീറ്റ് വിട്ടുകൊടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചർച്ചയിൽ പിണറായി വിജയൻ പറഞ്ഞു.
ചങ്ങനാശേരി കിട്ടിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. കോട്ടയത്ത് ചങ്ങനാശേരി സീറ്റിൽ മാത്രമാണ് ഇടതുമുന്നണിയിൽ തീരുമാനമാകാതെ നിൽക്കുന്നത്.കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനല്‍കിയതിന് പകരമായി ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സിപിഐ.
ജോസ് കെ. മാണി പക്ഷവും ജനാധിപത്യ കേരള കോണ്‍ഗ്രസും ചങ്ങനാശേരി സീറ്റിനായി സമ്മര്‍ദം തുടരുകയാണ്. തെ രഞ്ഞെടുപ്പില്‍ 24 സീറ്റാണ് സിപിഐക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂര്‍, മഞ്ചേരി, തിരുരൂങ്ങാടി സീറ്റുകള്‍ ഇത്തവണ വിട്ടുനല്‍കാനാണ് സിപിഐ തീരുമാനം.
ഫത്തേപൂര്‍: ഉത്തര്‍പ്രദേശിഴല ഫത്തേപൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. പഞ്ചാബിലെ ജലന്ദറില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുവായ യുവതിയും കാമുകനും പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ ബന്ധുവായ 20 കാരി ചൊവ്വാഴ്ച കുട്ടിയെ തട്ടിയെടുത്ത് പഞ്ചാബിലെ ജലന്ദറിലുള്ള കാമുകന്റെ അടുത്തേയ്ക്ക് മുങ്ങുകയായിരുന്നുന്നെ് ഫത്തേപൂര്‍ പോലീസ് വ്യക്തമാക്കി.
പിന്നാലെയെത്തിയ പോലീസ് സംഘം കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. 20 കാരിയായ നിഷു 25 കാരനായ നവ്ദീപ് സിങ് ഏലിയാസ് ജിന്നിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടുന്നതിനിടെ കുട്ടിയെ കൂടെ കൂട്ടുകയായിരുന്നുവെന്ന് നിഷു പോലീസിനോട് വെളിപ്പെടുത്തി. ഹോട്ടലില്‍ ഭാര്യയും ഭര്‍ത്താവുമായി താമസിക്കാന്‍ കുട്ടി കൂടെ ഉണ്ടെങ്കില്‍ ആര്‍ക്കും സംശയത്തിനിടെ നല്‍കാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അവര്‍ മൊഴി നല്‍കി. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം ദിനം തന്നെ സന്ദര്‍ശകരെ കറക്കി ഇന്ത്യ കളി സ്വന്തമാക്കി. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-1 നാണ് സ്വന്തമാക്കിയത്.
ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 160 റണ്‍സ് ലീഡിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 54.5 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായി.
പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ന്യൂസിലാന്‍ഡ് ആണ് എതിരാളികള്‍. ജൂണ്‍ 18 മുതല്‍ 22 വരെ ലോര്‍ഡ്‌സ് മൈതാനത്താണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവിചന്ദ്രന്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ഡാനിയേല്‍ ലോറന്‍സ്(95 പന്തില്‍ 50 റണ്‍സ്) മാത്രമാണ് ചെറുത്തുനിന്നത്. ഏഴ് ബാറ്റ്‌സ്ന്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. നായകനുന്‍ ജോ റൂട്ട്(30), ഓലി പോപ്പ്(15), ബെന്‍ ഫോക്‌സ്(13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
സാക്ക് ക്രൗളി(5 ), ഡൊമനിക് സിബ്ലി(3), ജോണി ബയര്‍സ്‌റ്റോ(0), ബെന്‍ സ്‌റ്റോക്‌സ്(2), ഡൊമിനിക് ബെസ്(2), ജാക്ക് ലീച്ച്(2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒരു റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നിന്നു.
അക്ഷര്‍ പട്ടേലിന്റെ നാലാം അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്റെ 30-ാം അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 24 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ച് വിക്കറ്റ് നേടിയത്. 22.5 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയും വാഷിങ്ടണ്‍ സുന്ദറിന്റെ 95 റണ്‍സ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് സന്ദര്‍ശകര്‍ക്കെതിരെ ലീഡുയര്‍ത്താനായത്.
സ്‌കോര്‍: ഇംഗ്ലണ്ട് – ഒന്നാം ഇന്നിങ്‌സ് 205/10
രണ്ടാം ഇന്നിങ്‌സ് 135/10
ഇന്ത്യ ഒന്നാം ഇന്നിങ്‌സ്- 365/10.
ഐ ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കെന്ന് സന്തോഷ് ഈപ്പന്‍. ഫോണ്‍ സ്വപ്ന ആര്‍ക്കാണ് നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും വിനോദിനിയെയും അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ വിലകൂടിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിക്ക് കസ്റ്റംസ് നോട്ടീസയച്ചു.
കോണ്‍സുല്‍ ജനറലിന് നല്‍കിയ ഫോണ്‍ വിനോദിനിയുടെ കൈവശമെത്തിയതെങ്ങനെ എന്നതിലും അന്വേഷണം തുടങ്ങി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ വിലകൂടിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഒരിക്കൽക്കൂടി സ്പിന്നർമാർ ഇംഗ്ലിഷ് പടയെ കറക്കിവീഴ്ത്തിയതോടെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 3–1ന് സ്വന്തമാക്കിയ ഇന്ത്യ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും യോഗ്യത നേടി. 160 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, 54.5 ഓവറിൽ വെറും 135 റൺസിന് എല്ലാവരും പുറത്തായി. ഇതേ വേദിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ടു ദിവസം കൊണ്ട് ജയിച്ചുകയറിയ ഇന്ത്യയ്ക്ക്, നാലാം ടെസ്റ്റിൽ വിജയത്തിലെത്താൻ വേണ്ടിവന്നത് മൂന്നു ദിവസം മാത്രം. ജൂൺ 18 മുതൽ 22 വരെ വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന അക്ഷർ പട്ടേലിന്റെ നാലാം അഞ്ച് വിക്കറ്റ് നേട്ടവും വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 30–ാം അഞ്ച് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്‌ക്ക് മറ്റൊരു അവിസ്മരണീയ ജയം സമ്മാനിച്ചത്. പട്ടേൽ 24 ഓവറിൽ 48 റൺസ് വഴങ്ങിയും അശ്വിൻ 22.5 ഓവറിൽ 47 റൺസ് വഴങ്ങിയും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിലാകെ ഒൻപത് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ, അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ (പരമാവധി 3 മത്സരം) കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ഈ പരമ്പരയിലെ മൂന്നു ടെസ്റ്റുകളിൽ കളിച്ച അക്ഷർ, ആകെ വീഴ്ത്തിയത് 27 വിക്കറ്റുകളാണ്. 2008ൽ ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റ പരമ്പരയിൽ 26 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ താരം അജാന്ത മെൻഡിസിന്റെ റെക്കോർഡാണ് അക്ഷർ തകർത്തത്.
ഇന്ത്യൻ സ്പിന്നർമാർ ഒരിക്കൽക്കൂടി വിശ്വരൂപം പൂണ്ടതോടെ, ഇംഗ്ലണ്ട് ഇന്നിങ്സിൽ രണ്ടക്കം കടന്നത് നാലു പേർ മാത്രം. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തി 95 പന്തിൽ ആറു ഫോറുകൾ സഹിതം 50 റൺസെടുത്ത ഡാനിയൽ ലോറൻസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോ റൂട്ട് (72 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30), ഒലി പോപ്പ് (31 പന്തിൽ ഒരേയൊരു സിക്സ് സഹിതം 15), ബെൻ ഫോക്സ് (46 പന്തിൽ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ. ഏഴാം വിക്കറ്റിൽ ലോറൻസ് – ഫോക്സ് സഖ്യം കൂട്ടിച്ചേർത്ത 44 റൺസാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടാണ് അവരെ 100 കടത്തിയതും.
ഓപ്പണർമാരായ സാക് ക്രൗളി (16 പന്തിൽ അഞ്ച്), ഡൊമിനിക് സിബ്‌ലി (21 പന്തിൽ മൂന്ന്), ജോണി ബെയർസ്റ്റോ (0), ബെൻ സ്റ്റോക്സ് (ഒൻപത് പന്തിൽ രണ്ട്), ഡൊമിനിക് ബെസ് (രണ്ട്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ജയിംസ് ആൻഡേഴ്സൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ, കൂട്ടുനിൽക്കാനാളില്ലാതെ പോയതോടെ കന്നി െസഞ്ചുറിയെന്ന സ്വപ്നം പടിക്കൽ വീണുടഞ്ഞെങ്കിലും 174 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 96 റൺസുമായി പുറത്താകാതെ നിന്ന വാഷിങ്ടൻ സുന്ദറിന്റെ സുന്ദരൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് 160 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ 205 റൺസ് പിന്തുടർന്ന് ബാറ്റു ചെയ്ത ഇന്ത്യ 114.4 ഓവറിലാണ് 365 റൺസെടുത്തത്. ഇന്ത്യൻ സ്കോർ 365ൽ നിൽക്കെ അക്ഷർ പട്ടേൽ, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവർ തുടരെത്തുടരെ പുറത്തായതോടെയാണ് സുന്ദറിന് സെഞ്ചുറി നഷ്ടമായത്. അക്ഷർ പട്ടേൽ 97 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 43 റൺസെടുത്തു.
എട്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വാഷിങ്ടൻ സുന്ദർ – അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ പോരാട്ടം ഏറ്റെടുത്ത ഇരുവരും ടീമിന് നേട്ടമുണ്ടാക്കിയെങ്കിലും, വ്യക്തിഗത നേട്ടങ്ങളുടെ വക്കിൽ വീണുപോയി. ടെസ്റ്റിലെ കന്നി അർധസെഞ്ചുറിക്ക് അരികെ അക്ഷർ പട്ടേൽ റണ്ണൗട്ടായതാണ് നിർണായകമായത്. അക്ഷർ പുറത്തായശേഷമെത്തിയ ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവരെ പൂജ്യത്തിന് പുറത്താക്കിയ ബെൻ സ്റ്റോക്സാണ് സുന്ദറിന്റെ സെഞഞ്ചുറി മോഹം തല്ലിക്കെടുത്തിയത്. 115–ാം ഓവറിലെ ആദ്യ പന്തിൽ ഇഷാന്തിനെ എൽബിയിൽ കുരുക്കിയ സ്റ്റോക്സ്, നാലാം പന്തിൽ മുഹമ്മദ് സിറാജിനെ ബൗൾഡാക്കി. എട്ടാം വിക്കറ്റിൽ സുന്ദർ – അക്ഷർ സഖ്യം 106 റൺസ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 27.4 ഓവറിൽ 89 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജയിംസ് ആൻഡേഴ്സൻ 25 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുമെടുത്തു. ജാക്ക് ലീച്ച്് 27 ഓവറിലവ്‍ 89 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, ആറാമനായി ഇറങ്ങി കരിയറിലെ തന്റെ 3–ാം സെഞ്ചുറി (118 പന്തുകളിൽ 101 റൺസ്) നേടിയ ഋഷഭ് പന്തിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ 2–ാം ദിനം ഇന്ത്യ 89 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ബൗൺസറിൽ വിരാട് കോലിയെയും (0) ഇൻസ്വിങ്ങറിൽ രോഹിത് ശർമയെയും (49) പുറത്താക്കി ബെൻ സ്റ്റോക്സ് ഇന്ത്യയെ 5ന് 121ലേക്ക് ഒതുക്കിയപ്പോഴാണു പന്ത് ക്രീസിലെത്തുന്നത്. കരുതലോടെയായിരുന്നു തുടക്കം. 146ൽ ആർ. അശ്വിൻ മടങ്ങിയതോടെ പന്തിനു കൂട്ടായി വാഷിങ്ടനെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ ഇന്ത്യയ്ക്കു വൻമലയായി തോന്നിയ സമയം. 82 പന്തുകൾ തട്ടിയും മുട്ടിയും പന്ത് അർധ സെഞ്ചുറി തികച്ചെങ്കിലും പതിവു വെടിക്കെട്ടുണ്ടായില്ല.
പക്ഷേ, ഇംഗ്ലണ്ട് രണ്ടാമത്തെ പുതിയ പന്തെടുത്തതോടെ ഇന്ത്യയുടെ ‘പന്ത്’ ഗീയർ മാറ്റി. മനോഹരമായ സ്ട്രോക്കുകൾ. കോപ്പി ബുക്കിലില്ലാത്ത ഷോട്ടുകൾ. സ്റ്റെപ്പ് ഔട്ട് ചെയ്തുള്ള ഹിറ്റുകൾ. ജോ റൂട്ടിനെ തിരഞ്ഞുപിടിച്ച് കടന്നാക്രമണം. ആൻഡേഴ്സിനെതിരെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി. അടുത്ത 33 പന്തുകളിൽ പന്ത് സെഞ്ചുറിയിലെത്തി. റൂട്ടിനെ സ്ക്വയർ ലെഗിലൂടെ സിക്സറിനു പറത്തിയാണു 94ൽനിന്നു 101ലെത്തിയത്. പന്തും വാഷിങ്ടൻ സുന്ദറും 7–ാം വിക്കറ്റിൽ 158 പന്തുകളിൽ കൂട്ടിച്ചേർത്ത 113 റൺസാണ് ഇന്ത്യയെ നേരെ നിർത്തിയത്.
മികച്ച വിദ്യാഭ്യസം ലക്ഷ്യമിട്ട് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കൊടി നിരാശയിലും ദുരിതത്തിലും. സ്വന്തം നാടുവിട്ട് അയര്‍ലണ്ടിലെത്തിയ ഇവര്‍ക്ക് ഇനിയും കോളജിന്റെ യൂണിവേഴ്സിറ്റിയുടെയോ പടിവാതില്‍ പോലും കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. അന്യ രാജ്യത്തെ അപരിചിതമായ ഒരിടത്ത് ലഭിച്ച ഒരു മുറിയാണ് ഇവരുടെ കാമ്പസ്. ഭക്ഷണം കഴിക്കുക ,വിരസമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരുക… ഇതുമാത്രമാണ് ഇവിടെ ഇപ്പോള്‍ നടക്കുന്നതത്രെ….!
മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന്.വിദ്യാര്‍ത്ഥികള്‍ ദുരിത പര്‍വ്വത്തിലേക്കാണ് കോവിഡ് ദുരിത കാലത്ത് വന്നെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ ക്ലാസുകളായിട്ടും കനത്ത ഫീസ് ഈടാക്കുന്ന കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും നടപടിയില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഇത് ഇവരുടെ കൂടുതല്‍ ജീവിതം ദുരിതത്തിലാക്കുന്നു. പകര്‍ച്ചവ്യാധി സമയത്ത് അയര്‍ലണ്ടിലേക്ക് വരുന്ന എണ്ണത്തില്‍ കുറഞ്ഞിരുന്നു. ഇത് രാജ്യത്തുടനീളമുള്ള സര്‍വ്വകലാശാലകളുടെയും കോളജുകളുടെയും വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിരുന്നു.
ഈ വര്‍ഷം ഇതുവരെയും കാമ്പസില്‍ പോകാന്‍ കഴിയാത്തവരാണ് ഏറെ വിദ്യാര്‍ഥികളും.വന്‍തുകയാണ് ട്യൂഷന്‍ ഫീസെന്ന പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ കാര്യമായ ട്യൂഷനൊന്നും നടക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു.മാത്രമല്ല ലാബ്, ലൈബ്രറി,ഇന്റര്‍ ആക്ഷന്‍ തുടങ്ങി കാമ്പസ് ലൈഫിന്റെ യാതോരു ത്രില്ലും കിട്ടുന്നില്ല. വിരസമായ ഓണ്‍ലൈന്‍ പഠനം ക്ലാസിലിരുന്നു പഠിക്കുന്നതിന്റെ ഒരു സുഖവും തരുന്നില്ല.എന്നാല്‍ ഫീസിലാകട്ടെ ഒരു കുറവും വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല.
ഒരു റൂമില്‍ തന്നെ ഭക്ഷണവും പഠനവുമായികഴിയുന്ന ഇവര്‍ ഉറക്കത്തിലാണ് പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത്.പാര്‍ട് ടൈം ജോലി ലഭിച്ചേക്കുമെന്ന സ്വപ്നവുംപലരും മാറ്റിവെച്ചുകഴിഞ്ഞു.ജോലി കണ്ടെത്താനായി ഉള്ള ഒരു അവസരമല്ലെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു.
കാമ്പസ് പഠനം ഇല്ലാത്തതിനാല്‍ കോഴ്സും ഇവരെ ബുദ്ധിമുട്ടിക്കുകയാണ്. കോഴ്സിന്റെ ഭാഗമായ പ്രോജക്റ്റുകളും മറ്റും ചെയ്യാന്‍ പലരും പാടുപെടുകയാണ്. കൂടാതെയാണ് അന്യ നാടുകളില്‍ നിന്നും വന്ന് ഒറ്റപ്പെട്ട് കഴിയുന്നതിന്റെ പ്രശ്നങ്ങളും. കാമ്പസ് ഉണ്ടെങ്കില്‍ ഒറ്റപ്പെടലൊന്നും വിദ്യാര്‍ഥികളെ ബാധിക്കില്ല. പഠനവും കാമ്പസ് തമാശകളുമെല്ലാം അവരെ കൂടുതല്‍ ഉല്‍സാഹികളാക്കും. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ വല്ലാത്ത ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് നിരവധി വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ ഇവന്റുകള്‍ ഒന്നിനും സമാനമല്ല. ഒരു സഹപാഠിയെയും അധ്യാപകനെയും പോലും നേരില്‍ക്കാണാതെയുള്ള പഠനം മഹാ ബോറാണെന്നാണ് എല്ലാവരുടെയും അനുഭവം.
ഫീസെങ്കിലും കുറവുണ്ടെങ്കില്‍ അങ്ങനെ ആശ്വസിക്കാം. ഇപ്പോഴതുമില്ല-ഇന്ത്യയില്‍ നിന്നുള്ള 22 കാരിയായ കുശാല്‍ ബഹിര്‍വാനി പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വിദ്യാര്‍ത്ഥി അയര്‍ലണ്ടിലെത്തിയത്. എന്‍യുഐ ഗാല്‍വേയിലെ കെയ്ന്‍സ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യാനാണ് വന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡിന്റെ നിരക്ക് വളരെ കുറവാണെന്ന് കണ്ടതിനാലാണ് ഇവര്‍ ഗോള്‍വേയെ തിരഞ്ഞെടുത്തത്.എന്നാല്‍ ഒരു ദിവസം പോലും കോളജില്‍ പോകാനായിട്ടില്ല.’ഒരു വര്‍ഷത്തെ കോഴ്സിന് ട്യൂഷന്‍ ഫീസ് മാത്രമായി ഏകദേശ 17,300 യൂറോ നല്‍കി .താമസത്തിനായി 12,000 യൂറോയിലധികവും ചെലവിട്ടു. വിസ ഡോക്യുമെന്റേഷനായി മറ്റൊരു 1,000 യൂറോ കൂടി നല്‍കേണ്ടി വന്നു.അതിനാല്‍ ആകെ ഇതിനകം 30,000 യൂറോ ചെലവിട്ടു.
കാമ്പസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കുശലിന് കഴിഞ്ഞ വേനല്‍ക്കാലത്ത് കോളേജില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു.താമസ സൗകര്യങ്ങള്‍ നേരത്തേ ബുക്ക് ചെയ്യണമെന്നും ഇന്‍-ബില്‍റ്റ് കാമ്പസ് പഠനം തുടങ്ങണമെന്നും നിര്‍ദ്ദേശം ലഭിച്ചു. അതനുസരിച്ചാണ് കാര്യങ്ങളെല്ലാം ചെയ്തത്. എന്നാല്‍ ക്ലാസൊന്നുമുണ്ടായില്ല.
ഹൈബ്രിഡ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 50% ഓണ്‍ലൈനും 50% കാമ്പസ് ക്ലാസുകളും വേണമെന്നാണ് ആവശ്യമെന്ന് കുശാല്‍ പറഞ്ഞു.”എന്നാല്‍ കോളേജ് ഇപ്പോള്‍ ഒന്നിനും തയ്യാറാകുന്നില്ല.ഇമെയിലിലൂടെ ഒട്ടേറെ അനുമോദനങ്ങളെത്തുന്നതല്ലാതെ യാതൊന്നും കോളജ് ചെയ്യുന്നില്ല”.
വന്‍തുക ഫീസിനത്തില്‍ നല്‍കി അയര്‍ലണ്ടിലെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ക്ലാസുകള്‍ നല്‍കാത്തത് വലിയ വഞ്ചനയാണെന്ന് എന്‍യുഐഗോള്‍വേയിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റാണ് പാദ്രിക് ടോമി പറഞ്ഞു.
ഐറിഷ് ,യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ വലിയ കൂടിയ തുകയാണ് ഇവര്‍ ഫീസായി നല്‍കുന്നത്.
ഓണ്‍ലൈനില്‍ പഠിക്കാനായിരുന്നെങ്കില്‍ അവരുടെ നാട്ടില്‍ നിന്നും അതാകുമായിരുന്നില്ലേയെന്ന ചോദ്യവും ഇദ്ദേഹം ഉന്നയിക്കുന്നു. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെ താമസൗകര്യം ഉറപ്പാക്കിച്ചത് എന്തിനായിരുന്നുവെന്നും ഇദ്ദേഹം ചോദിക്കുന്നു.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല.’തോന്നുന്നത് വാങ്ങുന്ന രീതിയാണ് നിലനില്‍ക്കുന്നത്.
എന്‍യുഐ ഗോള്‍വേയോ ഐറിഷ് യൂണിവേഴ്സിറ്റി അസോസിയേഷനോ ഈ വിഷയത്തില്‍ പ്രത്യക്ഷമായി പ്രതികരിച്ചില്ല.
‘ കാമ്പസ് പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തതിലുള്ള വിദ്യാര്‍ത്ഥികളുടെ നിരാശയില്‍ സര്‍വകലാശാലയും പങ്ക് ചേരുന്നു.കമ്മ്യൂണിറ്റിയുടെ സുരക്ഷയാണ് ഞങ്ങളുടെ ഒന്നാം നമ്പര്‍ മുന്‍ഗണന.കോണ്‍ടാക്റ്റുകള്‍ കഴിയുന്നത്ര കുറയ്ക്കാനും കഴിയുന്നത്ര ഓണ്‍ലൈനില്‍ പ്രവര്‍ത്തനം നിലനിര്‍ത്താനും നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്.ദേശീയ സാഹചര്യം ഈ വര്‍ഷം കൂടുതല്‍ കാമ്പസ് സമയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷവും വിദ്യാര്‍ഥി ജീവിതത്തിന്റെ സാമൂഹിക വശങ്ങള്‍ വെട്ടിക്കുറച്ചതില്‍ ഖേദിക്കുന്നു.പൊതുജനാരോഗ്യ ഉപദേശം പാലിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി” എന്നൊരു കുറിപ്പിലാണ് സര്‍വ്വകലാശാലകള്‍ വിശദീകരണം നല്‍കുന്നത്.
അയര്‍ലണ്ടിലെ മിക്ക കാമ്പസുകളിലും എത്തപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമാനമായ അനുഭവമാണ് പങ്ക് വെയ്ക്കുന്നത് .കോവിഡ് പ്രതിസന്ധിയ്ക്ക്ശേഷം വിദേശപഠന മോഹങ്ങള്‍ക്കായി പറന്നെത്തിയാല്‍ മതിയെന്നാണ് ഇവിടെയെത്തിയ ഒന്നടങ്കം വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെടുന്നത്.
ജോൺ കുറിഞ്ഞിരപ്പള്ളി
തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു ഞാനും ജോർജുകുട്ടിയും കൂടികാപ്പി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ജോർജുകുട്ടി പറഞ്ഞു,” ഈ വീക്ക് എൻഡ് ഞാൻ നാട്ടിൽ പോയാലോ എന്ന് ആലോചിക്കുകയാണ്.”
” എന്താ വിശേഷം?”
” ഇലക്ഷൻ നടക്കാൻ പോകുകയല്ലേ. എൻറെ വല്യപ്പച്ചൻ ഇലക്ഷന് നിൽക്കുന്നുണ്ട്. അപ്പോൾ ഇലക്ഷൻ പ്രചരണത്തിന് ചെല്ലാൻ പറഞ്ഞിട്ടുണ്ട്
“വല്യപ്പച്ചൻ ?”
“അതെ”:
” പുള്ളിക്ക് എത്ര വയസ്സുണ്ട്?”
“തൊണ്ണൂറ്റിരണ്ട്‍. വല്യപ്പച്ചൻ ഞങ്ങളുടെ പാർട്ടിയുടെ യൂത്ത് വിംഗ് ബ്ലോക്ക് പ്രസിഡണ്ടാണ്.”
“യുവജന വിഭാഗത്തിൻറെ ?”
“അതെ അടുത്തകാലംവരെ പുള്ളി യുവജനങ്ങളെ സംഘടിപ്പിക്കുന്ന യൂത്ത് ഓർഗനൈസർ ആയിരുന്നു.”
“ജയിക്കുമോ?”
” ജയിക്കുമോ എന്ന് ചോദിച്ചാൽ പുള്ളിയുടെ ആശയം ഭരണകക്ഷി നമ്മളുടെ കക്ഷി. ജയിച്ചാൽ ഒരു മന്ത്രി സ്ഥാനം കിട്ടും. ഇലക്ഷനിൽ നിൽക്കാതെ പിന്മാറാൻ ആവശ്യപ്പെട്ടാൽ ഏതെങ്കിലും കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ആവശ്യപ്പെടും. ഒന്നുരണ്ടെണ്ണം അവധിയായി കിടപ്പുണ്ടല്ലോ?”
” നല്ല ആശയം.”
ഞാൻ നാട്ടിൽ പോകുമ്പോൾ വല്യപ്പച്ചനുവേണ്ടി പ്രസംഗിക്കേണ്ടി വരും അതിന് രണ്ടു മൂന്ന് പ്രസംഗങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. താൻ ഒന്ന് കേട്ട് നോക്ക് .”
ബഹുമാന്യരായ നാട്ടുകാരെ,
പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, മനുഷ്യപുത്രന് താമസിക്കുവാൻ വീടില്ല.നമ്മൾ ചിന്തിക്കണം. നമ്മുടെ നാട്ടിൽ വിളക്കുമരങ്ങൾ ഇല്ല, അതായത് സ്ട്രീറ്റ് ലൈറ്റുകളില്ല. എന്തുകൊണ്ട് ? നമുക്കൊരു വീട് വേണ്ടതല്ലേ, വീട്ടിലേക്ക് ഒരു കാർ വേണ്ടേ? പെട്രോൾ ഡീസൽ വേണ്ടേ? അങ്ങനെ വേണ്ടതെല്ലാം കിറ്റുകളായി കൊടുക്കുന്നതിന് ഞങ്ങളുടെ പാർട്ടിക്ക് വോട്ടു ചെയ്യുക.
ഇനിമുതൽ നിങ്ങൾ ജോലിക്ക് പോകേണ്ടതില്ല, അധ്വാനിക്കേണ്ടതില്ല. എല്ലാം കിറ്റ്. കിറ്റ് വാങ്ങാൻ പോകാൻ സമയമില്ലെങ്കിൽ ഞങ്ങൾ വീടുകളിലെത്തിക്കും.”
ജോസഫ് അച്ചായനും സെൽവരാജനും ജോർജ് വർഗീസും ഈ സമയത്ത് അസോസിയേഷന് വേണ്ടി അച്ചടിച്ച രസീത് ബുക്ക് ലെറ്റർപാഡ് എല്ലാം ഞങ്ങളെ ഏൽപ്പിക്കാനായി വന്നു.
ജോർജ് കുട്ടി ശ്വാസം എടുക്കാനായി ഒന്ന് നിർത്തി. കിട്ടിയ ഗ്യാപ്പിൽ അച്ചായൻറെ ചോദ്യം,,”മാഷെ,അപ്പോൾ ഇതാണോ കിറ്റ് ഇന്ത്യ സമരം? കിറ്റ് കണ്ടുപിടിച്ചത് ഗാന്ധിയാണോ?”
ജോർജ് വർഗീസ്സ് ജോർജ് കുട്ടിയോട് ഒരു ചോദ്യം,” മാഷെ,എന്നോട് പറഞ്ഞതിന് മാറ്റം ഇല്ലല്ലോ,അല്ലേ?”
“തന്നോട് മാത്രമല്ല ആരോടും പറഞ്ഞതിന് മാറ്റമില്ല. എല്ലാവർക്കും കിറ്റ് കൊടുക്കും”
” ഞാൻ പറഞ്ഞത് കിറ്റിന്റെ കാര്യമല്ല. ഓണത്തിന് പ്രോഗ്രാം മോഡറേറ്റ് ചെയ്യുന്നത് ഞാനല്ലേ എന്നാണ് ചോദിച്ചത്.”
” നടന്നാൽ തീർച്ചയായും.”
ഞാൻ രസീത് ബുക്കും ലെറ്റർ ഹെഡും വാങ്ങി തുറന്നു നോക്കി. ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷൻ എന്നതിനുപകരം ബാംഗ്ലൂർ സൗത്ത് ലോസ്റ്റ് അസോസിയേഷൻ എന്നു പ്രിന്റ് ചെയ്തിരിക്കുന്നു. ജോർജ് വർഗീസിൻ്റെ മുഖം ചുവന്നു “ഇനി എന്താ ചെയ്യുക?”
“എന്ത് ചെയ്യാൻ? വേറെ ആമ്പിള്ളേർ ഓണത്തിന് ആങ്കറിങ് നടത്തും “ജോർജ് കുട്ടി പറഞ്ഞു.
“അത് നീതിയല്ല. പകുതി ശരിയാണല്ലോ. അതുകൊണ്ട് പ്രോഗ്രാം ആരംഭിക്കുന്നതുവരെ ജോർജ് വർഗീസ് അനൗൺസ്‌മെന്റ് നടത്തട്ടെ. അതിനുശേഷം വേറെ ആൾക്കാരെ ഏൽപ്പിക്കാം”. അച്ചായൻ പറഞ്ഞു. എന്നിട്ടു എന്നെ നോക്കി ഒരു ചോദ്യം,”പ്രസിഡണ്ട് എന്തുപറയുന്നു?”
“ജോർജ് കുട്ടിയുടെ പ്രസംഗം തടസ്സപ്പെടുത്താതെ. ഓണക്കാര്യം പിന്നീട്. ഇപ്പൊ ജോർജ് കുട്ടി പ്രസംഗിക്കട്ടെ.”
ജോർജ് കുട്ടി തുടർന്നു.
“ബഹുമാന്യരേ,……”
“ഇത് വേറെ പ്രസംഗമാണോ?”
“അതെ വേറെ സ്റ്റേജാണ്. ബഹുമാന്യരേ ,ഇവിടെ ചെപ്പുകുലുക്കി നടന്ന് പണംപിരിക്കുന്ന ചങ്ങാതിമാരുണ്ട്. ഇങ്ങനെ ചെപ്പുകുലുക്കി പണപ്പിരിവ് നടത്തുന്ന ചങ്ങാതിമാർ ചെപ്പു തുറന്നു കാണിക്കേണ്ടതാണ് അതിനുള്ളിൽ മിന്നുന്നത് എന്താണെന്ന് ഞങ്ങൾക്ക് അറിയണം. സമയമില്ലെന്ന് ഞങ്ങൾക്കറിയാം. അതിവേഗം ബഹുദൂരം ആണെന്ന് ഞങ്ങൾക്കറിയാം പക്ഷേ എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണം. “
കിട്ടിയ ഗ്യാപ്പിൽ ജോർജ് വർഗീസ് പറഞ്ഞു,” ഏതായാലും ജോർജ്ജുകുട്ടി നാട്ടിൽ പോവുകയല്ലേ? പോകുന്ന വഴി പാലാരിവട്ടം പാലത്തിൻറെ ഉറപ്പും കൂടി ഒന്ന് പരിശോധിച്ചു നോക്കണം. ആവശ്യം വരും. ”
പെട്ടെന്ന് ജോർജ് കുട്ടി പറഞ്ഞു,” എനിക്ക് സിറ്റി മാർക്കറ്റിലുള്ള ഇന്ത്യൻ മെഡിക്കൽ സ്റ്റോറിൽ നിന്നും കുറച്ചു പ്ലാസ്റ്റർ വാങ്ങണം. ”
സെൽവരാജൻ ചോദിച്ചു,” അതെന്തിനാ?”
” ഇത് സമ്മർ സീസൺ അല്ലേ? നാട്ടിൽ ചെല്ലുമ്പോൾ സൈക്കിൾ ഓടിക്കുന്ന കുട്ടികൾ വീണ് പരിക്ക് ഏൽക്കാൻ സാധ്യതയുണ്ട്. അപ്പോൾ അവരുടെ മുറിവിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ച് അതിൻറെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം. അങ്ങനെ സാമൂഹിക സേവന രംഗത്ത് മായാമുദ്ര പതിച്ച നിങ്ങളുടെ സ്വന്തം സ്ഥാനാർത്ഥി എന്നുപറഞ്ഞ് കുറെ ഫ്ളക്സും അടിപ്പിക്കണം.”
“തീർച്ചയായും തൻ്റെ വല്യപ്പച്ചൻ യുവജനങ്ങളുടെ വോട്ടുകൊണ്ടുമാത്രം ജയിക്കും. വിവരമുള്ള മലയാളികളെല്ലാം മറുനാട്ടിലും വിദേശത്തുമാണ്. അതുകൊണ്ട് തീർച്ചയായും ജയിക്കും. “ജോർജ് വർഗീസ്സ് ട്രെൻഡ് വ്യക്തമാക്കി.
നോബി ജെയിംസ്
1.5 കിലോ മീൻ (നിങ്ങൾക്ക് ഇഷ്ടമുള്ള മീൻ )
6 കുടംപുളി
5 പച്ചമുളക്
50 ഗ്രാം ഇഞ്ചി ഇടിച്ചത്
50 ഗ്രാം വെളുത്തുള്ളി ഇടിച്ചത്
കറിവേപ്പില
5 ചെറു ഉള്ളി ചതച്ചത്
1 ടീസ്പൂൺ കടുക്
1 ടീസ്പൂൺ ഉലുവ
2 തക്കാളി
3 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി
2 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടീസ്പൂൺ കുരുമുളക് പൊടി
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് വെളിച്ചെണ്ണ
ആദ്യം മീൻ വെട്ടി കഴുകി വക്കുക
രണ്ടാമതായി മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ഇവ അല്പം വെള്ളം ഒഴിച്ചു വീഡിയോയിൽ കാണുന്നതുപോലെ ചാലിച്ചു അരപ്പുപോലെ ആക്കി വയ്ക്കുക.
പിന്നീട് ചട്ടി ചൂടാക്കി എണ്ണ ചൂടായി വരുമ്പോൾ കടുകിട്ടു പൊട്ടിവരുമ്പോൾ ഉലുവ ഇടുക അത് മൂത്തു വരുമ്പോൾ ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറു ഉള്ളി ഇവ വഴറ്റി തക്കാളി ഇടുക തക്കാളി നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക് ഉണ്ടാക്കി വച്ചിട്ടുള്ള അരപ്പും ചേർക്കുക. അതിന്റെ പച്ച ചുവ മാറി വരുമ്പോൾ കുടംപുളി ചേർത്ത് പറ്റിക്കുക അത് പറ്റിവരുമ്പോൾ വീണ്ടും അല്പം വെള്ളം ചേർത്ത് പറ്റിച്ച് അതിൽ മീൻ ഇട്ടു തിളപ്പിച്ച് അൽപനേരം മൂടി വക്കുക. പിന്നീട് തുറന്നു വച്ചു പറ്റിച്ചു മുകളിൽ അല്പം പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു ചുറ്റിച്ചു വാങ്ങി സെർവ് ചെയ്യാം. ഒരു ദിവസം കഴിഞ്ഞാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ ഒരല്പം കപ്പയും ഉണ്ടങ്കിൽ നോക്കേണ്ട.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
കോവിഡ് 19 കളംപിടിക്കും മുൻപ് നിർത്തിയിടത്തുനിന്നുതന്നെ സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും വീണ്ടും ആരംഭിച്ചു; ഇന്ത്യയും. ഫലം, റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 ടൂർണമെന്റ് പുനരാരംഭിച്ചപ്പോൾ, ആദ്യ മത്സരത്തിൽ സച്ചിൻ നയിക്കുന്ന ഇന്ത്യൻ ലെജൻഡ്സിന് തകർപ്പൻ ജയം. ബംഗ്ലദേശ് ലെജൻഡ്സിനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് ലെജൻഡ്സ് 19.4 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരായ സേവാഗും സച്ചിനും തകർത്തടിച്ചതോടെ ഇന്ത്യൻ ലെജൻഡ്സ് 59 പന്തു ബാക്കിനിർത്തി ഒരു വിക്കറ്റ് പോലും കളയാതെ ലക്ഷ്യത്തിലെത്തി.
35 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന സൂപ്പർ ഓപ്പണർ വീരേന്ദർ സേവാഗിന്റെ ഇന്നിങ്സാണ് ഇന്ത്യൻ ലെജൻഡ്സിനു കരുത്തായത് 10 ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതാണ് സേവാഗിന്റെ ഇന്നിങ്സ്. സച്ചിൻ 26 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും തകർത്തടിച്ചതോടെ വെറും 61 പന്തിലാണ് ഇന്ത്യൻ ലെജൻഡ്സ് 114 റൺസടിച്ചത്. സേവാഗാണ് കളിയിലെ കേമൻ. ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് തുടങ്ങിയ സേവാഗ്, രണ്ടാം പന്തിൽ വീണ്ടും ഫോർ കണ്ടെത്തി. മൂന്നാം പന്തിൽ സിക്സറും. 11–ാം ഓവറിന്റെ ആദ്യ പന്തിൽ തകർപ്പൻ സിക്സറോടെ തനി ‘വീരു ശൈലി’യിലാണ് സേവാഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചതും. ഇനി മാർച്ച് ഒൻപതിന് ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇതോടെ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച ഇന്ത്യൻ ലെജൻഡ്സ് 12 പോയിന്റുമായി പട്ടികയിൽ മുന്നിലെത്തി. കോവിഡ് വ്യാപനത്തിനു മുൻപ് കളിച്ച രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് ലെജൻഡ്സിനെ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തിൽ ശ്രീലങ്ക ലെജൻഡ്സിനെ അഞ്ച് വിക്കറ്റിനുമാണ് തകർത്തത്. ആദ്യം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങളെങ്കിൽ, കോവിഡ് വ്യാപനത്തിനുശേഷം മത്സരങ്ങൾ റായ്പുരിലേക്ക് മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പിൻമാറിയ ഓസ്ട്രേലിയൻ ലെജൻഡ്സിനു പകരമാണ് സംഘാടകർ ബംഗ്ലദേശ് ലെജൻഡ്സിനെ ടൂർണമെന്റിന് എത്തിച്ചത്. ഇത്തവണ ഇംഗ്ലണ്ട് ലെജൻഡ്സും ടൂർണമെന്റിനുണ്ട്. കോവിഡ് വ്യാപനത്തിനു മുൻപ് ടൂർണമെന്റിലെ നാലു മത്സരങ്ങൾ നടന്നിരുന്നു. ഇതോടെ, പുതിയ ടീമുകളെക്കൂടി ഉൾപ്പെടുത്തി പുനഃക്രമീകരണങ്ങളോടെയാണ് ടൂർണമെന്റ് പുനരാരംഭിച്ചത്. ഫലത്തിൽ, ടൂർണമെന്റിലെ അഞ്ചാം മത്സരമാണ് ഇത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശിനെ പഴയ പടക്കുതിരകളായ യുവരാജ് സിങ്, പ്രഗ്യാൻ ഓജ, വിനയ് കുമാർ, യൂസഫ് പഠാൻ, മൻപ്രീത് ഗോണി എന്നിവരുടെ സഹായത്തോടെയാണ് ഇന്ത്യ വീഴ്ത്തിയത്. ഓജ നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയും യുവരാജ് മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച വിനയ് കുമാർ 3.4 ഓവറിൽ 25 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. യൂസഫ് പത്താൻ, മൻപ്രീത് ഗോണി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ഇന്ത്യൻ ബോളർമാരിൽ വിക്കറ്റ് ലഭിക്കാതെ പോയത് ഇർഫാൻ പഠാൻ, മുനാഫ് പട്ടേൽ എന്നിവർക്കു മാത്രം.
33 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 49 റൺസെടുത്ത നസിമുദ്ദീനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. നസിമുദ്ദീനു പുറമെ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 19 പന്തിൽ 12 റണ്‍സെടുത്ത ഓപ്പണർ ജാവേദ് ഒമർ, 24 പന്തിൽ ഒരേയൊരു ഫോർ സഹിതം 12 റൺസെടുത്ത രജിൻ സലേ എന്നിവരാണത്.
നഫീസ് ഇഖ്ബാൽ (10 പന്തിൽ ഏഴ്), ക്യാപ്റ്റൻ മുഹമ്മദ് റഫീഖ് (മൂന്നു പന്തിൽ ഒന്ന്), ഹന്നൻ സർകാർ (ആറു പന്തിൽ മൂന്ന്), അബ്ദുൽ റസാഖ് (എട്ടു പന്തിൽ അഞ്ച്), മുഹമ്മദ് മഷൂദ് (അഞ്ച് പന്തിൽ പുറത്താകാതെ ആറ്), ഖാലിദ് മഹ്മൂദ് (ഏഴു പന്തിൽ ഏഴ്), അലാംഗിർ കബീർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.