കൊച്ചി: ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളുമായി എറണാകുളം ജില്ല. രണ്ടാം ദിവസവും കൊച്ചി നഗരത്തിലുൾപ്പെടെ പോലീസ് പരിശോധന കർശനമാക്കി. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞ നിലയിലാണ്. ഹോട്ടലുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. പൊതു അവധി ദിവസം കൂടിയായതിനാൽ നഗരം വിജനമാണ്. ചുരുക്കം ചില സ്വകാര്യ ബസുകൾ ശനിയാഴ്ച സർവ്വീസ് നടത്തിയെങ്കിലും ഇന്ന് പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന ഇല്ലാത്തവർക്ക് പൊലീസ് പിഴ ചുമത്തി. പരിശോധന കർശനമാക്കിയതോടെ ലോക്ഡൗണിന് സമാനമാണ് കൊച്ചി നഗരം.
ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. രോഗികളുടെ എണ്ണം 32167 ആയി. 28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പത്ത് ലക്ഷം പേരിൽ 1300 പേർ രോഗബാധിതരാണ് എന്നതാണ് കണക്ക്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. രോഗവ്യാപനം രൂക്ഷമായ എറണാകുളത്ത് ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കുകയാണ് ജില്ലാഭരണകൂടം. ഓക്സിജന്‍ ലഭ്യതയും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. നിലവിലെ ചികിത്സാകേന്ദ്രങ്ങള്‍ക്കുപുറമെ ആദ്യഘട്ട പ്രതിരോധത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ ട്രീറ്റ്മന്‍റ് സെന്‍ററുകള്‍ പുനസ്ഥാപിക്കും.
വരുന്ന ആഴ്ച്ച 1500 ഓക്സിജന്‍ കിടക്കകളും അതിനടുത്തയാഴ്ച്ച 2000 ഓക്സിജന്‍ കിടക്കകളും ഒരുക്കലാണ് ലക്ഷ്യം.മുഴുവന്‍ താലൂക്കുകളിലും ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.സ്വകാര്യ ആശുപത്രികളില്‍ 20 ശതമാനം കിടക്കകളെങ്കിലും കോവിഡ് ചികിത്സക്ക് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കും. ഓക്സിജൻ ലഭ്യതയും ഇതോടൊപ്പം ഉറപ്പു വരുത്തും. ഇതിനായി എഫ്.എ.സി.ടി, പെട്രോനെറ്റ് എൽ.എൻ.ജി, ബി.പി.സി.എൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗിക്കും
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്റെ അടുത്തഘട്ടം മെയ് ഒന്നുമുതല്‍ ആരംഭിക്കും. വാക്‌സിനേഷന്‍ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു.
18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്‌സിന്‍ ലഭ്യമാകും. ഏപ്രില്‍ 28 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കോവിൻ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷന്‍.
ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് തുടര്‍ന്നും വാക്‌സിന്‍ സ്വീകരിക്കാനാവും. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്‌സിന്‍ നല്‍കുക. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പണം ഈടാക്കും.
സര്‍ക്കാര്‍-സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ ഇമ്യൂണൈസേഷന്‍ ഓഫീസര്‍മാര്‍ തന്നെയായിരിക്കും ഇത് നിര്‍വഹിക്കുക. നിലവില്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
വാക്‌സിനേഷന്‍ സെന്ററുകള്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുമാണെന്നും മാർഗരേഖയിൽ പറയുന്നു.
ബെംഗളൂരു ∙ പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേർ ഹുബ്ബള്ളിയിൽ പിടിയിൽ.
രാകേഷ് കത്‌വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാർവാഡിനു സമീപം വനത്തിൽ നിന്നു കണ്ടെത്തിയിരുന്നു. ഷനായയുടെ കാമുകൻ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിർത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
കറുകച്ചാല്‍: കാറിനടിയില്‍ കയറി തകരാര്‍ പരിശോധിക്കുന്നതിനിടെ ജാക്കി തെന്നിമാറി യുവാവിനു ദാരുണാന്ത്യം. സ്വകാര്യബസ് ജീവനക്കാരനായ ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നില്‍ ആര്‍. രാഹുലാ(35)ണു രാത്രി മുഴുവന്‍ കാറിനടിയില്‍ കുടുങ്ങി, രക്‌തംവാര്‍ന്ന് മരിച്ചത്. ഇന്നലെ രാവിലെ പത്രവിതരണക്കാരനാണു രാഹുലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പന്തളം റൂട്ടിലോടുന്ന ചമ്പക്കര ബസിലെ ജീവനക്കാരനായിരുന്നു രാഹുല്‍. രാത്രി കറുകച്ചാല്‍ ചമ്പക്കര തൂമ്പച്ചേരി ബാങ്കുപടി ഭാഗത്താണു രാഹുലിന്റെ കാര്‍ ബ്രേക്ക്‌ഡൗണായത്. തുടര്‍ന്ന്, തകരാര്‍ പരിശോധിക്കാനായി ജാക്കിവച്ചുയര്‍ത്തിയ കാറിനടിയില്‍ കയറുകയായിരുന്നെന്നാണു സൂചന. ഇതിനിടെ, ജാക്കി തെന്നിമാറി, കാര്‍ ദേഹത്തമരുകയായിരുന്നു. രാത്രി മുഴുവന്‍ റോഡില്‍ രക്‌തംവാര്‍ന്ന് കിടന്നാണു മരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി പത്തരയ്‌ക്കുശേഷവും രാഹുലിനെ കാണാതായതോടെ ഭാര്യ പലവട്ടം വിളിച്ചിരുന്നു. എന്നാല്‍, ഫോണ്‍ എടുത്തില്ല. ഇന്നലെ പുലര്‍ച്ചെ പത്രവിതരണത്തിനായി എത്തിയ യുവാവാണു കാറിനടിയില്‍ മൃതദേഹം കണ്ട് പോലീസില്‍ വിവരമറിയിച്ചത്. പരിശോധനയില്‍ രാഹുലിനു കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: ശ്രീവിദ്യ.
കാക്കനാട്: മുട്ടാര്‍ പുഴയില്‍ മകള്‍ വൈഗയെ ജീവനോടെയെറിഞ്ഞു കൊലപ്പെടുത്തി നാടുവിടുമ്പോള്‍ സനു മോഹന്റെ പക്കലുണ്ടായിരുന്നത് 9 ലക്ഷം രൂപ. അന്വേഷണസംഘത്തോട് സനു മോഹന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏറെനാളത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമുണ്ടായ മകളോട് സനുവിന് വൈകാരികമായ അടുപ്പമുണ്ടായിരുന്നു. വൈഗയ്‌ക്കും അച്‌ഛനോടായിരുന്നു കൂടുതല്‍ ഇഷ്‌ടം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നും അച്‌ഛനൊപ്പം കാറില്‍ മടങ്ങുമ്പോള്‍ അവസാനയാത്രയാണെന്ന് വൈഗ പ്രതീക്ഷിച്ചു കാണില്ല.
കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയശേഷം ഒരുമിച്ചു മരിക്കാമെന്ന് സനു പറഞ്ഞപ്പോഴും വേണ്ടച്‌ഛാ എനിക്കു പേടിയാണെന്നാണ് മകള്‍ പറഞ്ഞതെന്ന് സനു ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ആദ്യം ശ്വാസംമുട്ടിച്ചു. ബോധരഹിതയായ വൈഗ മരിച്ചെന്നു കരുതി കിടക്കവിരിയില്‍ പൊതിഞ്ഞ് തോളിലിട്ടാണ് പടിയിറങ്ങിയതും കാറില്‍ കയറിപ്പോയതും. എന്നാല്‍, മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യണമെന്ന ചിന്ത ഇയാളില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സേലത്ത് മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ സനു മോഹന്‍ രണ്ടു സിനിമകള്‍ കണ്ടത് വൈഗയുടെ മൃതദേഹം കണ്ടെത്തിയ മാര്‍ച്ച് 22-ന് വൈകുന്നേരമാണ്.
ആത്മഹത്യ ചെയ്യണമെന്നുറപ്പിച്ചിരുന്നെങ്കില്‍ കാറില്‍ വിലകൂടിയ മദ്യവും സിഗററ്റും വാങ്ങി ശേഖരിക്കില്ലായിരുന്നു. മദ്യത്തിനു പുറമേ ലഹരിമരുന്നിനും സനു അടിമയാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.
പുഴയില്‍ എറിയുംമുമ്പ് വൈഗയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്ത് കോയമ്പത്തൂരില്‍ പണയംവച്ചതും ഗോവയിലെ ചൂതാട്ടകേന്ദ്രത്തിലെത്തി ചൂത് കളിച്ചതിനും പിന്നിലും ദുരൂഹതയുണ്ട്. ഒമ്പതു ലക്ഷം വിലമതിക്കുന്ന പുതിയ ഫോക്‌സ് വാഗണ്‍ ആമിയോ കാര്‍ കോയമ്പത്തൂരിലെ പൊളിക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു വിറ്റു.
ഈ കാര്‍ പോലീസ് തൃക്കാക്കരയില്‍ എത്തിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍, സേലം, ഗോവ, ഊട്ടി, മഹാരാഷ്ര്‌ട, കൊല്ലൂര്‍, ഉഡുപ്പി, കാര്‍വാര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ് ഇന്നു പൂര്‍ത്തിയാക്കും. സനുവിന്റെ ഭാര്യ രമ്യ, അടുത്ത ബന്ധുക്കള്‍ എന്നിവരെയും വൈകാതെ ചോദ്യംചെയ്യും.
ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
ഇത് സിസ്റ്റര്‍ ആനി മരിയ.
പുഞ്ചിരിയുടെ രാജകുമാരി.
ആ പുഞ്ചിരി ഇനി ഭൂമിയിലില്ല. കര്‍ത്താവിന്റെ സന്നിധിയില്‍ മാലാഖമാര്‍ക്കൊപ്പം സ്തുതി പാടും..
ഇതൊരു ഓര്‍മ്മക്കുറിപ്പാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ ഏറ്റവും ചെറുതെന്നു വിശേഷിപ്പിക്കാവുന്ന കോട്ടയ്ക്കുപുറം ഇടവകക്കാരുടെ സ്വന്തം സിസ്റ്റര്‍ ആനി മരിയ. പൂവന്‍ നില്‍ക്കുന്നേല്‍ തെക്കേത്തോട്ടത്തില്‍ കുടുംബത്തില്‍ ഔസേപ്പിന്റേയും മേരിയുടെയും മകളായി ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലില്‍ കോട്ടയ്ക്കുപുറത്തു ജനിച്ചു. സഭാ വസ്ത്രം ധരിക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു പോലുമില്ല. നാല്‍പത്തിമൂന്നു വര്‍ഷം സെന്റ് ആന്‍സ് കോണ്‍വെന്റില്‍ സേവനമനുഷ്ഠിച്ചു. ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു സിസ്റ്റര്‍.
കോട്ടയ്ക്കുപുറത്ത് ഒരു ഹൈസ്‌കൂള്‍ വരണം എന്ന് ആഗ്രഹിച്ച് അതിനുള്ള പ്രാഥമിക നടപടികളും നടത്തിയിരുന്നു. സമൂഹത്തിന്റെ വളര്‍ച്ചയായിരുന്നു ജീവിത ലക്ഷ്യം. പാവങ്ങളോടുള്ള കരുണയായിരുന്നു സിസ്റ്ററിനെ ജനഹൃദയങ്ങളിലെത്തിച്ചത്. സിസ്റ്ററിന്റെ വേര്‍പാട് ഒരു തീരാ ദുഖമായി തലമുറകളില്‍ തുടരും ഇതൊരാമുഖം മാത്രം…
ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ!
എന്നാല്‍ ചുട്ടയിലെ ശീലം നമുക്ക് ഉണ്ടാക്കി തരുന്നവരെ പലപ്പോഴും നാം ഓര്‍മ്മിക്കാറില്ല എന്നതാണ് വാസ്തവം.
പക്ഷേ ബാല്യത്തിലെ എന്റെ ശീലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു മാതൃകാ അധ്യാപികയാണ് സിസ്റ്റര്‍ ആനി മരിയ.
എന്നും സുഗന്ധമുള്ള ഓര്‍മ്മകളാണ് സിസ്റ്റര്‍ ആനി മരിയയെ ഓര്‍ക്കുമ്പോള്‍….
എന്റെ കുട്ടിക്കാലം.
ബാല്യത്തിലെ ഏറ്റവും വലിയ ഓര്‍മ്മയാണല്ലോ അദ്യകുര്‍ബാന സ്വീകരണം. എന്നാല്‍
ആദ്യകുര്‍ബാന സ്വീകരണത്തിന് വളരെ മുമ്പേ തന്നെ അധ്യാപനത്തിലൂടെ എന്നെ ഈശോയെ പരിചയപ്പെടുത്തിയ വ്യക്തിത്വമാണ് സിസ്റ്റര്‍ ആനി മരിയ.
ആദ്യ കുര്‍ബാന സ്വീകരണ പരിശീലനം സിസ്റ്റര്‍ ആനി മരിയയുടെ കീഴില്‍ എനിക്കും എന്റെ മൂത്ത മകള്‍ക്കും സാധിച്ചു എന്നുള്ളത് അത്ഭുതത്തോടെയാണ് ഇന്നു ഞാന്‍ ഓര്‍ക്കുന്നത്. ഈശോയുടെ മുഖത്തേയ്ക്ക് നോക്കുന്നവര്‍ പ്രകാശിതരാകുമെന്ന് സിസ്റ്റര്‍ എപ്പോഴും പറയുമായിരുന്നു.
സിസ്റ്റര്‍ ആനി മരിയ എന്നാല്‍ ‘പുഞ്ചിരിയുടെ രാജകുമാരി’ എന്ന് വിശേഷിപ്പിക്കാം. അപരിചിതര്‍ക്കും അങ്ങനെ തന്നെ. പ്രതിസന്ധിഘട്ടങ്ങളെ നേരിടുന്ന ആ പുഞ്ചിരി മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ എനിക്ക് വീണ്ടും കാണുവാന്‍ സാധിച്ചു. ഇത്രയും വേഗം അത് അസ്തമിക്കും എന്ന് ഞാനോര്‍ത്തില്ല. സിസ്റ്ററിനെ അറിയാവുന്ന ആര്‍ക്കും പ്രത്യേകിച്ച് കോട്ടയ്ക്കുപുറംകാര്‍ക്ക് ആ പുഞ്ചിരി ഒരിക്കലും മറക്കാന്‍ ആവുന്നതല്ല.
തങ്ങള്‍ക്കുള്ള ചെറുതും വലുതുമായ കഴിവുകള്‍ ദൈവസ്തുതിക്കായി ഉപയോഗിക്കണമെന്ന് ഞങ്ങളെ വ്യക്തമായി ചെറുപ്പത്തില്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തത് ഞാനോര്‍ക്കുന്നു.
ദൈവ സ്‌തോത്രം ആലപിക്കുവാന്‍ ആരും യേശുദാസ് ആകേണ്ട കാര്യമില്ല എന്ന് ഞങ്ങളെ എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു… തങ്ങളാല്‍ കഴിയാവുന്നതുപോലെ ആത്മാര്‍ത്ഥമായി പാടി ദൈവത്തെ സ്തുതിക്കുക എന്നായിരുന്നു ഞങ്ങളെ എപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നത്. സംഗീതത്തില്‍ എളിയരീതിയില്‍ എങ്കിലും വലിയ ഒരു ആത്മവിശ്വാസം ഉണ്ടാക്കി തരുവാന്‍ സിസ്റ്റര്‍ ആനി മരിയയുടെ സ്വാധീനം എനിക്ക് ഉപകരിച്ചിട്ടുണ്ട് എന്ന് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു…
മത പഠന കാര്യങ്ങളില്‍ മാത്രമല്ല നല്ല പാഠ്യേതര വിഷയങ്ങളും ഞങ്ങള്‍ക്ക് സിസ്റ്റര്‍ പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു. ചെറുപുഷ്പ മിഷന്‍ ലീഗ് അനിമേറ്റര്‍ ആയിരുന്ന സമയത്ത് കുടമാളൂര്‍ പദയാത്രയില്‍, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മ ഗൃഹത്തിലേക്ക് ഞങ്ങളെ നയിച്ചിരുന്നത് സിസ്റ്റര്‍ ആയിരുന്നു. ഫൊറോനാ തലത്തിലും രൂപതാ തലത്തിലുമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും വിജയിച്ചുളള മടക്കയാത്രയില്‍ ഒപ്പമുള്ള ഉള്ള ബസിലെ യാത്രക്കാരെ വരെ അമ്പരപ്പിച്ചുകൊണ്ട് ജയഘോഷങ്ങളും മുദ്രാവാക്യങ്ങളും വിളിച്ചു സമ്മാനങ്ങള്‍ നേടിയുള്ള ആ തിരിച്ചുവരവുകള്‍ എനിക്ക് ഒരു നാളിലും മറക്കാന്‍ പറ്റുന്നതല്ല. ആ യാത്രകള്‍ ഒത്തിരി തിരിച്ചറിവുകള്‍ തരുകയും പല കാര്യങ്ങളിലും പക്വത നേടിത്തരുകയും ചെയ്തു.
നാല് സുവിശേഷകന്മാരുടെ പേരിലുള്ള ഉള്ള നാല് ഹൗസുകള്‍ തമ്മില്‍ സണ്‍ഡേ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തിരിക്കുമ്പോള്‍ ഞാന്‍ ലീഡര്‍ ആയിരുന്ന ഗ്രൂപ്പിനെ മുന്നോട്ടു നയിക്കുവാനും മത്സരത്തില്‍ ജയിക്കുവാനും വളരെയധികം നിര്‍ദേശങ്ങള്‍ തരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് മറക്കാന്‍ പറ്റുന്നതല്ല.
പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തീപ്പെട്ടി അരി ശേഖരണം, സ്‌നേഹിതരെയും ശത്രുക്കളെയും ഉള്‍പ്പെടെ പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പ്രാര്‍ത്ഥനാ ശൃംഖല വഴി ശത്രുക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ഉള്ള കഴിവ് നേടിയെടുക്കുവാന്‍ സാധിച്ചു.
സിസ്റ്റര്‍ ആനി മരിയ സണ്‍ഡേ സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ആയിരുന്നപ്പോള്‍, സിസ്റ്ററിന്റെ നിര്‍ദ്ദേശാനുസരണം ഒരു കൈയെഴുത്തു മാസിക ‘പ്രകാശം’ ഞാന്‍ പ്രതിനിധാനംചെയ്യുന്ന യോഹന്നാന്‍ ഹൗസിനു വേണ്ടി ചെയ്യുവാന്‍ സാധിച്ചു. അതിനു വേണ്ട സകല പിന്തുണയും പ്രോത്സാഹനവും തന്നു സഹായിച്ചത് സിസ്റ്റര്‍ ആനി മരിയ മാത്രമാണ്.
ചുരുക്കത്തില്‍, കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് ഒരു നേര്‍ വഴികാട്ടിയും, നല്ല മനസ്സോടെ നല്ല ഹൃദയത്തോടെ നല്ല ആത്മാവോടെ നല്ല ചിന്തകളോടെ ജീവിക്കുവാന്‍ ഏറ്റവുമധികം പ്രോത്സാഹനം ഞങ്ങള്‍ക്ക് പങ്കിട്ടു തന്ന, സ്‌നേഹത്തിന്റെയും പുഞ്ചിരിയോടെയും മുഖമായ ഞങ്ങളുടെ ആനി മരിയ സിസ്റ്റര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാഞ്ജലികള്‍ ഹൃദയപൂര്‍വ്വം നേരട്ടെ!
ആനി മരിയ സിസ്റ്റര്‍ ഒരിക്കലും മരിക്കുന്നില്ല… എന്നും ഞങ്ങള്‍ കോട്ടയ്ക്കുപുറംകാരുടെ സ്വകാര്യ അഹങ്കാരമായി ഓര്‍മ്മകളിലൂടെ കോട്ടയ്ക്കുപുറത്തു ജീവിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തികളിലൂടെ സിസ്റ്ററിന്റെ സ്വാധീനം മറ്റുള്ളവരിലേക്ക് പകരുവാന്‍ ശിഷ്യരായ ഞങ്ങള്‍ക്കും എന്നും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു…
ഞങ്ങള്‍ കോട്ടയ്ക്കുപുറംകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നത് ഒന്നു മാത്രം.
ഒരു സ്വര്‍ഗ്ഗീയ മധ്യസ്ഥയായി, പ്രത്യേകിച്ച് സിസ്റ്ററിന്റെ കുഞ്ഞുങ്ങളായിരുന്ന ഞങ്ങളുടെ പ്രത്യേക മധ്യസ്ഥയായി, ഞങ്ങള്‍ക്കുവേണ്ടി എന്നും തമ്പുരാനോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുമെന്നുള്ള വിശ്വാസം.
ആദരപൂര്‍വ്വം…
എബിസണ്‍ ജോസ്.
നോബി ജെയിംസ്
1 1/2 കിലോ ചിക്കൻ
1 ടേബിൾസ്‌പൂൺ കുരുമുളകുപൊടി
1 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾ സ്പൂൺ ഗാർലിക് പൊടി
1 ടീസ്പൂൺ ഇഞ്ചി പൊടി (ചുക്കുപൊടി )
1 ടേബിൾസ്പൂൺ പാപ്രിക /കാശ്മീരി മുളകുപൊടി
1 ടീസ്പൂൺ കറുവ പൊടി /cinnamon powder
1 ടീസ്പൂൺ ഓർഗാനോ
1 ടീസ്പൂൺ മിക്സ് സ്‌പൈസസ്
1 ടീസ്പൂൺ ജീരക പൊടി
4 ടേബിൾസ്പൂൺ തൈര്
1 നാരങ്ങാ നീര്
ഉപ്പ്
3 ടേബിൾസ്പൂൺ എണ്ണ
ഇവയെല്ലാംകൂടി ഒന്നിച്ചിളക്കി മസാല ആക്കി വയ്ക്കുക. ചിക്കൻ അല്ലങ്കിൽ ലാമ്പോ മുട്ടനോ ഇതേ മസാല തിരുമ്മി ചിക്കൻ വീഡിയോയിൽ കാണുന്നതുപോലെ കട്ട് ചെയ്തു മസാല തിരുമ്മി വയ്ക്കുക. കുറച്ചു സമയത്തിന് ശേഷം വീഡിയോയിൽ കാണുന്നതുപോലെ കുത്തി ഓവനിൽ ഇട്ടു ഗ്രില്ല് ചെയ്തു എടുക്കുക. ഓവൻ ഇല്ല എങ്കിൽ പാനിൽ ഫ്രൈ ചെയ്തു ഗാർലിക് സോസും (ഇതിനു മുൻപ് യൂട്യൂബിൽ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചാൽ കേടുകൂടാതെ ഇരിക്കും ) ചിക്കൻ പാകം ചെയ്തു സലാഡും സോസും ഒഴിച്ചു പൊതിഞ്ഞു തനതായ ഷവർമ കഴിക്കാം. ഇതു എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കണേ .
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
കെ.സി.ബി.സിയും യാക്കോബായ സഭയും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. പള്ളികളില്‍ ജനപങ്കാളിത്തം കുറയ്ക്കണമെന്ന് കെ.സി.ബി.സിയും വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബാനയില്‍ പങ്കെടുത്താല്‍ മതിയെന്ന് യാക്കോബായ സഭയും അറിയിച്ചു.
പെരുന്നാളുകളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സഭ നിര്‍ദ്ദേശം നല്‍കി. കൊവിഡ് തീവ്രത കുറയുന്നത് വരെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയുടെ ദൈര്‍ഖ്യം കൂടരുതെന്നും നിര്‍ദേശമുണ്ട്. കഴിയുന്നത്രയും വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബ്ബാനയില്‍ പങ്കെടുത്താല്‍ മതി.
കൊവിഡ് തീവ്രത കുറയുന്നത് വരെ വിവാഹം, മാമോദീസ ഉള്‍പ്പെടെയുള്ള കൂദാശകള്‍ നീട്ടിവയ്ക്കണമെന്നും സഭ നിര്‍ദ്ദേശിച്ചു.
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സക്കായി 25 % കിടക്കകൾ മാറ്റി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് മുഖ്യന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സക്ക് അമിത നിരക്ക് ഈടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. എല്ലാ ആശുപത്രികളും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സക്കായി മാറ്റി വെക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാഹചര്യമനുസരിച്ച് ഇത് വർദ്ധിപ്പിക്കണം.
പരമാവധി ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കണം. ഒഴിവുള്ള കിടക്കകളുടെ എണ്ണം ദിവസേന സർക്കാരിനെ അറിയിക്കണം. പല ആശുപത്രികളും കൊവിഡ് ചികിത്സക്ക് വലിയ തുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമിത നിരക്ക് ഈടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊച്ചി ∙ സംസ്ഥാനത്ത് ഏറ്റവും മികച്ച ആരോഗ്യ, ചികിത്സാ സംവിധാനങ്ങളുള്ള ജില്ലയാണ് എറണാകുളം. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ മേഖലയിൽ വളരെയേറെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളുള്ള ജില്ല. കോവിഡ് ഒന്നാം തരംഗ കാലം മുതൽ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോൾ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ് എറണാകുളത്ത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് പോസിറ്റീവായതും ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളതും എറണാകുളത്തു തന്നെ.
ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ രാജ്യത്തുതന്നെ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലയാണ് എറണാകുളം. 35 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ 1.65 ലക്ഷം പേർക്ക് ഇതിനോടകം കോവിഡ് ബാധിച്ചു കഴിഞ്ഞു. അതായത് 21ൽ ഒരാൾ വീതം ജില്ലയിൽ ഇതിനകം കോവിഡ് പോസിറ്റീവായിക്കഴിഞ്ഞു. പ്രതിദിനം പത്തു ലക്ഷത്തിൽ 1300 പേർക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇത് ഏറെ ഉയർന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ പോലും ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ എറണാകുളത്തേക്കാൾ കുറഞ്ഞ തോതിലാണു രോഗ വ്യാപനമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. പത്മനാഭ ഷെണോയ് പറഞ്ഞു.
വൈറസ് പകരാനുള്ള സാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചു കൂട്ട പരിശോധന നടത്തുന്നതു കൊണ്ടാണ് എറണാകുളം ജില്ലയിലെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു നിൽക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പരിശോധനയുടെ എണ്ണം കൂടുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറയുകയാണു വേണ്ടത്. പരിശോധനകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ടിപിആറും വർധിക്കുന്നുവെങ്കിൽ സമൂഹത്തിലെ രോഗവ്യാപനം അത്രത്തോളം രൂക്ഷമാണെന്നു തന്നെയാണു വ്യക്തമാകുന്നത്.
ജില്ലയിലെ ചില മേഖലകളിൽ രോഗവ്യാപന തോത് 48% വരെ ഉയർന്നു. കീഴ്മാട് പഞ്ചായത്തിലാണു ടിപിആർ 48% എത്തിയത്. അതായത് 100 പരിശോധനകൾ നടത്തുമ്പോൾ 48 പേർ പോസിറ്റീവാകുന്നു. എന്നാൽ തുടർച്ചയായ പരിശോധനയിലൂടെ ഇവിടെ ടിപിആർ 20 ശതമാനമായി കുറഞ്ഞു. ചിറ്റാറ്റുകരയിൽ 30% ടിപിആർ ആയിരുന്നത് 17 ശതമാനമായും കളമശേരിയിലേത് 33 ശതമാനത്തിൽ നിന്ന് 12% ആയും കുറഞ്ഞിട്ടുണ്ട്. ടിപിആർ ഉയർന്നു നിൽക്കുന്ന സ്ഥലങ്ങളിൽ അടുത്തയാഴ്ചയോടെ രോഗവ്യാപന തോത് കുറയുമെന്നു കലക്ടർ എസ്.സുഹാസ് പറഞ്ഞു.
കൊറോണ വൈറസിനെതിരെയുള്ള നമ്മുടെ ജാഗ്രതയിൽ ഇടക്കാലത്തു വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ഇടക്കാലത്തു കുറഞ്ഞപ്പോൾ സ്വാഭാവികമായും ഇനിയൊരു തരംഗം ഇവിടെയുണ്ടാകില്ലെന്നുള്ള തെറ്റായ ധാരണയും ജനങ്ങൾക്കുണ്ടായി. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർധിക്കാൻ 2 കാരണങ്ങളുണ്ടാകാമെന്നു ഡോ. പത്മനാഭ ഷെണോയ് പറയുന്നു.
1. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നമ്മുടെ ജാഗ്രതയിൽ വലിയ കുറവുണ്ടായി. ഇതു വൈറസ് വ്യാപനത്തിനു സഹായിച്ചു.
2. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വേരിയന്റ് കൂടുതൽ പേരിലേക്കു രോഗമെത്തിക്കാനുള്ള സാധ്യതയുണ്ട്. ഒരേ സമയം കൂടുതൽ പേരിലേക്കു വൈറസ് വ്യാപിക്കാനിടയാക്കിയ സാഹചര്യം ഇത്തരമൊരു ശക്തമായ വേരിയന്റിന്റെ സാന്നിധ്യത്തിലേക്കു തന്നെയാണു വിരൽ ചൂണ്ടുന്നത്. ഇതു സംബന്ധിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ.
കോവിഡിനെ പ്രതിരോധിക്കാനുള്ള അടിസ്ഥാന മാർഗങ്ങൾ തുടരുന്നതിനൊപ്പം ചികിത്സാ രംഗത്തും ശക്തമായ ഇടപെടൽ നടത്തേണ്ട സമയമാണിത്. രോഗികളുടെ എണ്ണം ഇനിയും ഉയർന്നാൽ ജില്ലയിൽ ചികിത്സയ്ക്ക് കിടക്കകൾ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇപ്പോൾ തന്നെ ഐസിയു കിടക്കകൾ മതിയായ തോതിൽ ലഭ്യമാകാത്ത സാഹചര്യമുണ്ട്. രോഗികളുടെ എണ്ണം ഇനിയും ഉയരാമെന്നതു മനസ്സിലാക്കി കൂടുതൽ ഐസിയു, ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ അടിയന്തരമായി തയാറാക്കണം.
സർക്കാർ മേഖലയിൽ 9 ആശുപത്രികളിലായി 639 കിടക്കകൾ മാത്രമാണു ചികിത്സയ്ക്കു ലഭ്യമായിട്ടുള്ളത്. ഇതിൽ 416 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗ തീവ്രതയുള്ളവരെ ചികിത്സിക്കാനായി വിവിധ ആശുപത്രികളിലായി 223 കിടക്കകളാണു ലഭ്യമായിട്ടുള്ളത്. രോഗ തീവ്രതയുള്ളവരുടെ എണ്ണം ഉയർന്നാൽ ഈ കിടക്കകൾ തികയാതെ വരും.
English Summary: High Surge in Covid Cases: Ernakulam is Top District in Coronavirus Spread in India