വാഷിംഗ്ടൺ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 കോടിയും പിന്നിട്ട് മുന്നോട്ട്. നിലവിൽ 101,362,637 പേർക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,181,085 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോൾ 73,219,550 പേർ രോഗമുക്തി നേടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 541,302 പേർക്ക് രോഗം ബാധിക്കുകയും 15,501 പേർ മരണമടയുകയും ചെയ്തു. വോൾഡോ മീറ്ററും ജോൺസ് ഹോപ്കിൻസ് സർവകലാശാലയും ചേർന്ന് പുറത്തുവിട്ടതാണീ കണക്ക്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി, കൊളംബിയ, അർജന്റീന, മെക്സിസ്കോ, പോളണ്ട്, ഇറാൻ, ദക്ഷിണാഫ്രിക്ക, ഉക്രെയിൻ, പെറു, നെതർലൻഡ്സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 20ൽ ഉള്ളത്.
ഇതിൽ 19 രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ്. നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 25,959,002 പേരാണ്. ഇവരിൽ 110,133 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
ലോസ് ആഞ്ചലസ്: ഏഴു പതിറ്റാണ്ടായി ഹോളിവുഡിൽ നിറഞ്ഞുനിന്ന നടി ക്ലോറിസ് ലീച്ച്മാന്‍ (94) അന്തരിച്ചു. കലിഫോര്ണയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു.
1947ല്‍ പുറത്തിറങ്ങിയ കാര്‍നേജി ഹാള്‍ എന്ന ചിത്രത്തിലൂടെയാണ് ലീച്ച്മാൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചര്‍ ഷോ, യെസ്റ്റര്‍ഡേ, എ ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, എക്സ്പെക്ടിംഗ് മേരി, യു എഗൈന്‍, ദ വിമണ്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. നിരവധി ടിവി ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടു.
1926 ഏപ്രില്‍ 20ന് അമേരിക്കയിലെ ഡെസ് മൊയ്നിലാണ് ജനനം. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഉപരിപഠനത്തിന് ശേഷം ഗാമ ഫൈ ബീറ്റയിലെത്തി. 1953ല്‍ ക്ലോറിസ് ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോര്‍ജ്ജ് എംഗ്ലണ്ടിനെ ലീച്ച്മാനെ വിവാഹം കഴിച്ചു. 1979ല്‍ ഇവര്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ അഞ്ചുമക്കളുണ്ട്.
ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ (1971) അഭിനയത്തിന് ഓസ്കര് പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കി. എട്ട് പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും സ്വന്തമാക്കി. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമട്ട ചിത്രം.
നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച കോല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.
ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക് സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. ഇത്തവണയും സ്റ്റെന്റ് നടപടിക്രമങ്ങള്‍ വേണ്ടിവന്നേക്കും. മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ വന്നതിന് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി സ്റ്റെന്റ് ഘടിപ്പിച്ചു.
പിന്നീട് ജനുവരി ഏഴാം തീയതിയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ബുധനാഴ്ച പതിവ് ഹൃദയ പരിശോധനയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഇസിജിയില്‍ ചെറിയ വ്യതിയാനം കാണിക്കുകയും ചെയ്തതോടെ ഗാംഗുലിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പേടിക്കാനൊന്നുമില്ലെന്നും ഗാംഗുലിയെ രണ്ടാം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടി, ഡോ. സപ്തര്‍ഷി ബസു, ഡോ. സരോജ് മൊണ്ഡല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡോ. അഫ്താബ് ഖാന് സ്റ്റെന്റിംഗ് നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കവര്‍ച്ച നടത്തിയതിന്റെ തെളിവ് ഇല്ലാതാക്കാനാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.
എറണാകുളം പുല്ലേപ്പടിയിലെ റെയില്‍വേ ട്രാക്കിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജോബി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡിനോയിയും കവര്‍ച്ചയുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ പ്രദീപ്, മണിലാല്‍, സുലു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിനോയിയും കൊല്ലപ്പെട്ട ജോബിയും പുതുവര്‍ഷദിനത്തില്‍ കൊച്ചി പുതുക്കലവട്ടത്തെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയിരുന്നു. 60 പവനാണ് ഇവര്‍ മോഷ്ടിച്ചത്. ഇതിന് പിന്നാലെ പുതുക്കലവട്ടത്തെ വീട്ടിലെത്തി പൊലീസ് മോഷ്ടാക്കളുടെ വിരലടയാളം ശേഖരിച്ചിരുന്നു.
ജോബി പിടിയിലായാല്‍ താന്‍ കുടുങ്ങുമെന്ന് ഡിനോയ് ഭയന്നു. ഇതേത്തുടര്‍ന്നാണ് ജോബിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പുതുക്കലവട്ടത്തെ വീട്ടുടമയുടെ സഹോദരപുത്രനാണ് ഡിനോയ്.
ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിനായി വീട്ടുടമയും കുടുംബവും പോയ സമയത്താണ് കവര്‍ച്ച നടന്നത്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കോണ്‍ഗ്രസ് പാര്‍ട്ടിയോടുളള രാഷ്ട്രീയാഭിമുഖ്യം നേരത്തെ പരസ്യമാക്കിയിട്ടുള്ള താരമാണ് ധര്‍മ്മജന്‍. നേരത്തെ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് താരം അറിയിച്ചു.
കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലമാണ് ധര്‍മ്മജന് വേണ്ടി സീറ്റ് പരിഗണിക്കുന്നത്. മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സ്ഥാനാര്‍ത്ഥി ആയേക്കും. അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ പങ്കെടുത്തിരുന്നു. പിന്നാലെ സമ്മതമെന്ന് താരം അറിയിച്ചതോടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയാണ് .
ധര്‍മ്മജന്റെ വാക്കുകള്‍;
എന്റെ പേര് വരാന്‍ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാവും അത് തീര്‍ച്ചയാണ്.’
ജോർജ് ശാമുവേൽ
മാക്കൊട്ട്കര ഉത്സവത്തിന് വിവിധ ഇടങ്ങളിൽ നിന്ന് പല വിധ ആളുകൾ വരാറുണ്ട്. ഉത്സവം തുടങ്ങിയാൽ തൃക്കന്നൂർ മുതൽ മാമ്പടി വരെയുള്ള ഗ്രാമങ്ങളിൽ വലിയ തിരക്കാണ്. ആരൊക്കെയാ എവിടുന്നൊക്കെയാ വരികാന്ന് ആർക്കറിയാം! തിരക്കേറുമ്പോൾ അച്ചനൊപ്പം ചായക്കടയിൽ ഞാനും സഹായത്തിനു നിൽക്കുമായിരുന്നു. ഒരു ദിവസം നിന്ന് തിരിയാൻ പോലും ഇടമില്ലാതെ കടയിലേക്ക് ആളുകൾ ഇടിച്ചു കയറി. സന്ധ്യ ആയപ്പോഴേക്കും ഞാൻ ഒരു പരുവമായിരുന്നു. വൈകിട്ട് മേശ തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ ബെഞ്ചിൽ വർണ്ണകടലാസ്സ് കൊണ്ട് പൊതിഞ്ഞിരിക്കുന്ന എന്തോ ഒന്ന് ശ്രദ്ധയിൽ പെട്ടു. അത് തുറന്നു നോക്കാൻ അതിയായ ത്വര ഉണ്ടായിരുന്നെങ്കിലും നേരെ അച്ഛന്റെ അടുക്കൽ എത്തിച്ചു.
‘അത് ആരെങ്കിലും മറന്നു വച്ചതാവും മോളെ.. നീ അത് ഡ്രോയെറിൽ വച്ചേക്ക് രണ്ടീസം കഴിയുമ്പോൾ ഏടുന്നേലും ആളിങ്ങെത്തും’.
അച്ഛൻ പറഞ്ഞ പോലെ ഞാനതു ഡ്രോയറിനുള്ളിൽ സുരക്ഷിതമായി വച്ചു. രണ്ടല്ല ഇരുപതു ദിവസം കഴിഞ്ഞിട്ടും ആളെത്തിയില്ല. എന്റെ മനസ്സിൽ അത് തുറക്കുവാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അച്ഛൻ അറിഞ്ഞാൽ സമ്മതിക്കില്ല എന്നതുകൊണ്ട് തന്നെ അച്ഛൻ പുറത്തുപോയ തക്കത്തിനു ഞാനതു കൈക്കലാക്കി.
‘അതെന്തു പൊതിയാരുന്നു അമ്മേ’?
‘അതൊരു സമ്മാനമായിരുന്നു മോളെ’!
‘സമ്മാനമോ… എന്ത് സമ്മാനം’?
‘ജീവിതം കഥ പറയുന്ന ഒരു പുസ്തകം, ഒന്നല്ല രണ്ടു ജീവിതം’!
‘എന്നിട്ട് അമ്മ അത് എന്ത് ചെയ്തു’? വായിച്ചോ ! അതിൽ എന്താ അമ്മേ എഴുതിയിരുന്നേ? അത് ആരുടെ പുസ്തകമാ.. എനിക്കൂടെ വായിക്കാൻ തരുമോ’?
വായിച്ചു, ഒരുപാടു തവണ… ഇരുപതാം വയസ്സുമുതൽ ഇരുപത്തിനാലാം വയസ്സുവരെ നിരന്തരം വായിച്ചു. തനിയെ യാത്ര ചെയ്യാൻ കരുത്താർജിച്ചപ്പോൾ പിന്നീട് ഒരു പോക്കായിരുന്നു. പുസ്തകത്തിന്റെ പിന്നിൽ കുറിച്ചിട്ട വിലാസം തേടി. ആ സമയം മറ്റൊന്നും മനസ്സിൽ ഇല്ലായിരുന്നു. പുസ്തകത്തിലെ വരികൾ അത്രത്തോളം എന്റെ മനസ്സിൽ തറച്ചിറങ്ങിയിരുന്നു. കഥാകൃത്ത് ജീവിതത്തിൽ ആദ്യമായി എഴുതിയ പുസ്തകം. അതിൽ നിന്നും വികാരങ്ങളുടെ തീവ്രമായ പ്രവാഹം. ഈ പുസ്‌തകം തിരികെ നൽകിയില്ലെങ്കിൽ ഈ ലോകത്തിലേക്കും വലിയ ക്രൂരയായ ആൾ ഞാനാകുമെന്ന് കരുതിയാണ് ഇറങ്ങിയത്.
ഇത് കഥാകൃത്തിന്റെ ജീവിതമാണെന്ന് എപ്പോഴോ തോന്നി. അയാളെ കാണാനുള്ള യാത്രയായിരുന്നു അത്.
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് വേണ്ടി അയാൾ എഴുതിയതായിരുന്നു ആ പുസ്തകം.
‘പിന്നെന്താ അയാൾ അത് അവൾക്ക് കൊടുക്കാഞ്ഞത്’?
‘പറയാം അനുമോളെ, അതിലേക്കാണ് ഞാൻ വരുന്നത്’
അയാൾ വിദേശത്തേക്ക് പോകുന്നതിനു മുൻപായിരുന്നു അവർ കണ്ടത്. അന്ന് അവൾ അയാളോടാവശ്യപ്പെട്ടത് ഒരു കാര്യം മാത്രമായിരുന്നു. വരുമ്പോൾ എനിക്കൊരു സമ്മാനം കൊണ്ട് വരണം, അത് നമുക്ക് മാത്രം അവകാശപ്പെട്ടതായിരിക്കണം. അവൾക്ക് വാക്ക് കൊടുത്താണ് അയാൾ മടങ്ങിയത്.
ആദ്യത്തെ നാലുമാസക്കാലം അയാൾ വാങ്ങി നൽകിയ ഫോണിലൂടെ അവർ പരസ്പരം അനുരാഗം കൈമാറിയിരുന്നു. പിന്നീട് അച്ഛന്റെ അതിസാമർഥ്യത്തിലൂടെ അവളുടെ കയിൽ നിന്ന് ഫോൺ വാങ്ങുകയും നശിപ്പിച്ചു കളയുകയും ചെയ്തു. പിന്നീട് നാട്ടിൽ വരുന്നതുവരെ വിരഹദുഖത്തിന്റെ സമാനമായ കഠിന വേദന അയാളെ പിന്തുടർന്നു.
പുസ്തകത്തിന്റെ അവസാന താളിലെ അവസാന വരികളിൽ അയാളുടെ വരവിന്റെ ഉദ്ദേശം പറയുന്നുണ്ട്.
‘ഈ പുസ്തകം എഴുതി നിർത്തുമ്പോൾ എന്നെ കാത്തിരിക്കുന്നവളുടെ പ്രണയ വേദനയെ തൊട്ടറിയുന്നു ഞാൻ, അകലം മായ്ക്കാത്ത പ്രണയത്തെ നെഞ്ചോടു ചേർക്കുവാനാണെന്റെയീ യാത്ര. ഞാൻ വരുമ്പോൾ നിനക്കായി കരുതി വച്ച സമ്മാനവും എന്റെ കയ്യിലുണ്ടാകും. നമുക്ക് മാത്രം അവകാശപ്പെട്ടത് നമ്മുടെ ജീവിതമല്ലാതെ മറ്റെന്താണ്…. അത് ഇതിലുണ്ട്. ഈ കണ്ടുമുട്ടലിൽ നാം ഒന്നാകും.. എനിക്കുറപ്പുണ്ട്. മനസ്സ്കൊണ്ട് നാം എപ്പോഴേ ഒന്നായിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും അത് പോരല്ലോ.. നിന്റെ സ്നേഹവും കരുതലും ഇനിയുള്ള നാൾ എനിക്ക് മാത്രമുള്ളതാകണം. ഞാൻ പറക്കാൻ ഒരുങ്ങുകയാണ്. നമ്മുടെ സ്വപ്നലോകത്തിലേക്ക്. അവിടെ ഈ ജീവിതത്തിന്റെ പൂർണ്ണതയെ ഞാൻ കാണുന്നു. പ്രണയത്തിന്റെ ഒരു കവാടവും വികാരങ്ങളുടെ പാതയോരവും എന്റെ അരികിലുണ്ട്. അവിടേക്ക് നിന്നെ കൂട്ടുവാനാണീ യാത്ര.
അഞ്ജലിയുടെ സ്വന്തം കണ്ണേട്ടൻ.’
‘എന്നിട്ട് അമ്മ അയാളെ കണ്ടുപിടിച്ചോ?’
‘ഉം..’
‘ആഹാ, എന്നിട്ട്!’
എന്റെ യാത്ര അവസാനിച്ചത് തൃശൂർ ആയിരുന്നു. അവിടെയുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ വിലാസം കണ്ടു പിടിച്ചു. ചെടികളും ഔഷധസസ്യങ്ങളും മരങ്ങളും ഒക്കെ തിങ്ങി പാർക്കുന്ന ഒരു ഇടം. അതിനിടയിൽ ഞെരിഞ്ഞമരുന്ന മനോഹരമായ ഓടിട്ട ഒരു ചെറിയ വീട്.
ചെടികൾക്കിടയിൽ നിന്ന് അയാളെ ഞാൻ കണ്ടെത്തി. ഞങ്ങൾ കുറേ നേരം സംസാരിച്ചു. ആദ്യം തന്നെ ആ പുസ്തകം അയാൾക്ക് കൊടുത്തു ഞാൻ ക്ഷമ ചോദിച്ചിരുന്നു. അതുകൊണ്ട് തന്നെയാകണം അയാൾ പിന്നീട് നടന്ന എല്ലാ കാര്യവും എന്നോട് പറഞ്ഞത്.
‘പിന്നീട് നടന്ന കാര്യമോ.. എന്ത് കാര്യമാ അമ്മേ?’
‘ആ പുസ്തകം എനിക്ക് കിട്ടിയത് കടയിലെ ബെഞ്ചിൽ നിന്നല്ലേ മോളെ…, അത് അവിടെ എങ്ങനെ വന്നു എന്നത് അയാൾ എന്നോട് പറഞ്ഞു’
‘ടി കാന്താരി…’
പിന്നിൽ നിന്നും അച്ഛന്റെ വിളി. അമ്മയുടെ മടിയിൽ നിന്നും അനുമോൾ ചാടി എണീറ്റു.
‘അച്ഛനിതു എപ്പോ വന്നു?’
‘ഞാൻ വന്നിട്ട് കുറച്ചു നേരമായി..’
‘ആഹാ അപ്പോൾ അച്ഛൻ അമ്മയുടെ കഥ ഒളിഞ്ഞു കേക്കുവായിരുന്നു അല്ലെ..’
അനുമോൾ അച്ഛനെ കളിയാക്കി ചിരിച്ചു.
‘ആ.. മതി മതി നീ പോയി കുളിച്ചേ’
‘അയ്യോ അച്ഛാ ഇതൊന്നു തീർന്നോട്ടെ എന്നിട്ട് പൊക്കോളാം.. അച്ഛനും വാ.. ഇനി ഇവിടെ ഇരുന്ന് കേൾക്ക്’
അനുമോൾ അച്ഛനെ അവളുടെ അരികിൽ പിടിച്ചിരുത്തി.
‘അമ്മേ ബാക്കി പറ’
‘ബാക്കി ഒന്നുമില്ല… നീ പോയി കുളിക്ക്’
അമ്മ എണീറ്റ് അടുക്കളയിലേക്ക് പോയി
‘കണ്ടോ അച്ഛാ, അച്ഛനിപ്പോ വന്നില്ലാരുന്നേൽ അമ്മ അത് മുഴുവൻ പറഞ്ഞേനേം ‘
അനുമോൾ ചിണുങ്ങാൻ തുടങ്ങി
‘മോൾക്ക് ബാക്കി കഥ അച്ഛൻ പറഞ്ഞു തരാം’
‘ഏഹ്, അച്ഛനതൊക്കെ അറിയാമോ’
അനുമോളുടെ മുഖത്തു സന്തോഷവും അത്ഭുതവും നിറഞ്ഞു.
‘എന്നാൽ അച്ഛൻ ബാക്കി പറ’
‘ഉം’
അയാൾ ആ പുസ്തകം കൊടുക്കുവാനായി അവളുടെ വീട്ടിലേക്ക് വന്നു. ഉമ്മറത്തെ അരമതിലിൽ അവളുടെ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. അയാളെ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. അയാളെ ഓടിവന്നു കെട്ടിപ്പിടിച്ചു എന്നോട് ക്ഷമിക്ക് മോനെ എന്ന് അയാൾ നിലവിളിച്ചു. അമ്മയും പിന്നാലെ വന്നു. അമ്മയോട് സംസാരിക്കുന്നതിനായി അയാൾ ഉമ്മറത്തെ പടിയിലേക്ക് കയറി. ആകെ ഒരു ശാന്തത അവിടെ നിലകൊണ്ടു. അമ്മയുടെ നിറകണ്ണുകളിൽ നിന്നും ഒരു നിമിഷം അയാളുടെ കണ്ണുകൾ പുറകിലെ ഭിത്തിയിലേക്ക് പാഞ്ഞു. ആണിയിൽ തൂക്കിയ ഫ്രയിമിനുള്ളിൽ താൻ ഇത്രനാൾ കാത്തിരുന്ന പ്രണയിനിയുടെ ചിത്രം മുല്ലപ്പൂവിന്റെ കരിഞ്ഞ നിറത്തിൽ പുഞ്ചിരിക്കുന്നു. അയാളുടെ തൊണ്ടയിലെ ജലകണികകൾ വറ്റി, ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു. കണ്ണേട്ടന്റെ അഞ്ജലി ഒരു ഓർമ്മ മാത്രമായിരിക്കുന്നു.
നടന്നതെല്ലാം അച്ഛൻ അയാളോട് പറഞ്ഞു. കണ്ണൻ പോയ സമയത്ത് അഞ്ജലിയെ നിർബന്ധിച്ചു ഒരു അധ്യാപകന് കെട്ടിച്ചു കൊടുത്തു. എന്നാൽ അയാൾ ഒരു ക്രൂരനായിരുന്നു. അയാൾ പല തവണ തന്റെ സുഹൃത്തുക്കൾക്ക് അഞ്ജലിയുടെ കിടപ്പു മുറി വാടകയ്ക്ക് കൊടുത്തു. ഒരു ദിവസം എല്ലാ വിഷമവും അഞ്ജലി അവളുടെ കിടപ്പു മുറിയുടെ ഉത്തരത്തിൽ അവസാനിപ്പിച്ചു.
പൊട്ടിക്കരഞ്ഞു കൊണ്ട് കണ്ണൻ അവിടെ നിന്നും ഇറങ്ങി നടന്നു.. എങ്ങോട്ട് പോകണം എന്നറിയാതെ ഉത്സവത്തിരക്കുകൾക്കിടയിലൂടെ നടന്നപ്പോൾ ഷീണം തോന്നി അയാൾ ആ കടയിൽ കയറി ഇരുന്നതാണ്. കുറച്ചു കഴിഞ്ഞു എണീറ്റ് നടക്കുമ്പോൾ കണ്ണേട്ടന്റെ സമ്മാനം ആ ബെഞ്ചിൽ തനിയെ ആയി.
അങ്ങനെയാണ് മോളുടെ അമ്മയ്ക്ക് ആ പുസ്തകം കിട്ടുന്നത്.
അനുമോൾ അച്ഛന്റെ മുഖത്തേക്ക് നോക്കി.
‘അച്ഛൻ എന്തിനാ കരയുന്നത്?’
അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
‘ഒന്നുമില്ല മോളെ’
അയാൾ മകളുടെ മുഖത്തു നോക്കി ചിരിക്കാൻ ശ്രമിച്ചു.
‘അച്ഛാ.. അയാൾ ഇപ്പോഴും തൃശൂർ ഉണ്ടോ? നമുക്കൊന്ന് പോയി കണ്ടാലോ… ശോ അമ്മ ആ പുസ്തകം അയാൾക്ക് കൊടുത്തില്ലായിരുന്നെങ്കിൽ എനിക്ക് അത് വായിക്കാം ആയിരുന്നു. അച്ഛന്റെ പേര് തന്നെയാണല്ലോ അയാൾക്ക്! അയാൾ വേറെ കല്യാണം കഴിച്ചു കാണുമോ? അമ്മ അതൊന്നും ചോദിച്ചില്ലേ?’
‘അറിയില്ല മോളെ’. അവൾക്ക് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ഉണ്ടായിരുന്നു.
അനുമോളുടെ അച്ഛൻ എണീറ്റ് മുറിയിലേക്ക് പോയി. തന്റെ പഴയ ഒരു ബാഗ് തുറന്നു. അതിൽ പല പുസ്തകങ്ങളുടെ ഇടയിൽ നിറം മങ്ങാതെ ആ രണ്ടു ജീവിതങ്ങൾ അയാളെ നോക്കി പുഞ്ചിരിച്ചു.

ജോർജ് ശാമുവേൽ
ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.
ഷിബു മാത്യൂ
മടുത്തു!
ഇനി ജനങ്ങള്‍ ചിന്തിക്കും..
ഗവണ്‍മെന്റിന്റെ പരാജയം മറച്ചു വെയ്ക്കാനുള്ള തന്ത്രം മാത്രമാണ് സോളാര്‍ കേസിന്റെ ഉയിര്‍ത്തെഴുന്നേല്‌പ്പെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അഞ്ച് വര്‍ഷം.???
എല്ലാ അധികാരവും അവസരവും ഉണ്ടായിട്ടും എന്തുകൊണ്ട് ഈ ഗവണ്‍മെന്റ് എനിക്കെതിരെയും ഞങ്ങള്‍ക്കെതിരെയും നടപടിയെടുത്തില്ല. FIR എടുത്തിട്ടും അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന അവസരങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല.??
കാരണം തെളിവില്ല.!
തെരെഞ്ഞെടുപ്പുകാലത്ത് കേസ് CBI യ്ക്ക് വിട്ടു. ലക്ഷ്യം എന്താണ്??
പേടിയില്ല.
സംസ്ഥാന ഗവണ്‍മെന്റ് FIR എടുത്ത് നടപടിയെടുത്തപ്പോള്‍ ഏത് വിധത്തില്‍ അന്വേഷണത്തെ ഞങ്ങള്‍ നേരിട്ടോ അതേ ആത്മവിശ്വാസത്തോടും തന്റേടത്തോടും CBI അന്വേഷണത്തേയും നേരിടും.
ആരും വന്നോട്ടെ.. അന്വേഷിച്ചോട്ടെ..
ഇല്ലാത്ത കാര്യം ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ..??
ഞാന്‍ വിശ്വസിക്കുന്ന ഒരു തത്വമുണ്ട്. തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും. ശരി ചെയ്താല്‍ പേടിക്കാനില്ല. ഈ വിശ്വാസത്തിലാണ് എന്റെ ജീവിതം ഞാന്‍ ക്രമപ്പെടുത്തിയത്. ആ വിശ്വാസം ഇന്ന് വരെ വളരെ ശരിയായിട്ടുണ്ട്. സോളാര്‍ കേസ് വരെ.
മൂന്ന് DGP മാര്‍ മാറി മാറി അന്വേഷിച്ചു. അവര്‍ ഞങ്ങളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുക പോലും ചെയ്തില്ല.
മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറയന്നു.
1. ഹൈക്കോടതി വിധി സര്‍ക്കാരിനെധിരായപ്പോള്‍ എന്തുകൊണ്ട് അപ്പീലിന് പോയില്ല??
2. FIR ചുമത്തി അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതിന് നിയ്മപരമായ പിന്‍തുണ ലഭിച്ചിട്ടും മൂന്ന് DGP മാര്‍ അന്വേഷിച്ച് രണ്ട് കൊല്ലത്തിലേറെ സമയമെടുത്തിട്ടും ഒരു നടപടിയുമെടുക്കാത്തതെന്ത്?
അന്വേഷണങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ, സ്റ്റേ മേടിക്കുകയോെ ഞങ്ങള്‍ ചെയ്തിട്ടില്ല. പൂര്‍ണ്ണ സ്വാതന്ത്രം, അധികാരം എല്ലാം ഗവണ്‍മെന്റിനുണ്ടായിരുന്നു. എന്നിട്ടും എന്ത് ചെയ്തു. .?
അഞ്ചു കൊല്ലം കഴിയുമ്പോള്‍ ഗവണ്‍മെന്റിന് ഒന്നും ചെയ്യാതെ വരുന്ന അവസരത്തില്‍ അവര്‍ക്കൊരു രക്ഷ വേണം.
ഇതെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞ കാര്യങ്ങളാണ്.
മലയാളം യുകെ ന്യൂസ് ചോദിക്കുന്നതിതാണ്‍
ഈ തെരഞ്ഞെടുപ്പും സോളാറിന്റെ വഴിക്ക് നീങ്ങുമൊ??
ഇടതുപക്ഷത്തിലെ ഘടകകക്ഷികള്‍ ഒക്കെയും പിണറായിയുടെ ഒറ്റപ്പോക്കില്‍ അസ്വസ്തരാണ്. വേണ്ടത്ര ആലോചനകളും ചിന്തകളുമില്ലാതെ മുഖ്യന്‍ വിഡ്ഡിത്തരം മാത്രം കാട്ടിക്കൂട്ടുന്നു എന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം.
ഇപ്പോള്‍ പിണറായി വിയര്‍ക്കുകയാണ്. സോളാര്‍ പോലെ ഒരു തട്ടിക്കൂട്ട് കേസ് കാട്ടി ഒരു പാട് കാലം കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ തളയ്ക്കാന്‍ പിണറായിക്ക് കഴിയുമോ എന്ന് കേരളം ചോദിക്കുന്നു.
പ്രായം കവിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി വീണ്ടും ഒരു ജന നായകന്‍ ആകും എന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ കേരള രാഷ്ടീയത്തില്‍ ചര്‍ച്ചയാകുന്നത്.
ഇതൊക്കെ എങ്ങനെ ഇടതുപക്ഷം നേരിടും..?
കൊച്ചി: ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും എതിരേയാണ് നോട്ടീസ്. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്.
തൃശ്ശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈന്‍ ആയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നു. അത് നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മറ്റ് സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്. പക്ഷേ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. അതില്‍ ഓണ്‍ലൈന്‍ റമ്മി എന്ന വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്.
സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടീസിന് മറുപടി ലഭിച്ച ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.
ഇടുക്കി കാളിയാറില്‍ മധ്യവയസ്‌കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. കാളിയാര്‍ സ്വദേശി സാജുവാണ് മരിച്ചത്. 75വയസുകാരനായ പ്രതി കണ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട 55 വയസുള്ള സാജുവും 75കാരനായ സുഹൃത്ത് കണ്ണനും കാളിയാറിലെ അടുത്തടുത്തുള്ള വാടക മുറികളിലാണ് താമസിച്ചിരുന്നത്. മിക്ക ദിവസവും ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയും മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കണ്ണന്‍ സാജുവിനെ കമ്പുകൊണ്ട് തല്ക്കടിക്കുകയുമായിരുന്നു. മരണം ഉറപ്പാക്കുന്നതിനായി നാല് തവണ അടിച്ചു. പാറമടയിലെ പണിക്കാരനായ സാജുവിനെ രാവിലെ പണിക്ക് കാണാത്തിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയവരാണ് കൊലപാതക വിവരം അറിഞ്ഞത്.
പ്രതി കണ്ണനെ, നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 20 വര്‍ഷം മുമ്പ് ജീവപര്യന്തം തടവിന് ശേഷം പുറത്തിറങ്ങിയ ആളാണ് പ്രതിയായ കണ്ണന്‍. ഭാര്യയെ തീകൊളുത്തി കൊന്നതിനാണ് കണ്ണനെ കോടതി ജീപര്യന്തം തടവിന് ശിക്ഷിച്ചത്.
ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത ആര്യ ബിഗ് ബോസിലെത്തിയതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന ആര്യ ഷോ യിലൂടെ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലും നടത്തിയിരുന്നു. അതിലൊന്ന് താന്‍ പ്രണയത്തിലാണെന്നും ജാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാമെന്ന് പറഞ്ഞതായിരുന്നു. അന്ന് മുതല്‍ ആര്യയുടെ ജാന്‍ ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ തന്റെ പ്രണയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആര്യ. നല്ലൊരു തേപ്പ് കിട്ടി, ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല തുടങ്ങി ആരാധകര്‍ കാത്തിരുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള വ്യക്തമായ ഉത്തരങ്ങള്‍ ആര്യ പറയുന്നു.
ആര്യയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന തരത്തില്‍ ഗോസിപ്പുകള്‍ കണ്ടിരുന്നു. അത് സത്യമാണോ? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് തേപ്പുപെട്ടിയുടെ ചിത്രം മാത്രമായിരുന്നു ആര്യ പങ്കുവെച്ചത്. ബോയ്ഫ്രണ്ട് തന്നെ തേച്ചു എന്നാണ് നടി ഉദ്ദേശിച്ചത്. പിന്നാലെ വലിയൊരു തേപ്പ് കിട്ടിയിട്ടുണ്ടെന്നും ആര്യ പറയുന്നു. മറ്റൊരു ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്നും ഉടനെയൊന്നും മിംഗിള്‍ ആവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറയുന്നു.
രണ്ടാം വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നേ ഇല്ല. എപ്പോഴാണ് ജാനിനെ പരിചയപ്പെടുത്തുന്നതെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അടുത്തിടെ തന്റെ ഹൃദയം തകര്‍ന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് കൂടി ആര്യ വെൡപ്പെടുത്തുന്നു. ഞാനിപ്പോള്‍ ആ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. പ്രണയത്തിലകപ്പെട്ട് ഞാന്‍ പേടിച്ചിരിക്കുകയാണ്. എവിടെ നിന്നാണോ വേദനിച്ചത് അതിലേക്ക് തന്നെ ഇനിയും പോകാന്‍ വയ്യ. ഞാന്‍ സ്‌നേഹിക്കുന്നത് എന്നെ തന്നെയാണെന്നും ആര്യ സൂചിപ്പിച്ചു.
നിങ്ങളൊരു ഭീകര അഹങ്കാരിയാണെന്ന് പറഞ്ഞാല്‍ സത്യമാണോ അതോ നുണയോ എന്നാണ് അടുത്ത ചോദ്യം. ആരോടും ഇതുവരെ പറയാതെ വെച്ചിരുന്ന രഹസ്യം ആയിരുന്നു. കണ്ടുപിടിച്ചു അല്ലേ എന്നാണ് ആര്യയുടെ മറുപടി. രസകരമായ കാര്യം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെ ഈ കമന്റിന് താഴെ ആര്യ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഈ ചോദ്യത്തിന് പിന്നില്‍ ഷാനാണെന്ന സൂചന കൂടി നടി നല്‍കിയിരിക്കുകയാണ്. വീണ നായര്‍ ഏറ്റവും അടുത്ത സുഹൃത്താണ്. അതുപോലെ ബിഗ് ബോസിലെ പ്രിയപ്പെട്ടൊരാള്‍ ഫുക്രുവാണ്.
ആര്യ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഇഷ്ടപ്പെട്ടത് ഏതൊക്കെയാണെന്നുള്ള ചോദ്യമാണ് ശ്രദ്ധേയമായവ. ബിഗ് ബോസിന്റെ ആരാധികയാണ് ഞാന്‍. എന്റെ സ്‌നേഹം എന്നും അതിനൊപ്പം ഉണ്ടാവും. സ്റ്റാര്‍ട്ട് മ്യൂസിക് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ഞാന്‍ എന്റെ കുഞ്ഞിനെ എങ്ങനെ സ്‌നേഹിക്കുന്നു. അതുപോലെ ആ പരിപാടിയെയും സ്‌നേഹിക്കുന്നു. ബഡായ് ബംഗ്ലാവാണോ ബിഗ് ബോസ് ആണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ബഡായ് എന്നാണ് ഉത്തരം. എനിക്ക് കരിയറും ജീവിതവുമൊക്കെ തന്നത് ആ പരിപാടിയാണെന്ന് ആര്യ പറയുന്നു.
അഭിനയ ജീവിതത്തില്‍ സന്തോഷവതിയും യഥാര്‍ഥ ജീവിതത്തില്‍ സന്തോഷമില്ലേ എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ എനിക്ക് സന്തോഷമില്ല. ജീവിതത്തിന്റെ നല്ല വശം നോക്കിയാല്‍ എന്നെ സത്യസന്ധമായി ആളുകള്‍ സ്‌നേഹിക്കുന്നത് കണക്കിലെടുത്താല്‍ അത് മനോഹരവും സന്തോഷം നല്‍കുന്നതുമാണ്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്ന്. പതിയെ അതിനെ മറികടന്ന് വരികയാണെന്നും ആര്യ പറയുന്നു.