ഏറെ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷമാണ് തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക് നീങ്ങുന്നത്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. 9 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് വ്യാഴാഴ്ച മുതല്‍ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12 വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കു ശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും.
ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്.ഇ പരീക്ഷകള്‍ 9.40ന് ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 26നും വിഎച്ച്എസ്ഇ ഒമ്പതിന് തുടങ്ങി 26നും അവസാനിക്കും. 4,22,226 പേരാണ് 2947 കേന്ദ്രങ്ങളിലായി ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 4,21,977 പേര് സ്കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേര് ആണ്‍കുട്ടികളും 2,06,566 പേര് പെണ്‍കുട്ടികളുമാണ്.
ഗള്‍ഫില്‍ 9 കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും. 2004 കേന്ദ്രങ്ങളിലായി 4,46,471 പേര് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും. പരീക്ഷയെഴുതുന്നവരില്‍ 2,26,325 പേര് ആണ്‍കുട്ടികളും 2,20,146 പേര് പെണ്‍കുട്ടികളുമാണ്. സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 3,77,939 പേരാണ് പരീക്ഷയെഴുതുന്നത്. 27,000ത്തോളം വിദ്യാര്‍ത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്.
പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പിസി ജോര്‍ജ്. ഭൂരിപക്ഷം എത്ര എന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ഇലക്ഷന്‍ വരെ ഭൂരിപക്ഷത്തെ കുറിച്ച് എന്തും പറയാം.
പക്ഷേ ഇനി പറയുന്ന കണക്ക് തെറ്റാന്‍ പാടില്ല. ബൂത്തുകളില്‍ നിന്ന് കണക്ക് വരാനുണ്ട്. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പിസി ജോര്‍ജ് പറയുന്നു. ‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് കാണിക്കാമോ’ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.
എസ്ഡിപിഐ എതിര്‍ത്തത് ഗുണം ആയി. ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങള്‍ തനിക്ക് അനുകൂലമായി വലിയ പിന്തുണ നല്‍കി. ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടി. ബിജെപിക്കാര്‍ക്ക് ഒരു ചായ പോലും വാങ്ങിക്കൊടുത്തില്ല.
എല്ലാവരോടും വോട്ട് ചോദിച്ചതുപോലെ അവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. അല്ലാതെ വോട്ട് കച്ചടവടമൊന്നുമല്ല. മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു. പൂഞ്ഞാറില്‍ രണ്ടാമത് ആര് എത്തുമെന്ന് പറയാന്‍ ആകില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
പാലായില്‍ മാണി സി കാപ്പന്‍ വിജയിക്കും. മാണി സി കാപ്പന്‍ ഒന്നേ മുക്കാല്‍ കൊല്ലം കൊണ്ട് ജനങ്ങളുടെ മനസ്സ് കവര്‍ന്നു. നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു. കാപ്പന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറവായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
കോട്ടയം ജില്ലയിലെ ഫലം പിസി ജോര്‍ജ് പ്രവചിച്ചു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ജയിക്കും. ചങ്ങനാശ്ശേരിയില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍ വാസവന്‍ ജയിക്കും. കടുത്തുരുത്തിയില്‍ മോന്‍സിന്റെ നില പരുങ്ങലിലാണ്.
കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനമോ ജയരാജോ ജയിക്കും. വൈക്കത്ത് ആശയും പാലായില്‍ മാണി സി കാപ്പനും പൂഞ്ഞാറില്‍ പിസി ജോര്‍ജും ജയിക്കുമെന്നുമാണ് പ്രവചനം.
പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്കെന്ന് കുട്ടിയുടെ പിതാവ്. അമ്മയും രണ്ടാനച്ഛനായ കാമുകനും ചേര്‍ന്ന് കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്നും പിതാവ് പറഞ്ഞു.
തന്റെയൊപ്പം രാജപാളയത്ത് താമസിച്ചിരുന്ന കുട്ടിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. രണ്ടാനച്ഛന്‍ കുട്ടിയെ മുന്‍പും പല തവണ ഉപദ്രവിച്ചിരുന്നു. കൊലപാതകത്തില്‍ ഭാര്യക്കും പങ്കുണ്ടെന്നുമാണ് ഇയാളുടെ ആരോപണം.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. അറസ്റ്റിലായ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചതോടെ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.
അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ കുട്ടിയുടെ മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആദ്യം തമിഴ്‌നാട്ടില്‍ സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്. എന്നാല്‍ ഇവരുടെ സാമ്പത്തികാവസ്ഥ മോശമാണന്ന് അറിഞ്ഞതോടെ പോലീസും നഗരസഭ അധികൃതരും ചേര്‍ന്ന് മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു.
ഷെറിൻ പി യോഹന്നാൻ
മാക്ബത്ത് – മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെയും അധികാരവാഞ്ചയുടെയും ആവിഷ്കാരമാണ് ഷേക്സ്പിയറിന്റെ ഈ ദുരന്ത നാടകം. ട്രാജഡി ഓഫ് അംബീഷൻ എന്നാണ് മാക്ബത്തിനെ വിശേഷിപ്പിക്കുന്നത്. മാക്ബത്തിനെ അടിസ്ഥാനമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്നു എന്നറിയുമ്പോഴേ പ്രതീക്ഷകൾ ഉയരും. പോത്തേട്ടനും ശ്യാം പുഷ്കരനും ഷൈജു ഖാലിദും ഫഹദും മാക്ബത്തും ഒരുമിക്കുമ്പോൾ ഒരു മോഡേൺ മാസ്റ്റർപീസ് ആണ് മലയാളികൾക്ക് ലഭിക്കുന്നത്.
പനച്ചേൽ കുടുംബത്തിൽ അപ്പനാണ് സർവ്വശക്തൻ. മൂന്ന് ആൺമക്കളിൽ മൂത്ത രണ്ട് പേരും കച്ചവടവുമായി മുന്നോട്ട് പോകുമ്പോൾ ഇളയവനായ ജോജിക്ക് അതിലൊന്നും വലിയ താല്പര്യമില്ല. എങ്കിലും മനസിലെ ആഗ്രഹങ്ങൾക്ക് (അത്യാഗ്രഹങ്ങൾക്ക്) യാതൊരു കുറവുമില്ല. ഇതൊരു ഒടിടി ചിത്രം ആണെന്ന് ആദ്യമേ ഉറപ്പിച്ചാണ് പോത്തേട്ടൻ സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകന് കയ്യടിക്കാൻ സീനുകൾ ഇട്ടുനൽകേണ്ട ആവശ്യമില്ലായിരുന്നു. ജോജി ഒരു ട്രാജഡിയാണ്. പെർഫെക്ട് ട്രാജഡി…!
പ്രകടനങ്ങളിൽ ഫഹദ് തന്നെയാണ് ഗംഭീരം. ദിലീഷ് – ഫഹദ് തുടർച്ചയായി മൂന്നാമത്തെ ചിത്രത്തിലും ഒന്നിക്കുമ്പോൾ മുൻ ചിത്രങ്ങളിലെ പ്രകടനത്തോട് സാമ്യം തോന്നാതിരിക്കുക എന്നതാണ് പ്രധാനം. വളരെ സുന്ദരമായാണ് ജോജിയിൽ അത് പരിഹരിക്കപ്പെടുന്നത്. ജോജി മുണ്ടക്കയം എന്ന നടന്റെ പ്രകടനമാണ് പിന്നീട് എടുത്തുപറയേണ്ടത്. ബാബുരാജ്, ബേസിൽ, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരും ഗംഭീരപ്രകടനം. ലേഡി മാക്ബത്തിന്റെ സ്ഥാനമാണ് ഉണ്ണിമായയ്ക്ക്. കഥ നടക്കുന്ന ഇടങ്ങളെ കൃത്യമായി എസ്റ്റബിളിഷ് ചെയ്യാൻ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്. ഷേക്സ്പിയർ ദുരന്ത നാടകങ്ങളിലെ സംഗീതത്തോട് സാമ്യം തോന്നിയ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കൃത്യമായ രാഷ്ട്രീയം ഉള്ളിലൊളിപ്പിക്കുന്ന കഥയിലെ ചില സംഭാഷണങ്ങൾ തീവ്രമാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയുടെ ശക്തി പ്രേക്ഷകൻ അനുഭവിക്കുന്നത് കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറിയിലൂടെയാണ്.
Spoiler Alert
“നീ ഒരു മാസ്ക് എടുത്ത് വച്ചിട്ട് വാ” എന്ന് ബിൻസി പറയുമ്പോഴുള്ള ഫഹദിന്റെ പ്രകടനവും ഇന്റൻസായ പശ്ചാത്തലസംഗീതവും ശ്രദ്ധിച്ചാൽ സിനിമയുടെ റേഞ്ച് മനസിലാകും. “നിനക്കൊക്കെ എന്നും സ്ലാബിന്റെ മേളിൽ ഇരുന്ന് കഴിക്കാനാ വിധി”.. ഈ സംഭാഷണത്തിലൊക്കെ സിനിമ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ട്. സ്ലോ ആയ കഥപറച്ചിൽ ഒരിടത്തും പകച്ചുനിൽക്കുന്നതായി തോന്നിയില്ല. അത് ജോജിയുടെ വിടർന്നു വരുന്ന കണ്ണുകൾ വരെയും.
മൂന്നാമതും ഒരു പോത്തേട്ടൻ ബ്രില്ല്യൻസ്. ദിലീഷ് പോത്തന്റെ മറ്റു രണ്ട് ചിത്രങ്ങളെയും അധികം ഇഷ്ടപെടുന്ന ഒരാൾ ആയതിനാൽ തന്നെ ജോജിയും അതിനൊപ്പം ചേരാൻ അർഹതയുള്ള ചിത്രമാണ്. ജോജിയിൽ നിറയുന്നത് നമ്മുടെ സമൂഹമാണ്. ജോജിയിലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാൻ ആണ്.. നീയുമാണ്. ഒറ്റപെട്ട വീടും, അപ്പനും മക്കളും അവരുടെ ബന്ധവുമൊക്കെ കെ ജി ജോർജിന്റെ ഇരകളെ ഓർമിപ്പിച്ചു. 85ൽ ഇറങ്ങിയ ഇരകൾ ഒരു ക്ലാസ്സിക് ആണെങ്കിൽ ഇതൊരു മോഡേൺ ക്ലാസിക് ആണ്…
മുഹമ്മദ് ഹാഷിമിനെ അടുത്ത ബന്ധുവായ ഷറഫുദീൻ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് നാടകീയമായി. മാർച്ച് 31 വൈകിട്ട് ഏഴിന് ഹാഷിമിനെ കാണാതായെങ്കിലും ഇടയ്ക്ക് വീട്ടുകാരോട് പറയാതെ ബന്ധുവീട്ടിൽ പോകുന്ന പതിവുള്ളതിനാൽ വീട്ടുകാർ പരാതി നൽകിയില്ല. ഹാഷിമിന്റെ സഹോദരിയുടെ മകൾ നിർബന്ധിച്ചതോടെയാണ് 2ന് ഭാര്യ ഷാമില പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. ആറ്റൂർകോണം പമ്പ്ഹൗസിനു സമീപം ഒറ്റപ്പെട്ട നിലയിലാണ് ഷറഫുദീന്റെ വീട്. കോവിഡ് വ്യാപന സമയത്ത് സൗദിയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഷറഫുദീൻ പശുവളർത്തൽ ആരംഭിച്ചു.
ഷറഫുദിന്റെ വീട്ടിൽ ഹാഷിമും മറ്റുചിലരും ഒത്തുകൂടി മദ്യപിക്കുക പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹാഷിമിനെ കാണാതായതായി പരാതി ലഭിച്ചതോടെ ഈ സംഘത്തിലെ ചിലരെയും ഷറഫുദീനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നാലിന് ഡോഗ് സ്ക്വാഡിനെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സംശയം ഷറഫുദീനിലേക്കു തിരിഞ്ഞത്. പൊലിസ് നായ ഷറഫുദീന്റെ വീട്ടിൽ കയറിയ ശേഷം ചാണകക്കുഴിയുടെ ഭാഗം വരെ പോയി മടങ്ങി. ഹാഷിമിന്റെ മൊബൈൽ ഫോൺ ഓഫാകും മുൻപ് ടവർ ലൊക്കേഷൻ കാണിച്ചത് ഷറഫുദീന്റെ വീടിനു സമീപമായിരുന്നു. ഇതെല്ലാം പൊലീസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ചെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെ ഷറഫുദീൻ കുറ്റം സമ്മതിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടർന്നു ജോലി നഷ്ടമായ ഷറഫുദീന് നാട്ടിലേക്ക് മടങ്ങാൻ ഹാഷിമും സഹോദരൻ റഹീമും സാമ്പത്തികമായി സഹായം നൽകിയിരുന്നു. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ ഹാഷിം ഈ പണം മടക്കി ചോദിച്ച് ഷറഫുദീനുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് കൂട്ടുകാരനായ നിസാമിനെ കൂട്ടി കൊലനടത്താൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകി സൽക്കരിച്ച ശേഷം അവശനിലയിൽ കിടന്ന ഹാഷിമിനെ, കട്ടിലിനു അടിയിൽ കരുതിയിരുന്നു വെട്ടുകത്തി ഉപയോഗിച്ചു കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു.
മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുതൊഴുത്തിലിനു സമീപം ചാണകക്കുഴിയിൽ രണ്ടടി താഴ്ചയിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ നിസാമും സഹായിച്ചു. മൃതദേഹം ഇവിടെ നിന്നു മാറ്റാൻ പിന്നീട് തീരുമാനിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇന്നലെ പ്രതികളിൽ ഒരാളായ നിസാമിനെയും കൂട്ടി സംഭവ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെന്ന് കരുതുന്ന മൻസൂഖ് ഹിരൺ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുനരാവിഷ്കരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ട്രെയിൻ യാത്രയിൽ ഹിരണിനെ ഒപ്പം കൂട്ടിയതിനു ശേഷം കൊലയാളികൾക്കു കൈമാറിയെന്നാണു നിഗമനം.
വാസെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണു ഹിരണിന്റെ മൃതദേഹം കടലിടുക്കിൽ കണ്ടെത്തിയത്. വാസെയെ ഇതേ ട്രെയിനിൽ കയറ്റിയാണു സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. കേസിൽ മീന ജോർജ് എന്ന യുവതിയെ ചോദ്യം ചെയ്യുന്നതു തുടരുന്ന എൻഐഎ, ഇവരുടെ പേരിലുള്ള ആഡംബര ബൈക്ക് പിടിച്ചെടുത്തു. ഇവർ മലയാളിയാണെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല.
കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി മീനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ചേർന്നു കള്ളപ്പണ ഇടപാടുകൾ നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വാസെയുടെ കാറിലുണ്ടായിരുന്ന നോട്ടെണ്ണൽ യന്ത്രം യുവതിയുടേതാണെന്നാണു വിവരം. അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ കാർ ഉപേക്ഷിക്കുന്നതിനു മുൻപു വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മീന എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
ബംഗ്ലദേശിൽ നിന്നും അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ അലൻ പട്ടണത്തിൽ കുടിയേറിയ മുസ്‍ലിം കുടുംബത്തിലെ ആറുപേർ മരിച്ച നിലയിൽ. ഇരട്ട സഹോദരങ്ങളായ ഫർബീൻ തൗഹീറു, ഫർഹാൻ തൗഹീറു (19), ഇവരുടെ ജേഷ്ഠ സഹോദരൻ തൻവിർ തൗഹിറു (21) മാതാപിതാക്കളായ തൗഹിദുൾ ഇസ്‌ലാം (54) , ഐറിൻ ഇസ്‌ലാം (56) മുത്തശ്ശി അൽറ്റഷൻ നിസ്സ( 77) എന്നിവരാണു താമസിക്കുന്ന വീട്ടിൽ വെടിയേറ്റു മരിച്ചത്.
ഫർബീനും ജേഷ്ഠൻ തൻവീറും മറ്റുള്ളവരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു കണ്ടെത്തൽ. ഇരുവരും വിഷാദ രോഗത്തിന് അടിമകളാണെന്നു പറയുന്നു. രോഗം ഒരു വർഷത്തിനകം മാറിയില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ഫർഹാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കൊലപാതകം എങ്ങനെ നടത്തുമെന്നും ഫർഹാൻ വിശദീകരിച്ചിരുന്നു.
‘‘ ഞങ്ങൾ രണ്ടു തോക്കു വാങ്ങും. ഞാൻ ഇരട്ടസഹോദരിയെയും മുത്തശിയേയും വെടിവയ്ക്കും ജേഷ്ഠ സഹോദരൻ തൻവീർ മാതാപിതാക്കളെ വെടിവയ്ക്കും. പിന്നീട് ഞങ്ങൾ സ്വയം വെടിവച്ചു മരിക്കും.’’ ഫർഹാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. ഇവരുടെ മരണത്തിൽ ടെക്സസ് ബംഗ്ലദേശ് അസോസിയേഷൻ നടുക്കം പ്രകടിപ്പിച്ചു.
ടൈംസ് നൗ നടത്തിയ സ്റ്റിംഗ് ഓപറേഷനെതിരെ രൂക്ഷ വിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ രംഗത്ത്.
ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേൽ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ വൺ ചാനലിനോടായിരുന്നു കാസർഗോഡ് എംപിയുടെ പ്രതികരണം. കേരളത്തിൽ കോൺഗ്രസ് വളരെ ദുർബലമാണ്. സംസ്ഥാനത്ത് കോൺഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നിങ്ങനെയുള്ള രാജ്മോഹൻ ഉണ്ണിത്തന്റെ ഒളിക്യാമറ വീഡിയോ ആണ് വിവാദമായത്.
ടൈംസ് നൗവിലെ പെൺകുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. അപ്പോൾ എന്നോട് ചില കാര്യങ്ങൾ ചോദിച്ച് വന്നു, ഓഫ് ദ റെക്കോർഡ്. അതാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ ഒരിക്കലും മാധ്യമധർമ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെൺകുട്ടി കാണിച്ചത്. അവൾ ബോധപൂർവ്വം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അപമാനിക്കാൻ, അവഹേളിക്കുവാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകൾ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുവാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ കൂട്ടിചേർത്തു.
കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റു മരിച്ചു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍(22) ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. ആക്രമണത്തിൽ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം സഹോദരന്മാരായ മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. മന്‍സൂറിനെ ഇന്നലെ രാത്രിതന്നെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം ആളുകൾ ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.
വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടറ്റിട്ടുണ്ട്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായ കായംകുളത്ത് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റിട്ടുണ്ട്. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
പരാജയ ഭീതിയിൽ ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം കൈവിടരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ന്നതില്‍ ഇരയായി ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗും. ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരമാണ് ചോര്‍ന്നത്. ഈയടുത്ത കാലത്ത് നടന്ന വലിയ ഡാറ്റ ലീക്കിലാണ് സുക്കര്‍ബര്‍ഗും ഇരയായി മാറിയത്.
സൈബര്‍ സുരക്ഷാ വിദഗ്ദനായ ഡേവ് വാല്‍ക്കര്‍ വിശദമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സുക്കര്‍ബര്‍ഗിന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് എന്നിവരും ഈ 500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ഈ വാദം ഫേസ്ബുക്ക് തള്ളി. ലീക്കായ വിവരങ്ങള്‍ വളരെ പഴയതാണെന്നും ഇത് ആര്‍ക്കും ഒരു പകടവും വരുത്തുന്നതല്ലെന്നും ഫേസ്ബുക്ക് വാദിക്കുന്നു. 2019ല്‍ ലീക്കായ അതേ ഡാറ്റയേക്കുറിച്ച് തന്നെയാണ് പുതിയ ഈ അവകാശവാദമെന്നാണ് ഫേസ്ബുക്ക് പ്രതികരിക്കുന്നത്. ഈ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമായ തകരാറുകള്‍ 2019 ഓഗസ്റ്റില്‍ തന്നെ പരിഹരിച്ചതാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. 106 രാജ്യങ്ങളില്‍ നിന്നുള്ള ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.
സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അലോണ്‍ ഗാലാണ് ഡാറ്റാ ചോര്‍ച്ചയേക്കുറിച്ചുള്ള വിവരം ആദ്യം പുറത്ത് വിടുന്നത്. ഇന്ത്യയില്‍ നിന്നുള്ള 6 ദശലക്ഷം അക്കൗണ്ടുകളുടെ വിവരവും ഇത്തരത്തില്‍ പുറത്തായതായി അലോണ്‍ ഗാല്‍ വിശദമാക്കുന്നത്. ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കാനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് ഇത്തരത്തില്‍ പണി കിട്ടിയവരില്‍ വലിയൊരു ഭാഗവും എന്നാണ് അലോണ്‍ ഗാല്‍ വ്യക്തമാക്കുന്നത്.