നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിൽ ദേശീയ പാതയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചുള്ളി മടപേട്ടക്കാടാണ് സംഭവം. കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന സ്ത്രീയെ പെരുമ്പാവൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലാണ് അമ്മയും സംഘവുമെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രസവിച്ച് മണിക്കൂറുകൾക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചങ്ങനാശേരിയില്‍ വി.ജെ.ലാലിയും തിരുവല്ലയില്‍ കുഞ്ഞുകോശി പോളും മൽസരിക്കും. തൃക്കരിപ്പൂരില്‍ കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി.ജോസഫാണ് സ്ഥാനാർഥി. ജോസഫ് എം.പുതുശേരിക്കും സാജന്‍ ഫ്രാന്‍സിസിനും ജോണി നെല്ലൂരിനും സീറ്റില്ല. ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടന്‍, ഇടുക്കി – ഫ്രാന്‍സിസ് ജോര്‍ജ്, കുട്ടനാട്– ജേക്കബ് ഏബ്രഹാം, കോതമംഗലം – ഷിബു തെക്കുംപുറം, തൊടുപുഴ – പി.ജെ.ജോസഫ്, കടുത്തുരുത്തി – മോന്‍സ് ജോസഫ്, ഏറ്റുമാനൂരിൽ അഡ്വ. പ്രൻസ് ലൂക്കോസ് എന്നിവരാണ് സ്ഥാനാർഥികൾ. തിരുവല്ലയില്‍ പറഞ്ഞുപറ്റിച്ചെന്ന് വിക്ടര്‍ ടി.തോമസ് പറഞ്ഞു. രാഷ്ട്രീയ ധാർമികത കാട്ടിയില്ല, കേരളാ കോൺഗ്രസിൽ നിന്നതു കൊണ്ട് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ– അദ്ദേഹം പറഞ്ഞു.
നോബി ജെയിംസ്
2 കിലോ ലാംബ് (ചെറിയ ആട് ) ചെറുതാക്കി കഴുകി കുക്കറിൽ ഇടുക അതിലേക്ക്
150ഗ്രാം ഇഞ്ചി
150 ഗ്രാം വെളുത്തുള്ളി
8 പച്ച മുളക് ഇവ ഇടിച്ചു ഇടുക ഒപ്പം 3 ടീസ്പൂൺ കുരുമുളകുപൊടി
1 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾ സ്പൂൺ വീട്ടിൽ ഉണ്ടാക്കിയ ഗരം മസാല
4 ടീസ്പൂൺ മല്ലിപൊടി
2 സവോള
3 തക്കാളി പിന്നെ ആവശ്യത്തിന് ഉപ്പും ഇട്ടു തിരുമി കുക്കറിൽ 6 ചീറ്റിച്ചു ഓഫ് ചെയ്തു വയ്ക്കുക
1 കപ്പ് ബസ്മതി അതായത്
(1 1/2 kg ബസ്മതി അരി ഉപ്പിട്ട് )നന്നായി നാല് അഞ്ചു പ്രാവശ്യം കഴുകി അര മണിക്കൂർ കുതിർത്ത് വയ്ക്കുക
ഈ സമയത്തു 4 സവോള അരിഞ്ഞു വറുത്തെടുക്കാം
ഒപ്പം മുട്ട ആവശ്യം ഉള്ളവർക്ക് അതും പുഴുങ്ങി വെക്കാം.
ആവശ്യത്തിന് പുതിന ഇല
ആവശ്യത്തിന് മല്ലിയില ഇവ അരിഞ്ഞു വെയ്ക്കാം.
പിന്നീട് ലാംബ് തുറന്നു അതിലേയ്ക്ക് മല്ലി ഇല, പുതിന ഇല വറുത്തുവച്ച ഉള്ളിയുടെ മുക്കാൽ ഭാഗവും ഇട്ടു ഇളക്കി വെക്കാം .
പിന്നീട് അരി ഊറ്റി പാൻ ചൂടാക്കി അല്പം ഗീ ഒഴിച്ച് അതിൽ ഊറ്റി വച്ച അരി ഇട്ടു ഫ്രൈ ആയി വരുമ്പോൾ 1 ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി 1 1/4 കപ്പ് വെള്ളവും ഒഴിച്ചു തിളച്ച് അരിയും വെള്ളവും ലെവൽ ആകുമ്പോൾ അടച്ചു തീ കുറച്ചു 10 മിനിട്ടു മൂടിവെക്കുക.
ഈ സമയം ഒരു ചെറിയ കപ്പിൽ അല്പം മഞ്ഞ കളർ 2 ടീസ്പൂൺ റോസ് വാട്ടർ 1 ടീസ്പൂൺ പൈനാപ്പിൾ എസ്സൻസ് ഒപ്പം ഒരല്പം പാലും ചേർത്ത് മിക്സ് ചെയ്തു വെക്കാം.
ഹോട്ടലുകളിൽ ചെയ്യുന്നത് പോലെ ദം ചെയ്യണമെങ്കിൽ ഒരല്പം പൊടി വെള്ളം ഒഴിച്ചു കുഴച്ചു വെക്കാം.
ഇനി വീഡിയോയിൽ കാണുന്നതുപോലെ ലെയർ ലെയർ ആയി ചോറും ലാമ്പും ഇടുക. അതിനു മുകളിൽ വറുത്ത ഉള്ളി കശുവണ്ടി മല്ലിയില പിന്നെ വറുത്ത മുട്ടയും മിക്സ് ചെയ്തു വച്ച എസ്സൻസും തളിച്ച് കുഴച്ചു വച്ച മാവ് വച്ചു മൂടി ഉറപ്പിച്ചു കുറഞ്ഞ തീയിൽ 15 മിനിട്ടു ദം ചെയ്താൽ ഹോട്ടലിലെ അതേ രുചിയിൽ ബിരിയാണി റെഡി.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
കൊറോണയെന്ന കുഞ്ഞൻ വൈറസിനു മുൻപിൽ മാനവ ജനതയൊന്നാകെ പകച്ചു നിന്നപ്പോൾ , മഹാമാരിയുടെ ഒന്നാം വരവിലും രണ്ടാം വരവിലും ലോക ജനതയൊട്ടാകെ നിസംഗതയോടെ നിശ്ചലമായ സാഹചര്യത്തിൽ, അഹോരാത്രം കഷ്ടപ്പെട്ട ലോകമെമ്പാടുമുള്ള അവശ്യ സേവന ദാതാക്കൾ, പ്രതിരോധ നടപടികളുടെ നേത്രത്വ നിരയിലുണ്ടായിരുന്നവർ, പരിണിത പ്രഞ്ജരായ ശാസ്ത്ര ലോകം, അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ ഇവരെയൊക്കെ നന്ദിയോടെ ഓർമ്മിക്കാനും , അനുമോദിക്കാനുമായി അവലംബിക്കുന്ന അനതിസാധാരണമായ പല രീതികളും ഈ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നാം കണ്ടു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി ഗ്ലാസ്ഗോ മലയാളി സമൂഹത്തിൽ സുപരിചിതനായി അറിയപ്പെടുന്ന കലാകാരനും, ചിത്രകാരനുമായ ബോബി ജോസഫ് കാംബസ്ലാംങിന്റെ കരവിരുതിൽ വിരിഞ്ഞത് അത്യപൂർവ്വമായ മറ്റൊരു കലാസൃഷ്ടിയാണ്.

ചക്രവാള സീമയിൽ തെളിയുന്ന മാരിവില്ലിൻ്റെ ഏഴഴകിൽ അൽഭുതത്തോടെ നോക്കി നിൽക്കാത്തവരായി ആരുണ്ട് ? ആ വർണ്ണ വിസ്മയം മനസ്സിൽ കോരിയിടുന്ന വികാരങ്ങൾക്കതിരില്ല. മനുഷ്യനിർമ്മിതമായ ഒരു മഴവില്ലിനെ ഒഴുകുന്ന ജലാശയത്തിൽ സൃഷ്ടിക്കുന്നതിനേപറ്റി നമ്മൾ ചിന്തിച്ചിട്ടു കൂടിയുണ്ടാവില്ല. എന്നാൽ അതും സാധ്യമാണെന്നു തെളിയിക്കുകയാണ് ഗ്ലാസ്ഗോ മലയാളി ബോബി ജോസഫ്.

ഗ്ലാസ് ഗോ കോളേജ് ഓഫ് ആർട്ടിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബോബി തൻ്റെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ പ്രൊജക്റ്റ് സമർപ്പിക്കുന്നത് . മാനവ സമൂഹത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്ന് സൃഷ്ടിച്ച കോവിഡ് എന്ന മഹാമാരിക്കു ശേഷം പ്രത്യാശയുടെ പൊൻകിരണങ്ങൾ കണ്ടുണരുന്ന മാനവ സമൂഹത്തിൻ്റെ പുതു പുത്തൻ പ്രതീക്ഷകളെ പ്രതീകാത്മമായി ചിത്രീകരിക്കുകയാണ് ബോബി .
ഒന്നിനുമാവാതില്ലാതെ നാളെയിലേക്ക് നിർവികാരതയോടെ നോക്കി നിൽക്കുന്ന മനുഷ്യൻ, പെയ്തൊഴിയുന്ന ഒരു മഹാമാരിക്കു ശേഷം തെളിയുന്ന മഴവില്ലിനേപ്പോലെ പുത്തൻ പ്രതീക്ഷകളിലേയ്ക്ക് വീണ്ടും ചുവടുവയ്ക്കുന്നതിനെ തൻ്റെ കലാവിഷ്കാരത്തിലൂടെ ചിത്രീകരിക്കുകയായിരുന്നു ബോബി .

ഗ്ലാസ്‌ഗോയുടെ ഹൃദയ ഭാഗത്തുകൂടി ഒഴുകുന്ന, യുകെയിലെ തന്നെ ഏറ്റവും വലിയ പ്രധാന നദികളിലൊന്നായ ക്ലൈഡ് നദിയിലെ ജലാശയത്തിലാണ് ബോബി തന്റെ കലാവിരുതിലൂടെ പുത്തൻ പ്രതീക്ഷകളുടെ പ്രതീകാത്മകതയായ മാരിവിൽ വൃഷ്ടി വിരിയിച്ചത്. മാർച്ച് 10 ന് രാവിലെ 10 നും 11 നും ഇടയ്ക്ക് പ്രാദേശിക കൗൺസിലിന്റെ പ്രത്യേക അനുവാദത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഗ്ലാസ്ഗോ ആർട്സ് കോളേജ് പ്രതിനിധികൾ , ഏറെ വർഷങ്ങളായി ബോബിയുടെ കരവിരുതിന്റെ മായാജാലങ്ങൾക്ക് വേദിയായ കലാകേരളം സംഘടനയിലെ സുഹൃത്തുക്കൾ, തദ്ദേശിയരും, വിദേശികളും ആയ മറ്റ് അഭ്യുദയാകാംഷികൾ എന്നിങ്ങനെ ജീവിതശ്രേണിയിലെ ഒട്ടേറെ പ്രമുഖർ ഈ അവിസ്മരണീയ മുഹൂർത്തങ്ങളെ നീണ്ട കരഘോഷങ്ങളോടെ വരവേല്ക്കുകയും ഏവരുടെയും മുക്തകണ്ഠ പ്രശംസ നേടുകയും ചെയ്തു.
ബോബി ജോസഫ് ഇടുക്കി കട്ടപ്പനയിൽ കൈപ്പയിൽ കുടുംബാംഗമാണ് കഴിഞ്ഞ 15 വർഷക്കാലമായി ഗ്ലാസ്ഗോയിലെ കാമ്പസ്ലാംഗിൽ താമസിക്കുന്നു. ഭാര്യ ലിഡിയ , മകൾ എലീസ്സ.
സോഷ്യൽ മീഡിയ വഴി പ്രചാരണം നൽകി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്തു വ്യാജ ചികിത്സ നടത്തി വന്നിരുന്ന വനിതയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല കൊല്ലായിൽ ഡീസന്റ് മുക്കിനു സമീപം ഹിസാന മൻസിലിൽ സോഫി മോൾ (43) ആണ് അറസ്റ്റിലായത്. ഡീസന്റ് മുക്കിൽ ചികിത്സ നടത്തവേയാണു പിടിയിലായത്. പൊലീസ് എത്തുന്ന സമയത്തും വിവിധ സ്ഥലങ്ങളിലെ നിരവധി പേർ ചികിത്സാ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.
പെരിങ്ങമ്മല സ്വദേശിയാണെങ്കിലും ഇവർ വർഷങ്ങളായി കാസർകോട് നീലേശ്വരം മടിക്കൈ എന്ന സ്ഥലത്താണു താമസം. മലപ്പുറം, കൊണ്ടോട്ടി, തലശ്ശേരി കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോൾ ചികിത്സ നടത്തി വരുന്നതായും നേരത്തെ ഭർത്താവിനൊപ്പം ചികിത്സ നടത്തിയിരുന്ന ഇവർ ഇപ്പോൾ പിണങ്ങി ഒറ്റയ്ക്കാണു ചികിത്സ നടത്തി വരുന്നതെന്നും പൊലീസ് കണ്ടെത്തി. വൈദ്യ ഫിയ റാവുത്തർ തലശ്ശേരി എന്ന ഫെയ്സ്ബുക് അക്കൗണ്ട് മുഖേനയാണു ഇവർ ചികിത്സയ്ക്കു പ്രചാരണം നൽകുന്നത്.
മരുന്ന് നൽകാനുള്ള തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാർഷൽ ആർട്സ് അക്കാദമിയുടെ കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും ഉപയോഗിച്ചാണു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സോഫിയ സർജറി അടക്കം നടത്തിവന്നത്. ഇത്തരം ചികിത്സയ്ക്കായി അമിതമായി ഫീസും ഈടാക്കിയിരുന്നു. ഇവരിൽ നിന്ന് ഡോ. സോഫിമോൾ എന്ന തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തു.
ഫെയ്സ് ബുക്കിലെ പരസ്യം കണ്ടു തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദേശപ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വ്യാജഡോക്ടർ എന്നു കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു
ഇറ്റലിയിൽ വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച മുതൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. സ്കൂളുകൾ, റസ്റ്ററന്റുകൾ, ഷോപ്പുകൾ, മ്യൂസിയങ്ങൾ എന്നിവ അടച്ചിടുമെന്നാണ് വിവരം.
ഈസ്റ്റർ വാരാന്ത്യത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചു. വത്തിക്കാനിലെ വിശുദ്ധവാരച്ചടങ്ങുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. റോമിനും മിലാനും ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,50,000 പുതിയ കോവിഡ് കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. മരണനിരക്കും ഉയരുകയാണ്. അതേസമയം, യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിലും കോവിഡ് വ്യാപനം ശക്തമാകുകയാണ്.
സഭാ തര്‍ക്കത്തില്‍ പൂര്‍ണമായും നിതി ഉറപ്പാക്കുന്നതില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യാക്കോബായ സഭ ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഭാ ശക്തി കേന്ദ്രങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് കയറ്റുന്നതില്‍ യാക്കോബായ സഭ നിര്‍ണായക ശക്തി ആയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി അതല്ല. എറണാകുളം ജില്ലയിലേതുള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞ സഭ, ഏറ്റവും ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തുന്നത് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചതില്‍ സഭയുടെ പങ്ക് ചെറുതായിരുന്നില്ല. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് മണര്‍കാടും പുതുപ്പള്ളിയും പോലുള്ള യുഡിഎഫ് നെടുംകോട്ടകള്‍ എല്‍ഡിഎഫിനോടൊപ്പം നിന്നത്. സഭാതര്‍ക്ക വിഷയത്തില്‍ നിയമനിര്‍മാണമെന്ന വാഗ്ദാനത്തില്‍നിന്നും എല്‍ഡിഎഫ് പിന്നോട്ടുപോയതും തങ്ങളുടെ വോട്ടുബാങ്കായ ഓര്‍ത്തഡോക്സ് പക്ഷത്തെ പിണക്കാന്‍ യുഡിഎഫ് തയാറാകാത്തതുമാണ് ഇപ്പോള്‍ മാറി ചിന്തിക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പിലെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിര്‍ണായക ശക്തിയായ യാക്കോബായ സഭയുടെ നിലപാട് ഇരുമുന്നണികള്‍ക്കും തലവേദനയാകുമെന്നത് ഉറപ്പാണ്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളില്‍ സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. യാക്കോബായ സഭയുടെ സഹായത്തോടെ ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.
തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും ഒരേ നിലപാടാണുള്ളതെന്നാണ് കഴിഞ്ഞ ദിവസം യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞത്. അതേസമയം സഭക്ക് പ്രധാനം രാഷ്ട്രീയം അല്ലെന്നും സഭ തന്നെയാണെന്നും ആര്‍ക്കാണ് സഭക്ക് നീതി തരാന്‍ സാധിക്കുക എന്നാണ് പരിശോധിക്കുന്നതെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നവരെ സഭ പിന്തുണയ്ക്കുമെന്നത് തീര്‍ച്ചയാണ്. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വിശ്വാസികളെ വൈകാതെ അറിയിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു.
പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു ഭരണാവകാശം നിലനിര്‍ത്തി സഭാതര്‍ക്കം പരിഹരിച്ചുതരണമെന്നാണു സഭയുടെ ആവശ്യം. ഈ ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പു ലഭിക്കാതെ തെഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാനകില്ലെന്ന് തന്നെയാകും അമിത്ഷായുമായുള്ള കൂടികാഴ്ചയില്‍ സഭാ നേതൃത്വം അറിയിക്കുക. ഉറപ്പുലഭിച്ചാല്‍ ബിജെപി.യുമായി നീക്കുപോക്കുണ്ടാക്കാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും അനുവാദമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ബിജെപി അധ്യക്ഷനുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. രാഷ്ട്രീയ തീരുമാനമെടുക്കാന്‍ നിര്‍ണ്ണായക മാനേജിങ് കമ്മറ്റിയോഗം ചേരാനിരിക്കേയാണു ബി.ജെ.പി. നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. മറ്റു പ്രമുഖ കേന്ദ്രമന്ത്രിമാരെയും യാക്കോബായ പ്രതിനിധികള്‍ കാണുന്നുണ്ട്.
സംവിധായകന്‍ എസ്പി ജനനാഥന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ അദ്ദേഹം, ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് അദ്ദേഹമിപ്പോള്‍ സംവിധാനം ചെയ്യുന്നത്. അതിന്റെ എഡിറ്റിങ് ജോലികള്‍ നടന്ന് കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത അപകടം നടന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇടവേളയില്‍ സ്റ്റുഡിയോയില്‍ നിന്ന് ഹോട്ടലിലേക്ക് പോയതായിരുന്നു അദ്ദേഹം. നാല് മണി കഴിഞ്ഞിട്ടും സ്റ്റുഡിയോയില്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഹോട്ടല്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് ബോധമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.
ബിസ്‌ക്കറ്റ് കഴിച്ചതിന് ശേഷം ഉപേക്ഷിച്ച ബിസ്‌കറ്റ് കവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ. വനിതാദിനത്തിൽ വയോധികയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതിയെയാണ് പോലീസ് പിടികൂടിയത്. ചപ്പാരപ്പടവ് ഒടുവള്ളി പുറത്തൊടിയിൽ തനിച്ചു താമസിക്കുന്ന 72 വയസ്സുകാരിയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ്ണവള കവർന്ന സംഭവത്തിലാണ് ആലക്കോട് തേർത്തല്ലി ചെമ്പിലകം സിബി വർഗീസിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
പൂർണ്ണമായും വിജനമായ സ്ഥലത്താണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ തന്നെ പ്രതിയെ ആരും കണ്ടിരുന്നില്ല. ഇരയ്ക്ക് ഇയാളെ പരിചയവുമുണ്ടായിരുന്നില്ല. പിന്നീട് തെളിവ് തേടിയ പോലീസ് ഇയാൾ സ്ഥലത്ത് ഉപേക്ഷിച്ച് ബിസ്‌ക്കറ്റ് കവർ കണ്ടെത്തുകയും ഇത് കേന്ദ്രീകരിച്ചു നടത്തിയ സമർത്ഥമായ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
വീടിനു സമീപത്തുനിന്ന് കണ്ടെത്തിയ ബിസ്‌കറ്റ് കവറിന് പിന്നാലെ പോയ പോലീസ് ബിസ്‌കറ്റ് വാങ്ങിയ കട കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. അവിടെയുള്ള സിസിടിവി ക്യാമറയിൽനിന്ന് സിബിയുടെ ദൃശ്യം ലഭിച്ചിക്കുകയായിരുന്നു. ഇയാൾ സ്‌കൂട്ടറിൽ ആണ് വന്നത് എന്ന് മനസ്സിലാക്കിയപ്പോൾ അന്ന് ഒടുവള്ളി വഴി കടന്നുപോയ നിരവധി സ്‌കൂട്ടറുകളുടെ വിവരങ്ങൾ ശേഖരിച്ച് ഒടുവിൽ സിബിയുടെ സ്‌കൂട്ടറിന്റെ നമ്പർ പോലീസ് കണ്ടെത്തി. ഇയാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ വയനാട്ടിലേക്കു കടന്നതായി അറിയുകയും പിന്നീടു തിരിച്ചെത്തിയപ്പോഴാണ് പോലീസ് പിടികൂടുകയും ചെയ്തത്. വയോധികയുടെ വള പെരുമ്പടവിൽ പണയം വച്ചതായും കണ്ടെത്തി. ഇവിടെയുള്ള സിസിടിവിയിലും ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
വിജനമായ സ്ഥലത്തെ വീട്ടിലേക്കു പോകുമ്പോൾ ആർക്കും സംശയം തോന്നാതിരിക്കാൻ ബന്ധു വീട്ടിലേക്ക് പോകുന്ന പ്രീതിക്കു വേണ്ടിയാണ് ഇയാൾ ബിസ്‌കറ്റ് വാങ്ങിയത്. പ്രസ്തുത കടയിൽനിന്നും കയ്യുറയും ഇയാൾ വാങ്ങിയിരുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
വനിതാ ദിനത്തിൽ വയോധികയ്ക്ക് എതിരെ നടന്ന ആക്രമണം പ്രദേശവാസികളെ രോഷാകുലരാക്കിയിരുന്നു. ജനങ്ങൾ പ്രതിഷേധമുയർത്തിയതോടെ തളിപ്പറമ്പ് ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ സിഐ വി ജയകുമാർ എസ്‌ഐ പിഎം സുനിൽകുമാർ, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗമായ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം കാര്യക്ഷമമായ അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി ഫിറോസ് കുന്നുംപറമ്പില്‍. കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തവനൂരില്‍ മത്സരിക്കും, എതിരാളി ആരെന്നത് പ്രശ്നമില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് കുന്നുംപറമ്പില്‍ ഇടംപിടിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസിനെ ഫോണില്‍ വിളിച്ചു.
കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് തീരുമാനം. മുസ്ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളിയും കെപിസിസി സെക്രട്ടറി കെപി നൗഷാദലിയും മണ്ഡലത്തിലെ സാധ്യതാ പട്ടികയിലുണ്ട്.