Latest News

മുംബൈ∙ കാത്തിരിപ്പിനു വിരാമമിട്ട് വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. നീണ്ട ദിവസത്തെ ചർച്ചകൾക്കൊടുവിൽ രഞ്ജി ട്രോഫി ഒഴിവാക്കി വിജയ് ഹസാരെ ട്രോഫി മാത്രമേ ഇന്ത്യയിലെ പ്രാദേശിക മത്സര വിഭാഗത്തിൽ ഉണ്ടാകൂ എന്ന ബിസിസിഐയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മുംബൈ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

തനതായ ബാറ്റിങ് ശൈലികൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ച ശ്രേയസ് അയ്യരാകും വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിനെ നയിക്കുക. മോശം ഫോം കാരണം അടുത്തിടെ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ നിന്നു പുറത്താക്കപ്പെട്ടെങ്കിലും പൃഥ്വി ഷായാണ് ഉപനായകൻ. വിജയ് ഹസാരെയുമായി ബന്ധപ്പെട്ട മുംബൈ ടീമിന്റെ ചർച്ചകളിൽ നിറഞ്ഞുനിന്ന പേരാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറിന്റേത്. ഊഹാപോഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് അർജുൻ 22 അംഗ ടീമിൽ ഇടം പിടിച്ചില്ല.

പരിശീലന മത്സരത്തിലെ മോശം പ്രകടനമാണ് അർജുന് വിനയായത്.ഇടംകയ്യൻ പേസ് ബോളറായ അർജുൻ, പരിശീലന മത്സരത്തിൽ 4.1 ഓവറിൽ 53 റൺസാണ് വഴങ്ങിയത്. ഇക്കോണമി റേറ്റ് 12.93. വിക്കറ്റ് ഒന്നും വീഴ്ത്താനും അർജുന് സാധിച്ചില്ല. ഇതോടെയാണ് ടീമിൽ ഇടംപിടിക്കുന്ന കാര്യം പരുങ്ങലിലായത്.

വിജയ് ഹസാരെയ്ക്കു മുന്നോടിയായുള്ള സയിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ചു മത്സരങ്ങൾ കളിച്ചതിൽ ഒന്നിൽ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്. സെലക്ഷന് മുന്നോടിയായി 100 പേരുടെ ഒരു ക്യാംപ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നാണ് 22 അംഗ ടീമിനെ തിരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ സ്പിന്നർ രമേശ് പവാറാണ് മുഖ്യ പരിശീലകൻ.

ഫെബ്രുവരി 20 മുതൽ മാർച്ച് 14 വരെയാണ് മത്സരങ്ങൾ നടക്കുക. സുര്യകുമാർ യാദവ്, യശ്വസി ജയ്സ്‌വാൾ, ശിവം ദുബെ, തുഷാർ ദേശ്പാണ്ഡേ എന്നിവരും ടീമിൽ ഇടം നേടിയവരിൽ ഉൾപ്പെടുന്നു.

പാലാ സീറ്റ് സംബന്ധിച്ച് സിപിഎം മുന്നണിമര്യാദ കാട്ടിയില്ലെന്ന് തുറന്നടിച്ച് മാണി സി.കാപ്പന്‍. അന്തിമതീരുമാനം വെള്ളിയാഴ്ച ദേശീയനേതൃത്വം പ്രഖ്യാപിക്കും. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാനാവില്ല. ഇടതുമുന്നണിക്ക് ഉണര്‍വ് കരിട്ടിയത് പാലാ ജയത്തോടെയാണ. ഇത് പാലായുടെ പ്രശ്നമല്ല. എന്‍സിപിയുടെ വിശ്വാസ്യതയുടെ പ്രശ്നമെന്ന് കാപ്പന്‍ പറഞ്ഞു.പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞശേഷം എന്തുചര്‍ച്ച നടത്താനെന്നും മാണി സി.കാപ്പന്‍ ചോദിച്ചു. ശശീന്ദ്രന്‍റെ നിലപാടുകളെയും കാപ്പന്‍ തുറന്നുവിമര്‍ശിച്ചു.

പാലാ തരില്ല കുട്ടനാട്ടിൽ മത്സരിച്ചോട്ടെ എന്നുപറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോ‌റ്റ പാർട്ടിക്ക് സീ‌റ്റ് കൊടുക്കുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. പാലാ സീ‌റ്റല്ല വിശ്വാസ്യതയാണ് പ്രധാനമെന്ന് കാപ്പൻ അഭിപ്രായപ്പെട്ടു. മുൻപ് ശരദ് പവാറും പ്രഫുൽ പട്ടേലുമായി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയിൽ സി‌റ്രിംഗ് സീ‌റ്റുകൾ ലഭിക്കുകയാണെങ്കിൽ മുന്നണി വിടേണ്ട എന്ന തീരുമാനമാണ് അറിയിച്ചത്. എന്നാൽ പാലാ സീ‌റ്റ് നിഷേധിച്ചതോടെ മുന്നണി വിടാൻ എൻസിപി തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

നിലവിൽ നാല് ജില്ലാ കമ്മി‌റ്റികൾ മാത്രമാണ് മാണി സി കാപ്പനൊപ്പമുള‌ളത്. ബാക്കി പത്തും മന്ത്രി എ.കെ ശശീന്ദ്രനൊപ്പമാണ്. എന്നാൽ ശരദ്‌പവാർ മാണി സി കാപ്പന് അനുകൂലമായി തീരുമാനമെടുത്താൽ മിക്ക ജില്ലാ കമ്മി‌റ്റികളും മാണി സി കാപ്പനൊപ്പം നിൽക്കുമെന്നാണ് വിവരം. പാലാ മാത്രമല്ല പല സി‌റ്റിംഗ് സീ‌റ്റുകളും എൻസിപിയ്‌ക്ക് നഷ്‌ടമാകും എന്ന ഘട്ടത്തിലെത്തിയതോടെയാണ് മുന്നണി വിടുന്നതിന് പാർട്ടി തീരുമാനത്തിലെത്തിയതെന്നാണ് സൂചന.

മുണ്ടും സാരിയും ചുറ്റി യു.എസിൽ മഞ്ഞിൽ സ്കീയിങ് ചെയ്യുന്ന ദമ്പതികളുടെ വീഡിയോ വൈറലാകുന്നു. മഞ്ഞില്‍ തെന്നിക്കളിക്കുന്ന സ്‌കീയിങ് വിനോദം ഇന്ത്യയില്‍ അത്ര പ്രചാരത്തിലില്ലാത്തതാണ്. ദമ്പതികളായ ദിവ്യയും മധുവും ഇന്ത്യന്‍ പാരമ്പര്യ വസ്ത്രങ്ങളായ മുണ്ടും സാരിയുമണിഞ്ഞ് സ്‌കീയിങ് ചെയ്ത് പ്രശസ്തരായിരിക്കുകയാണ്.

മിനിസോട്ടയിലെ വെൽച് എന്ന ഗ്രാമത്തിലാണ് ദിവ്യ, മധു എന്നീ ദമ്പതികൾ ഈ രീതിയിൽ സ്കീയിങ് ചെയ്യുന്നത്. ബ്ലൗസിന് പകരം ദിവ്യ തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കറുത്ത ജാക്കറ്റണിഞ്ഞിട്ടുണ്ടെന്ന് മാത്രം. ബോളിവുഡ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഈ നായകനും നായികയും കൈയുറകളും കാലില്‍ ബൂട്ടുകളും സ്‌കീയിങിനുള്ള മറ്റ് സുരക്ഷാ മാര്‍ഗങ്ങളും ധിരിച്ചിട്ടുണ്ട്.

ദിവ്യയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തങ്ങൾക്കു തന്നെ ഒന്ന് മാറി ചിന്തിക്കാൻ അവസരം നൽകുന്നതായിരുന്നു ഈ സാഹസം എന്നാണ് വീഡിയോക്ക് കാപ്ഷൻ നൽകിയത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധിപേരാണ് വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇരുവരെയും പ്രശംസിച്ചാണ് എല്ലാവരും കമന്റിട്ടിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by ivya aiya (@divyamaiya)

മറിമായം എന്ന മഴവിൽ മനോരമയിലെ ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയയാവുകയും പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്തുവച്ച് അഭിനയമികവിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടിയാണ് രചന. ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ ഭാര്യയായി ആണ് രചന സിനിമയിലേക്ക് ചുവട് വെച്ചത്. കുറഞ്ഞ നാളുകൾ കൊണ്ട് നിരവധി സിനിമകൾ ചെയ്യാൻ അവസരം ലഭിക്കുകയും പ്രേക്ഷക മനസ്സിൽ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. അഭിനയം പോലെ തന്നെ നൃത്തത്തിലും അസാമാന്യ അറിവുള്ള നർത്തകി കൂടിയാണ് രചന.മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ മുന്നിരയിലേക്ക് എത്തിയ രചന നാരായണൻ കുട്ടി വിവാഹിതയായ കാര്യം പോലും പലർക്കും അറിയില്ല.

പ്രണയവിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറയുമായിരുന്നു. എന്നാൽ രചന നാരായണന്കുട്ടിയുടേത് പൂര്ണമായും വീട്ടുക്കാർ ആലോചിച്ചു നടത്തിയ വിവാഹമാണ്.റേഡിയോ മാംഗോയിൽ ആർ ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് രചന ബിഎഡ് പഠിച്ചു. ദേവമാത സിഎംഐ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് വിവാഹം കഴിയ്ക്കുന്നത്.2011 ജനുവരിയിലായിരുന്നു രചനയുടെയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് ഭാര്യാ- ഭർത്താക്കന്മാരായി കഴിഞ്ഞത് എന്ന് രചന പറയുന്നു.

ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോൾ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന്- രചന പറഞ്ഞു.

2012ലാണ് ഇരുവരും നിയമപരമായി വേർ പിരിയുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്. രചന വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ സ്‌ക്കൂൾ കലോത്സവങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിരുന്നു. ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്ന രചന നാലാം ക്‌ളാസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു. തൃശ്ശൂരിലെ തന്നെ ഒരു സ്കൂളിൽ അദ്ധ്യാപികയായി ജോലി നോക്കി വരികെയാണ് താരത്തിന് മാറിമായതിലേക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. ആ അവസരം ആണ് രചനയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. മാറിമായതിലെ താരത്തിന്റെ വേഷം പ്രേക്ഷക ശ്രദ്ധ നേടിയതോടെ രചനയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചുതുടങ്ങുകയായിരുന്നു.

പണം തട്ടിപ്പ് കേസില്‍ കാന്തല്ലൂര്‍ സ്വാമി എന്ന സുനില്‍ പരമേശ്വരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നേകാല്‍ കോടി രൂപ പ്രവാസിയില്‍ നിന്നും വാങ്ങി ചതിച്ച കേസിലാണ് അറസ്റ്റ്. ഭൂമി കൈയ്യേറിയതിനു കോഴിക്കോട് സ്വദേശിനി നല്കിയ മറ്റൊരു കേസും സ്വാമിക്കെതിരേ ഉണ്ട്.

സിനിമ നിര്‍മ്മിക്കാം എന്ന് പറഞ്ഞ് തിര കഥകള്‍ എഴുതുക കൂടി ചെയ്യുന്ന കാന്തല്ലൂര്‍ സ്വാമി പ്രവാസിയും വര്‍ക്കല സ്വദേശിയുമായ

സംഭവത്തില്‍ അശോകന്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കാന്തല്ലൂര്‍ സ്വാമിയേ അറസ്റ്റ് ചെയ്യാന്‍ വര്‍ക്കല ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപിന്റെ മരണത്തോടെയായിരുന്നു സുനില്‍ പരമേശ്വരന്‍ രംഗത്ത് വന്നത്.

ആദ്യ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുനില്‍ പരമേശ്വരനെ അരസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രണ്ടാം ഭാര്യയായുമായാണ് സുനില്‍ പരമേശ്വരന്‍ കഴിയുന്നത്. ഭൂമി കൈയ്യേറിയതിനു കോഴിക്കോട് സ്വദേശിനി നല്കിയ മറ്റൊരു കേസും സ്വാമിക്കെതിരേ ഉണ്ട്. കാന്തല്ലൂര്‍ സ്വാമിയുടെ അറസ്റ്റ് അദ്ദേഹത്തിന്റെ അനുയായികളേ പോലും ഞെട്ടിച്ചിരിക്കുകയാണ്.

അശോകന്‍ എന്ന ആളില്‍ നിന്നും പണം തട്ടുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വണ്ടി ചെക്ക് കൊടുക്കുകയും ചെയ്തു.

 

അഭിനയിക്കാനുള്ള മോഹവുമായി സിനിമയില്‍ അവസരം തേടിയെത്തിയ പലരും ചൂഷണങ്ങള്‍ നേരിട്ടിട്ടുണ്ട്. സിനിമാ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചു നിരവധി താരങ്ങള്‍ വെളിപ്പെടുത്തലുമായി എത്തിയത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ പുതിയ മീടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാളി സിനിമകളിലൂടെ ശ്രദ്ധേയയായ നടി ശ്രീലേഖ മിത്ര. ശ്രീലേഖ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമാ മേഖലയില്‍ ഉയര്‍ന്നു വരുന്ന പരാതികള്‍ പോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി താനും അത്തരം അവസ്ഥകളില്‍ കൂടി കടന്നു പോയിട്ടുണ്ടെന്നായിരുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ നോ പറയാന്‍ ശീലിക്കണമെന്നും ശ്രീലേഖ പറയുന്നു. മലയാള സിനിമാ മേഖലയില്‍ നിന്നും തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ചു അഭിമുഖത്തില്‍ നടി തുറന്നു പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ മലയാള സിനിമയില്‍ അവസരം ലഭിച്ചെന്നും, ഒരു നൃത്ത രംഗത്തിനായി സൈറ്റില്‍ ചെന്നപ്പോള്‍ ആ സമയത്തെ ഒരു പ്രമുഖ നടന്‍ തന്നോട് കൂടെ കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ തരാമെന്ന് പറഞ്ഞെന്നും താരം വെളിപ്പെടുത്തി.

ഇക്കാര്യം നടന്റെ സുഹൃത്ത് കൂടിയായ സംവിധായകനെ അറിയിച്ചപ്പോള്‍ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്നും അറിയിച്ചു. അതിന് പിന്നാലെ നൃത്ത രംഗം മുഴുവിപ്പിക്കാതെ താന്‍ ആ സിനിമ വിട്ടെന്നും താരം പറയുന്നു.

 

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചൊവ്വാഴ്ച ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ തപോവൻ, ഋഷി ഗംഗ പവർ പ്രോജക്ട് സൈറ്റുകളിൽ നിന്ന് ഇനിയുള്ളവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. 170 ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ചൊവ്വാഴ്ച കണ്ടെടുത്ത ആറ് മൃതദേഹങ്ങളിൽ നാലെണ്ണം റെയ്‌നി ഗ്രാമത്തിലെ ഋഷി ഗംഗ പവർ പ്രോജക്ട് സൈറ്റിൽ നിന്നാണെന്നും ഒന്ന് ചമോലിയിൽ നിന്നാണെന്നും മറ്റൊന്ന് നന്ദപ്രയാഗിൽ നിന്നാണെന്നും ഡി.ഐ.ജി ഗർവാൾ നീരു ഗാർഗ് പറഞ്ഞു. രണ്ട് മൃതദേഹങ്ങൾ വൈദ്യുത നിലയത്തിൽ വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥരുടേതാണെന്നും അവർ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന തപോവന്‍ തുരങ്കത്തിനുള്ളില്‍ 35 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 1.9 കിലോ മീറ്റര്‍ ദൂരത്തിലുള്ള തുരങ്കത്തില്‍ വന്നടിഞ്ഞ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ മുഴുവന്‍ സമയവും തുടര്‍ന്നു വരികയാണ്. തുരങ്കത്തിന് മുകളിലൂടെയുള്ള ഒരു ഏരിയല്‍ സര്‍വേയ്ക്കായി വൈദ്യുതി കാന്തിക പള്‍സ് ഇമേജറുള്ള ലേസര്‍ വഹിക്കുന്ന ഹെലികോപ്ട രക്ഷാ പ്രവര്‍ത്തന ഏജന്‍സികള്‍ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യം, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്, സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് എന്നിവയില്‍ നിന്നായി 600 രക്ഷാ പ്രവര്‍ത്തകരെയാണ് അപകടം നടന്ന ചമോലി ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം മൂലം ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് റേഷന്‍, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നത് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസാണ്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനായി നാവിക സേനാ ഉദ്യോഗസ്ഥരും രംഗത്തുണ്ട്.

ചൊവ്വാഴ്ച അഞ്ച് ക്യാമറകളുള്ള ഡ്രോൺ തുരങ്കത്തിനുള്ളിൽ അയച്ചു. ഉച്ചകഴിഞ്ഞ് എൻ‌ഡി‌ആർ‌എഫ്, ഐ‌ടി‌ബി‌പി ഉദ്യോഗസ്ഥർക്ക് തുരങ്കത്തിനുള്ളിൽ 90 മീറ്റർ വരെ മാത്രമേ എത്തിച്ചേരാനായുള്ളൂ. എന്നാൽ അവശിഷ്ടങ്ങളും ടണൽ മേൽക്കൂരയും തമ്മിലുള്ള ഇടുങ്ങിയ വിടവിലൂടെ പറന്ന് ഡ്രോൺ 120 മീറ്റർ മുന്നോട്ട് പോയി. എന്നാൽ ഡ്രോൺ ചിത്രങ്ങൾ മനുഷ്യ സാന്നിധ്യം കാണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു.

ഇക്കുറിയും ഓസ്കാർ മത്സരത്തിൽ പ്രതീക്ഷയറ്റ് ഇന്ത്യ. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിനിധിയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ പുറത്തായി. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല.

മുൻ വർഷങ്ങളിൽ ഗള്ളി ബോയ്(2019), വില്ലേജ് റോക്ക്സ്റ്റാർസ്(2018), ന്യൂട്ടൺ(2017) എന്നീ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് വെട്ടിമാറ്റപ്പെട്ടിരുന്നു. ജല്ലിക്കെട്ട് പുറത്തായതോടെ ഒരിക്കൽ കൂടി ഇന്ത്യ നിരാശയുടെ നിമിഷത്തിലെത്തിയിരിക്കുകയാണ്.

അതേസമയം, കരിഷ്മ ദേവ് ദുബേ സംവിധാനം ചെയ്ത ബിട്ടു 93-ാമത് അക്കാദമി അവാർഡിനായുള്ള ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.

93-ാമത് ഓസ്കാർ പുരസ്കാരങ്ങൾ 2021 ഏപ്രിൽ 25ന് പ്രഖ്യാപിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന പുരസ്കാരപ്രഖ്യാപനം ഏപ്രിൽ മാസത്തേക്ക് നീട്ടുകയായിരുന്നു.

എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കിയ ജല്ലിക്കട്ടിന്റെ തിരക്കഥ രചിച്ചത് എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ആന്റണി വർഗീസ് പെപ്പെ, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ അബ്ദുസമദ്, ശാന്തി ബാലചന്ദ്രൻ​ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജല്ലിക്കട്ട്’ നിരവധി വിദേശ ചലച്ചിത്രമേളകളിലും മികച്ച പ്രതികരണങ്ങൾ ചിത്രം നേടിയിരുന്നു.

ഗായകന്‍ എം എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരം, കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം, അബൂദബി മലയാളി സമാജ അവാര്‍ഡ്, 1997ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ നസീമിനു ലഭിച്ചിരുന്നു.

ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കെപിഎസി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള ‘ശ്യാമസുന്ദര പുഷ്പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പക്ഷാഘാതം പിടിപെട്ടത്. ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയില്‍ ബിജെപി യോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. തിരിഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.

ചെന്നൈയില്‍ നിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക. ഔദ്യോഗിക പരിപാടികള്‍ക്കുശേഷം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ അദ്ദേഹവും പങ്കെടുത്തേക്കും. 14 ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. കോര്‍കമ്മിറ്റിയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയുള്ള സുപ്രധാന സന്ദര്‍ശനമായി ഞായറാഴ്ചത്തേത് മാറും.

സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പുരോഗതി അദ്ദേഹത്തെ നേരിട്ട് ധരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തും. തിരഞ്ഞെടുപ്പ പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved