Latest News

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ‘ബറോസ്’ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അന്യഭാഷാ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

തമിഴ് സൂപ്പര്‍ താരം അജിത്തിനെ കാണാനായി മോഹന്‍ലാല്‍ ചെന്നൈയില്‍ എത്തിയ വിശേഷമാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമാ പ്രവര്‍ത്തകനായ എബി ജോര്‍ജ് പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ലാലേട്ടന്‍ ഉടന്‍ തന്നെ ചെന്നൈയില്‍ വച്ച് തല അജിത്തിനെ കാണും. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നും അടുത്ത ആഴ്ചകളില്‍ കൂടിക്കാഴ്ച നടക്കുമെന്നുമാണ് ട്വീറ്റ്.

ബറോസിന് വോയിസ് ഓവര്‍ ചെയ്യാനായി മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ നിന്നും അജിത്ത്, ഹിന്ദിയില്‍ ഷാരൂഖ്, തെലുങ്കില്‍ ചിരഞ്ജീവി എന്നിവര്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആണ് ബറോസ് ആയി എത്തുന്നത്. താരത്തിന്റെ മകള്‍ വിസ്മയ സംവിധാന സഹായായി ചിത്രത്തില്‍ പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

 

കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബി.ജെ.പിയെന്ന് അഭിപ്രായ സർവ്വേ. മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ സർവ്വേയിലാണ് വോട്ടർമാർ ബി.ജെ.പിക്കെതിരെ പ്രതികരിച്ചത്.

34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം സി.പി.ഐ.എമ്മിനാണ്.

11.8 ശതമാനം പേർ സി.പി.ഐ.എം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്ലീം ലീഗ് 9.1%, കോണ്‍ഗ്രസ് 8.%, ആരോടും വെറുപ്പില്ല -27% എന്നിങ്ങനെയാണ് സര്‍വ്വേയില്‍ ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

മോദി പ്രഭാവം 2.6 % ശതമാനം മാത്രമെന്നും സര്‍വേഫലം വ്യക്തമാക്കുന്നു. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേരാണ് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ പറയുന്നത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വര്‍ണക്കടത്താണ്.

25.2ശതമാനം പേരാണ് സ്വര്‍ണക്കടത്താണെന്ന് പറയുന്നത്. ശബരിമല വിവാദം – 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം മോദി ഫാക്ടര്‍ – 2.6ശതമാനം എന്നിങ്ങനെയായിരിക്കുമെന്നും സര്‍വേ പറയുന്നു.

തിരുവനന്തപുരം: യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 96 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,184 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,25,58,269 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1965 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 166, കൊല്ലം 125, പത്തനംതിട്ട 120, ആലപ്പുഴ 108, കോട്ടയം 156, ഇടുക്കി 46, എറണാകുളം 190, തൃശൂര്‍ 244, പാലക്കാട് 85, മലപ്പുറം 147, കോഴിക്കോട് 249, വയനാട് 56, കണ്ണൂര്‍ 130, കാസര്‍ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,70,343 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,938 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,26,088 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3850 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 438 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയില്ല. നിലവില്‍ ആകെ 359 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയവരുടെ ജീവൻ കവർന്ന് പാതിവഴിയിൽ അപകടം. ചിറയിൻകീഴിൽ കാറ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ചിറയിൻകീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്.

ഇരുവരും സഞ്ചരിച്ചിരുന്ന കാർ പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് മറിയുകയായിരുന്നു. രകഅഷകരായി നാട്ടുകാരെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാർ പുഴയിലേക്ക് കുത്തനെ വീഴുകയായിരുന്നു. സഞ്ചരിക്കുന്ന പാതയിലെ മണ്ണിടിച്ചിലാണ് അപകടമുണ്ടാക്കിയത്. പുഴയുടെ സമീപമുള്ള മണ്ണിന്റെ ബലക്കുറവു മൂലം റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണമായത്.

മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ജോതി ദത്തും മധുവുമെന്ന് പോലീസ് അറിയിച്ചു.

നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലമാണ് സോഷ്യൽമീഡിയയിൽ വൈറൽ. ഇല്ലായ്മകളുടെ അയ്യരുകലിയാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലമെന്ന് സോഷ്യൽമീഡിയ പറയുന്നു. സ്വന്തമായി വീട്, വാഹനം എന്നിവ ഇല്ലെന്ന് പറഞ്ഞ് തുടങ്ങുന്ന സത്യവാങ്മൂലത്തിൽ ഉണ്ടെന്ന് പറയുന്ന കാര്യങ്ങൾ ഒന്നോ രണ്ടോ മാത്രമാണ്.

ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകൾ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇൻഷൂറൻസ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങൾ ഇല്ല, സ്വർണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഒരു വലിയ നിര സത്യവാങ്മൂലത്തിൽ കാണാം. സ്വന്തമായി വീടില്ലാത്ത കുമ്മനം മേൽവിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേൽവിലാസമാണ് നൽകിയിരിക്കുന്നത്.

മിസോറാം ഗവർണർ കാലത്തെ ശമ്പളം സ്വന്തമായി സൂക്ഷിക്കാതെ സേവനപ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം .കുമ്മനം രാജശേഖരന്റെ കൈയ്യിൽ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തിൽ 5000 രൂപയുടെ ഓഹരിയുമുണ്ട്.

അതേസമയം, നേമത്ത് മത്സരിക്കുന്ന എതിരാളിയായ കെ മുരളീധരൻ ശക്തനാണെന്ന പ്രചാരണവും കുമ്മനം തള്ളി. കെ മുരളീധരൻ കരുത്തനല്ല. രാഷ്ട്രീയ നിലപാടിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് മുരളീധരൻ കരുത്തു കാണിക്കേണ്ടത്. മണ്ഡലം ഇടയ്ക്ക് ഉപേക്ഷിച്ചു പോകുന്നയാൾക്ക് എന്ത് കരുത്താണുള്ളത്? നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് പറഞ്ഞത് വികസനം മുൻനിർത്തിയാണെന്നും കുമ്മനം പ്രതികരിക്കുന്നു.

ജമൈക്കയിലേക്ക് കോവിഡ് വാക്സിന്‍ എത്തിച്ചതില്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും നന്ദി പറഞ്ഞ് വിന്‍ഡീസ് ക്രിക്കറ്റര്‍ ക്രിസ് ഗെയില്‍.

‘ജമൈക്കയ്ക്ക് വാക്‌സിന്‍ എത്തിച്ച നടപടി അഭിനന്ദനാര്‍ഹമാണ്. അതില്‍ നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി പറഞ്ഞ് വീഡിയോ ക്രിസ് ഗെയില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

ഇതിനോടകം 25 രാജ്യങ്ങളിലേക്കാണ് മെയ്ഡ് ഇന്ത്യന്‍ വാക്സിന്‍ കയറ്റുമതി ചെയ്തിട്ടുള്ളത്. വിന്‍ഡീസ് ക്രിക്കറ്റര്‍ ആന്ദ്രെ റസ്സലും സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 

കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ് രാജി.

കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇരുവരും എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കി. തൊടുപുഴയില്‍ നിന്നുള്ള എംഎല്‍എയാണ് പിജെ ജോസഫ്. കടുത്തുരുത്തിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മോന്‍സ് ജോസഫ്.

2016-ല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവര്‍ ജയിച്ചത്. എന്നാല്‍ ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചത്.പിസി തോമസ് വിഭാഗവുമായി ലയിച്ച് പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആയി മാറിയ സാഹചര്യത്തില്‍ അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി.

വാരിയംകുന്നന്റേയും മലബാർ കലാപത്തിന്റേയും പശ്ചാത്തലത്തിൽ കഥ പറയുന്ന തന്റെ സിനിമയായ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ അലി അക്ബർ. ഈ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വെളിപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടിയായാണ് ചിത്രത്തിൽ അഭിനയിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വ്യക്തമാക്കിയത്. ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകർന്നാലോ?’എന്നായിരുന്നു പരിഹാസം കലർത്തി അലി അക്ബർ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹം ശരിക്കും ‘നോ’ പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് ‘അതെ’ എന്നും അലി അക്ബർ പറഞ്ഞു.

ജനങ്ങളിൽ നിന്നും പണംപിരിച്ചെടുത്ത് മമധർമ്മ ബാനറിലാണ് അലി അക്ബർ 1921 കാലത്തെ തന്റെ സിനിമ പൂർത്തിയാക്കുന്നത്. ഇതിനായി ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നതായും അതിൽ 80 ലക്ഷത്തോളം ചെലവായെന്നും കൂടുതൽ പണം ഉടനെ അയയ്ക്കണമെന്നും അലി അക്ബർ തന്നെ അറിയിച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു 1921ലെ മലബാറിന്റെ പശ്ചാത്തലത്തിൽ ‘വാരിയംകുന്നൻ’ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.

ന്യൂഡൽഹി∙ ജോലി തേടിയെത്തിയ മലയാളി നേഴ്സിനെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്തു. പ്രതിയും മലയാളിയാണ്. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണു സംഭവം നടന്നത്. ബുധനാഴ്ച പെൺകുട്ടി പരാതി നൽകിയതോടെ യുവാവിനെ അറസ്റ്റു ചെയ്തു.

ഇരയായ പെൺകുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നൽകാമെന്ന് ഇയാൾ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടിൽ വച്ച് ഒരു ഇന്റർവ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. പെൺകുട്ടി ഇതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തു‍ടർന്ന് വീട്ടിലെത്തിയപ്പോൾ അവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവർ ജോലിക്കു പോയതാണെന്നും ഉടൻ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു.

ഇയാൾ നൽകിയ ജ്യൂസ് കുടിച്ചയുടൻ പെൺകുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവർക്ക് ബോധം വരുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബലാൽസംഗത്തിനിരയായ വിവരം പെൺകുട്ടി അറിയുന്നത്. പിന്നീട് പെൺകുട്ടി അവിടെനിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

യുവതി പരാതി നൽകാൻ വൈകിയതിന്റെ കാരണം വ്യക്തമല്ല. പരാതി ലഭിച്ചയുടൻ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

പട്ടാമ്പി∙ മെട്രോമാൻ ഇ.ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു വിദഗ്ധനും ബിജെപിയായാൽ ആ സ്വഭാവം കാണിക്കും. ബിജെപിയിൽ എത്തിയപ്പോൾ എന്തും വിളിച്ചു പറയുന്ന അവസ്ഥയായെന്നും പിണറായി പറഞ്ഞു.

ശബരിമല പ്രശ്നങ്ങൾ വിധി വന്നതിനുശേഷം ചർച്ച ചെയ്യാം. ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.ജി. മാരാരുടെ ബൂത്ത് ഏജന്റായിരുന്നെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. 1977ൽ താൻ സ്ഥാനാർഥിയായിരുന്നു. അപ്പോൾ എങ്ങനെയാണ് ഏജന്റാകുകയെന്ന് അദ്ദേഹം ചോദിച്ചു. പട്ടാമ്പിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

RECENT POSTS
Copyright © . All rights reserved