ഡോ. ഐഷ വി
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം പാട്ട് സാർ ക്ലാസ്സിൽ വന്നു. ഉച്ചയൂണിന് സമയമായതു കൊണ്ട് അന്ന് സാറ് പാട്ടൊന്നും പഠിപ്പിച്ചില്ല. സ്കൂളിലെ സംഗീതാധ്യാപികയും പ്രമുഖ കാഥികയുമായിരുന്ന ശ്രീമതി ഇന്ദിരാ വിജയൻ കാറപകടത്തിൽ മരിച്ചതിന് ശേഷമായിരുന്നു പുതിയ പാട്ട് സാർ നിയമിതനായത്. എല്ലാവരും പാട്ട് സാർ എന്ന് പറയുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് എനിക്കത്ര സുപരിചിതമല്ല . ചന്ദ്രൻ എന്നാണോ എന്ന് സംശയമുണ്ട്. നമുക്ക് പാട്ട് സാർ എന്ന് തന്നെ വിളിയ്ക്കാം. അദ്ദേഹം ക്ലാസ്സിൽ വന്ന് പാട്ട് പഠിപ്പിച്ചതായി എനിക്ക് ഓർമ്മയില്ല. അന്ന് അദ്ദേഹം ഗന്ധങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചത്. പ്രത്യേകിച്ച് ഭക്ഷണ പദാർത്ഥങ്ങളുടെ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ രുചി ഗന്ധം വഴി നിർണ്ണയിക്കാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാനതത്ര വിശ്വസിച്ചില്ല. അത് പറ്റുന്ന കാര്യമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം കറികൾക്ക് കടുക് വറക്കുന്നതിന്റെ സുഗന്ധത്തേയും പഴകിയ ഭക്ഷണത്തിന്റെ ദുർഗന്ധത്തേയുമൊക്കെ കുറിച്ച് സുദീർഘം സംസാരിച്ചു. എന്നിട്ടും എനിയ്ക്കത്ര വിശ്വാസം വന്നില്ല.
എന്നാൽ ഒരു ദിവസം അച്ഛന്റെ അമ്മാവൻ ഞങ്ങളെയും കൂട്ടി ചിറക്കര ത്താഴം ശിവക്ഷേത്രത്തിലെ ഒരു പരിപാടി കാണാൻ പോയി. അവിടെ ഭജന നടത്തുന്നതിന് നേതൃത്വം കൊടുത്തയാളെ കണ്ട് ഞാൻ അതിശയിച്ചു പോയി. അത് ചിറക്കര സ്കൂളിൽ ഞങ്ങളെ പഠിപ്പിക്കുന്ന പാട്ടു സാറായിരുന്നു. അദ്ദേഹം നല്ല ഉച്ചത്തിൽ നന്നായി പാട്ട് പാടാൻ ആരംഭിച്ചു.
” നാഗത്തും മലയിലെ നാഗയക്ഷിയമ്മേ
നാളെയീക്കാവിലെ തുള്ളലാണേ…..” അതങ്ങനെ നീണ്ടപ്പോൾ ആ ക്ഷേത്രത്തിലെ പൂജാരിണി അവിടേയ്ക്കെത്തി. അടിമുടി ജഡപിടിച്ച മുടി അവരുടെ പാദം വരെ നീളമുള്ളതായിരുന്നു. മുടിയവർ ഉച്ചിയിൽ കോൺ ആകൃതിയിൽ കെട്ടിവച്ചു. അവരുടെ മുടിയ്ക്ക് ഒരവിഞ്ഞ ഗന്ധമുണ്ടായിരുന്നോ എന്ന് എനിക്ക് തോന്നി. പാട്ട് സാർ ഗന്ധത്തെ കുറിച്ച് പറഞ്ഞത് ഞാൻ ഓർത്തു. മഴ പെയ്ത് കുതിർന്ന പുതുമണ്ണിന്റെ ഗന്ധവും പൂക്കളുടെ സുഗന്ധവും നേരത്തേ പരിചയമുണ്ടായിരുന്നെങ്കിലും ഭക്ഷണ പദാർത്ഥങ്ങളുടെ ഗന്ധത്തെ തിരിച്ചറിയാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിലൊന്ന് പഴകിയ പാചക എണ്ണയുടെ ഗന്ധമായിരുന്നു. ഏതെങ്കിലും തട്ടുകടയുടെ മുന്നിലൂടെയോ ഹോട്ടലിന്റെ മുന്നിലൂടെയോ ബസ് പോകുമ്പോൾ ബസിലിരിക്കുന്ന എനിക്ക് എണ്ണയുടെ പഴക്കം ഗന്ധത്തിലൂടെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ആളുകൾ കോഴി വേസ്റ്റ് കൊണ്ട് തള്ളുന്ന മേവറം ഭാഗത്ത് ബസ് എത്തുമ്പോൾ കണ്ണടച്ചിരുന്നാൽപ്പോലും ഗന്ധത്തിൽ നിന്ന് സ്ഥലമറിയാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വെള്ളത്തെറ്റി വിടർന്നു നിൽക്കുന്ന മുറ്റത്തെ പ്രഭാത സുഗന്ധം എന്റെ മനം മയക്കിയിരുന്നു. പുഴുങ്ങിയ കപ്പയുടെ ഗന്ധം , ആവി പൊങ്ങുന്ന പുട്ടിന്റെ ഗന്ധത്തിൽ നിന്ന് അത് റേഷനരിയുടെ പുട്ടാണോ അതോ നാടൻ കുത്തരിയുടെ പുട്ടാണോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. വെന്ത മഞ്ഞളിന്റെ ഗന്ധം, പുഴുങ്ങിയ പയറിന്റെ ഗന്ധം, പുതു വസ്ത്രത്തിന്റെ ഗന്ധം അങ്ങനെ നാസാരന്ധ്രങ്ങൾക്ക് സുഖദായിനിയായവയും അല്ലാത്തവയുമായ ഗന്ധങ്ങളെ സാധനം കാണാതെ തരം തിരിക്കാൻ ഞാൻ പഠിച്ചത് പാട്ട് സാർ തന്ന ആ സൂചനയിൽ നിന്നാണ്.

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
വെള്ളിയാഴ്ച വൈകുന്നേരം ജോർജ് കുട്ടി പറഞ്ഞു,”അടുത്തമാസം ക്രിസ്തുമസ്സ് അല്ലെ? നമ്മുക്ക് ആഘോഷിക്കണ്ടേ?അതിനു നമ്മുക്ക് കുറച്ചു വൈൻ ഉണ്ടാക്കണം;”
“അതിനു തനിക്ക് വൈൻ ഉണ്ടാക്കാൻ അറിയാമോ?”.
” നോ പ്രോബ്ലം. ഞാൻ ഇവിടെയുള്ള, എനിക്ക് പരിചയമുള്ള ഒരു ആംഗ്ലോ ഇന്ത്യൻ ഫാമിലിയിൽ നിന്നും അതിൻ്റെ റെസിപി വാങ്ങി വച്ചിട്ടുണ്ട്.”
“അപ്പോൾ മുന്തിരിയോ ?”.
“അതിനു ഒരു പ്രശനവുമില്ല. നമ്മുടെ അവറാച്ചൻ്റെ നല്ലൂർഹള്ളിയിലുള്ള മുന്തിരി തോട്ടത്തിൽ നിന്നും വാങ്ങാം. അവറാച്ചന് ഒരു കോൾഡ് സ്റ്റോറേജ് കടയുണ്ട്. എനിക്കും കക്ഷിയെ പരിചയമുണ്ട്. ഞങ്ങൾ രണ്ടു പേരും കൂടി അവറാച്ചനെ കാണാൻ കടയിൽ ചെന്നു. അവറാച്ചൻ പറഞ്ഞു,”ഇന്നലെ അത് മുഴുവൻ ഒരു പാർട്ടിക്ക് വിറ്റു. ഇന്നലെ തന്നെ അവർ അത് കട്ട് ചെയ്‌തുകൊണ്ടുപോയി. അവർ പറിച്ചുകൊണ്ടുപോയതിൻ്റെ ബാക്കി കാണും. ഒരു പത്തിരുപതു കിലോ എങ്കിലും കാണാതിരിക്കില്ല. വേണമെങ്കിൽ ഫ്രീയായി പറിച്ചെടുത്തോ. കാശ് ഒന്നും തരേണ്ട.”
ആനന്ദലബ്ദിക്കിനിയെന്തുവേണം?
ഞങ്ങൾ ഞായറാഴ്ച കാലത്തെ എഴുന്നേറ്റു. രണ്ട് കാർഡ് ബോർഡ് പെട്ടിയും സംഘടിപ്പിച്ചു ആഘോഷമായി അവറാച്ചൻ്റെ മുന്തിരി തോട്ടത്തിലേക്ക് പോയി. ഞങ്ങൾ ഉദ്ദേശിച്ചതുപോലെ നിസ്സാരമായിരുന്നില്ല മുന്തിരി തോട്ടം. രണ്ടേക്കറിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മനോഹരമായ ഒരു തോട്ടം ആയിരുന്നു അത്.
ഒരു അമ്പതു കിലോ എങ്കിലും ഇനിയും പറിച്ചെടുക്കാൻ കഴിയും .
പക്ഷെ ഞങ്ങളുടെ കയ്യിലുള്ള പെട്ടികളിൽ ഒരു പത്തോ പതിനഞ്ചോ കിലോ മുന്തിരി കൊള്ളും. തൽക്കാലം അത് മതി എന്ന് തീരുമാനിച്ചു.
ഞങ്ങൾ കാർഡ് ബോർഡ് ബോക്സ് നിറച്ചു. അതിനിടയിൽ ജോർജ് കുട്ടി മുന്തിരിത്തോട്ടത്തിൽ ജോലിക്കുപോയ തൊഴിലാളികളുടെ പല കഥകളും പറഞ്ഞുകൊണ്ടിരുന്നു. എല്ലാം ബൈബിളിൽനിന്നും പുള്ളിക്കാരന്റെ ഇഷ്ട്ടം പോലെ തർജ്ജമ ചെയ്തതാണ് എന്നുമാത്രം.
ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി. മുന്തിരി എല്ലാം നന്നായി കഴുകി ചീത്തയായതെല്ലാം പെറുക്കി കഴുകിയെടുത്തു.
വെള്ളം ഉണങ്ങിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി റെസിപ്പിയുമായി വന്നു. രണ്ടു വലിയ ഗ്ലാസ് ഭരണി ജോർജ് കുട്ടി എവിടെ നിന്നോ സംഘടിപ്പിച്ചിരുന്നു. രണ്ടു ഭരണിയിലും അഞ്ചുകിലോ മുന്തിരി ഇട്ടു, രണ്ടുകിലോ പഞ്ചസാര അല്പം ഏലക്കായ രണ്ടു ഗ്രാമ്പൂ, രണ്ടു ലിറ്റർ വെള്ളവും ചേർത്തു.
അതിനുശേഷം ജോർജ് കുട്ടി അടപ്പുകൾ ഉപയോഗിച്ച് അടച്ചു.”ഉറുമ്പ് വരാതെ നോക്കണം. ഇത് എവിടെ വെക്കും?”
ഞാൻ പറഞ്ഞു,”എൻ്റെ മുറിയിൽ വെക്കാൻ പറ്റില്ല”
കയറിവരുമ്പോളുള്ള ഡ്രോയിങ് റൂമിൽ വച്ചാൽ വരുന്നവരെല്ലാം കാണും. അവസാനം ജോർജ് കുട്ടി കിടക്കുന്ന കട്ടിലിൻറെ കീഴിൽ വച്ചു.
രണ്ടു മൂന്നു ദിവസം കൂടുമ്പോൾ ഇളക്കി കൊടുക്കണം. തിരക്കുകൾ കൊണ്ട് ഞങ്ങൾ അക്കാര്യം മറന്നു.
മൂന്നു ദിവസം കഴിഞ്ഞു പോയി. നാലാം ദിവസം ഞങ്ങളുടെ ഹൗസ് ഓണറിൻറെ മകൾ ബൊമ്മി കാലത്ത് ഞങ്ങളുടെ വീട്ടിലേക്കു വന്നു. ആറ് വയസ്സേയുള്ളു. കുരുത്തക്കേടിന്റെ ആശാത്തിയാണ് ബൊമ്മി. അവൾ വന്ന പാടെ ജോർജ് കുട്ടിയുടെ റൂമിലേക്ക് പോയി.
ഒരു നിലവിളി ഉയർന്നു. “ജോർജ് കുട്ടി അങ്കിൾ ചത്തു പോച്ചു. “അവൾ ഉറക്കെ കരഞ്ഞു. ഞാൻ ഓടി ചെന്നു. ജോർജ് കുട്ടി രക്തത്തിൽ കുളിച്ചു അനക്കമില്ലാതെ കിടക്കുന്നു. ഞാനും ഉറക്കെ നിലവിളിച്ചുപോയി. “ജോർജ് കുട്ടി………….”
ഹൗസ് ഓണറും ഭാര്യയും ബൊമ്മിയുടെ നിലവിളികേട്ട് മൂന്ന് നാലാളുകളും ഓടി വന്നു. എല്ലാവരും രക്തത്തിൽ കുളിച്ചുകിടക്കുന്ന ജോർജ് കുട്ടിയെക്കണ്ട് കരച്ചിൽ തുടങ്ങി.
ഹൗസ് ഓണറിന്റെ ഭാര്യ, അക്ക ചിരിക്കാൻ തുടങ്ങി.”അത് രക്തമല്ല. വൈൻ ഉണ്ടാക്കാൻ വച്ച കുപ്പി ഗ്യാസ് കാരണം പൊട്ടിതെറിച്ചതാണ് .”ചുവന്ന മുന്തിരി ജൂസ് അവിടെ എല്ലാം ചിതറിയതാണ്.
പക്ഷെ രസം ഇത്രയെല്ലാം ബഹളം ഉണ്ടായിട്ടും ജോർജ് കുട്ടി ഉറക്കത്തിൽ നിന്നും എഴുന്നേറ്റില്ല. അക്ക ജോർജ് കുട്ടിയെ വിളിച്ചെഴുന്നേല്പിച്ചു.
എല്ലാവരുംകൂടി റൂമെല്ലാം വൃത്തിയാക്കി. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”ഞാൻ എല്ലാം അറിഞ്ഞിരുന്നു. എല്ലാവരുംകൂടി ക്ളീൻ ചെയ്തില്ലെങ്കിൽ എന്ന് തീരും ആ പണി, അതുകൊണ്ടു അനങ്ങാതെ കിടന്നതാണ് പിന്നെ ഒരു കാര്യം മനസ്സിലായി,താൻ എന്നെ തെറി പറഞ്ഞാലും തനിക്ക് അല്പം ബഹുമാനവും സ്നേഹവും ഒക്കെയുണ്ടെന്ന്”.
“ഹേയ്,അങ്ങനെയൊന്നുമില്ല, കൂട്ടുകാരൻ ചത്തുപോയി എന്ന് ആളുകൾ പറയുമ്പോൾ ചിരിച്ചാൽ അവർ എന്ത് വിചാരിക്കും. അതുകൊണ്ട് നിലവിളിച്ചതാ”.
(തുടരും)

മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. ഒട്ടേറെ ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ സംവിധാനം ചെയ്‌തും നിർമ്മിച്ചും എത്തിച്ച അദ്ദേഹം ഇപ്പോൾ വീണ്ടും നിർമ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ്. മലയാളത്തിലെ യുവ താരവും സ്വന്തം മകനുമായ ഫഹദ് ഫാസിൽ നായകനാകുന്ന മലയൻ കുഞ്ഞ് എന്ന ചിത്രമാണ് ഫാസിൽ നിർമ്മിക്കുന്നത്. കൂടാതെ മോഹൻലാൽ- മമ്മൂട്ടി എന്നിവരെ ഒരുമിപ്പിച്ചു ഒരു വമ്പൻ ആക്ഷൻ ചിത്രമൊരുക്കാനും പ്ലാനുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു. ഫാസിൽ മലയാള സിനിമയിൽ കൊണ്ട് വന്ന നടന്മാരാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, പുതു തലമുറയിലെ ഏറ്റവും മികച്ച മലയാള നടൻ എന്നറിയപ്പെടുന്ന ഫഹദ് ഫാസിൽ എന്നിവർ. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ യുവ നായകന്മാരിൽ ആരാണ് മികച്ച നടൻ എന്ന ചോദ്യത്തിന് ഫാസിൽ നൽകുന്ന ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് താൻ കൊണ്ട് വന്ന നടൻമാർ എന്നും അതിൽ മോഹൻലാൽ മികച്ച നടൻ ആണെന്ന് പണ്ടേ തെളിയിച്ചു കഴിഞ്ഞതാണെന്നും ഫാസിൽ പറയുന്നു. എന്നാൽ 1997 ഇൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ താൻ കൊണ്ട് വന്ന കുഞ്ചാക്കോ ബോബനിലെ നടനെ തനിക്കു ബോധ്യപെട്ടത് അടുത്തിടെ ഇറങ്ങിയ വൈറസ്സ്, അഞ്ചാം പാതിരാ എന്ന ചിത്രങ്ങളിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനങ്ങളിലൂടെ ആണെന്ന് ഫാസിൽ വെളിപ്പെടുത്തുന്നു. ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയതിനു ശേഷം ഒട്ടേറെ മികച്ച പ്രൊജെക്ടുകളുമായാണ് കുഞ്ചാക്കോ ബോബൻ പുതിയ വർഷത്തിലേക്കു കടക്കുന്നത്. പൃഥ്വിരാജ്, ടോവിനോ, ദുൽഖർ എന്നിവരും നല്ല നടൻമാർ ആണെന്നും ഫഹദ് മറ്റു യുവ നടന്മാരെക്കാളും മികച്ച ആളാണെന്നു അച്ഛനും സംവിധായകനുമെന്ന നിലയിൽ താൻ പറയില്ല എന്നും ഫാസിൽ വിശദീകരിച്ചു. ഫഹദ് വളരെ ബുദ്ധിപരമായി ചിന്തിക്കുന്നു എന്നതാണ് ഫഹദിന്റെ വിജയമെന്നാണ് ഫാസിൽ പറയുന്നത്.
കേന്ദ്ര കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം ശക്തമായി തുടരുകയാണ്. ഇതിന് പിന്നാലെ കോർപ്പറേറ്റുകൾക്കെതിരെയും കർഷകർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോൾ റിലയൻസ് ജിയോക്കെതിരെ വൻപ്രതിഷേധമാണ് പഞ്ചാബിലെ കർഷകർ നടത്തുന്നത്. നിരവധി സ്ഥലങ്ങളിലെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരിക്കുകയാണ്. പഞ്ചാബിലെ മൻസയിലെ നിരവധി റിലയൻസ് ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെലികോം കമ്പനിയുടെ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്.
‘കരി’ നിയമങ്ങൾ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാർ സിങ് പറഞ്ഞു. ‘ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങൾ വിച്ഛേദിച്ചു. കർഷകർക്കെതിരായ കരി നിയമങ്ങൾ റദ്ദാക്കുന്നതുവരെ ജിയോയും റിലയൻസും ബഹിഷ്‌കരിക്കുന്നത് തുടരും. ഇത് പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു. മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും സിങ് എഎൻഐയോട് പറഞ്ഞു.
‘ഞങ്ങൾ റിലയൻസിനെയും ജിയോയെയും എതിർക്കുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഈ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിക്കില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരനായ മൻപ്രീത് സിങും പറഞ്ഞു. കമ്പനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയൻസ് ജിയോ ടെലികോം റെഗുലേറ്റർ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) കത്തെഴുതുകയും ചെയ്തിരുന്നു.
കർഷക സമരം ഒരു മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കു തയാറായി കർഷക സംഘടനകൾ. ഡിസംബർ 29ന് കേന്ദ്രവുമായി ചർച്ച നടത്താമെന്നു കർഷക സംഘടനകൾ അറിയിച്ചതായാണു വിവരം. തുറന്ന മനസ്സോടെ ചർച്ചയാകാമെന്ന കേന്ദ്ര സർക്കാർ നിലപാടിനെപ്പറ്റി ആലോചിക്കാൻ 40 കർഷക സംഘടനകൾ യോഗം ചേർന്നാണു തീരുമാനമെടുത്തത്. ആറാം വട്ട ചർച്ചയാണ് ഇനി നടക്കാനുള്ളത്.
തിരുവനന്തപുരം കാരക്കോണത്ത് അമ്പത്തിയൊന്നുകാരിയായ ഭാര്യയെ ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവ് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തി. ശാഖികുമാരിയെയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രായം കൂടിയ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലനടത്തിയതെന്ന് അരുണ്‍ ഏറ്റുപറഞ്ഞതായി പൊലീസ് അറിയിച്ചു. സ്വത്ത് തട്ടിയെടുക്കല്‍ ലക്ഷ്യമാണോയെന്നും അന്വേഷിക്കുന്നു.
51 കാരിയെ ഇരുപത്തിയെട്ടുകാരന്‍ കല്യാണം കഴിക്കുന്നു. അപൂര്‍വമായ ആ വിവാഹബന്ധം രണ്ട് മാസം പിന്നിടുമ്പോളേക്കും ക്രൂരമായ കൊലയിലേക്കെത്തുന്നു. കാരക്കോണത്തിനടുത്ത് ത്രേസ്യാപുരം എന്ന ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുക്കമിതാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ശാഖിയെ മരിച്ച നിലയില്‍ അയല്‍ക്കാര്‍ കാണുന്നത്. വൈദ്യുതാഘാതമേറ്റെന്ന് പറഞ്ഞ് അരുണ്‍ അയല്‍ക്കാരെ വിളിക്കുകയായിരുന്നു.
എങ്ങിനെയാണ് വൈദ്യുതാഘാതമേറ്റതെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ ഉത്തരം പറഞ്ഞതും മരിച്ചിട്ട് ഏതാനും മണിക്കൂറായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതും സംശയത്തിനിടയാക്കിയതോടെ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു. അരുണിനെ കസ്റ്റഡിയിലെടുത്ത് വെള്ളറട സി.ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ഷോക്കടിപ്പിച്ച് കൊന്നതായി സമ്മതിച്ചു.
ക്രിസ്മസ് ആഘോഷത്തിനായി വാങ്ങിയ വയറുകള്‍ പ്ളഗില്‍ ഘടിപ്പിച്ച് ഹാളിലിട്ടു. രാവിലെ ഉറക്കമെണീറ്റ ശാഖി അത് എടുത്ത് മാറ്റാന്‍ ശ്രമിച്ചതോടെ വൈദ്യുതാഘാതമേറ്റ് വീണെന്നാണ് അരുണിന്റെ മൊഴി. വിവാഹമോചനത്തിന് തയാറാകാത്തതാണ് കൊലയ്ക്ക് കാരണമെന്നും മൊഴിയുണ്ട്. 51 കാരിയെ കല്യാണം കഴിച്ചതില്‍ സുഹൃത്തുക്കള്‍ കളിയാക്കുന്നതായി പറഞ്ഞ് അരുണ്‍ വഴക്കിട്ടിരുന്നതായി കാര്യസ്ഥനും സാക്ഷ്യപ്പെടുത്തി.
ആശുപത്രിയില്‍വച്ച് പരിചയപ്പെട്ടാണ് ഇരുവരും കല്യാണം കഴിച്ചത്. ശാഖിയുടെയും ആദ്യവിവാഹമാണ്. ശാഖിയ്ക്ക് ധാരാളം സ്വത്തുണ്ട്. അത് തട്ടിയെടുക്കാനുള്ള നീക്കമാണോ കല്യാണവും കൊലപാതകമെന്നും അന്വേഷിക്കുന്നുണ്ട്.
സൗന്ദര്യത്തിന് ലോകമെമ്പാടും പ്രശസ്തരായ നിരവധി രാജ്ഞികളെയും രാജകുമാരിമാരെയും കുറിച്ച് ചരിത്രം നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നിരുന്നാലും അവരുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ നിരവധി വിചിത്രമായ കാര്യങ്ങൾ അവര്‍ ചെയ്യാറുണ്ടായിരുന്നു. വെള്ളമോ പശുവിന്‍റെയോ എരുമയുടെയോ പാലില്‍ കുളിക്കുന്നത് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ കഴുതകളുടെ പാൽ ഉപയോഗിച്ച് കുളിക്കുന്ന ഒരു രാജ്ഞി ലോകത്തുണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?. ഇതിനായി അവര്‍ ദിവസവും 700 കഴുത പാൽ കൊണ്ടുവരുമായിരുന്നു. ഈ രാജ്ഞി അവരുടെ സൗന്ദര്യത്തിന് മാത്രമല്ല. അവരുടെ ജീവിതവും വളരെ ദുരൂഹമായിരുന്നു.
ഈജിപ്ഷ്യൻ രാജകുമാരിയായ ക്ലിയോപാട്രയെ സൗന്ദര്യത്തിന്‍റെ ദേവി എന്നും വിളിച്ചിരുന്നു. ക്ലിയോപാട്ര അവളുടെ സൗന്ദര്യത്തിന് മാത്രമല്ല, അവളുടെ ജീവിതവും വളരെ ദുരൂഹമായിരുന്നു. അത് ഇപ്പോഴും പര്യവേക്ഷകരെ അവയിലേക്ക് ആകർഷിക്കുന്നു. പതിനാലാമത്തെ വയസ്സിൽ ക്ലിയോപാട്രയും സഹോദരൻ ടോളമി ഡയോനിസസും സംയുക്തമായി പിതാവിന്‍റെ മരണശേഷം രാജ്യം സ്വീകരിച്ചു. രാജ്യത്തിന്മേൽ ക്ലിയോപാട്രയുടെ അധികാരം സഹോദരന് സഹിച്ചില്ല. ക്ലിയോപാട്രയ്ക്ക് ശക്തി നഷ്ടപ്പെടുകയും സിറിയയിൽ അഭയം പ്രാപിക്കുകയും ചെയ്തെങ്കിലും ഈ രാജകുമാരി അത് ഉപേക്ഷിച്ചില്ല. റോമിലെ ഭരണാധികാരി ജൂലിയസ് സീസറിന്‍റെ സഹായത്തോടെ ക്ലിയോപാട്ര ഈജിപ്ത് ആക്രമിച്ചു. സീസർ ടോളമിയെ കൊന്ന് ക്ലിയോപാട്രയെ ഈജിപ്തിന്‍റെ സിംഹാസനത്തില്‍ ഇരുത്തി.
ക്ലിയോപാട്ര വളരെ സുന്ദരിയായിരുന്നുവെന്ന് പറയപ്പെടുന്നു. രാജാക്കന്മാരെയും സൈനിക ഉദ്യോഗസ്ഥരെയും അവളുടെ സൗന്ദര്യത്തിന്‍റെ കെണിയിൽ വീഴ്ത്തുകയും അവളുടെ എല്ലാ ജോലികളും അവരെകൊണ്ട് നിന്ന് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ലോകത്തിലെ 12 ലധികം ഭാഷകളെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടായിരുന്നു.
ക്ലിയോപാട്ര എല്ലാ ദിവസവും 700 കഴുത പാൽ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിലും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. തുർക്കിയിൽ നടത്തിയ ഒരു പഠനമനുസരിച്ച് ഒരു ഗവേഷണ സമയത്ത് എലികൾക്ക് പശുവിനും പാലും കഴുത പാലും ഭക്ഷണമായി നൽകിയപ്പോൾ പശുവിൻ പാൽ കുടിക്കുന്ന എലികൾ കൂടുതൽ കൊഴുപ്പുള്ളതായി കാണപ്പെട്ടു. പശു പാലിനേക്കാൾ കഴുത പാലിൽ കൊഴുപ്പ് കുറവാണെന്ന് ഇത് തെളിയിക്കുന്നു. ഇത് എല്ലാ അർത്ഥത്തിലും നല്ലതാണ്.
ഈജിപ്ത് ഭരിച്ച അവസാന ഫറവോൻ ക്ലിയോപാട്രയാണെന്ന് പറയപ്പെടുന്നു. അവൾ ആഫ്രിക്കൻ ആയിരുന്നെങ്കിലും അത് ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. ക്ലിയോപാട്ര 39 ആം വയസ്സിൽ മരിച്ചു. പക്ഷേ അവൾ എങ്ങനെ മരിച്ചുവെന്നത് ഇന്നും ഒരു രഹസ്യമായി തുടരുന്നു. പാമ്പിനെ കടിപ്പിച്ചുകൊണ്ട് ക്ലിയോപാട്ര ആത്മഹത്യ ചെയ്തുവെന്ന് ചിലർ വിശ്വസിക്കുന്നു. ചിലർ പറയുന്നത് മയക്കുമരുന്ന് (വിഷം) കഴിച്ചതിനാലാണ് അവൾ മരിച്ചതെന്ന്. ഇതുകൂടാതെ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ടുവെന്നും ചിലർ വിശ്വസിക്കുന്നു.
മലയാളികളെ ഏറെ വേദനിപ്പിക്കുന്ന നടൻ അനിൽ നെടുമങ്ങാടിന്റെ മരണവാർത്ത. വെള്ളിയാഴ്ച വൈകിട്ടോടെ തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മരണം സംഭവിച്ചത്. ആഴമുള്ള കയത്തിലേക്ക് മുങ്ങിത്താണ അനിൽ നെടുമങ്ങാടിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ. അനിൽ കുളിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എടുത്തതാണ് ഈ ചിത്രങ്ങളെന്ന് ബാദുഷ കുറിക്കുന്നു.
അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, മൺട്രോത്തുരുത്ത്, ആമി, മേൽവിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ജനപ്രീതി നേടിയ അഭിനേതാവാണ് അനിൽ നെടുമങ്ങാട്.
ജോജു ജോർജ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ് ഇടവേളയിൽ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തിരഞ്ഞു കണ്ടെത്തി പുറത്തേക്കെടുത്തു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരിച്ചിരുന്നു.
വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. നാടകത്തിലൂടെയാണു മിനിസ്ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയത്. മമ്മൂട്ടി നായകനായ തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്. അയ്യപ്പനും കോശിയിലെയും സിഐ സതീഷ് എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി.
തിരുവനന്തപുരം കാരക്കോണത്ത് 51കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖയുടെ ഭര്‍ത്താവ് അരുണിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിനുള്ളില്‍ ഷോക്കേറ്റനിലയില്‍ കണ്ട ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശാഖയും അരുണും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. മതാചാരപ്രകാരം ആയിരുന്നു വിവാഹം. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശിഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കിടപ്പുരോഗി അമ്മയും ശാഖയും അരുണും മാത്രമാണ് വീട്ടിലുള്ളത്. രണ്ടു മാസക്കാലയളവിൽ ഇവർ തമ്മിലുള്ള വഴക്കുകൾ പതിവായിരുന്നുവെന്ന് വീട്ടിലെ ഹോം നേഴ്സ് പറയുന്നു. വിവാഹ ഫോട്ടോ പുറത്തുപോയതും, വിവാഹം രജിസ്റ്റർ ചെയ്യാത്തതും ആയിരുന്നു തർക്കത്തിന് കാരണം. മൃതദേഹത്തിലും ഹാളിലും ചോരപ്പാടുകൾ കണ്ടെത്തിയതും, ശാഖയുടെ മൂക്ക് ചതഞ്ഞ നിലയിൽ കണ്ടെത്തിയതും സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.
അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ ഉൾപ്പെടെ എത്തിയാൽ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരു എന്ന് വെള്ളറട പൊലീസ് പറഞ്ഞു.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവചനങ്ങുടെ പൂര്‍ത്തീകരണവും വളരെയധികം ആളുകളുടെ ഹൃദയ വിജാരങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയായി സ്വര്‍ഗ്ഗത്തിലേയ്ക്കുയര്‍ന്ന യാചനകളുടെ പരിണിത ഫലമായി ദൈവം തന്റെ തിരുകുമാരനെ തന്നെ ലോകത്തിന്റെ രക്ഷയ്ക്ക് വേണ്ടി നല്കിയ നന്മയുടെ ഓര്‍മ്മയാണ് ഈശോയുടെ പിറവി തിരുന്നാള്‍. കാലം ഏറെ പിന്നിട്ടിട്ടും ഇന്നും അതിന്റെ മിഴിവ് കുറഞ്ഞിട്ടില്ല എന്നത് ചരിത്ര വസ്തുത തന്നെയാണ്.
മനുഷ്യന് ഒരു രക്ഷകനെ ആവശ്യമുണ്ടോ???
ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ തിരുപ്പിറവിയിലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രധാന ഭാഗങ്ങളാണിത്.
പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ഫൈസൽ നാലകത്ത്
ഉണ്ണീശോ – ഗോപി സുന്ദറിൻ്റെ ക്രിസ്മസ് കരോൾ ഗാനം പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ പുറത്തിറക്കി.
ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ വീഡിയോ ഗാനമാണിത്. പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവിനൊപ്പം പ്രശസ്ത ഗായകരായ സിയ ഉൽ ഹഖ്, അക്ബർ ഖാൻ, സുജയ് മോഹൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മെറിൽ ആദ്യമായി ഗോപി സുന്ദറിൻ്റെ ഈണത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്.
ഉണ്ണീശോ – തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിൻ്റെ പ്രതീക്ഷയുടെ ഗാനം കൂടിയാണിത്. നമുക്ക് നഷ്ടപ്പെട്ട കണ്ണീർക്കാലങ്ങൾക്കും, വറുതികൾക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്..ഒലീവിലയിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്നേഹമുണ്ട്.. എന്നോർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം.
ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മെറിൽ ആൻ മാത്യു, കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു – നിഷ വർഗീസ് ദമ്പതികളുടെ പുത്രിയാണ്. പ്രശസ്ത സംഗീതാധ്യാപകരായ ശങ്കർ ദാസിന്റെയും അഭിലാഷിന്റേയും കീഴിൽ കർണാടിക് – വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൽ ആൻ മാത്യു നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ പാടിയിട്ടുണ്ട്.
ഗോപിസുന്ദർ മ്യൂസിക് കമ്പനി നിർമ്മിക്കുന്ന ഈ വീഡിയോ ആൽബത്തിന്റെ ആശയവും സംവിധാനവും യൂസഫ് ലെൻസ്മാനാണ് . സോഷ്യൽ മീഡിയയിലൂടെ വയറൽ താരങ്ങളായ ബൈസി ഭാസി , ഇവാനിയ നാഷ് എന്നിവരും ഈ വീഡിയോ ആൽബത്തിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു. കൊറിയോഗ്രാഫി ശ്രീജിത്ത് ഡാൻസ് സിറ്റി. ക്യാമറ യൂസഫ് ലെൻസ്മാൻ, മോഹൻ പുതുശ്ശേരി, അൻസൂർ. എഡിറ്റർ രഞ്ജിത്ത് ടച്ച്റിവർ, പ്രൊജക്റ്റ് ഡിസൈനർ ഷംസി തിരൂർ. പ്രൊജക്റ്റ് മാനേജർ ഷൈൻ റായംസ്. പ്രൊജക്റ്റ് കോർഡിനേറ്റർ ശിഹാബ് അലി. പിആർഒ എ.എസ് ദിനേശ്.
പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച അഭിപ്രായങ്ങളാണ് ഈ ഗാനത്തിന് ലഭിച്ചിട്ടുള്ളത്
ഏതൊരു ആഘോഷങ്ങൾക്കിടയിലും എത്ര പ്രതിസന്ധികൾക്കിടയിലാണെങ്കിലും നമ്മൾ ഓർമിക്കപ്പെടേണ്ട മാനുഷിക സന്ദേശം ഈ ഗാനത്തിലുണ്ടെന്നുള്ള പ്രതേകത ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നു,
[ot-video][/ot-video]