തിരഞ്ഞെടുപ്പിൽ ഭരണമാറ്റം വരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയിൽ വൈകിയ വേളയിലുള്ളതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം മാറണമെന്ന സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഭരണമാറ്റം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വെള്ളാപ്പള്ളിപറഞ്ഞു.
“സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയി. ഇപ്പോൾ പറയുന്നതിന് പകരം വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. അപ്പോള്‍ അതിന് വേണ്ട ഫലം ലഭിക്കുമായിരുന്നു,” വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പറഞ്ഞ എസ്എൻഡിപി ജനറൽ സെക്രട്ടറി ഇത്തവണ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചെന്നും അവർ സീറ്റ് നേടുമോ എന്ന കാര്യം പറയാനാവില്ലെന്നും പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു ജി സുകുമാരൻ നായർ പറഞ്ഞത്. “സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായുണ്ട്. അതിപ്പോഴും ഉണ്ട്,” സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസ് തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്ന സമദൂര നിലപാടിൽ നിന്ന് വ്യത്യസ്‌തമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ 300 തവണ ഏത്തമിടാൻ ശിക്ഷ ലഭിച്ച യുവാവ് മരിച്ചു. ഡാറൻ മനവോഗ് പെനാരെന്‍ഡോൻഡോ എന്ന 28–കാരനാണ് ഫിലിപ്പൈൻസിൽ മരിച്ചത്. മനിലയ്ക്കടുത്തുള്ള സ്ഥലത്താണ് സംഭവം. സ്ഥലത്ത് 6 മണി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഈ സമയം കഴിഞ്ഞ് വെള്ളം വാങ്ങാനായി അടുത്തുള്ള കടയിലെത്തിയതാണ് ഡാറൻ.
ഡാറനെയും കർഫ്യൂ ലംഘിച്ച് മറ്റ് കുറച്ചു പേരേയുമാണ് 100 തവണ ഏത്തമിടാൻ പൊലീസ് ശിക്ഷിച്ചത്. ഒരേപോലെ ഏത്തമിട്ടില്ലെങ്കിൽ അത് ആവർത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ഡാറൻ 300 തവണ ഏത്തമിടേണ്ടി വന്നു. നടക്കാൻ പോലും കഴിയാതെയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയതെന്നാണ് പങ്കാളിയായ റെയ്ച്ച്ലിൻ പറയുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
കാലിനും മുട്ടുകള്‍ക്കും ഗുരുതരമായ ചതവുകള്‍ സംഭവിച്ചതിനാല്‍, നില്‍ക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ഗോവണിയില്‍ കയറാനാവാതെ നിലത്തുവീണ ഇയാള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് ശ്വാസം മുട്ടലുണ്ടായി. പിന്നീട്, കൃത്രിമശ്വാസം നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥ നീങ്ങിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞതോടെ കുഴഞ്ഞു വീണു. ആശുപ്രതിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി റെയ്ച്ച്‍ലിൻ പറയുന്നു.
കര്‍ഫ്യൂ ലംഘിച്ചതിന് ഡാറന്‍ പിടിയിലായെങ്കിലും ഉടന്‍ തന്നെ പൊലീസിന് കൈമാറിയതായി നഗരസഭാ മേയര്‍ അറിയിച്ചു. നിയമം ലംഘിച്ചതിന് ശിക്ഷയായി ഏത്തമിടാന്‍ പറയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നിയമലംഘകരെ ഉപദേശിച്ചു നന്നാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ലഫ്. കേണല്‍ മാര്‍ലോ സെലേറോ പറഞ്ഞു. നിയമം ലംഘിച്ച് ഏതെങ്കിലും പൊലീസുകാര്‍ ഏത്തമിടീച്ചിട്ടുണ്ടെങ്കില്‍, കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടന്ന കഥ പറഞ്ഞ് നടന്‍ സുധീർ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
സുധീറിന്റെ വാക്കുകൾ
‘ഡ്രാക്കുള’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ബോഡി ബിൽഡിങ് തുടങ്ങിയത്. സിനിമ കഴിഞ്ഞിട്ടും മസിലുകളുടെ ഹരം മാറിയില്ല. വർക് ഔട്ട് ആയിരുന്നു ലഹരി.
ഒരു വർഷം മുൻപ് മുണ്ടിൽ ചോര കണ്ടു. അപ്പോൾ ഞാൻ ഹൈറേഞ്ചിലായിരുന്നു. അട്ട കടിച്ചതാകുമെന്ന് കരുതി കാര്യമായി എടുത്തില്ല. അടുത്ത ദിവസം വീട്ടിലെത്തിയിട്ടും ഇത് ആവർത്തിച്ചു. ഡോക്ടറെ കണ്ടപ്പോൾ പൈൽസ് ആയിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം.
കൊളനോസ്കോപ്പിയും എൻഡോസ്കോപ്പിയും ചെയ്യാൻ പറഞ്ഞു. ഒപ്പം കുറച്ച് മരുന്നുകളും. പിന്നെ, ആ വഴിക്ക് പോയതേയില്ല. ടെസ്റ്റുകളോടുമുള്ള പേടിയായിരുന്നു പ്രധാന കാരണം.
മമ്മൂക്ക നായകനായ ‘മാമാങ്കം’ സിനിമയുടെ തിരക്കിലേക്ക് കയറിയതോടെ അസുഖമെല്ലാം മറന്നു. എന്റെ ശരീരം ഞാൻ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു. മമ്മൂക്ക ഒരു ദിവസം ചോദിച്ചു. ‘എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?’ ‘ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസിൽ’ എന്ന് പറഞ്ഞ് ഞാൻ മസിലു പെരുപ്പിക്കുമ്പോഴും എന്റെയുള്ളിലെ കാൻസർ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു.’- സുധീർ പറയുന്നു.
തമിഴ് നടൻ വിജയ് വോട്ട് ചെയ്യാനായി സൈക്കിളിൽ എത്തിയ സംഭവം വലിയ ചർച്ചയാകുന്നതിനിടെ അദ്ദേഹം സൈക്കിളിൽ എത്തിയതിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളില്ലെന്ന് വിശദീകരണം. വിജയ്‌യുടെ പിആർ മാനേജർ റിയാസ് കെ അഹമ്മദാണ് ട്വിറ്ററിലൂടെ ഇത്തരത്തിൽ പ്രതികരിച്ചത്.
വിജയ്‌യുടെ വീട് അടുത്ത് ആയതിനാലാണ് സൈക്കിളിൽ വന്നത്, കാറിൽ വന്നാൽ പാർക്ക് ചെയ്യാന് സ്ഥലമുണ്ടാവില്ലെന്നും മറ്റു ലക്ഷ്യങ്ങൾ ഇല്ലെന്നുമാണ് റിയാസ് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, വിഷയത്തിൽ വിജയ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ വിജയ് സൈക്കിളിൽ എത്തിയത് അണ്ണാഡിഎംകെ-ബിജെപി മുന്നണിക്കും എതിരായ സന്ദേശം നൽകാനാണെന്നും പെട്രോൾ വില വർധനവിനെതിരെയുള്ള പ്രതിഷേധമാണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
എന്നാൽ മാധ്യമങ്ങളുടെ വിഷയത്തിന്മേലുള്ള ചോദ്യത്തിന് വിജയ് പ്രതികരിച്ചിരുന്നില്ല. എങ്കിലും ദേശീയ തലത്തിലടക്കം വിജയ്‌യുടെ സൈക്കിൾ യാത്ര ട്രെന്റിംഗ് ആയിരിക്കുകയാണ്. ട്വിറ്ററിൽ പെട്രോൾഡീസൽ പ്രൈസ് ഹൈക്ക് എന്ന ടാഗ് ഹിറ്റാവുകയും ചെയ്തിരുന്നു.
കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ രാവിലെ മുതൽ തന്നെ വിവിധ താരങ്ങൾ വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. സിനിമാ താരങ്ങളായ അജിത്, രജനീകാന്ത്, സൂര്യ, കമൽഹാസൻ, ശിവകാർത്തികേയൻ എന്നിവർ കുടുംബസമേതം അതിരാവിലെ വന്ന് വോട്ട് രേഖപ്പെടുത്തി.
നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രംഗത്ത്. തൃക്കാക്കര പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ബിജെപി സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നേരത്തെ സജി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നും എന്നാല്‍ മമ്മൂട്ടി വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.
സജിയുടെ ഭാര്യയ്ക്ക് ബിജെപി പ്രവര്‍ത്തകരും പിന്തുണയുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ, നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു മടങ്ങുകയും ചെയ്തു. കൊവിഡ് ആയതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് മമ്മൂട്ടി പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയത്.
പോലീസ് ബിജെപി ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടായികോണത്തെ സംഘര്‍ഷത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഇടതുപക്ഷക്കാരെ പോലീസ് തെരഞ്ഞെ് പിടിച്ച് അറസ്റ്റ് ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു.
പോളിങ് തടസപ്പെടുത്താനാണ് ബി.ജെ.പി ശ്രമം ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇവിടെ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തേക്ക് കൂടുതല്‍ പോലീസുകാര്‍ എത്തി പ്രദേശത്തെ വാര്‍ഡ് മെമ്പറിന്റെ അടക്കം വീട്ടിലെത്തി ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു.
തൃശ്ശൂർ ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി. ചാലക്കുടി ഐക്യൂ റോഡ് കുന്നംപുഴ വീട്ടിൽ ജിജോ അഗസ്റ്റിൻ (47) ആണ് മരിച്ചത്. കെ.ഒ.സിയിൽ എൻജിനീയറായിരുന്നു. ഭാര്യ ഡോ. ഷെന്നി മക്കൾ : അന്നറോസ്, ജെന്നിഫർ. പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥിയായ ജിജോ അഗസ്റ്റിൻ കുവൈറ്റ് എൻജിനീയേഴ്സ് ഫോറം സജീവ അംഗമായിരുന്നു. കുടുംബം നാട്ടിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു മാസത്തോളം എടുക്കും എന്നതിനാലാണ് സംസ്കാരചടങ്ങുകൾ കുവൈറ്റിൽ തന്നെ ഇന്ന് നടത്തപ്പെട്ടത്.
ജിജോ അഗസ്റ്റിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ആവേശകരമായി പോളിംഗ് പുരോഗമിക്കുന്നു. ആദ്യ നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ 34.30 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 11.30 വരെ തിരുവനന്തപുരം (30.1%), കൊല്ലം, (31.7%), പത്തനംതിട്ട (29.6%), ആലപ്പുഴ (33.73%), കോട്ടയം (28.5%), ഇടുക്കി (27.8%), എറണാകുളം (33.2%), തൃശൂര്‍ (34.1), പാലക്കാട് (27.1%), മലപ്പുറം (31.4%), കോഴിക്കോട് (34.31%), വയനാട് (33.5%), കണ്ണൂര്‍ (27.1%), കാസര്‍ഗോഡ് (32.0%) എന്നിങ്ങനെ വോട്ടിംഗ് നില.
പുരുഷവോട്ടര്‍മാരില്‍ 30.96% പേരും സ്ത്രീകളില്‍ 25.95% പേരും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 5.53% പേരും വോട്ട് രേഖപ്പെടുത്തി.
കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. ഇരട്ട വോട്ട് സംബന്ധിച്ച് ഇതുവരെ പരാതി ഉയര്‍ന്നിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. തിരച്ചറിയല്‍ രേഖകളുടെ കര്‍ശന പരിശോധന പ്രിസൈഡിംഗ് ഓഫീസറും ഒന്നും രണ്ടും പോളിംഗ് ഓഫീസര്‍മാരും മുന്നണികളുടെ ബുത്ത് ഏജന്റുമാരും നടത്തിയതോടെ കള്ളവോട്ടിനുള്ള സാധ്യതകള്‍ അടഞ്ഞുവെന്നാണ് സൂചന.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖരെല്ലാം തന്നെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നാലര മണിക്കൂര്‍ പിന്നിടുമ്പോഴും ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആലപ്പുഴ എസ്.എന്‍ പുരത്ത് എല്‍്ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ബൂത്തില്‍ സന്ദര്‍ശനത്തിന് എല്‍്ഡി.എഫ് അനുവദിച്ചില്ലെന്ന് പരാതി ഉണ്ട്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തുടക്കത്തില്‍ പണിമുടക്കിയത് പോളിംഗ് വൈകുന്നതിന് ഇടയാക്കി.
കണ്ണൂര്‍ തളിപ്പറമ്പില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ യൂ.ഡി.എഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് ചലഞ്ച് ചെയ്തതിനാണ് മര്‍ദ്ദനം. ബൂത്തിനുള്ളില്‍ വച്ചുതെന്ന മര്‍ദ്ദിക്കുകയായിരുന്നു. 110 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസ് തിരിച്ചയച്ചു. സി.പി.എം പ്രവര്‍ത്തകനാണ് കള്ളവോട്ടിന് എത്തിയതെന്നും അറസ്റ്റു ചെയ്യണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ആവശ്യം നിരസിക്കുകയായിരുന്നു. ചെറുപ്പക്കാരനായ ആളുടെ വോട്ടര്‍ കാര്‍ഡുമായി എത്തിയത് പ്രായമുള്ള ആളായിരുന്നു. ചലഞ്ച് ചെയ്തതിനെ തുടര്‍ന്ന് മാസ്‌ക് മാറ്റിയപ്പോഴാണ് ആളുമാറിയതായി ബോധ്യപ്പെട്ടത്. പാനൂര്‍ മണ്ഡലത്തിലും തര്‍ക്കം.
ബാലുശേരി ബണ്ഡലത്തിലെ 86,87,88 നമ്പര്‍ ബൂത്തുകളില്‍ സന്ദര്‍ശനത്തിന് എത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ എല്‍്ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്തില്‍ എത്തിയ തന്നെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന പറഞ്ഞുവന്ന രണ്ടു പേര്‍ ചീത്ത വിളിച്ചുവെന്നും പുറത്തേക്ക് വന്നതോടെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ധര്‍മ്മജന്‍ പറഞ്ഞു.
കഴക്കൂട്ടത്തും സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം ശക്തികേന്ദ്രമായ കാട്ടായിക്കോണത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ബൂത്ത് ഇട്ടതോടെയാണ് പ്രകോപനമുണ്ടായതെന്ന് ബി.ജെ.പി പറയുന്നു. കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്റെ ഫ്‌ളക്‌സ് നശിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ ബൂത്തില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി. അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ.എം.ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ പരാമർശം. കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പ്രതിഭ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആരിഫ് എംപി.
സ്ഥാനാര്‍ഥിയുടെ പ്രാരാബ്‌ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്‌ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചിരുന്നു.
ആരിഫ് എംപിയുടെ പ്രതികരണം രാഷ്ട്രീയ പോരിനുള്ള ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. എംപിയുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പറഞ്ഞു. തന്നെ മാത്രമല്ല ആലപ്പുഴയിലെ തൊഴിലാളി സമൂഹത്തെ മുഴുവനായാണ് ആരിഫ് എംപി പരിഹസിച്ചതെന്നും അരിത പറഞ്ഞു.
ആരിഫ് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. എംപിയുടെ പരാമര്‍ശം വിലകുറഞ്ഞതും അരിതയെ അധിക്ഷേപിക്കുന്നതുമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ അധഃപതനം ആണ് ആരിഫിന്റെ പ്രസ്‌താവനയിലൂടെ വ്യക്തമാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, പ്രസ്‌താവന പിൻവലിക്കില്ലെന്നും വിവാദമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ആരിഫ് പറയുന്നു.
ആലപ്പുഴയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കായംകുളം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ അരിതയെ സ്ഥാനാർഥിയാക്കി മണ്ഡലം പിടിച്ചെടുക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ക്ഷീര കർഷകയാണ് അരിത ബാബു. വളരെ പാവപ്പെട്ട വീട്ടിൽ നിന്നുള്ള കുട്ടിയാണ് അരിതയെന്ന് സ്ഥാനാർഥി പ്രഖ്യാപന വേളയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.
റഫാല്‍ യുദ്ധവിമാന കരാറില്‍ പുതിയ വെളിപ്പെടുത്തൽ. റഫാല്‍ വിമാന നിർമ്മാണ കമ്പനിയായ ഡാസോ കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാര്‍ക്ക് 10 ലക്ഷം യൂറോ (8.6 കോടി രൂപ) പാരിതോഷികമായി നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമസ്ഥാപനമായ മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ഡാസോ കമ്പനിയുടെ ഓഡിറ്റിംഗ് നിര്‍വഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ എ എഫ് എയുടെ രേഖകള്‍ ഉദ്ധരിച്ചാണ് മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട്.
2017-ല്‍ ഡാസോ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 508925 യൂറോ ഇടപാടുകാര്‍ക്ക് പാരിതോഷികമായി നല്‍കിയെന്ന് എ എഫ് എ കണ്ടെത്തിയിരുന്നു. റഫാല്‍ വിമാനങ്ങളുടെ മോഡലുകള്‍ നിര്‍മിക്കുന്നതിനാണ് ഈ തുക ചെലവാക്കിയത് എന്നാണ് കമ്പനി അവകാശപ്പെട്ടത്. എന്നാല്‍, ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്ന് എ എഫ് എ പറഞ്ഞതായി മീഡിയാ പാര്‍ട്ട് റിപ്പോർട്ട് ചെയ്യുന്നു. ഇത്ര വലിയ തുകയുടെ ഇടപാട് കണ്ടെത്തിയെങ്കിലും ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സി ഈ വിഷയത്തില്‍ നിയമനടപടികൾ സ്വീകരിച്ചിട്ടില്ല.
ഡെഫ്‌സിസ് സെല്യൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ ഇന്‍വോയിസുകളാണ് ഡാസോ കമ്പനി കാശ് നല്‍കിയതിനു തെളിവായി പറയുന്നത്. ഇതു പ്രകാരം 2017 മാര്‍ച്ച് 30-ന് ഡാസോ കമ്പനി റഫാല്‍ വിമാനങ്ങളുടെ 50 ഡമ്മി മാതൃകള്‍ നിര്‍മ്മിക്കുന്നതിനുള്ള പാതി തുകയായ 10,17,850 യൂറോ ഡെഫ്‌സിസ് എന്ന ഇന്ത്യന്‍ കമ്പനിക്ക് നല്‍കി. ഓരോ ഡമ്മിക്കും 20,375 യൂറോയാണ് വിലയിട്ടിരുന്നത്. ഡെമ്മി ഉണ്ടാക്കുന്നതിന് ഇത്ര തുകവരില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ഡെമ്മി മാതൃകയ്ക്കുള്ള തുക എന്നു പറയുന്നുണ്ടെങ്കിലും കമ്പനി അക്കൗണ്ടില്‍ പരിതോഷികം എന്നാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടെന്ന് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
രാജ്യത്തെ പ്രതിരോധ കരാറിനുള്ള നിയമങ്ങൾ അനുസരിച്ച് ഇടപാടില്‍ ഏതെങ്കിലും ഇടനിലക്കാരനോ കമ്മീഷനോ കൈക്കൂലിയോ വാങ്ങിയെന്നതിന് തെളിവ് ലഭിച്ചാല്‍ അത് ഗുരുതരമായ കുറ്റമാണ്. ചട്ടം അനുസരിച്ച് കരാർ റദ്ദാക്കുക, ഇടപാടുകാരെ വിലക്കുക, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക, കമ്പനിക്ക് കനത്ത പിഴ ചുമത്തുക എന്നിവ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാമെന്നും സുര്‍ജേവാല ചൂണ്ടിക്കാണിച്ചു.