Latest News

ന്യൂഡല്‍ഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ചു. രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ വീടു വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ആദ്യമായി വീടു വാങ്ങുന്നവരുമായിരിക്കണം.

റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഡിമാന്റ് കൂട്ടുന്നതിനുമാണ് പദ്ധതി അവതരിപ്പിച്ചത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

മൊത്തം പദ്ധതിചെലവിന്റെ 10-15ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തിയത് ഡെവലപര്‍മാര്‍ക്ക് ഗുണകരമാകും. പ്രൊജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനമായാണ് ഇത് കുറയ്ക്കുക. കമ്പനികള്‍ക്ക് പണലഭ്യത വര്‍ധിപ്പിക്കാനും കരാറുകാരുടെ ബാധ്യത കുറയാനും ഇത് സഹായിക്കും.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നൽകിയ മൊഴികൾ നുണയാണെന്ന തരത്തിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കലാഭവൻ സോബി. അന്വേഷണത്തെ അട്ടിമറിക്കുന്നതിനായാണ് ഇത്തരം വാർത്തകൾ പുറത്തുവിടുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ വാർത്ത നിഷേധിച്ചിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിക്കും മുൻപ് മൊഴി പുറത്ത് വിടില്ലെന്നും സോബി പറയുന്നു.

വാർത്തയിൽ വന്ന അതേ വിവരം തന്റടുത്ത് ഇടനിലക്കാരെ അയച്ച ഇസ്രയേലിലുള്ള യുവതി ഒരാഴ്ച മുമ്പ് നാട്ടിൽ ചിലരെ വിളിച്ച് പറഞ്ഞതായി അറിഞ്ഞിരുന്നു. ഇക്കാര്യം ഡിവൈഎസ്പി അനന്തകൃഷ്ണനെ അറിയിക്കുകയും ചെയ്തിരുന്നു. കേസിന്റെ അവസാനം ഇങ്ങനെയെ വരൂ എന്നാണ് അവർ പറഞ്ഞത്. ഇപ്പോൾ ഈ വിവരം വാർത്തയാകുമ്പോൾ കേസ് അട്ടിമറിക്കാനല്ലാതെ മറ്റെന്തിനാണെന്നും സോബി ചോദിക്കുന്നു.

മൊഴി നുണയാണെന്നും അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും പറഞ്ഞാൽ സമ്മതിച്ചു നൽകാനാവില്ല. ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് ഒമ്പതു മണിക്കു തന്നെ സിബിഐ ഓഫിസിലെത്തിയ ഞാൻ സഹകരിച്ചില്ലെന്നു പറഞ്ഞാൽ അത് എപ്പോഴാണെന്നു പറയാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. അല്ലെങ്കിൽ കോടതിയിൽ മറുപടി പറയേണ്ടി വരും.

ബ്രെയിൻ മാപ്പിങ് വേണമെന്നാണ് താൻ ആവശ്യപ്പെട്ടത്. അത് അംഗീകരിക്കാതെ നുണപരിശോധനയിൽ ഒതുക്കിയതിൽ തന്നെ ദുരൂഹത സംശയിക്കുന്നുണ്ട്. നുണപരിശോധന സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പ് അന്വേഷണ സംഘം പുറത്തു വിടില്ലെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. അദ്ദേഹത്തെ വിശ്വാസമുണ്ട്. താനിപ്പോഴും അന്വേഷണ സംഘത്തിന്റെ പ്രധാന സാക്ഷിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് എന്തെങ്കിലും സംഭവിക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണെന്നും സോബി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബീഫ് വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാര്‍ മത്സരിച്ച് വില്‍പന തുടങ്ങിയതോടെയാണ് ബീഫ് വില കുത്തനെ കുറഞ്ഞത്. ഇതോടെ ഇറച്ചി വാങ്ങാനെത്തിയവരുടെ എണ്ണം കൂടി. ഏറെ നേരം ക്യൂ നില്‍ക്കാനും പലരും തയ്യാറായി.

കച്ചവടക്കാര്‍ തമ്മിലുള്ള പോര്‍വിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം ബഹളമയമായി. 260 രൂപയുണ്ടായിരുന്നപ്പോള്‍ 2 ദിവസം മുന്‍പ് ഒരു കച്ചവടക്കാരന്‍ ഇറച്ചി കിലോയ്ക്ക് 220 രൂപ നിരക്കില്‍ വിറ്റു.

ഇതോടെ അടുത്തുള്ള കച്ചവടക്കാരന്‍ 200 രൂപയാക്കി. ഇന്നലെ മത്സരം മൂത്ത് കിലോയ്ക്ക് 180 രൂപയ്ക്കാണ് വിറ്റത്. ഇതോടെ സംസ്ഥാന പാതയോരത്ത് ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയായി. ഇറച്ചി തികയാതെ പലരും നിരാശരായി മടങ്ങി.

ഇന്നും കിലോയ്ക്ക് 220 രൂപ നിരക്കില്‍ ഇറച്ചി വില്‍ക്കുമെന്നാണ് ഒരു കടക്കാരന്‍ അറിയിച്ചത്. നേരത്തേ ഇവിടെ 280 രൂപയായിരുന്ന ഇറച്ചി വില. കോവിഡ് കാലത്ത് 260 രൂപയാക്കിയിരുന്നു. നിരവധി ആളുകളാണ് വിലക്കുറവ് വാര്‍ത്ത കേട്ട് ഇവിടേക്ക് എത്തിയത്.

ജാമ്യം ലഭിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അര്‍ണബ് ജയില്‍ മോചിതനായത്. പിന്നാലെ റിപബ്ലിക് ടിവി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അര്‍ണബിന്റെ വെല്ലുവിളി.

‘ഉദ്ധവ് താക്കറെ, ഞാന്‍ പറയുന്നത് കേള്‍ക്കൂ. നിങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളെ പരാജയപ്പെടുത്തി. ഒരു പഴയ കള്ളക്കേസില്‍ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തു. എന്നോട് ക്ഷമ ചോദിക്കുക പോലും ചെയ്തില്ല. ശരിക്കുള്ള ഗെയിം തുടങ്ങിയിട്ടേയുള്ളൂ’ എന്നാണ് അര്‍ണബ് പറഞ്ഞത്.

ഉദ്ധവ് താക്കറേയെ വെല്ലുവിളിച്ചതിന് പുറമെ എല്ലാ ഭാഷയിലും ചാനല്‍ സംപ്രേഷണം ചെയ്യുമെന്നും അര്‍ണബ് പറഞ്ഞു. റിപബ്ലിക് ടിവിയെ തകര്‍ക്കാനുള്ള എല്ലാ ശ്രമവും ചെറുക്കും. ചാനലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അര്‍ണബ് പറഞ്ഞു. തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകരോടുള്ള നന്ദിയും അര്‍ണബ് പറഞ്ഞു.

ഏഴുദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ തലോജ ജയിലില്‍ നിന്ന് അര്‍ണബ് പുറത്തിറങ്ങുന്നത്. നവംബര്‍ എട്ടുമുതല്‍ തലോജ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ മൂന്നുവട്ടം ചോദ്യം ചെയ്തതായി അര്‍ണബ് പറഞ്ഞു. ഇന്റീരിയല്‍ ഡിസൈനര്‍ അന്‍വെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് പ്രേരണാക്കുറ്റം ചുമത്തി അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അന്‍വെയുടെ ഭാര്യയുടെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്.

രാജ്യാന്തര കൊള്ളസംഘം തലസ്ഥാനത്ത് പിടിയില്‍. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരന്മാരാണ് പോലീസ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് കന്റോണ്‍മെന്റ് പോലീസാണ് സംഘത്തെ പിടികൂടിയത്.

ഈ സംഘം ചേര്‍ത്തലയില്‍ ഒരു മോഷണം നടത്തിയതായി ഷാഡോ പോലീസ് സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ചേര്‍ത്തല പോലീസിന് കൈമാറി. കേരളത്തില്‍ വലിയ കൊള്ള നടത്താന്‍ പദ്ധതിയിട്ടാണ് സംഘം എത്തിയതെന്നാണ് സൂചന. മണി എക്സചേഞ്ച് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഇവര്‍ മോഷണം നടത്തിയിരുന്നു.

അച്ഛന്‍ ജയിലിലായതും അമ്മ ജീവനൊടുക്കിയതുമറിയാതെ പന്ത്രണ്ടുകാരനായ മകന്‍. മാല മോഷണ കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പന്ത്രണ്ടുകാരനെ തനിച്ചാക്കി മാതാവ് ജീവനൊടുക്കിയത.

അയ്യപ്പന്‍കോവില്‍ ആലടിയില്‍ വാടകയ്ക്കു താമസിക്കുന്ന പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടില്‍ സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഭാര്യ ബിന്ദു വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. മരണവിവരം അറിയിക്കാതെ സമീപത്തെ വീട്ടില്‍ താമസിപ്പിച്ചിരിക്കുന്ന മകനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.

പ്രണയിച്ചാണ് സജുവും ബിന്ദുവും വിവാഹിതരായത്. ഇവരുടെ ബന്ധുക്കള്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് പന്ത്രണ്ടുവയസ്സുകാരനായ മകനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തത്. സംസ്‌കാരത്തിനുശേഷം മകനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പൊന്‍കുന്നം പൊലീസ് സജുവിനെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഏലപ്പാറയില്‍ എത്തിച്ചിരുന്നു. പൊലീസ് പോയ ഉടന്‍ മകനെ ടിവി കാണാന്‍ ഇരുത്തി ബിന്ദു മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു.

ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ മകന്‍ അയല്‍വീട്ടിലെത്തി വിവരം പറഞ്ഞു. അയല്‍വാസികളാണ് തൂങ്ങി മരിച്ച നിലയില്‍ ബിന്ദുവിനെ കണ്ടെത്തിയത്. കോവിഡ് പരിശോധനയ്ക്കുശേഷം ബിന്ദുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

ഇത് സൂചിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിസിസിക്ക് കത്ത് നല്‍കി. പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

പുതുപ്പള്ളി മണ്ഡലം കമ്മറ്റിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് പുതുപ്പള്ളിയില്‍ വിജയം ഉറപ്പിച്ചത്.

ബിജെപി മുന്നണിയില്‍ ചേരില്ലെന്ന് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ദേവന്‍. ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ വ്യക്തിത്വം അടിയറ വെയ്ക്കാന്‍ താന്‍ തയാറല്ലെന്നും ദേവന്‍ വ്യക്തമാക്കി. തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. എന്നാല്‍ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയും സഹായവും നല്‍കുമെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവന്‍ വ്യക്തമാക്കി.

ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും. സംസ്ഥാനത്തെ മുന്നണികളില്‍ മാലിന്യ സംസ്‌കരണം അനിവാര്യമാണ്. പാര്‍ട്ടികളല്ല, അവയെ നയിക്കുന്ന നേതാക്കളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും ദേവന്‍ പറഞ്ഞു.

നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങില്‍ നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. നിസാം, യൂത്ത് വിങ് പ്രസിഡണ്ട് അശോകന്‍ എന്നിവരും പങ്കെടുത്തു.

ചപ്പുചവറുകള്‍ക്ക് ഇട്ട തീ വസ്ത്രത്തില്‍ പടര്‍ന്നു പൊള്ളലേറ്റു യുവതി വെന്തു മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെപി പ്രതിഭ (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു സംഭവം.

വീടിനു സമീപത്തു ചപ്പുചവറുകളും കരിയിലകളും കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ പ്രതിഭയുടെ വസ്ത്രത്തിലേക്കു തീ പിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ പ്രതിഭ സമീപത്തെ ശുചിമുറിയില്‍ കയറിയെങ്കിലും അവിടെ വെള്ളം ഇല്ലായിരുന്നു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

വിദ്യാർത്ഥികളിലെ സാമൂഹ്യ അവബോധം കൂടുതൽ ഉയർത്താനും മാധ്യമ പ്രവർത്തന വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടികോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി രൂപത മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന വാർത്താധിഷ്ഠിത ചാനലായ ‘സാൻ’ വാർത്താ ചാനൽ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ പ്രേക്ഷേപണം ആരംഭിച്ചു . വാർത്തകളിലെ അറിവുകളെയാണ് ചാനൽ ലക്ഷ്യം വയ്ക്കുന്നത് എന്നത് കൊണ്ട് തന്നെ മത്സര പരീക്ഷകളിൽ ഉന്നത വിജയം ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ സഹായിയായിരിക്കും. ചിറകടവ് എസ്.ആർ.വി എച്ച് എസ് എസ് പ്രഥമാധ്യാപകനും എഴുത്തുകാരനും മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നതുമായ ശ്രി. കെ.ലാൽ ഉത്ഘാടനം നിർവഹിച്ച ചാനൽ സ്കൂൾ ഹെഡ് മിസ്സ്ട്രസ് ശ്രീമതി. മേഴ്സി ജോൺ വിദ്യാർത്ഥികൾക്കും നാടിനും സമർപ്പിച്ചു .

വാർത്ത അവതാരകരായും റിപ്പോർട്ടർമാരായും വിദ്യാർത്ഥികൾ തന്നെയാണ്. വാർത്താ ശേഖരണം, എഡിറ്റിംഗ് , അവതരണം എന്നി ചുമതലകൾ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കായി നൽകുകയും അവ സ്കൂൾ ഫേയ്സ്ബുക്ക് പേജ് ,യൂട്യൂബ് ചാനൽ എന്നിവയിലൂടെ സമൂഹത്തിൽ എത്തിക്കുകയും ചെയ്യും.

അന്തർദേശീയ, ദേശീയ, വിദ്യാഭ്യാസ പ്രാദേശിക വാർത്താധിഷ്ഠിത പരിപാടികൾക്കൊപ്പം പാഠ്യപ്രവർത്തങ്ങളുമായി ബന്ധപ്പെട്ടവയും, സ്കൂൾ വിശേഷങ്ങളും അഭിമുഖങ്ങളും വിദ്യാർത്ഥികളുടെ കലാ, കായിക പ്രവർത്തനങ്ങളും ചാനലിൽ ഉൾപ്പെടുത്തുന്നുണ്ട്. സ്കൂളിലെ ഏത് വിദ്യാർത്ഥിക്കും പ്രാദേശിക റിപോർട്ടമാരായി ഇടം നേടാനും അവസരമൊരുക്കിയിട്ടുണ്ട്.

ചാനലിന് ആശംസകൾ അറിയിച്ചു കൊണ്ട് കോട്ടയം പാർലമെന്റ അംഗം ശ്രീ തോമസ് ചാഴിക്കാടൻ എം.പി. മുൻ മുഖ്യമന്ത്രിയും സ്ഥലം എം.എൽ.എയുമായ ശ്രീ.ഉമ്മൻ ചാണ്ടി, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയും വഹിക്കുന്ന വെരി.റവ.ഫാ ബോബി അലക്സ് മണ്ണംപ്പാക്കൽ, കോർപ്പറേറ്റ് മാനേജർ വെരി.റവ. ഫാ. ഡോമനിക്ക് ആയലുപറമ്പിൽ, ഡി.ഇ.ഒ ശ്രീമതി. ബിന്ദു കെ., കൊഴുവനാൽ എ.ഇ.ഒ ശ്രീ. ശ്രീദേവ് .ആർ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ബെറ്റി റോയി, അകലകുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റോണി ഇടയ്ക്കാട്ട്തറ, വികസനകാര്യ കമ്മറ്റി ചെയർമാൻ ശ്രീ. ജോസ് ആന്റണി തുടങ്ങിയ പ്രമുഖർ പ്രവർത്തനത്തിന് ആശംസകളുമായി എത്തിയത് കുട്ടികളെ കൂടുതൽ ഉത്സാഹഭരിതരാക്കി.

സ്കൂൾ മാനേജർ റവ.ഫാ. വർഗ്ഗീസ് കുളംമ്പള്ളിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി ജോൺ എന്നിവർ രക്ഷാധികാരികളായും ശ്രീ.അനീഷ് പി.സെബാസ്റ്റ്യൻ, ശ്രീമതി.ശ്രീലക്ഷ്മി എന്നിവർ സ്റ്റാഫ് എഡിറ്റർമാരായും കുട്ടികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.യൂകെയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ചെങ്ങളം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂൾ കൈവരിച്ചിരുക്കുന്ന ഈ അപൂർവ്വ നേട്ടത്തിൽ അഭിമാനിതരാണ് .ചാനലിൻ്റെ ഉദ്ഘടനത്തിന്റെയും ആദ്യ ബുള്ളറ്റിന്റെയും ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു

ചാനൽ ഉദ്ഘാടനം

ആദ്യ ബുള്ളറ്റിൻ

രണ്ടാം ബുള്ളറ്റിൻ

RECENT POSTS
Copyright © . All rights reserved