തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഇടതുമുന്നണിയെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദിച്ചത്.
അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യം മലയാളി മറക്കില്ലെന്നും പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
അഭിനന്ദനങ്ങള്‍
അറിയാമായിരുന്നു.. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്. അറിയാമായിരുന്നു. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന് അറിയാമായിരുന്നു. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന് അറിയാമായിരുന്നു.സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു.ഈ ചെങ്കോട്ടയുടെ കരുത്ത് ഈ കൊടിയടയാളത്തിലെ സത്യം ഈ ചുവപ്പന്‍ വിജയം!
പാലക്കാട് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന് എഴുതിയ മുദ്രാവാക്യം തൂക്കിയ സംഭവത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്ന രീതിയിലുള്ള സംഘപരിവാര്‍ ബിജെപി നടപടിയെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ഡോക്ടറുടെ വിമര്‍ശനം.
പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ശിവജിയുടെ ചിത്രത്തോട് ഒപ്പം ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനര്‍ തൂക്കിയ സംഭവം കേരളത്തില്‍ വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചനയാണെന്ന് ഡോ. ഷിംന അസീസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
‘ജയ് ശ്രീറാം’ അഥവാ ‘ശ്രീരാമന്‍ ജയിക്കട്ടെ’ എന്നത് ഭാരതീയന്റെ ദേശീയമുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്‍മാര്‍ക്കുമില്ല. അതൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസമാകട്ടെ, തികച്ചും വ്യക്തിപരവും സ്വകാര്യവുമായ ഒന്നും.
അങ്ങനെയിരിക്കേ, കേരളത്തിലെ പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ബിജെപി, മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്തത് വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ല.
പാലക്കാടും പന്തളവും സ്വന്തമാക്കിയ കാവിപ്പട പലയിടത്തും രണ്ടാം സ്ഥാനം വരെയെത്തിയെന്നതും അത്ര നിസാരമായെടുക്കാനാവില്ല. ജയിക്കുന്നത് ഇടതായാലും വലതായാലും ബിജെപി ആവരുതെന്ന ബോധ്യത്തില്‍ നിന്നും മലയാളി പിന്നോട്ട് പോകുന്നതും ഒട്ടും നല്ലതിനല്ല. ‘പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്ത് ആണെന്ന’ പ്രഖ്യാപനവും കൂട്ടത്തില്‍ വന്നിട്ടുണ്ട്.
പാലക്കാട് ഒരു ഓഫീസിന്റെ വെറും ചുമരായതിനെ കാണേണ്ട, നാളെ പല ചുമരുകളും ജീവിതവും വര്‍ഗീയത നക്കും. ‘ജയ് ശ്രീറാം’ എതിര്‍ക്കപ്പെടാത്തിടത്ത് മറ്റേതെങ്കിലും ഒരു മതത്തിലെ രണ്ട് വരികള്‍ തല്‍സ്ഥാനത്ത് വന്നിരുന്നെങ്കിലുള്ള പുകില്‍ ആലോചിച്ച് നോക്കൂ. ‘നോര്‍മലൈസ്’ ചെയ്യപ്പെടുകയാണ് പലതും, നമ്മളും അരുതാത്ത പലതിനോടും താദാത്മ്യം പ്രാപിക്കുകയാണ്.
നിശബ്ദത കൊണ്ട് എതിര്‍ക്കാതിരുന്നും ചിലപ്പോള്‍ ട്രോള്‍ ചെയ്തും നമ്മള്‍ നടന്ന കാലത്ത് നമുക്കിടയിലും വേരുകള്‍ ഊര്‍ന്നിറക്കാന്‍ അവര്‍ക്കായി. അവസാനം, ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലാകും കാര്യങ്ങള്‍. സൂചനയാണ്. ദുസൂചന.
മലയാളികളുടെ പ്രീയപ്പെട്ട താരമായിരുന്നു കലാഭവൻ മണി. അദ്ദേങത്തിന്റെ വിയോഗം മലയാള സിനിമക്ക് തീരാനഷ്ടമാണ്. 2016 മാർച്ചിലാണ് മണി ഈ ലോകത്തോട് വിട പറഞ്ഞത്. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ഉടൻ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയുടെ മരണത്തിന് പിന്നാലെ പല വിവാദങ്ങളും തലപൊക്കിയിരുന്നു.
തനിക്ക് നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ചും, അതുമൂലം താന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ജാഫര്‍ ഇടുക്കി.
വാക്കുകൾ ഇങ്ങനെ,
മണിബായിയെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും, ആരോപണങ്ങള്‍ കേട്ട് തെറ്റിദ്ധരിച്ച് അവര്‍ തന്നെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് പുറത്തിറങ്ങാന്‍ വരെ പേടിയായിരുന്നു. തന്റെ തറവാട്ടിലെ മുതിര്‍ന്നവര്‍ പള്ളിയിലെ മുസലിയര്‍മാരാണെന്നും, മനസില്‍ പോലും വിചാരിക്കാത്ത കാര്യത്തിന് അവര്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ആരോപണങ്ങള്‍ കാരണം ഒന്നര വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരുന്നു. സാധാരണ കാണുന്നതിനെക്കാള്‍ സന്തോഷത്തിലായിരുന്നു മണിയെന്നും, പിറ്റേന്ന് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാനുള്ളതിനാല്‍ അദ്ദേഹം തന്നെ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചുവെന്നും, പിന്നെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും നടന്‍ പറഞ്ഞു. അവസാനമായി കലാഭവന്‍ മണിയെ കണ്ടതിനെക്കുറിച്ചും ജാഫര്‍ ഇടുക്കി മനസുതുറന്നു. സാധാരണ കാണുന്നതിനെക്കാള്‍ സന്തോഷത്തിലായിരുന്നു മണിയെന്നും, പിറ്റേന്ന് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാനുള്ളതിനാല്‍ അദ്ദേഹം തന്നെ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചുവെന്നും, പിന്നെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും നടന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിനിടയിലും തീരാ നൊമ്പരമായി മലപ്പുറം തലക്കാട് പഞ്ചായത്തിലെ സ്ഥാനാര്‍ഥിയുടെ വിയോഗം. പതിനഞ്ചാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ സഹീറ ബാനുവാണ് ജനവിധിക്ക് കാത്തുനില്‍ക്കാതെ വിധിക്ക് കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച തിരൂര്‍ ബി.പി.അങ്ങാടിയില്‍ വച്ചുണ്ടായ വാഹനാപകടമാണ് ഒരു നാടിന്റെ നൊമ്പരമായത്. ആരവങ്ങളുടെ നടുവില്‍ വിജയത്തിന്റെ സന്തോഷവുമായി പാറശ്ശേരിയിലെത്തേണ്ട സഹീറ ബാനു വോട്ടെണ്ണല്‍ ദിനം നാട്ടിലെത്തിയത് പ്രിയപ്പെട്ടവര്‍ക്ക് കണ്ണീരായാണ്.
പത്താം തീയതിയാണ് സഹീറ ബാനു അപകടത്തില്‍പെട്ടത്. സ്ലിപ്പ് വിതരണം കഴിഞ്ഞ് സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ചൊവ്വാഴ്ച്ച വൈകിട്ട് മരിച്ചു. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ക്ക് പോലും മുഖം നല്‍കാതെയാണ് സഹീറ യാത്രയായത്.
സഹീറ ബാനു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പാറശ്ശേരി വാര്‍ഡിലെ വോട്ടര്‍മാരുടെ പ്രതീക്ഷയാണ് 239 വോട്ടിന്റെ ഭൂരിപക്ഷം. പക്ഷെ കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ബി.പി അങ്ങാടി ഖബര്‍സ്ഥാനില്‍ നടത്തിയ സംസ്കാര ചടങ്ങില്‍ പങ്കുചേരാന്‍ പോലും പ്രിയപ്പെട്ടവര്‍ക്കായില്ല. 2000 ലും, 2010 ലും പഞ്ചായത്തംഗമായിരുന്ന സഹീറ ബാനുവിനെയായിരുന്നു ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ട്ടി പരിഗണിച്ചിരുന്നത്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി പേസര്‍ എസ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തി സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിന്റെ പട്ടികയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടത്. എന്നാല്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.
റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരാണ് ടീമിന്റെ അതിഥി താരങ്ങള്‍. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഐപിഎല്ലില്‍ 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല.
പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസണ്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, സിജോ മോന്‍ ജോസഫ്, മിഥുന്‍ എസ്, അഭിഷേക് മോഹന്‍, വട്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹര്‍, മിഥുന്‍ പി കെ, ശ്രീരൂപ്, അക്ഷയ് കെ സി, റോജിത്, അരുണ്‍ എം.
ന്യൂഡല്‍ഹി: വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത അപകടങ്ങളില്‍ നാല് കര്‍ഷകര്‍ മരിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത് സ്വദേശത്തേയ്ക്ക് മടങ്ങവെയാണ് നാല് പേരും അപകടത്തില്‍ മരിച്ചത്. ഡല്‍ഹി അതിര്‍ത്തിയിലാണ് രണ്ട് അപകടങ്ങളും നടന്നത്. ഒരു കര്‍ഷകന്‍ ഹൃദയാഘാതം മൂലവും ഡല്‍ഹിയില്‍ മരിച്ചു.
പിന്നാലെ, മരിച്ച അഞ്ചു കര്‍ഷകരുടെയും കുടുംബാംഗങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. ഹരിയാനയിലെ ഹര്‍ണാന്‍ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആണ് ആദ്യ അപകടം നടന്നത്. കര്‍ഷകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ തരോരി മേല്‍പ്പാലത്തില്‍വെച്ച് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലഭ് സിങ് (24), ഗുര്‍പ്രീത് സിങ് (50) എന്നിവരാണ് തല്‍ക്ഷണം മരണപ്പെട്ടത്. പട്യാലയിലെ സഫേറി സ്വദേശികളാണ്. മറ്റൊരു കര്‍ഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മൊഹാലിയിലെ ഭഗോമജ്രയിലാണ് രണ്ടാമത്തെ അപകടം നടന്നത്. മോഹാലി സ്വദേശിയായ സഖ്ദേവ് സിങ്, ഫത്തേഗഢ് സാഹിബ് സ്വദേശിയായ ദീപ് സിങ് എന്നിവരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ മോഗ സ്വദേശിയായ മഖന്‍ ഖാന്‍ ആണ് ഡല്‍ഹിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബംഗാളിലേക്ക്. ബംഗാള്‍ സന്ദര്‍ശിക്കുന്ന അമിത്ഷാ തൃണമൂല്‍ വിമതന്‍ സുവേന്ദു അധികാരിയെ കാണുമെന്ന് സൂചന. അമിത് ഷായുടെ സന്ദര്‍ശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരില്‍ വെച്ചായിരിക്കും ഇരുവരും ഒരുമിച്ച് വേദി പങ്കിടുക എന്നാണ് റിപ്പോര്‍ട്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നന്ദിഗ്രാം എംഎല്‍എയാണ് അധികാരി. അതേസമയം ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെപി ദേശീയ നേതാക്കള്‍ ബംഗാളില്‍ ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.
294 സീറ്റുകളുള്ള ബംഗാളില്‍ നിന്ന് 200 സീറ്റുകള്‍ പിടിച്ചെടുക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണം. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുക
കൊച്ചി: ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 ഭരണം പിടിക്കാൻ സാധ്യത. 14 വാർഡുകളിൽ ഒൻപത് ഇടത്തും മികച്ച ഭൂരിപക്ഷത്തിൽ ട്വന്റി 20 സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്. നിലവിൽ ഇവിടെ സ്വതന്ത്രരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരിക്കുന്നത്.
കുന്നത്തുനാട്, കിഴക്കന്പലം പഞ്ചായത്തുകളിൽ ട്വന്റി 20-ക്കാണ് മുന്നേറ്റം. കുന്നത്തുനാട് പഞ്ചായത്തിൽ ഫലം വന്ന നാല് സീറ്റിലും ട്വന്റി 20- ക്കാണ് മുന്നേറ്റം. മുഴുവന്നൂർ പഞ്ചായത്തിൽ നാലാം വാർഡിൽ ട്വന്റി 20 സ്ഥാനാർഥി വിജയിച്ചു. അഞ്ച് പഞ്ചായത്തുകളിലാണ് ട്വന്റി 20 മത്സരിക്കുന്നത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കന്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ട്വന്റി ട്വന്റി നേടിയിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറുന്നതിനിടെ അപ്രതീക്ഷിത തിരിച്ചടി. തിരുവനന്തപുരം കോർപറേഷനിലെ നിലവിലെ മേയർ കെ.ശ്രീകുമാർ (സിപിഎം) കരിക്കകം വാർഡിൽ തോറ്റു. ബിജെപിയിലെ ഡി.ജി.കുമാരനാണു ജയിച്ചത്. 116 വോട്ടിനാണ് ശ്രീകുമാര്‍ തോറ്റത്. ബിജെപിയുടെ സിറ്റിങ് വാര്‍ഡായിരുന്നു കരിക്കകം.
കോർപറേഷനിൽ എൽഡിഎഫ് മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന 2 വനിതകൾക്കും തോൽവി നേരിട്ടു. കുന്നുകുഴി വാർഡിൽ എ.ജി.ഒലീന, നെടുങ്കാട് വാർഡിൽ എസ്.പുഷ്പലതയുമാണു പരാജയപ്പെട്ടത്. അതേസമയം, മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന ജമീല ശ്രീധർ പേരൂർക്കട വാർഡിൽ വിജയിച്ചു. വരും മണിക്കൂറുകളിലെ ജയവും തോല്‍വിയും തിരുവനന്തപുരം കോര്‍പറേഷന്‍ ആരു ഭരിക്കും എന്നതില്‍ അതീവ നിര്‍ണായകമാകും.
കൊടുവള്ളിയിൽ സ്വതന്ത്രൻ കാരാട്ട് ഫൈസൽ ജയിച്ചു. സ്വർണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ എൽഎഡിഎഫ് അഭ്യർഥന നിരസിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്ത് ഇറങ്ങിയത്. ഇവിടെ ഇടത് സ്ഥാനാര്‍ഥി ഉള്‍വലിഞ്ഞതായി ആക്ഷേപവും ഉയര്‍ന്നിരുന്നു. യുഡിഎഫിലെ കെകെ ഖാദറാണ് രണ്ടാമത്. ഒ.പി.റഷീദെന്ന ഇടത് സ്ഥാനാര്‍ഥി പിന്നിലുമായി. കൊടുവള്ളി നഗരസഭ പക്ഷേ യുഡിഎഫ് ഭരിക്കും.