പാലക്കാട് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന് എഴുതിയ മുദ്രാവാക്യം തൂക്കിയ സംഭവത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്ന രീതിയിലുള്ള സംഘപരിവാര്‍ ബിജെപി നടപടിയെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ഡോക്ടറുടെ വിമര്‍ശനം.

പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ശിവജിയുടെ ചിത്രത്തോട് ഒപ്പം ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനര്‍ തൂക്കിയ സംഭവം കേരളത്തില്‍ വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചനയാണെന്ന് ഡോ. ഷിംന അസീസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

‘ജയ് ശ്രീറാം’ അഥവാ ‘ശ്രീരാമന്‍ ജയിക്കട്ടെ’ എന്നത് ഭാരതീയന്റെ ദേശീയമുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്‍മാര്‍ക്കുമില്ല. അതൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസമാകട്ടെ, തികച്ചും വ്യക്തിപരവും സ്വകാര്യവുമായ ഒന്നും.

അങ്ങനെയിരിക്കേ, കേരളത്തിലെ പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ബിജെപി, മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്തത് വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ല.

പാലക്കാടും പന്തളവും സ്വന്തമാക്കിയ കാവിപ്പട പലയിടത്തും രണ്ടാം സ്ഥാനം വരെയെത്തിയെന്നതും അത്ര നിസാരമായെടുക്കാനാവില്ല. ജയിക്കുന്നത് ഇടതായാലും വലതായാലും ബിജെപി ആവരുതെന്ന ബോധ്യത്തില്‍ നിന്നും മലയാളി പിന്നോട്ട് പോകുന്നതും ഒട്ടും നല്ലതിനല്ല. ‘പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്ത് ആണെന്ന’ പ്രഖ്യാപനവും കൂട്ടത്തില്‍ വന്നിട്ടുണ്ട്.

പാലക്കാട് ഒരു ഓഫീസിന്റെ വെറും ചുമരായതിനെ കാണേണ്ട, നാളെ പല ചുമരുകളും ജീവിതവും വര്‍ഗീയത നക്കും. ‘ജയ് ശ്രീറാം’ എതിര്‍ക്കപ്പെടാത്തിടത്ത് മറ്റേതെങ്കിലും ഒരു മതത്തിലെ രണ്ട് വരികള്‍ തല്‍സ്ഥാനത്ത് വന്നിരുന്നെങ്കിലുള്ള പുകില്‍ ആലോചിച്ച് നോക്കൂ. ‘നോര്‍മലൈസ്’ ചെയ്യപ്പെടുകയാണ് പലതും, നമ്മളും അരുതാത്ത പലതിനോടും താദാത്മ്യം പ്രാപിക്കുകയാണ്.

നിശബ്ദത കൊണ്ട് എതിര്‍ക്കാതിരുന്നും ചിലപ്പോള്‍ ട്രോള്‍ ചെയ്തും നമ്മള്‍ നടന്ന കാലത്ത് നമുക്കിടയിലും വേരുകള്‍ ഊര്‍ന്നിറക്കാന്‍ അവര്‍ക്കായി. അവസാനം, ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലാകും കാര്യങ്ങള്‍. സൂചനയാണ്. ദുസൂചന.