Latest News

കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ ബന്ധുക്കളുടെ പ്രാഥമിക വിസ്താരം പൂര്‍ത്തിയായി. ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേല്‍ക്കുന്നത് സര്‍പ്പ ദോഷം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുെട അച്ഛന്‍ മൊഴി നല്‍കി. പ്രതി സൂരജിനെ നാളെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

ഉത്രയുടെ അച്ഛന്‍ വിജയസേനനെയും സഹോദരന്‍ വിഷുവിനെയുമാണ് വിസ്തരിച്ചത്. സൂരജിന് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണ് ഭിന്നശേഷിക്കാരിയായ മകളെ വിവാഹം കഴിച്ചു നല്‍കിയത്. ആവശ്യപ്പെട്ടതു അനുസരിച്ച് നൂറു പവനോളം സ്വര്‍ണവും, ഏഴു ലക്ഷം രൂപ വിലയുള്ള കാറും പലപ്പോഴായി ധാരാളം പണവും നല്‍കി. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്രയെ സൂരജും കുടുംബവും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്യ വീട്ടില്‍ വെച്ച് ആദ്യ തവണ പാമ്പ് കടിയേറ്റപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ സര്‍പ്പദോഷമൂലമാണിതെന്ന് സൂരജ് പറഞ്ഞ് വിശ്വസിപ്പിച്ചു. മരണ ശേഷം സ്വത്തിനായി വഴക്കിട്ടപ്പോഴാണ് മകളുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ചതെന്നും വിജയസേനന്‍ മൊഴി നല്‍കി.

ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താനാണെന്ന് സഹോദരന്‍ വിഷുവും കോടതിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ സൂരജിനെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഹാജരാക്കിയത്. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറല്‍‌ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്.

17 വയസ്സിൽ രണ്ടു കൗമാര പ്രായക്കാരെ കൊലപ്പെടുത്തിയശേഷം കാറിലിട്ടു ശരീരത്തിന് തീ കൊളുത്തിയ കോന്നർ കെർണർക്ക് (19) 179 വർഷത്തെ ജയിൽ ശിക്ഷ. ഡിസംബർ 8 ചൊവ്വാഴ്ചയായിരുന്നു ജഡ്ജി വിധി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട തോമസ് ഗ്രിൻ (18), മോളി ലൻഹാം (19) എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ഈ വിധിയിലൂടെ നീതി ലഭിച്ചുവെന്ന് പോർട്ടർ കൗണ്ടി ചീഫ് ഡപ്യൂട്ടി പ്രോസിക്യൂട്ടർ അർമാന്റോ സാലിനാസ് ചൂണ്ടിക്കാട്ടി. ഒക്ടോബർ 22ന് കോന്നർ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു.

2019 ഫെബ്രുവരി 25 നായിരുന്നു സംഭവം. മയക്കുമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് ഹെബ്രോൻ ഏരിയായിലുള്ള ഗ്രാന്റ് പാരന്റ്സിന്റെ വീടിനോടനുബന്ധിച്ച് ഗാരേജിൽ കൊല്ലപ്പെട്ട തോമസ് ഗ്രിൻ തന്റെ കൈവശമുണ്ടായിരുന്ന തുക കവർച്ച ചെയ്യാൻ ശ്രമിച്ചുവെന്നും ഇതിനെ തുടർന്ന് റിവോൾവർ ഉപയോഗിച്ചു തോമസിനു നേരെ വെടിയുതിർത്തുവെന്നും നിലത്തുവീണ തോമസ് ജീവനുവേണ്ടി യാചിച്ചെങ്കിലും നിർദയമായി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിനുശേഷം അവിടെയുണ്ടായിരുന്ന മോളിയെ മൃതദേഹം കാണിച്ചു, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എല്ലാം കേട്ടു തിരികെ നടന്ന മോളിയുടെ തലക്കു നേരേയും കോന്നർ വെടിയുതിർത്തു. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഇവരുടെ മൃതദേഹം കൊല്ലപ്പെട്ടവരുടെ തന്നെ ഹോണ്ട സിവിക്കിന്റെ ട്രങ്കിൽ നിക്ഷേപിച്ചു തീ കൊളുത്തുകയും ചെയ്തു. കത്തി നശിച്ച കാർ പിന്നീട് കണ്ടെടുത്തു. സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട തോമസും മോളിയും കാമുകി കാമുകൻമാരായിരുന്നു.

വീണ്ടും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ലോകത്തെ ഏറ്റവും സ്വാധീനിച്ച വനിതകളുടെ പട്ടികയിലാണ് കെകെ ശൈലജയും ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. വായനക്കാർ തെരഞ്ഞെടുത്ത 12 വനിതകളിൽ ഒരാളാണ് ശൈലജ. ഗാർഡിയൻ, ബ്രിട്ടീഷ് മാധ്യമമായ പ്രോസ്‌പെക്ട്, ഫോബ്‌സ് ഇന്ത്യ എന്നീ മാധ്യമങ്ങളും കോവിഡ് പ്രതിരോധ മികവിന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ചിരുന്നു.

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആഡേൺ, യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ, അന്തരിച്ച യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബാഡർ ഗിൻസ്‌ബെർഗ്, പ്രസിദ്ധ ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരാണ് ആരോഗ്യമന്ത്രിയ്ക്ക് ഒപ്പം പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമായി ഏറ്റവും സ്വാധീനമുള്ള വനിതകളെ കണ്ടെത്തുന്ന ‘വുമൻ ഓഫ് 2020’ സ്‌പെഷ്യൽ സീരീസിന്റെ ഭാഗമായിട്ടാണ് പട്ടിക തയ്യാറാക്കിയത്. എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്.

ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’ ‘കൊറോണ വൈറസ് ഘാതക’ എന്ന് വിശേഷിപ്പിച്ച ലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചാണ് ‘ലണ്ടൻ റീഡർ’ എന്ന പേരിലുള്ള നോമിനേഷൻ.

‘കേരളത്തിന്റെ കൊറോണ വൈറസ് അന്തകയും റോക്സ്റ്റാർ ആരോഗ്യമന്ത്രിയുമായ ശൈലജയെ കൊവിഡ് 19നെതിരെ ഇന്ത്യയിൽ നടത്തിയ പോരാട്ടത്തിലെ സവിശേഷ പ്രവർത്തനങ്ങളുടെ പേരിൽ ഞാൻ നാമനിർദേശം ചെയ്യുന്നു.’

ലോകത്തെ സ്വാധീനിച്ച ചെലുത്തിയ വനിതകളുടെ എണ്ണം 12ൽ ഒതുങ്ങുന്നില്ലെന്നും ഓരോ വർഷവും ശക്തരായ വനിതകളുടെ എണ്ണം കൂടിക്കൂടി വരികയാണെന്നും ഫിനാൻഷ്യൽ ടൈംസ് പറയുന്നു.

 

ദമ്പതികളെ കുത്തി പരുക്കേല്‍പിച്ച ശേഷം തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസന്റെയും രമണിയുടെയും മകന്‍ നിഷില്‍ (31) ആണ് മരിച്ചത്. പാലിശേരി താന്നിച്ചിറ കനാല്‍ബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവര്‍ക്കാണു കുത്തേറ്റത്.

ദമ്പതികളുടെ വീടിന്റെ ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകശ്രമത്തിലെത്തിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയ ഡൈമിസും ഫിഫിയും ഇന്നലെ രണ്ടിനു വീട്ടില്‍ തിരികെയെത്തിയപ്പോഴാണു സംഭവം.
ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുന്‍പായിരുന്നു. വീടിന്റെ ടൈല്‍ ജോലികള്‍ ചെയ്തതിലെ തര്‍ക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ ദമ്പതിമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ടൈല്‍ ജോലികള്‍ തീര്‍ന്നപ്പോള്‍ 30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. ടൈലിട്ട ഭാഗം അളന്നപ്പോള്‍ അത്രയും നല്‍കാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തര്‍ക്കത്തിന് ഇടയാക്കിയത്. ഒരു പ്രാവശ്യം ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചു വിട്ടതാണെന്നു പൊലീസ് അറിയിച്ചു.

അടുത്തിടെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഒരാഴ്ച മുന്‍പു ഡൈമിസ് നിഷിലിനെതിരെ വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിഷിലിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നും പൊലീസ് അറിയിച്ചു.

കുത്തേറ്റവര്‍ പറയുന്നത് ഇങ്ങനെയാണ്: വീടിന്റെ താഴെ ഭാഗത്തു നിഷില്‍ നേരത്തെ തന്നെ എത്തി ഒളിച്ചിരിക്കുകയായിരുന്നു. നായയ്ക്കു ചോറു നല്‍കാനായി പോകവേ ഫിഫിയെ നിഷില്‍ ആക്രമിച്ചു. ഫിഫി ബഹളം വച്ചു വീടിന്റെ മുന്‍വശത്തേക്ക് ഓടി. പിന്നാലെ ഓടിയെത്തിയ നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. നിഷില്‍ കത്തിയും ഇന്ധനവും കരുതിയാണു വീട്ടിലെത്തി ഒളിച്ചിരുന്നതെന്നും കുത്തേറ്റവര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ബഹളം കേട്ടു നാട്ടുകാര്‍ എത്തുമ്പോള്‍ ദമ്പതിമാര്‍ കുത്തേറ്റ നിലയില്‍ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷില്‍ മുറ്റത്തും കിടക്കുന്നതാണു കണ്ടത്. വെള്ളമൊഴിച്ചു നിഷിലിന്റെ ദേഹത്തെ തീകെടുത്തി. നാട്ടുകാര്‍ ദമ്പതികളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും നിഷിലിനെ അങ്കമാലിയിലെ ആശുപത്രിയിലും എത്തിച്ചു.

നിഷിലിനെ അങ്കമാലിയില്‍ നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്ന വഴിയാണു മരിച്ചത്. നിഷില്‍ അവിവാഹിതനാണ്. സഹോദരി: നിമ.

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. ബിജെപി സ്ഥാനാര്‍ഥിയായ ഭര്‍തൃമതിയാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം പോയത്.

സംഭവത്തില്‍ യുവതിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള ബിജെപി സ്ഥാനാര്‍ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്.

ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്. എന്നാല്‍ വീട്ടില്‍ പോയ സ്ഥാനാര്‍ഥി പിന്നെ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ നാടെങ്ങും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീടാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ (76) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയിലെ ഫ്ളു ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആശുപത്രിയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.

കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസ സംബന്ധിയായ പ്രശ്നങ്ങള്‍ക്കൊപ്പം വാര്‍ധ്യകസഹജമായ പ്രശ്നങ്ങളും ബുദ്ധദേബ് ഭട്ടാചാര്യ നേരിടുന്നുണ്ട്. 2000-11 കാലത്ത് ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ.

രാജ്യതലസ്ഥാനത്തേക്ക് മാർച്ച് നടത്തുന്ന കർഷകർ കേന്ദ്രസർക്കാരിന്റെ അഞ്ചിന ഭേദഗതി നിർദേശങ്ങൾ തള്ളിയതിന് പിന്നാലെ സമരപ്രക്ഷോഭങ്ങൾ കടുപ്പിക്കാനും തീരുമാനിച്ചു. പരിഷ്‌കരിച്ച കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവാതെ വന്നതോടെയാണ് കർഷകർ നിലപാട് കർശനമാക്കിയത്.

ഇന്നലെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സർക്കാർ നിർദേശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് കർഷക സംഘടനാ നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സർക്കാർ നിർദേശങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും കർശന സമരപരിപാടികളുമായി മുന്നോട്ട് പോകാമെന്നുമുള്ള തീരുമാനത്തിലേക്ക് കർഷകരെത്തിയത്.

സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുകയാണ് കർഷകരുടെ അടുത്തനീക്കം. ഇതിന്റെ ഭാഗമായി ജിയോ അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കും. കോർപ്പറേറ്റുകൾക്ക് എതിരെയുള്ള സമരം ശക്തമാക്കും. ദേശീയ പാതകളിൽ ടോൾ പിരിക്കുന്നതും കർഷകർ തടയും.

കർഷക സമരത്തോടുള്ള സർക്കാർ നിലപാട് ആത്മാർത്ഥയില്ലാത്തതാണെന്നും ബിജെപി ജനപ്രതിനിധികളെ ബഹിഷ്‌കരിക്കണമെന്നും കർഷക സംഘടന നേതാക്കൾ ആഹ്വാനം ചെയ്തു. സമരപരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച കർഷകർ ബിജെപി ഓഫീസുകൾ ഉപരോധിക്കും.

ഡിസംബർ 14ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുകയും എല്ലാ ജില്ലാ ആസ്ഥാനങ്ങളേയും സമരകേന്ദ്രങ്ങളാക്കുകയും ചെയ്യും. ഡിസംബർ 12ന് ഡൽഹി-ജയ്പൂർ, ഡൽഹി-ആഗ്ര ദേശീയപാതകൾ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു

പ്രശസ്ത തമിഴ് സീരിയല്‍ താരം വിജെ ചിത്രയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലിലെത്തിയ ചിത്രയെ ഇന്ന് പുലര്‍ച്ചയോടെയാണ് താരത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതിശ്രുത വരന്‍ ഹേമന്ദ് ഉള്‍പ്പടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തു. തമിഴിലെ ജനപ്രിയ സീരിയില്‍ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടലില്‍ മടങ്ങിയെത്തിയത്. പ്രതിശ്രുത വരനും ബിസിനസ്സുകാരനുമായ ഹേമന്തിനൊപ്പം നസ്‌റത്ത്‌പേട്ടൈയിലുള്ള ഹോട്ടലിലായിരുന്നു താമസം. കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകള്‍ തൊട്ടുമുന്‍പ് വരെ ഇന്‍സ്റ്റഗ്രാമില്‍ ചിത്ര പങ്കുവച്ചിരുന്നു.

ലൊക്കേഷനില്‍ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്ന് ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ലൊക്കേഷനില്‍ നിന്ന് സന്തോഷത്തോടെ മടങ്ങിയ ചിത്ര മണിക്കുറുകള്‍ക്കകം ആത്മഹത്യ ചെയ്തുവെന്ന തങ്ങളില്‍ ഞെട്ടലുളവാക്കിയെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. ഹേമന്ദുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

മടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മാമ്മൂട് ഡിവിഷനിൽ നിന്നും മല്സരിക്കുന്ന യുവ ജനപ്രതിനിധി നിതീഷ് കോച്ചേരി, കഴിഞ്ഞ നാലുവർഷകാലമായി പഞ്ചായത്തു മെമ്പർ എന്ന നിലയിൽ തുടർച്ചയായി പത്ര വാർത്തകളിൽ നിറഞ്ഞു നിന്ന യുവ രക്തം ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലും മുൻപ് പഞ്ചായത്ത് പ്രസിഡണ്ട് കൂടി ആയ യുവാവിന്റെ ആകസ്മിക മരണത്തെ തുടർന്ന് പകരം മത്സരിച്ചു ജയിച്ചു പുതുമുഖമായി ജനസേവനത്തിനിറങ്ങിയ യുവാവ് നൂറുശതമാനം തന്റെ പ്രവർത്തനം തന്റെ വാർഡിൽ നടപ്പിലാക്കി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നിതീഷ് എന്ന ചെറുപ്പക്കാരൻ, മാമ്മൂട് നിവാസികളെ ബന്ധപ്പെടുന്ന പല സാമൂഹിക വിഷയങ്ങളിലും ഇടപെട്ടു ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥനാർത്ഥി കൂടി ആണ്.

അതിൽ ഏറ്റവും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഭവം ആയിരുന്നു കഴിഞ്ഞ കാലങ്ങളിൽ തന്റെ പഞ്ചായത്തിൽ കൊറോണ പടർന്നു പിടിക്കുകയും തുടർ മരണങ്ങൾ പഞ്ചായത്ത് വേർഡുകളിൽ വേട്ടയാടിയപ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയത് പത്രവാർത്തകളിലൂടെ പ്രമുഖ മത നേതാക്കളുടെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെയും പ്രശംസയും അനുഹ്രഹങ്ങളും കിട്ടിയത്. അതോടൊപ്പം ചേർത്ത് വായിക്കാം കോവിഡ് മൂലം ആണ് മരണപ്പെട്ടത് എന്ന് കരുതിയ വളർത്തു നായുടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തതും വെറ്റിനറി ഡോക്ടർക്കൊപ്പം തുടർനടപടികളിൽ പങ്കു കൊണ്ടതും ഒരു നാടിൻറെ തന്നെ സംശങ്ങള്കക്കും ഭയത്തിനും ആണ് അതിലൂടെ അറുതി കിട്ടിയത്. മുന്നിട്ടിറങ്ങി ഈ യുവ ജനപ്രതിനിധി കാണിച്ച ശക്തമായ തന്റേടം അങ്ങേയറ്റം പ്രശംസനീയവും യുവാക്കൾക്ക് പ്രചോദനവും ആണ്.

മുൻപ് കൂലി പ്രശ്‌നത്തിന്റെ പേരിൽ തൊഴിലാളികൾ അമിത കൂലി ചോദിച്ചതിന്റെ പേരിൽ സർക്കാർ ഉപകരണങ്ങൾ പുതുക്കിയ പഞ്ചായത്തു സ്റ്റാളിലേക്കു ഇറക്കാൻ തന്നെ തന്റെ സഹപ്രവർത്തകരായ മാറ്റ് മെമ്പർ മാർക്കൊപ്പം മുന്നിട്ടിറങ്ങിയതും പത്രവാർത്തകളിൽ സ്ഥാനം പിടിച്ചു. അങ്ങനെ തന്റെ വാർഡിൽ മാത്രമല്ല മടപ്പള്ളി പഞ്ചായത്തു മുഴുവൻ തന്റെ കർത്തവ്യ നിർവ്വഹരണത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ യുവ നേതാവ് ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനം ഒരു പിടികൂടി കടന്ന നേത്രത്വം സ്ഥാനം നൽകി മത്സരിക്കാൻ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അവിടെയും ജനങ്ങൾ തന്നെ കൈവിടില്ലന്ന ഉറച്ച പിന്തുണയിൽ ആണ് നിതീഷ്.

ബ്രിട്ടണിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ് (ആര്‍.സി.എന്‍)ന്റെ ഏറ്റവും പ്രധാന റീജിയണായ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് മലയാളിയായ എബ്രാഹം പൊന്നുംപുരയിടം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ അഞ്ച് ലക്ഷത്തോളും നഴ്സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയില്‍ അറുപതിനായിരത്തില്പരം അംഗങ്ങളുള്ള ലണ്ടന്‍ റീജിയണില്‍ 20 അംഗ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി എന്ന നിലയില്‍ ചരിത്ര നേട്ടമാണ് എബ്രാഹം കൈവരിച്ചിരിക്കുന്നത്. പാലാ സ്വദേശിയായ എബ്രാഹം കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ലണ്ടന്‍ കേന്ദ്രീകരിച്ച് നഴ്സിങ് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമാണ്. 2021 ജനുവരി 1 മുതല്‍ നാല് വര്‍ഷത്തേയ്ക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുന്‍പ് 2016ല്‍ ഈ സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നുവെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നിസ്സാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്

ആഗോളതലത്തില്‍ നഴ്സുമാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളില്‍ ഏറ്റവും വലതും സ്വാധീനശേഷിയുള്ളതുമാണ് ആര്‍.സി.എന്‍. 1916ല്‍ നഴ്സുമാര്‍ക്കായി സ്ഥാപിതമായ സംഘടന പിന്നീട് ബ്രിട്ടീഷ് രാജകുടുംബം റോയല്‍ ചാര്‍ട്ടറിലൂടെ നല്‍കിയ പ്രത്യേക പദവിയിലൂടെയാണ് റോയല്‍ കോളേജ് ഓഫ് നഴ്സിങ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. നഴ്സുമാരെ കൂടാതെ നഴ്സിങ് വിദ്യാര്‍ത്ഥികള്‍, മിഡ്വൈഫുമാര്‍, ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ എന്നിവര്‍ ആര്‍.സി.എന്‍ അംഗങ്ങളാണ്. ബ്രിട്ടണിലെ തൊഴിലാളി സംഘടന എന്ന സ്ഥാനത്തേക്കാള്‍ ഉപരിയായി അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമേഖലയില്‍ ആര്‍.സി.എന്‍ നടത്തി വരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ നഴ്സിങ് നയരൂപീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആര്‍.സി.എന്‍ നേതൃത്വം നല്‍കാറുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള നിരവധി നഴ്സിങ് സംഘടനകളും ഇവരോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

ആര്‍.സി.എന്‍ ലണ്ടന്‍ റീജിയണില്‍ ഗ്രേറ്റര്‍ ലണ്ടനിലെ 32 കൗണ്‍സിലുകളില്‍ നിന്നുമുള്ള എന്‍.എച്ച്.എസിനു കീഴിലുള്ള 69 സ്ഥാപനങ്ങളിലും 3000 ല്പരം സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുമായി ജോലി ചെയ്യുന്ന 60,000 ല്പരം അംഗങ്ങളാണുള്ളത്. ഇംഗ്ലണ്ടില്‍ ഒമ്പത് റീജിയണുകളും സ്കോട്ട്ലാന്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ റീജിയണുകളുമായി ആകെയുള്ള 12 റീജിയണുകളില്‍ ഏറ്റവും പ്രധാന റീജിയണാണ് ലണ്ടന്‍ എന്നുള്ളത് എബ്രാഹത്തിന്റെ വിജയത്തിന് ഏറെ പ്രാധാന്യമുളവാക്കുന്നത്. സംഘടനയുടെ ദേശീയ ആസ്ഥാന കേന്ദ്രം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ലണ്ടനിലെ കാവന്‍ഡിഷ് സ്ക്വയറിലുള്ള കെട്ടിടത്തിലാണ് ലണ്ടന്‍ റീജിയന്റെ ഓഫീസും. ഏറെ പ്രാധാന്യമുള്ള ഒരു സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ നഴ്സുമാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കുന്നതിന് എബ്രാഹത്തിന് സാധ്യമാകുമെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും ആര്‍.സി.എന്‍ സംഘടിപ്പിക്കുന്ന നഴ്സുമാരുടെ ദേശീയ കണ്‍വന്‍ഷനില്‍ തുടര്‍ച്ചയായ അഞ്ച് വര്‍ഷം വോട്ട് അവകാശമുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അഞ്ച് ലക്ഷത്തോളും വരുന്ന അംഗങ്ങളില്‍ കേവലം 600ല്‍ പരം ആളുകള്‍ക്ക് മാത്രമാണ് വോട്ട് അവകാശം ലഭ്യമാകുന്നത്.

RECENT POSTS
Copyright © . All rights reserved