സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റര്‍ അഭയയുടെ നീതിക്ക് വേണ്ടി നിരന്തരം നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരക്കല്‍. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. സിബിഐ ജഡ്ജിയുടെ വിധി ദൈവത്തിന്റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ പറഞ്ഞു. അഭയ കേസിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷമാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ പോരാടിയത്.
രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായിട്ടും ജീവന് വരെ ഭീഷണിയുണ്ടായിട്ടും ജോമോന്‍ പുത്തന്‍പുരക്കല്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തന്റെ ആരുമല്ലാതിരുന്ന സിസ്റ്റര്‍ അഭയക്ക് നീതി തേടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുമ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കൂടി വിജയമാണിത്.
അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞിരുന്നു. പ്രതികള്‍ രണ്ടുപേര്‍ക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സുസൈന്‍ ഖാന്‍ എന്നിവര്‍ അറസ്റ്റില്‍. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാഗണ്‍ ഫ്‌ലൈ ക്ലബില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉള്‍പ്പെടെ 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഗായകന്‍ ഗുരു രണ്‍ധാവയും അറസ്റ്റിലായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിയമാനുസൃതമായതില്‍ കൂടുതല്‍ അതിഥികളെ ക്ലബ്ബില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവര്‍ ആരും തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
ബ്രിട്ടണില്‍ രൂപമാറ്റം വന്ന കൊവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: യുകെയിൽ നിന്ന് ദില്ലിയിലെത്തിയ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജനിതകമാറ്റം വന്ന വൈറസുകൾ ഇന്ത്യയിൽ എത്തിയോ എന്ന ആശങ്കയിലാണ് രാജ്യം. ലണ്ടനിൽനിന്ന് ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ യാത്രക്കാരെയും കാബിൻ ക്രൂവിനെയും അടക്കം 266 പേരെ വിമാനത്താവളത്തിൽ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന വൈറസ് വഴി കോവിഡ് വ്യാപനം ശക്തമായിരിക്കെ, കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിൾ നാഷനൽ സെന്റർ ഡിസീസ് കൺട്രോൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
ജനിതക മാറ്റം സംഭവിച്ച വൈറസ് അതിേവഗം പടർന്നു പിടിക്കുന്നതിനാൽ ചൊവ്വാഴ്ച അർധരാത്രി മുതൽ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ നിർത്തിലാക്കിയിരുന്നു. പഴയ വൈറസിനേക്കാൾ 70% അധികമാണ് പുതിയ വൈറസിന്റെ സാംക്രമിക ശേഷി. ബ്രിട്ടനിൽനിന്ന് നേരിട്ടോ അല്ലാതയോ ഇന്ത്യയിലെത്തുന്നവർക്ക് ഇന്നലെ മുതൽ കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍ (63), സിസ്റ്റര്‍ സെഫിയ്ക്കും കുറ്റക്കാര്‍. തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ വിധിക്കും. 27 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും സംഭവകാലത്തു കോട്ടയം ബി.സി.എം. കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന സിസ്റ്റര്‍ അഭയയെ പ്രതികള്‍ കൊലപ്പെടുത്തി മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ തള്ളിയെന്നാണ് കേസ്. 1992 മാര്‍ച്ച് 27 നു പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ കോടതി വിചാരണ കൂടാതെ നേരത്തേ തന്നെ വിട്ടയച്ചിരുന്നു.
സെഫിക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റവും തോമസ് കോട്ടൂരിനെതിരേ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റവും കണ്ടെത്തി. വിധികേട്ട് സിസ്റ്റർ സ്റ്റെഫി പൊട്ടിക്കരഞ്ഞു. ദൈവത്തിന് നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം.
പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ കേസ് സിബിഐ ആയിരുന്നു കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒരു സാധാരണ മരണം പോലെയായി പോകുമായിരുന്ന കേസില്‍ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിലായിരുന്നു അന്വേഷണത്തിലേക്ക നയിച്ചത്. പല തവണ നാടകീയതകള്‍ മാറി മറിഞ്ഞ ശേഷമാണ് കേസില്‍ വിധിയുണ്ടായത്.
1993 ജനുവരി 30 ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് വിധിയെഴുതിയതോടെയാണ് കേസ് സിബിഐയിലേക്ക് വന്നത്. സിബിഐ കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭയയുടെ പിതാവിന്റെ ഹര്‍ജിയില്‍ വീണ്ടും പുതിയ സിബിഐ സംഘം കേസില്‍ അന്വേഷണം നടത്തുകയായിരുന്നു. 2008 നവംബര്‍ 18 ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.
കൊല ചെയ്യപ്പെട്ട ദിവസം പുലര്‍ച്ചെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ പ്രതികളെ അസ്വാഭാവിക നിലയില്‍ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താല്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രം. കുറ്റക്കാരെ കണ്ടെത്തിയ ശേഷവും പല അട്ടിമറികളും നടന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടുകയും സാക്ഷികള്‍ കൂറു മാറുകയുമെല്ലാം ചെയ്തിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച കുറഞ്ഞത് എട്ട് വസ്തുക്കളെങ്കിലും മനപൂര്‍വ്വം നശിപ്പിച്ചതായി സിബിഐ കണ്ടെത്തി. തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ കേസില്‍ നാലാം പ്രതിയായി ചേര്‍ത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിചാരണ തുടങ്ങിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയിക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. വിധി കേള്‍ക്കാന്‍ മകള്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. അച്ഛന്‍ തോമസും അമ്മ ലീലാമ്മയും നാലു വര്‍ഷം മുന്‍പ് മരിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഫാ. മാത്യൂസ് പയ്യമ്പള്ളി
യു.കെയുടെ കൊച്ചു വാനമ്പാടിയെന്ന് വിളിപ്പേരുള്ള ടെസ്സ ജോൺ ക്രിസ്തുമസിനെ വരവേൽക്കുന്നത് ഒരു പിടി നല്ല ഗാനങ്ങളുമായാണ്. മഹാമാരിയുടെ കാലഘട്ടത്തിൽ മനസ്സിനും കാതുകൾക്കും കുളിർമ പകരുന്നതാണ് യൂട്യൂബ് ചാനലിലൂടെ ആസ്വാദകർക്കായി സമർപ്പിച്ചിരിക്കുന്ന ഗാനങ്ങൾ . പൂനെ സ്വദേശി മായാ ജേക്കബ് രചന നിർവഹിച്ച ഗാനങ്ങൾക്ക് ഈശോയുടെ പാട്ടുകാരൻ എന്നു വിളിപ്പേരുള്ള ഫാ. മാത്യൂസ് പയ്യമ്പള്ളിയാണ് സംഗീതം നൽകിയിരിക്കുന്നത്, റിയാ കമ്മ്യൂണിക്കേഷന്റെ ബാനറിൽ വിൻസൺ തോമസ് നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ ഓർക്കസ്ട്ര ബിനു മധുരമ്പുഴയുടേതാണ്.
നൃത്തം, പ്രസംഗം, പദ്യപാരായണം ബൈബിൾ ക്വിസ് തുടങ്ങിയവയിൽ പ്രാഗല്ഭ്യം തെളിയിച്ചിരിക്കുന്ന പതിനാലുകാരിയായ ടെസ്സയുടെ മാതാപിതാക്കൾ കേംബ്രിഡ്ജിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ സ്റ്റാൻലി തോമസും സൂസൻ ഫ്രാൻസിസുമാണ്. കാര്യമായ സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന ടെസ്സ സൂസൻ ജോണിന്റെ ഗാനങ്ങൾ ഇതിനോടകം ആലാപന ശൈലി കൊണ്ടും സ്വരമാധുരി കൊണ്ടും ആസ്വാദക ശ്രദ്ധ നേടിയിരിക്കുന്നു. യാദൃശ്ചികമായി ടെസ്സയുടെ പാട്ട് കേൾക്കാൻ ഇടയായ ന്യത്താധ്യാപികയായ ലക്ഷ്മി ടീച്ചറാണ് ടെസ്സ സൂസൻ ജോണിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് സംഗീതം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളെ ബോധ്യപ്പെടുത്തിയത്. 14 വയസ്സിനിടെ നിരവധി സംഗീത ആൽബങ്ങളിലാണ് ഇതിനോടകം ടെസ്സ പാടിയിരിക്കുന്നത് . കെ. എസ്. ചിത്ര ,എം. ജി. ശ്രീകുമാർ , ജി. വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ഇതിനോടകം ടെസ്സ പാടിയിട്ടുണ്ട് . എന്തായാലും സംഗീതലോകത്തെ നാളെയുടെ വാഗ്ദാനമായ ടെസ്സ യു.കെ മലയാളികൾക്ക് അഭിമാനമാണ് . ടെസ്സയുടെ ക്രിസ്തുമസ് ഗാനങ്ങൾ കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വാഷിങ്‌ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിനിലുള്ള അമേരിക്കകാരുടെ സംശയങ്ങൾ അവസാനിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനുമാണ് സ്വന്തം ശരീരത്തിൽ വാക്സിൻ പരീക്ഷണം നടത്താൻ ബൈഡന്‍ തീരുമാനിച്ചത്. ബൈഡന്‍ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിനില്‍ അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായി ജോ ബെെഡന്റെ ഭാര്യ ജിൽ നേരത്തെ വാക്സിൻ സ്വീകരിച്ചിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കോവിഡ് പ്രതിരോധ വാക്‌സിനായ പി-ഫൈസര്‍ ബൈഡന്‍ സ്വീകരിച്ചത്.
“ഞാൻ ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു. കോവിഡ് വാക്സിൻ സാധ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച ശാസ്‌ത്രജ്ഞൻമാർക്കും ഗവേഷകർക്കും നന്ദി പറയുന്നു. ഞങ്ങൾ നിങ്ങളോട് വലിയ രീതിയിൽ കടപ്പെട്ടിരിക്കുന്നു. കോവിഡ് വാക്സിന്റെ കാര്യത്തിൽ യാതൊന്നും ആശങ്കപ്പെടാനില്ലെന്ന് അമേരിക്കയിലെ ജനങ്ങളോട് ഞാൻ പറയുന്നു. കോവിഡ് വാക്സിൽ ലഭ്യമാകുന്ന മുറയ്‌ക്ക് വാക്സിൻ കുത്തിവയ്‌പ്പെടുക്കാൻ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. ഇത് ഒരു തുടക്കമാണ്. കോവിഡ് 19 നെ അതിജീവിക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്‌ക് ധരിക്കുകയും വിദഗ്‌ധർ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്,” കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ബെെഡൻ പറഞ്ഞു.
കോവിഡ് വാക്സിനെതിരെ അമേരിക്കയിൽ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കോവിഡ് വാക്സിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ താൻ മാസ്ക് ധരിക്കില്ലെന്ന് പോലും ട്രംപ് ഒരുസമയത്ത് പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ ബെെഡൻ രംഗത്തെത്തിയത്.
Today, I received the COVID-19 vaccine.
To the scientists and researchers who worked tirelessly to make this possible — thank you. We owe you an awful lot.
And to the American people — know there is nothing to worry about. When the vaccine is available, I urge you to take it. pic.twitter.com/QBtB620i2V
— Joe Biden (@JoeBiden) December 22, 2020
പുതിയ കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിൽ ചർച്ചയ്ക്ക് വീണ്ടും ക്ഷണിച്ച് കേന്ദ്രസർക്കാർ നൽകിയ കത്തിൽ പുതുമയില്ലെന്ന് കർഷക സംഘടനകൾ. ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കണമോയെന്നതിൽ അന്തിമ തീരുമാനം സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഇന്ന് യോഗം ചേർന്ന് എടുക്കും. കൃത്യമായ പ്രശ്നപരിഹാരം കേന്ദ്രം മുന്നോട്ടുവെച്ചാൽ തങ്ങൾ എപ്പോഴും ചർച്ചയ്ക്കു തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കാർഷികനിയമങ്ങളിൽ ഏതൊക്കെ കാര്യങ്ങളിലാണ് ആശങ്കയെന്ന് പ്രത്യേകമായി അറിയിക്കണമെന്നാണ് ചർച്ചയ്ക്ക് ക്ഷണിച്ച് കൃഷിമന്ത്രാലയം ജോ.സെക്രട്ടറി വിവേക് അഗർവാൾ ഞായറാഴ്ച 40 കർഷക സംഘടനാ നേതാക്കൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ കാർഷികനിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്ന് കർഷകർ ആവർത്തിച്ചു. സർക്കാർ സമയം ചോദിക്കുന്നതിൽ അർത്ഥമില്ല. സർക്കാർ ഒരു സമയം നിശ്ചയിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അവർക്കു സമരകേന്ദ്രത്തിലേക്ക് വരാമെന്നുമാണ് നേതാക്കളുടെ നിലപാട്.
അതിനിടെ കാർഷികനിയമങ്ങളിലെ ലക്ഷ്യങ്ങൾ തന്നെ അപകടമാണെന്ന് വ്യക്തമാക്കി കൃഷിമന്ത്രി തോമറിന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ഇന്നലെ കത്തയച്ചു.
അതേസമയം പ്രതിഷേധം ശക്തമാക്കി ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ 11 പേർ നിരാഹാരം ആരംഭിച്ചു. 24 മണിക്കൂർ കൂടുമ്പോൾ അടുത്ത 11 നേതാക്കൾ നിരാഹാരമിരിക്കും. കേന്ദ്രം വഴങ്ങിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടന്നേക്കും. ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി മൂവായിരത്തോളം കർഷകർ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് വാഹനറാലിയായി പുറപ്പെട്ടു. ഇന്ന് ഏഴായിരത്തോളം കർഷകർ കൂടി വിവിധ വാഹനങ്ങളിൽ മാർച്ചായി പുറപ്പെടും. കർഷകരുടെ ട്രാക്ടറുകൾ തടയുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ ജില്ലാ ഭരണകൂട അധികൃതർ എത്താത്തതിൽ ഗാസിപ്പുർ അതിർത്തിയിൽ കർഷകർ ഉപരോധം ശക്തമാക്കിയിട്ടുണ്ട്.
സംയുക്ത കിസാൻ മോർച്ചയുടെ കിസാൻ ഏകത മോർച്ച ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മണിക്കൂറിന് ശേഷം പുനഃസ്ഥാപിക്കപ്പെട്ടു. അതേസമയം സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് അക്കൗണ്ട് തടസപ്പെട്ടതെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് തടസപ്പെട്ടിട്ടില്ലെന്നും അറിയിച്ചു.
രണ്ടുകുഞ്ഞുങ്ങളെ മര്‍ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാതായതോടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റേയും കുഞ്ഞിനെ എടുത്ത ്എറിയുന്നതിന്‍റേയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവള്‍ക്ക് ഏകദേശം പതിമൂന്ന് വയസ് കാണും…ഒാരോ അടിവരുമ്പോഴും ചേച്ചിയുടെ പുറകില്‍ ചുരുണ്ടുകൂടുന്ന ആ മോന് ഏകദേശം പത്തുവയസും. ക്രൂരതയുടെ സര്‍വഭാവങ്ങളും ആവഹിച്ചുനില്‍ക്കുന്ന ഈ മനുഷ്യശരീരത്തിന് ഏകദേശം നാല്‍പ്പത്തഞ്ച് വയസും. ചിത്രത്തില്‍ വരാത്ത ഒരു അമ്മയും.
രണ്ട് അരുമമക്കളേയും അയാള്‍ വടികൊണ്ട് തല്ലുമ്പോള്‍ തടയാതെ എന്തായിരുന്നിരിക്കും ഈ അമ്മ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. എല്ലാരാത്രികളിലും ഒാരോ കാരണത്തിന്‍റെ പേരില്‍ ആ അമ്മയും മക്കളും മര്‍ദനത്തിന് ഇരയായിരുന്നിരിക്കാം. തന്‍റെ വിഫലമായ എതിര്‍ത്തുനില്‍പ്പ് മക്കളുടെ ജീവന്‍ പിടിച്ചുനിര്‍ത്തില്ലെന്ന ബോധ്യമായിരിക്കും അവരെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്ത് എത്തിക്കാന്‍ പ്രേരിപ്പിച്ചത്. അതിന്‍റെ പേരില്‍ ഈ രാത്രിയില്‍ ആ അമ്മയും കുട്ടികളേയും അയാള്‍ എത്രമാത്രം തല്ലിച്ചതക്കുന്നുണ്ടാകും.
കാണാതായ എന്തോസാധനം തിരിച്ചുവാങ്ങാനാണ് അടി. അറിയില്ലെന്ന് അവള്‍ കരഞ്ഞുപറയുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. ഒാരോ അടിവീഴുമ്പോഴും അവള്‍ തന്‍റെ കുഞ്ഞനുജന്‍റെ മേല്‍ വടിതട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് വാങ്ങി. അവന്‍ ചേച്ചിയെ മുറുകെപിടിച്ച് ഒളിക്കാന്‍ ശ്രമിച്ചു.
പക്ഷേ പ്രായത്തില്‍ മൂത്തതാണെങ്കിലും തന്‍റെ ചേച്ചിയുടെ അടിയുടെ എണ്ണം കുറക്കാന്‍ മുന്നിലേക്ക് എത്തുന്ന ആ കുഞ്ഞിന്‍റെ മനസ് എന്തൊക്കെ ആലോചിച്ച് കൂട്ടിയിട്ടുണ്ടാകും. ഒരു പക്ഷേ അഛനെന്ന് വിളിക്കുന്ന ആ ക്രൂരനെ എങ്ങനെ അവസാനിപ്പിക്കണമെന്നു പോലും. ആരൊക്കെ തടഞ്ഞിട്ടും അയാള്‍ ആ മകളേയും മകനേയും അടിച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക് താഴെയിരിക്കുന്ന അമ്മയ്ക്കുനേരെയും വടിയും കാലും ഉയര്‍ന്നു. അടിയുടെ വേദനകൊണ്ട് പിടിയുമ്പോഴും അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ ആ കുഞ്ഞുങ്ങളുടെ വിഫല ശ്രമം.
ആര്‍ക്കെങ്കിലും ഈ മുഖം പരിചയമുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ പൊലീസിനെ അറിയിക്കുക. അയാളുടെ കൂടെയുള്ള ഒാരോ നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ആ കുഞ്ഞുമക്കളും അമ്മയും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പിക്കാനും വയ്യ. ആ കുട്ടികള്‍ ഇനിയെങ്കിലും കരയാതിരിക്കട്ടെ.
സിസ്റ്റർ അഭയ കൊലക്കേസിൽ ചൊവ്വാഴ്ച പ്രത്യേക സി.ബി.ഐ. കോടതി വിധിപറയും. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.
1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്.
മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.
എന്നാൽ അടയ്ക്കാ രാജുവിന്റെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രതികളുടെ വാദം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു. 2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്.പി, കെ.ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. 49 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സിബിഐയെ കൊണ്ടു വരുന്നതു മുതൽ ഇന്നത്തെ വിധി വരെ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നിഴലായി കേസിനൊപ്പം നിന്നു. രാജ്യം ഉറ്റുനോക്കുന്ന വിധിയെത്തുമ്പോൾ കേൾക്കാനായി കേസു മുന്നോട്ടു പോകാൻ പോരാടിയ അഭയയുടെ അച്ഛനും അമ്മയുo ജീവിച്ചിരിപ്പില്ല. 2016 ൽ തോമസും ലീലാമ്മയും മരണമടഞ്ഞു.
കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊവിഡ് ബാധിതയായ സുഗതകുമാരി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ബ്രോങ്കോ ന്യൂമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസം മൂലമാണ് സുഗതകുമാരി വെന്റിലേറ്ററിലേക്ക് മാറ്റിയത്.മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഗിയായതിനാല്‍ അദ്ദേഹം വിഐപി റൂമില്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്.