തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്സോ കോടതി മുൻ ക്രിക്കറ്റ് കോച്ച് മനു എം.നെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ പോക്സോ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി 47 വർഷം കഠിനതടവിന് ശിക്ഷിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പരിശീലനത്തിന്റെ മറവിൽ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി.
കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അക്കാദമിയിൽ പരിശീലകനായിരുന്ന മനുവിനെതിരെ ആകെ ആറ് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തെ ഒന്നാം കേസിൽ 16 വർഷവും രണ്ടാം കേസിൽ 35 വർഷവും തടവുശിക്ഷ ലഭിച്ചിരുന്നു. നിലവിലെ കേസിൽ ഐടി ആക്ട്, പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2024-ൽ മുൻ ശിഷ്യയുടെ പരാതിയെ തുടർന്നാണ് കേസുകൾ പുറത്തുവന്നത്. പരിശീലനത്തിന്റെ പേരിൽ കുട്ടികളെ ഒറ്റയ്ക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. ശേഷിക്കുന്ന കേസുകളിലെ വിചാരണ നടപടികളും പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.











Leave a Reply