ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര പൂർത്തിയായി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലാണ് ഓസീസ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 13 റൺസിന് ആശ്വാസ ജയം സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസൺ മൂന്നാം ഏകദിനത്തിൽ കളിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. ആദ്യമായി ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിൽ ഇടംപിടിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഏകദിന അരങ്ങേറ്റത്തിനായി താരം ഇനിയും കാത്തിരിക്കണം.
ഇന്ത്യയ്‌ക്കായി ഏകദിനത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് സഞ്ജു. മലയാളികൾക്ക് സഞ്ജുവിനോടുള്ള ഇഷ്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ കാണികൾക്കിടയിൽ നിന്ന് ‘സഞ്ജുവേട്ടാ..,’ എന്ന് വിളികൾ ഉയർന്നത് സഞ്ജുവിനെ ചിരിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടക്കുന്ന മത്സരം കാണാൻ എത്തിയ ഏതോ മലയാളികളാണ് സഞ്ജുവിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. അടുത്ത കളിയിൽ ടീമിലുണ്ടാകുമോ എന്നാണ് അവർക്കെല്ലാം അറിയേണ്ടത്. ‘സഞ്ജുവേട്ടാ..,’ എന്ന വിളികേട്ട് മലയാളി താരം തിരിഞ്ഞു നോക്കുന്നുണ്ട്.
ഡിസംബർ നാലിന് ടി 20 പരമ്പര ആരംഭിക്കും. ടി 20 സ്‌ക്വാഡിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. ടി 20 പരമ്പരയിൽ സഞ്ജു കളത്തിലിറങ്ങാനാണ് സാധ്യത.
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും. ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കകത്തെ സുഹൃത്തുക്കൾ മോഹൻലാലിനെ ലാൽ, ലാലേട്ടൻ എന്നൊക്കെ വിളിക്കുമ്പോൾ ലാൽ സാർ എന്നാണ് ശോഭന അദ്ദേഹത്തെ വിളിക്കുന്നത്. മോഹൻലാലിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ ശോഭനയുടെ കമന്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.
സുന്ദരനായി കുറച്ചുകൂടി ചെറുപ്പമായ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ കാണപ്പെടുന്നത്. ‘കൂൾ ലാൽ സാർ’ എന്നാണ് ചിത്രത്തിന് ശോഭനയുടെ കമന്റ്. ശോഭനയുടെ കമന്റിന് ആരാധകർ ലൈക്ക് നൽകി തുടങ്ങിയിട്ടുണ്ട്.
സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവയ്ക്കാനായി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയി ഇതുവഴി സംവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തതുകൊണ്ടു തന്നെ എല്ലാവർക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമാണ്. പ്രമുഖ ഫൊട്ടോഗ്രാഫർ അനീഷ് ഉപാസനയാണ് ഫോട്ടോയെടുത്തിരിക്കുന്നത്.
‘പക്ഷെ’, ‘മിന്നാരം’, ‘പവിത്രം’, ‘തേന്മാവിന്‍ കൊമ്പത്ത്’, ‘ടി.പി ബാലഗോപാലന്‍ എംഎ’, ‘വെള്ളാനകളുടെ നാട്’, ‘ഉള്ളടക്കം’, ‘മായാമയൂരം’, ‘മണിച്ചിത്രത്താഴ്’, ‘നാടോടിക്കാറ്റ്’ തുടങ്ങി ഇരുവരുടേയും ഒന്നിച്ചഭിനയിച്ച എത്രയോ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയ സിനിമകളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്. മലയാള സിനിമാ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഈ താരജോഡി ഇനിയെന്ന് ഒന്നിക്കുമെന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്.
ശോഭനയും മോഹൻലാലും തമ്മിൽ 37 വർഷത്തെ സുഹൃത്ബന്ധമാണുള്ളത്. 55 സിനികളിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുമുണ്ട്.
2020-ല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിനെയും നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തിയെയും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണമായത്. യാഹൂ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് റിയ ഇന്ത്യക്കാര്‍ 2020-ല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ നടിയായി മാറിയത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സണ്ണി ലിയോണിനെ പിന്തള്ളിയാണ് റിയയുടെ പേര് മുന്നിലെത്തിയിരിക്കുന്നത്. സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് തുടക്കമിട്ട നടി കങ്കണ റണൗട്ട് ആണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണും നാലാം സ്ഥാനത്ത് സണ്ണി ലിയോണുമാണ്.
സുശാന്തിന്റെ കേസില്‍ ചോദ്യം ചെയ്യലിന് വിധേയായ സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാന്‍ പത്താം സ്ഥാനത്ത് ഇടം നേടി. പ്രിയങ്കാ ചോപ്ര, കത്രീന കൈഫ് എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. ഗായിക നേഹ കക്കര്‍ ഏഴാം സ്ഥാനത്തും, ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും, കരീന കപൂര്‍ പട്ടികയില്‍ ഒമ്പതാമതായും ഇടം പിടിച്ചു.
നടന്‍മാരുടെ പട്ടികയില്‍ അമിതാഭ് ബച്ചന്‍ ആണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരാണ് തൊട്ടുപുറകില്‍. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഏഴാമതും സോനു സൂദ്, അനുരാഗ് കശ്യപ്, അല്ലു അര്‍ജുന്‍ എന്നിവര്‍ എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി.
തമിഴ്‌നടൻ രജനികാന്ത് രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടെ നിർത്താൻ ബി.ജെ.പി ശ്രമം തുടങ്ങി.
ഡിസംബർ 31-ന് പാർട്ടി പ്രഖ്യാപനം നടക്കുമെന്നും ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്നുമാണ് രജനികാന്ത് അറിയിച്ചത്.
രജനികാന്തുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്താവ് നാരായണൻ തിരുപതി പറഞ്ഞു. ആശയങ്ങൾ ഒരുമിച്ച് പോകുന്നതാണ്. താരം ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും നാരായണൻ തിരുപതി അഭിപ്രായപ്പെട്ടു.
2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചത്. തമിഴ്നാട്ടിൽ 234 സീറ്റുകളിലും തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ രജനിയെ കൂട്ടുപിടിക്കാൻ ബി.ജെ.പി ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നു.
കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധ മഹിന്ദര്‍ കൗറിനെതിരെ വ്യാജ പ്രചാരണം നടത്തിയ നടി കങ്കണ റണൗട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാജ്ഞ് ആണ് കങ്കണയ്‌ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മഹിന്ദര്‍ കൗറിനെ ഷഹീന്‍ബാഗ് ദാദി ബില്‍കീസ് ബാനു ആക്കിയാണ് കങ്കണ ചിത്രീകരിച്ചത്.
100 രൂപയും ഭക്ഷണവും നല്‍കുകയാണെങ്കില്‍ ഈ ദാദി ഏത് സമരത്തിനും പോകും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ രംഗത്തെത്തിയ മഹീന്ദറുടെ വീഡിയോ പങ്കുവെച്ചാണ് ദില്‍ജിത്തിന്റെ ട്വീറ്റ്. തങ്ങള്‍ ഇഷ്ടപ്പെടുന്നത് മാത്രം സംസാരിക്കാന്‍ വേണ്ടി അന്ധയായി പെരുമാറരുതെന്നാണ് ദില്‍ജിത്ത് പ്രതികരിച്ചിരിക്കുന്നത്.
ദില്‍ജിത്തിന്റെ ട്വീറ്റിന് രൂക്ഷമായ പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയത്. സംവിധായകന്‍ കരണ്‍ ജോഹറിന്റെ പെറ്റാണ് ദില്‍ജിത്ത് എന്ന് ആക്ഷേപിച്ചാണ് കങ്കണയുടെ മറുപടി. ”പൗരത്വ ഭേദഗതി നിയമത്തില്‍ പങ്കെടുത്ത ബില്‍കിസ് ബാനു ദാദിജിയെ കര്‍ഷക മാര്‍ച്ചിലും കണ്ടു. മഹിന്ദര്‍ കൗര്‍ ജി ആരാണെന്ന് എനിക്ക് അറിയില്ല. എന്ത് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്? ഉടനെ നിര്‍ത്തുക” എന്നാണ് താരത്തിന്റെ മറുപടി.
പ്രിന്‍സ് നരുല, സര്‍ഗുണ്‍ മെഹ്ത, ഹിമാന്‍ഷി തുടങ്ങിയ താരങ്ങളും കങ്കണയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഭവത്തില്‍ കങ്കണയ്‌ക്കെതിരെ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. നടിയെന്നതില്‍ ഉപരി തന്റെ നിലപാടുകള്‍ വിളിച്ചു പറയാന്‍ യാതൊരു മടിയും നടി കാണിക്കാറുമില്ല. ഇപ്പോള്‍ ഗൃഹലക്ഷ്മി മാഗസിനില്‍ വന്ന തന്റെ കവര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഫോട്ടോഷോപ്പ് ചെയ്ത് തന്റെ യഥാര്‍ത്ഥ നിറവും മറ്റും മാറ്റിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. രോമമുള്ള തന്റെ കയ്യും യഥാര്‍ത്ഥ നിറവും മാറ്റി ഫോട്ടോ എഡിറ്റ് ചെയ്ത് നല്‍കിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയത്. ഗൃഹലക്ഷ്മി മാസികയുടെ അകത്ത് ചില ചിത്രങ്ങള്‍ ശരിയായി നല്‍കിയിട്ടുണ്ടെങ്കിലും കവര്‍ പേജില്‍ വെളുപ്പിച്ചെടുത്തതിനെ ചോദ്യം ചെയ്യുകയാണ് കനി.
നിങ്ങള്‍ എന്റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു. ഷൂട്ടിന് മുമ്പ് ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ് എന്നാണ് കനി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക എന്ന കനിയുടെ അഭിമുഖത്തിനൊപ്പമാണ് എഡിറ്റ് ചെയ്ത ഫോട്ടോ നല്‍യിരിക്കുന്നത്.
എന്നാല്‍ മറ്റ് ചിത്രങ്ങള്‍ ശരിയായി കൊടുത്തതായും കനി കുറിച്ചു. ഈ ചിത്രത്തിലെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. എന്നാല്‍ കവര്‍ ഫോട്ടോയില്‍ ഇത് മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണ്? എന്നാണ് നടി ചോദ്യം ചെയ്തിരിക്കുന്നത്. കനിക്ക് പിന്തുണയുമായി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.
തൊലിയുടെ നിറം തന്റെ പല അവസരങ്ങളും ഇല്ലാതാക്കിയെന്നും കനി കുസൃതി പറഞ്ഞിരുന്നു. കാഴ്ചയിലുള്ള നിറത്തിലുള്ള ഡിസ്‌ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്‌കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെയിരിക്കുന്നുവെന്നൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു.
അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് എന്റെ സ്‌കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്‌സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്‌ബോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. എനിക്ക് കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ ചെറുതിലെ ബന്ധുക്കളൊക്കെ കറുത്ത നിറംചേരില്ല. ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്‌ബോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ.. അതാണ് അന്ന് തോന്നിയിട്ടുള്ളത്. കനി പറഞ്ഞിരുന്നു.
പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി എത്തുന്ന ഭാഗ്യക്കുറിയായ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ ഇത്തവണയും മലയാളിക്ക് തുണയായി. ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (24 കോടിയിലധികം രൂപ) മലയാളി എടുത്ത ടിക്കറ്റിന് സ്വന്തമായി. ദുബായിയിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ് (51) ആണ് ബമ്പർ നേടിയ ആ ഭാഗ്യശാലി. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം യുഎഇയിൽ താമസിക്കുന്നത്. ഇത്തവണത്തെ ഡ്യൂട്ടി ഫ്രീയുടെ ആറ് നറുക്കും സ്വന്തമായത് ഇന്ത്യക്കാർക്കാണ്.
അതേസമയം, 2020 അവസാനിക്കാനിരിക്കെ, അബുദാബി ബിഗ് ടിക്കറ്റ് വലിയ സമ്മാനങ്ങളുമായി പുതിയ ടിക്കറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. സമ്മാനത്തുക വർധിപ്പിച്ചും കൂടുതൽ പേർക്ക് കോടീശ്വരന്മാരാവാൻ അവസരമൊരുക്കുകയുമാണ് ബിഗ് ടിക്കറ്റ്. രണ്ട് കോടി ദിർഹം ഗ്രാന്റ് പ്രൈസ് നൽകുന്ന ‘മൈറ്റി 20 മില്യൻ’ നറുക്കെടുപ്പാണ് ഡിസംബർ അവസാനത്തോടെ വരുന്നത്. ഡിസംബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223ാം സീരീസ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിർഹമാണ് (40 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാന്റ് പ്രൈസ്.
ഗൾഫ് മേഖലയിലാകെത്തന്നെ ഇത്ര വലിയ തുകയുടെ സമ്മാനം ആദ്യമായിട്ടായിരിക്കും നൽകാൻ പോകുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതർ പറയുന്നു. 30 ലക്ഷം ദിർഹമാണ് (ആറ് കോടിയിലധികം ഇന്ത്യൻ രൂപ) രണ്ടാം സമ്മാനം. 10 ലക്ഷം ദിർഹമാണ് (രണ്ട് കോടിയോളം ഇന്ത്യൻ രൂപ) മൂന്നാം സമ്മാനം. ഇതിന് പുറമെ ഒരു ലക്ഷം ദിർഹം, 80,000 ദിർഹം, 60,000 ദിർഹം, 40,000 ദിർഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളും യഥാക്രമം നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവർക്ക് ലഭിക്കും.
ശാസ്ത്രത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാജിക്കുകൾ മുമ്പും കേട്ടിട്ടുണ്ടെങ്കിലും 27 വർഷത്തിന് ശേഷം ശീതത്തിൽ മയങ്ങിയ ഭ്രൂണം ഒരു പെൺകുഞ്ഞായി മാറിയ വാർത്ത ലോകത്തെ തന്നെ വിസ്മയിപ്പിക്കുകയാണ്. അമേരിക്കയിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവം നടന്നത് 1992ൽ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണം 2020ൽ മക്കളില്ലാത്ത ദമ്പതികളിലൂടെ പെൺകുഞ്ഞായി പിറവിയെടുക്കുകയായിരുന്നു.
27 വർഷം ശീതീകരിച്ച് സൂക്ഷിച്ച ഈ ഭ്രൂണത്തിൽ നിന്നും പിറന്ന കുഞ്ഞിന് മോളി എന്നാണ് പേരിട്ടിരിക്കുന്നത്. മോളിക്ക് ഇപ്പോൾ ഒരു മാസം മാത്രമാണ് പ്രായം. എന്നാൽ യഥാർത്ഥത്തിൽ കണക്ക് നോക്കുമ്പോഴോ 27 വർഷത്തെ ചരിത്രം തന്നെ മോളിക്ക് പറയാനുണ്ടാകും. ഗിബ്‌സൺ ദമ്പതിമാരാണ് ഭ്രൂണത്തെ സ്വീകരിച്ച് ഗർഭം ധരിച്ച് മോളി ഗിബ്‌സണ് ജന്മം നൽകിയിരിക്കുന്നത്.
ലോകറെക്കോർഡാണ് മോളി പിറന്നപ്പോൾ തന്നെ സ്വന്തമാക്കിയിരിക്കുന്നത്. ശീതീകരിച്ച നിലയിൽ ഏറ്റവും അധികം കാലം കഴിഞ്ഞ ഭ്രൂണത്തിൽ നിന്നും പിറവിയെടുത്ത കുഞ്ഞ് എന്ന റെക്കോർഡാണ് മോളിക്ക് സ്വന്തമായിരിക്കുന്നത്. തന്റെ തന്നെ സഹോദരിയായ എമ്മയുടെ റെക്കോർഡാണ് മോളി തകർത്തത്.
ഫെബ്രുവരി 2020ലാണ് ടിനയും ബെൻ ഗിബ്‌സണും മോളിയുടെ ഭ്രൂണം ദത്തെടുത്തത്. ഏറെക്കാലമായി വന്ധ്യതാ സംബന്ധിയായ പ്രശ്‌നങ്ങൾ നേരിട്ടിരുന്ന ടീനയും ബെന്നും ഭ്രൂണം ദത്തെടുക്കുന്നത് സംബന്ധിച്ച സാധ്യതകളെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞാണ് നാഷണൽ എബ്രിയോ ഡൊണേഷൻ സെന്ററിനെ സമീപിച്ചത്. 29 കാരിയായ ടീന അധ്യാപികയാണ്. സൈബർ സെക്യൂരിറ്റി അനലിസ്റ്റാണ് ഭർത്താവ് 36കാരനായ ബെൻ.
മോളിയുടെ ഭ്രൂണത്തെ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിൽ ഇത്തരത്തിൽ പത്ത് ലക്ഷത്തോളം ഭ്രൂണങ്ങളാണ് ശീതീകരിച്ച് സൂക്ഷിച്ചിട്ടുള്ളത്. ഭ്രൂണം ദാനം ചെയ്യാൻ താൽപര്യമുള്ള ദമ്പതികളിൽ നിന്നാണ് ഇത്തരത്തിൽ ഭ്രൂണം ശേഖരിക്കുക. 2017ൽ ഇത്തരത്തിൽ ഭ്രൂണം ദാനം സ്വീകരിച്ച് തന്നെയാണ് ടീനയും ബെന്നും അവരുടെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ജനിതകപരമായ ബന്ധമുള്ളവർ തന്നെയാണ് എമ്മയും മോളിയുമെന്ന് എൻഇഡിസി അവകാശപ്പെടുന്നു. 24 വർഷമാണ് എമ്മയുടെ ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചിരുന്നത്.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കണക്കിലെടുത്താണ് നിര്‍ത്തിവയ്ക്കുന്നത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി വിമാനങ്ങളാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെയോടെ കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെത്തുമ്പോള്‍ അതീ തീവ്ര ന്യൂനമര്‍ദമായി ശക്തി കുറയുമെന്നാണ് പ്രവചനം.
തെക്കന്‍ കേരളത്തില്‍ ഇന്നു രാത്രി മുതല്‍ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് ബുറേവി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.