പട്ടാപ്പകൽ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. തമിഴ് നാട്ടിലെ റാണിപേട്ടിലാണ് 28കാരൻ ദാരുണമായി കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി പിന്തുടർന്ന നാൽവർ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഗോകുൽ എന്ന യുവാവാണ് നാൽവർ സംഘത്തിന്റെ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്. അറക്കോണം ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രാദേശിക ടാസ്മാക് ഔട് ലെറ്റിലേക്ക് ഗോകുൽ പോകുമ്പോഴാണ് സംഭവം നടന്നത്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാലു പ്രതികളും ഇയാളെ പിന്തുടരുകയായിരുന്നു. ഗോകുലിനെ മാരകായുധങ്ങളുമായി പിന്തുടർന്ന സംഘം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുക ആയിരുന്നു.
ഗോകുലിനെ വെട്ടി കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രക്തം വാർന്ന് ഗോകുൽ അവിടെ തന്നെ കിടന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞു. അതേസമയം, പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഗോകുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങളും അവ്യക്തമാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി അയച്ചിട്ടുണ്ട്. പ്രതികൾക്കുള്ള അന്വേഷണം പൊലീസ് ആരംഭിച്ച് കഴിഞ്ഞു.
ഇന്നലെ പുലർച്ചെയാണ് നാടിനെ അമ്പരപ്പിച്ച വാർത്ത പുറത്ത് വരുന്നത്. തിരുവല്ലത്ത് 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ക്രൂരതയിൽ വിട്ടുമാറാതെയാണ് നാട്ടുകാരും വീട്ടുകാരും. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമാണ് ദാരുണ കൊലപാതകം നടന്നത്. സംഭവത്തിൽ പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. എന്നാൽ കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് പിതാവ് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് തിരുവല്ലം പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണന്‍ 40 ദിവസം മാത്രം പ്രായമുളള പിഞ്ചു കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. തിരുവല്ലത്തുളള അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്.
കുഞ്ഞിനെ കാണാതായതോടെ,ട്രാഫിക് വാര്‍ഡന്‍ കൂടിയായ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നൂല് കെട്ട് ദിനമായ ഇന്നലെ നെടുമങ്ങാട്ടുളള വീട്ടിലായിരുന്നു കുടുംബം. തുടര്‍ന്ന് അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൊണ്ട് ഉണ്ണികൃഷ്ണന്‍ പോയത്. കൂടെ ഭാര്യയും ഉണ്ടായിരുന്നു. തിരുവല്ലത്തേയ്ക്കുളള യാത്രയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ഉണ്ണികൃഷ്ണന്‍ അമ്മയെ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. കുറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുഞ്ഞിന്റെ അമ്മയുടെ രണ്ടാം വിവാഹമാണിത്. ഉണ്ണികൃഷ്ണന്റെ വീട്ടുകാരുമായി കുഞ്ഞിന്റെ അമ്മയ്ക്ക് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് അമ്മൂമ്മ പറഞ്ഞു. ഗര്‍ഭിണിയായതോടെ ഭാര്യയുമായി ഉണ്ണികൃഷ്ണന്‍ നല്ല സ്‌നേഹത്തിലായിരുന്നു. അതുകൊണ്ട് ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞിനെയും എടുത്ത് പോയപ്പോള്‍ സംശയം തോന്നിയില്ലെന്ന് ഭാര്യയുടെ പരാതിയി്ല്‍ പറയുന്നു.
കുഞ്ഞിനെ കാണാതായ സമയത്ത് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണനെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് സത്യാവസ്ഥ പുറത്തുവന്നതെന്നും പൊലീസ് പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഉണ്ണികൃഷ്ണന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.
കോവിഡ് -19 രോഗവ്യാപനം കുറയാത്തതും വര്‍ദ്ധിച്ചും വരുന്ന സാഹചര്യത്തിൽ, സാങ്കേതിക ഭീമനായ ഗൂഗിൾ തങ്ങളുടെ നാവിഗേഷന്‍ സേവനമായ ഗൂഗിൾ മാപ്‌സിനായി ‘കോവിഡ് ലെയർ’ എന്ന ഒരു പുതിയ സവിശേഷത പ്രഖ്യാപിച്ചു. ഗൂഗിൾ മാപ്‌സിലെ ഏറ്റവും പുതിയ സവിശേഷത ‘കോവിഡ് ലെയർ’ എന്നറിയപ്പെടും. ഇത് ഒരു പ്രദേശത്തെ കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആളുകളുടെ എണ്ണം പോലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഉപയോക്താക്കൾക്ക് കാണിക്കും. ആ പ്രദേശത്തെയ്ക്കുള്ള യാത്ര അത് വേണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ ഉപയോക്താക്കളെ ഈ വിവരങ്ങള്‍ സഹായിക്കും. ഗൂഗിൾ ഈ ആഴ്ച ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപകരണങ്ങള്‍ക്കായുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പുതിയ സവിശേഷത പുറത്തിറക്കും.
‘കോവിഡ് ലെയർ’ പ്രവർത്തനം എങ്ങനെ?
ഗൂഗിൾ മാപ്‌സ് തുറന്ന് സ്‌ക്രീനിന്‍റെ മുകളിൽ വലത് കോണിലുള്ള ലെയേഴ്‌സ് ബട്ടണിൽ ടാപ്പ് ചെയ്ത് “കോവിഡ് -19 ഇന്‍ഫോ” യിൽ ക്ലിക്ക് ചെയ്‌തതിനുശേഷം ഉപയോക്താക്കൾക്ക് ഡേറ്റ കാണാൻ കഴിയുമെന്ന് ഗൂഗിൾ അതിന്‍റെ ബ് ലോഗ്‌പോസ്റ് റിലൂടെ പറയുന്നത്. ഇത് നിങ്ങൾ മാപ്പില്‍ തിരയുന്ന പ്രദേശത്തെ ഒരു ലക്ഷം ആളുകൾക്ക് കഴിഞ്ഞ ഏഴ് ദിവസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ വിവരങ്ങളും ഇതില്‍ കാണിക്കും. പുതിയ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്ന് സൂചിപ്പിക്കുന്ന ഒരു ലേബലും ദൃശ്യമാക്കുന്നതാണ്. ഒരു പ്രദേശത്തെ പുതിയ കേസുകളുടെ സാന്ദ്രത തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന കളർ കോഡിംഗ് സവിശേഷതയും ഗൂഗിള്‍ ഉള്‍പ്പെടുത്തുന്നതാണ്.
ആഗോളാടിസ്ഥാനത്തില്‍ ചില തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പുതിയ സവിശേഷത ഗൂഗിള്‍ മാപ് സ് ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിൽ ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടില്ല.
എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു.12 വൈസ് പ്രസിഡന്റുമാരുടെ കൂട്ടത്തിലാണ് എ പി അബ്ദുള്ളക്കുട്ടിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് ടോം വടക്കനും പ്രമുഖ മാധ്യമ ഉടമ രാജീവ് ചന്ദ്രശേഖറും ഇനി മുതല്‍ ബി ജെ പിയുടെ ദേശീയ വക്താക്കൾ. മലയാളിയായ ഡല്‍ഹിയില്‍ നിന്നുള്ള അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറി. പുതിയ ദേശീയ ഭാരവാഹികളെ ഇന്ന് ഉച്ചക്ക് ശേഷമാണ് ബി ജെ പി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ∙ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച കേസില്‍ സിബിഐ മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും മൊഴിയെടുക്കും. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കല്‍. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ സ്ഥിതിക്കു വ്യക്തമായി കഴിഞ്ഞതായി നിയമവിദഗ് ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണു സിബിഐ നടത്തുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍ഐ) അനുസരിച്ച് ലൈഫ് ഇടപാടില്‍ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്കു കഴിയില്ല. ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പരിശോധിക്കുക.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-ാം വകുപ്പ് അനുസരിച്ച് ഒരു കോടി രൂപയ്ക്കു മുകളില്‍ തുക വിദേശത്തുനിന്ന് അനുമതിയില്ലാതെ സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. സഹായിച്ചവര്‍ക്കും ഇതേ ശിക്ഷയാണ്. ഇടപാടില്‍ 4.5 കോടി കമ്മിഷന്‍ മാത്രം പറ്റിയെന്നാണ് ധനമന്ത്രിയും മാധ്യമ ഉപദേഷ്ടാവും ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. ഈ വെളിപ്പെടുത്തലുകളും അന്വേഷണ പരിധിയില്‍വരും.
ലൈഫ് മിഷന്റെ 20.5 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടി രൂപയുടെ അഴിമതി നടന്നെന്നും മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ലൈഫ് മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ് ന, സരിത്, സന്ദീപ്, യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നുമാണ് അനില്‍ അക്കരെ എംഎല്‍എ സിബിഐ എസ് പിക്ക് പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയെയോ, തദ്ദേശമന്ത്രിയെയോ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്താനിടയില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ മൊഴികളില്‍ മന്ത്രി ജലീലിന്റെ പേരുവന്നതും, മതഗ്രന്ഥം താന്‍ സ്വീകരിച്ചെന്ന മന്ത്രിയുടെ പ്രസ് താവനയുമാണ് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യലിലേക്കു നയിച്ചത്.
ലൈഫ് കേസിന്റെ അവസാന ഘട്ടത്തിലായിരിക്കും മുഖ്യമന്ത്രിയുടെയും തദ്ദേശ മന്ത്രിയുടെയും മൊഴിയെടുക്കുക. ചോദ്യങ്ങള്‍ അയച്ചു കൊടുക്കുന്ന രീതിയും സ്വീകരിക്കാം. കേന്ദ്രത്തിന്റെ അനുമതി തേടിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ് താവനയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ട്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതി ചേര്‍ക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലാണിത് ചെയ്യുന്നത്.
പദ്ധതിയിലെ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണം സര്‍ക്കാര്‍ ഓഫിസുകളിലേക്കും നീളും. ലൈഫ് മിഷന്‍ സിഇഒ അറിയാതെ തിടുക്കപ്പെട്ട് കരാര്‍ തയാറാക്കിയ ഉദ്യോഗസ്ഥനാര്?, നിയമ വകുപ്പിന്റെ ഉപദേശം എന്തു കൊണ്ട് തള്ളി തുടങ്ങിയ കാര്യങ്ങള്‍ സിബിഐ പരിശോധിക്കും. പദ്ധതിയുടെ ഭാഗമായി കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്കു വന്ന പണമിടപാടുകളും പരിശോധിക്കും.
വെറും ഒരു കാർ മാത്രമുള്ള വ്യക്തി ആണെന്നുള്ള അനിൽ അംബാനിയുടെ യുകെ കോടതിയിലെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണ് കേട്ടത്. പക്ഷേ അതിൽ ഏറെ ഇന്ത്യക്കാരെ ആശങ്കാകുലരാക്കുന്നത് ഇത്രയേറെ ദരിദ്രനായ ഒരു വ്യക്തിയെ റഫാലിൻറെ പരിപാലനം എങ്ങനെ ഏൽപ്പിക്കും എന്നുള്ളതാണ്. പരിപാലനത്തിനായി വലിയൊരു തുകയാണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇന്ത്യ ഗവണ്മെൻറ് നൽകേണ്ടത് .
തന്റെ കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത് എന്ന് അനില്‍ അംബാനി. അനില്‍ ദീരുഭായി അംബാനി ഗ്രൂപ്പ് ചെയര്‍മാനും ഒരു സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ പണക്കാരനുമായ അനില്‍ അംബാനി ലണ്ടന്‍ കോടതിയിലാണ് ഈ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ലണ്ടന്‍ കോടതിയിലായിരുന്നു അംബാനി ഈ കാര്യങ്ങള്‍ അറിയിച്ചത്.
കഴിഞ്ഞ മെയ് 22ന് ചെനീസ് ബാങ്കുകള്‍ക്ക് 5821 കോടിയും, കോടതി ചിലവായി 7 കോടിയും നല്‍കാന്‍ ലണ്ടന്‍ ബാങ്ക് വിധിച്ചിരുന്നു. ഇത് ജൂണ്‍ 12ന് നല്‍കാനായിരുന്നു വിധി. ഇത് അനില്‍ അംബാനി ലംഘിച്ചതോടെയാണ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച വാദത്തിലാണ് ആഭരണം പോലും വിറ്റെന്ന് അനില്‍ അംബാനി വാദിക്കുന്നത്.
2020 ജനുവരി ജൂണ്‍ മാസങ്ങളില്‍ താന്‍ കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റെന്നും ഇതില്‍ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ തുകയല്ല, ഇത് നിയമ നടപടികള്‍ക്ക് തന്നെ ചിലവാകും. തന്റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ചതാണെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചു.
എനിക്ക് കാറുകളുടെ ഒരു നിരയുണ്ട് എന്ന് പറയുന്നത് ശരിയല്ല. എനിക്ക് സ്വന്തമായി റോള്‍സ് റോയിസ് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആകെ ഒരു കാര്‍ മാത്രമാണ് സ്വന്തമായി ഉള്ളത് അനില്‍ അംബാനി പറയുന്നു. മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഇന്‍ട്രസ്ട്രീയല്‍ കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്‌മെന്റ് ബാങ്ക്, ഇക്‌സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അംബാനി നല്‍കിയ പേഴ്‌സണല്‍ ഗ്യാരണ്ടി ലോണിന്റെ കാര്യത്തില്‍ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.
ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അനില്‍ അംബാനിക്കായി ലണ്ടനില്‍ കേസ് നടത്തുന്നത്. അതേ സമയം താനും ഭാര്യയും കുടുംബവും ചുരുങ്ങിയ ചിലവിലാണ് ജീവിക്കുന്നതെന്നും, ആഢംബരമായ ജീവിത രീതിയല്ല തങ്ങളുടെതെന്നും, ഇപ്പോള്‍ പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലെന്നും അനില്‍ അംബാനിക്ക് വേണ്ടി കോടതിയെ അഭിഭാഷകര്‍ അറിയിച്ചു. തന്റെ ബാക്കി കടങ്ങള്‍ വീട്ടണമെങ്കില്‍ കോടതി അനുമതിയോടെ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടെന്നും അംബാനി പറയുന്നു.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് കാണിച്ചാണ് കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പ് 54 പ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്.
അനുമതിയില്ലാതെ ബിനോയിയുടെ പേരിലുള്ള സ്വത്ത് കൈമാറ്റം അനുവദിക്കരുതെന്ന് കാണിച്ച് രജിസ്‌ട്രേഷന്‍ വകുപ്പിനും ഇ.ഡി കത്ത് നല്‍കിയിട്ടുണ്ട്. ബിനോയിയുടെ സ്വത്തുക്കളുടെ കൈമാറ്റം ഇ.ഡി മരവിപ്പിച്ചിരിക്കുകയാണ്. യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് അന്വേഷിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ഈ മാസം ഒമ്പതിന് ഇ.ഡി 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബംഗലൂരുവില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം പുറത്തുവന്നിരുന്നു. അനൂപിനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിശദാംശങ്ങള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഇ.ഡിക്ക് കൈമാറിയിരുന്നു. ലഹരി മരുന്ന് കടത്ത് സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.
ജിബിൻ ആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം
സംഗീതത്തെയും പാട്ടുകളെയും സ്നേഹിക്കുന്ന ലോകമെമ്പാടും ഉള്ള സംഗീത ആസ്വാദകരും സംഗീതപ്രേമികളും കേൾക്കരുതേ എന്നാഗ്രഹിച്ച വാർത്ത ആയിരുന്നു ഇന്നലെ സംഭവിച്ചത്.ഏവരെയും വേദനിപ്പിച്ചു കൊണ്ട് അതുല്യ ഗായകൻ, സംഗീതം പഠിക്കാതെ തന്നെ ദൈവം കണ്ഡത്തിൽ തൊട്ടനുഗ്രഹിച്ച ആ ശബ്ദമാധുര്യ,മാന്ത്രിക ഗായകൻ എസ്പിബി എന്ന എസ്.പി.ബാലസുബ്രഹ്മണ്യം സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ ഉച്ചയ്ക്ക് 1:04 ന് യാത്രയായി. ആന്ധ്രാപ്രദേശിൽ നെല്ലൂരിനടുത്ത് കൊനെട്ടമ്മപേട്ടയിൽ ജനിച്ച എസ്പിബി തന്റെ സംഗീതത്തോടുള്ള താൽപര്യം മൂലം എൻജിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ചു സംഗീതലോകത്തേയ്ക്ക് കടന്നു വന്നപ്പോൾ അതൊരു വിസ്മയമായി മാറുകയായിരുന്നു.
പാട്ടിലൂടെ മലയാളം, തമിഴ്, കന്നഡ സിനിമാലോകത്തെ സംഗീത പ്രേമികളുടെ മനം കീഴടക്കിയ എസ്പിബി ഹിന്ദി,തെലുങ്ക്, തുളു,ഒറിയ, അസമീസ് ,പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി നാൽപതിനായിരത്തോളം പാട്ടുകൾ ആലപിച്ചു സംഗീതലോകത്ത് ഇന്ദ്രജാലം സൃഷ്ടിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യച്ചിട്ടില്ലാത്ത എസ്പിബി ശങ്കരാഭരണം പോലെയുള്ള ശാസ്ത്രീയ സംഗീത ഗാനങ്ങൾ പാടി സംഗീതലോകത്തെ വിസ്മയിപ്പിച്ചു. 6 ദേശീയ പുരസ്കാരങ്ങൾ ഈ സംഗീത മാന്ത്രികനെ തേടിയെത്തി. പത്മശ്രീ, പത്മവിഭൂഷൺ എന്നീ അംഗീകാരങ്ങൾ നൽകി രാജ്യം ആദരിച്ചു.
1996ൽ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തന്റെ സംഗീത യാത്രയ്ക്ക് തുടക്കം എങ്കിലും എംജിആർ നായകനായ ‘അടിമൈപ്പെൺ’ എന്ന തമിഴ് സിനിമയിലെ പാട്ടിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്. പിന്നീട് അങ്ങോട്ട് ദക്ഷിണേന്ത്യൻ സംഗീതത്തിൽ എസ്പിബി തീർത്തത് ഹിറ്റുകളുടെ പെരുമഴ. ഇളയനിലാ, മലരേ മൗനമാ, ഇതൊ ഇതൊ എൻ പല്ലവി, മണ്ണിൽ ഇൻത കാതൽ എൻട്രൈ തുടങ്ങി നിരവധി ഹിറ്റ്‌ഗാനങ്ങൾ. മലയാളത്തിൽ ആണെങ്കിൽ1969 ൽ ഇറങ്ങിയ കടൽപ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും വാനവും ഭൂമിയും കടന്ന്’,എന്ന ഗാനത്തിലൂടെ തുടക്കം ഇട്ട അദ്ദേഹം, ഓർമകളിൽ,നീലസാഗരതീരം,സ്വർണ മീനിന്റെ ചേലൊത്ത, താരാപഥം ചേതോഹരം, ഊട്ടിപ്പട്ടണം, പാൽനിലാവിലെ, കാക്കാല കണ്ണമ്മ, മട്ടുപൊങ്കൽമാസം, മേനെ പ്യാർ കിയാ തുടങ്ങി നൂറിലേറെ ഗാനങ്ങൾ ആലപിച്ചു.
പാട്ടിനപ്പുറം നടൻ,സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ടിവി അവതാരകൻ എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.’എൻ ശ്വാസം നിലച്ചാലും നിനൈവാലെ ഉണർത്തും ഞാൻ’ എന്ന് പാടിയ എസ്പിബി സർ വിടവാങ്ങുമ്പോൾ ,ആ ശ്വാസം നിലച്ചാലും താൻ ചെയ്തു വച്ച ഗാനങ്ങളിലൂടെ ആ നിനൈവാലെ നമ്മളെ അദ്ദേഹം ഉണർത്തിക്കൊണ്ടേ ഇരിക്കും.നമ്മളിലൂടെ അദ്ദേഹം ജീവിക്കും….
പ്രണാമം
വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവും യുവതിയും വിവാഹം കഴിച്ചതിന് പിന്നാലെ ഒത്തുതീർപ്പിനെന്ന വ്യാജേനെ എത്തി തട്ടിക്കൊണ്ടുപോയി നവവരനെ കൊലപ്പെടുത്തി വധുവിന്റെ വീട്ടുകാർ. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന യുവാവിനെയാണ് ഭാര്യ അവന്തിയുടെ ബന്ധിക്കളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഹേമന്തിന്റെ കൊലപാതകം ദുരഭിമാന കൊലയാണെന്നാണ് റിപ്പോർട്ടുകൾ. വൈശ്യ സമുദായക്കാരനായ ഹേമന്തും റെഡ്ഡി സമുദായംഗമായ അവന്തിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ ഇവരുടെ വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നു. ഇത് അവഗണിച്ച് ഈ വർഷം ജൂലൈയിൽ ഹേമന്തും അവന്തിയും വിവാഹിതരായി. തുടർന്ന് ഇവർ ഗാച്ചിബൗളിയിലെ ടിഎൻജിഒ കോളനിയിൽ താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ അവന്തിയുടെ കുടുംബാംഗങ്ങൾ ഇവരെ വിളിക്കുകയും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഹേമന്ത് സ്വന്തം കുടുംബത്തെ അറിയിച്ചു. അവരോടും വീട്ടിലേയ്ക്ക് എത്താൻ ആവശ്യപ്പെട്ടു. ഹേമന്തിന്റെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ ബന്ധുക്കൾ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയതായി അറിഞ്ഞത്. തുടർന്ന് അവരുടെ വാഹനത്തെ പിന്തുടർന്നു പോയെങ്കിലും കണ്ടെത്താനായില്ല. ഗോപൻപള്ളിയിൽവെച്ച് അവന്തി വീട്ടുകാരുടെ വാഹനത്തിൽനിന്ന് രക്ഷപ്പെട്ടു.
ഇതിനിടെ മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഹേമന്തിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാത്രിയോടെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഹേമന്തിന്റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയിൽനിന്ന് കണ്ടെത്തി. അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നൽകിയതെന്ന് പോലീസ് പറയുന്നു. മറ്റൊരു ജാതിയിൽപ്പെട്ടയാളെ അവന്തി വിവാഹം കഴിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
ഐപിഎൽ മത്സരത്തിൽ പഞ്ചാബിനെതിരെ ബാംഗ്ലൂർ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ വിവാദമായി കമന്റേറ്ററും ഇതിഹാസ താരവുമായ സുനിൽ ഗവാസ്‌കറിന്റെ പരാമർശം. മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെയാണ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ വിലയിരുത്തി ഗവാസ്‌കർ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയ്ക്ക് എതിരെ തിരിഞ്ഞത്. ഗാവസ്‌കർ കോഹ്‌ലിയേയും അനുഷ്‌കയേയും ബന്ധപ്പെടുത്തി വിവാദ പരാമർശം നടത്തുകയായിരുന്നു. ലോക്ക്ഡൗൺ സമയത്ത് കോഹ്‌ലി അനുഷ്‌കയുടെ ബൗളിങ്ങ് നേരിടാൻ മാത്രമാണ് പരിശീലിച്ചതെന്നായിരുന്നു ഗാവ്‌സകർ പറഞ്ഞത്. നേരത്തെ, ലോക്ക്ഡൗൺ സമയത്ത് അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കോഹ്‌ലി പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു ഗാവാസ്‌കറുടെ പരാമർശം.
അതേസമയം, വിവാദ പരാമർശം നടത്തിയ സുനിൽ ഗാവസ്‌കർക്കെതിരെ അനുഷ്‌ക ശർമ്മ രംഗത്തെത്തിയിട്ടുണ്ട്. കമന്ററി പറയുമ്പോൾ ഓരോ കളിക്കാരന്റേയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഗാവസ്‌കർ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതുപോലെ തുല്ല്യമായ ബഹുമാനം തിരിച്ചുമുണ്ടായിരിക്കില്ലേ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അനുഷ്‌ക ചോദിക്കുന്നു.
‘കഴിഞ്ഞ രാത്രി എന്റെ ഭർത്താവിന്റെ പ്രകടനത്തെ കുറിച്ച് പറയാൻ താങ്കളുടെ മനസിൽ മറ്റ് അനേകം വാക്കുകളുണ്ടായിരുന്നെന്ന് എനിക്ക് അറിയാം. അവിടെ എന്റെ പേര് ഉപയോഗിച്ചാൽ മാത്രമേ നിങ്ങളുടെ വാക്കുകൾ പ്രസക്തമാകൂ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇത് 2020 ആണ്. എന്റെ കാര്യങ്ങളിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിക്കുക? എപ്പോഴാണ് ഇത്തരം പ്രസ്താവനകൾ അവസാനിക്കുക? ബഹുമാനപ്പെട്ട ഗാവസ്‌കർ, ഈ മാന്യൻമാരുടെ ഗെയിമിലെ പേരുകളിൽ ഉയരത്തിൽ നിൽക്കുന്ന വ്യക്തിയാണ് താങ്കൾ. അക്കാര്യം പറയുന്നതു കേട്ടപ്പോൾ ഞാൻ ഇത്രയും താങ്കളോട് പറയാൻ ആഗ്രഹിച്ചു’. അനുഷ്‌ക ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചു.
പഞ്ചാബിനെതിരായ മത്സരത്തിൽ കോഹ്‌ലി ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. ബാഗ്ലൂർ ടീം തന്നെ അമ്പേ പരാജയപ്പെട്ട മത്സരത്തിൽ മികച്ച ഫോമിലുണ്ടായിരുന്ന പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങൾ കോഹ്‌ലി നഷ്ടപ്പെടുത്തിയിരുന്നു. ഇതുകൂടാതെ, അഞ്ചു പന്തിൽ നിന്ന് വെറും ഒരു റൺ മാത്രമാണ് കോഹ്‌ലി നേടിയത്.
ഗവാസ്‌കറുടെ പരാമർശത്തിനെതിരെ കോഹ്‌ലിയുടേയും അനുഷ്‌കയുടേയും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കമന്റേറ്റർമാരുടെ പാനലിൽ നിന്ന് ഗാവസ്‌കറെ ഒഴിവാക്കണമെന്നും വീട്ടിൽ ഇരിക്കുന്ന അനുഷ്‌കയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നും ആരാധകർ പ്രതികരിക്കുന്നു.