ന്യൂസ് ഡെസ്ക് , മലയാളം യുകെ
സർക്കാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക; സുരക്ഷിതത്വം ഉറപ്പാക്കുക. വീണ്ടും 1000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് രോഗികൾ.
സമ്പര്‍ക്കം വഴി 798 പേര്‍ക്കാണ് രോഗം. 104 പേർ വിദേശം. 115 അന്യസംസ്ഥാനം. ആരോഗ്യപ്രവർത്തകർ.
കേരളത്തില്‍ ഇന്ന് കൊവിഡ്-19 രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 222
കൊല്ലം 106
ആലപ്പുഴ 82
പത്തനംതിട്ട 27
കോട്ടയം 80
ഇടുക്കി 63
എറണാകുളം 100
തൃശൂർ 83
പാലക്കാട് 51
മലപ്പുറം 89
കോഴിക്കോട് 67
വയനാട് 10
കണ്ണൂർ 51
കാസർകോട് 47
ഹയർെ സക്കൻ്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി ഒന്നാം വർഷ പ്രവേശന നടപടികൾ ജലായ് 29 മുതൽ ആരംഭിക്കുന്നതാണ്.ജൂലായ് 24 എന്നത് മാറ്റിയിരിക്കുന്നു.ആഗസ്റ്റ് 14 വരെ സമയമുണ്ടാകും, ഈ വർഷം മുതൽ പ്രവേശനം പൂർണമായും ഓൺലൈൻ ആയിരിക്കും.
ആലപ്പുഴ ജില്ലയിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മൈക്രോഫിനാൻസ് / ധനകാര്യസ്ഥാപനങ്ങൾ / ചിട്ടി കമ്പനികൾ തുടങ്ങിയവയുടെ വീടുകളിൽ കയറിയുള്ള പണപ്പിരിവ് നടത്തുന്നത് നിരോധിച്ചിരിക്കുന്നു .
ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005 ദുരന്തനിവാരണ നിയമം വകുപ്പ് 5 ബി പ്രകാരവും , 2020 പകർച്ച വ്യാധി നിയന്ത്രണ നിയമം ഓർഡിനൻസ് എന്നിവ പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .
ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ മലയാളി യുവാവ് മരണമടഞ്ഞു. പ്രിൻസ് യോഹന്നാൻ എന്ന യുവാവാണ് ലെസ്റ്ററിൽ ഇന്ന് വെളുപ്പിന് നിര്യാതനായത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന ലൂപ്പസ് രോഗബാധിതനായി ലെസ്റ്റർ ജനറൽ ഹോസ്പിറ്റലിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിൽ ആയിരിക്കെയാണ് പ്രതീക്ഷകളെ അസ്തമിപ്പിച്ച് കൊണ്ട് ഇന്ന് പ്രിൻസ് യാത്രയായത്. ലക്ഷം ആളുകളിൽ നാലോ അഞ്ചോ പേർക്ക് മാത്രം ഉണ്ടാകുന്ന അപൂർവ രോഗമാണ് ശരീര പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന ലൂപ്പസ് രോഗം.
ബോംബെയിൽ ആയിരുന്ന പ്രിൻസും കുടുംബവും ജോലി കിട്ടി ലെസ്റ്ററിൽ എത്തിയിട്ട് അധിക നാളുകൾ ആയിരുന്നില്ല. ഇവിടെ എത്തുന്നതിന് മുൻപ് തന്നെ രോഗബാധിതനായിരുന്ന പ്രിൻസ് ചികിത്സ തുടരുന്നതിനിടയിൽ ആയിരുന്നു ലെസ്റ്ററിലേക്ക് എത്തിച്ചേരുന്നത്.
സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ സംബന്ധിച്ച് പ്രിൻസിന്റെ കുടുംബവുമായി ബന്ധപ്പെട്ട ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ . കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. പ്രിൻസ് യോഹന്നാന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കില്ല. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. ഇക്കാര്യത്തില്‍, തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും. 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കാനും യോഗം തീരുമാനിച്ചു.
സര്‍വകക്ഷി യോഗത്തിന്റെയും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ലോക്ക് ഡൗണ്‍ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കും. വെള്ളിയാഴ്ച വൈകീട്ടാണു സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണു മന്ത്രിസഭയെ അറിയിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാര്യത്തില്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണിനെ വിദഗ്ധ സമിതി പൂര്‍ണമായി പിന്തുണയ്ക്കുന്നില്ല.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
”നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയതാണ്. ഇപ്പോഴും അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം, ആളുകളുടെ ജീവിതപ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതിനാൽ ഇനിയൊരു ലോക്ക് ലോക്ക് ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അക്കാര്യം തീരുമാനിച്ചിട്ടില്ല. എങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തിൽ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂ,” എന്നാണു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സാക്കി കൊണ്ടുവരും. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ധനബില്‍ പാസാക്കും.
അതേസമയം, നിയമസഭാ സമ്മേളനം മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ കാരണത്താലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളത് കൊണ്ടാണ് അത് മാറ്റിവച്ചതെന്ന് കരുതുന്നു. തിങ്കളാഴ്ച ചേരാനിരുന്ന സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു.
ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച കോവിഡ് വാക്‌സിനുകള്‍ എല്ലാം പ്രതീക്ഷ നല്‍കുന്ന ഫലം ലഭിച്ചതിനാല്‍ നേരത്തെ കരുതിയതിലും വേഗത്തില്‍ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെയും മോഡേണ ഇന്‍കിന്റേയും വാക്‌സിനുകള്‍ മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച്ച വന്നിരുന്നു.
അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ ആളുകള്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുമെന്ന പ്രതീക്ഷയാണ് ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥനായ മൈക്ക് റയാന്‍ പങ്കുവയ്ക്കുന്നത്. അനവധി വാക്‌സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. സുരക്ഷയുടേയും രോഗപ്രതിരോധ സൃഷ്ടിക്കുന്നതിന്റേയും കാര്യത്തില്‍ ഇതുവരെ അവയൊന്നും പരാജയപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെ രോഗ പ്രതിരോധത്തിന് ഒരു ഡോസ് വാക്‌സിന് പകരം രണ്ട് ഡോസ് നല്‍കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മോഡേണയും.
നിലവില്‍ 150-ല്‍ അധികം വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. അവയില്‍ രണ്ട് ഡസനോളം വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നു.
ഓക്‌സ്‌ഫോര്‍ഡും അസ്ട്രാസെനേകയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാക്‌സിന്‍ 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവരില്‍ ഇരട്ട പ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി ഈ ആഴ്ചയുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ നല്‍കി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസ്ട്രാസെന്‍കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയോട്ട് പറഞ്ഞു.
വാക്‌സിന്റെ ഒറ്റ ഡോസ് ആദ്യ 28 ദിവസത്തിനിടെ ആന്റിബോഡിയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. യുകെ, ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ തുടരുന്നു.
ഓഗസ്‌റ്റോടെ ഈ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. വാക്‌സിന്‍ നവംബര്‍ തുടക്കത്തില്‍ വിപണയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.
ഇന്ത്യയില്‍ 1000 രൂപയുടെ താഴെയാകും കോവിഷീല്‍ഡിന്റെ ചെലവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു.
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം 12 ഇടത്ത് പുരോഗമിക്കുകയാണ്. ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന വാക്‌സിന്‍ ശനിയാഴ്ച്ച ഡല്‍ഹി എയിംസില്‍ ആദ്യ സംഘം വോളന്റിയര്‍മാര്‍ക്ക് നല്‍കും. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സുരക്ഷിതമാണോയെന്ന പരിശോധന നടക്കുകയാണ്. പത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ സഞ്ജയ് റായ് പറഞ്ഞു.
അഹമ്മദാബാദിലെ സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്‌സിന്റേയും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇവ കൂടാതെ, പനേഷ്യ ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണോളോജിക്കല്‍സ്, മൈന്‍വാക്‌സ്, ബയോളോജിക്കല്‍ ഇ എന്നീ സ്ഥാപനങ്ങളും വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമം നടത്തുന്നു.
സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് അടക്കമുള്ള രാജസ്ഥാനിലെ 19 വിമത കോൺഗ്രസ് എംഎൽഎമാർ നൽകിയ പെറ്റീഷനിൽ ഹൈക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. പെറ്റീഷനിലെ ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന സപീക്കർ സി പി ജോഷിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ നാളെ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. അയോഗ്യരാക്കിയിട്ടില്ലെന്നും അയോഗ്യതാ നോട്ടീസ് നല്‍കുകയാണ് ചെയ്തതെന്നും സ്പീക്കറുടെ ഈ അധികാരത്തില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അവകാശമില്ലെന്നും സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചിരുന്നു.
സ്പീക്കറുടെ അയോഗ്യതാ നോട്ടീസ് കോടതി അംഗീകരിക്കുകയും തന്നെ നിയമസഭാംഗമെന്ന നിലയില്‍ അയോഗ്യനാക്കുകയും ചെയ്താല്‍ പിന്നെ താന്‍ രാഷ്ട്രീയത്തിലുണ്ടാകില്ല എന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും വിമത കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. സച്ചിന്‍ പൈലറ്റുമായി അടുത്ത വൃത്തങ്ങള്‍ എന്‍ഡിടിവിയോടാണ് ഇക്കാര്യം പറഞ്ഞത്. കോടതിയിലെ കേസ് ജയിച്ചാല്‍ കോണ്‍ഗ്രസ്സിനകത്ത് അവകാശപ്പോരാട്ടങ്ങള്‍ തുടരുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
ഒരാൾക്ക് സ്വന്തം പാർട്ടിയ്ക്കെതിരെ ശബ്ദമുയർത്തിക്കൂടേ എന്ന് സുപ്രീം കോടതി ചോദിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. അയോഗ്യതാ നടപടികൾ നീട്ടിവയ്ക്കാനുള്ള ഹൈക്കോടതി നിർദ്ദേശം റദ്ദാക്കണമെന്ന് സ്പീക്കർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എംഎൽഎമാരുടെ യോഗം ബഹിഷ്കരിക്കുന്നത് പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് കപിൽ സിബൽ അഭിപ്രായപ്പെട്ടു. കേസിലെ ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് സിബൽ ആവശ്യപ്പെട്ടു. അയോഗ്യതാ നടപടികള്‍ക്കിടെ അംഗങ്ങള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ കോടതികള്‍ക്കാവില്ല എന്ന് കീഷാം മേഘചന്ദ്ര സിംഗ് കേസില്‍ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ വ്യക്തമാക്കിയിട്ടുള്ള കാര്യം കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
സ്പീക്കർ എന്ത് തീരുമാനിക്കണം എന്ന് ആർക്കും പറയാനാകില്ലെന്നും എന്നാൽ വിശദമായ വാദം ഈ കേസിൽ വേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനാവില്ല. ഒരു ദിവസത്തെ കാര്യമല്ലേ, എന്തുകൊണ്ട് കാത്തിരുന്നുകൂടാ എന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് പുറമെ ജസ്റ്റിസുമാരായ ബി ആർ ഗവായ്, കൃഷ്ണ മുരാരി എന്നിവരാണ് സുപ്രീംകോടതി ബെഞ്ചിലുള്ളത്. ഹരീഷ് സാൽവെ, മുൻ അറ്റോണി ജനറൽ മുകുൾ റോത്താഗി എന്നിവരാണ് സച്ചിൻ പൈലറ്റ് വിഭാഗത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. ഇവർ രാജസ്ഥാൻ ഹൈക്കോടതിയിലും ഹാജരായിരുന്നു.
രാജസ്ഥാൻ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാർക്കെതിരായ അയോഗ്യതാ നോട്ടീസ് കോടതി തീരുമാനം വരുന്നത് വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നൽകിയിരുന്നു. അതേസമയം ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചെങ്കിലും സ്പീക്കറുടെ സ്പെഷൽ ലീവ് പെറ്റീഷനിൽ വിശദമായി വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും കേൾക്കും. സുപ്രീം കോടതി വിധികൾക്ക് അനുസൃതമായി മാത്രമേ ഹൈക്കോടതിക്ക് തീരുമാനമെടുക്കാൻ കഴിയൂ എന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് മലയാള സിനിമ മേഖലയുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്ന സൂചനകളിലേക്കും അന്വേഷണം വ്യാപി പ്പിക്കാൻ എന്‍ ഐ എ. വിദേശത്തു നിന്നും കടത്തുന്ന സ്വര്‍ണം മെറ്റല്‍ മണിയായി സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം മറ്റൊരു പ്രതിയായ സരിത്ത് അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഫൈസലിന്റെ സിനിമ ബന്ധങ്ങളുടെ വിവരങ്ങളും പുറത്തു വരുന്നത്. നാല് മലയാള ചിത്രങ്ങള്‍ക്ക് ഫൈസല്‍ പണം മുടക്കിയിട്ടുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നിലും തന്നെ ഫൈസല്‍ തന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്നു പറയുന്നു. ഇതിനൊപ്പമാണ് 2014 ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ദുബായ് പൊലീസിന്റെ വേഷത്തില്‍ നിമിഷ നേരത്തേക്ക് പ്രത്യക്ഷപ്പെട്ട നടന്‍ ഫൈസല്‍ ആണെന്ന വാര്‍ത്തകളും പുറത്തു വരുന്നത്. എന്നാല്‍ ഇതിലൊന്നും ഇതുവരെ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
വര്‍ഷങ്ങളായി ദുബായില്‍ ജീവിക്കുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് ഒട്ടേറെകഥകള്‍ പുറത്തു വരുന്നുണ്ടെങ്കിലും എല്ലാകഥകളിലും ഒരുപോലെ പറഞ്ഞിരുന്ന കാര്യമാണ് ഫൈസലിന്റെ സിനിമബന്ധം. ദുബായില്‍ എത്തുന്ന സിനിമാക്കാരുമായെല്ലാം ഇയാള്‍ ബന്ധം സ്ഥാപിക്കാറുണ്ടെന്നാണ് പറയുന്നത്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലെ താരങ്ങളോടും ഇയാള്‍ അടുപ്പമുണ്ടാക്കിയിരുന്നു. ഫൈസലിന്റെ ജിനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ്. കാര്‍ റേസിംഗിലും ആഢംബര കാറുകളിലും അതീവതത്പരനെന്നറിയപ്പെടുന്ന ഫൈസല്‍ തന്റെ ആതിഥേയത്വം സ്വീകരിക്കുന്ന സിനിമ താരങ്ങള്‍ക്ക് ആഢംബരകാറുകള്‍ ഉപയോഗിക്കാനും വിട്ടുകൊടുക്കാറുണ്ടായിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ അണിയറക്കാര്‍ക്കും ഒരു ആഡംബരകാര്‍ വിട്ടുനല്‍കിയാണ് അവരോട് അടുപ്പത്തിലായതെന്നു പറയുന്നു. ഇത്തരത്തില്‍ സ്ഥാപിച്ച ബന്ധം വഴിയാണ്് സിനിമയില്‍ ചെറിയൊരു വേഷത്തില്‍ ഫൈസല്‍ ഫരീദ് എത്തുന്നതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
എന്നാല്‍ സിനിമയുടെ സംവിധായകന്‍ വാസുദേവന്‍ സനലിന്റെ വിശദീകരണം മറ്റൊരു തരത്തിലാണ്. ദുബായില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു സീനിലേക്ക് പൊലീസ് വേഷം ചെയ്യാന്‍, അറബി ഭാഷ അറിയുന്നവരും അവിടുത്തെ പൗരന്മാരുടെ മുഖച്ഛായ ഉള്ളവരുമായ രണ്ടു യുവാക്കളെ വേണമെന്ന ആവശ്യം കോര്‍ഡിനേറ്ററെ അറിയിച്ചതിന്‍ പ്രകാരം എത്തിയവരാണ് തന്റെ സിനിമയില്‍ അറബ് പൊലീസുകാരുടെ വേഷം ചെയ്തതെന്നാണ് വാസുദേവന്‍ സനല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. അത്രപ്രാധാന്യമൊന്നുമില്ലാത്ത റോള്‍ ആയിരുന്നതുകൊണ്ട് അഭിനയിച്ചതാരാണെന്ന് ഓര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളില്‍ ഫൈസലിന്റെ മുഖം കണ്ടിട്ടും അയാളാണോ ആ വേഷം ചെയ്തതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും വാസുദേവന്‍ സനല്‍ അദ്ദേഹം വിശദീകരിച്ചു. . സ്വര്‍ണക്കടത്ത് കേസ് പ്രതിയായ ഫൈസല്‍ ഫരീദ് തന്നെയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ അഭിനയിച്ചതെന്ന് സ്ഥരീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്.
അതേസമയം രണ്ടോ മൂന്നോ സെക്കന്‍ഡുകളില്‍ വന്നുപോകുന്നൊരു കഥാപാത്രമായിട്ടും സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. വിക്കീപീഡിയയില്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ അഭിനേതാക്കളുടെ ലിസ്റ്റിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്(ഫൈസല്‍ ഫരീദ്- ഷാര്‍ജ പൊലീസ് ഓഫിസര്‍).മാത്രമല്ല, സിനിമയുടെ സഹ നിര്‍മാതാക്കളുടെ കൂട്ടത്തിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. സംവിധായകന് പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം മൂന്നു സെക്കന്‍ഡില്‍ മാത്രം വന്നുപോയൊരു നടന്റെ പേര് ടൈറ്റില്‍ കാര്‍ഡിലും വിക്കിപീഡിയയിലും ഉള്‍പ്പെടുന്നത് സിനിമയില്‍ അത്ര സാധാരണമല്ല. ഈ സംശയങ്ങളൊക്കെ ഫൈസല്‍ ഫരീദിന്റെ സിനിമബന്ധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികറണവുമായി സിനിമ താരം സമീറ റെഡി. നരച്ച മുടിയും മെയ്ക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരു വയസായ ഒരു കുഞ്ഞിന്റെ അമ്മ സമീറയ്ക്ക് അയച്ച ഒരു സന്ദേശത്തില്‍ സമീറയുടെ ചിത്രങ്ങള്‍ അവരെ വിഷാദിയാക്കുന്നെന്ന് പറഞ്ഞു. അതിനു പിന്നാലെയാണ് സമീറ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല തന്റേതെന്നും വീഡിയോയില്‍ താരം പറയുന്നു.
‘ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാന്‍ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങള്‍ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണര്‍ന്ന രൂപത്തില്‍ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നില്‍ വരാന്‍ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളില്‍ തീര്‍ച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ സമീറ വീഡിയോയില്‍ പറയുന്നു.
തടി, വൈരൂപ്യം തുടങ്ങിയ വാക്കുകള്‍ക്കെതിരെ താന്‍ സംസാരിക്കാറുള്ളതാണെന്നും താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് താനാരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും സമീറ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ നിറയെ ഇപ്പോള്‍ നടി വനിത വിജയകുമാറുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്തകളാണ്. പീറ്ററുമായുള്ള മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് ലക്ഷ്മി രാമകൃഷ്ണന്റെ പ്രതികരണം വനിതയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതുപിന്നീട് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് എത്തി.
വനിത വിജയകുമാര്‍ – ലക്ഷ്മി രാമകൃഷ്ണന്‍ വാക്‌പോര് മുറുകുന്നതിനിടെ വിവാദത്തിന് പുതിയ മാനം നല്‍കി വനിത വിജയകുമാറിന്റെ ഭര്‍ത്താവ് പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ ഹെലന്‍ എലിസബത്തിന്റെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഹെലന്‍ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണന്റെ വിഡിയോ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പീറ്റര്‍ വനിതയെ വിവാഹം ചെയ്തത് നിയമപരമായി താനുമായി വിവാഹമോചനം നേടാതെയാണെന്ന് എലിസബത്ത് തുറന്നടിച്ചു. ‘എനിക്ക് രണ്ട് കുട്ടികളുണ്ട്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും. പൊലീസ് സ്റ്റേഷനില്‍ പോലും എനിക്ക് സഹായം ലഭിച്ചില്ല. ഇവര്‍ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മാത്രമല്ല എനിക്കെതിരെയും വളരെ മോശമായ ആരോപണമാണ് നടത്തിയിരിക്കുന്നത്” എന്ന് ഹെലന്‍ എലിസബത്ത് പറഞ്ഞു.
”ഏഴ് വര്‍ഷം മുമ്പ് ഞാന്‍ മറ്റൊരാളുടെ കൂടെ ഒളിച്ചോടി, ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഞാന്‍ എന്റെ ഭര്‍ത്താവിന് നല്ല ഭാര്യയും കുട്ടികള്‍ക്ക് നല്ല അമ്മയുമാണ്. ഇതുവരെ എന്റെ ഭാഗത്തുനിന്നും ഒരു മോശം കാര്യവും ജീവിതത്തില്‍ ഉണ്ടായിട്ടില്ല’.- എലിസബത്ത് വ്യക്തമാക്കി.
അഭിമുഖത്തിനിടെ പീറ്റര്‍ പോളിനെപ്പോലെ ഒരാള്‍ക്ക് എലിസബത്തിനെപ്പോലെ ഒരാളെ ഭാര്യയായി കിട്ടാന്‍ അര്‍ഹതയില്ലെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ പ്രതികരിച്ചു. പീറ്ററിന് ഒന്നിലധികം ജീവിതം തുടങ്ങാമെങ്കില്‍ എലിസബത്ത് ഇനി മുതല്‍ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കണമെന്നും ലക്ഷ്മി പറഞ്ഞു.
ഈ അഭിമുഖമാണ് വനിതയെ ക്ഷുഭിതയാക്കിയത്. പിന്നാലെ ലൈവ് അഭിമുഖത്തിനിടെ വനിത വിജയകുമാര്‍ ലക്ഷ്മിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വ്യാപമായി പ്രചരിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1078 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആയി ഉയര്‍ന്നു. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 65 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 104 പേര്‍ വിദേശത്ത് നിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കോഴിക്കോട് കല്ലായി സ്വദേശി 57 വയസ്സുള്ള കോയോട്ടി. മുവാറ്റുപുഴ മടക്കത്താനം ലക്ഷമി കുഞ്ഞന്‍പിള്ള (79), പാറശ്ശാല നഞ്ചന്‍കുഴി രവീന്ദ്രന്‍ (73), കൊല്ലം കെഎസ് പുരം റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂര്‍ സന്ദാനന്ദന്‍(60) എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികേ ബാക്കിയയുള്ളവര്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‌കോട് 47, പത്തനംതിട്ട 27, വയനാട് 10 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
ഇന്ന് 432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം 60 കൊല്ലം 31 ആലപ്പുഴ 39 കോട്ടയം 25 ഇടുക്കി 22 എറണാകുളം 95 തൃശ്ശൂര്‍ 21 പാലക്കാട് 45 മലപ്പുറം 30 കോഴിക്കോട് 16 വയനാട് 5 കണ്ണൂര്‍ 7 കാസര്‍കോട് 36 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിള്‍ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 9458 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
സാമൂഹികമാധ്യമത്തിൽ സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്ത് അമ്മയും മകനും ആരോടും ഒന്നും പറയാതെ ലോകത്ത് നിന്നും വിടപറഞ്ഞു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവരും ജീവനൊടുക്കുകയായിരുന്നു. മൂരാട് ആലയാറിൽ ലളിത (62), മകൻ അരുൺ (32) എന്നിവരെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പോസ്റ്റ്മാൻ വന്നുവിളിച്ചപ്പോൾ ആരും വിളി കേട്ടില്ല. തുടർന്ന് സമീപവീട്ടുകാർ പിറകുവശത്തെ വാതിൽ വഴി അകത്ത് കയറിപ്പോഴാണ് കിടപ്പുമുറിയിൽ അമ്മയെയും നടുമുറിയിൽ മകനെയും തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. മൊബൈൽ ഫോണിൽ പാട്ടും വെച്ചിരുന്നു.
ഉച്ചയ്ക്ക് 12 മണിക്ക് മുമ്പാണ് അരുൺ ഇരുവരും കിടക്കയിൽ ചിരിച്ചുകൊണ്ട് കിടക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിലിട്ടിരുന്നത്. ഫോട്ടോയുടെ താഴെ ലൈക്കും കമന്റുകളും ചൊരിഞ്ഞവർക്ക് അധികം വൈകാതെ കേട്ട മരണവാർത്ത വിശ്വസിക്കാനായിട്ടില്ല. പത്ത് വർഷത്തിലേറെയായി അർബുദ രോഗിയാണ് ലളിത. മൂത്ത മകൻ വിപിൻ വീട്ടിലുണ്ടായിരുന്നില്ല.
പയ്യോളി എസ്‌ഐ പിപി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഭർത്താവ്: പരേതനായ പവിത്രൻ. ലളിതയുടെ സഹോദരങ്ങൾ: ബാബു, രഞ്ജിത്ത്, പ്രേമി, അനിത.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക പ്രതിസന്ധി നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)