കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ.
അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങിന് ഇത്തവണ അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിങ്ടണിൽ ഒരുക്കിയിരിക്കുന്നത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി.
അതിനിടെ, പുതിയ ഭരണകൂടത്തിന് ആശംസയറിച്ച് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീഡിയോ സന്ദേശം പങ്കുവെച്ചു. പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്, വിടവാങ്ങൽ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.
തന്റെ ഭരണത്തിൽ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നു പറഞ്ഞ ട്രംപ്, ക്യാപിറ്റോൾ കലാപത്തിനെതിരെ പരാമർശവും നടത്തി. രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സന്ദേശത്തിൽ ബൈഡനെ പേരെടുത്ത് പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമായി.
കൊല്ലം ജില്ലയിലെ എഴുകോണിൽ തുടർപഠനത്തിന് സാമ്പത്തികമായ പിന്തുണയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഴുകോൺ പോച്ചംകോണം സ്വദേശി അനഘ(19)യാണ് മരിച്ചത്. കിടപ്പു മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനഘയെ കണ്ടെത്തിയത്. സുനിൽ കുമാർ, ഉഷാ ദമ്പതികളുടെ ഇളയ മകളാണ് അനഘ.
ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാൻ പണമില്ലാത്ത മനോവിഷമത്തിലാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രദേശത്തെ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് വിദ്യാർത്ഥിനിടെ മാനസികമായി വിഷമിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ ഈ ആരോപണം കാനറ ബാങ്ക് അധികൃതർ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. തേനിയിലെ ഒരു കോളജിൽ പാരാമെഡിക്കൽ കോഴ്‌സിന് മാനേജ്‌മെന്റ് കോട്ടയിൽ അനഘ സീറ്റ് നേടിയിരുന്നു. പഠനത്തിനായി വായ്പയ്ക്കായി ശ്രമിച്ചെങ്കിലും കാനറാ ബാങ്ക് അധികൃതർ നിഷേധിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അനഘയുടെ പിതാവ് സുനിൽ പ്രവാസിയായിരുന്നു. ഇദ്ദേഹം രണ്ടു വർഷമായി നാട്ടിലുണ്ട്. അസ്വഭാവിക മരണത്തിന് എഴുകോൺ പോലീസ് കേസെടുത്തു.
2021 മാർച്ചിൽ യുകെയിൽ നടക്കാനിരിക്കുന്ന സെൻസസ് യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒന്നാണെന്ന് കൗൺസിലർ ടോം ആദിത്യ അഭിപ്രായപ്പെട്ടു. യുകെയിൽ താമസിക്കുന്ന എല്ലാ മലയാളികളും ഈ പ്രക്രിയയിൽ താല്പര്യപൂർവ്വം പങ്കാളികളാകണമെനും അദ്ദേഹം അഭ്യർത്ഥിച്ചു. ഗർഷോം ടിവിയുടെ പ്രവാസവേദിയിൽ സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജോലിസംബന്ധമായും ഉന്നത വിദ്യാഭ്യാസത്തിനായും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയും യുകെയിലെത്തിയ മലയാളികൾ ഈ രാജ്യത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ വളരെ വലുതാണ്. ഈ രാജ്യത്തിൻറെ ആരോഗ്യമേഖലയിൽ യുകെ മലയാളികൾ ചെയ്യുന്ന സേവനം വളരെയേറെ പ്രശംസ നേടിയിട്ടുള്ളതുമാണ്. എന്നാൽ യുകെയിലെ മലയാളികളുടെ എണ്ണം എടുക്കുമ്പോൾ ഔദ്യോഗിക രേഖകളിൽ അത് താഴ്ന്നു നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. യുകെ ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖകളിൽ കൃത്യമായ മലയാളി സാന്നിധ്യം ഉറപ്പുവരുത്തുവാൻ മാർച്ചിലെ സെൻസസ് ഉപയോഗപ്പെടുത്തേണ്ടത് വളരെ ശ്രദ്ധാപൂർവം പരിഗണിക്കണമെന്ന് അദ്ദേഹം യുകെ മലയാളികളോട് അഭ്യർത്ഥിച്ചു. ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെട്ട ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിനും മലയാളഭാഷയുടെ ഉയർച്ചക്കും ഇത് ഉപകരിക്കുമെന്ന് ടോം ആദിത്യ അഭിപ്രായപ്പെട്ടു.
ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയറും, നിലവിൽ സൗത്ത് ഗ്ലോസെസ്റ്റർഷെയർ കൗൺസിൽ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ്, ബ്രിസ്റ്റോൾ മൾട്ടി ഫെയ്ത്ത് ഫോറം എന്നിവയുടെ ചെയർമാനുമായ ടോം ആദിത്യ, പോലീസ് സ്ട്രാറ്റജിക് ബോർഡ്, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി ഗവെർണൻസ് കോർട്ട്, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് ട്രാൻസ്‌പോർട്ട് അതോറിറ്റി തുടങ്ങിയ ഔദ്യോഗിക ചുമതലകളിലൂടെ സാമൂഹ്യരംഗത്ത് സജീവമാണ്. കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. കോവിഡിന്റെ ആരംഭ സമയങ്ങളിൽ ബുദ്ധിമുട്ടിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനുമായി ബന്ധപ്പെട്ട് സഹായം എത്തിച്ചു കൊടുക്കുന്നതിനും എയർപോർട്ടിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനും അദ്ദേഹം ശക്തമായ നേതൃത്വം നൽകിയിരുന്നു. കൂടാതെ ലണ്ടൻ കൊച്ചി ഡയറക്റ്റ് ഫ്ലൈറ്റിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങൾ വിജയം കണ്ടത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെൻസസിന്റെ കാര്യത്തിലും വളരെ പ്രശംസനീയമായ ഒരു ഇടപെടലാണ് അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്നത്. എല്ലാ മലയാളി സംഘടനകളും അസോസിയേഷനുകളും ഈ യജ്‌ഞത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
2021 ലെ യുകെ സെൻസസിൽ പങ്കെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ടോം ആദിത്യയുമായുള്ള ഇന്റർവ്യൂവിന്റെ ലിങ്ക് :
ഗുജറാത്തിലെ കച്ച് ജില്ലയിലെ രഥയാത്രക്കിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 40ലേറെ പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ധനസമാഹരണമാണ് ഘോഷ യാത്ര നടത്തിയത്.
ഇതിനിടെ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു റാലി. മറ്റ് സമുദായത്തെ പ്രകോപിപ്പിക്കുന്നതിനായി പള്ളിയുടെ മുൻപിലെ വഴിയിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വാളുകൾ വടിവാളുകൾ തുടങ്ങിയവ ഉയർത്തുകയും തീവച്ചുമായിരുന്നു റാലി.
അക്രമം നിയന്ത്രിക്കുന്നതിനായി പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. അക്രമത്തിന് ശേഷം ജാർഖണ്ഡ് സ്വദേശിയായ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അക്രമത്തിനിടെയാകാം ഇയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. അക്രമത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു.
ഞായറാഴ്ച നടത്തിയ രഥയാത്രക്ക് വിശ്വഹിന്ദു പരിഷത്ത് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിലെ ധനസമാഹരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലും ഉജ്ജയിനിലും മൻഡാസോറിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വ്യാഴാഴ്ച പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം കേസിൽ മറ്റ് പ്രതികളായ സുനിൽ കുമാർ, മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരായ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയുടെ തലവനുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും മേജര്‍ ആര്‍ച്ച്ബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണു ഇന്നു രാവിലെ 11ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സഭ അധ്യക്ഷന്മാര് പ്രതികരിച്ചു. വളരെ സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നു കൂടിക്കാഴ്ച.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സഭയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ഭീമ കൊറേഗാവ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം ഉള്‍പ്പടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
ഫാ. സ്റ്റാന്‍ സ്വാമിയുടെ മേല്‍ ആരോപിക്കുന്ന കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുന്നു. 83 വയസുകാരനായ വൈദികന്റെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കര്‍ദിനാള്‍മാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍ രേഖാമൂലം ആവശ്യങ്ങള്‍ ഉന്നയിച്ചു നല്‍കിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും സഭ അധ്യക്ഷന്മാര് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതില്‍ പ്രധാനമന്ത്രി അനുകൂല നിലപാടാണ് പങ്കുവച്ചതെന്നും അവര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം വ്യക്തമാക്കി.
മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്.
രാവിലെ ഒമ്പതരയോടെ മിസോറാം ഹൗസില്‍ എത്തിയ ശേഷമാണ് കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെട്ടത്. ചര്‍ച്ചയ്ക്കായി കര്‍ദിനാള്‍മാര്‍ തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്നങ്ങളും സഭാ തലവന്മാര് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും സ്വാഗതാര്‍ഹമെങ്കിലും ഇതിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹരായ ക്രൈസ്തവര്‍ക്കു കിട്ടാതെ പോകുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്രം ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ തലവന്മാര് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ക്വീൻ’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യം കൂടിയാണ് സാനിയ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സാനിയ.
താൻ പല തവണ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നുവെന്നും അതിനാൽ പിന്നീട് നടത്തുമ്പോഴും അത് തന്നെയായിരിക്കും ഫലം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും സാനിയ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വാർത്ത തന്നെ തകർത്തു കളഞ്ഞെന്നും സാനിയ വ്യക്തമാക്കി.
സാനിയയുടെ കുറിപ്പിന്റെ പൂർണരൂപം:
2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികൾ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്‌ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട് .
വെള്ളപ്പൊക്കമാകട്ടെ, പകർച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്റെ ക്വാറന്റൈൻ അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുകയാണ്. എന്റെ പരിശോധനാ ഫലങ്ങൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാൻ പോസിറ്റീവ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ കണ്ടുമുട്ടിയ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകൾ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാൻ തകർന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്റെ മുറിയിൽ തന്നെയിരുന്നു ദിവസങ്ങൾ എണ്ണുവാൻ തുടങ്ങി.
നെറ്റ്ഫ്ലിക്സിൽ കൂടുതൽ എൻഗേജ്ഡ് ആവാൻ തീരുമാനിച്ചെങ്കിലും സഹിക്കുവാൻ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകൾ തുറക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോൾ ഇടത് കണ്ണിന്റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.
ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതൽ ഈ സമയം വരെ ഞാൻ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്റെ ഉത്കണ്ഠ കൂടുതൽ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാൻ ഉണരുമെന്നു പോലും എനിക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്പോൾ ആർക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങൾ ഒരു മുറിയിൽ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ )
അതിനാൽ, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാ നടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല !!
Ps – ഞാൻ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി
എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’..നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തി. ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്ന് ധര്‍മ്മജന്‍ പറഞ്ഞു.
പ്രമുഖ മാധ്യമത്തിനോട് ആണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്. ഇതൊന്നും ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. താന്‍ പാര്‍ട്ടി അനുഭാവിയായതിനാല്‍ ആരോ ഉണ്ടാക്കിയെടുത്തതാണ് ഈ വ്യാജവാര്‍ത്തയെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
ധര്‍മ്മജന്‍ വൈപ്പിനില്‍നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു വാര്‍ത്ത. ഇത് കേട്ട് നിരവധിപ്പേര്‍ തന്നെ വിളിച്ചെന്ന് ധര്‍മ്മജന്‍ പറയുന്നു. ‘പിഷാരടി ഇപ്പോള്‍ വിളിച്ചുചോദിച്ചു കേട്ടതില്‍ വല്ല കയ്യുമുണ്ടോ എന്ന്. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളത്. എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’ ധര്‍മ്മജന്‍ പറഞ്ഞു.
താനൊരു പാര്‍ട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുറേ ഫോണ്‍കോളുകള്‍ ഇപ്പോള്‍ വരുന്നു. വൈപ്പിനിലെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാന്‍ നടത്തിയിട്ടില്ല. ഞാനെല്ലാം തുറന്നുപറയുന്ന ആളാണ്. എനിക്ക് തോന്നിയത് ഞാനെവിടെയും പറയും. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ എന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നത്. സത്യമായിട്ടും ഇതെന്റെ സൃഷ്ടിയല്ല’ ധര്‍മജന്‍ അറിയിച്ചു.
‘രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ. അവിടുന്ന് കയറിയിട്ടില്ല. സ്‌കൂളില്‍ ആറാം ക്ലാസു മുതല്‍ പ്രവര്‍ത്തകനുമാണ്. പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്ന ഞാന്‍ ഇനി എങ്ങോട്ട് ഇറങ്ങാനാണ്’. യുഡിഎഫ് സമീപിച്ചാല്‍ നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാമെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടു.
‘ഇനിയിപ്പോള്‍ മത്സരിക്കാനാണെങ്കില്‍ തന്നെ ഞാന്‍ കോണ്‍ഗ്രസിലേക്കേ പോകൂവെന്നും എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ മുഴുവന്‍ സമയവും അതിനായ് മാറ്റിവയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. വളരെ കുറച്ച് ആള്‍ക്കാരാണ് എന്റെ ലോകം. അത് അങ്ങനെതന്നെ ഇരിക്കുന്നതാണ് എനിക്കിഷ്ടം. അതിനര്‍ഥം സാമൂഹ്യപ്രതിബദ്ധത ഇല്ലെന്നല്ലെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളം വിട്ട് പുറത്തേക്ക് ഇറങ്ങിയാൽ കോവിഡ് ബാധിച്ചേക്കുമെന്ന് ഭയന്ന് ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് മൂന്ന് മാസത്തോളം അനധികൃതമായി താമസിച്ച് ഇന്ത്യൻ വംശജൻ. ഒടുവിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദിത്യ സിങ് എന്ന 35 വയസ്സുകാരനെയാണ് ശനിയാഴ്ച യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 19ന് ലോസ് ആഞ്ജലിസിൽ നിന്നുവന്ന വിമാനത്തിലാണ് ആദിത്യ സിങ് ചിക്കാഗോയിലെത്തിയത്. അന്ന് മുതൽ അധികൃതരുടെ കണ്ണിൽപ്പെടാതെ വിമാനത്താവളത്തിലെ സുരക്ഷാമേഖലയിൽ താമസിക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. പിടിയിലാകും വരെ ചിക്കാഗോ വിമാനത്താവള ടെർമിനൽ പരിസരത്ത് അധികൃതരുടെ ശ്രദ്ധിൽപ്പെടാതെ താമസിച്ചുവരികയായിരുന്നു.
പോലീസ് കസ്റ്റഡിയിൽ എടുത്ത ആദിത്യ സിങിന് എതിരെ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ കടന്നുകയറ്റം നടത്തിയതിനും മോഷണത്തിനും കേസ് ചാർജ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഒക്ടോബർ മാസത്തിൽ വിമാനത്താവളത്തിലെ ജീവനക്കാരിലൊരാളിൽ നിന്ന് നഷ്ടപ്പെട്ട തിരിച്ചറിയൽ കാർഡ് ആണ് ആദിത്യ സിങിന്റെ പക്കലുണ്ടായിരുന്നതെന്ന് കണ്ടെത്തി.
തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരിൽ നിന്ന് ലഭിച്ച സഹായം കൊണ്ടാണ് ഇയാൾ ജീവിച്ചത്. അതേസമയം ഇയാൾ എന്തിനാണ് ചിക്കാഗോയിൽ എത്തിയതെന്നും ആരാണ് ഇയാളെ എയർപോർട്ടിലെത്തിച്ചത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.
ലോസ് ആഞ്ജലിസിലെ ഓറഞ്ച് കൗണ്ടിയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു ആദിത്യ സിങ് താമസിച്ചിരുന്നതെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിത്തിരുന്നു. ഇയാൾ ബിരുദധാരിയാണെന്നും തൊഴിൽ രഹിതനാണെന്നും പോലീസ് കൂട്ടിച്ചേർത്തു. കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടർന്നാണ് സ്വന്തം സ്ഥലത്തേക്ക് യാത്ര ചെയ്യാത്തത് എന്നാണ് ആദിത്യ സിങ് കോടതിയിൽ പറഞ്ഞത്. ഇയാൾക്കെതിരെ 1000 ഡോളർ പിഴ ചുമത്തി. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ഓസ്‌ട്രേലിയയുടെ എല്ലാ തന്ത്രങ്ങളും എട്ടായി മടക്കി കൊടുത്ത് പകരക്കാരുടെ നിരയുമായി വിജയം കൊയ്ത ഇന്ത്യയ്ക്ക് നാനഭാഗത്തു നിന്നും പ്രശംസാപ്രവാഹമാണ്. നാലാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ഓസ്‌ട്രേലിയയുടെ മനസിൽ അവശേഷിപ്പിച്ചത് മാറാത്ത മുറിവ് മാത്രമാണ്. ഗാബ ഗ്രൗണ്ടിൽ 32 വർഷത്തെ വിജയത്തടുർച്ചയുടെ ചരിത്രം മാത്രമുള്ള ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചത് ഇന്ത്യൻ യുവനിരയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ്.
അഞ്ചാം ദിവസത്തെ ആവേശ പോരാട്ടത്തിനൊടുവിലായിരുന്നു ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ വെറും 18 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റിനായിരുന്നു ജയം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 21ന് സ്വന്തമാക്കിയ ഇന്ത്യ തുടർച്ചയായ രണ്ടാം വട്ടവും ബോർഡർ ഗാവസ്‌ക്കർ ട്രോഫി സ്വന്തമാക്കി.
പരമ്പരയിലെ അവസാന ടെസ്റ്റ് നടന്ന ഗാബ ഗ്രൗണ്ടിന്റെ ചരിത്രമെടുത്താൽ ഓസ്‌ട്രേലിയ 1988ന് ശേഷം ഇവിടെ തോൽവിയെന്തെന്ന് അറിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യൻ യുവനിര ആ റെക്കോഡ് തകർത്ത് കൈയ്യിൽ കൊടുക്കുകയായിരുന്നു. 1988ൽ വെസ്റ്റ് ഇൻഡീസിനോടാണ് ഓസ്‌ട്രേലിയ അവസാനമായി ഗാബയിൽ പരാജയപ്പെട്ടത്. അതിനുശേഷം നടന്ന 31 മത്സരങ്ങളിൽ 24 എണ്ണത്തിലും ഓസീസ് വിജയം നേടി. ഏഴുമത്സരങ്ങൾ സമനിലയിലുമായി.
ഇന്ത്യയുടെ യുവപ്രതീക്ഷയായ ഋഷഭ് പന്തും ശുഭ്മാൻ ഗില്ലും ചേർന്നാണ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഇന്ത്യ ഇതിനുമുൻപ് ഗാബയിൽ ആറുമത്സരങ്ങളാണ് ഇതുവരെ കളിച്ചത്. അതിൽ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിലുമായി. ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയൻ മണ്ണിൽ അവരെ കീഴടക്കി പരമ്പര സ്വന്തമാക്കിയ 2018-19 സീസണിൽ, ഗാബ മത്സരത്തിന് വേദിയായിരുന്നില്ല.
അതേസമയം, ഇന്ത്യയുടെ വിജയത്തിൽ ആരാധകർ അതീവ ആഹ്ലാദത്തിലാണെങ്കിലും ഓസ്‌ട്രേലിയയ്ക്ക് വലിയ നാണക്കേടാണ് ഈ തോൽവി സമ്മാനിച്ചിരിക്കുന്നത്. ബോർഡർ -ഗാവസ്‌ക്കർ ട്രോഫി കൈവിട്ടതിനു പിന്നാലെ പോസ്റ്റ് മാച്ച് പ്രസന്റേഷനായി ഗ്രൗണ്ടിലെത്തിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്‌നിനെ കാണികൾ കൂവി വിളിച്ചാണ് വരവേറ്റത്. അതേസമയം, ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയ്ക്ക് നിറകൈയ്യടിയായിരുന്നു സമ്മാനം.
മുൻനിരതാരങ്ങൾക്കെല്ലാം വിശ്രമവും പരിക്കും ഒക്കെയായി വലഞ്ഞ ഇന്ത്യ പകരക്കാരെ ഇറക്കിയാണ് പരമ്പര നേടിയത്. പരമ്പര തോറ്റതോടെ പെയ്‌നിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കാനാണ് സാധ്യത.