Latest News

കോട്ടയം∙ ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്‍റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്‍റിനു പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്‍റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍    പറഞ്ഞു.

ആശുപത്രി ഹോസ്റ്റലിന്‍റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍നിന്ന് അറിയിച്ചത്. ആശുപത്രി മാനേജ്മെന്‍റിന്‍റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിള്‍ സാക്ഷിയാണ്.

ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴുമാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു.

താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്‍റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. മൂന്നരവയസുള്ള മകന്‍ ക്രിസ്, നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.

യുഡിഎഫിലേക്ക് തന്നെയെന്നും ചര്‍ച്ചകള്‍ ആരംഭിച്ചെന്നും വ്യക്തമാക്കി പിസി ജോര്‍ജ്ജ്. മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല . എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യുഹം നിലനില്‍ക്കെ റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ ചേക്കേറാനാണ് പിസി ജോര്‍ജ്ജ് ശ്രമിക്കുന്നത്.

ഇപ്പോള്‍ പ്രവര്‍ത്തകരുമായിയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് അഗ്രഹിക്കുന്ന്. യുഡിഫിലേക്ക് പോകുമേങ്കില്‍ ജനപക്ഷമായി തന്നെയായിരിക്കും നില്‍ക്കുക. യുഡിഫ് പ്രേവേശനത്തിനായി മറ്റ് പാര്‍ട്ടികളില്‍ ലയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ബന്ധത്തെ തള്ളി പറയാനും പിസി ജോര്‍ജ് തയ്യാറായില്ല. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. എന്‍ഡിഎ വിട്ട ജനപക്ഷം നിലവില്‍ സ്വതന്ത്രരായി തുടരുകയാണ്.

മുന്നണി പ്രവേശനത്തില്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ആദ്യ നീക്കം. കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന്റെ പിന്തുണ പിസി ജോര്‍ജ്ജിനുണ്ടെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍, പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി പ്രമേയം പാസാക്കിയിരുന്നു. യുഡിഎഫിലേക്ക് കടന്നുവരാന്‍ പിസി ജോര്‍ജ്ജ് ശ്രമിക്കുന്നെന്ന വാര്‍ത്തകളില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകും അസംതൃപ്തരാണെന്നന്നും നേതാക്കളെ തമ്മിലടിപ്പിച്ച് സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന ചരിത്രമാണ് ജോര്‍ജ്ജിന്റേതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രമേയം. പിസി ജോര്‍ജ്ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ തടഞ്ഞിരുന്നു.

കോവിഡ് ബാധ എങ്ങനെ തിരിച്ചറിയാമെന്ന കാര്യത്തില്‍ ഭൂരിഭാഗം ആളുകളിലും വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കോവിഡിന് നിരവധി ലക്ഷണങ്ങള്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ഈ ലക്ഷണങ്ങള്‍ മറ്റു സാഹചര്യങ്ങളിലും ഉണ്ടാവാമെന്നതിനാല്‍ ഇത് കോവിഡ് ആണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. ലക്ഷണങ്ങളില്ലാതെയും പലരിലും കോവിഡ് പോസിറ്റീവ് ആവുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം.

പനി, തൊണ്ടവേദന, രുചിയില്ലായ്മ, മണമില്ലായ്മ തുടങ്ങിയവയാണ് കോവിഡിന്റെ പ്രധാനലക്ഷണണങ്ങളായി ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതില്‍ പ്രധാനമായും കാണപ്പെടുന്ന ഒന്ന് തൊണ്ടവേദനയാണ്. എന്നാല്‍ തൊണ്ടവേദന സാര്‍വത്രികമായ ഒരു സാധാരണ ആരോഗ്യപ്രശ്‌നം കൂടിയാണ്. അലര്‍ജി, വായുമലിനീകരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം സാധാരണ തൊണ്ടവേദനയുണ്ടാവാറുണ്ട്. ഇതില്‍ നിന്ന് കോവിഡ് തൊണ്ടവേദനയെ എങ്ങനെ തിരിച്ചറിയാമെന്നതാണ് എല്ലാവര്‍ക്കുമുള്ള പ്രധാന സംശയം.

രോഗിക്ക് ഇതിന്റെ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൊണ്ടവേദന, കുത്തിക്കുത്തിയുള്ള ചുമ, ഭക്ഷണം കഴിക്കുമ്പോള്‍ അധികമായ വേദന, ചെറിയ വീക്കം തുടങ്ങിയവ കോവിഡ് തൊണ്ടവേദനയുടെ ലക്ഷണമായി കാണാം. എന്നാല്‍ ഇത് സാധാരണ ഉണ്ടാവാറുള്ള തൊണ്ടവേദനക്കൊപ്പവും ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ തൊണ്ടവേദനക്കൊപ്പം മറ്റു ലക്ഷണങ്ങള്‍ കൂടി നോക്കി മാത്രമേ കോവിഡ് തൊണ്ടവേദന തിരിച്ചറിയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൊണ്ടവേദനക്കൊപ്പം രുചിയില്ലായ്മ, മണമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കൂടി ഉണ്ടെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം

രാജസ്ഥാനില്‍ കരോളില്‍ ഭൂമാഫിയ ക്ഷേത്ര പൂജാരിയെ ജീവനോടെ തീക്കൊളുത്തി കൊന്നു. ക്ഷേത്ര ഭൂമി കൈയ്യേറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നായിരുന്നു അക്രമം. ആറംഗ സംഘമാണ് ബുക്‌നാ ഗ്രാമത്തിലെ പൂജാരിയായ ബാബു ലാല്‍ വൈഷ്ണവ് എന്നയാളെ ആക്രമിച്ചത്. പെട്രോളും മണ്ണെണ്ണയും ഒഴിച്ചു കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

‘മന്ദിര്‍ മാഫിയ’യാണ് ആക്രമണത്തിന് പിന്നിലെന്ന് പൂജാരി മൊഴി നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതര പരിക്കുകളോട ജയ്പുരിലെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ കൊല്ലെപ്പെടുതയായിരുന്നു.

ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള ഏകദേശം 5.2 ഏക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇത്തരത്തില്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥലം ക്ഷേത്രത്തിലെ പുരോഹിതന് വരുമാന മാര്‍ഗ്ഗമായി നല്‍കുകയാണ് പതിവ്. ഈ സ്ഥലത്ത് വീട് നിര്‍മാണത്തിനായി പുരോഹിത ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. പ്രദേശത്തെ പ്രമുഖരായ മീണ വിഭാഗക്കാരായിരുന്നു തര്‍ക്കത്തില്‍ പുരോഹിതന് എതിരായത്. തര്‍ക്കം ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ട് പൂജാരിക്ക് അനുകലമായി തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. പിന്നാലെ നിലം ഒരുക്കാനുള്ള നീക്കത്തിനിടെയാണ് അക്രമികള്‍ പുജാരിയെ ആക്രമിച്ചതും കൊലപ്പെടുത്തിയതും.

സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ടെവന്നാണ് പോലീസ് നല്‍കുന്ന വിവരം. കൈലാഷ്, ശങ്കര്‍, നമോ മീണ എന്നിങ്ങനെ മൂന്ന് പേരുകള്‍ പുരോഹതന്‍ നല്‍കിയ മരണമൊഴിയിലുണ്ടെന്നും ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ കൈലാഷ് മീണയാണ് കസ്റ്റഡിയിലുള്ളത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

‘ആളുകള്‍ എന്തുകൊണ്ടാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാകാത്ത ഒരു വിഭവം അതേത്’ സൊമാറ്റോ ഇന്ത്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചോദ്യത്തിന് ബ്രിട്ടിഷുകാരനും നോര്‍ത്തുബ്രിയ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ എഡ്വേഡ് ആന്‍ഡേഴ്സന്‍ നല്‍കിയ ഉത്തരം ഇന്ന് ആഗോള തലത്തില്‍ ചര്‍ച്ചയാവുകയാണ്. ഇഡ്ഡലിയാണ് വിവാദത്തിന്റെ കേന്ദ്രം. ‘ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്’ എന്നായിരുന്നു എഡ്വേഡ് ഭക്ഷണ വിതരണകമ്പനിയുടെ ട്വീറ്റിന് നല്‍കിയ മറുപടി. അവിടെ ആരംഭിച്ച ചര്‍ച്ച ഇന്ന് ഇന്ത്യയും കടന്ന് യുഎസ് പ്രസിഡന്‍് തിരഞ്ഞെടുപ്പിനെ പോലും ബാധിക്കുന്ന തരത്തില്‍ വളര്‍ന്ന് കഴിഞ്ഞു. അത്രയുമുണ്ട് ലോകത്ത് ഇഡ്ഡലി ഫാന്‍സ്.

ഡോ. ശശി തരൂര്‍ എംപിയുള്‍പ്പെടെയുള്ള ഇഡ്ഡലി ആരാധകരാണ് എഡ്വേഡ് ആന്‍ഡേഴ്സണ് മറുപടിയുമായി എത്തിയത്. പിതാവിന്റെ ഇഡ്ഡലി പ്രണയം അറിയുന്ന ഇഷാന്‍ തരൂരാണ് ശശി തരുരിനെ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നത്. ട്വിറ്ററില്‍ താന്‍ കണ്ടതില്‍ ഏറ്റവും മോശം പരാമര്‍ശം എന്ന കരുതുന്നു’ എന്നായിരുന്നു ഇഷാന്റെ പ്രതികരണം. ഇത് മറുപടി പറഞ്ഞാണ് തരൂര്‍ വിഷയത്തിലേക്ക് കടന്ന് വരുന്നത്.

”അതെ മകനേ, ശരിയാണ് ലോകത്ത് യഥാര്‍ഥത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം നേടിയെടുക്കാന്‍ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉല്‍കൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് സഹതാപം തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. ” തരൂര്‍ വ്യക്തമാക്കുന്നു.

ഇതിനിടെ താന്‍ കൊളുത്തിവിട്ട വിവാദത്തില്‍ ഇഡ്ഡലി പ്രേമികള്‍ ഏറ്റെടുത്ത രീതി നോക്കിക്കാണുകയായിരുന്നു എഡ്വേര്‍ഡ്. മോശം എന്ന് പറഞ്ഞ ഇഡ്ഡലി എങ്ങനെയെല്ലാം കഴിച്ചാല്‍ സ്വാദിഷ്ടമാവുമെന്ന് ക്ലാസുകള്‍ ഉള്‍പ്പെടെയായിരുന്നു ആരാധകരില്‍ നിന്നും എഡ്വേര്‍ഡിന് ലഭിച്ചു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്‌നിയും ചുവന്നമുളകും ഉള്ളിയും ചേര്‍ത്ത ചമ്മന്തിയും നെയ്യും ചേര്‍ത്തു കഴിച്ചുനോക്കൂ എന്നും തരൂര്‍ ട്വീറ്റ് ചെയ്തത്. ഇഡ്ഡലിമാവ് രാത്രി പുളിപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ലോകത്തിലെ സ്വര്‍ഗമാണ് അതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇഡ്ഡലിക്കൊപ്പം കഴിച്ചതെന്താണെങ്കിലും അതായിരിക്കും രുചി നിര്‍ണ്ണയിക്കുന്നതെന്നുള്ള അഭിപ്രായമായിരുന്നു മറ്റു ചിലര്‍ മുന്നോട്ട് വച്ചത്. ഇഡ്ഡലിക്കൊപ്പം ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ കറിയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നെന്നും ചിലര്‍ കുറിച്ചു. ഇതിനിടെ താന്‍ സാമ്പാറിന്റെയും ചട്‌നിയുടെയും തെന്നിന്ത്യയിലെ മറ്റു പല ഭക്ഷണങ്ങളുടെയും ആരാധകനാണെന്നും വ്യക്തമാക്കി എഡ്വേര്‍ഡ് തന്നെ രംഗത്തെത്തി. തന്റെ ഭാര്യ മലയാളിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിബിസിയോടായിരുന്നു അദ്ദേഹന്റെ പ്രതികരണം. പലതരം ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും എഡ്വേര്‍ഡ് പറയുന്നു.

എന്നാല്‍ ഇഡ്ഡലിയെങ്ങനെ യുഎസ് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ബിബിസി തന്നെയാണ് ഇത്തരം ഒരു നീരീക്ഷണം മുന്നോട്ട് വയ്ക്കുന്നതും. യുഎസ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസാണ് ഈ ബന്ധത്തിന് പിന്നില്‍. ഇന്ത്യന്‍ വംശജയായ അമ്മയും ജമൈക്കന്‍ വംശജനുമായ പിതാവിന്റെയും മകളായ കമല ഹാരിസ് ദക്ഷിണേന്ത്യന്‍ നഗരത്തിലെ അവധിക്കാലത്തെ ഓര്‍മ്മിക്കുന്നത് ഇഡ്ഡലിയുള്‍പ്പെടെയുള്ള വിഭവങ്ങളോടൊപ്പമാണ്. ഇക്കാലത്ത് ഇഡ്ഡലി ഇഷ്ട്മായിരുന്നു എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം പറയുന്നതിനൊപ്പം ‘ഇഡ്‌ലി സംഭാഷണത്തിലൂടെ, ഭക്ഷണ പ്രിയരായ വോട്ടര്‍മാരെ കൂടി അവര്‍ ആകര്‍ഷിക്കുന്നു എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.

യുപിയിലെ ബാണ്ടയിൽ ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. രാവിലെ ഏഴയ്ക്ക് വീട്ടിൽ വച്ചാണ് ചിന്നാർ യാദവ് എന്ന യുവാവ് ഭാര്യ വിമലയെ കഴുത്തറുത്ത് കൊന്നത്. തുടർന്ന് അറുത്തെടുത്ത തലയുമായി നഗരത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഭാര്യയിലുള്ള സംശയത്തെ തുടർന്നാണ് യുവാവ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവം ബാബെരു പോലീസ് സ്റ്റേഷൻ ഏരിയയിലെ ആട്ര റോഡിലാണ്. ഭാര്യ വിമലയ്ക്ക് അടുത്തുള്ള രവിയുമായി അവിഹിത ബന്ധമുണ്ടെന്ന് കോട്‌വാലിയിലെത്തിയ പ്രതി കിന്നാർ യാദവ് പറഞ്ഞു. ഈ ബന്ധം വിച്ഛേദിക്കാൻ അദ്ദേഹം പലതവണ ഭാര്യയെ പ്രേരിപ്പിച്ചു. എന്നിട്ടും അവൾ ശ്രദ്ധിക്കാത്തപ്പോൾ അവൾ ഭാര്യയുടെ തല വെട്ടി.

കാമുകനെ ആക്രമിക്കാൻ ഓടുമ്പോൾ ഭാര്യ രക്ഷാപ്രവർത്തനത്തിനെത്തി

അതേസമയം, ഇന്ന് രാവിലെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായതായും ആദ്യത്തെ കാമുകൻ രവിയെ ആക്രമിക്കാൻ ഭർത്താവ് കിന്നാർ യാദവ് കോടാലി ഉപയോഗിച്ച് ഓടി രക്ഷപ്പെട്ടതായും അയൽക്കാർ പറയുന്നു. ഭാര്യയെ രക്ഷിച്ചപ്പോൾ ഭാര്യ വിമലയുടെ കാലിൽ കാലിൽ അടിക്കുകയും കഴുത്ത് മുറിക്കുകയും ചെയ്തു. ഈ കാഴ്ച കണ്ട് അയൽവാസികളും ബന്ധുക്കളും പരിഭ്രാന്തരായി അവരുടെ ജീവൻ രക്ഷിക്കാൻ ഇവിടെ ഒളിച്ചു. ഇതിനുശേഷം, കിന്നാർ യാദവ് ഭാര്യയുടെ തലയുമായി നേരിട്ട് കോട്‌വാലിയിലെത്തി. ഈ സംഭവം ബാബേരു പട്ടണം മുഴുവൻ വികാരാധീനനായി.

സിനിമാ മേഖല ഉപേക്ഷിച്ച് ആത്മീയ ജീവിതം സ്വീകരിക്കുന്നതായി വ്യക്തമാക്കി നടി സന ഖാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ന് മുതൽ മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തീരുമാനമെന്നും താരം കുറിച്ചു.
‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്റെ മതത്തിൽ തിരഞ്ഞു.

ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താൽ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.

അതിനാൽ, ഇന്ന് മുതൽ, വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു.’ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ താരം വ്യക്തമാക്കുന്നു.

കള്ളപ്പണ ഇടപാടിനിടെ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ്. ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാനാണ് കൊച്ചിയിലെ വീട്ടിലെത്തിയതെന്നും എംഎല്‍എ പറഞ്ഞു

തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി ഇടപാടിലെ തര്‍ക്കം പരിഹരിക്കാന്‍ അഞ്ചുമന അമ്പലത്തിനടുത്തുള്ള വീട്ടില്‍ പോയിരുന്നു. അവിടെനിന്ന് ചര്‍ച്ചകള്‍ക്കുശേഷം ഇറങ്ങി കാറിലേക്ക് കയറാന്‍ പോകുമ്പോള്‍ ചിലര്‍ വീട്ടിലേക്ക് പോകുന്നത് കണ്ടിരുന്നു. പിന്നീട് എംഎല്‍എ ഓഫിസില്‍ എത്തിയശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നും റെയ്ഡ് നടന്നതും അറിയുന്നതെന്നും എംഎല്‍എ പറഞ്ഞു.

ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നഗരത്തിലെ ഒരു പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍നിന്നാണു പണം പിടിച്ചെടുത്തത്. ഇടപ്പള്ളിയില്‍ 3 സെന്റും വീട് 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു.

കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്‍പനയ്ക്കു വച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ. മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലിയുമാണ് പട്ടികയിലെ മലയാളികളിൽ മുമ്പിലുള്ളത്. 13ാം തവണയും അതിസമ്പന്ന പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തി. 8870 കോടി ഡോളറാണ്(6.56 ലക്ഷം കോടി) മുകേഷ് അംബാനിയുടെ ആസ്തി.

480 കോടി ഡോളറിന്റെ(35,500 കോടി) ആസ്തിയുമായി എംജി ജോർജ് മുത്തൂറ്റ് ഫോബ്‌സ് പട്ടികയിലെ 26ാം സ്ഥാനത്താണുള്ളത്. 445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എംഎ യൂസഫ് അലി 29ാം സ്ഥാനത്തുമാണുള്ളത്. പട്ടികയിലുള്ള മലയാളികളിൽ യൂസഫ് അലി മാത്രമാണ് വ്യക്തിഗത സമ്പാദ്യം കണക്കിലെടുത്ത് അതിസമ്പന്നരിൽ ഉൾപ്പെട്ടത്. മറ്റുള്ളവരുടെ സ്റ്റോക്ക് മാർക്കറ്റിലെ ഓഹരികൾ കൂടി കണക്കാക്കിയാണ് ഫോബ്‌സ് പട്ടികയിൽപ്പെടുത്തിയത്.

22,570 കോടിയുടെ ആസ്തിയുമായി ബൈജു രവീന്ദ്രൻ 46ാം സ്ഥാനത്തും 19,240 കോടിയുടെ സമ്പാദ്യവുമായി ക്രിസ് ഗോപാലകൃഷ്ണൻ 56ാം സ്ഥാനത്തുമുണ്ട്. 13,700 കോടി ആസ്തിയുമായി 76ാം സ്ഥാനത്തുള്ള സണ്ണി വർക്കി, 11,550 കോടി സമ്പാദ്യവുമായി 89ാം സ്ഥാനത്തുള്ള എസ്ഡി ഷിബുലാൽ എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

ക്രിക്കറ്റിലെ ആൺപോരിൽ തോൽക്കുമ്പോൾ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പഴി ചാരുന്ന ശീലം മാറ്റാതെ ‘സോഷ്യൽമീഡിയ’. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സിന്റെ തോൽവിക്ക് കാരണം നായകൻ കോഹ്‌ലിയുടെ ഭാര്യ അനുഷ്‌കയാണെന്ന വാദവും അസഭ്യം വർഷവും മിക്കവർഷങ്ങളിലും കാണാറുള്ളതാണ്. ഈ വർഷം മുൻക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ പോലും ഇത്തരത്തിലെ വാദം ഉയർത്തിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

എന്നാൽ, ചെന്നൈ സൂപ്പർ കിങ്‌സിന്റെ തോൽവിയിൽ കുറച്ചുകൂടി കടുത്ത നിലയിലാണ് കാര്യങ്ങൾ. ചെന്നൈ നായകൻ എംഎസ് ധോണിയെ തോൽവിയിൽ പഴി ചാരുന്നതിന് പകരം ധോണിയുടെ അഞ്ചുവയസുകാരി മകൾ സിവ ധോണിക്ക് നേരെയാണ് സോഷ്യൽമീഡിയ വിമർശനങ്ങൾ. അതും സിവയെന്ന പിഞ്ചുബാലികയെ ബലാത്സംഗം ചെയ്യുമെന്ന തരത്തിലൊക്കെ കടുത്ത അശ്ലീലവും ആഭാസവുമായ കമന്റുകളാണ് പലരും സോഷ്യൽമീഡിയയിലൂടെ നടത്തുന്നത്.

ടീമിന്റെ ആരാധകരെന്ന് അവകാശപ്പെടുന്ന ചിലരാണ് കുഞ്ഞിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ധോണിയെയും കേദാർ ജാദവിനെതിരെയും ഇവർ അധിക്ഷേപിക്കുന്ന കൂട്ടത്തിലാണ് സിവയ്ക്ക് നേരെയും ആക്രമണം. ട്രോൾ ധോണി എന്ന പേജുകളിലാണ് അധിക്ഷേപ കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്. സംഭവത്തിനെതിരെ ട്വിറ്ററിലൂടെ നിരവധി പേർ രംഗത്തെത്തി.

എന്തുതരം മാനസികനിലയുള്ളവരാണ് ഇത്തരക്കാരെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ഇവർ ചോദ്യം ചെയ്യുന്നു.

 

RECENT POSTS
Copyright © . All rights reserved