അലസിപ്പിക്കാൻ വിസമ്മതിച്ച യുവതിയെയും പുരുഷ സുഹൃത്തിനെയും വിവാഹിതനായ കാമുകൻ കാറിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി. എലൻ പ്രിസ്സില എന്ന 24 കാരിയും സുഹൃത്തായ 39 കാരൻ എലി കാർലോസ് ഡോസ് സാന്റോസുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബ്രസീലിലെ സാവോപോളയിലാണ് ഞെട്ടിക്കുന്ന സംഭവം.യുവതി നാലുമാസം ഗർഭിണിയായിരുന്നു.

ഇരുവരെയും കാറിൽ കെട്ടിയിട്ടശേഷം പുറത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എലന്റെ അമ്മയുടെ കാറായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് 36 കാരി ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 19കാരനും 35കാരനും 38കാരനുമാണ് പിടിയിലായത്. ഇതിൽ 19 കാരൻ കുറ്റംസമ്മതിച്ചെങ്കിലും മറ്റുള്ളവർ നിഷേധിച്ചതായി പൊലീസ് പറയുന്നു. അതിക്രൂരമായ കൊലപാതകമാണിതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട എലൻ, കൊലയാളികളിലൊരാളായ 38കാരനുമായി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിൽ ഗർഭം ധരിച്ചുവെന്നുമാണ് വിവരം. കൊലയാളിയുടെ ഭാര്യയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇവരും ഗർഭിണിയാണ്. ക്രൂരമായ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഇരുവരും ഒരു മയക്കുമരുന്ന് വ്യാപാരിക്ക് പണം നൽകാനുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംശയത്തിന്റെ പേരിൽ ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹേതര ബന്ധത്തിലുണ്ടായ ഗർഭം അലസിപ്പിക്കാൻ എലൻ തയാറാകാത്തതാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് കരുതുന്നത്. കൊലയാളികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.