സംസ്ഥാനത്ത് ഭീതി വിതച്ച് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 722 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. 10,275 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
228 പേരാണ് രോഗമുക്തി നേടിയത്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം 337, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13. ആകെ റിപ്പോര്‍ട്ട് ചെയ്ത 722 കേസില്‍ 339-ഉം തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ആകെ 1,83,900 പേര്‍ നിരീക്ഷണത്തിലുണ്ട്. 5372 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,68,128 സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിള്‍ പരിശോധിച്ചു.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. കേന്ദ്രമന്ത്രി അമിത് ഷായോട് ആണ് ആവശ്യവുമായി റിയ രംഗത്തെത്തിയിരിക്കുന്നത്.
സുശാന്തിന്റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഒരു മാസം പിന്നിടുന്നുവെന്നും അദ്ദേഹത്തെ ഈ വഴി സ്വീകരിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയത് എന്താണെന്ന് തനിക്കറിയണമെന്നും റിയ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യവും റിയ മുന്നോട്ടു വെച്ചിരിക്കുന്നത്.
‘ഞാന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ഗേള്‍ഫ്രണ്ട് റിയ ചക്രബര്‍ത്തിയാണ്. അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഇപ്പോള്‍ ഒരുമാസം പിന്നിടുന്നു. എനിക്ക് സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്നിരുന്നാലും നീതിയ്ക്കുവേണ്ടി ഈ വിഷയത്തില്‍ ഒരു സിബിഐ അന്വേഷണം ഉണ്ടാവണമെന്ന് താങ്കളോട് ഞാന്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു. ഈ വഴി സ്വീകരിക്കാന്‍ സുശാന്തിനെ സമ്മര്‍ദ്ദപ്പെടുത്തിയത് എന്തെന്നറിയണമെന്നേ എനിക്കുള്ളൂ’, റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒരു മാസത്തിനു ശേഷം കുഞ്ഞ് എല്‍വിനെ കണ്ടതിന്റെ സന്തോഷത്തിലാണ്
എല്‍ദോസും ഷീനയും, എന്നാല്‍ തൊട്ടപ്പുറത്ത് കണ്ണീര്‍ തുടയ്ക്കുകയാണ് ഡോക്ടര്‍ മേരി അനിത. കുഞ്ഞനുജനെ വിട്ടുപിരിയുന്ന സങ്കടമുണ്ട് നിമ്രോദിനും മനാശെയ്ക്കും മൗഷ്മി ഇസെബെലയ്ക്കും.
കഴിഞ്ഞ ഒരുമാസമായി ഈ ഡോക്ടറമ്മയായിരുന്നു എല്‍വിന്റെ അമ്മ. ‘ഒരു മാസം അവനും ഞാനും മാത്രം, ഇന്ന് കുഞ്ഞിനെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഈശ്വരന്‍ ഏല്‍പിച്ച ഒരു ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമുണ്ട്. എന്നാലും സങ്കടം എന്നു പറഞ്ഞാല്‍ പോരാ, സഹിക്കാനാവാത്തത്ര സങ്കടമുണ്ട്’ ഡോ. മേരി അനിത പറയുന്നു.
മാതാപിതാക്കളുടെ കോവിഡ് ഫലം പോസിറ്റീവ് ആകുകയും ആറു മാസം മാത്രം പ്രായമായ മകന്‍ നെഗറ്റിവ് ആകുകയും ചെയ്തതിനെ തുടര്‍ന്ന് ആരു നോക്കാനില്ലാത്ത കുഞ്ഞിന് കഴിഞ്ഞ ഒരു മാസമായി അമ്മയായി മാറുകയായിരുന്നു ഡോക്ടര്‍ മേരി അനിത. ഒരു മാസമായി മേരി അനിത, സ്വന്തം കുടുംബത്തില്‍ നിന്ന് അകന്ന് കുഞ്ഞിനോടൊപ്പം ക്വാറന്റിനിലായിരുന്നു.
ഹരിയാനയിലെ ആശുപത്രിയില്‍ നഴ്‌സിങ് ജോലിയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശികളായ ഷീനയ്ക്കും ഭര്‍ത്താവിനും കോവിഡ് പോസിറ്റീവാകുകയും ആറു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു.
കോവിഡ് പോസിറ്റീവായ ആളുകളുടെ വാര്‍ഡില്‍ എങ്ങനെ കുഞ്ഞിനെ താമസിപ്പിക്കും? മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞിനെ ആരെ ഏല്‍പിക്കും? പെരുമ്പാവൂരിലെ വീട്ടിലുള്ളതു പിതാവിന്റെ മുത്തശ്ശിയും രോഗിയായ മുത്തച്ഛനും മാത്രം. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും അധികൃതരും കുഴങ്ങി. ശിശുക്ഷേമ സമിതി മുന്‍പാകെ പ്രശ്‌നമെത്തി.
ഒടുവില്‍, അന്വേഷണം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് എന്ന സ്ഥാപനം നടത്തുന്ന ഡോ. അനിതയിലെത്തി. ഇത്തരം കുട്ടികള്‍ക്കായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ‘ജ്യോതി’ എന്ന പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ കൂടിയായ അനിത ആ ദൗത്യം ഏറ്റെടുത്തു. അഭിഭാഷകനായ ഭര്‍ത്താവും 3 മക്കളും പിന്തുണച്ചു.
അങ്ങനെ ഉണ്ണിക്കൊപ്പം അനിത കഴിഞ്ഞ 15ന് ക്വാറന്റീനില്‍ പ്രവേശിച്ചു. 19നു കുഞ്ഞിന്റെ രണ്ടാം ടെസ്റ്റിലും ഫലം നെഗറ്റീവ്. കഴിഞ്ഞ 21-ാം തിയതി വരെ ഞാനും ഉണ്ണിയും കളമശ്ശേരി മെഡിക്കല്‍ കോളെജിലായിരുന്നു. കുഞ്ഞിന്റെ ഫലം നെഗറ്റീവായതോടെ 23-ന് രാത്രി ഫ്‌ളാറ്റിലേക്ക് വരുകയായിരുന്നു.
എറണാകുളത്തെ ഞങ്ങളുടെ ഫ്‌ലാറ്റിലെ തന്നെ മറ്റൊരു ബ്ലോക്കിലാണ് ഉണ്ണിയ്‌ക്കൊപ്പം ഞാനും ക്വാറന്റൈനില്‍ കഴിഞ്ഞത്. ആദ്യത്തെ ദിവസമൊക്കെ അവന്‍ കരച്ചിലും ബഹളവുമുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞതോടെ ഞാനുമായി അവന്‍ സൗഹൃദമായി.
ഭര്‍ത്താവിന്റെയും മക്കളുടെയും പിന്തുണ കൊണ്ടാണെനിക്ക് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ സാധിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അഞ്ചാംക്ലാസ്സുകാരി മിവ്ഷ്മി ഇസബെല്ലിന് പുറമെ 12-ല്‍ പഠിക്കുന്ന നിംരോധും എഴാം ക്ലാസ്സുകാരന്‍ മനാസെയുമാണ് ഡോ. മേരിയുടെ മക്കള്‍. അഡ്വ.സാബുവാണ് ഭര്‍ത്താവ്.
വൈറ്റിലയിലെ അനിതയുടെ ഫ്‌ലാറ്റില്‍വച്ചായിരുന്നു എല്‍വിനെ അവന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. മനസ് പറിച്ചു നല്‍കുന്ന സങ്കടത്തിലാണ് കുഞ്ഞിനെ കൈമാറിയതെന്ന് ഡോ.മേരി അനിത പറയുന്നു. ‘മക്കള്‍ക്കും സങ്കടമായി. അവനും വലിയ സങ്കടമായിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം പോയിട്ടും കളിചിരികളൊന്നുമില്ലെന്നാണ് അറിഞ്ഞത്. അപരിചിത സ്ഥലത്തെത്തിയ പോലെ.
ഇന്നു വൈകിട്ട് നമുക്ക് അവനെ കാണാന്‍ പോയാലോ എന്ന് മക്കള്‍ പറഞ്ഞപ്പോള്‍ നിരുല്‍സാഹപ്പെടുത്തുകയായിരുന്നു… മേരി അനിത പറയുന്നു.
ഡോക്ടര്‍ മേരി അനിതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ലെന്ന് ഡോ. അനിതയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹജീവികളോട് കാണിക്കുന്ന നിസ്വാര്‍ഥമായ സ്‌നേഹത്തിനും ത്യാഗത്തിനും ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
അഭൂതപൂര്‍വമായ ഒരു പ്രതിസന്ധിയിലൂടെ നമ്മള്‍ കടന്നു പോകുന്ന ഒരു കാലമാണിത്. ലോകമൊന്നടങ്കം ഒരു മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. രോഗത്തിനു വിട്ടുകൊടുക്കാതെ ഓരോ മനുഷ്യന്റേയും ജീവന്‍ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെ നിലയുറപ്പിച്ചേ തീരൂ. ആ ലക്ഷ്യം നിറവേറ്റാന്‍ നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധം മനുഷ്യത്വമാണ്, നമ്മുടെ സഹജീവികളോടുള്ള കറകളഞ്ഞ സ്‌നേഹമാണ്.
ആ സ്‌നേഹത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് ഡോ. മേരി അനിതയും കുടുംബവും നമുക്ക് മുന്നില്‍ തീര്‍ത്തത്. അമ്മയും അച്ഛനും ക്വാറന്റൈനില്‍ പോകേണ്ടി വന്ന സാഹചര്യത്തില്‍ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുക്കുകയും, ഒരു മാസത്തോളം ആ കുഞ്ഞിന്റെ സംരക്ഷണ ചുമതല അവര്‍ നിര്‍വഹിക്കുകയും ചെയ്തു. നിസ്വാര്‍ഥമായ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ഈ ഗാഥകളാണ് ഈ കാലത്ത് നമ്മുടെ പ്രതീക്ഷയും പ്രചോദനവുമാകുന്നത്. ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നു. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ല. നമ്മളീ കാലവും മറികടന്നു കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിജി ഡോക്ടര്‍മാര്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ സര്‍ജറി വാര്‍ഡ് അടച്ചു.
യൂണിറ്റിലെ മുപ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. അതേസമയം, കോട്ടയത്ത് ഏറ്റുമാനൂരില്‍ കീഴ്ശാന്തിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മേല്‍ശാന്തി നിരീക്ഷണത്തിലേക്ക് മാറി.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ രോഗ ഉറവിടം സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയില്ല.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം ഒതുക്കി തീർത്ത കായിക താരത്തിനെതിരായ അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കായിക താരം ബോബി അലോഷ്യസ് നടത്തിയത് ഗുരുതര അഴിമതിയെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി ചാക്കോ
ഇംഗ്ലണ്ടിൽ പഠിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ഫണ്ടുകളിൽ നിന്ന് അനുവദിച്ച 49 ലക്ഷം രൂപ ബോബി അലോഷ്യസ് ദുർവിനോയം ചെയ്തു. സർക്കാരുമായി ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചു. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ സ്ഥാപനം തുടങ്ങിയെന്നും സലിം പി ചാക്കോ പറഞ്ഞു.
2016ൽ ബോബി അലോഷ്യസിനെതിരെ പല പരാതികളും ഉയർന്നിരുന്നു. ഇത് അഞ്ജു ബോബി ജോർഡിന്റെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് കൗൺസിൽ വിശദമായി ചർച്ച ചെയ്തു. പഴയ ഫയലുകൾ കൃത്യമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബോബി അലോഷ്യസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. വിഷയത്തിൽ
വിജിലൻസ് അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പരാതി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറിയിരുന്നുവെന്നും സലിം പി ചാക്കോ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പ് തല അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഐടി മേഖലയിലുള്ള വിവിധ സ്ഥാപനങ്ങളിലെ നിയമനം ക്രമാനുസരണമാണോ എന്ന് പരിശോധിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കും.
സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടഫിക്കറ്റ് ചമച്ചു എന്ന ആരോപണത്തില്‍ നിലവില്‍ സംസ്ഥാന പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ത്തന്നെ അതിന് തീവ്രവാദവുമായുള്ള ബന്ധവും കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നുണ്ട്. ഇതില്‍ സംസ്ഥാന പോലീസിന് ഒന്നും ചെയ്യാനില്ല. അത് അന്വേഷിക്കുന്നതിന് സിബിഐയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ സ്വർണക്കടത്തിന് പിന്നിൽ വമ്പൻമാരുണ്ടെന്ന് പ്രതി സരിത്തിന്റെ അഭിഭാഷകൻ. സ്വപ്നയും സരിത്തും സ്വർണക്കടത്തിൽ പങ്കാളികളായിരിക്കാം. അവർക്കു പിന്നിൽ വമ്പൻമാരുണ്ട്– അഡ്വക്കറ്റ് കെ. കൃഷ്ണൻ നായർ പറഞ്ഞു.
നയതന്ത്ര പാഴ്സലിൽ സ്വർണം ഉണ്ടെന്നു സരിത് പറഞ്ഞു. നേരിട്ടു പോകരുതെന്നു പറഞ്ഞെങ്കിലും സരിത്ത് നിർദേശം പാലിച്ചില്ല. സ്വപ്നയുടെ ഭർത്താവ് എം. ശിവശങ്കറിന് അനുജനെപ്പോലെയാണ്.
സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയ്ക്കും പങ്കുണ്ടാകാം. ഒരു അറബിയുടെ പേരിലാണു പാഴ്സൽ വന്നത്. സ്വപ്നയും ഇവരുടെ കരുക്കളായി. വലിയ റാക്കറ്റിന് അകത്തു വീണുപോയി. ശിവശങ്കറിന്റെ അനുജനായിട്ടു വരും സ്വപ്നയുടെ ഭർത്താവ്. അകന്ന ബന്ധുക്കളാണ് ഇവര്‍. സ്വപ്നയുമായി അനുജന്റെ ഭാര്യയെന്ന നിലയിലുള്ള ബന്ധമാണ് ശിവശങ്കറിന്. അല്ലാതെ വേറൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നും കൃഷ്ണൻ നായർ പറഞ്ഞു.
സ്വന്തം ലേഖകന്‍
കൊച്ചി : കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കായിക മന്ത്രി ഇപി ജയരാജന്‍ . കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കായികതാരം ബോബി അലോഷ്യസ് കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം . ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നല്‍കി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയയ്ച്ചത് . അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ ലണ്ടനില്‍ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുന്‍പ് പലതവണ ഈ ആരോപണം ഉയര്‍ന്നപ്പോഴും ഇതിനെ നിരാകരിച്ച് ഇവര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍, അവര്‍ ലണ്ടനില്‍ ആരംഭിച്ച കമ്പനിയുടെ രജിസ്ട്രേഷന്‍ രേഖകള്‍ അടക്കമുള്ളവ ഇപ്പോള്‍ പുറത്ത് വന്നിരുന്നു . യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേര്‍സ്ഷ്വറിയില്‍ ഇവര്‍ ആരംഭിച്ചത്. രേഖകള്‍ പ്രകാരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇവര്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു.
2003ല്‍ 15 ലക്ഷം രൂപയാണ് കേരള സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ 34 ലക്ഷം രൂപയോളം ഇവര്‍ക്ക് നല്‍കി. ബിഎസ്സി സ്പോര്‍ട്സ് സയന്‍സ് പൂര്‍ത്തിയാക്കി തിരികെ വന്ന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം. ഇത് മറികടന്നാണ് ഇവര്‍ കമ്പനി രൂപീകരിച്ചത്. ഭര്‍ത്താവിനെ പരിശീലകന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്. പിടിക്കപ്പെടുമെന്ന് ഉറപ്പാകുന്ന ഘട്ടത്തില്‍ 10 വര്‍ഷത്തിനു ശേഷം ഇവര്‍ തിരികെ എത്തുകയും ഒരു മാപ്പപേക്ഷ പോലുമില്ലാതെ സര്‍വീസില്‍ പ്രവേശിക്കുകയും ചെയ്തു.
കൊൽക്കത്ത∙ ബംഗാളിന്റെ രഞ്ജി ട്രോഫി താരം കൂടിയായിരുന്ന മൂത്ത സഹോദരൻ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഹോം ക്വാറന്റീനിൽ. കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കൂടിയായ സ്നേഹാശിഷിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. സ്നേഹാശിഷുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിലാണ് ഗാംഗുലിയും ക്വാറന്റീനിൽ പ്രവേശിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്നേഹാശിഷിനെ ആശുപത്രിയിലേക്കു മാറ്റി. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് കടുത്ത പനിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ബെല്ലെ വ്യൂ ഹോസ്പിറ്റലിൽ ചികിത്സയിലാണ് അദ്ദേഹം’ – ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി പിടിഐയോട് പറഞ്ഞു.
‘വൈകീട്ടോടെയാണ് സ്നേഹാശിഷിന് കോവിഡ് സ്ഥിരീകരിച്ച റിപ്പോർട്ട് പുറത്തുവന്നത്. തുടർന്ന് ചട്ടമനുസരിച്ച് സൗരവ് ഗാംഗുലിയും ക്വാറന്റീനിലേക്ക് മാറി’ – ബിസിസിഐ പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്നേഹാശിഷ് ഗാംഗുലി താമസിക്കുന്ന വസതിയിലേക്ക് അടുത്തിടെ താമസം മാറിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചത്.
അബുദാബി∙ യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു. അനുമതി ലഭിച്ച സർവീസുകളിൽ പകുതി പോലും ഉപയോഗപ്പെടുത്താതെയാണ് പലരും പിൻവാങ്ങുന്നത്. യാത്രക്കാരില്ലാത്തതാണ് പ്രധാന കാരണം.
തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാർക്കായുള്ള നെട്ടോട്ടത്തിലായിരുന്നു പല സംഘാടകരും. വന്ദേഭാരത് നാലാം ഘട്ടം തുടക്കത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ ആളെ നിറയ്ക്കാനും എംബസിയും എയർലൈനും വല്ലാതെ പ്രയാസപ്പെട്ടിരുന്നു. എംബസിയിൽ റജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽനിന്ന് 1300 പേരെ വിളിച്ചാണ് ഒരു വിമാനത്തിലേക്ക് ആളെ തരപ്പെടുത്തിയതെന്നാണ് അന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞത്.
യാത്രക്കാർ കുറഞ്ഞതോടെ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്നും ഉടൻ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ട് വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.
നാട്ടിലേക്കു പോകാനായി യുഎഇയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലുമായി റജിസ്റ്റർ ചെയ്തത് 5.2 ലക്ഷത്തിലേറെ പേർ. കഴിഞ്ഞ ആഴ്ചത്തെ കണക്കുപ്രകാരം നാട്ടിലേക്കു മടങ്ങിയതാകട്ടെ വന്ദേഭാരത് വിമാനങ്ങളിൽ 1.55 ഉൾപെടെ ഏതാണ്ട് 2 ലക്ഷത്തിൽ താഴെ ആളുകൾ മാത്രം. ശേഷിച്ച 3.2 ലക്ഷം പേർ യാത്ര വേണ്ടന്നുവച്ചുവെന്നതിന് പല കാരണങ്ങളുണ്ട്.
സർക്കാരും നാട്ടുകാരും കുടുംബക്കാരും പ്രവാസികളോടുള്ള കാണിക്കുന്ന വിവേചനപരമായ നടപടി യാത്ര വേണ്ടന്നുവയ്ക്കാൻ പ്രവാസികളെ പ്രേരിപ്പിച്ചു.
ചാർട്ടേഡ് സർവീസിന്റെ നിയമങ്ങളിൽ ഇടയ്ക്കിടെ മാറ്റം വരുത്തിയതും ചിലരെ പിന്തിരിപ്പിച്ചു.
നാട്ടിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയും ഇവിടെ ശാന്തമാകുകയും ചെയ്തതിനാൽ യാത്ര ഒഴിവാക്കിയവരുമുണ്ട്.
നാട്ടിലെത്തിയാൽ ക്വാറന്റീനിൽ കഴിയണം. അതിനാൽ ചെറിയ അവധി മാത്രമുള്ളവർ നാട്ടിൽ പോകുന്നത് നീട്ടിവയ്ക്കുന്നു.