നാട്ടില്‍ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ വരുമ്പോഴാണ് കുടുംബം പുലര്‍ത്താന്‍ പലരും പ്രവാസലോകത്തേക്ക് ചേക്കേറുന്നത്. എന്നാല്‍ പ്രവാസലോകത്തു നിന്നും വരുന്ന അപ്രതീക്ഷിത മരണവാര്‍ത്തകള്‍ വേദനയുളവാക്കുന്നതാണ്.

നിതൃവൃത്തിക്കായി പ്രവാസ ലോകത്തെത്തി ഒടുവില്‍ മരണം കീഴടക്കിയ അസ്‌കര്‍ എന്ന യുവാവിനെകുറിച്ച് ഹൃദയവേദനയോടെ തുറന്നെഴുതുകയാണ് സ്റ്റാലിന്‍ രാജെന്ന യുവാവ്. പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ കടം തീര്‍ക്കാനും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനുമാണ് 24 വയസ്സുകാരനായ അസ്‌കര്‍ പ്രവാസലോകത്തെത്തിയത്.

സ്ഥിരമായ ഒരു ജോലി ശരിയാവാത്തതിനാല്‍ കുറഞ്ഞ ദിവസം കൂടിയുള്ള വിസിറ്റിങ്ങ് കഴിഞ്ഞ് നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ റൂം മേറ്റ് വിളിച്ചു നോക്കിയപ്പോഴേക്കും എല്ലാരേയും കണ്ണീരിലാഴ്ത്തി എന്നന്നേക്കും നിദ്രയിലാണ്ട് പോയിരുന്നു.- സ്റ്റാലിന്‍ വേദനയോടെ പറയുന്നു.

നെഞ്ചുതകരും വേദനയോടെ കുറിപ്പ്

നാട്ടില്‍ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ ആയപ്പോഴാണ് പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ കടവും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും കൂലിപ്പണിക്കാരനായ ഉപ്പയ്ക്ക് സാമ്പത്തികമായി ഒരു സഹായവും ആവുമല്ലോ എന്ന് കരുതിയാണ് മൂന്ന് ആണ്മക്കളും , മൂന്ന് പെണ്മക്കളുമുള്ള കുടുംബത്തിലെ ഇരുപത്തിനാല് വയസ്സുള്ള രണ്ടാമത്തെ പുത്രനായ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശിയായ അസ്‌കര്‍ ദുബായിലേക്ക് വിസിറ്റിങ്ങില്‍ കയറി വന്നത്.

എന്നാല്‍ കൊറോണ എന്ന മഹാമാരി അസ്‌കറിന്റെ ഭാവിയിലും കരിനിഴല്‍ പരത്തി. ദിവസച്ചിലവിനും മറ്റുമായി ദുബായ് കറാമയിലെ അല്‍ അത്താര്‍ ഷോപ്പിംഗ് മാളില്‍ ചെറിയ ഒരു ജോലിയില്‍ കയറി. അതിനിടയില്‍ മൂന്ന് വിസിറ്റിങ്ങും എടുക്കേണ്ടി വന്നു. സ്ഥിരമായ ഒരു ജോലി ശരിയാവാത്തതിനാല്‍ കുറഞ്ഞ ദിവസം കൂടിയുള്ള വിസിറ്റിങ്ങ് കഴിഞ്ഞ് നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ റൂം മേറ്റ് വിളിച്ചു നോക്കിയപ്പോഴേക്കും എല്ലാരേയും കണ്ണീരിലാഴ്ത്തി എന്നന്നേക്കും നിദ്രയിലാണ്ട് പോയിരുന്നു.

ചുരുങ്ങിയ മാസം കൊണ്ട് തന്നെ നല്ല പെരുമാറ്റം കൊണ്ട് ഷോപ്പിങ്ങ് മാളിലെ എല്ലാവരുടേയും ഹൃദയം കീഴടക്കിയിരുന്നു . ഇന്നലെ മരിച്ചിട്ടും ഇന്നും കൂട്ടുകാരുടെ കണ്ണീര്‍ തോര്‍ന്നില്ല. ആ സഹോദരന്റെ കുടുംബത്തിന് സഹന ശക്തി നല്‍കണമേയെന്ന് പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു. മരണം എന്നത് ചെരിപ്പിന്റെ വാര്‍ കാലിനോടടുത്ത് നില്‍ക്കുന്നത് പോലെയാണ് എന്ന വചനം എത്ര സത്യമാണ്.