സ്വര്‍ണക്കടത്ത് കേസിൽ സ്വപ്നയും സന്ദീപും 14 ദിവസം റിമാന്‍ഡില്‍. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂര്‍ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റും. സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് സെന്ററിലേക്കും കൊണ്ടുപോകും. നാളെ കോവിഡ് പരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടി.
എൻ.ഐ.എ പ്രത്യേക ജഡ്ജ് പി.കൃഷ്ണകുമാര്‍ കോടതിയിലെത്തിയിരുന്നു. പ്രധാന്യം കണക്കിലെടുത്ത് ഞായറാഴ്ച പ്രത്യേക സിറ്റിങ് ഒരുക്കിയത്. കനത്ത പൊലീസ് അകമ്പടിയിലായിരുന്നു കോടതിയിലേക്കുള്ള യാത്ര.
നേരത്തെ കൊച്ചിയിലെത്തിക്കുന്നതിന് മുമ്പ് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. യാത്രയ്ക്കിടയില്‍ സ്വപ്നയെ കൊണ്ടുവന്ന എന്‍ഐഎ സംഘത്തിന്റെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സ്വപ്നയേയും സന്ദീപിന്റെ വാഹനത്തിലേക്ക് മാറ്റി. ദേശീയപാതയോരത്ത് പലയിടത്തും പ്രതികള്‍ക്കെതിരെ പ്രതിഷേധങ്ങളുണ്ടായി. എന്‍.ഐ.എ ഓഫിസ് വളപ്പില്‍ കടന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.
സ്വപ്നയും സന്ദീപും പിടിയിലായത് ബെംഗലൂരുവില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ പദ്ധതി തയാറാക്കുന്നതിനിടെ. രണ്ടു ദിവസം മുമ്പ് താമസിച്ചിരുന്ന ഹോട്ടല്‍ മാറി കൊറമംഗലയിലെ പുതിയ ഹോട്ടലിലെത്തി റൂമെടുത്ത് അരമണിക്കൂര്‍ പിന്നിടും മുമ്പ് ഇരുവരും പിടിയിലായി. ഇവരില്‍ നിന്ന് പാസ്പോര്‍ട്ടും മൂന്നുമൊബൈല്‍ ഫോണുകളും രണ്ടരലക്ഷം രൂപയും എന്‍ഐഎ പിടിച്ചെടുത്തു. നൈറ്റ് കര്‍ഫ്യൂവും കര്‍ശനപരിശോധനയും പിന്നിട്ടാണ് പ്രതികള്‍ ബെംഗളൂരുവിലെത്തിയത്.
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ പുളിങ്കുന്നിൽ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 72,070 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ദുബായ് ∙ നയതന്ത്ര ബാഗേജിൽ ദുബായിൽ നിന്ന് കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഇയാൾ. എൻഐഎ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മൂന്നാം പ്രതിയാണ് ഫാസിൽ.
ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസിൽ, ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം.
ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണു സൂചന. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നതെന്ന് അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിലാണ് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കള്ളക്കടത്ത് നടത്തിയത്. ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാൾ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഒന്നാം പ്രതി സരിത്തിനെ കഴിഞ്ഞ ദിവസവും ഒളിവിൽ കഴിയുകയായിരുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ശനിയാഴ്ചയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഫാസിൽ ഫരീദിനെ കൂടി പിടികൂടുന്നതോടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലേയ്‌ക്കുള്ള 2020 ബാച്ചിലേയ്ക്കുള്ള എംസിഎ പ്രവേശനത്തിന് വേണ്ടി എൽബിഎസ് നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുവാൻ മാക്ഫാസ്റ്റിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്മെന്റിൻെറ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം നടത്തപ്പെടുന്നു . ബിരുദതലത്തിലോ പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ് , കംപ്യൂട്ടർ സയൻസ് , സ്റ്റാറ്റിറ്റിക്‌സ് , ഓപ്പറേഷൻ റിസർച്ച് എന്നീ വിഷയങ്ങൾ ഏതെങ്കിലും പഠിച്ചിട്ടുള്ള ബിരുദം കഴിഞ്ഞവർക്കോ അവസാനവർഷ പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
എൽബിഎസ് എക്സാമിനേഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 ആണ്. ജൂലൈ 25 നാണ് എൽബിഎസ് എംസിഎ പ്രവേശന പരീക്ഷ നടത്തുന്നത്. എംസിഎ പഠിക്കുന്ന കുട്ടികൾക്ക് സാധ്യതകളേറെയാണ്. കമ്പ്യൂട്ടർ അപ്ലിക്കേഷനു പ്രാധാന്യം കൊടുക്കുന്ന കോഴ്സ് ആയതുകൊണ്ടു തന്നെ നിരവധി സാധ്യതകളാണ് എംസിഎ ക്കാർക്കുള്ളത് .ഡാറ്റാ അനലിറ്റിക്സും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും കൃത്രിമ ബുദ്ധിയും പുതിയ പുതിയ തലത്തിലേക്കാണ് ലോകത്തെ നയിക്കുന്നത്. ഐഒടി യുടെ കാലത്ത് നവീന തൊഴിൽ സങ്കേതങ്ങൾ കണ്ടെത്താൻ എംസിഎ കോഴ്സ് ഏറെ ഉപകരിക്കും.
താല്പര്യമുള്ള വിദ്യാർത്‌ഥികൾക്ക് താഴെപറയുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് .
മുംബൈ∙ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബച്ചൻ കുടുംബത്തിൽ കൂടുതൽ പേർക്ക് രോഗ സ്ഥിരീകരണം. നടിയും അഭിഷേകിന്റെ ഭാര്യയുമായ ഐശ്വര്യ റായ്, മകൾ ആരാധ്യ (8) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റി.
ഇരുവരുടെയും ആന്റിജൻ പരിശോധനാഫലം നേരത്തെ നെഗറ്റീവായിരുന്നു. തുടർന്ന് സ്രവപരിശോനയും നടത്തി. അതിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. എന്നാൽ സ്രവ പരിശോധനയിൽ അമിതാഭ് ബച്ചന്റെ ഭാര്യ ജയ, മകൾ ശ്വേത, കൊച്ചുമക്കളായ നവ്യ, അഗസ്ത്യ എന്നിവരുടെ ഫലം നെഗറ്റീവാണ്.
ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു. അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് അൻസാരി അറിയിച്ചു.
ലക്ഷണങ്ങൾ പുറത്തുവന്ന് 10–12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക. ബച്ചന് രോഗലക്ഷണങ്ങൾ കണ്ടിട്ട് 5ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പോസിറ്റീവ് ആണെന്ന് ബച്ചൻ തന്നെയാണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിവരം സ്ഥിരീകരിച്ചു.
ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന താരങ്ങളിലൊരാളാണ് ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്ന താരം നൃത്തത്തേയും ജീവവായുവായി കൊണ്ടുനടക്കുന്നയാളാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും നൃത്തത്തില്‍ സജീവമായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ത്തന്നെ ദിവ്യ ഉണ്ണിയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. അരുണ്‍കുമാറുമായുള്ള വിവാഹവും കുഞ്ഞതിഥിയുടെ വരവുമെല്ലാം ആരാധകരും അറിഞ്ഞിരുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരുമായുള്ള ബന്ധത്തെക്കുറിച്ച് റഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. കഥ ഇതുവരെയെന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിനി ഹരിദാസുമായുള്ള ബന്ധത്തെക്കുറിച്ച് ദിവ്യ ഉണ്ണി വെളിപ്പെടുത്തിയത്. ഇരുവരേയും ഒന്നിപ്പിച്ച പരിപാടിയുടെ അവതാരക പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു. കഥ ഇതുവരെയെന്ന പരിപാടിയുടെ പഴയ എപ്പിസോഡുകളെല്ലാം വീണ്ടും വൈറലായി മാറിയിരുന്നു. ദിവ്യ ഉണ്ണി പങ്കെടുത്ത എപ്പിസോഡിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
ദിവ്യ ഉണ്ണിയും രഞ്ജിനി ഹരിദാസും
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന വ്യത്യസ്തമായ പരിപാടികളിലൊന്നായിരുന്നു കഥ ഇതുവരെ. താരങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെക്കുറിച്ചും പ്രിയപ്പെട്ടവരുമെല്ലാം പരിപാടിയുടെ വേദിയിലേക്ക് എത്തിയിരുന്നു. ദിവ്യ ഉണ്ണിയെ അമ്പരപ്പിച്ചായിരുന്നു പരിപാടിയിലേക്ക് രഞ്ജിനി ഹരിദാസ് എത്തിയത്. ഈ വരവ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. വര്‍ഷങ്ങളായി ഞങ്ങള്‍ ഇരുവരും അയല്‍ക്കാരാണെന്ന് പറഞ്ഞായിരുന്നു രഞ്ജിനി തുടങ്ങിയത്.
ദിവ്യയെക്കുറിച്ച്
സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ദിവ്യയെ അറിയാമായിരുന്നു തനിക്കെന്ന് രഞ്ജിനി പറയുന്നു. ദിവ്യയുടെ കുടുംബം സ്ഥലം വിറ്റപ്പോള്‍ അത് വാങ്ങിച്ചായിരുന്നു ഞങ്ങള്‍ വീട് വെച്ചത്. അതിന് മുന്‍പ് അവരുടെ വീടിന് തൊട്ടടുത്തായിരുന്നു ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. എല്ലായിടത്തും ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യയെന്ന് അമ്മ ആ സമയത്ത് പറയുമായിരുന്നു. അത് തനിക്ക് പാരയായിരുന്നുവെന്നും രഞ്ജിനി പറഞ്ഞിരുന്നു.
ചീത്തപ്പേരാണ്
എന്റെ കാര്യത്തിലാണെങ്കില്‍ ഡിസിപ്ലിന്‍ഡാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇത്രയും നല്ല കുട്ടി അവിടെയുണ്ടായിരുന്നത് എനിക്ക് ചീത്തപ്പേരായിരുന്നു. അച്ഛന് വളരെയധികം ഇഷ്ടമുള്ള അഭിനേത്രി കൂടിയാണ് ദിവ്യ. അമ്മയുടെ പെറ്റായിരുന്നു. ഇപ്പോഴത്തെ ഗ്ലാമറൊന്നുമുണ്ടായിരുന്നില്ല. സിനിമയിലും സിംപിളായിരുന്നു. അധികം ഒച്ചയും ബഹളമോ ഗ്ലാമറസോ ഒന്നുമല്ലായിരുന്നു.
കോളേജിലായപ്പോള്‍
കോളേജില്‍ ദിവ്യ എന്റെ സീനിയറാണ്. അതിന് മുന്‍പ് നടന്ന മിസ് കേരള മത്സരം ഹോസറ്റ് ചെയ്തത് ദിവ്യയായിരുന്നു. അന്ന് നീയാണ് വിജയിയാണ് എന്ന് പറയാനായി കുറേ കഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് വെച്ച് ഞങ്ങള്‍ അവിടെ നിന്ന് മാറിത്താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തിരിച്ചെത്തിയിരുന്നു. ദിവ്യ ഉണ്ണിയുടെ വീടല്ലേ, അതിനടുത്ത് എന്നായിരുന്നു ആ സമയത്തെ ലാന്‍ഡ്മാര്‍ക്ക്. ശരിക്കും റീയൂണിയനായിരുന്നു ഈ വരവെന്നും താരം പറഞ്ഞിരുന്നു. ദിവ്യയുടെ മറ്റ് സുഹൃത്തുക്കളും ടീച്ചറുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുള്ള 200 മീറ്ററിലെ ലോക റെക്കോര്‍ഡ് മികച്ച വ്യത്യാസത്തില്‍ അമേരിക്കയുടെ നോഹ ലൈലെസ് തകര്‍ത്തപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി. കാരണം ലൈലെസ് ഇതിനു മുന്നുള്ള കരിയര്‍ ബെസ്റ്റ് ടൈം 19.50 സെക്കന്റാണ്. ആ ലൈലെസ് ബോള്‍ട്ടിന്റെ 19.19 സെക്കറ്റിന്റെ റെക്കോര്‍ഡ് 18.90 സെക്കന്റില്‍ ഓടിയെത്തി തകര്‍ത്തു എന്നു പറയുമ്പോള്‍ സംശയം ജനിക്കുന്നത് സ്വാഭാവികം.
ഫ്ളോറിഡയിലെ ശക്തമായ കാറ്റ് നല്‍കിയ ആനുകൂല്യത്തിലാണ് ലൈലെസ് ചരിത്രം കുറിച്ചതെന്നൊക്കെ കമെന്ററി വന്നു തുടങ്ങി. ബി ബി സി കമെന്റേറ്റര്‍ സ്റ്റീവ് ക്രാം ആശ്ചര്യം പ്രകടിപ്പിച്ചു. ഇത് സത്യമാകാനിടയില്ലെന്ന് സ്റ്റീവ് സൂചിപ്പിച്ചു. വൈകാതെ അബദ്ധം തിരിച്ചറിഞ്ഞു.
അമേരിക്കന്‍ താരം ഓടിയത് തെറ്റായ ട്രാക്കിലായിരുന്നു. പതിനഞ്ച് മീറ്റര്‍ കുറവുള്ള ട്രാക്കിലോടിയാണ് ലൈലെസ് 18.90 സെക്കന്‍ന്റില്‍ ഫിനിഷ് ചെയ്തത്. ട്രാക്ക് മാറി ഓടിയ താരത്തെ മത്സരശേഷം റിസള്‍ട്ടില്‍ നിന്നൊഴിവാക്കി.
ക്രിസ്റ്റഫെ ലെമെയ്തറെയും ചൗരാന്‍ഡി മാര്‍ട്ടിനയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ജേതാവിന് പതിനായിരം ഡോളറാണ് സമ്മാനത്തുക.
സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‍ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇരുവരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണെന്നാണ് പുറത്ത് വരുന്ന വിവരം.
ബംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍ സന്ദീപിനെയും സ്വപ്നയെയും ബംഗളൂരുവില്‍നിന്ന് തന്നെ എന്‍ഐഎ. സംഘം പിടികൂടുകയായിരുന്നു.
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു.
രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ഐഎ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചെന്നാണ് വിവരം
ആദ്യമായി ടെസ്റ്റ് നായകനായെത്തിയ മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സും, 150 വിക്കറ്റുകളും നേടിയ താരങ്ങളുടെ പട്ടികയില്‍ സ്റ്റോക്‌സ് രണ്ടാമതായി സ്ഥാനം പിടിച്ചു. തന്റെ 64ാം ടെസ്റ്റിലാണ് സ്‌റ്റോക്‌സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
വിന്‍സീസിനെതിരെ ഏജീസ് ബൗളില്‍ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലാണ് സ്റ്റോക്ക്‌സ് ഈ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് സ്റ്റോക്ക്‌സ്.
63ം മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സാണ് പട്ടികയില്‍ ഒന്നാമന്‍. ജാക്വസ് കാലിസ്, ഇയാന്‍ ബോതം, കപില്‍ദേവ്, ഡാനിയല്‍ വെട്ടോറി എന്നിവരാണ് സ്റ്റോക്കിസിന് പിന്നിലായി പട്ടികയിലുള്ളത്.
ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ 170 റണ്‍സിന്റെ മാത്രം ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഇതോടെ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാകും.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വലയിൽ ആയിരുന്നതായി വിവരം. വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്. ഡൊംലൂർ എൻഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയതെന്നും സൂചനയുണ്ട്.
ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം. കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവിൽ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുൻകൂർ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊച്ചിയിലും ഇവർ എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവർ ബെംഗളൂരുവിലേക്കു കടന്നത്.
ഫോൺ ഉൾപ്പെടെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്ന ഒന്നും കയ്യിൽ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാൽ മകൾ ഉപയോഗിച്ച ഫോൺ ഇവർക്ക് കുരുക്കാകുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം അവരുടെ ഭർത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തി. ഇവർ താമസിക്കാൻ എത്തിയ കോറമംഗലയിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് എൻഐഎയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവിടെയെത്തിയ സംഘം ഫ്ലാറ്റിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിലാണ് ഇവർ തങ്ങിയതെന്നാണ് വിവരം.
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കൈമാറിയാണ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതൽ തന്നെ കേന്ദ്ര ഇന്റലിജൻസ് പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കി. ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന കേസു കൂടിയായതിനാൽ ഈ വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന പൊലീസിനുള്ളതു പോലെ കടമ്പകൾ വേണ്ട എന്നതും സ്വപ്നയ്ക്കായുള്ള കുരുക്കു മുറുക്കി.