വെറും ഒരു കാർ മാത്രമുള്ള വ്യക്തി ആണെന്നുള്ള അനിൽ അംബാനിയുടെ യുകെ കോടതിയിലെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണ് കേട്ടത്. പക്ഷേ അതിൽ ഏറെ ഇന്ത്യക്കാരെ ആശങ്കാകുലരാക്കുന്നത് ഇത്രയേറെ ദരിദ്രനായ ഒരു വ്യക്തിയെ റഫാലിൻറെ പരിപാലനം എങ്ങനെ ഏൽപ്പിക്കും എന്നുള്ളതാണ്. പരിപാലനത്തിനായി വലിയൊരു തുകയാണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇന്ത്യ ഗവണ്മെൻറ് നൽകേണ്ടത് .
തന്റെ കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത് എന്ന് അനില്‍ അംബാനി. അനില്‍ ദീരുഭായി അംബാനി ഗ്രൂപ്പ് ചെയര്‍മാനും ഒരു സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ പണക്കാരനുമായ അനില്‍ അംബാനി ലണ്ടന്‍ കോടതിയിലാണ് ഈ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ലണ്ടന്‍ കോടതിയിലായിരുന്നു അംബാനി ഈ കാര്യങ്ങള്‍ അറിയിച്ചത്.
കഴിഞ്ഞ മെയ് 22ന് ചെനീസ് ബാങ്കുകള്‍ക്ക് 5821 കോടിയും, കോടതി ചിലവായി 7 കോടിയും നല്‍കാന്‍ ലണ്ടന്‍ ബാങ്ക് വിധിച്ചിരുന്നു. ഇത് ജൂണ്‍ 12ന് നല്‍കാനായിരുന്നു വിധി. ഇത് അനില്‍ അംബാനി ലംഘിച്ചതോടെയാണ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച വാദത്തിലാണ് ആഭരണം പോലും വിറ്റെന്ന് അനില്‍ അംബാനി വാദിക്കുന്നത്.
2020 ജനുവരി ജൂണ്‍ മാസങ്ങളില്‍ താന്‍ കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റെന്നും ഇതില്‍ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ തുകയല്ല, ഇത് നിയമ നടപടികള്‍ക്ക് തന്നെ ചിലവാകും. തന്റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ചതാണെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചു.
എനിക്ക് കാറുകളുടെ ഒരു നിരയുണ്ട് എന്ന് പറയുന്നത് ശരിയല്ല. എനിക്ക് സ്വന്തമായി റോള്‍സ് റോയിസ് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആകെ ഒരു കാര്‍ മാത്രമാണ് സ്വന്തമായി ഉള്ളത് അനില്‍ അംബാനി പറയുന്നു. മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഇന്‍ട്രസ്ട്രീയല്‍ കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്‌മെന്റ് ബാങ്ക്, ഇക്‌സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അംബാനി നല്‍കിയ പേഴ്‌സണല്‍ ഗ്യാരണ്ടി ലോണിന്റെ കാര്യത്തില്‍ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.
ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അനില്‍ അംബാനിക്കായി ലണ്ടനില്‍ കേസ് നടത്തുന്നത്. അതേ സമയം താനും ഭാര്യയും കുടുംബവും ചുരുങ്ങിയ ചിലവിലാണ് ജീവിക്കുന്നതെന്നും, ആഢംബരമായ ജീവിത രീതിയല്ല തങ്ങളുടെതെന്നും, ഇപ്പോള്‍ പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലെന്നും അനില്‍ അംബാനിക്ക് വേണ്ടി കോടതിയെ അഭിഭാഷകര്‍ അറിയിച്ചു. തന്റെ ബാക്കി കടങ്ങള്‍ വീട്ടണമെങ്കില്‍ കോടതി അനുമതിയോടെ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടെന്നും അംബാനി പറയുന്നു.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് കാണിച്ചാണ് കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പ് 54 പ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്.
അനുമതിയില്ലാതെ ബിനോയിയുടെ പേരിലുള്ള സ്വത്ത് കൈമാറ്റം അനുവദിക്കരുതെന്ന് കാണിച്ച് രജിസ്‌ട്രേഷന്‍ വകുപ്പിനും ഇ.ഡി കത്ത് നല്‍കിയിട്ടുണ്ട്. ബിനോയിയുടെ സ്വത്തുക്കളുടെ കൈമാറ്റം ഇ.ഡി മരവിപ്പിച്ചിരിക്കുകയാണ്. യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് അന്വേഷിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ഈ മാസം ഒമ്പതിന് ഇ.ഡി 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബംഗലൂരുവില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം പുറത്തുവന്നിരുന്നു. അനൂപിനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിശദാംശങ്ങള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഇ.ഡിക്ക് കൈമാറിയിരുന്നു. ലഹരി മരുന്ന് കടത്ത് സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.
ജിബിൻ ആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം
സംഗീതത്തെയും പാട്ടുകളെയും സ്നേഹിക്കുന്ന ലോകമെമ്പാടും ഉള്ള സംഗീത ആസ്വാദകരും സംഗീതപ്രേമികളും കേൾക്കരുതേ എന്നാഗ്രഹിച്ച വാർത്ത ആയിരുന്നു ഇന്നലെ സംഭവിച്ചത്.ഏവരെയും വേദനിപ്പിച്ചു കൊണ്ട് അതുല്യ ഗായകൻ, സംഗീതം പഠിക്കാതെ തന്നെ ദൈവം കണ്ഡത്തിൽ തൊട്ടനുഗ്രഹിച്ച ആ ശബ്ദമാധുര്യ,മാന്ത്രിക ഗായകൻ എസ്പിബി എന്ന എസ്.പി.ബാലസുബ്രഹ്മണ്യം സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ ഉച്ചയ്ക്ക് 1:04 ന് യാത്രയായി. ആന്ധ്രാപ്രദേശിൽ നെല്ലൂരിനടുത്ത് കൊനെട്ടമ്മപേട്ടയിൽ ജനിച്ച എസ്പിബി തന്റെ സംഗീതത്തോടുള്ള താൽപര്യം മൂലം എൻജിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ചു സംഗീതലോകത്തേയ്ക്ക് കടന്നു വന്നപ്പോൾ അതൊരു വിസ്മയമായി മാറുകയായിരുന്നു.
പാട്ടിലൂടെ മലയാളം, തമിഴ്, കന്നഡ സിനിമാലോകത്തെ സംഗീത പ്രേമികളുടെ മനം കീഴടക്കിയ എസ്പിബി ഹിന്ദി,തെലുങ്ക്, തുളു,ഒറിയ, അസമീസ് ,പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി നാൽപതിനായിരത്തോളം പാട്ടുകൾ ആലപിച്ചു സംഗീതലോകത്ത് ഇന്ദ്രജാലം സൃഷ്ടിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യച്ചിട്ടില്ലാത്ത എസ്പിബി ശങ്കരാഭരണം പോലെയുള്ള ശാസ്ത്രീയ സംഗീത ഗാനങ്ങൾ പാടി സംഗീതലോകത്തെ വിസ്മയിപ്പിച്ചു. 6 ദേശീയ പുരസ്കാരങ്ങൾ ഈ സംഗീത മാന്ത്രികനെ തേടിയെത്തി. പത്മശ്രീ, പത്മവിഭൂഷൺ എന്നീ അംഗീകാരങ്ങൾ നൽകി രാജ്യം ആദരിച്ചു.
1996ൽ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തന്റെ സംഗീത യാത്രയ്ക്ക് തുടക്കം എങ്കിലും എംജിആർ നായകനായ ‘അടിമൈപ്പെൺ’ എന്ന തമിഴ് സിനിമയിലെ പാട്ടിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്. പിന്നീട് അങ്ങോട്ട് ദക്ഷിണേന്ത്യൻ സംഗീതത്തിൽ എസ്പിബി തീർത്തത് ഹിറ്റുകളുടെ പെരുമഴ. ഇളയനിലാ, മലരേ മൗനമാ, ഇതൊ ഇതൊ എൻ പല്ലവി, മണ്ണിൽ ഇൻത കാതൽ എൻട്രൈ തുടങ്ങി നിരവധി ഹിറ്റ്‌ഗാനങ്ങൾ. മലയാളത്തിൽ ആണെങ്കിൽ1969 ൽ ഇറങ്ങിയ കടൽപ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും വാനവും ഭൂമിയും കടന്ന്’,എന്ന ഗാനത്തിലൂടെ തുടക്കം ഇട്ട അദ്ദേഹം, ഓർമകളിൽ,നീലസാഗരതീരം,സ്വർണ മീനിന്റെ ചേലൊത്ത, താരാപഥം ചേതോഹരം, ഊട്ടിപ്പട്ടണം, പാൽനിലാവിലെ, കാക്കാല കണ്ണമ്മ, മട്ടുപൊങ്കൽമാസം, മേനെ പ്യാർ കിയാ തുടങ്ങി നൂറിലേറെ ഗാനങ്ങൾ ആലപിച്ചു.
പാട്ടിനപ്പുറം നടൻ,സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ടിവി അവതാരകൻ എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.’എൻ ശ്വാസം നിലച്ചാലും നിനൈവാലെ ഉണർത്തും ഞാൻ’ എന്ന് പാടിയ എസ്പിബി സർ വിടവാങ്ങുമ്പോൾ ,ആ ശ്വാസം നിലച്ചാലും താൻ ചെയ്തു വച്ച ഗാനങ്ങളിലൂടെ ആ നിനൈവാലെ നമ്മളെ അദ്ദേഹം ഉണർത്തിക്കൊണ്ടേ ഇരിക്കും.നമ്മളിലൂടെ അദ്ദേഹം ജീവിക്കും….
പ്രണാമം
വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവും യുവതിയും വിവാഹം കഴിച്ചതിന് പിന്നാലെ ഒത്തുതീർപ്പിനെന്ന വ്യാജേനെ എത്തി തട്ടിക്കൊണ്ടുപോയി നവവരനെ കൊലപ്പെടുത്തി വധുവിന്റെ വീട്ടുകാർ. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന യുവാവിനെയാണ് ഭാര്യ അവന്തിയുടെ ബന്ധിക്കളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഹേമന്തിന്റെ കൊലപാതകം ദുരഭിമാന കൊലയാണെന്നാണ് റിപ്പോർട്ടുകൾ. വൈശ്യ സമുദായക്കാരനായ ഹേമന്തും റെഡ്ഡി സമുദായംഗമായ അവന്തിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ ഇവരുടെ വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നു. ഇത് അവഗണിച്ച് ഈ വർഷം ജൂലൈയിൽ ഹേമന്തും അവന്തിയും വിവാഹിതരായി. തുടർന്ന് ഇവർ ഗാച്ചിബൗളിയിലെ ടിഎൻജിഒ കോളനിയിൽ താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ അവന്തിയുടെ കുടുംബാംഗങ്ങൾ ഇവരെ വിളിക്കുകയും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഹേമന്ത് സ്വന്തം കുടുംബത്തെ അറിയിച്ചു. അവരോടും വീട്ടിലേയ്ക്ക് എത്താൻ ആവശ്യപ്പെട്ടു. ഹേമന്തിന്റെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ ബന്ധുക്കൾ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയതായി അറിഞ്ഞത്. തുടർന്ന് അവരുടെ വാഹനത്തെ പിന്തുടർന്നു പോയെങ്കിലും കണ്ടെത്താനായില്ല. ഗോപൻപള്ളിയിൽവെച്ച് അവന്തി വീട്ടുകാരുടെ വാഹനത്തിൽനിന്ന് രക്ഷപ്പെട്ടു.
ഇതിനിടെ മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഹേമന്തിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാത്രിയോടെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഹേമന്തിന്റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയിൽനിന്ന് കണ്ടെത്തി. അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നൽകിയതെന്ന് പോലീസ് പറയുന്നു. മറ്റൊരു ജാതിയിൽപ്പെട്ടയാളെ അവന്തി വിവാഹം കഴിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
ഐപിഎൽ മത്സരത്തിൽ പഞ്ചാബിനെതിരെ ബാംഗ്ലൂർ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ വിവാദമായി കമന്റേറ്ററും ഇതിഹാസ താരവുമായ സുനിൽ ഗവാസ്‌കറിന്റെ പരാമർശം. മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെയാണ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ വിലയിരുത്തി ഗവാസ്‌കർ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയ്ക്ക് എതിരെ തിരിഞ്ഞത്. ഗാവസ്‌കർ കോഹ്‌ലിയേയും അനുഷ്‌കയേയും ബന്ധപ്പെടുത്തി വിവാദ പരാമർശം നടത്തുകയായിരുന്നു. ലോക്ക്ഡൗൺ സമയത്ത് കോഹ്‌ലി അനുഷ്‌കയുടെ ബൗളിങ്ങ് നേരിടാൻ മാത്രമാണ് പരിശീലിച്ചതെന്നായിരുന്നു ഗാവ്‌സകർ പറഞ്ഞത്. നേരത്തെ, ലോക്ക്ഡൗൺ സമയത്ത് അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കോഹ്‌ലി പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു ഗാവാസ്‌കറുടെ പരാമർശം.
അതേസമയം, വിവാദ പരാമർശം നടത്തിയ സുനിൽ ഗാവസ്‌കർക്കെതിരെ അനുഷ്‌ക ശർമ്മ രംഗത്തെത്തിയിട്ടുണ്ട്. കമന്ററി പറയുമ്പോൾ ഓരോ കളിക്കാരന്റേയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഗാവസ്‌കർ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതുപോലെ തുല്ല്യമായ ബഹുമാനം തിരിച്ചുമുണ്ടായിരിക്കില്ലേ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അനുഷ്‌ക ചോദിക്കുന്നു.
‘കഴിഞ്ഞ രാത്രി എന്റെ ഭർത്താവിന്റെ പ്രകടനത്തെ കുറിച്ച് പറയാൻ താങ്കളുടെ മനസിൽ മറ്റ് അനേകം വാക്കുകളുണ്ടായിരുന്നെന്ന് എനിക്ക് അറിയാം. അവിടെ എന്റെ പേര് ഉപയോഗിച്ചാൽ മാത്രമേ നിങ്ങളുടെ വാക്കുകൾ പ്രസക്തമാകൂ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇത് 2020 ആണ്. എന്റെ കാര്യങ്ങളിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിക്കുക? എപ്പോഴാണ് ഇത്തരം പ്രസ്താവനകൾ അവസാനിക്കുക? ബഹുമാനപ്പെട്ട ഗാവസ്‌കർ, ഈ മാന്യൻമാരുടെ ഗെയിമിലെ പേരുകളിൽ ഉയരത്തിൽ നിൽക്കുന്ന വ്യക്തിയാണ് താങ്കൾ. അക്കാര്യം പറയുന്നതു കേട്ടപ്പോൾ ഞാൻ ഇത്രയും താങ്കളോട് പറയാൻ ആഗ്രഹിച്ചു’. അനുഷ്‌ക ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചു.
പഞ്ചാബിനെതിരായ മത്സരത്തിൽ കോഹ്‌ലി ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. ബാഗ്ലൂർ ടീം തന്നെ അമ്പേ പരാജയപ്പെട്ട മത്സരത്തിൽ മികച്ച ഫോമിലുണ്ടായിരുന്ന പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങൾ കോഹ്‌ലി നഷ്ടപ്പെടുത്തിയിരുന്നു. ഇതുകൂടാതെ, അഞ്ചു പന്തിൽ നിന്ന് വെറും ഒരു റൺ മാത്രമാണ് കോഹ്‌ലി നേടിയത്.
ഗവാസ്‌കറുടെ പരാമർശത്തിനെതിരെ കോഹ്‌ലിയുടേയും അനുഷ്‌കയുടേയും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കമന്റേറ്റർമാരുടെ പാനലിൽ നിന്ന് ഗാവസ്‌കറെ ഒഴിവാക്കണമെന്നും വീട്ടിൽ ഇരിക്കുന്ന അനുഷ്‌കയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നും ആരാധകർ പ്രതികരിക്കുന്നു.
സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പുതിയ പഠനം. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവയാണ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെച്ചിരിക്കുന്നത്.
ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും മുങ്ങിയ ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ടവരുടേയും മൊഴികളും സിന്‍കോവ തന്റെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. വെതര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അപകടത്തിന് മാത്രമല്ല ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം പല സമീപത്തെ കപ്പലുകളിലും എത്താതിരുന്നതിന് പിന്നിലും ഈ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹമാണെന്നും കരുതപ്പെടുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്ന് വടക്കുനോക്കിയന്ത്രത്തില്‍ ഒരു ഡിഗ്രിയുടെ മാറ്റമുണ്ടായാല്‍ പോലും അതിന്റെ ഫലം വളരെ വലുതാകുമെന്നാണ് മില സിന്‍കോവ ഓര്‍മിപ്പിക്കുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷക്കെത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പലായിരുന്ന ടൈറ്റാനിക് കന്നി യാത്രയിലാണ് മുങ്ങിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു ടൈറ്റാനിക് അവതരിപ്പിക്കപ്പെട്ടത്. 1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
മലയാള സിനിമാ മേഖലയിൽ വലിയൊരു കോളിളക്കം സൃഷ്ടിച്ചതായിരുന്നു പ്രശസ്ത നടി ആക്രമിക്കപ്പെട്ട സംഭവം. കേസിൽ പല പ്രമുഖരെയും കുറ്റക്കാരക്കികൊണ്ട് വിചാരണ നടക്കുകയാണ്. എന്നാൽ ഇപ്പോൾ മൊഴി കൊടുത്തിരുന്ന ചില സിനിമാ താരങ്ങൾ കൂറുമാറിയതായി വാർത്തകൾ വരുന്നുണ്ട്. ഇവർ പ്രതിക്കെതിരെ നൽകിയിരുന്ന മൊഴി കോടതിയിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നിരവധിപേർ രംഗത്ത് വരുന്നുണ്ട്.
പലരും സോഷ്യൽ മീഡിയയിലൂടെ കൂറുമാറിയവരോട് ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിനാസ്പദമായി പ്രശസ്ത നടിയും ഗായികയുമായ രേവതി സമ്പത്ത് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
കുറിപ്പിന്റെ പൂർണരൂപം; ഉള്ളിൽ കയറ്റാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല. ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്തയാളാണ് സിദ്ധിഖ്’ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല.
ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്. ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും. സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ.. എന്നാണ് താരം കുറിച്ചത്.
ചെന്നൈ ∙ മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ് പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്.പി.ചരൺ, പല്ലവി.
ഓഗസ്റ്റ് 13ന് എസ് പിബിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായം നല്‍കി. പ്ലാസ് മ തെറാപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബര്‍ 19ന് മകന്‍ എസ്.പി.ചരൺ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എസ് പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ് പിബി തന്നെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
1946 ജൂൺ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ‘എസ് പിബി’ എന്നും ‘ബാലു’ എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരൻ എസ്.പി. സാംബമൂർത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. മകനെ എൻജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡ് എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ പേരിലാണ്. തെലുങ്ക് സംഗീതസംവിധായകൻ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ(1966)യിലാണ് അദ്ദേഹം ആദ്യമായി പാടിയത്.
നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. 1979-ൽ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ് പിബിയെ ആദ്യത്തെ ദേശീയ അവാർഡിന് അർഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.
2001 ൽ പത്മശ്രീയും 2011 ൽ പദ്‌മഭൂഷണും ലഭിച്ചു. തമിഴ് നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ് എന്നിവ ലഭിച്ചു. പല സർവകലാശാലകളും ഓണററി ഡോക് ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. തമിഴ് നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങൾ പല തവണ നേടിയിട്ടുണ്ട്. അമ്പതോളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ബാലചന്ദർ സംവിധാനം നിർവഹിച്ച മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു. തുടർന്നു വന്ന കേളടി കൺമണി ഏറെ ശ്രദ്ധേയമായിരുന്നു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്‌ഥാന അവാർഡും ലഭിച്ചു.
മണ്ണിൽ ഇന്ത കാതൽ (കേളടി കൺമണി), ഇളയനിലാ പൊഴികിറതേ… (പയനങ്കൾ മുടിവതില്ലൈ), അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനൊപ്പം– ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടതു യാർ, നെഞ്ചേ നെഞ്ചേ (രക്ഷകൻ), മലരേ മൗനമാ (കർണാ), കാതൽ റോജാവേ (റോജാ), സുന്ദരി കണ്ണാൽ ഒരു സെയ് തി (ദളപതി) തുടങ്ങിയവയാണ് എസ് പിബിയുടെ പ്രശസ്ത ഗാനങ്ങൾ.
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഉന്നതാധികാരസമിതി അംഗവും തിരുവല്ല മുൻ എംഎൽഎയുമായ ജോസഫ് എം പുതുശ്ശേരി പി ജെ ജോസഫ് പക്ഷത്തേക്ക്. കെഎം മാണിയുടെ പാർട്ടിയെ അദ്ദേഹത്തെ വഞ്ചിച്ച ഇടതുപക്ഷത്തിൻറെ ലാവണത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള കടുത്ത എതിർപ്പാണ് പുതുശ്ശേരിയുടെ മനംമാറ്റത്തിന് കാരണം
കെഎം മാണിയുടെ കാലത്ത് കേരള കോൺഗ്രസിന്റെ പ്രധാന ശക്തി കേന്ദ്രമായിരുന്നു പത്തനംതിട്ട ജില്ല. എന്നാൽ ജോസ് ജോസഫ് തർക്കത്തിൽ വ്യക്തമായ മേൽക്കൈ ആണ് പത്തനംതിട്ട ജില്ലയിൽ പി ജെ ജോസഫ് നേടിയത്. അവിഭക്ത കേരള കോൺഗ്രസിൽ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ആയ വിക്ടർ ടി തോമസ് നിലവിൽ ജോസഫ് പക്ഷത്താണ്. പുതുശ്ശേരി കൂടി ജോസഫ് പക്ഷത്തേക്ക് മാറുമ്പോൾ പത്തനംതിട്ട ജില്ലയിൽ ജോസ് കെ മാണിക്ക് ഇനി തലയെടുപ്പുള്ള നേതാക്കളുടെ പിന്തുണ ഇല്ല.കേരള കോൺഗ്രസ് അംഗങ്ങളും ഇപ്പോൾ പി ജെ ജോസഫിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ്.
നിയമസഭയിൽ കല്ലൂപ്പാറ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നു തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് ജോസഫ് എം പുതുശ്ശേരി. ബാർ കോഴ വിഷയം വലിയ വിവാദമായപ്പോൾ കെ എം മാണിക്ക് ഏറ്റവും ശക്തമായ പ്രതിരോധം തീർത്ത നേതാവായിരുന്നു അദ്ദേഹം. ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ ആകുന്നതിനു ശക്തമായ പിന്തുണയാണ് പുതുശ്ശേരി നൽകിയത്. എന്നാൽ ഒരു ഹിഡൻ അജണ്ടയോടു കൂടി ഇടതുപക്ഷ ബന്ധം ലക്ഷ്യമാക്കിയ രാഷ്ട്രീയ നീക്കങ്ങളാണ് ജോസ് കെ മാണി നടത്തിയതെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. യുഡിഎഫ് വിടില്ല എന്ന് തീർച്ച പറഞ്ഞാണ് അദ്ദേഹം നേതാക്കളെ തെറ്റിദ്ധരിപ്പിച്ചത് എന്നും പുതുശ്ശേരിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
എൽഡിഎഫ് ബന്ധത്തിൻറെ പേരിൽ ജോസ് വിഭാഗത്തെ തള്ളിപ്പറയുന്ന അവസാനത്തെ നേതാവില്ല പുതുശ്ശേരി എന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. റോഷി അഗസ്റ്റിൻ എംഎൽഎ യും ആശയക്കുഴപ്പത്തിലാണ്. ഇടുക്കിയിൽ ഇടതുപക്ഷത്തിൽ നിന്നാൽ അദ്ദേഹത്തിൻറെ വിജയ സാധ്യത തീരെ കുറവാണ്. ഇടതുപക്ഷ പ്രതിനിധിയായി പത്തുകൊല്ലത്തോളം ഇടുക്കി പാർലമെൻറ് അംഗമായ ജനകീയത ഉള്ള നേതാവ് ഫ്രാൻസിസ് ജോർജ് കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാർത്ഥി ആയപ്പോൾ റോഷി അദ്ദേഹത്തെ പരാജയപ്പെടുത്തിയത് പതിനായിരത്തിലധികം വോട്ടുകൾക്കാണ്. ശക്തമായ ഇടതു തരംഗത്തിനിടയിലും യുഡിഎഫിന് അത്ര സുരക്ഷിത മണ്ഡലമാണ് ഇടുക്കി. അതുകൊണ്ടുതന്നെ താൻ ഇടതുപക്ഷ സ്ഥാനാർത്ഥി ആയാലും ഫ്രാൻസിസ് ജോർജിന് സംഭവിച്ചത് തനിക്ക് സംഭവിക്കുമെന്നാണ് റോഷിക്കുള്ള ആശങ്ക.
ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കേണ്ടി വന്നാൽ പാലാ പൂഞ്ഞാർ സീറ്റുകളിലാണ് റോഷി നോട്ടമിടുന്നത്. എന്നാൽ കോട്ടയം ജില്ലയിലേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടുവരുന്നതിന് ജോസ് കെ മാണിക്ക് തീരെ താല്പര്യമില്ല. കെഎംമാണി ഉള്ള കാലത്ത് പോലും റോഷി അഗസ്റ്റിന് സ്വന്തം സ്ഥലമായ കോട്ടയം ജില്ലയിൽ, പ്രത്യേകിച്ച് പാലായിൽ പൊതു പരിപാടികളിൽ/ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ നിന്ന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. റോഷി തനിക്ക് വലിയ ഭീഷണി ആകുമെന്ന് ജോസ് കെ മാണിക്ക് ഉണ്ടായിരുന്നു ഭീതിയാണ് ഇതിന് പിന്നിൽ ഉള്ളത് എന്ന് അന്നേ കേരളകോൺഗ്രസിൽ പാട്ടായിരുന്നു. എന്നാൽ ജോസഫുമായി ആശയ ഭിന്നത ഉണ്ടായപ്പോൾ ജോസ് പക്ഷത്ത് റോഷി ഉറച്ചു നിന്നത് പാർട്ടിയിൽ രണ്ടാമൻ ആകുകയും, ജോസ് കെ മാണി എം പി ആയതിനാൽ തനിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രമുഖസ്ഥാനം ലഭിക്കുമെന്നും റോഷി അഗസ്റ്റിൻ കണക്കുകൂട്ടിയിരുന്നു. മുന്നണി പ്രവേശനം നേരത്തെ നടന്നിരുന്നെങ്കിൽ അദ്ദേഹം മന്ത്രിയാകുമെന്ന് പോലും കണക്കുകൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ തനിക്ക് അനുകൂലമല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഭയാശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കേരളകോൺഗ്രസ് പ്രമുഖൻ പ്രതികരിച്ചു.
ജോസ് കെ മാണി – പി ജെ ജോസഫ് പോരാട്ടത്തിൽ ഉള്ള ഒരു വലിയ പ്രത്യേകത കെഎം മാണിയുടെ വിശ്വസ്തനായിരുന്നവരാണ് ഇന്ന് ജോസഫിനെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം നേതാക്കളും എന്നതാണ്. മാണി-ജോസഫ് ലയനം നടക്കുമ്പോൾ കെഎം മാണിയുടെ ശക്തരായ വക്താക്കളാണ് ഇന്ന് അദ്ദേഹത്തിൻറെ മകനെ കൈവിട്ട ജോസഫിനൊപ്പം നിൽക്കുന്നത്. ഇത് കൃത്യമായും യുഡിഎഫ് നോടുള്ള അനുഭാവം കൊണ്ടുതന്നെയാണ്.
സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ജോയി എബ്രഹാം,പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, വിക്ടർ ടി തോമസ്എന്നീ നേതാക്കൾ കെ എം മാണിയുടെ ഏറ്റവും വിശ്വസ്തരും അന്ധമായ ആരാധകരും ആയിരുന്നു. എന്നാൽ ഇവരെ കൂടെ നിർത്താൻ കഴിയാതെ പോകുന്നത് ജോസ് കെ മാണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. കേരള കോൺഗ്രസ് അണികൾക്കിടയിലും ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
ഏതായാലും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് ഒഴുക്കു തുടരുമെന്ന് തന്നെയാണ്. യുഡിഎഫ് മനോഭാവമുള്ള നേതാക്കളും അണികളും ആണ് കേരള കോൺഗ്രസിൽ ഭൂരിപക്ഷവും. ഇടതുപക്ഷവുമായി ഒരു ബന്ധം അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇതുകൊണ്ടാണ്. കത്തോലിക്കാ സഭയുടെ പിന്തുണയും നിലവിൽ യുഡിഎഫ് പക്ഷത്തുള്ള പി ജെ ജോസഫിന് തന്നെയാണ്. സഭയുടെ അന്ധമായ പിന്തുണയാണ് പാലാ ഉൾപ്പെടെ കോട്ടയം ജില്ലയിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിലും, നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേരള കോൺഗ്രസിന് പലപ്പോഴും പിടിച്ചുനിർത്തിയത്. ഇടതുപക്ഷ ബന്ധത്തിൻറെ പേരിൽ ഇതാണ് ജോസ് കെ മാണിക്ക് നഷ്ടമാവുക.
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലീ രോഗികളെ വളരെയധികം ശ്രദ്ധിക്കാനായത് കൊണ്ടാണ്. കേരളത്തിന് വലിയൊരു അംഗീകാരം നേടാന്‍ പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.
യുഎന്‍ഐഎടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്. 2020ല്‍ ഐക്യരാഷ്ട്ര സഭ ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്ത 7 രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.
ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും ഒരു വലിയ ജനവിഭാഗത്തിന് ലഭിച്ചത് വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കിയത്. ഇതിനോടൊപ്പം തന്നെ അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാന്‍സര്‍ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചത് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.