Latest News

പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന് തീ കൊളുത്തി. തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലെ പ്രതികളുടൈ വീട്ടില്‍നിന്നാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളാണ് പെണ്‍കുട്ടി. സംഭവത്തില്‍ ഗുര്‍പ്രീത് സിംഗ്, മുത്തച്ഛന്‍ സുര്‍ജിത് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്സോയും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

ഗുര്‍പ്രീത് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതായും അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടി മരിച്ചതോടെ ഗുര്‍പ്രീതും സുര്‍ജിത്തും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മലയാള സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമില്ല എന്ന് തന്നെ പറയാം.

ഇപ്പോഴിതാ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘താണ്ഡവം’ എന്ന ചിത്രത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയില്‍ നിന്നും നീക്കം ചെയ്തതിനെക്കുറിച്ചാണ് താരം ഫേസ്ബുക്കില്‍ പറഞ്ഞത്.

‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തില്‍ സൂഫി വേഷത്തിലാണ് ഞാന്‍ എത്തിയത്. ഞാന്‍ ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നാണത്. ക്ലൈമാക്‌സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തില്‍ എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈ രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാല്‍ ഈ വേഷം എനിക്ക് മലയാള സിനിമകളില്‍ ഒരു പുതിയ വഴിത്തിരിവ് നല്‍കുമായിരുന്നു. എന്റെ ഓര്‍മ്മ പുതുക്കിയതിന് ആരാധകര്‍ക്ക് നന്ദി’ എന്നാണ് താരം കുറിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാറാണ്’ ബാബു ആന്റണിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിന്റെ ഭാര്യയും മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുമായ ദീപ്തിയെ (40) ആണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍, മാനസിക സമ്മര്‍ദം മൂലം ആത്മഹത്യചെയ്യുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. സംഭവത്തില്‍ വിരലടയാള വിദഗ്ധരും ഫോറെന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. മരഞ്ചാട്ടി തോട്ടുമുക്കം റോഡില്‍ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാറില്‍നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദീപ്തിയെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ദീപ്തിയുടെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് കാര്‍ കണ്ടെത്തിയത്. ഡ്രൈവിങ്സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടനിലയിലായിരുന്നു ദീപ്തിയുടെ മൃതദേഹം കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റും ഡോര്‍പാഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം, കാറിനകത്തുനിന്ന് മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.

ഒക്‌ടോബര്‍ 22 നായിരുന്നു മേഘ്‌ന രാജിന്റെയും അകാലത്തില്‍ പൊലിഞ്ഞ ചിരഞ്ജീവി സര്‍ജയുടെയും കടിഞ്ഞൂല്‍ കണ്‍മണിയുടെ ജനനം. ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിതെന്ന് കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു

മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ചിരുവിന്റെയും മേഘ്‌നയുടെയും വിവാഹം ഉറപ്പിക്കുന്നത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃച്ഛികതയുമാണ്. എന്റെ മരുമകന്‍ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നുവെന്ന് മേഘ്‌നയുടെ അമ്മ പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.
ചിരഞ്ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് ഇതെന്ന് ആരാധകരും വിശ്വസിക്കുന്നു.

ബെംഗളൂരുവിലുള്ള മേഘ്‌നയുടെ വീട്ടില്‍ വച്ചായിരുന്നു അന്ന് വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് ലീല പാലസില്‍ വച്ച് ചെറിയൊരു പാര്‍ട്ടിയും നടത്തിയിരുന്നു. സര്‍ജ കുടുംബത്തെ സംബന്ധിച്ചടത്തോളം ഒക്ടോബര്‍ മാസത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒക്ടോബര്‍ 17 ആണ് ചിരഞ്ജീവി സര്‍ജയുടെ ജന്മദിനം. സഹോദരന്‍ ധ്രുവ് സര്‍ജയുടേത് ഒക്ടോബര്‍ ആറിനും.

കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്‌നയുടെ അരികില്‍ വച്ചിരുന്നു. അവന്‍ ജനിച്ച ഉടന്‍ ചിരുവിനെയാണ് ഞങ്ങള്‍ ആദ്യം കാണിച്ചത്. മകന്‍ വിട്ടു പടിഞ്ഞ ഇക്കഴിഞ്ഞ നാലു മാസത്തെ ഓരോ നിമിഷവും എങ്ങനെയാണ് കടന്നുപോയതെന്ന് അറിയില്ല. ഭര്‍ത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. എന്റെ മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാല്‍ ഒരു ശക്തി അവള്‍ക്കൊപ്പമുണ്ടായിരുന്നു. മേഘ്‌ന ബോള്‍ഡ് ആയ പെണ്‍കുട്ടിയാണ്. മാത്രമല്ല കുടുംബം മുഴുവന്‍ അവള്‍ക്കൊപ്പം നിന്നുവെന്ന് പിതാവ് സുന്ദര്‍രാജ് പറയുന്നു.

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. ഏഴ് തൊഴിലാളികളാണ് വെന്തുമരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയര്‍വര്‍ക്ക്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. കൂടുതല്‍ തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം.

ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. കപിലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1983-ല്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത് കപിലിന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ ടീം കപിലിന്റെ ചെകുത്താന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായി.

യുട്യൂബർ തിരുവനന്തപുരം സ്വദേശി വിജയ് പി.നായരെ മർദിച്ചെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഈ മാസം 30ന് വിധി പറയും. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോട് കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു.

പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നവർക്ക് പ്രചോദനമാകുമെന്ന വാദമായിരുന്നു പ്രോസിക്യൂഷന്റേത്.

വിജയ് പി.നായർ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതേതുടർന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് വിജയ് താമസിക്കുന്ന സ്ഥലത്ത് എത്തിയതെന്നുമാണ് പ്രതികൾ ജാമ്യാപേക്ഷയിൽ പറയുന്നത്. ഇയാൾ ക്ഷണിച്ചിട്ടാണ് സ്ഥലത്തെത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരേ പുതിയ ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വന്ന പോലീസ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. കേരള പോലീസ് കേസന്വേഷിച്ചാല്‍ വീണ്ടും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

കേസില്‍ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ തിങ്കളാഴ്ച രണ്ട് പോലീസുകാരെത്തി വീണ്ടും പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്.

‘മക്കള്‍ ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഷെഡ് പൊളിച്ചോ എന്നാണ് പോലീസുകാര്‍ ആദ്യം ഫോണ്‍ വിളിച്ച് ചോദിച്ചത്. അതൊന്ന് കാണാനാണെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പോലീസുകരെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മൊഴിയെടുക്കണമെന്നും കേസില്‍ സംശയമുള്ളവരുടെ പേരുകള്‍ പറയാനും ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ്‌ പിടിയിലായ അഞ്ച് പേരെ വെറുതെവിട്ടതെന്നും പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളും പോലീസ് രേഖപ്പെടുത്തിയില്ല’ – പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ഒക്ടോബര്‍ 25, ഒക്ടോബര്‍ 31 ദിവസങ്ങള്‍ താന്‍ ചതിക്കപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബര്‍ 25ന് പോക്‌സോ കോടതി പ്രതികളെ വെറുതേ വിട്ടിട്ട് ഒരുവര്‍ഷം തികയും. ഒക്ടോബര്‍ 31 മുഖ്യമന്ത്രിയെ കാണാന്‍ പോയി അദ്ദേഹം നടപടി ഉറപ്പുതന്ന ദിവസവും. ഈ രണ്ട് ദിവസവും വീടിന് മുന്നില്‍ സമരം ഇരിക്കുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

കൊച്ചി: കോവിഡ് പ്രതിസന്ധിയിലും വില്പന പൊടിപൊടിച്ച് ഇ-കൊമേഴ്‌സ് കമ്പനികൾ. 26,000 കോടി രൂപയുടെ വില്പനയാണ് നാലുദിവസം കൊണ്ട് ആമസോണും ഫ്ലിപ്‌കാർട്ടും നേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ്‌ വില്പനയാണ് നടത്തിയതെന്ന് കമ്പനികൾ പറയുന്നു.

2019-ൽ 20,000 കോടി രൂപയുടെ വില്പനയാണ് കമ്പനികൾ നേടിയത്. മൊബൈൽ ഫോൺ, ലാപ്‌ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. കൂടാതെ ഇലക്‌ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണിൽ ഒരുക്കിയത്.

നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോൺ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈൽ, ഫാഷൻ, ഇലക്‌ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്. ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്‌മെന്റുകൾ വീതം പ്ലാറ്റ്‌ഫോമിന് ലഭിച്ചു.

പ്ലാറ്റ്ഫോം സന്ദർശകരിൽ 52 ശതമാനവും ചെറു പട്ടണങ്ങളിൽനിന്നുള്ളവരാണ്. മൊബൈൽ വിഭാഗം സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ രണ്ടിരട്ടി വളർച്ച ഉണ്ടായി. ഫാഷൻ വിഭാഗത്തിൽ 1,500 പുതിയ നഗരങ്ങളിൽനിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ വിറ്റഴിച്ചു.

ജോൺ കുറിഞ്ഞിരപ്പള്ളി

വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ എന്നും പുതുമകളുടെ അവതാരകരായി മാറിയ സ്വിറ്റസർലണ്ടിലെ ചങ്ങാതിക്കൂട്ടത്തിന്റെ മറ്റൊരു സംരംഭമാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം.

പേര് സൂചിപ്പിക്കുന്നതുപോലെ ഓർമ്മകളുടെ ഒരു പുസ്തകമാണ് ഇത്. തിരിച്ചറിയപ്പെടാൻകഴിയാതെപോയ കഴിഞ്ഞകാലങ്ങളുടെ ദുഖങ്ങളുടെ കഥകൾ മാത്രമല്ല ഇത്. ആഹ്ളാദങ്ങളുടേയും ആരവങ്ങളുടേയും ഓർമ്മകൾ കൂടിയാണ്. പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പുസ്തകത്തിന്റെ പിന്നിലും ഒരു ദീർഘമായ ചരിത്രമുണ്ട്, ഏകാഗ്രതയുടെ ഐക്യത്തിന്റെ അച്ചടക്കത്തിന്റെ സ്വപ്നങ്ങളുടെ ചരിത്രങ്ങൾ .  അവയ്ക്കു പിന്നിലെ വേദനയും യാതനയും അനുഭവിച്ചറിയണം .ചങ്ങാതിക്കൂട്ടത്തിലെ പത്തുപേർ ചേർന്ന് എഴുതുന്ന ഈ പുസ്തകത്തിന്റെ അകപ്പൊരുൾ തിരിച്ചറിയപ്പെടേണ്ടതാണ്. മലയാള സാഹിത്യനിരൂപണ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ സുനിൽ പി.ഇളയിടം മഞ്ഞിൽ വിരിഞ്ഞ ഓർമ്മകളെ
വിശേഷിപ്പിക്കുന്നത് ഓർമ്മകളുടെ സിംഫണി എന്നാണ്.
അവതാരികയിൽ അദ്ദേഹം പറയുന്നു, ഈ ഓർമ്മകൾ എല്ലാം ചേർത്തുവയ്ക്കുന്ന ഒരു പുസ്തകം എന്താണ് നമ്മോട് പറയുന്നത്?
ഇതിലെ ഓരോ രചനയും പല പല അനുപാതത്തിൽ അവയുടെ രചയിതാക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. അതിനപ്പുറം അവയ്ക്കെന്തെങ്കിലും മൂല്യമുണ്ടോ? ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.

അവയെല്ലാം അതിജീവനത്തിന്റെ വഴികൾ കൂടിയാണ്. ആഹ്‌ളാദവും വിഷാദവും യാതനയും
കണ്ണുനീരും കലർന്ന ആ വാക്കുകൾക്കിടയിൽ മനുഷ്യവംശം അതിജീവിക്കുന്നതിന്റെ പാഠങ്ങൾ
ഒളിഞ്ഞുകിടക്കുന്നുണ്ട്. ജീവിതയാത്രകളുടെ ഒരു സിംഫണി. അവയിലൂടെ കടന്നുപോകൂ; ജീവിതത്തെ അതിന്റെ ഭിന്നരൂപങ്ങളിൽ നമുക്ക് കാണാനാകും. അന്തിമമായി ഒരു പുസ്തകത്തിന്റെയും സാഫല്യം
ഇതിനപ്പുറമല്ലല്ലൊ.

പ്രവാസലോകത്ത് ഒറ്റപ്പെട്ട് ജീവിക്കാൻ മറന്നു പോകുന്നവരാണ് പ്രവാസികളിൽ നല്ലൊരു വിഭാഗവും . അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോകുകുന്നു. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ ചിന്താഗതികളും, ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളുമായി രൂപംകൊണ്ടതാണ്
സൗഹൃദ കൂട്ടായ്‌മയായ സ്വിസ്സ് ചങ്ങാതിക്കൂട്ടം. ഈ സൗഹൃദ കൂട്ടായ്മയുടെ ഒരു പുതിയ
കാൽവെയ്പ്പാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന ഈ ഓർമ്മക്കുറിപ്പ്.

ഈ ഒക്ടോബർ 25 ന് പ്രകാശനം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന ഓർമ്മക്കുറിപ്പുകൾ പ്രവാസി സമൂഹത്തിന് പ്രചോദനം ആകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ഒക്ടോബർ 25 ന് സ്വിസ് സമയം  രാവിലെ 11 മണിക്ക് മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ശ്രീ സക്കറിയ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ ഓൺ ലൈനിൽ പ്രകാശനം ചെയ്യുന്നു.

Copyright © . All rights reserved