ഭൗതീക ശരീരം ഇന്ന് 23 -06 -2020 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മങ്കൊമ്പ് തെക്കേക്കരയിലെ ഭവനത്തിൽ പ്രാരംഭ പ്രാർത്ഥനകൾ. 10 മണി മുതൽ 11.30 വരെ തെക്കേക്കര പള്ളിയിൽ പൊതു ദർശനം. അതിനു ശേഷം മൃതസംസ്കാര ശ്രുശ്രുഷകൾ ആരംഭിക്കും. സംസ്കാര ചടങ്ങുകൾ സർക്കാർ നിർദേശങ്ങൾ പ്രകാരമുള്ള കോവിഡ് പ്രതിരോധ നിയമങ്ങൾ പാലിച്ചായിരിക്കും..
ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിൽ വികാരിയായി സേവനം ചെയ്യുമ്പോൾ ആയിരുന്നു അച്ചന്റെ അസ്വാഭാവിക മരണം. 2020 ഫെബ്രുവരി മാസത്തിലാണ്
അദ്ദേഹം പുന്നത്തുറ പള്ളി വികാരിയായി ചുമതലയേറ്റത്. കുറച്ചു നാളുകൾക്ക് മുൻപ് പള്ളി കോംമ്പൗണ്ടിൽ ഉണ്ടായ തീപിടുത്തത്തിൽ 4 പേർക്ക് പരിക്ക് പറ്റിയിരുന്നു. അതിൽ മൂന്നു പേര് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുകയും കൂടുതൽ പൊള്ളലേറ്റ ഒരാൾ ഇപ്പോഴും ചികിത്സയിൽ ആണ്. ഈ സംഭവം രക്ത സമ്മർദ്ദരോഗി ആയ അദ്ദേഹത്തിന് വലിയ മനോവിഷമത്തിന് ഇടയായിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു.
ബഹുമാനപ്പെട്ട ജോർജ് എട്ടുപറയിലച്ചന്റെ അകാല നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുബാംഗങ്ങളുടെയും അതിരൂപതയിലെ വൈദിക സഹോദരന്മാരുടെയും ഇടവക അംഗങ്ങളുടെയും ദുഃഖത്തിൽ മലയാളം യുകെയും പങ്കുചേരുന്നു.
നടന് ദിലീപ് ഉള്‍പ്പെട്ട കേസില്‍ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്നാരംഭിക്കും. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. കോവിഡ് മൂലം നീണ്ട ഇളവേളയ്ക്കുശേഷമാണു വിചാരണ സജീവമാകുന്നത്.
പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. നടിയുടെ സഹോദരന്, നടി രമ്യാ നമ്പീശന്, സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിനുശേഷം നടക്കും.
ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. നടന് സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിൻരെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുമ്പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്കുമൂലം മാറ്റിവയ്ക്കുകയായിരുന്നു.
ഭാമയെ വിസ്തരിക്കുന്നത് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്. നടന് ദിലീപും ഇന്ന് കോടതിയിലെത്തിയേക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന് ദീലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പോലിസിന്റെ അന്വേഷണം തൃപ്തികരമാണെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.
2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണു നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഹോളിവുഡ് ചിത്രം ഇന്റു ദി വൈല്‍ഡിലൂടെ ശ്രദ്ധേയമായ ‘മാജിക് ബസ്’ അലാസ്കയിലെ വനത്തില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് നീക്കി. ബസിനരികില്‍ എത്താന്‍ ശ്രമിച്ച് സഞ്ചാരികള്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് ഇത്.
ഇന്റു ദി വൈല്‍ഡ് എന്ന സിനിമകണ്ട് ക്രിസ്സി മാക്ൻഡ്ലെസിന് ഒപ്പം സഞ്ചരിച്ചവര്‍ സ്വപ്നം കണ്ട ഇടം. അലാസ്കാ വനത്തില്‍ ടെക്ലാനിക്ക പുഴയോരത്തെ പഴഞ്ചന്‍ 1940 മോഡല്‍ ബസ്. മാക്ൻഡ്ലെസിന്റെ സ്വാധീനവലയത്തില്‍പെട്ട് മാജിക് ബസ് തേടി കിലോമീറ്ററുകള്‍ വനത്തിലൂടെ നടന്നെത്തുന്ന സഞ്ചാരികള്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് ബസ് നീക്കംചെയ്തത്.
2009 മുതല്‍ 2017 വരെ സഞ്ചാരികള്‍ അപകടത്തില്‍പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടിവന്നത് 15തവണ. ജീവന്‍ നഷ്ടപ്പെട്ടത് രണ്ടുപേര്‍ക്ക്. യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കി 1996ല്‍ പുറത്തിറങ്ങിയ ഇന്റു ദി വൈല്‍ഡ് എന്ന നോവല്‍, 2007ലാണ് ഓസ്കര്‍ ജേതാവ് ഷോണ്‍ പെന്‍ സിനിമയാക്കിയത്.
ഫാദേഴ്സ് ഡേയില്‍പലരും അച്ഛനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുകളും ഫോട്ടോകളും പങ്കുവച്ചപ്പോള്‍ വ്യത്യസ്തമായ വഴിയായിരുന്നു നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന് തിരഞ്ഞെടുത്തത്. അച്ഛനൊപ്പം ഒരു തമിഴ്‍ഗാനത്തിന് ഡപ്പാംകൂത്ത് കളിക്കുന്ന വിഡിയോ സാനിയ പങ്കുവച്ചു. മകള്‍ക്കൊപ്പം കൂളായി ചുവടു വയ്ക്കുന്ന അച്ഛനെ കണ്ട് ആരാധകര്‍ പറഞ്ഞു, ‘ഈ ഡാഡി കൂളാണല്ലോ’!
സൂപ്പര്‍താരം വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഡാന്‍സ് കവറിനായി സാനിയ കണ്ടെത്തിയത്. അച്ഛനും മകളും ഒരേ വേഷത്തിലെത്തിയായിരുന്നു പ്രകടനം. മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ ഇരുവവരും ചേര്‍ന്നു നടത്തിയ ചുവടുകള്‍ ആരാധകരെ കയ്യിലെടുത്തു. ഐ ലവ് യു ഇയ്യപ്പച്ചാ എന്ന ആമുഖത്തോടെയാണ് താരം വിഡിയോ പങ്കുവച്ചത്.
മികച്ച പ്രതികരണമാണ് സാനിയയുടെ വ്യത്യസ്തമായ ഡാന്‍സ് കവറിനു ലഭിച്ചത്. സാനിയയ്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന അച്ഛനായിരുന്നു എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നത്. ഏതു വിമര്‍ശനങ്ങളെയും സാനിയ പുഞ്ചിരിയോടെ നേരിടുന്നതിനു പിന്നിലെ രഹസ്യം ഇപ്പോള്‍ പിടി കിട്ടി എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇത്രയും പിന്തുണ നല്‍കുന്ന അച്ഛനുണ്ടാകുന്നത് ഒരു ഭാഗ്യം തന്നെയാണെന്നും ചിലര്‍ കുറിച്ചു. മകളുടെ സന്തോഷത്തിനൊപ്പം നില്‍ക്കുന്ന ആ പിതാവിനാണ് ഇന്നത്തെ കയ്യടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം പുന്നത്തറയിലെ വൈദികന്‍ ഫാ.ജോര്‍ജ് എട്ടുപറയില്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വൈദികന്റെ മൃതദേഹത്തില്‍ അസ്വഭാവികമായ പരുക്കുകളില്ല. തലയിലും കയ്യിലും ചെറിയ പരുക്കുകളുണ്ടെങ്കിലും ഇത് വീഴ്ചയില്‍ ഉണ്ടായാകാമെന്ന് നിഗമനം.
കോട്ടയം അയര്‍ക്കുന്നത്തിനുസമീപം പുന്നത്തുറ പള്ളിയില്‍ ഇന്നലെ കാണാതായ വൈദികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളില്‍ മാനസികസമ്മര്‍ദത്തിലായിരുന്ന ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്റെ മരണം ആത്മഹത്യയെന്ന് തന്നെയാണ് സൂചന. വൈദികന്‍ വിഷാദരോഗിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ചങ്ങനാശേരി രൂപതയില്‍ ഉള്‍പ്പെട്ട പുന്നത്തുറ സെന്‍റ് തോമസ് പള്ളിയുടെ വികാരിയാണ് ഫാ.ജോര്‍ജ്.ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷമാണ് ഫാ.ജോര്‍ജിനെ കാണാതായത്. ചങ്ങനാശേരി ബിഷപ്പിനെ കാണാന്‍ മൂന്നുമണിക്ക് സമയം നിശ്ചയിച്ചെങ്കിലും അവിടെയും എത്തിയില്ല. മുറിയില്‍ തന്നെ ഉണ്ടാവുമെന്ന നിഗമനത്തിലായിരുന്നു അസിസ്റ്റന്റ് വികാരിയും ശുശ്രൂഷകനും. മൊബൈല‍് ഫോണും പള്ളിയിലെ സിസിടിവിയും ഓഫ് ആക്കിയിരുന്നു. ഇന്നു രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് െകട്ടിയിരുന്നു. ഇത് വൈദികന്‍ തന്നെ കെട്ടിയെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി സ്വയം ഓഫ് ചെയ്തതാണെന്നും കണ്ടെത്തി.
അമേരിക്കയിലായിരുന്ന വൈദികന്‍ ഫെബ്രുവരിയില‍് ലോക്ഡൗണിനു തൊട്ടുമുമ്പാണ് വികാരിയായി ചുമതലയേറ്റത്. ഇതിനുശേഷം പള്ളിയുടെ ഒരു മുറിയില്‍ തീപിടുത്തമുണ്ടായി നാലുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും കുറേ രേഖകള്‍ കത്തിനശിക്കുകയും ചെയ്തു. രക്തസമ്മര്‍ദരോഗിയായ ഫാ.ജോര്‍ജ് ഇതിനുശേഷം മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപത അറിയിച്ചു. പള്ളിയുടെ കുരിശ് മാറ്റിയത് പഴയ കാര്യമാണ്. അതും മരണവുമായി ഒരു ബന്ധവുമില്ല.വൈദികന്‍ സ്ഥലംമാറ്റത്തിനുശ്രമിച്ചിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ചങ്ങനാശേരി അതിരൂപത അറിയിച്ചു.
ടേബിൾ ടെന്നീസ് പന്തുകൾ, ഷട്ടിൽകോക്കുകൾ, ബാഡ്മിന്റൺ, ടെന്നീസ് റാക്കറ്റുകൾ, റെസലിങ് മാറ്റുകൾ, ജാവലിൻ, ഹൈജമ്പ് ബാറുകൾ, ബോക്സിങ് ഹെഡ്ഗാർഡുകൾ, മൗണ്ടൻ ക്ലൈംബിങ് ആക്സസറീസ്, ജിം ഉപകരണങ്ങൾ, സ്പോർട്സ് വസ്ത്രങ്ങൾ – ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കായിക ഉപകരണങ്ങളുടെ പട്ടിക നീളുന്നു.
എന്നാൽ ഇപ്പോൾ, ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ചൈനീസ് ഉൽപന്നങ്ങളും ഉപകരണങ്ങളും ആപ്പുകളുമൊക്കെ ഇന്ത്യയില്‍ വിലക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. ഇത് ഇന്ത്യയിലെ കായിക താരങ്ങളെ കൂടുതൽ സങ്കീർണതയിലാക്കിയിരിക്കുകയാണ്. കാരണം, 2018-2019 ലെ വാണിജ്യ വകുപ്പിന്റെ ഡാറ്റ പ്രകാരം ഇന്ത്യയുടെ കായിക ഉപകരണ ഇറക്കുമതിയുടെ പകുതിയിലധികം ചൈനയിൽ നിന്നുള്ളതാണ്.
“അവർക്ക് കായിക വിപണിയിൽ 50 ശതമാനത്തിലധികം ഓഹരിയുണ്ട്,” ആഭ്യന്തര നിർമാണ കമ്പനിയായ വാട്‌സ് മാനേജിങ് ഡയറക്ടർ ലോകേഷ് വാട്‌സ് പറയുന്നു. നാം ‘വോക്കൽ ഫോർ ലോക്കൽ’ എന്ന് പറയുന്നു. എന്നാൽ പതിറ്റാണ്ടുകളായുള്ള സർക്കാർ നയങ്ങൾ, ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ വിപണികളെ പൂർണ്ണമായും കൈയടക്കാൻ കാരണമായി.”
റാക്കറ്റുകളെയും ടേബിളുകളെയും സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വാശ്രയമാണെന്ന് ടേബിൾ ടെന്നീസ് താരം സത്യൻ ജ്ഞാനശേഖരൻ പറയുന്നു, എന്നാൽ പന്തുകൾ നിർമ്മിക്കുന്നതിൽ ചൈന ഒരു കുത്തക പോലെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾക്ക് പുറമെ എല്ലാ ലോക ടൂർ പരിപാടികൾക്കും ഷാങ്ഹായ് ഡബിൾ ഹാപ്പിനെസ് (ഡിഎച്ച്എസ്) പന്തുകൾ വിതരണം ചെയ്യുന്നതായി അദ്ദേഹം പറയുന്നു. “എല്ലാ ഇന്ത്യൻ കളിക്കാരും ഒരേ സെറ്റ് പന്തുകളിലാണ് പരിശീലനം നടത്തുന്നത്. മറ്റ് തലങ്ങളിൽ, വ്യത്യസ്ത ബ്രാൻഡ് നാമങ്ങളുള്ള പന്തുകൾ നിങ്ങൾക്ക് കാണാം. നിങ്ങൾ സ്റ്റിഗ (സ്വീഡൻ) അല്ലെങ്കിൽ സ്റ്റാഗ് (ഇന്ത്യ) എന്നിവയിൽ നിന്ന് ഒരു സെറ്റ് വാങ്ങിയാലും അത് ചൈനയിലാണ് നിർമ്മിക്കുന്നത്,” ജ്ഞാനശേഖരൻ പറയുന്നു.
മറ്റ് ധാരാളം ബ്രാൻഡുകൾക്കും സമാനമായ അവസ്ഥയാണ്. ഇന്ത്യന്‍ ബോക്സര്‍മാരുടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓസ്ട്രേലിയയുടെ സ്റ്റിങ് എന്നും എന്നാല്‍ ഇവ നിര്‍മ്മിക്കുന്നത് ചൈനയിലാണെന്നുമാണ് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ജേ കൗലി പറയുന്നത്.
അതേസമയം, ആഭ്യന്തര തലത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് കൗലി നിർദേശിക്കുന്നു. ബോക്സിങ് ഉപകരണങ്ങളുടെ ശക്തമായ നിർമ്മാണ അടിത്തറ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, അവർക്ക് ഇന്ത്യയിൽ മതിയായ ബിസിനസ്സ് ഉള്ളതിനാൽ, അവർ രാജ്യാന്തര ഫെഡറേഷന്റെ സർട്ടിഫിക്കേഷൻ പ്രക്രിയയിലൂടെ കടന്നുപോയിട്ടില്ല. അതിനാൽ എലൈറ്റ് പരിശീലന കേന്ദ്രങ്ങൾക്കും മികച്ച ബോക്സർമാർക്കും നാം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യണം, ”അദ്ദേഹം പറയുന്നു.
2018-19 ലെ കണക്കു പ്രകാരം ഏകദേശം 3 കോടി രൂപയുടെ ബോക്‌സിങ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതില്‍ ചൈനയില്‍ നിന്ന് ഉറക്കുമതി ചെയ്തത് 1.38 കോടി രൂപയ്ക്കാണ്.
ഉൽപ്പാദന കേന്ദ്രമായ ജലന്ധറിലെ സ്‌പോർട്‌സ് ആൻഡ് ടോയ്‌സ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷനിലെ അംഗമായ പ്രാൻ നാഥ് ചദ്ദ പറയുന്നു, ചൈനീസ് നിർമ്മാതാക്കൾ “മാറ്റുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും പോലുള്ള കായിക വസ്‌തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്.”
സ്‌പോര്‍ട്‌സ് വിപണികള്‍ വലിയോതോതില്‍ തന്നെ ചൈനയെ ആശ്രയിക്കുന്നത് കൊണ്ട് പറയുന്നപോലെ അത്ര എളുപ്പമാകില്ല ചൈനീസ് ഉൽപന്നങ്ങളും ഉപകരണങ്ങളും വിലക്കാനുള്ള തീരുമാനം.
ലോകത്തെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയില്‍ ഇടം പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം അദ്ദേഹത്തിന്റെ മൊത്ത മൂല്യം 64.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒറാക്കിളിന്റെ ലാറി എല്ലിസണിനേയും ഫ്രാന്‍സിലെ ഫ്രാങ്കോയിസ് ബെറ്റണ്‍കോര്‍ട്ട് മെയേഴ്‌സിനേയും മറികടന്ന് മുകേഷ് ഒമ്പതാം സ്ഥാനത്താണിപ്പോള്‍. ഫ്രാങ്കോയിസാണ് ലോകത്തിലെ ഏറ്റവും വലിയ ധനിക.
റിലയന്‍സിന്റെ 42 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്ന മുകേഷിനെ ഈ ക്ലബിലേക്ക് എത്തിച്ചത് ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലേക്ക് ഒഴുകിയെത്തിയ നിക്ഷേപങ്ങളാണ്. അതിലൂടെ കടരഹിത കമ്പനിയായി റിലയന്‍സ് മാറി. 2021 മാര്‍ച്ചില്‍ കൈവരിക്കാന്‍ ലക്ഷ്യം വച്ച നേട്ടമായിരുന്നു ഇത്.
ലോകമെമ്പാടുമുള്ള കോടീശ്വരന്‍മാര്‍ക്ക് കോറോണ വൈറസ് മഹാമാരി മൂലം തിരിച്ചടി നേരിട്ടപ്പോള്‍ നേട്ടം കൊയ്തത് മുകേഷാണ്. ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞപ്പോള്‍ മുകേഷ് അംബാനിയുടെ കമ്പനികള്‍ പ്രത്യേകിച്ച് ജിയോ നേട്ടം രേഖപ്പെടുത്തി. കൂടാതെ, മുകേഷിന്റെ സ്വകാര്യ സ്വത്തും വന്‍തോതില്‍ വർധിച്ചു.
തുടര്‍ച്ചയായി 10 ബോട്ടില്‍ ബിയര്‍ കുടിച്ച യുവാവിന്റെ മൂത്രസഞ്ചി തകര്‍ന്നു. ഉറങ്ങിപ്പോയ യുവാവ് ഇടയ്ക്ക് മൂത്രമൊഴിക്കാത്തതിനെ തുടര്‍ന്നാണ് മൂത്രസഞ്ചി തകര്‍ന്നത്.
വടക്കന്‍ ചൈനയിലെ ഷീജാങ് പ്രവിശ്യയിലായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് 40കാരനായ ഹു എന്ന യുവാവ് സുജി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂത്രസഞ്ചി തകര്‍ന്നതായി കണ്ടെത്തിയത്.
തുടര്‍ച്ചയായി 10 ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷം ഇയാള്‍ 18 മണിക്കൂറുകളോളം ഉറങ്ങി. ഇതിനിടയില്‍ മൂത്രമൊഴിക്കാന്‍ പോലും എഴുന്നേറ്റില്ല. തുടര്‍ന്നാണ് മൂത്രസഞ്ചി തകര്‍ന്നത്.
മൂത്രസഞ്ചി തകര്‍ന്നതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാതിരുന്ന ഹു കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ മൂത്ര സഞ്ചിയില്‍ മൂന്ന് പൊട്ടലുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. സമ്മര്‍ദ്ദം കൂടിയതു കൊണ്ടാണ് മൂത്ര സഞ്ചി തകര്‍ന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
നിലവില്‍, യുവാവ് ഓപ്പറേഷനു ശേഷം വിശ്രമത്തിലാണ്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത്തരത്തിലുള്ള കേസ് വിരളമാണെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മൂത്രസഞ്ചിക്ക് വലുതാവാന്‍ കഴിയുമെങ്കിലും 350 മുതല്‍ 500 മില്ലി ലിറ്റര്‍ മൂത്രം മാത്രമേ അതില്‍ ഉള്‍ക്കൊള്ളാനാവൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാനെന്ന് വെല്ലുവിളിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് പാടില്ലെന്ന നിര്‍മാതാക്കളുടെ നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലച്ചിത്ര സംഘടനകള്‍ക്കെതിരെ രംഗത്തെത്തിയതായിരുന്നു ലിജോ ജോസ് പെല്ലിശേരി.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംവിധായകന്‍ ആഷിഖ് അബുവും, ലിജോ ജോസിന്റെ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം മറികടന്ന് ഇന്ന് രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളാണ് നടന്നത്. ആഷിഖ് അബുവും ആഷിഖ് ഉസ്മാനുമാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്.
പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാല്‍ സഹകരിക്കില്ലെന്നും തിയേറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിര്‍മാതാക്കള്‍ നല്‍കിയിരുന്നു.
അതേസമയം, മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കാതെ പുതിയ സിനിമകള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്കും നിര്‍മ്മാതാക്കള്‍ കത്തയക്കുകയും ചെയ്തു. 60ഓളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ പുതിയ സിനിമ തുടങ്ങേണ്ടെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനം.
ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം ജൂലൈ 5ന് കൊച്ചിയില്‍ ആരംഭിക്കും.
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജ്യതലസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കാശ്മീരില്‍നിന്നുളളവരാണെന്നും ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഭീകരവാദികളില്‍ ചിലര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളില്‍ കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികള്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഭീകരവാദികള്‍ റോഡ് മാര്‍ഗം കാര്‍,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കാശ്മീര്‍ രജിസ്‌ട്രേഷനുള്ള കാറുകളില്‍ പരിശോധനയും നടത്തും. ബസ് സ്റ്റാന്ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അറിയിപ്പ് നല്കിയിട്ടുണ്ട്. അതീവ സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.