സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. ഇതോടെ 16 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞു. മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര്‍ കോവിഡ്മുക്തരായി.
എയര്‍പോര്‍ട്ട് വഴി 49,065 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,23,029 പേരും റെയില്‍വേ വഴി 19,648 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,93,363 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 82,362 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,357 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 21,110 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,923 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,13,956 സാമ്പിളുകളാണ് പരിശോധിച്ചത്
മധ്യപ്രദേശിലെ ഷാജഹാൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പണം അടയ്ക്കാത്തതിനെ തുടർന്ന് വയോധികന്റെ കൈയ്യും കാലും ആശുപത്രി കിടക്കയിൽ കെട്ടിയിട്ട സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു. ആശുപത്രി മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഷജാപുർ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയ്ക്കടുത്ത് റണേഡ ഗ്രാമത്തിലെ ലക്ഷ്മിനാരായണ ഡാംഗി എന്നയാളെയാണ് കഴിഞ്ഞ ദിവസം പണം അടയ്ക്കാത്തതിന്റെ പേരിൽ ആശുപത്രി അധികൃതർ കിടക്കയോട് ചേർത്ത് കെട്ടിയിട്ടത്. 11000 രൂപയുടെ ബിൽ അടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് വയോധികനെ കെട്ടിയിട്ടതെന്നാണ് മൊഴി. ഇയാളെ നാട്ടിലേക്ക് മകളോടൊപ്പം പറഞ്ഞയക്കാനും ആശുപത്രി അധികൃതർ വിസമ്മതിച്ചെന്നും പരാതി ഉയർന്നിരുന്നു.
സംഭവം വിവാദമായതോടെ, വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തുവന്നു. ‘ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേൽപ്പിക്കാതിരിക്കാനാണ് ഞങ്ങൾ കെട്ടിയിട്ടത്,’ എന്നായിരുന്നു ആശുപത്രിയിലെ ഒരു ഡോക്ടർ അറിയിച്ചിരുന്നത്.
അതേസമയം, ആശുപത്രിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു. ഇതോടെ, ഇത് വാസ്തവമല്ലെന്നും രോഗിയെ തുകയൊടുക്കാതെയാണ് ആശുപത്രിയിൽനിന്ന് വിട്ടയച്ചതെന്നുമായിരുന്നു ആശുപത്രി അധികൃതർ പ്രതികരിച്ചത്.
ദുബായ്: കോവിഡ് കാലത്തു ഗര്‍ഭിണികള്‍ അടക്കമുള്ളവരെ അടിയന്തരമായി നാട്ടില്‍പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി എസ് ആതിരയുടെ ഭര്‍ത്താവ് നിഥിന്‍ ചന്ദ്രന്‍ (29) ദുബായില്‍ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ദുബായില്‍ സ്വകാര്യകമ്പനിയില്‍ എഞ്ചിനീയറായിരുന്നു നിഥിന്‍. ഇന്ന് പുലര്‍ച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോവിഡ് പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവര്‍ത്തിച്ചുവരവെയാണ് ആകസ്മിക മരണം. നിഥിന്‍ സാമൂഹികസേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കേരളാ ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പിന്റെ യുഎഇയിലെ കോ ഓര്‍ഡിനേറ്ററായ ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ പേര് ‘നിഥിന്‍ സി ഒ പോസിറ്റീവെ’ന്നാണ്.
റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്റെ മകനാണ്. ദുബായ് റാഷിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധനാ ഫലം വന്ന ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തില്‍ പറക്കാനായത് വലിയ വാര്‍ത്തയായിരുന്നു. ജൂലൈ ആദ്യം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിഥിന്റെ മരണം. ആതിരക്കൊപ്പം സഞ്ചരിക്കാൻ അവസരം ഉണ്ടായിരുന്നു എങ്കിലും അത് അത്യാവശ്യക്കാർക്ക് നൽകി നിതിൻ പിന്മാറുകയായിരുന്നു എന്നാണ് അറിയുന്നത്. ഗൾഫിൽ ഇതുവരെ 200 മലയാളികൾ ആണ് മരിച്ചിട്ടുള്ളത്.
ചിരിക്കുടുക്ക’ ഗായകന്‍ എംജി ശ്രീകുമാറിന്റെ ചിരിയ്ക്ക് ആരാധകരിട്ട പേരുകളിലൊന്നാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പല ഹിറ്റ് പാട്ടുകള്‍ പാടി കൊണ്ടാണ് ശ്രീകുമാര്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രമുഖനായ ഗായകനായി അദ്ദേഹം മാറി. തന്റെ കരിയറിലും ജീവിതത്തിലും വഴിത്തിരിവായ സിനിമ ‘ചിത്രം’ ആണെന്ന് പറയുകയാണ് എംജി ശ്രീകുമാറിപ്പോള്‍.തന്റെ ജീവിതത്തിലേക്ക് ലേഖ ഭാര്യയായി എത്തിയതിന് പിന്നിലും ചിത്രത്തിലെ പാട്ടുകളുടെ സാന്നിധ്യം ഉണ്ടെന്ന് പറയുകയാണ് താരം.
മദ്രാസില്‍ ചിത്രം സിനിമയിലെ പാട്ടുകള്‍ പാടി കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോഴാണ് ഞാനാദ്യമായി ലേഖയെ കാണുന്നത്. അന്ന് കുറച്ച് സിനിമകളില്‍ പാടിയിട്ടുണ്ട്. ഞാനൊരു ഗായകനാണ്. അങഅങനെയാണ് ആദ്യ പരിചയപ്പെടല്‍. ചിത്രം സിനിമയുടെ ഓഡിയോ കാസറ്റും കൊടുത്തു. ചിത്രത്തിലെ നായിക രഞ്ജിനി ആശുപത്രിയിലായതിനെ തുടര്‍ന്ന്ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നു. തടി കുറയ്ക്കാന്‍ വേണ്ടി എന്തോ മരുന്ന് കഴിച്ച് വയറിന് അസുഖമായാണ് രഞ്ജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിനിമ റിലീസ് ആകും മുന്‍പേ കാസറ്റ് പുറത്തിറങ്ങി. ചിത്രത്തിന്റെ കാസറ്റ് കൈമാറിയാണ് പ്രണയം തുടങ്ങുന്നത്. ചിത്രത്തിലെ പാട്ടിലാണ് താന്‍ വീണ് പോയതെന്ന് ലേഖ പറയുന്നു.
അങ്ങനെ കാസറ്റ് കൈമാറി തുടങ്ങിയ പ്രണയം പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി. ആ പതിനഞ്ച് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരുമിച്ച് പുറത്ത് പോകാനാിരുന്നു ബുദ്ധിമുട്ട്. മദ്രാസില്‍ പോകുമ്പോള്‍ ഞങ്ങള്‍ രണ്ട് ഫ്‌ളൈറ്റ് ടിക്കറ്റെടുക്കുകമായിരുന്നു. തിരുവനന്തപുരത്താണെങ്കില്‍ ഭക്ഷണം കഴിക്കാന്‍ കോവളത്താണ് പോയിരുന്നതെന്ന് ലേഖ പറയുന്നു.
തങ്ങളുടെ വിവാഹത്തില്‍ ഏറെയും എതിര്‍പ്പ് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു. എന്റെ കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷേ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തുവെന്ന് ശ്രീകുമാര്‍ പറയുന്നു. കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞത് ചെറിയ കാര്യമല്ല. ലിവിംങ് ടുഗദര്‍ ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യാന്‍ തേക്കും. അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണ്.
ആ കാലത്ത് ലിവിങ് ടുഗദര്‍ ഒരു സാഹസം തന്നെയായിരുന്നു. സ്‌നേഹമാണ് എല്ലാ സാഹസങ്ങള്‍ക്കും നമ്മളെ പ്രേരിപ്പിക്കുന്നത്. ആ സമയത്ത് ഞാനും ലേഖയും കൂടി ചെങ്ങന്നൂരില്‍ ഒരു ആയൂര്‍വേദ ചികിത്സയ്ക്ക് പോയി. പിഴിച്ചില്‍ ചികിത്സ. അവിടെ ഒരു മാഗസിന്റെ പ്രതിനിധികളായ രണ്ട് പേര്‍ കാണാന്‍ വന്നു. എക്‌സ്‌ക്‌ളൂസീവായി ഇന്റര്‍വ്യൂ തന്നാല്‍ കവര്‍ സ്റ്റോറിയായി ചെയ്യാമെന്നവര്‍ പറഞ്ഞു. വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോ എന്ന് അവര്‍ ചോദിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. കോട്ടയത്ത് ഒരു ഹോട്ടലില്‍ ഫോട്ടോഷൂട്ടും നടന്നു.
2000 ഡിസംബര്‍ മുപ്പത്തിയൊന്നിന് പുറത്തിറങ്ങിയ ആ മാഗസിന്റെ കവര്‍ സ്റ്റോറി എംജി ശ്രീകുമാര്‍ വിവാഹിതനായി. ഭാര്യ ലേഖ എന്നായിരുന്നു. ആ സമയത്ത് ഞങ്ങള്‍ വിവാഹിതരല്ല. ഞങ്ങള്‍ക്ക് നല്ല പണിയാണ് കിട്ടിയത്. അങ്ങനെ ഞങ്ങള്‍ നേരെ മൂകാംബികയിലേക്ക് പോയി. അവിടെ നിന്നും ഞാന്‍ അമ്മയെ വിളിച്ചു. കല്യാണം കഴിക്കാന്‍ പോകുന്ന വിവരം അറിയിച്ചു. നിന്റെ ഇഷ്ടം. നിന്റെ ജീവിതമാണ്, നിനക്കിഷ്ടപ്പെട്ടെങ്കില്‍ നടക്കട്ടെയെന്ന് പറഞ്ഞ് അമ്മ എന്നെ അനുഗ്രഹിച്ചു. അമ്മയോടല്ലാതെ ആരോടും ഞാന്‍ കല്യാണക്കാര്യം പറഞ്ഞില്ല.
മൂകാംബിക ക്ഷേത്രത്തില്‍ കല്യാണം കഴിച്ച് തിരുവനന്തപുരത്ത് വന്ന് ഞങ്ങള്‍ വീണ്ടും രജിസ്റ്റര്‍ മാര്യേജ് ചെയ്തു. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും ഞങ്ങള്‍ സന്തുഷ്ടരായി ജീവിക്കുന്നു. അങ്ങനെ ഞങ്ങള്‍ വഴക്കിടാറില്ല. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീര്‍ക്കും. സ്‌നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകള്‍ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞു. ചിത്രം എന്ന സിനിമയാണ് എനിക്ക് വഴിത്തിരിവായത്. ലേഖയെ തന്നതും ആ സിനിമയാണ്.
പാലായില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍നിന്ന് കണ്ടെത്തി. തെരച്ചിലിനൊടുവില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ പൊങ്ങി. കാഞ്ഞിരപ്പള്ളി പൊടിമറ്റ് അഞ്ജു ഷാജി എന്ന 20 കാരിയാണ് മരിച്ചത്. പെണ്‍കുട്ടിയെ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നാണ് കാണാതായത്. പാലത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ചെമ്ബിളാവില്‍ ആണ് മൃതദേഹം പൊങ്ങിയത്. പെണ്‍കുട്ടി പാലത്തില്‍ നിന്നും ചാടിയതാകാം.
അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടെത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയാണ് അഞ്ജു. സര്‍വകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്ചയാണ് നടന്നത്. പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ പെണ്ഡകുട്ടി ആറിന്റെ ഭാഗത്തേക്ക് നടന്നുവരുന്നതായി കണ്ടിരുന്നു. തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സും സംഘവും തെരച്ചില്‍ നടത്തിയത്.
അഞ്ജു കോപ്പിയടിച്ചെന്ന കോളേജ് അധികൃതരുടെ ആരോപണം നിഷേധിച്ച് കുടുംബം രംഗത്തെത്തി.
കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്.
എന്നാല്‍ അഞ്ജു പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന പാരലല്‍ കോളേജിലെ അധ്യാപകരും ഇത് ശരിവെക്കുന്നു. അതേസമയം, ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാര്‍ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കോളേജ് അധികൃതര്‍ പറയുന്നു
കോവിഡ് 19 നെത്തുടർന്ന് ഇത്തവണ ഇന്ത്യയിൽ, ഐപിഎൽ നടത്താൻ കഴിഞ്ഞില്ലെങ്കിൽ, ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന് യു എ ഇ. കഴിഞ്ഞ ദിവസമാണ് ഐപിഎല്ലിന് ആതിഥേയരാൻ തങ്ങൾ തയ്യാറാണെന്ന് അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. നേരത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും ഇത്തരത്തിൽ ഐപിഎല്ലിന് ആതിഥേയരാവാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ബിസിസിഐ ഇതിന് അനുകൂല മറുപടി നൽകിയിരുന്നില്ല.
“മുൻപ് വിജയകരമായി ഐപിഎൽ നടത്തിയ ചരിത്രം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഇതിന് പുറമേ നിരവധി പരമ്പരകളുടെ നിക്ഷ്പക്ഷ വേദിയായും, നിരവധി പരമ്പരകൾക്ക് ആതിഥേയരായുമുള്ള പരിചയം ഞങ്ങൾക്കുണ്ട്.” കഴിഞ്ഞ ദിവസം ഗൾഫ് ന്യൂസിനോട് സംസാരിക്കവെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സെക്രട്ടറി മുബാഷിർ ഉസ്മാനി പറഞ്ഞു. ഐപിഎൽ ആതിഥേയരാവാനാവുള്ള താല്പര്യം യു എ ഇ ക്രിക്കറ്റ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം മുൻപ് രണ്ട് തവണയാണ് ഐപിഎൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയിട്ടുള്ളത്. 2009 ലും 2014 ലുമായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് 2009 ലെ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചുനട്ടപ്പോൾ, സമാന കാരണം കൊണ്ട് 2014 ഐപിഎൽ സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ യു എ ഇ യിലായിരുന്നു നടത്തിയത്.
അവസാന കൊവിഡ് രോഗിയെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിന്ന് വിജയിച്ച് കയറി ന്യൂസിലാന്റ്. ഒരു കൊവിഡ് രോഗിയും നിലവില്‍ ഇല്ല എന്നതാണ് സത്യം. 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ നാഴികക്കല്ല് ഒരു നല്ല വാര്‍ത്തയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. ‘ഫെബ്രുവരി 28-ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ, കോവിഡിനെതിരേ തുടരുന്ന ജാഗ്രത അനിവാര്യമാണ്. അതു തുടരും.’ – അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വകാര്യത മുന്‍നിര്‍ത്തി അവസാന രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓക്ക്ലാന്‍ഡിലെ ഒരു നഴ്സിംഗ് ഹോമില്‍ ഇവര്‍ ചികിത്സയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് സജീവ കേസ് ഒന്നു മാത്രമാണ് ഉണ്ടായിരുന്നത്.
സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ പട്ടാപകല്‍ നടുറോഡിലിട്ട് വെട്ടിവീഴ്ത്തി സഹോദരന്‍.പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖില്‍ (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടമൊബീല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം.
മാസ്‌ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബേസില്‍ വടിവാള്‍ കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്.
സഹോദരന്‍ വടിവാളുമായി വീട്ടില്‍നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പു നല്‍കിയിരുന്നതായി പൊലീസ് പറ?ഞ്ഞു.
നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ കന്നട സിനിമാലോകം.ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്നു പോയത് ഭാര്യയും നടിയുമായ മേഘ്‌നരാജായിരുന്നു.നാല് മാസം ഗര്‍ഭിണിയാണ് താരം എന്നതാണ് ഇതില്‍ ഏറെ വേദനിപ്പിക്കുന്നത്.കന്നട സൂപ്പര്‍ താരം യഷ്, അര്‍ജുന്‍ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി.
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ചിരഞ്ജീവി സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. 39 വയസ്സായിരുന്നു.
പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർഥിനിയെ കാണാതായി. ആറ്റിൽ ചാടിയെന്ന സംശയത്തെ തുടർന്ന് മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തുന്നു. ശനിയാഴ്ച ചേർപ്പുങ്കലിലെ കോളജിൽ ഡിഗ്രി പരീക്ഷ എഴുതാൻ എത്തിയ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനിയായ വിദ്യാർഥിനിയെയാണ് ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായത്. ചേർപ്പുങ്കൽ പള്ളിക്ക് സമീപത്തെ പാലത്തിൽ ബാഗ് കാണപെട്ടതോടെ ആറ്റിൽ ചാടിയെന്ന നിഗമനത്തിലാണ് തെരച്ചിൽ നടക്കുന്നത്.
കാഞ്ഞിരപ്പള്ളി സ്വകാര്യ കോളേജ് വിദ്യാർഥിനിയാണ് കുട്ടി. ചേർപ്പുങ്കലിലെ കോളജിലാണ് ഡിഗ്രി പരീക്ഷയ്ക്ക് സെന്റർ ലഭിച്ചത്. വൈകുന്നേരം ആറരയോടെ വീട്ടിലെത്താറുള്ള വിദ്യാർഥിനി ഏഴു മണിയായിട്ടും എത്താതിരുന്നതിനെ തുടർന്ന് കുടുംബം കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. പാലത്തിൽ ബാഗ് കണ്ടെത്തിയതോടെയാണ് മീനച്ചിലാറ്റിൽ പരിശോധന നടക്കുന്നത്. സ്കൂബ ടീമും പരിശോധനയ്ക്കുണ്ട്. മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ശക്തമായ ഒഴുക്കുണ്ട്. എന്നാൽ വിദ്യാർഥിനി വെള്ളത്തിലേക്ക് ചാടുന്നത് സമീപവാസികൾ ആരും കണ്ടില്ല. കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.