Latest News

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും – ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള പോരാട്ടം. പ്ലേഓഫില്‍ ഒന്നാം സ്ഥാനക്കാരായി മുംബൈ സ്ഥാനമുറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി തങ്ങളുടെ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനെ വീഴ്ത്തി 2-ാം സ്ഥാനക്കാരായി പ്ലേഓഫ് ഉറപ്പിച്ചു. രണ്ട് ടീമും ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ ഉറപ്പിക്കും. തോല്‍ക്കുന്ന ടീം ബാംഗ്ലൂര്‍-ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരവിജയികളെ 2-ാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ ഫൈനലിലെത്താം.

ഐപിഎല്ലില്‍ എല്ലാ സീസണുകളിലും ശക്തി കാണിച്ച മുംബൈ നാല് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയെ സംബന്ധിച്ച് ഈ സീണണില്‍ അവരുടെ ബൗളിംഗ് യൂണിറ്റും ബാറ്റിംഗ് യൂണിറ്റും ശക്തമാണ്. രോഹിത് ശര്‍മ്മ പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തിയതോടെ വലിയ പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. ഡി കോക്ക്. സൂര്യകുമാര്‍ യാദവ്,യുവതാരം ഇഷന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ് തുടങ്ങിയവരടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്. ബൗളിംഗ് യൂണിറ്റിലാകട്ടെ ജസ്പ്രീത് ബുമ്രയും ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയും മികവ് കാണിക്കുന്നു. റണ്ണൊഴുക്കിന് തടയിട്ട് ബാറ്റ്‌സ്മാരെ സമ്മര്‍ദ്ത്തിലാക്കാന്‍ ഇവര്‍ക്ക് സാധിക്കും.

കന്നി ഐപിഎല്‍ കിരീടത്തിനായുള്ള പോരാട്ടമാണ് ഡല്‍ഹിക്കിത്. പ്രാഥമിക ഘട്ടത്തില്‍ മുംബൈയോട് 2 വട്ടം തോറ്റ കണക്കു തീര്‍ക്കലും അവര്‍ക്കു മുന്നിലുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ഡല്‍ഹിയുടെ പ്രതീക്ഷ കഴിഞ്ഞ മത്സരത്തില്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ ഇന്നിംഗ്സ് കാഴ്ചവെച്ചത് ഡല്‍ഹിക്ക് ആശ്വാസം നല്‍കുന്നതാണ്. അതേസമയം റിഷഭ് പന്ത് പരുക്ക് മാറി തിരിച്ചെത്തിയെങ്കിലും ഫോമിലേക്ക് എത്തിയിട്ടില്ല. രഹാനെ,പ്രഥ്വി ഷാ,ഹെറ്റ്‌മെയര്‍ എന്നിവരും നിരാശയാണ് നല്‍കുന്നത്. സ്റ്റോയ്‌നിസ് പ്രതീക്ഷ ഉണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ റബാദയും നോര്‍ജയും ഉള്‍പ്പെടുന്ന പേസ് നിരയും അശ്വിനും അക്‌സര്‍ പട്ടേലും അടങ്ങുന്ന സ്പിന്‍നിരയിലും ഡല്‍ഹിക്ക് പ്രതീക്ഷയുണ്ട്.

യുഎസ്സില്‍ ആറ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടരുന്നു, അരിസോണ, നെവാഡ, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന, ജോര്‍ജ്ജിയ, അലാസ്‌ക എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. ഇതില്‍ അരിസോണയിലും നെവാഡയിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബൈഡന്‍ ലീഡ് തുടരുന്നു. അതേസമയം പെന്‍സില്‍വേനിയയിലും നോര്‍ത്ത് കരോലിനയിലും ജോര്‍ജ്ജിയയിലും അലാസ്‌കയിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് മുന്നില്‍. എന്നാല്‍ ജോര്‍ജ്ജിയയില്‍ ബൈഡന്‍ ജയത്തിനരികെയുണ്ട്. – ട്രംപിന് 0.5 ശതമാനം വോട്ടിന്‌റെ ലീഡ് മാത്രമേയുള്ളൂ. 95 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് 49.6 ശതമാനവും ബൈഡന് 49.1 ശതമാനവും വോട്ടാണ് കിട്ടിയത്. 16 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ജോര്‍ജ്ജിയയിലുള്ളത്.

പെന്‍സില്‍വേനിയയിലും നോര്‍ത്ത് കരോലിനയിലും നേരിയ വോട്ട് വ്യത്യാസം മാത്രമേയുള്ളൂ. 20 ഇലക്ടറല്‍ കോളേജ് വോട്ടുള്ള പെന്‍സില്‍വേനിയയില്‍ 89 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപ് ലീഡ് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ലീഡ് വളരെ കുറഞ്ഞിട്ടുണ്ട്. വെറും 0.5 ശതമാനം വോട്ടിന്‌റെ നേരിയ ലീഡ് മാത്രമാണ് ജോര്‍ജ്ജിയയില്‍ നിലവില്‍ ട്രംപിനുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നെവാഡയിലും അരിസോണയിലും വലിയ വോട്ട് വ്യത്യാസം ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലില്ല. നെവാഡയിൽ 6 ഇലക്ടറൽ കോളേജ് വോട്ടാണുള്ളത്. 86 ശതമാനം വോട്ടെണ്ണി. ബൈഡൻ 49.3 ശതമാനം, ട്രംപ് 48.7 ശതമാനം എന്നതാണ് ഇപ്പോളത്തെ നില. 11 ഇലക്ടറൽ കോളേജ് വോട്ടുള്ള അരിസോണയില്‍ ബൈഡന്റെ ലീഡില്‍ 60,000ത്തിലധികം കുറവ് വന്നിട്ടുണ്ട്. 86 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞ അരിസോണയില്‍ ട്രംപിന് 50.5 ശതമാനം വോട്ടും ബൈഡന് 48.1 ശതമാനം വോട്ടുമാണ് കിട്ടിയത്.

നോര്‍ത്ത് കരോലിനയില്‍ 95 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് 50.1 ശതമാനവും ബൈഡന് 48.7 ശതമാനം വോട്ടുമാണ് കിട്ടിയത്. 15 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ഇവിടെയുള്ളത്. അലാസ്‌കയില്‍ വ്യക്തമായ മേധാവിത്തമുള്ള ലീഡോടെ ട്രംപ് ഏതാണ്ട് ജയസൂചനകള്‍ നല്‍കിക്കഴിഞ്ഞു. അതേസമയം ഇവിടെ 56 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ട്രംപിന് 62.9 ശതമാനം വോട്ടും ബൈഡന് 33 ശതമാനം വോട്ടുമാണ് ഇവിടെ കിട്ടിയത്. ആകെ ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ ബൈഡന്‍ 253 വോട്ടും ട്രംപ് 214 വോട്ടും നേടിയതായി ദ ന്യൂയോര്‍ക്ക് ടൈംസും എബിസി ന്യൂസും അടക്കമുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ 264, ട്രംപ് 214 എന്നാണ് ഫോക്‌സ് ന്യൂസിന്‌റെ കണക്ക്.

റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിന്റെ കുടുംബത്തെ തടഞ്ഞുവെച്ച സംഭവത്തിൽ ഇഡിക്ക് കേരള പോലീസ് ഇമെയിൽ അയച്ചു. എൻഫോഴ്‌സ്‌മെന്റിന് എതിരെ ബിനീഷ് നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.

പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാൻ ഇഡി തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളാപോലീസ് മെയിൽ അയച്ചിരിക്കുന്നത്. ഇഡിയുടെ റെയ്ഡിൽ ബിനീഷിന്റെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പോലീസിന് ലഭിച്ചിരിക്കുന്നത്. പരാതി ലഭിച്ച പോലീസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് ഇഡിയെ അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു പോലീസിന്റെ നടപടി.

പിന്നീട്, റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൂജപ്പുര സിഐ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്നാണ് പൂജപ്പുര പോലീസ് ഇപ്പോൾ മെയിലിൽ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മുഴുവൻ വിശദാംശങ്ങളും അവരുടെ മൊഴി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ബിനീഷിന്റെ ഭാര്യാപിതാവ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ഇമെയിൽ മുഖാന്തരം പരാതിയും അയച്ചിട്ടുണ്ട്. തന്റെ മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇഡി ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവെച്ചു. വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും ആ പരാതിയിൽ പറയുന്നു. രാത്രിയോടെ വീട്ടിൽ നിന്നും തന്നെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്നും ്‌ദ്ദേഹം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

നടന്‍ വിനീതിന്റെ പേരില്‍ തട്ടിപ്പ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിദേശത്ത് നിന്ന് ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് താരം അറിയിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പങ്കുവെച്ചത്.

വിദേശത്ത് നിന്ന് താനാണെന്ന് പറഞ്ഞ് വ്യാജ നമ്പറിലൂടെ ചിലര്‍ ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് എല്ലാവരേയും അറിയിക്കുന്നെന്നും അത്തരം സംശയാസ്പദമായ കോണ്‍ടാക്റ്റുകളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്നും വിനീത് പോസ്റ്റില്‍ പറയുന്നു.

ആക്ടര്‍ വിനീത് എന്ന് സേവ് ചെയ്ത ഒരു വാട്സ്ആപ്പ് കോണ്‍ടാക്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് കുറിപ്പ്. യുഎസില്‍ നിന്നാണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയമുണ്ടെന്നും വിനീത് കമന്റില്‍ പറയുന്നുണ്ട്.

ടോം ജോസ് തടിയംപാട്

മാഞ്ചെസ്റ്റെർ ന്യൂടൗൺ ഹീത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി കരിംങ്കുന്നം സ്വദേശി ഷോയ് ചെറിയാന്റെ കടയിൽ മോഷ്ടിക്കാൻ കത്തിയും ,ഡ്രില്ലിങ് മിഷ്യനുമായി, എത്തിയ കള്ളനെ തന്റെ മനക്കരുത്തുകൊണ്ട് കുപ്പികൊണ്ട് എറിഞ്ഞ് ഓടിക്കുകയാണ് ഷോയ് ചെയ്തത് .

കഴിഞ്ഞ ബുധനാഴ്ച ക്യാഷ് മിഷ്യൻ ഇരിക്കുന്ന ക്യബിൻ പൊളിക്കാൻ കൊണ്ടുവന്ന ഡ്രില്ലിങ് മിഷ്യനുമായി തുറന്നു കിടന്ന ക്യബിനിൽ പ്രവേശിച്ച കള്ളൻ പണം എടുക്കാൻ ശ്രമിക്കുന്നത് പുറത്തു സാധനം അടുക്കിക്കൊണ്ടിരുന്ന ഷോയ് കാണുകയും അദ്ദേഹം ഓടിയെത്തിയപ്പോൾ ഡ്രില്ലിങ് മിഷ്യൻ കൊണ്ട് കുത്താൻ ശ്രമിക്കുകയും കത്തി കാണിക്കുകയും ചെയ്യുകയുമായിരുന്നു . മനോനില കൈവിടാതെ ഷോയ് കുപ്പികൊണ്ട് കള്ളനുനേരെ എറിഞ്ഞു, പിന്നീട് കള്ളൻ ഷോയ്ക്കു നേരെ വന്നപ്പോൾ വെള്ളം നിറച്ച കുപ്പികൾ കൊണ്ട് എറിഞ്ഞു ഓടിക്കുകയായിരുന്നു പുറത്തിറങ്ങിയ കള്ളൻ കത്തിയുമായി വീണ്ടും വന്നെകിലും കടയുടെ വാതിലിൽ കുപ്പിയുമായി അടിച്ചുകൊല്ലുമെന്നു പറഞ്ഞു നിന്ന ഷോയിയെ കണ്ട് കള്ളൻ സൈക്കിളിൽ ഓടി മറയുകയും പുറകെ കുതിച്ചെത്തിയ പോലീസ് സംഘം പോലീസ് നായുടെ സഹായത്തോടെ കള്ളനെ പിടിക്കുകയും ചെയ്തു .

ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ അടുത്ത സഹായിയുടെ വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്. പത്തനംതിട്ട തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കെപി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2012ല്‍ കെപി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്ലോസ്റ്റർ : അപൂർവങ്ങളിൽ അപൂർവമാണ് ഈ നിയോഗം . എൺപത്തിയൊന്ന് വയസ്സുള്ള തന്റെ അമ്മ അന്നമ്മ വർഗീസ് എഴുതിയ ഇടവകയുടെ സുവനീറിൽ പ്രസിദ്ധീകരിച്ച കവിത അവിചാരിതമായി കണ്ട നിമിഷം മുതൽ ജോണി വർഗീസിന്റെ മനസ്സിലേക്ക് ഓടിയെത്താത്ത ദിവസങ്ങളില്ല. മാതാവിനോടുള്ള ഭക്തിയും കാവ്യഭംഗിയും നിറഞ്ഞു നിന്ന ആ കവിത ജോണിയുടെ മനസ്സിന്റെ വിങ്ങലായപ്പോൾ 13 വർഷമായി യുകെയിലെ ഗ്ലോസ്റ്ററിൽ ജീവിക്കുന്ന ഈ പ്രവാസി മലയാളി ലോക മലയാളി സമൂഹത്തിന്  സമ്മാനിച്ചത് അതുല്യമായ ഒരു ദൃശ്യവിസ്മയ കാഴ്ചയാണ് .

വീട്ടു ചെലവുകൾ മാത്രം ഡയറിയിൽ എഴുതിയിരുന്ന തന്റെ അമ്മ സ്വപ്നത്തിൽ മാതാവിനെ ദർശിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ ഈ മനോഹരമായ കാവ്യം പാടിയിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന മേഖലയിലെ സ്വർഗ്ഗീയ ഗായകനായ ക്ലസ്റ്ററാണ്.  ഈ ഗാനത്തിന് അതിമനോഹരമായി ഈണം നൽകിയിരിക്കുന്നത് ജോണിയുടെ ബാല്യകാല സുഹൃത്തും യു എ യിൽ പ്രവാസി മലയാളിയുമായി കഴിയുന്ന കെ എക്സ് രാജേഷ് ആണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ഗായകസംഘാംഗമായിരുന്ന കെ എക്സ് രാജേഷ് ഇപ്പോൾ ഷാർജ പള്ളിയിലെ ഗായസംഘത്തിനെ നയിക്കുകയാണ്. ഈ ഗാനത്തിന് ആശംസകൾ നേർന്ന ഓസ്ട്രയലിലുള്ള ബേബിയച്ചൻ ജോണി വർഗീസിന്റെയും  കെ എക്സ് രാജേഷിന്റെയും സഹപാഠിയായിരുന്നു.

കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകാൻ സാധിച്ചത് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താലാണെന്ന് ജോണി വർഗീസ് മലയാളം യുകെയോട് പറഞ്ഞു . തന്റെ അമ്മയുടെ രചനയുടെ ദൃശ്യാവിഷ്കാരം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോണി. സെന്റ് പീറ്റേഴ്സ് ചർച്ച് ഗ്ലോസ്റ്റർ , ഗ്ലോസ്റ്റർ കത്തീഡ്രൽ , പ്രിങ്ക്നാഷ് ആബി ക്രാൻഹാം ഗ്ലോസ്റ്റർ , സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായാണ് ഈ ഗാനത്തിന്റെ ചിത്രീകരണം യുകെയിലെ പ്രമുഖ വീഡിയോ ഗ്രാഫറായ ബെറ്റർ ഫ്രെയിമ്സിന്റെ സോജി തോമസ് പൂർത്തിയാക്കിയത്. ഈ ഗാനം റെക്കോർഡ് ചെയ്തത് കേരളത്തിലും , മ്യൂസിക്ക് മിക്‌സിംഗ് നടത്തിയത്  യു എ യിലും , ചിത്രീകരണം നടന്നത് ഇംഗ്ളണ്ടിലും , സ്കോട്ട്ലൻഡിലും , ഒസ്‌ട്രേലിയലുമായാണ്.

ഓർമ്മവെച്ച നാൾ മുതൽ എല്ലാദിവസവും ജപമാല ചൊല്ലുന്ന മരിയ ഭക്തയായ തന്റെ അമ്മയ്ക്ക് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താൽ സാധിതമായതാണ് ഈ രചനയെന്നാണ് ജോണി വിശ്വസിക്കുന്നത്. കേരളത്തിൽ കൊച്ചി കടവന്ത്ര സ്വദേശിയായ ജോണിയും ഭാര്യ അനി മേരി ജോസും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലാണ് ജോലി ചെയ്യുന്നത്. അന്ന ജോണി, ജോസ് ജോണി, റോസ് ജോണി എന്നിവരാണ് ജോണി – അനി ദമ്പതികളുടെ മൂന്നു കുട്ടികൾ . ജോണിയുടെ മൂത്ത സഹോദരൻ ജോസ് വർഗീസും കുടുംബവും യുകെയിലെ തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുള്ള ജോണി വർഗീസിന് സ്വന്തം അമ്മയ്ക്കായി ചിത്രീകരിച്ച ഗാനത്തിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുവാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചത്.

അമ്മയെ കാത്തിരിപ്പൂ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക .

                        

Singer : Kester                                                                 Music director : K X Rajesh

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇഷ്ടമുള്ളത് ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. പതിവ് വൈദ്യപരിശോധനയ്ക്കായി ബംഗളുരു ശാന്തിനഗറിലെ ഇ.‍ഡി ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബിനീഷിന്റെ പ്രതികരണം.

തുടര്‍ച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. രാവിലെ എട്ടരയോടെ വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തിച്ചു. പത്തരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ബിനീഷിന്റെ ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളിലുള്ള അക്കൗണ്ടുകളില്‍ കൂടി നടന്ന ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേസമയം ബനീഷിന്റെ തിരുവനന്തപുരത്തെ പ്രധാന ബെനാമിയെന്ന് ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇതുവരെ ഇ.ഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.

നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ക്വാറന്റീന്‍ കാരണം രണ്ടാം തിയ്യതിക്കു ശേഷമേ ഹാജരാകാന്‍ കഴിയൂവെന്നായിരുന്നു ഇയാള്‍ ഇഡിയെ അറിയിച്ചിരുന്നത്. ഇന്നലെ കാര്‍ പാലസില്‍ റെയ്ഡ് നടക്കുമ്പോഴും അബ്ദുള്‍ ലത്തീഫ് ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകുകയാണെങ്കില്‍ ബിനീഷിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.

ഇതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭാര്യാമാതാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്‍റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്‍റെ കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ പറഞ്ഞു.

കുടുംബസമേതം പിറന്നാൾ ആഘോഷിച്ച സന്തോഷത്തിലാണ് മല്ലിക സുകുമാരൻ. മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ഷൂട്ടിംഗ് തിരക്കിലാണ് അമ്മയുടെ പിറന്നാൾ ആശംസിക്കാറുള്ളത്. എന്നാൽ, ഇത്തവണ മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഒത്തുചേർന്ന് മല്ലികയുടെ പിറന്നാൾ ആഘോഷമാക്കി. പിറന്നാൾ ആശംസകളിൽ വേറിട്ടുനിൽക്കുന്നത് കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്തിന്റേതാണ്. മല്ലികയും പ്രാർത്ഥനും നൃത്തം ചെയ്യുന്ന വീഡിയോയാണ് ആശംസയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്.

‘ഏറ്റവും കൂളായ മുത്തശ്ശിക്ക് ജന്മദിനാശംസകൾ, എന്നെക്കാൾ വേഗത്തിൽ ഈ ടിക്ടോക്ക് നൃത്തങ്ങൾ മുത്തശ്ശി പഠിച്ചു. വളരെയധികം സ്നേഹം’- വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രാർത്ഥന കുറിക്കുന്നു. അതേസമയം, മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷത്തിൽ മക്കൾ കുടുംബസമേതം പങ്കെടുത്തു. ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥനയുടെ പിറന്നാൾ കുടുംബം ആഘോഷമാക്കിയത്. അന്ന് പ്രാർത്ഥനയ്ക്ക് വളരെ ഹൃദ്യമായൊരു ആശംസയാണ് മല്ലിക സുകുമാരൻ അറിയിച്ചത്. ‘അമ്മൂമ്മയുടെ പ്രാർത്ഥന മോൾക്ക് ഇന്ന് പതിനാറാം ജന്മദിനം… സൗന്ദര്യത്തിൻ്റേയോ , പരിഷ്ക്കാരങ്ങളുടേയോ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല…. ഒന്നറിയാം… അച്ഛച്ഛന് പ്രിയപ്പെട്ട ഗാനങ്ങൾ പാടി ഞാൻ ഉറക്കിയിരുന്ന എൻ്റെ പാത്തുമോൾ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു…. എൻ്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്….. പാത്തുക്കുട്ടാ…. അമ്മൂമ്മയുടെ പ്രാർത്ഥനയും അനുഗ്രഹാശിസ്സുകളും…’- മല്ലിക സുകുമാരന്റെ വാക്കുകൾ.

1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം.1974-ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം.

 

 

View this post on Instagram

 

HAPPY BIRTHDAY TO THE COOLEST GRANDMOM EVER, you learn these tiktok dances faster than me, love u so much🥰♥️ @sukumaranmallika

A post shared by Prarthana (@prarthanaindrajith) on

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട്‌ റവന്യൂ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. റവന്യു ഓഫീസറായ പി ടി സുശീലയും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയുമാണ് അയ്യായിരം രൂപ കൈക്കൂലിയുമായി വിജിലൻസ് പിടിയിലായത്. കാനഡയിൽ ജോലിനോക്കുന്ന പോത്തോട് സ്വദേശി ബിനു തോമസ്‌ പുതുതായി നിർമിച്ച വീടിന്‌ കരം അടയ്ക്കാൻ സജി എന്നയാളെ ചുമതലപ്പെടുത്തിയതനുസരിച്ച്‌ ബുധനാഴ്‌ച കരംകെട്ടാൻ ഇയാൾ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ എത്തി.

കരം അടയ്‌ക്കേണ്ടത് 3500 രൂപയാണെന്നും കരം അടയ്‌ക്കണമെങ്കിൽ റവന്യു ഓഫീസറായ പി ടി സുശീലയ്‌ക്കും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയ്‌ക്കും കൂടി 5000 രൂപ കൈക്കൂലി നൽകണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു. കരം അടയ്‌ക്കാതെ പുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും ഉടൻതന്നെ വിജിലൻസ് കെണി ഒരുക്കുകയുംചെയ്‌തു.

ഇതനുസരിച്ച്‌ വൈകിട്ട് 4.25 ഓടെ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഓഫീസിൽ 5000- രൂപ കൈക്കൂലിയായി വാങ്ങവെ ഇവരെ കോട്ടയം വിജിലൻസ് ഡിവൈഎസ്‌പി ബി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങിയ തുകയിൽ നിന്നും 4500- രൂപ സി ആർ ശാന്തയിൽനിന്നും 500- രൂപ പി ടി സുശീലയിൽനിന്നും വിജിലൻസ് പിടിച്ചെടുത്തു. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പിയെ കൂടാതെ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്‌, എം റെജി, എ ജെ തോമസ്‌ എന്നിവരും സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ്‌ കെ മാത്യു, തുളസീധര കുറുപ്പ്, സ്റ്റാൻലി തോമസ്‌ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോട്ടയം വിജിലൻസ് കോടതി മുമ്പാകെ വ്യാഴാഴ്‌ച ഹാജരാക്കും.

Copyright © . All rights reserved