Latest News

‘ന്യൂസ് അവർ’ എന്ന പേര് വാർത്താ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് അർണബ് ഗോസ്വാമിയോട് ഡൽഹി ഹൈക്കോടതി. ടൈംസ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ബെന്നറ്റ് കോൾമാൻ കമ്പനിയാണ് ടൈംസിനായി കോടതിയെ സമീപിച്ചത്.

‘ദ നാഷന്‍ വാണ്ട്‌സ് ടു ‌നോ’ എന്ന ടാഗ്‌ലൈന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക്ക് ടി.വിയെ വിലക്കണമെന്നും ടൈംസ് ഗ്രൂപ്പ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് വിലക്കാൻ കോടതി തയ്യാറായില്ല. ടാഗ്​ലൈൻ തങ്ങളുടേതാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ ഈ പേര് ഉപയോഗിക്കുന്നതിനും വിലക്ക് വന്നേക്കും.

സിനിമയെ വെല്ലുന്നൊരു മോഷണ കഥ. ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍ രാജിനെ (36) തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസ് ശരിക്കും ഞെട്ടിത്തരിച്ചു.

കരുവാറ്റ സഹകരണ ബാങ്കില്‍ നിന്നും നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണമാണ് ആല്‍ബിന്‍ മോഷ്ടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചായിരുന്നു ബാങ്ക് കവര്‍ച്ച. 63.75 പവന്‍ സ്വര്‍ണമാണ് അല്‍ബിന്‍ കുഴിച്ചിട്ടത്. വീടിനടുത്തു തന്നെ പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. സുഹൃത്ത് ഷൈബുവിന് കൈകളില്‍ സ്വര്‍ണ്ണം വാരിക്കോരി നല്‍കുകയും ചെയ്തു.

ആല്‍ബിനെ കൊണ്ടുവന്ന് കഴിഞ്ഞ് ദിവസമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. പിടികൂടുമ്പോള്‍ 1.85 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. മോഷണ മുതലെല്ലാം കരുതി വെച്ച് ആല്‍ബിന്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.

ഒരു ഏക്കറോളം സ്ഥലത്ത് ആല്‍ബിന്‍ ഇരുനില വീട് ഇതിനകം തന്നെ സ്വന്തമാക്കിയിരുന്നു. പണമിടപാടു സ്ഥാപനത്തില്‍ സ്വര്‍ണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വില്‍ക്കുകയുമായിരുന്നു സ്വര്‍ണ്ണം. ഉരുക്കിയ നിലയിലാണ് സ്വര്‍ണം സ്ഥാപനത്തില്‍ നിന്നു കണ്ടെത്തിയത്.

രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളില്‍ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വര്‍ണക്കടകളില്‍ വിറ്റ 1.1 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തില്‍ വിറ്റ 10 പവന്‍ സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ച 2 പവന്‍ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വര്‍ണം നല്‍കിയെന്നാണ് ആല്‍ബിന്റെ മൊഴി. 1.5 കിലോഗ്രാം സ്വര്‍ണം തൂക്കി നല്‍കിയപ്പോള്‍ കൂടുതല്‍ വേണമെന്നു ഷൈബു തര്‍ക്കിച്ചെന്നും അപ്പോള്‍ ഒരു കൈ നിറയെ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയെന്നുമാണ് ആല്‍ബിന്‍ പറയുന്നത്.

4.83 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ ആല്‍ബിനെയും ഷൈബുവിനെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണം കൂടുതല്‍ ശക്തമാക്കും.

ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടി നടന്ന അവസാന സംവാദത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. ‘ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു മലിനമാണ്’ എന്നാണ് സംവാദത്തില്‍ ട്രംപ് പറഞ്ഞത്.

അതേസമയം തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആദ്യം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തവര്‍ക്കും ചെയ്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി ബൈഡന്‍ മറുപടി പറഞ്ഞത്. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ബൈഡന്‍ പ്രതികരിച്ചു.

പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന് തീ കൊളുത്തി. തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലെ പ്രതികളുടൈ വീട്ടില്‍നിന്നാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളാണ് പെണ്‍കുട്ടി. സംഭവത്തില്‍ ഗുര്‍പ്രീത് സിംഗ്, മുത്തച്ഛന്‍ സുര്‍ജിത് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്സോയും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

ഗുര്‍പ്രീത് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതായും അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടി മരിച്ചതോടെ ഗുര്‍പ്രീതും സുര്‍ജിത്തും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മലയാള സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമില്ല എന്ന് തന്നെ പറയാം.

ഇപ്പോഴിതാ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘താണ്ഡവം’ എന്ന ചിത്രത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയില്‍ നിന്നും നീക്കം ചെയ്തതിനെക്കുറിച്ചാണ് താരം ഫേസ്ബുക്കില്‍ പറഞ്ഞത്.

‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തില്‍ സൂഫി വേഷത്തിലാണ് ഞാന്‍ എത്തിയത്. ഞാന്‍ ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നാണത്. ക്ലൈമാക്‌സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തില്‍ എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈ രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാല്‍ ഈ വേഷം എനിക്ക് മലയാള സിനിമകളില്‍ ഒരു പുതിയ വഴിത്തിരിവ് നല്‍കുമായിരുന്നു. എന്റെ ഓര്‍മ്മ പുതുക്കിയതിന് ആരാധകര്‍ക്ക് നന്ദി’ എന്നാണ് താരം കുറിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാറാണ്’ ബാബു ആന്റണിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിന്റെ ഭാര്യയും മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുമായ ദീപ്തിയെ (40) ആണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍, മാനസിക സമ്മര്‍ദം മൂലം ആത്മഹത്യചെയ്യുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. സംഭവത്തില്‍ വിരലടയാള വിദഗ്ധരും ഫോറെന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. മരഞ്ചാട്ടി തോട്ടുമുക്കം റോഡില്‍ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാറില്‍നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദീപ്തിയെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ദീപ്തിയുടെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് കാര്‍ കണ്ടെത്തിയത്. ഡ്രൈവിങ്സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടനിലയിലായിരുന്നു ദീപ്തിയുടെ മൃതദേഹം കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റും ഡോര്‍പാഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം, കാറിനകത്തുനിന്ന് മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.

ഒക്‌ടോബര്‍ 22 നായിരുന്നു മേഘ്‌ന രാജിന്റെയും അകാലത്തില്‍ പൊലിഞ്ഞ ചിരഞ്ജീവി സര്‍ജയുടെയും കടിഞ്ഞൂല്‍ കണ്‍മണിയുടെ ജനനം. ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിതെന്ന് കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു

മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ചിരുവിന്റെയും മേഘ്‌നയുടെയും വിവാഹം ഉറപ്പിക്കുന്നത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃച്ഛികതയുമാണ്. എന്റെ മരുമകന്‍ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നുവെന്ന് മേഘ്‌നയുടെ അമ്മ പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.
ചിരഞ്ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് ഇതെന്ന് ആരാധകരും വിശ്വസിക്കുന്നു.

ബെംഗളൂരുവിലുള്ള മേഘ്‌നയുടെ വീട്ടില്‍ വച്ചായിരുന്നു അന്ന് വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് ലീല പാലസില്‍ വച്ച് ചെറിയൊരു പാര്‍ട്ടിയും നടത്തിയിരുന്നു. സര്‍ജ കുടുംബത്തെ സംബന്ധിച്ചടത്തോളം ഒക്ടോബര്‍ മാസത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒക്ടോബര്‍ 17 ആണ് ചിരഞ്ജീവി സര്‍ജയുടെ ജന്മദിനം. സഹോദരന്‍ ധ്രുവ് സര്‍ജയുടേത് ഒക്ടോബര്‍ ആറിനും.

കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്‌നയുടെ അരികില്‍ വച്ചിരുന്നു. അവന്‍ ജനിച്ച ഉടന്‍ ചിരുവിനെയാണ് ഞങ്ങള്‍ ആദ്യം കാണിച്ചത്. മകന്‍ വിട്ടു പടിഞ്ഞ ഇക്കഴിഞ്ഞ നാലു മാസത്തെ ഓരോ നിമിഷവും എങ്ങനെയാണ് കടന്നുപോയതെന്ന് അറിയില്ല. ഭര്‍ത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. എന്റെ മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാല്‍ ഒരു ശക്തി അവള്‍ക്കൊപ്പമുണ്ടായിരുന്നു. മേഘ്‌ന ബോള്‍ഡ് ആയ പെണ്‍കുട്ടിയാണ്. മാത്രമല്ല കുടുംബം മുഴുവന്‍ അവള്‍ക്കൊപ്പം നിന്നുവെന്ന് പിതാവ് സുന്ദര്‍രാജ് പറയുന്നു.

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. ഏഴ് തൊഴിലാളികളാണ് വെന്തുമരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയര്‍വര്‍ക്ക്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. കൂടുതല്‍ തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം.

ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. കപിലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1983-ല്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത് കപിലിന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ ടീം കപിലിന്റെ ചെകുത്താന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായി.

യുട്യൂബർ തിരുവനന്തപുരം സ്വദേശി വിജയ് പി.നായരെ മർദിച്ചെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഈ മാസം 30ന് വിധി പറയും. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോട് കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു.

പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നവർക്ക് പ്രചോദനമാകുമെന്ന വാദമായിരുന്നു പ്രോസിക്യൂഷന്റേത്.

വിജയ് പി.നായർ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതേതുടർന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് വിജയ് താമസിക്കുന്ന സ്ഥലത്ത് എത്തിയതെന്നുമാണ് പ്രതികൾ ജാമ്യാപേക്ഷയിൽ പറയുന്നത്. ഇയാൾ ക്ഷണിച്ചിട്ടാണ് സ്ഥലത്തെത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

RECENT POSTS
Copyright © . All rights reserved