ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരം ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരികെ എത്തിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.
വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബയില്‍ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. അതേസമയം, ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും വിട്ടുകിട്ടാന്‍ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്.
ഇവരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തി ഇന്ത്യയിലേക്ക് എത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ ഫലമെന്നോണമാണ് കോടികള്‍ വിലവരുന്ന ആഭരണശേഖരം തിരികെ എത്തിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണ്.
ആസാമിലെ ടിൻസുകിയ ജില്ലയിൽ വാതകച്ചോർച്ചയുണ്ടായതിനെ തുടർന്ന് തീപിടുത്തമുണ്ടായ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണകിണറിനു സമീപം രണ്ടു മൃതദേഹം കണ്ടെത്തി. രക്ഷാപ്രവർത്തകരാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
14 ദിവസങ്ങളായി വാതക ചോർച്ചയുണ്ടായ എണ്ണക്കിണറിന് ചൊവ്വാഴ്ചയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ വ്യാപ്തി എത്രമാത്രം ശക്തമാണെന്ന് 10 കിലോമീറ്റർ ദൂരെ നിന്നു നോക്കിയാലും വ്യക്തമാകും.
സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് ഇന്ത്യൻ എയർഫോഴ്സും സൈന്യവും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തം ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തീപിടുത്തത്തെ തുടർന്ന് 1,610 കുടുംബങ്ങളെ നേരത്തെ തന്നെ പ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചിരുന്നു. എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് പ്രദേശത്തെ നിരവധി മത്സ്യങ്ങളും ഡോൾഫിനുകളും പക്ഷികളും ചത്തിരുന്നു.
തിരുവനന്തപുരം: കൊല്ലപ്പെട്ട മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് വീട്ടുജോലിക്കാരിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒന്നരവര്‍ഷമായി അച്ഛനും മകനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും ഇരുവരും മദ്യപിച്ച് പരസ്പരം അടികൂടാറുണ്ടെന്നും വീട്ടുജോലിക്കാരിയായ അനിത പറഞ്ഞു.
വെള്ളിയാഴ്ചയാണ് വീട്ടില്‍ അവസാനമായി ജോലിക്ക് പോയത്. ആഴ്ചയിലൊരു ദിവസമാണ് വീട് വൃത്തിയാക്കാന്‍ പോകാറുള്ളത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ജയമോഹന്‍ തമ്പിയെ കണ്ടിരുന്നു. തമ്പിയുടെ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ വഴക്ക് പതിവാണ്. വാഹനത്തിന്റെ താക്കോലിനും എടിഎം കാര്‍ഡിനുമൊക്കെയാണ് ഇരുവരും വഴക്കിടാറുള്ളത്. വീട്ടിലെ മുറിക്ക് വേണ്ടിയും തര്‍ക്കങ്ങളുണ്ടായിരുന്നു. ചിലപ്പോള്‍ അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും മുറിയില്‍ പൂട്ടിയിടാറുണ്ടെന്നും അനിത വിശദീകരിച്ചു.
അതേസമയം, ശനിയാഴ്ചയാണ് ജയമോഹന്‍ തമ്പി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛനെ കൊലപ്പെടുത്തിയെന്ന് അറസ്റ്റിലായ മകന്‍ അശ്വിന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഭവദിവസം അമിത മദ്യലഹരിയായതിനാല്‍ പലതും ഓര്‍മ്മയില്ലെന്നാണ് അശ്വിന്‍ പറയുന്നത്. കസ്റ്റഡിയിലുള്ള സുഹൃത്ത് സംഭവത്തില്‍ ദൃക്‌സാക്ഷിയല്ലെന്നാണ് നിഗമനം. ചില അയല്‍വാസികളും സുഹൃത്തുക്കളും ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വന്നുപോകാറുണ്ടെന്നും സി.ഐ. വിശദീകരിച്ചു.
പൊലീസ് സ്റ്റേഷനിൽ പലരും കടലാസിലെഴുതിയ പരാതിയുമായി പോകുമ്പോൾ പാലോട് ഒരു കുടുംബം പോയത് കടമായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തുമായാണ്. പാലോട് പൊലീസ് സ്റ്റേഷനിലാണ് രണ്ട് മക്കളുമായി ഒരു വീട്ടമ്മ കടം ചോദിച്ചെത്തിയത്. സഹായമായല്ല കടമായാണ് ഇവർ പണം ചോദിച്ചത്. അത് ജോലി ചെയ്ത് വീട്ടിക്കൊള്ളാമെന്നും അവർ കത്തിൽ വ്യക്തമാക്കിയിരുന്നു.
കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ പൊലീസുകാർ പണത്തിന് പുറമെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും വാങ്ങി നൽകി.
എസ്ഐക്ക് ലഭിച്ച കത്ത് ഇങ്ങനെ, “സർ, ഞങ്ങൾ പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൂത്തമകള്‍ പ്ലസ് ടുവിലും ഇളയമകൾ നാലിലുമായി പഠിക്കുന്നു. കുട്ടിക്ക് ടിസി വാങ്ങാന്‍ പോകുന്നതിനു മറ്റും എന്റെ കയ്യില്‍ സാമ്പത്തികമായി ഒന്നുമില്ല. അതിനാൽ ഒരു 2000 രൂപ കടമായി തന്ന് സഹായിക്കണം. ജോലിക്ക് പോയതിന് ശേഷം തിരികെ തരാം.”
പൊലീസുകാർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായ മനസ്സ് ഉണർന്നു. അവരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്.
നടൻ വരുൺ ശർമയുടെ മാനേജർ ദിഷ സാലിയൻ ചൊവ്വാഴ്ച മുംബൈയിൽ ആത്മഹത്യ ചെയ്തു. ദിഷ സാലിയൻ ആത്മഹത്യ ചെയ്തതായി മാൽവാനി പോലീസ് സ്റ്റേഷനിലെ ഡിസിപി സ്ഥിരീകരിച്ചു.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. രാത്രി ദിഷ ചില സുഹൃത്തുക്കൾക്കൊപ്പമാണ് അത്താഴം കഴിച്ചത്. പിന്നീട് കിടപ്പുമുറിയുടെ ജനലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ദിഷയുടെ മരണത്തിൽ വരുൺ ശർമ അനുശോചനം രേഖപ്പെടുത്തി.
“എനിക്ക് വാക്കുകൾ നഷ്‌ടപ്പെടുന്നു. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ ആകെ മരവിച്ചിരിക്കുകയാണ്. ഇതൊന്നും യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് ഓർമ്മകൾ. വളരെ സ്നേഹമുള്ള ഒരു വ്യക്തിയും അടുത്ത സുഹൃത്തുമായിരുന്നു. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഏറെ ഭംഗിയോടെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. നിന്നെ വല്ലാതെ മിസ് ചെയ്യും. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് കുടുംബത്തിനുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. നീ പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല. ഇത് വളരെ നേരത്തെ ആയിപ്പോയി,” ഇൻസ്റ്റഗ്രാമിൽ വരുൺ ശർമ കുറിച്ചു.
ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിഎന്‍എന്‍ അവതാരകന്‍ ക്രിസ് ക്യൂമോയുടെ നഗ്‌ന ദൃശ്യങ്ങളും. തന്റെ ആഢംഭര വീടിന്റെ മട്ടുപ്പാവില്‍ നഗ്‌നായി നില്‍ക്കുകയായിരുന്നു ക്രിസ് ക്യൂമോയാണ് വീഡിയോയില്‍ ഉള്‍പ്പെട്ടത്. ഭാര്യ യോഗ ചെയ്യുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചതായിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ പിന്‍വലിച്ചെങ്കിലും ആളുകള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തിരുന്നു.
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയുടെ സഹോദരനാണ് ക്രിസ് ക്യൂമോ. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് കൊട്ടാരസദൃശമായ വീട്ടില്‍ ക്യൂമോ കഴിയുന്നത്.
മാര്‍ച്ചില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയ ക്രിസ് മാസ്‌ക് പോലും ധരിക്കാതെ വീടിന് പുറത്തിറങ്ങിയത് വിവാദമായിരുന്നു. കൊവിഡ് ബാധിച്ച് താന്‍ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ”വൈറസ് എന്നെ ബാധിക്കുന്നതിന് മുമ്പ് എന്തായിരുന്നോ അതിലേക്ക് തിരിച്ചുപോകാന്‍ ഇതുവരെയുമായിട്ടില്ല, എന്നാലും എനിക്ക് ജോലി ചെയ്യാനാകും” എന്നാണ് ക്രിസ് രോഗമുക്തനായതിന് ശേഷം പ്രതികരിച്ചത്.
കൊല്ലം ഓയൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്‌കൂൾ അധ്യാപകൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. സ്‌കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകൻ മരുതമൺപള്ളി സ്വദേശി മനോജ് കെ മാത്യുവിനെ (45) അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ബിജെപി, കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.
ഓയൂർ ചുങ്കത്തറ വെളിനല്ലൂർ ഇഇടിയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് ഓൺലൈൻ പഠനഗ്രൂപ്പിലാണ് സ്‌കൂളിലെ തന്നെ അധ്യാപകൻ അശ്ലീല വീഡിയോ ഇട്ടതായി കണ്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടായിരുന്നു സംഭവം. കുട്ടികൾ വീട്ടിൽ രക്ഷാകർത്താക്കൾക്കൊപ്പം മലയാളം പഠന ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. രക്ഷിതാക്കൾ ഉടൻ സ്‌കൂൾ പ്രഥമാധ്യാപികയെ വിവരമറിയിച്ചു. തുടർന്ന് പ്രഥമാധ്യാപിക ബന്ധപ്പെട്ട അധ്യാപകനെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
തന്റെ ഫോണിൽനിന്നാണ് വീഡിയോ വന്നതെന്നും എന്നാൽ താനല്ല ഇത് ചെയ്തതെന്നുംം അധ്യാപകൻ വിശദീകരണം നൽകി. തന്റെ സുഹൃത്ത് താനറിയാതെ ഫോൺ ഉപയോഗിച്ചപ്പോൾ അറിയാതെ ഗ്രൂപ്പിലേക്ക് വീഡിയോ ഫോർവേഡ് ആയതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നെന്നും അധ്യാപകൻ വിശദീകരണം നൽകിയതായി പ്രഥമാധ്യാപിക പറഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂളിൽ അധ്യാപകയോഗം വിളിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ വെളിയം എഇഒയ്ക്കും സ്‌കൂൾ മാനേജർക്കും റിപ്പോർട്ട് നൽകി. പൂയപ്പള്ളി പോലീസിൽ പരാതിയും നൽകി.
ബിജെപി വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ പ്രഥമാധ്യാപികയെ ഓഫീസിൽ ഉപരോധിച്ചു. ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചതോടെ സമരക്കാർ പിരിഞ്ഞുപോയി.
ഹൃദയാഘാതം മൂലം ദുബായിയില്‍ വെച്ച് മരിച്ച നിധിന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. ആദ്യം ഭാര്യ ആതിരയുടെ അടുത്തേക്കാണ് മൃതദേഹം എത്തിച്ചത്. ആതിരയ്ക്ക് അവസാനമായി പ്രിയതമനെ കാണാനും അന്ത്യചുംബനം നല്‍കാനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ സൗകര്യം ഒരുക്കി.
ആതിരയും കുടുംബവും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പേരാമ്പ്രയിലെ വീട്ടിലാണ് ശവസംസ്‌കാരം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.
പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്നതിനാലാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്.
കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും ശ്രദ്ധനേടിയത്. ഗര്‍ഭിണിയായ ആതിര നാട്ടിലേക്ക് വരുമ്പോള്‍ നിധിനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആ അവസരം നിധിന്‍ അത്യാവശ്യക്കാര്‍ക്ക് വേണ്ടി നല്‍കുകയായിരുന്നു.
സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അടുത്ത അനുയായി ബദർ അൽ അസാകർ അറസ്റ്റിലായതായി സൂചന. മിഡിൽ ഈസ്റ്റ് ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസങ്ങളായി അസാക്കറിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ നിർജ്ജീവമായതാണ് അറസ്റ്റിനെ സംബന്ധിച്ച സംശയങ്ങൾ ഉയരാൻ കാരണം.
2017 മുതൽ മുഹമ്മദ് ബിൻ സൽമാന്റെ ഓഫീസിലെ തലവനും അദ്ദേഹത്തിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചെയർമാനുമായ അസാകർ സൗദി നേതാവിന്റെ ഏറ്റവും അടുത്ത സഹായിയെന്നാണ് അറിയപ്പെടുന്നത്.
അതേസമയം, അസാകർ അറസ്റ്റിലാണെങ്കിൽ തന്നെ എന്തിന്റെ പേരിലാണെന്നത് സംബന്ധിച്ച് ഒരു സൂചനയും മാധ്യമങ്ങൾക്കില്ല. വിഷയത്തിൽ സൗദി ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അസാകർ സൗദി വിമതരുടെയും വിമർശകരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനായി ട്വിറ്റർ ജീവനക്കാരെ നിയമിച്ചതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു. സൗദി വിമർശകനായ ജമാൽ ഖഷോഗ്ജിയുടെ കൊലപാതകത്തിന് പിന്നാലെ അസാകറിനെതിരെയും സംശയമുയർത്തിയിരുന്നു. മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം സോഷ്യൽമീഡിയയിൽ അസാകർ സജീവമായിരുന്നുവെന്നാണ് യുഎസിന്റെ ആരോപണം.
പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ് നേരവും പ്രേമവും. നിവിൻ പോളി നായകനായ ഈ രണ്ടു ചിത്രങ്ങളും സൂപ്പർ വിജയമാണ് നേടിയത്. അതിൽ തന്നെ പ്രേമം മലയാള സിനിമയുടെ അതിർത്തികൾ ഭേദിച്ച് വമ്പൻ വിജയമാണ് നേടിയെടുത്തത്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോർഡ് വരെ സ്വന്തമാക്കിയ ഈ ചിത്രം പിന്നീട് തെലുങ്കിലേക്കു റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള ഓഫർ വന്നിരുന്നു എന്നും പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. വരുൺ ധവാനെ നായകനാക്കി പ്രേമത്തിന്റെ ഹിന്ദി റീമേക്ക് താൻ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു കരൺ ജോഹറിന്റെ ആവശ്യമെന്നും എന്നാൽ അതിനു സാധിക്കില്ല എന്ന് പറഞ്ഞു താൻ ഒഴിഞ്ഞു മാറിയതിന്റെ കാരണമെന്തെന്നും അൽഫോൻസ് പുത്രൻ ഇപ്പോൾ വ്യക്തമാക്കുന്നു.
താൻ ഒരു മലയാളി ആണെന്നും കേരളത്തിലിന്റെ സംസ്കാരത്തിൽ നിന്ന് വളരെ വലിയ വ്യത്യാസമാണ് മുംബൈയിലെ ജീവിതത്തിനും അവിടുത്തെ സംസ്കാരത്തിനും ഉള്ളതെന്നും അൽഫോൻസ് വിശദീകരിക്കുന്നു. അതൊട്ടും മനസ്സിലാക്കിയെടുക്കാൻ സാധിക്കാത്ത തനിക്കു അവിടുത്തെ പ്രേക്ഷകരുമായി സിനിമയിലൂടെ സംവദിക്കാൻ സാധിക്കില്ല എന്നും അൽഫോൻസ് പുത്രൻ പറയുന്നു. ഹിന്ദിയിൽ ആ ചിത്രം എഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രണയം മാത്രമല്ല ആ ചിത്രത്തിന്റെ വിഷയമെന്നും ഒരു പ്രത്യേക സംസ്കാരത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് തോന്നുന്ന വികാരം കൂടി അതിലുണ്ടെന്നും അൽഫോൻസ് പുത്രൻ വിശദീകരിച്ചു. കരൺ ജോഹർ എന്തായാലും ആ ചിത്രത്തിന്റെ റീമേക് അവകാശം വാങ്ങിയിട്ടുണ്ടെന്നും ആരാണ് അത് സംവിധാനം ചെയ്യുന്നതെന്നു തനിക്കറിയില്ലായെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.