Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു.

ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. ഇത് മറ്റെങ്ങും അല്ല തലസ്ഥാനത്ത് തന്നെയാണ്. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്താണ് ജനിച്ചിട്ടത് ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ നിലയിലായിരുന്നു ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.

നാട്ടുകാരനായ യുവാവാണ് ആദ്യം ഈ കാഴ്ച കണ്ടത്. ഉടൻതന്നെ ഇയാൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോക്ഡൗണ്‍ ആയതിനാൽ അധികമാരും പുറത്തിറങ്ങിയിരുന്നില്ല.

ജനിച്ചിട്ട് 5 ദിവസം പ്രായമായിട്ടേയുള്ളൂ. വെയിലത്ത് കുരിശടിയിൽ ഉപേക്ഷിച്ച് പോയതിനാൽ ശരീരം ചുവന്നിരുന്നു. നേരിയ തോതിൽ നിർജലീകരണവും സംഭവിച്ചതൊഴിച്ചാൽ കുഞ്ഞ് ആരോഗ്യവതിയാണ്. ലോക്ക് ഡൗൺ മൂലം തെരുവ് നായ്ക്കൾ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത് എന്നതും ആശ്വാസകരമാണ്.

വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. പൊക്കിൾക്കൊടിയിൽ ക്ലിപ് ഉള്ളതിനാൽ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ വിളക്കുകത്തിയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് വ്യാജ ശാസ്ത്ര വ്യാഖ്യാനം ചമച്ച് പലരും രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഐഎംഎയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ അടക്കം ഇത്തരം വ്യാജ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇത്തരം പ്രസ്താവനകളെ ട്രോളുകളിലൂടെ പരിഹസിച്ച് പലരും രംഗത്തെത്തി. ജനം ടിവി ചീഫ് അനില്‍ നമ്പ്യാരുടെ പേജില്‍ ഷെയര്‍ ചെയ്ത അബദ്ധജടിലമായ പോസ്റ്റാണ് പുതിയ ചര്‍ച്ചാവിഷയം.

അശാസ്ത്രീയമായ ന്യായീകരങ്ങള്‍ പങ്കുവയ്ക്കുന്ന സംഘപരിവാറുകാരെ പരിഹസിച്ചുകൊണ്ട് മുകേഷ്‌ കുമാർ എഴുതിയ പോസ്റ്റാണ് ആധികാരികമായ കാര്യമായി അനില്‍ നമ്പ്യാര്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അബദ്ധം മനസ്സിലായപ്പോള്‍ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പേജില്‍ ഇപ്പോഴും പോസ്റ്റ് ഉണ്ട്. അതില്‍ത്തന്നെ ആദ്യത്തെ വരിയായ ‘വാട്ട്‌സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ…കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..’ എന്നത് ഒഴിവാക്കിയാണ് പോസ്റ്റ് ഇട്ടതും.

പോസ്റ്റ്:

‘ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.

‘സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ’

വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോള്‍ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാന്‍ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാന്‍ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’.

അയര്‍ലന്‍ഡില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം നൂറു കവിഞ്ഞു. വിവിധ കൗണ്ടികളിലായിയാണ് നൂറു പേര്‍. ആരുടെയും നില ഗുരുതരമല്ല. ഇവരില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നാകെ രോഗം ബാധിച്ചവരുമുണ്ട്. അതിനിടെ ആദ്യഘട്ടത്തില്‍ രോഗബാധിതരായിരുന്ന ആറു മലയാളി നഴ്‌സുമാര്‍ സുഖം പ്രാപിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ഒരു ദിവസം 1,500 പേരുടെ രക്തപരിശോധന നടത്താനേ അയര്‍ലണ്ടില്‍ സൗകര്യമുള്ളു. നിലവില്‍ പതിനയ്യായിരം പേര്‍ രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങി.

സിറ്റി വെസ്റ്റ് ഹോട്ടലില്‍ 750 മുറികളിലായി 1,100 കിടക്കകള്‍ സജ്ജമാക്കി. ഇന്നലെ രാവിലെ ആദ്യഘട്ടമായി 75 പേരെ ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ ഹോട്ടലുകളും ഹോം സ്റ്റേകളും താത്കാലിക ആശുപത്രികളാക്കി മാറ്റാന്‍ നടപടി പുരോഗമിക്കുന്നു.

ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രം രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ത്തന്നെ പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ആശുപത്രി സാമഗ്രികള്‍ക്കും പ്രതിരോധമരുന്നുകള്‍ക്കും ആദ്യമുണ്ടായിരുന്ന ക്ഷാമം പരിഹരിച്ചുകഴിഞ്ഞു.

നിലവില്‍ അയര്‍ലന്‍ഡില്‍ കൊവിഡ് ബാധിതരായ 3,500 പേരില്‍ 126 പേര്‍ ഐസിയുവില്‍ കഴിയുകയാണ്. ഇതോടകം അയര്‍ലന്‍ഡില്‍ 85 പേര്‍ക്ക് മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ത്തന്നെ കര്‍ക്കശമായ നിബന്ധനകള്‍ നടപ്പാക്കിയതിനാലാണ് അയര്‍ലന്‍ഡില്‍ ദുരന്ത വ്യാപ്തി ഇത്രയെങ്കിലും കുറയാനിടയായത്.

കൊറോണയില്‍ സ്ഥാപനങ്ങള്‍ പൂട്ടിയതോടെ തൊഴില്‍ രഹിതരായ അഞ്ചു ലക്ഷം പേര്‍ക്ക് ദൈനം ദിന ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 2.83 ലക്ഷം പേര്‍ക്ക് ആഴ്ചയില്‍ 350 യൂറോ വീതം മാര്‍ച്ച് 16 മുതല്‍ തൊഴില്‍രഹിത വേതനം നല്‍കുന്നു. ഫെബ്രുവരിയില്‍ 24,400 പേര്‍ക്കു മാത്രമാണ് തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവന്നത്.

അമേരിക്കയ്ക്കു പിന്നാലെ കാനഡയിലേക്കും രോഗവ്യാപനമുണ്ടാകുമെന്ന ആശങ്കയില്‍ കാനഡയിലുള്ള 9,000 ഐറീഷ് വംശജര്‍ക്ക് അയര്‍ലന്‍ഡില്‍ മടങ്ങിയെത്താന്‍ അടിയന്തരമായി വിമാനങ്ങള്‍ അയയ്ക്കാന്‍ നടപടിയായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ രാജ്യത്തു മടക്കിയെത്തിച്ച് രണ്ടാഴ്ചയിലേറെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും.

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ ജീവനൊടുക്കി. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലിജിഭവനില്‍ ലിജി സീമോന്‍ ആണ് ആത്മഹത്യ ചെയ്തത്. 31 വയസ്സായിരുന്നു.

രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്.

കൊവിഡ് പ്രതിരോധത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്കുകള്‍ക്ക് പകരം ചൈന പാക്കിസ്ഥാന് നല്‍കിയത് ‘അടിവസ്ത്രം’ കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ ആണെന്ന് റിപ്പോര്‍ട്ട്. ഒരു പാക് വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

പാകിസ്ഥാന് വൈദ്യസഹായം വാഗ്ദാനം ചെയ്ത ചൈന അടിവസ്ത്രത്തിൽ നിന്ന് നിർമ്മിച്ച മാസ്കുകൾ അയച്ചുകൊണ്ട് പാകിസ്ഥാനെ കബളിപ്പിച്ചു. “ചൈന നെ ചുന ലഗ ദിയ” (ചൈന ഞങ്ങളെ ബന്ധിപ്പിച്ചു), വാർത്ത റിപ്പോർട്ട് ചെയ്ത പാകിസ്ഥാൻ ചാനലിന്റെ അവതാരകൻ പറഞ്ഞത് ഇങ്ങനെയാണ്. പാകിസ്ഥാനിലേക്ക് ഉയര്‍ന്ന നിലവാരമുള്ള മാസ്കുകള്‍ അയക്കുമെന്ന് മുമ്പ് ചൈന വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അടിവസ്ത്രം കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ നിന്നുള്ള മാസ്കുകളും മറ്റ് പ്രതിരോധ സാമഗ്രികളും നിലവാരം തീരെയില്ലാത്തതാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഇവ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു

കൊച്ചി ∙ പനമ്പള്ളിനഗറിൽ ലോക്ഡൗൺ ലംഘിച്ചു പ്രഭാതസവാരിക്കിറങ്ങിയ രണ്ടു സ്ത്രീകളുൾപ്പെടെ 41 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ്. 10,000 രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.

മുൻദിവസങ്ങളിൽ പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത് അവഗണിച്ചു വീണ്ടും ഇവർ നിരത്തിലിറങ്ങിയതിനെത്തുടർന്നാണു നടപടി. വെള്ളിയാഴ്ച രാവിലെ ഇവിടെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ നിയമലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ വലിയ വാഹനങ്ങളുമായെത്തിയ പൊലീസ് നടക്കാനിറങ്ങിയ എല്ലാവരെയും അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എല്ലാവരെയും ജാമ്യത്തിൽ വിട്ടു.

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ റാസൽഖൈമയിലെ മൂന്ന് മലയാളികൾക്ക് 42 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം. ഡ്രൈവർമാരായ കണ്ണൂർ സ്വദേശി ജിജേഷ് കോറോത്തൻ മൂന്ന് സുഹൃത്തുക്കളായ തൃശൂർ കേച്ചരി സ്വദേശി ഷനോജ് ബാലകൃഷ്ണൻ, മലപ്പുറം സ്വദേശി ഷാജഹാൻ കുറ്റിക്കാട്ടയിൽ എന്നിവരുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജോലിയില്ലാത്തതിനാൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതിനിടെയാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചതെന്ന് 15 വർഷമായി യുഎഇയിലുള്ള ജിജേഷ് പറഞ്ഞു. ഇന്ത്യക്കാരായ രഘു പ്രസാദ്( 20 ലക്ഷം രൂപ), അനിഷ് തമ്പി (10 ലക്ഷം രൂപ) എന്നിവർക്കും സമ്മാനം ലഭിച്ചു.

ഭാഗ്യം വരുന്ന വഴി നേരിട്ടു കണ്ടു

താൻ കോടിപതിയാകുന്ന രംഗം നേരിട്ടു കാണാൻ ഭാഗ്യമുണ്ടായ വിജയിയാണ് ജിജേഷ്. രാവിലെ ഭാര്യയോടും മകളോടൊപ്പമിരുന്ന് യു ട്യൂബിൽ തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തന്റെ 041779 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോൾ യഥാർഥത്തിൽ കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് ജിജേഷ് പറയുന്നു. ഉടൻ കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ മാസമായിരുന്നു കടന്നുപോയത്. യാതൊരു ജോലിയുമില്ലാതെ ഇരിക്കുകയായിരുന്നു. കുടുംബത്തെ നാട്ടിലേയ്ക്കയക്കാൻ പദ്ധതിയിടുകയും ചെയ്തു. ഏഴ് വയുസുകാരി മകളുടെ വിദ്യാഭ്യാസത്തിനാണ് താനേറെ പ്രാധാന്യം കൽപിക്കുന്നതെന്ന് ജിജേഷ് വ്യക്തമാക്കി. കൂട്ടുകാരോടൊപ്പം ചേർന്ന് തുടക്കമിട്ട ആഡ‍ംബര കാറുകള്‍ വാടകയ്ക്ക് നൽകുന്ന ബിസിനസ് ഒന്നുഷറാക്കണമെന്നും ആഗ്രഹിക്കുന്നു. ഈ വിജയം മറ്റൊന്നുമല്ല, അത്ഭുതം തന്നെ–ജിജേഷ് പറഞ്ഞു.

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരായ രഘു പ്രസാദിന് ഒരു ലക്ഷം ദിർഹവും അനിഷ് തമ്പിക്ക് അരലക്ഷം ദിർഹവും ഫിലിപ്പീൻസ് സ്വദേശി എഡ്വാർഡോ സെബ്രാന് 30,000 ദിർഹവും സമ്മാനം ലഭിച്ചു. കോവിഡ് 19 കാരണം ഇപ്രാവശ്യം യു ട്യൂബിലും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുമാണ് തത്സമയ നറുക്കെടുപ്പ് കാണിച്ചത്.

ധാരാവിയില്‍ മരിച്ചയാള്‍ക്ക്‌ കൊവിഡ് ബാധിച്ചത്‌ കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്ന്‌ മുംബൈ പോലീസ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ മുംബൈയില്‍ എത്തിയിരുന്നു.

ധാരാവി ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. മാര്‍ച്ച് 25നാണ് തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയ ശേഷമാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. മുംബൈയില്‍ എത്തിയ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്.

മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് മലയാളികള്‍ കഴിഞ്ഞതെന്നും മുംബൈ പോലീസ് പറയുന്നു. ഇവിടെ വെച്ച് മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് മുംബൈ പോലീസ് പറയുന്നത്.

ധാരാവിയില്‍ നിന്ന് മാര്‍ച്ച് 24നാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. എത്ര മലയാളികള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഈ വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പോലീസ് വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ വെച്ച് മരിച്ചു. പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.

മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ചു ശനിയാഴച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം.മാര്‍ച്ച് 10 നായിരുന്നു സൗദിയിലെക്ക് തിരിച്ചു പോയത്.

ഒരു നോക്ക് കാണുവാൻ പോലുമാകാതെ അന്ത്യയാത്ര എന്നത് പ്രവാസികളും ഏറെ വേദനയോടെയാണ് ഉൾക്കൊണ്ടത്. അതോടൊപ്പം തന്നെ കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് അധികൃതർ വ്യകത്മാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം പ്രോട്ടോകോൾ പ്രകാരം സൗദിയിൽ തന്നെ സംസ്കരിക്കുന്നതായിരിക്കും. ആയതിനാൽ ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയയ്ക്കുകയുണ്ടായി.

അതേസമയം സൗദിയിൽ പുതുതായി 157 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2,039 ആയി ഉയരുകയുണ്ടായി. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണ് രേഖപ്പെടുത്തുന്നത്. പുതിയ രോഗികള്‍ ഏറെയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ഉൾപ്പെടുത്തിട്ടുള്ളത്. ജിദ്ദ 30, മദീനയിൽ 34, മക്കയിൽ 21 എന്നിങ്ങനെയാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച കണക്ക്. ഇന്ന് നാലു പേർ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 മരണം 25 ആയി ഉയരുകയുണ്ടായി.അതോടൊപ്പം തന്നെ 23 പേർ രോഗത്തിൽ നിന്ന് മുക്തി നേടിയതോടെ മൊത്തം സുഖം പ്രാപിച്ചവർ 351 ആയി ഉയർന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved