Latest News

ഗോവയില്‍ അഞ്ജന ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച്‌ ബന്ധുക്കള്‍ രംഗത്ത് എത്തി.

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ (21) മരണത്തിലാണ് ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തുവന്നിരിക്കുന്നത്

കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയില്‍ നിന്ന് അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല.

ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാര്‍ പറയുന്നത്. സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്.

നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി.

എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി.

കോഴിക്കോട് ചില അര്‍ബന്‍ നക്‌സലുകള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പൊലീസ് കണ്ടെത്തി ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാതെ കോഴിക്കോട് സ്വദേശിനിക്കൊപ്പമാണ് അഞ്ജന പോയത്.

അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് യുവതി എഴുതി നല്‍കിയിരുന്നു. മാര്‍ച്ച്‌ 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്.

അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും എന്‍.ഐ.എ അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ആവശ്യമുയരുന്നുണ്ട്.

മലയാളികളുടെ സന്ധ്യകളിൽ കടന്നു വന്നിരുന്ന പ്രേക്ഷക പ്രിയ പരമ്പരകളിലെ പരിചിത മുഖമാണ് മേഘ്ന വിൻസെന്റ് എന്ന അഭിനേത്രിയുടേത്.വിവാഹം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ മേഘ്ന ഭർത്താവുമായി പിരിഞ്ഞു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ ആദ്യമൊന്നും ആരാധകർ വിശ്വസിച്ചില്ല എന്ന് തന്നെ പറയാം. വളരെ ആഘോഷപൂർവം ആരെയും അമ്പരപ്പിക്കുന്ന വിധമായിരുന്നു താരങ്ങളുടെ വിഹാഹം. നടി ഡിംബിളിന്റെ സഹോദരന്‍ ഡോണ്‍ ആയിരുന്നു മേഘനയുടെ ഭര്‍ത്താവ്. അടുത്തിടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്.

അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന താമസിക്കുന്നത്. മേഘ്‌നാ സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്. എന്നാല്‍ ഇതുവരെയും വിവാഹമോചനത്തെ കുറിച്ച് കൂടുതലായി ഒന്നും‌ മേഘ്‌ന പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും വേർപിരിഞ്ഞത് സത്യമാണെന്ന് താരം തന്നെ തുറന്ന് പറഞ്ഞു. വിവാഹം എന്നത് തനിക്ക് പറ്റിയ അബദ്ധമാണെന്നും താരം കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ മേഘ്നയുടെ പ്രതികരണത്തിന് പിന്നാലെ എത്തിയത് നടി ജീജ സുരേന്ദ്രന്‍ ആയിരുന്നു. ആ പ്രതികരണം പെട്ടന്ന് തന്നെ വൈറല്‍ ആയി മാറുകയായിരുന്നു. ‘അബദ്ധം എന്നോ മനസാക്ഷിയുണ്ടോ കുട്ടിക്ക്, നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം, ഫാമിലി അറിയാം.. നാണമില്ലേ അങ്ങിനെ പറയാന്‍ നല്ല കുടുംബക്കാര്‍ ആണ് എന്നായിരുന്നു ജീജയുടെ കമന്റ്.

ഇപ്പോഴിതാ ഡോണ്‍- മേഘന വിവാഹ മോചന വാര്‍ത്തയില്‍ ജീജ ഡോണിന്റെ കുടുംബത്തെക്കുറിച്ച്‌ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡോണിന്റെ അമ്മ ദൈവ തുല്യയായ സ്ത്രീ തന്നെ ആണെന്ന് ജീജ പറയുന്നു. ‘വര്ഷങ്ങളായി എനിക്ക് ആ കുടുംബവുമായി ബന്ധമുണ്ട്. ഒരിക്കലും അവര്‍ മേഘനക്കെതിരെ മോശമായി പെരുമാറില്ല കാരണം. അവര്‍ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അവരുടെ വിവാഹം നടത്തുന്നത്. സാമ്ബത്തികമായി അത്ര മുന്‍നിരയില്‍ അല്ലാതിരുന്നിട്ടും ഇരു കൈയും നീട്ടിയാണ് ഡോണിന്റെ വീട്ടുകാര്‍ മേഘ്‌നയെ സ്വീകരിച്ചത്. മേഘനയെ ഞാന്‍ കുറ്റം പറയില്ല. പക്ഷേ ആരാണ് അവരെ തമ്മില്‍ അകറ്റിയത് എങ്കിലും, ആരെങ്കിലും ഉണ്ടാവുമല്ലോ. ആ ആളെ ഞാന്‍ കുറ്റം പറയും.

ഡിംപിളിനെയും, ഡോണിനെയും ചെറുപ്പം മുതല്‍ തന്നെ എനിക്ക് അറിയാവുന്നതാണ്. ഞങ്ങളുടെ കണ്മുന്‍പില്‍ വളര്‍ന്ന കുട്ടികളാണ് അവര്‍. ഡോണ്‍ നല്ല മോനാണ്. അവന്‍ പഠനത്തിന് ശേഷം ദുബായില്‍ പോയപ്പോഴും തിരികെയെത്തി ബിസിനസ്സില്‍ സജീവമായപ്പോഴും,ഈ വിവാഹത്തിലേക്ക് എത്തിയപ്പോഴും ഞാന്‍ ഉണ്ടായിരുന്നു. വെറും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യാതെ വരുമ്ബോളാണ് ബന്ധങ്ങള്‍ തകരുന്നത്. അഡ്ജസ്റ്മെന്റുകള്‍ ചെയ്‌താല്‍ തന്നെ പല ബന്ധങ്ങളും തകരാതെ തന്നെ മുന്‍പോട്ട് പോകും. ഇനി മേഘ്‌ന ആരെ വിവാഹം കഴിച്ചാലും ഡോണിനെ പോലെ ഒരാളെ കിട്ടില്ല. കാരണം അത്ര നല്ലൊരു വ്യക്തിയാണ് അവന്‍. അവനെ പോലൊരു വ്യക്തിയെ കിട്ടിയാല്‍ തന്നെ അത് അവളുടെ ഭാഗ്യം. കിട്ടിയാല്‍ അവള്‍ക്ക് കിട്ടട്ടെ. അവളും എനിക്ക് എന്റെ മോളെപോലെയാണ്. ജീവിതം അഡ്ജസ്റ്റ്മെന്റാണ്. ഈ കുടുംബവുമായി അഡ്ജസ്റ്റ്ചെയ്യാന്‍ പറ്റാത്ത ഒരാള്‍ക്ക് എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യാന്‍ ആകില്ല എന്നും ഞാന്‍ പറയും. ഇത് എന്റെ പേഴ്സണല്‍ അഭിപ്രായം ആണ്.’ ജീജ പറഞ്ഞു.

തന്റെ കമന്റ്റ് ഇത്രയും വൈറല്‍ ആകും എന്ന് അറിയില്ലായിരുന്നുവെന്നു പറഞ്ഞ ജീജ ന്യായം അല്ലാത്ത കാര്യം കണ്ടപ്പോള്‍ വിഷമം ആയതുകൊണ്ടുതന്നെയാണ് അന്ന് കമന്റു ചെയ്തതെന്നും ഇപ്പോഴും താന്‍ പറഞ്ഞതില്‍ ഒക്കെ ഉറച്ചു തന്നെ നില്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.എന്നാൽ വിവാഹമോചന വാർത്ത പുറത്തറിഞ്ഞപ്പോൾ മുന്‍ഭര്‍ത്താവ് ഡോണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ എട്ട് മാസമായി. പരസ്പര സമ്മതത്തോടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് , ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു’ ഡോണ്‍ പറഞ്ഞു.

‘അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ട്. ഞങ്ങള്‍ 2018 മുതല്‍പിരിഞ്ഞ് തമാസിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്ന് പൊങ്ങി വന്നു എന്ന് അറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ’ ഡോണ്‍ പറയുന്നു.

ബിഹാറിലെ നവാഡയില്‍ നിന്നു കേരളത്തിലേക്കു മടങ്ങവെ അപടത്തില്‍പ്പെട്ടു മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നു.

തെലങ്കാനയിലെ നിസാമാബാദില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി ചെമ്ബുകാവ് മഞ്ചേരിയില്‍ അനീഷ് (33), മകള്‍ അനാലിയ (ഒന്നര വയസ്), ഉഡുപ്പി സ്വദേശി സ്റ്റെനി (23) എന്നിവരാണ് മരിച്ചത്.

കാര്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. കാറില്‍ ഒപ്പമുണ്ടായിരുന്ന അനീഷിന്റെ ഭാര്യ ദിവ്യ (28) മകള്‍ അസാലിയ (നാല്) എന്നിവരെ പരുക്കുകളോടെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ദിവ്യയുടെ തലയ്ക്കു പരുക്കേറ്റിരുന്നു. ഭര്‍ത്താവും കുഞ്ഞും മരിച്ച വിവരം ദിവ്യയെയും മകളെയും അറിയിച്ചിട്ടില്ല. പരുക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്കു കൊണ്ടുവരുന്നുണ്ട്. നവാഡ വാസ്‌ലിഗഞ്ച് സെന്‍റ് തെരേസാസ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരാണ് മരിച്ച അനീഷും സ്റ്റെനിയും.

വാസ്ലിഗഞ്ചിലാണ് ഇവര്‍ താമസിച്ചിരുന്നത്. നവാഡയില്‍ നിന്നു രണ്ടു കാറുകളിലായാണ് മലയാളി സംഘം 14നു വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മരിച്ച അനീഷിന്റെ സഹോദരന്‍ അനൂപും ഭാര്യയും മറ്റൊരു കാറില്‍ പിറകിലുണ്ടായിരുന്നു.

അനൂപിന്‍റെ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവം നാട്ടിലാകണമെന്നതിനാലാണ് സഹോദരന്റെ കുടുംബത്തോടൊപ്പം കാറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. രാത്രിയില്‍ റോഡിനു നടുക്കു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്.

കേടായ ലോറി ലൈറ്റൊന്നുമിടാതെ റോഡിനു കുറുകെ നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. ലോറിക്കു മുന്നിലായി കുറച്ചു കല്ലുകളിട്ടിരുന്നുവെന്നു മാത്രം. കേരളത്തിലേക്കു പട്നയില്‍‍ നിന്നു ട്രെയിന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നോര്‍ക്കയില്‍ ഇവര്‍ പേരു റജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നിട്ടും ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന സൂചനകളൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കാറില്‍ യാത്ര തിരിച്ചത്.

റോഡു മാര്‍ഗം കേരളത്തിലെത്താനാണ് നോര്‍ക്കയില്‍ നിന്നു നിര്‍ദേശമുണ്ടായതും. ഞായറാഴ്ച പട്നയില്‍ നിന്നു കോഴിക്കോട്ടേക്കു മറ്റൊരു സംഘം ബസില്‍ യാത്ര തിരിക്കുന്നുണ്ട്.

അഞ്ചു കൃഷ്ണന്‍
കുട്ടിക്കാലത്ത് ഏപ്രില്‍, മെയ് മാസങ്ങള്‍ എന്നാല്‍ വീടിന്റെ മുന്‍വശത്തെ മാവാണ് ഓര്‍മയില്‍ വരിക. അന്നും ഇന്നും മാമ്പഴത്തിനു നല്ല വിലയാണ്. അടുത്തുള്ള ശോഭ റെഡിമേഡ്‌സ് ഉമ്മര്‍ക്ക, ശംബു അങ്കിള്‍, എഴുത്തച്ഛന്റെ വീട്ടില്‍, അല്ലെങ്കില്‍ സേതു ആന്റിയുടെ വീട്ടിലെ മാവുകള്‍ പൂത്താല്‍ പിന്നെ സംഗതി കുശാലാണ്‍

1991 ല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൊതി മൂത്ത് അച്ഛന്റെ കൂടെ ഞാന്‍ വീടിനു മുന്‍വശത്ത് ഒരു കുഞ്ഞു മാവിന്‍ തൈ നടുന്നത് . നട്ടതാകട്ടെ ഉമ്മറപ്പടിയുടെ തൊട്ടടുത്ത്. എന്റെ വാശിപ്രകാരമാണ് അച്ഛന്‍ അവിടെ നട്ടത് . എന്റെ കണ്‍വെട്ടത്ത് ഉണ്ടെങ്കില്‍ വേഗം ഈ മരം പൂത്തു മാമ്പഴം തിന്നാം എന്ന ഒരു പത്തു വയസ്സുകാരിയുടെ ആഗ്രഹത്തിന് അച്ഛന്‍ ശരി മൂളിയെങ്കിലും അമ്മക്ക് അതങ്ങട് പിടിച്ചില്ല .
(അച്ഛന്റെ മനസ്സില്‍ ഈ കുഞ്ഞു മകളോടുള്ള അതിതായ സ്‌നേഹത്തിനുദാഹരണം. അത് എനിക്ക് മനസ്സിലാക്കാന്‍ പറ്റാതെ പോയ അനവധി സന്ദര്‍ഭങ്ങളിലൊന്ന്)

ഈ മാവിനെ ചൊല്ലി ഞാനും അമ്മയും തമ്മില്‍ ഒത്തിരി കൊമ്പുകള്‍ കോര്‍ത്തിട്ടുണ്ട് .
ഉമ്മറത്ത് വെയില്‍ കിട്ടില്ല, ഇലകള്‍ വീണു മഴവെള്ളം കെട്ടി നില്‍ക്കും, വേരുകള്‍ വീടിന്റെ അടിത്തറയിലേക്ക് ഇറങ്ങും, മാവിന്‍ കൊമ്പ്
വൈദ്യുതി കമ്പിയില്‍ തട്ടും അങ്ങനെ ഇങ്ങനെ പരാതികളും പരിഭവങ്ങളും മാത്രം.
ആ പാവത്തിനെ വെട്ടാന്‍ വേണ്ടി പലപ്പോഴും അമ്മ ശ്രമം നടത്തിയിട്ടുമുണ്ട്.
പക്ഷേ, അച്ഛന്‍ കൂടെ നിന്നതു കൊണ്ട് രക്ഷപെട്ടു.

പിന്നെ എല്ലാ വര്‍ഷവും മാമ്പഴം കാത്തുള്ള ഇരിപ്പാണ് . നന്നായി വളര്‍ന്നു പന്തലിച്ചു വെയിലത്തും , മഴയത്തും , കാറ്റത്തും മാവ് ഉറച്ചു നിന്നെങ്കിലും മാമ്പഴത്തിനായുള്ള കാത്തിരിപ്പു അങ്ങ് നീണ്ടു കൊണ്ടേയിരുന്നു.

അഞ്ചു കൃഷ്ണന്‍

വര്‍ഷം 2002 മരത്തിലെ ഇലകള്‍ ബാല്‍ക്കണിയില്‍ വീണ് മഴവെള്ളം കെട്ടി വര്‍ഷകാലത്തു വീടിനകത്ത് ചുമരില്‍ ഈര്‍പ്പം വന്നു . അപ്പോള്‍ പിന്നെ അമ്മക്ക് ന്യായീകരിക്കാന്‍ ഒരു കാരണമായി . ഒരു മാമ്പഴം പോലും തരാത്ത ഈ മാവിനെ നഷ്ടപ്പെടും എന്ന് ഏതാണ്ട് ഉറപ്പായി . വേനല്‍ അവധിക്ക് ശേഷം എന്താണന്നു വെച്ചാല്‍ ചെയ്‌തോളാന്‍ അച്ഛന്‍ അമ്മയോട് പറഞ്ഞു . അച്ഛന്‍ എന്നത്തെയും പോലെ തന്നെ എന്റെ കൂടെ കട്ടക്ക് നിന്നു .

അന്ന് വൈകുന്നേരം ഞാന്‍ എന്റെ സങ്കടം അച്ഛനുമായി പങ്കിട്ടു. ‘വൃക്ഷത്തിന് വെള്ളവും വളവും നല്‍കിയിട്ടും എന്തുകൊണ്ടാണ് ഈ മാവ് പൂക്കാത്തത് ?

അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. നമുക്ക് ചുറ്റുമുള്ള വൃക്ഷങ്ങളെല്ലാം ചെറിയ ദേവന്മാരാണ്. മാമ്പഴം തന്നില്ല
എന്നത് അവിടെ നില്‍ക്കട്ടെ! വൃക്ഷത്തിന്റെ നിരുപാധികമായ സ്‌നേഹ പരിപാലനത്തിനും അത് നമ്മള്‍ക്കു നല്‍കുന്ന ഊഷ്മളതയ്ക്കും എന്നെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോ ?

ഈ ചോദ്യം എന്നെ വല്ലാതെ അലട്ടി.
അന്ന് സന്ധ്യക്ക് ആ മാവിന്‍ ചുവട്ടില്‍ പോയി ആ പാവത്തിനോട് എന്റെ സ്വാര്‍ത്ഥതക്കും അത്യാഗ്രഹത്തിനും മാപ്പപേക്ഷിച്ചു.
എന്റെ ശിരസ്സ് ലജ്ജിച്ചു നിന്നു.

എങ്ങനെ മാതാപിതാക്കള്‍ നിരുപാധികമായി, നിസ്വാര്‍ത്ഥമായി കുട്ടികള്‍ക്ക് എല്ലാം നല്‍കുന്നുവോ അതു പോലെ, മരങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യര്‍ക്ക് എല്ലാം നല്‍കുന്നു. ഈ ആത്യന്തിക സത്യം അന്നാണ് മനസ്സിന് മനസ്സിലാകുന്നത് . .

പക്ഷേ വളരെ വൈകിയിരുന്നു …….

അടുത്ത രണ്ട് വര്‍ഷത്തേക്ക് ഞാനും അച്ഛനും ……………..ഞങ്ങള്‍ രണ്ട് ധ്രുവങ്ങള്‍ അകലെയായി…………….

അച്ഛന് ക്യാന്‍സര്‍ രോഗം കണ്ടെത്തി.
ഞാന്‍ എന്റെ സ്വന്തം പിശാചുക്കളോട് യുദ്ധം ചെയ്യുകയായിരുന്നു….

ഈ ദുരന്തങ്ങളുടെ ഇടയില്‍ മാവിനെ എല്ലാവരും മറന്നു …….

Dec 2004
കാന്‍സര്‍ ശസ്ത്രക്രിയയില്‍ നിന്ന് അച്ഛന്‍ സുഖം പ്രാപിച്ചു.
ഞാന്‍ വിവാഹിയായി മറ്റൊരു ദേശത്തിലേക്ക് ചേക്കേറി.

2005 അച്ഛന്റെ പേരകുട്ടി ജനിച്ചു. ഞങ്ങളുടെ മകന്‍ ആദി………
ക്രമേണ ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങി.
2006 അച്ഛന് രണ്ടാം ഘട്ട ക്യാന്‍സര്‍
ഉണ്ടെന്ന് കണ്ടെത്തി. ഒന്നര വയസ്സായ ആദിയെ അച്ഛന്‍ ഫെബ്രുവരിയില്‍ ആദ്യമായും അവസാനമായും കണ്ടു.

2007 ഒരു സുപ്രഭാതത്തില്‍ അമ്മയുടെ ഫോണ്‍ വിളി വന്നു.
മാവ് പൂത്തിരിക്കുന്നു.
അച്ഛന്‍ മരിച്ചു അന്നതേക്ക് ഒരു വര്‍ഷം……
2009 ആ മാവ് അവസാനമായി പൂത്തു. വേരുകള്‍ വീടിന്റെ അടിത്തറയില്‍ ഇറങ്ങും എന്നതിനാല്‍ അത് വെട്ടി മാറ്റേണ്ടി വന്നു . പക്ഷെ അതില്‍ നിന്നും കിട്ടിയ മരത്തടിയില്‍ തീര്‍ത്ത കട്ടില്‍ ഞങ്ങള്‍ക്കു സാന്ത്വനമേകുന്നു.

ഇന്നും, ആ കഴിക്കാത്ത ആ മാങ്ങകളുടെ കാര്യം ഓര്‍ത്തു ആ പത്തു വയസ്സുകാരി ഓടി എത്തുമ്പോള്‍ സാരമില്ല എന്നു പറഞ്ഞു ഞാന്‍ അവള്‍ക്കു സ്‌ട്രോബെറികള്‍ നല്‍കാറുണ്ട്.

കുഞ്ഞി കൈകളില്‍ അവളതുവാങ്ങി ആ കട്ടിലില്‍ കയറി ചമ്രം മടഞ്ഞിരിന്നു എന്നെ നോക്കി സന്തോഷത്തോടെ കൊഞ്ഞനം കുത്താറുണ്ട്.
ഇനി പറയട്ടെ!
അവളും ഞാനും ഞാന്‍ തന്നെയാണ്.

ശുഭം

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

സ്പിരിച്വല്‍ ടീം. മലയാളം യുകെ.

വേദനിക്കുന്ന മനസ്സുകള്‍ക്ക് അല്പം ആശ്വാസം പകരാന്‍ തക്കവണ്ണം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയും വൈദീകരും വിശ്വാസികളും പ്രാര്‍ത്ഥനയ്ക്കായി ഒരുമിക്കുകയാണ്. യുകെ സമയം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഈ പ്രാര്‍ത്ഥനായജ്ഞം സൂമില്‍ ഒരുക്കിയിരിക്കുന്നത്. ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കു ചേര്‍ന്ന് രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കാന്‍ ആഗോളതലത്തിലുള്ള എല്ലാ വിശ്വാസികളോടുമായി ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബ് അഭ്യര്‍ത്ഥിക്കുകയാണ്.
പ്രാര്‍ത്ഥനായജ്ഞത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മിശിഹായുടെ ആഗമനത്തില്‍ ശ്രവിച്ച സ്വര്‍ഗ്ഗീയ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിന് സ്തുതി! ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം എന്നാണ്. ആട്ടിടയന്‍മാരും പൗരസ്ത്യ വിജ്ഞാനികളും അവിടുത്തെ സന്ദര്‍ശിക്കുന്നു. അവര്‍ ശിശുവിനെ ആരാധിച്ച് അനര്‍ഘനിക്ഷേപങ്ങള്‍ കാഴ്ചവെയ്ക്കുന്നു.

നാം ദിവ്യകാരുണ്യ സ്വീകരണാവസരത്തില്‍ എത്രമാത്രം സ്‌നേഹവും തീഷ്ണതയും ഭക്തിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മിശിഹായ്ക്കു മൂന്നു ജനനങ്ങള്‍ ഉണ്ടെന്നാണ് ദൈവശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഒന്നാമത്തേത് നിത്യത്വത്തില്‍ പിതാവില്‍ നിന്നുള്ള ജനനം, രണ്ടാമത്തേത് കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ പരിശുദ്ധ കന്യകാ മേരിയില്‍ നിന്നുള്ള ജനനം, മൂന്നാമത്തേത് നമ്മില്‍ ഓരോരുത്തരിലുമുള്ള അവിടുത്തെ ആദ്ധ്യാത്മിക ജനനമാണ്. ആ ജനനത്തിലും പരിശുദ്ധ കന്യകയ്ക്ക് ഒരു പങ്കുണ്ട്.

പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അവിടുന്നു അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു പുല്‍കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരനു മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍ പോലും സാധിക്കാതെ അവിടുന്നു ദുഃഖിച്ചു എങ്കിലും സ്‌നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍ നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്‌നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളേയും അവിടുത്തെ സ്‌നേഹവായ്പിനാല്‍ സംതൃപ്തമാക്കേണമേ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണേ..

സുകൃതജപം.
പിതാവായ ദൈവത്തിന്റെ പുത്രീ,
പുത്രനായ ദൈവത്തിന്റെ മാതാവേ, പരിശുദ്ധാത്മാവിന്റെ മണവാട്ടി, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ..

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണെങ്കിലും ലണ്ടനിലെ പല മേഖലകളിലും കാറുകളും വാനുകളും അടക്കമുള്ള വാഹങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാൻ. അതുവഴി ആളുകൾക്ക് സുരക്ഷിതമായി നടക്കാനും സൈക്കിൾ ചവിട്ടാനുമുള്ള സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടൻ ബ്രിഡ്ജിനും ഷോറെഡിച്ച്, യൂസ്റ്റൺ, വാട്ടർലൂ, ഓൾഡ് സ്ട്രീറ്റ്, ഹോൾബോൺ എന്നിവയ്ക്കിടയിലുള്ള പ്രധാന തെരുവുകൾ ബസുകള്‍ക്കും കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയത്. ലോകത്തിലെ കാർ‌-രഹിത സംരംഭങ്ങളിൽ ഒന്നായി ഈ തീരുമാനത്തെ വിലയിരുത്തപ്പെടുന്നു.

ചെറിയ റോഡുകളിലും സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അധികൃതർ പറഞ്ഞു. വാട്ടർലൂ ബ്രിഡ്ജ്, ലണ്ടൻ ബ്രിഡ്ജ് എന്നിവയിൽ കാറുകളും ലോറികളും നിരോധിച്ചിട്ടുണ്ട്. ആളുകൾ ജോലിയിൽ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നടത്തവും സൈക്ലിംഗും പ്രോത്സാഹിപ്പിക്കേണ്ടത് നിർണായകമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം തിരക്കേറിയ ഗതാഗതത്തിൽ ശാരീരിക അകലം പാലിക്കുക എന്നത് അസാധ്യമാണ്. കാർ ഉപയോഗം വർദ്ധിക്കുന്നത് ഗ്രിഡ്‌ലോക്കിനും വായു മലിനീകരണത്തിനും കാരണമാകും.

ലണ്ടന്റെ ചരിത്രത്തില്‍ ആദ്യമായി ലണ്ടനിലെ പൊതുഗതാഗത ശൃംഖല ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഖാൻ പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിനാൽ പൊതുഗതാഗതത്തിൽ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാൻ എല്ലാ ലണ്ടന്‍ നിവാസികളുടെ ഭാഗത്തുനിന്നും വലിയ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ചയായി കാണാതായ പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ തടപ്പറമ്പ് വീട്ടില്‍ മുച്ചുണ്ടി തൊടിയില്‍ മുഹമ്മദ് സലീമിനെ(39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കിലായിരുന്നു മൃതദേഹം.

കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ല. ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ മരണകാരണം വ്യക്തമല്ല. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് ദമാമില്‍ താമസിച്ചിരുന്നത്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കും. ഭാര്യ: ഹൈറുന്നീസ, മകന്‍: മുഹമ്മദ് നാസിഫ്.

ബെക്കിങ്ഹാം കൊട്ടാരം ഈ വര്‍ഷം സഞ്ചാരികള്‍ക്ക് തുറന്നുനല്‍കില്ല. റോയല്‍ കളക്ഷന്‍ ട്രസ്റ്റാണ് ഈ കാര്യം അറിയിച്ചത്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊട്ടാരം അടച്ചതാണ് ഇതിന് കാരണം. ബെക്കിങ്ഹാം കൊട്ടാരത്തിന് പുറമെ മറ്റ് രാജഭവനങ്ങളും സഞ്ചാരികള്‍ക്കായി ഇത്തവണ തുറന്നുകൊടുക്കില്ല.

ബെക്കിങ്ഹാം കൊട്ടാരത്തിന് പുറമെ മേഗന്‍ മാര്‍ക്കലും ഹാരി രാജകുമാരനും സായാഹ്ന വിവാഹ വിരുന്ന് നടത്തിയ ഫ്രോഗ്മോര്‍ ഹൗസ്, ചാള്‍സ് രാജകുമാരന്റേയും കാമിലിയയുടേയും ലണ്ടനിലെ വസതി, ക്ലാരന്‍സ് ഹൗസ് എന്നിവയും തുറന്ന് കൊടുക്കില്ല.

കഴിഞ്ഞ 27 വര്‍ഷമായി എല്ലാ വേനലിലും കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനായി പത്താഴ്ച കൊട്ടാരം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാറുണ്ടായിരുന്നു. അതേസമയം കൊട്ടാരം സന്ദര്‍ശിക്കുന്നതിനായി നേരത്തേ ബുക്ക് ചെയ്ത സഞ്ചാരികള്‍ക്ക് തുക തിരിച്ച് നല്‍കാനാണ് ട്രസ്റ്റിന്റെ ആലോചന.

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 22 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി.

എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ 55,045 പേരാണ് സംസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലുമാണ്.

182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4644 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

 

RECENT POSTS
Copyright © . All rights reserved