Latest News

കേരളത്തിന് കൈത്താങ്ങുമായി നടന്‍ വിജയ്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താരം പത്ത് ലക്ഷം രൂപ നല്‍കും. ഇതിനു പുറമെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും നല്‍കും.

ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായ തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. ഇതിനു പുറമെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും വിജയ് നല്‍കിയിട്ടുണ്ട്.

നേരത്തെ നടനും സംവിധായകനുമായ രാഘവ ലോറന്‍സ് പിഎം കെയറിലേക്ക് മൂന്ന് കോടി രൂപയും തല അജിത്ത് 1.25 കോടി രൂപയും രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കിയിരുന്നു.

ആ അച്ഛന് മകളെ അവസാനമായി കണ്ട് യാത്രയാക്കാന്‍ ലോക്ഡൗണും തടസ്സമായില്ല. കേരളവും തമിഴ്‌നാടും ഒരുമിച്ച് നിന്ന് വഴിയൊരുക്കി കൊടുത്തു, ശാന്തന്
മകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടിയെത്തി.

ഞായറാഴ്ചയാണ് പട്ടഞ്ചേരി മാങ്ങോട് ശാന്തന്‍ വല്‍സല ദമ്പതികളുടെ മകളായ അനുശ്രീ(10) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അനുശ്രീ. അച്ഛന്‍ ശാന്തന് തമിഴ്‌നാട്ടിലെ കരൂരില്‍ ഇലക്ട്രീഷ്യനായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് ശാന്തന് നാട്ടിലെത്താനായില്ല.

മകളുടെ മരണ വിവരം അറിഞ്ഞു ശാന്തന്‍ കരൂര്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ടു കേരളത്തിലെത്താനുള്ള അനുമതി വാങ്ങി. മീനാക്ഷിപുരം അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ശാന്തനെ കൂട്ടാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ സുരക്ഷാ വസ്ത്രമണിഞ്ഞു ബൈക്കില്‍ സുഹൃത്ത് കാത്തുനിന്നു.

ശാന്തനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണു വീട്ടിലെത്തിയത്. സുരക്ഷാ മുന്‍കരുതല്‍ നല്‍കി ആരോഗ്യ പ്രവര്‍ത്തകരും ശാന്തന്റെ വീട്ടിലുണ്ടായിരുന്നു. ചടങ്ങുകള്‍ ഒഴിവാക്കി ചിറ്റൂര്‍ ശോക ശാന്തിവനം വാതക ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ വീടും പരിസരവും അണുവിമുക്തമാക്കി. ചടങ്ങിന് ശേഷം കുടുംബാംഗങ്ങളെല്ലാം ക്വാറന്റീനിലായി.
സഹോദരന്‍: അഖില്‍

ചെലവ് ഏറിയ കൊവിഡ് പരിശോധനകൾക്ക് ഇനി വിട. കുറഞ്ഞ ചെലവിൽ കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ഈ പരിശോധനയ്ക്ക് ആവശ്യമുള്ളൂ.

സിഎസ്‌ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രമായ ‘ഫെലൂദ’യുടെ പേരിലാണ് ഇത് അറിയപ്പെടുക.

ദേബ്‌ജ്യോദി ചക്രവർത്തിയും സൗവിക് മൗതിയും ചേർന്നാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചതെന്ന് ഐജിഐബി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പാണ് സിഎസ്‌ഐആർ.

പോലീസിനെയും അധികൃതരെയും വെല്ലുവിളിച്ച് കോഴിയെ ചുട്ട് കഴിച്ച് യുവാക്കള്‍ പിടിയിലായി. മലപ്പുറത്താണ് സംഭവം. കൂട്ടിലങ്ങാടിയിലാണ് കൂട്ടംചേര്‍ന്ന് യുവാക്കള്‍ കോഴിയിറച്ചി പാകം ചെയ്ത് കഴിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിയില്‍ കൂട്ടംചേര്‍ന്ന് ഭക്ഷണം പാകംചെയ്ത് കഴിച്ച ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രിയിലാണ് ഇവര്‍ സംഘം ചേര്‍ന്ന് കോഴിയിറച്ചി ചുട്ട് കഴിച്ചത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിന് പുറമേ, പോലീസിനെയും അധികൃതരെയും ഇവര്‍ വെല്ലുവിളിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി കൈകൊണ്ടത്.

കാൻസർ ബാധിച്ചു ഗുരുതരാവസ്ഥയിലുള്ള മലയാളി ബ്രിട്ടനിൽനിന്ന്‌ ജന്മനാട്ടിലെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കനിവുതേടുന്നു. കോട്ടയം സ്വദേശി പ്രസാദ് ദാസ് എലിമ്പാ(37)നാണ് ബ്രിട്ടനിലെ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ളത്. സാധ്യമായ ചികിത്സ നൽകിക്കഴിഞ്ഞെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിനാൽ തുടർചികിത്സയ്ക്ക്‌ കേരളത്തിലെത്താനാണ് പ്രസാദിന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം. കോവിഡിനെത്തുടർന്ന് വിമാനസർവീസുകൾ മുടങ്ങിക്കിടക്കുന്നതിനാൽ അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ മുൻകേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുൻകൈയെടുത്ത് നടപടികൾ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളെയും കണ്ണന്താനം ഇതിനായി സമീപിച്ചു. കേരള സർക്കാർ സമ്മതിച്ചാൽ രോഗിയെ നാട്ടിലെത്തിക്കാമെന്നാണ് കേന്ദ്ര മന്ത്രാലയങ്ങളുടെ മറുപടി. പ്രസാദ് ദാസിനെ ബ്രിട്ടനിൽനിന്ന്‌ എയർ ആംബുലൻസ് വഴി ഉടൻ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണന്താനം പറഞ്ഞു.

യു.എസ്. റ്റി ഗ്ലോബൽ എന്ന കമ്പനിയിൽ സോഫ്‌റ്റ്‌വേർ എൻജിനിയറാണ് എലിമ്പൻ. രണ്ടുവർഷമായി നോട്ടിങ്ഹാമിൽ കഴിയുന്നു. ഉദരത്തിൽ കാൻസർ ബാധിച്ചതിനെത്തുടർന്നാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. കോവിഡ് വ്യാപകമായതോടെ, കൂടുതൽ ചികിത്സയ്ക്കുള്ള സാധ്യതയടഞ്ഞു. കേരളത്തിൽ ചികിത്സ തുടർന്നാൽ രക്ഷപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കുടുംബം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ ചികിത്സ നടത്താനും തീരുമാനിച്ചു. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് (ഡി.എം.സി.) എന്ന സംഘടനയുടെ മുമ്പാകെ ഈ വിഷയമെത്തി. ഡി.എം.സി.യുടെ രക്ഷാധികാരികളാണ് അൽഫോൻസ് കണ്ണന്താനവും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫും. ഡി.എം.സി. ഗ്ലോബൽ ഹെൽപ് ഡെസ്‌ക് ബ്രിട്ടീഷ് അധികൃതരുമായി ബന്ധപ്പെട്ടു. ബ്രിസ്റ്റൾ ബ്രാഡ്‌ലി സ്റ്റോക്കിന്റെ മേയർ ടോം ആദിത്യ മുൻകേന്ദ്രമന്ത്രിയെന്ന നിലയിൽ ഔദ്യോഗികമായി തന്നെ അൽഫോൻസ് കണ്ണന്താനത്തിനു കത്തെഴുതി.

പ്രസാദ് ദാസ്, ഭാര്യ, നാലു വയസ്സുള്ള മകൾ എന്നിവരെ എയർ ആംബുലൻസിൽ കോഴിക്കോട്ടെത്തിക്കാനുള്ള എല്ലാ നടപടികളും ബ്രിട്ടനിൽനിന്നു ചെയ്യാമെന്ന് മേയർ വാഗ്ദാനം ചെയ്തു. എയർ ആംബുലൻസിൽ എത്തിക്കാനുള്ള ചെലവുകൾ കുടുംബവും സുഹൃത്തുക്കളും ചേർന്നു വഹിക്കാമെന്നുമേറ്റു. ഇതിനുള്ള അനുമതി ലഭ്യമാക്കണമെന്നും മേയർ അഭ്യർഥിച്ചു. അൽഫോൻസ് കണ്ണന്താനം ഉടൻ ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങൾക്ക് കത്തെഴുതുകയും വകുപ്പുമേധാവികളെ നേരിട്ടു വിളിക്കുകയും ചെയ്തു. വ്യോമയാന മന്ത്രാലയത്തെയും ബന്ധപ്പെട്ടു. കേരള സർക്കാർ സമ്മതിച്ചാൽ തങ്ങൾക്ക് എതിർപ്പില്ലെന്നാണ് അവരെല്ലാം അറിയിച്ചിട്ടുള്ള മറുപടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ധാരണയാവുന്നതോടെ ഏറ്റവും അടുത്ത ദിവസംതന്നെ പ്രസാദ് ദാസിനു നാട്ടിലെത്താൻ കഴിയുമെന്നും കണ്ണന്താനം പറഞ്ഞു.

കൂട്ടായ്മ രൂപവത്കരിച്ച ചൊവ്വാഴ്ച അമ്പതുദിവസം പൂർത്തിയായ ഡി.എം.സി.യുടെ പ്രവർത്തകർക്കാവട്ടെ ഇങ്ങനെയൊരു ഇടപെടൽ അഭിമാനമുഹൂർത്തവുമായി.

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം 1, മലപ്പുറം 1. അഞ്ച് പേർ വിദേശത്തു നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജന്മാരും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. മലപ്പുറത്ത് നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കോവിഡ്. വിദേശത്ത് നിന്നെത്തി തൊടുപുഴ താലുക്കാശുപത്രിയില്‍ ചികില്‍സയിലാണ് കോട്ടയം സ്വദേശി. പാലക്കാട് സ്വദേശിക്കുമാത്രമാണ് ഇന്ന് രോഗമുക്തി. ഇതുവരെ 437 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിൽസയിലുള്ളത് 127 പേർ. 29150 പേർ നിരീക്ഷണത്തിലുണ്ട്. 20821 പരിശോധനകൾ നടത്തി.

കണ്ണൂര്‍ അതീവജാഗ്രത തുടരും.ഹോട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങള്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുത്. ജില്ലമുഴുവന്‍ അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ സിഎസ്ആര്‍ ആയി കണക്കാക്കില്ല. കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹ്യഉത്തരവാദിത്ത സംഭാവനയാണ് CSR. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിക്കുന്നത് താല്‍ക്കാലികമായെന്ന് മുഖ്യമന്ത്രി

ആശ വര്‍ക്കര്‍മാര്‍ക്ക് മാര്‍ച്ച് മുതല്‍ മേയ് വരെ ആയിരം രൂപ അധിക ഇന്‍സന്റീവ്. നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും ഇന്‍സന്റീവും ലഭിക്കും. സാമ്പത്തികപ്രതിസന്ധിയും പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കാന്‍ സമിതി

മലയാളികൾ ഒരിക്കലും മറക്കാത്ത മികച്ച കോമഡി സിനിമകളിലൊന്നാണ് അലി അക്ബർ സംവിധാനം ചെയ്ത ജൂനിയർ മാൻഡ്രേക്ക്. ജഗദീഷ് നായകനായ ചിത്രത്തിൽ ജഗതി അവതരിപ്പിച്ച ‌ഒാമനക്കുട്ടൻ എന്ന കഥാപാത്രം ഒരുപാട് രംഗങ്ങളിലാണ് പ്രേക്ഷകനെ ചിരിപ്പിച്ചത്. പല രംഗങ്ങളും ഇപ്പോൾ ട്രോളുകളുടെ രൂപത്തിൽ നമുക്ക് കാണാപാഠവുമാണ്. ഉടൽ മുഴുവൻ മണ്ണിനടിയിലുള്ള രംഗവും റോഡിൽ പായ് വിരിച്ചു കിടക്കുന്ന സീനുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ആ സിനിമയിലെ ഇത്തരം ചില രംഗങ്ങൾ ഷൂട്ട് ചെയ്ത അനുഭവങ്ങൾ സിനിമയുടെ ക്യാമറാമാനായ ലാലു അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. സമൂഹമാധ്യമങ്ങളിലെ സിനിമാഗ്രൂപ്പുകളിൽ അത് വലിയ ചർച്ചയാകുകയും ചെയ്തു. സുനിൽ എന്ന ഒരു സിനിമാപ്രേമി ഇൗ രംഗങ്ങളെക്കുറിച്ചും സിനിമയുടെ ഛായാഗ്രാഹകന്റെ അനുഭവം വായിക്കാനിടയായതിനെക്കുറിച്ചും ഒരു സിനിമാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്.

ചെറുപ്പം മുതൽ ഈ സിനിമയിലെ ചില സീനുകൾ കാണുമ്പോഴുള്ള സംശയമായിരുന്നു ഈ രംഗങ്ങളൊക്കെ എങ്ങനെയായിരിക്കും ഷൂട്ട് ചെയ്തിരിക്കുകയെന്ന്? പ്രത്യേകിച്ചും ജഗതി മണ്ണിനുള്ളിൽ കിടന്ന് ആ തുമ്പിയെ ആട്ടിയോടിക്കാൻ പാട് പെടുന്ന ഐറ്റംസൊക്കെ. അദ്ദേഹത്തിന്റെ ശരീരത്തെ പൂർണമായും മണ്ണിലിറക്കിയാണോ അതോ മറ്റു വല്ല മാർഗങ്ങൾ ഉപയോഗിച്ചാണോ ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചത് എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. യാദൃശ്ചികമായി ഈ സിനിമയുടെ ക്യാമറാമാനായിരുന്ന ലാലു പ്രസ്തുത രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുന്ന അഭിമുഖം ഇന്ന് വായിക്കാനിടയായി. പുള്ളി അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്

ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു. തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു. മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്‌ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു, ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിർദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്”

“അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി. പക്ഷേ ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്. അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ, പറന്നുപോയാല്‍ പണിയാകും”

“അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു. ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു. പശ കിട്ടി. അതുപയോഗിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു. ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.”

ഇതേ സിനിമയില്‍ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത കാര്യങ്ങളുണ്ടായിരുന്നു. തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു. ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും. തീരുമാനിച്ച പോലെ ഞങ്ങൾ സ്ഥലത്തെത്തി. ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധ കിട്ടാത്ത ഇടത്ത് കൊണ്ടുവന്നു. ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു. ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചുകിടന്നു. ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്. ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.”!

സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 43 ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഐവര്‍ മെക്റ്റീന്‍ മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14 മുതല്‍ നല്‍കിയിരുന്നത്.

തുടര്‍ച്ചയായ രണ്ടു പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്ന ഘട്ടത്തില്‍ മാത്രമാണ് ഒരു രോഗി രോഗമുക്തി നേടിയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുകയുള്ളു. പുതിയ മരുന്നു നല്‍കിയതിനു ശേഷമുള്ള രണ്ടാമത്തെ പരിശോധനയിലാണ് നെഗറ്റീവായി ഫലം വന്നിരിക്കുന്നത്. അടുത്ത സാമ്പിള്‍ പരിശോധന അടുത്തദിവസം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആ പരിശോധനയും നെഗറ്റീവ് ആയാല്‍ മാത്രമേ ഇവര്‍ രോഗവിമുക്തയായെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു.

ഏവരെയും ആശങ്കയിലാക്കി തുടര്‍ച്ചയായി ഫലം പോസിറ്റീവാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് ഐവര്‍ മെക്ടീന്‍ എന്ന മരുന്ന് നല്‍കിത്തുടങ്ങിയത്. സാധാരണ ഗതിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷനു നല്‍കുന്ന മരുന്നാണിത്. ഇതോടെയാണ് ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത്. ഇറ്റലിയില്‍നിന്നു വന്ന കുടുംബവുമായി അടുത്തിടപഴകിയതിനു പിന്നാലെയാണ് ഇവര്‍ രോഗബാധിതയായത്.

മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ സന്യാസിമാരടങ്ങുന്ന മൂന്ന് പേരെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ മുസ്‌ലിങ്ങളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്.
101 പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്.

സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ദേശ്മുഖ് ബി.ജെ.പിവര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുകയായണെന്നും ആരോപിച്ചു.

കേസ് മഹാരാഷ്ട്ര സി.ഐ.ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്)ന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കൊവിഡ് സംബന്ധമായ വിശകലനങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘101 പേരെ അറസ്റ്റു ചെയ്തതില്‍ ആരും തന്നെ മുസ്‌ലിങ്ങളില്ല. അതുകൊണ്ടു തന്നെ ഈ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുത്,’ മന്ത്രി പറഞ്ഞു.

ചിലരൊക്കെ ദിവാസ്വപ്‌നം കണ്ടു നടക്കുകയാണ്. ഇത് രാഷ്്ട്രീയം കളിക്കാനുള്ള സമയമല്ല, കൊവിഡിനെ പ്രതിരോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുമാറിയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

അതേസമയം സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്തതില്‍ അഞ്ചു പേര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രാദേശിക സി.പി.ഐ.എമ്മിന് പങ്കുണ്ടെന്നും ബി.ജെ.പി ആരോപണം ഉന്നയിക്കുന്നുണ്ട്.

അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.

‘കോവിഡ് രോഗികളെ ചികിൽസിച്ച തെറ്റിനാണോ അദ്ദേഹത്തോട് ആൾക്കൂട്ടം അനാദരവ് കാട്ടിയത് ?’- കണ്ണീരോടെ ആനന്ദി സൈമൺ ഇത് ചോദിക്കുമ്പോൾ എവിടെ നിന്നും ഉത്തരം ലഭിക്കുന്നില്ല.

ചെന്നൈയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച ഡോക്ടർ സൈമൺ ഹെർക്കുലീസിന്റെ ഭാര്യയാണ് ആനന്ദി. രണ്ടിടത്ത് ഡോക്ടർ സൈമണിന്റെ മൃതദേഹം സംസ്കരിക്കാനെത്തിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത് വിവാദമായിരുന്നു.

ഡോക്ടറുടെ മൃതദേഹത്തോട് ആൾക്കൂട്ടം കാണിച്ചത് അനാദരവാണെന്ന് ആനന്ദി അഭിപ്രായപ്പെട്ടു. അവസാനമായി അദ്ദേഹത്തെ ഒന്നുകൂടി കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

”അദ്ദേഹം ഏതോ ശ്മശാനത്തിൽ ഇപ്പോൾ തനിച്ചാണ്. അദ്ദേഹത്തെ ഞങ്ങളുടെ സെമിത്തേരിയിൽ അടക്കം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അധികൃതർ നിഷ്കർഷിക്കുന്ന നിബന്ധനകൾ അനുസരിച്ചുകൊണ്ടുള്ള സംസ്കാരം നടത്താൻ ഞങ്ങൾ തയ്യാറാണ്.

അദ്ദേഹത്തിനൊപ്പം 30 വർഷം ഞാൻ ജീവിച്ചു. ആശുപത്രിയിൽ കഴിഞ്ഞ 15 ദിവസം അദ്ദേഹത്തിന്റെ മുഖം പോലും കണ്ടിട്ടില്ല. ഞങ്ങളുടെ പളളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ഞാൻ അപേക്ഷിക്കുന്നു”- അവർ ‘ പറഞ്ഞു.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ സൈമൺ ഞായറാഴ്ചയാണ് മരിച്ചത്. തുടർന്ന് സംസ്കരിക്കാനായി ശ്മശാനത്തിലെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്.

ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാനായി ആദ്യമെത്തിച്ചത് കീഴ്പ്പാക്കത്തെ സെമിത്തേരിയിലായിരുന്നു. എന്നാൽ ആൾക്കൂട്ടത്തിന്റെ പ്രതിഷേധത്തെ തുടർന്ന് അവിടെ സംസ്കരിക്കാൻ സാധിച്ചില്ല. തുടർന്ന് അണ്ണാനഗറിലെ ഒരു ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. എന്നാൽ അവിടെയും ഒരു സംഘം ആളുകൾ പ്രതിഷേധവുമായി എത്തി. ആംബുലൻസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ശുചീകരണ തൊഴിലാളികൾക്കും പരിക്കേറ്റിരുന്നു.

‘ പുരോഹിതന്റെ അനുമതി വാങ്ങിയിട്ടാണ് ഞങ്ങൾ കീഴ്പാക്കത്തെ സെമിത്തേരിയിൽ പോയത്. പക്ഷേ നാട്ടുകാർ അദ്ദേഹത്തെ അവിടെയും അണ്ണാനഗറിലും അടക്കം ചെയ്യാൻ അനുവദിച്ചില്ല. ഒടുവിൽ, കോർപറേഷൻകാർ അദ്ദേഹത്തെ വെല്ലപ്പഞ്ചവടി എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. കോർപറേഷൻ ചെയ്തത് അവരുടെ ജോലിയാണ്. അവരതിൽ തെറ്റുകാരല്ല.എങ്ങനെയോ ഞങ്ങൾ അദ്ദേഹത്തെ അടക്കം ചെയ്തു. പക്ഷേ, അവസാനമായൊന്ന് കാണാൻ പറ്റിയില്ല” ആനന്ദി കണ്ണീരോടെ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved